Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സംഘ് ഫാഷിസത്തിനും ജനവിരുദ്ധ ഭരണത്തിനുമെതിരെ വിധിയെഴുതുക - വെൽഫെയർ പാർട്ടി

സംഘ് ഫാഷിസത്തിനും ജനവിരുദ്ധ ഭരണത്തിനുമെതിരെ വിധിയെഴുതുക - വെൽഫെയർ പാർട്ടി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ജനാധിപത്യത്തെയും മതനിരപേക്ഷതയെയും രാജ്യത്തിന്റെ വൈവിധ്യത്തെയും തകർക്കുന്ന സംഘ്പരിവാർ ശക്തികൾക്കും സംസ്ഥാന ഭരണം കയ്യാളുന്ന ഇടതു സർക്കാരിന്റെ ജനവിരുദ്ധതക്കുമെതിരായ വിധിയെഴുത്തായി വരാൻപോകുന്ന ഉപതെരഞ്ഞെടുപ്പ് ഫലം മാറണമെന്ന് വെൽഫെയർ പാർട്ടി നേതാക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു.

വീണ്ടും അധികാരത്തിൽ വന്ന മോദി സർക്കാർ ജനാധിപത്യത്തെയും മതനിരപേക്ഷതയെയും കൊലപ്പെടുത്തിയിരിക്കുന്നു. എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും നിർവീര്യമാക്കി സംഘ് സമഗ്രാധിപത്യമാണ് നടപ്പിലാക്കുന്നത്. വംശീയ അതിക്രമത്തിന് രാജ്യത്തെ ന്യൂനപക്ഷ-ദലിത്-ആദിവാസി ജനവിഭാഗങ്ങൾ നിരന്തരമായി ഇരയാവുകയാണ്. ഭരണകൂടത്തെ വിമർശിച്ചാൽ രാജ്യദ്രോഹമാകുന്ന സൈനിക രാജ്യമായി ഇന്ത്യയെ മാറ്റിയിരിക്കുന്നു. അതോടൊപ്പം രാജ്യത്തിന്റെ സമസ്ത മണ്ഡലങ്ങളും തകർന്നടിഞ്ഞിരിക്കുന്നു. സാമ്പത്തിക തകർച്ച, തൊഴിലില്ലായ്മ, വ്യാപാര-വ്യവസായ മേകലകളിലെ മുരടിപ്പ്, കാർഷിക തകർച്ച എന്നിവയെല്ലാം മോദി ഭരണകൂടത്തിന്റെ കോർപറേറ്റ് പ്രേമവും സാധാരണ ജനങ്ങളോടുള്ള അവഗണനയിൽ നിന്നും ഉണ്ടാകുന്നതാണ്. എല്ലാ നിലക്കും ഇത്രയും ജനദ്രോഹകരമായ ഒരു ഭരണകൂടം മുൻപ് ഉണ്ടായിട്ടില്ല. പൗരവകാശത്തിനും ജനാധിപത്യ മൂല്യങ്ങൾക്കും പ്രധാന്യം നൽകുന്ന കേരളീയ ജനങ്ങളുടെ ശക്തമായ പ്രഹരം ഈ സന്ദർഭത്തിൽ ബിജെപി സർക്കാരിനെതിരെ ഉണ്ടാവണം. അതിനുള്ള അവസരമായി കൂടി സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പിനെ കാണണം എന്നാണ് വെൽഫെയർ പാർട്ടി ആവശ്യപ്പെടുന്നത്.

2016 മുതൽ സംസ്ഥാനം ഭരിച്ചുകൊണ്ടിരിക്കുന്ന ഇടതുപക്ഷ സർക്കാരിന്റെ ജനവിരുദ്ധതയും ഉപതെരഞ്ഞെടുപ്പിൽ പരിഗണിക്കേണ്ടതാണ്. കേരളത്തിൽ ഇപ്പോൾ നിലവിലുള്ള ഇടതു ഭരണത്തിലെ ഭൂരിപക്ഷം തീരുമാനങ്ങളും ജനവിരുദ്ധവും സാമൂഹിക നീതിയെ ദുർബലപ്പെടുത്തുന്നതുമാണ്. കേരളത്തിലെ അഞ്ച് ലക്ഷത്തോളം വരുന്ന ഭൂരഹിതരെ വഞ്ചിക്കുകയും ഹാരിസണടക്കമുള്ള കോർപറേറ്റ് ഭൂമാഫിയകൾക്ക് വേണ്ടി കേസുകൾ തോറ്റുകൊടുക്കുകയും അവർക്ക് കൂടുതൽ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്ന നയപരമായ തീരുമാനങ്ങളെടുക്കുകയുമാണ് ഇടതു സർക്കാർ ചെയ്യുന്നത്. കയ്യേറ്റ ഭൂമിയായ ചെറുവള്ളി എസ്റ്റേറ്റ് പണം കൊടുത്തുവാങ്ങി വിമാനത്താവളം നിർമ്മിക്കാനുള്ള തീരുമാനം ഇതിൽ ഒടുവിലത്തേതാണ്. ഭൂപരിഷ്‌കരണത്തിലെ പിഴവുകൾ പരിഹരിക്കുന്നതിന് വേണ്ടി ദലിത്-പിന്നാക്ക വിഭാഗങ്ങൾക്ക് കൃഷി ഭൂമിയടക്കം വിതരണം ചെയ്യുന്നതിന് പകരം കോളനി സ്വഭാവത്തിലുള്ള ഫ്‌ളാറ്റുകളിൽ അവരെ ഒതുക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. കയ്യേറ്റ ഭൂമി തിരിച്ചുപിടിക്കുന്നതിനുള്ള നിയമനിർമ്മാണത്തിൽ നിന്ന് പിന്തിരിയുകയും അതിനായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരെ പിൻവലിക്കുകയാണ് സർക്കാർ ചെയ്തത്.

നെൽവയൽ നീർത്തട സംരക്ഷണ നിയമമടക്കമുള്ള പരിസ്ഥിതി നിയമങ്ങൾ അട്ടിമറിച്ച് കോർപറേറ്റ് ഖനനമാഫിയകൾക്കും റിയൽ എസ്റ്റേറ്റ് മാഫിയകൾക്കും ഒത്താശ ചെയ്യുകയാണ് സർക്കാർ. 2019ലെ പ്രളയ കാലത്തിന് ശേഷം മാത്രം 110 പുതിയ ക്വാറികൾക്ക് അനുമതി നൽകി. പാരിസ്ഥിതിക ദുർബല മേഖലകളെ സംരക്ഷിക്കുന്നതിന് പകരം പശ്ചിമഘട്ടത്തെ തകർക്കാൻ ശ്രമിക്കുന്നവർക്കൊപ്പമാണ് സർക്കാർ നിലകൊള്ളുന്നത്.

കേരളീയ ജനതയുടെ നിരന്തര പോരാട്ടത്തിലൂടെ നേടിയെടുത്ത സമ്പൂർണ മദ്യനിരോധനം എന്ന നാടിനുപകരിക്കുന്ന തീരുമാനത്തെ ഇടതു സർക്കാർ റദ്ദ് ചെയ്യുകയും മദ്യമാഫിയകളെ സഹായിക്കാനായി കേരളമാകെ മദ്യമൊഴുക്കുകയും ചെയ്തു. കഴിഞ്ഞ ഒമ്പത് മാസത്തിനുള്ളിൽ മാത്രം 70 പുതിയ ബാറുകളാണ് തുറന്നത്. സംവരണം എന്ന ഭരണഘടനാ അവകാശത്തെ ദുർബലപ്പെടുത്തി ദലിത് - പിന്നാക്ക ജനവിഭാഗങ്ങളെ കെ.എ.എസ് ഉന്നത തസ്തികകളിൽ നിന്ന് അകറ്റിനിർത്താനാണ് ആദ്യ ഘട്ടത്തിൽ ഇടതു സർക്കാർ ശ്രമിച്ചത്. സംവരണ സമരത്തെ തുടർന്ന് ഇതിൽ തിരുത്തൽ വരുത്തിയെങ്കിലും ഭരണഘടനാ വിരുദ്ധമായ സാമ്പത്തിക സംവരണം നടപ്പാക്കിയാണ് സർക്കാർ സംവരണ വിരുദ്ധരോട് ഐക്യപ്പെട്ടത്.

സംഘ്പരിവാറിനെതിരെ ഉറച്ച നിലപാട് സ്വീകരിക്കേണ്ട സർക്കാർ പൊലീസ് സംവിധാനത്തെ സമ്പൂർണമായി സംഘ്പരിവാർ താൽപര്യങ്ങൾക്ക് വിധേയപ്പെടുത്താൻ വിട്ടുകൊടുക്കുകയാണ് ചെയ്തത്. സംഘ്പരിവാർ പ്രവർത്തകർ പ്രതിയായിട്ടുള്ള നിരവധി കേസുകളാണ് സംസ്ഥാനത്ത് ദുർബലമായിപ്പോയത്. എന്നാൽ സംഘ്പരിവാർ സംഘടനകൾ കൊടുക്കുന്ന കേസുകളിൽ അമിതാവേശത്തടുകൂടിയാണ് പൊലീസ് പ്രവർത്തിച്ചിട്ടുള്ളത്. ദലിതർക്കെതിരെയും മുസ്‌ലിംകൾക്കെതിരെയും കള്ളക്കേസുകളും രാജ്യദ്രോഹ കേസുകളും ചമക്കുകയും സംഘ്പരിവാർ നടത്തിക്കൊണ്ടിരിക്കുന്ന വംശീയ പ്രചരണങ്ങളേയും ആക്രമണങ്ങളേയും നിസ്സാരവൽക്കരിച്ച് കുറ്റവാളികളെ രക്ഷപ്പെടാനനുവദിക്കുകയും ചെയ്യുന്നു. ദലിത് - പിന്നാക്ക ജനവിഭാഗങ്ങൾക്ക് നീതി നിർവഹണ സംവിധാനത്തിൽ നിന്ന് ലഭ്യമാകേണ്ട സംരക്ഷണങ്ങൾ നിഷേധിക്കപ്പെടുകയും കടുത്ത അക്രമണങ്ങൾക്ക് ഇരയാകേണ്ടിവരികയും ചെയ്തിട്ടുണ്ട്.

ആശ്രിതരെയും ഇടതു സംഘടനാ നേതാക്കളേയും ഉന്നത തസ്തികകളിൽ തിരുകിക്കയറ്റാൻ സ്വതന്ത്ര ഭരണഘടനാ സ്ഥാപനമായ പി.എസ്.സിയെ പോലും ദുരുപയോഗം ചെയ്യുന്നു. പ്രളയവും സാമ്പത്തിക മാന്ദ്യവും നിലനിൽക്കുമ്പോഴും ഭരണ ധൂർത്താണ് നടമാടുന്നത്. തെരെഞ്ഞെടുപ്പിൽ ജനം പരാജയപ്പെടുത്തിയ നേതാക്കളെയും പരിവാരങ്ങളേയും കുടിയിരുത്താൻ ക്യാബിനറ്റ് റാങ്കുള്ള തസ്തികൾ സൃഷ്ടിച്ച് ഭരണധൂർത്ത് തുടരുകയാണ് സർക്കാർ ചെയ്യുന്നത്.

ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ച് നടന്ന ഒരു ജനകീയ സമരത്തോടും ജനാധിപത്യ പരമായ സമീപനം ഈ സർക്കാർ സ്വീകരിച്ചിട്ടില്ല. ഏകപക്ഷീയമായ അടിച്ചേൽപിക്കാലാണ് സർക്കാരിന്റെ പൊതുനയം. ദേശീയപാത, ഗെയിൽ, ഭൂസമരങ്ങൾ, പരിസ്ഥിതി സമരങ്ങൾ, മദ്യവിരുദ്ധ പ്രക്ഷോഭം ഇവയോടെല്ലാം സർക്കാർ നിഷേധാത്കമകമായ സമീപനമാണ് സ്വീകരിച്ചത്.

ഇത്തരത്തിൽ നിരവധി ജനവിരുദ്ധ സമീപനങ്ങൾ സ്വീകരിച്ച ഒരു ഭരണകൂടത്തെ വിലയിരുത്താനും ജനകീയ പ്രതിഷേധം അറിയിക്കാനുള്ള അവസരം കൂടിയായി ഉപതെരഞ്ഞെടുപ്പിനെ കാണണം എന്നാണ് വെൽഫെയർ പാർട്ടിയുടെ നിലപാട്.

ഈ സമീപനത്തിന്റെ അടിസ്ഥാനത്തിൽ ഒക്ടോബർ 21ന് അഞ്ച് മണ്ഡലങ്ങളിൽ നടക്കുന്ന ഉപതെരെഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി യു.ഡി.എഫിനെ പിന്തുണക്കുന്നു. കേരളത്തിലെ ജനാധിപത്യ വിശ്വാസികളോടും യു.ഡി.എഫ് സ്ഥാനാർത്ഥികളെ പിന്തുണക്കാൻ ആവശ്യപ്പെടുന്നു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP