Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

12 ഏക്കർ സർക്കാർ ഭൂമിയിൽ വീടുകൾ വച്ച് ലക്ഷ്മി നായരും കുടുംബവും സിപിഐ(എം) നേതാവും ജീവിക്കുന്നു; ട്രസ്റ്റിന് നൽകിയ സൗജന്യ ഭൂമിയിൽ ഫ്‌ലാറ്റ് പണിത് ലക്ഷങ്ങൾ വാങ്ങി; ജഡ്ജിമാരും മന്ത്രിമാരും വരെ ദാസന്മാരായപ്പോൾ ലോ അക്കാദമി വളർന്നു: വിദ്യാർത്ഥി പ്രക്ഷോഭം കൈവിട്ടപ്പോൾ ഇതുവരെ ആരും അറിയാത്ത കാര്യങ്ങൾ തുറന്നു പറയാൻ മത്സരിച്ച് ഏഷ്യാനെറ്റ് ന്യൂസ് അവർ

12 ഏക്കർ സർക്കാർ ഭൂമിയിൽ വീടുകൾ വച്ച് ലക്ഷ്മി നായരും കുടുംബവും സിപിഐ(എം) നേതാവും ജീവിക്കുന്നു; ട്രസ്റ്റിന് നൽകിയ സൗജന്യ ഭൂമിയിൽ ഫ്‌ലാറ്റ് പണിത് ലക്ഷങ്ങൾ വാങ്ങി; ജഡ്ജിമാരും മന്ത്രിമാരും വരെ ദാസന്മാരായപ്പോൾ ലോ അക്കാദമി വളർന്നു: വിദ്യാർത്ഥി പ്രക്ഷോഭം കൈവിട്ടപ്പോൾ ഇതുവരെ ആരും അറിയാത്ത കാര്യങ്ങൾ തുറന്നു പറയാൻ മത്സരിച്ച് ഏഷ്യാനെറ്റ് ന്യൂസ് അവർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേരളത്തിന്റെ സ്വപ്‌നത്തിൽ പോലും ഇല്ലാതിരുന്ന കാലത്ത് കേരളത്തിലെ ആദ്യ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനം തുടങ്ങിയ സ്ഥാപനമാണ് കേരള ലോ അക്കാദമി. 50 വർഷം മുമ്പ് 12 ഏക്കർ സർക്കാർ ഭൂമിയിൽ ആരംഭിച്ച ഈ സ്വകാര്യ സ്ഥാപനം എന്നും ഒരു കടങ്കഥ ആയിരുന്നു. ജഡ്ജിമാരും മന്ത്രിമാരും അടക്കം അനേകം പേർ ഇവിടെ നിന്നു പാസ്സായി പോയവരിൽ ഉണ്ടായി. ഒട്ടുമിക്ക രാഷ്ട്രീയക്കാരും ഉന്നത ഉദ്യോഗസ്ഥരും അവരുടെ മക്കളും ഇവിടെ നിന്നാണ് എൽഎൽബി പഠിച്ചത്.

ഈ അൻപത് വർഷക്കാലവും ഈ കോളജിനെ കുറിച്ച് അനേകം കഥകൾ പ്രചരിച്ചു. കോളജിന്റെ ഭൂമിയുടെ ഉടമസ്ഥാവകാശം മുതൽ കോളേജിലെ നടത്തിപ്പും, അഡ്‌മിഷനും, പരീക്ഷ എഴുത്തും വരെ ഇത്തരം കഥകളിലെ കഥാപാത്രങ്ങളായി. എന്നാൽ ഒരിക്കലും ഇത്തരം കഥകൾ ഒന്നും പുറംലോകം അറിഞ്ഞില്ല. ഈ കടങ്കഥകൾ തന്നെ പറഞ്ഞു പരത്തുകയല്ലാതെ മറ്റൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. ആകെ ഉണ്ടായത് ഇന്ത്യൻ എക്സ്‌പ്രസിൽ ഏതാനും വർഷങ്ങൾക്കുമുമ്പ് വന്ന ഒരു പരമ്പരയായിരുന്നു. കടങ്കഥയുടെ വേരുകൾ തേടി പോയ ലേഖകൻ നരേന്ദ്രൻ രാഷ്ട്രീയക്കാർക്ക് വേണ്ടി സർക്കാർ സ്ഥാപനം എന്ന നിലയിൽ നടത്തപ്പെടുന്ന ലോ അക്കാദമിയെക്കുറിച്ച് റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചു.

അന്നു പക്ഷേ, ലോ അക്കാദമി കാക്കാൻ രംഗത്തിറങ്ങിയത് അവിടുത്തെ വിദ്യാർത്ഥികൾ തന്നെ ആയിരുന്നു. വിദ്യാർത്ഥികളിൽ മഹാഭൂരിപക്ഷവും അന്ന് എസ്എഫ്‌ഐക്കാരായിരുന്നു. എസ്എഫ്‌ഐയുടെ നേതൃത്വത്തിൽ പത്ര ഓഫീസ് അക്രമിക്കുകയും സെക്രട്ടറിയേറ്റ് നടയിൽ വൻ അക്രമം അഴിച്ചുവിടുകയും ചെയ്തു. വാർത്ത എഴുതിയ നരേന്ദ്രൻ ജീവനിൽ പേടിച്ചാണ് ആ ദിവസങ്ങളിൽ നടന്നത്. അതോടെ ലോ അക്കാദമിക്കെതിരെയുള്ള വാർത്തകളും അവസാനിച്ചു. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും അവരുടെ മക്കളും വീണ്ടും അക്കാദമിയിലെ വിദ്യാർത്ഥികളായി. കടങ്കഥകൾ വീണ്ടും പ്രചരിച്ചു. അഡ്‌മിഷനെ കുറിച്ചും പരീക്ഷയെക്കുറിച്ചും ഒക്കെയായി ആ കഥകൾ.

അതിനിടയിൽ കോളജിന്റെ നടത്തിപ്പിൽ പല മാറ്റങ്ങളും വന്നു. ലോ അക്കാദമി ഡയറക്ടറായിരുന്ന നാരയണൻ നായരുടെ മകളും സെലിബ്രറ്റി ഷെഫുമായ ലക്ഷ്മി നായർ കോളേജിന്റെ സാരഥിയായി. ലക്ഷ്മിയുടെ ഭരണത്തിൽ കീഴിൽ കോളേജിന്റെ പ്രതാപം നിലനിന്നു. കേരള യൂണിവേഴ്‌സിറ്റി റാങ്കിൽ പലതും തുടർന്നും അക്കാദമിയിൽ തന്നെ ആയിരുന്നു. എസ്എഫ്‌ഐ തന്നെയാണ് ഭരണം നടത്തുന്നതെങ്കിലും കെഎസ് യുവും എബിവിപിയും എംഎസ്എഫും എഐഎസ്എഫും ഒക്കെ സജീവമായി. എന്നാൽ കോളേജിനെതിരെ ആരും ഒരിക്കലും രംഗത്തു വന്നില്ല. ലക്ഷ്മി നായരുടെ പീഡനങ്ങൾക്കെതിരെ വിദ്യാർത്ഥികൾ പലരും പലതും പറഞ്ഞെങ്കിലും അതൊന്നും ഒരു സമരമാവുകയോ വിദ്യാർത്ഥികൾ പ്രക്ഷോഭം ആരംഭിക്കുകയോ ചെയ്തില്ല.

അങ്ങനെ ഇരിക്കവെയാണ് നെഹ്രു കോളജ് സംഭവം ഉണ്ടാവുന്നത്. അത് കേരളത്തിലെ സ്വകാര്യ കാമ്പസുകളിലേയ്ക്ക് പടന്നുപിടിച്ചപ്പോൾ സ്വാഭാവികമായ അനുരണനം അക്കാദമിയിലും ഉണ്ടായി. സോഷ്യൽ മീഡിയയും ഓൺലൈൻ പത്രങ്ങളും സജീവമായതുകൊണ്ട് മുൻപത്തെ പോലെ പ്രതിഷേധങ്ങൾ ഒളിച്ചു വെയ്ക്കപ്പെടാനായില്ല. പ്രക്ഷോഭങ്ങൾ തെരുവിലേയ്ക്ക് വളരുകയും നിൽക്കക്കള്ളിയില്ലാതെ സംരക്ഷകരായ രാഷ്ട്രീയ പാർട്ടികൾക്ക് പോലും രംഗത്തിറങ്ങേണ്ടി വരികയും ചെയ്തു. മുഖ്യധാരാമാദ്ധ്യമങ്ങളും ചാനലുകളും പേരിന് വേണ്ടിയാണെങ്കിലും വിഷയം ഏറ്റെടുത്തു. ഇന്നലെ ഏഷ്യാനെറ്റിൽ വിനു വി ജോൺ നടത്തിയ അന്തിചർച്ച ഇതിലെ ഏറ്റവും ശ്രദ്ധേയവും പ്രധാനപ്പെട്ടതും ആയിരുന്നു.

ഇന്ത്യൻ എക്സ്‌പ്രസിന്റെ അന്തരിച്ച ലേഖകൻ നരേന്ദ്രന്റെ സുഹൃത്തു കൂടിയായ വിനു വി ജോൺ ഈ വിഷയം ചർച്ചയ്‌ക്കെടുത്തപ്പോൾ ചാനലിൽ എത്തിച്ചത് കോളേജ് വിരോധികളെ തന്നെ ആയിരുന്നു. വർഷങ്ങളായി സെനറ്റിലും സിൻഡിക്കേറ്റിലും മാത്രമല്ല പുറത്തും അകത്തുമെല്ലാം ലോ അക്കാദമിയ്‌ക്കെതിരെ പോരാടുന്ന ജ്യോതികുമാർ ചാമക്കാലായും, വിദ്യാർത്ഥി സംഘടനാ നേതാക്കളും കോളജിൽ നിന്നും പുറത്താക്കപ്പെട്ട വിദ്യാർത്ഥികളും അടക്കം കോളജിനെതിരെ നിലപാട് എടുത്തവരാണ് ചർച്ചയ്‌ക്കെത്തിയത്.

അന്തരിച്ച സുഹൃത്ത് നരേന്ദ്രനോടുള്ള സ്‌നേഹം മൂലമാകാം അന്നത്തെ പ്രക്ഷോഭത്തിനെ ദൃശ്യങ്ങൾ കാണിച്ചു കൊണ്ടാണ് വിനു ചർച്ച ആരംഭിച്ചത്. അന്നു മാദ്ധ്യമങ്ങൾക്കെതിരെ തിരിഞ്ഞ വിദ്യാർത്ഥികൾ ഇന്നു മാദ്ധ്യമങ്ങളെ സഹായം തേടുന്ന സാഹചര്യം ചർച്ച ചെയ്തു കോളജിന്റെ സ്വത്തുക്കളെ കുറിച്ചും ആരോപണങ്ങൾ ചർച്ചയാക്കിയുമാണ് വിനു ചർച്ച തുടങ്ങിയതു തന്നെ. ആ ചർച്ചയ്ക്ക് കൊഴുപ്പ് നൽകി ജ്യോതികുമാർ ചാമക്കാല സംസാരിച്ചതോടെ ഏഷ്യാനെറ്റ് അന്തിച്ചർച്ച ലോ അക്കാദമിക്കെതിരെ ഏറ്റവും വലിയ തിരിച്ചടിയായി മാറുകയായിരുന്നു. വിദ്യാർത്ഥികളുടെ വെറും അച്ചടക്ക പ്രശ്‌നം എന്ന നിലയിൽ നിന്നും കോളജിന്റെ അസ്ഥിത്വത്തിന് മേലുള്ള ചോദ്യമായി ഈ ചർച്ച മാറി. ഈ ചർച്ച ഉണ്ടാക്കിയ ക്ഷീണം മാറ്റാൻ ലോ അക്കാദമിക്ക് ഉടനെയെങ്ങും സാധിച്ചെന്നു വരില്ല.

ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ ക്രിസ്ത്യൻ മാനേജ്‌മെന്റുകൾക്ക് നേരെ വിമർശനം ഉന്നയിച്ച കാര്യം ചൂണ്ടിക്കാട്ടി ഈ വിമർശനം സെലക്ടീവാണോ എന്ന ചോദ്യമാണ് വിനു വി ജോൺ ഉന്നയിച്ചത്. സർക്കാറിന്റെ മൂക്കിന് കീഴിൽ നടക്കുന്ന ഈ പ്രക്ഷോഭം എന്തുകൊണ്ടാണ് മുഖ്യമന്ത്രി കണ്ടില്ലെന്ന നടിക്കുന്നതെന്ന ചോദ്യവും ഉന്നയിച്ചു. കെപിസിസി സെക്രട്ടറിയും കേരളാ സർവകലാശാല സിൻഡികേറ്റ് കമ്മിറ്റി അംഗവുമായ ജ്യോതികുമാർ ചാമക്കാല, ലോ അക്കാദമിയിലെ വിദ്യാർത്ഥിയായിരിക്കേ മാനേജ്‌മെന്റ് പീഡനം സഹിക്കേണ്ടി വന്ന അഡ്വ. ആദർശ് കരകുളം, ഇപ്പോൾ കോളേലെ വിദ്യാർത്ഥിനിയായ ആശ ട്രീ, കെഎസ് യു നേതാവ് ക്രിസ്റ്റ്യൻ മാത്യു എന്നിവരെ പങ്കെടുപ്പിച്ചു കൊണ്ടായിരുന്നു വിനു ചർച്ച നയിച്ചത്. ചർച്ചയിൽ പങ്കെടുത്തവർ അവരുടെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് സംസാരിച്ചത്.

ലക്ഷ്മി നായരും കുടുംബവും തട്ടിയെടുത്തത് 12 ഏക്കർ സർക്കാർ ഭൂമി: ജ്യോതി കുമാർ ചാമക്കാല

1968ലാണ് ഈ സ്ഥാപനം ആരംഭിച്ചത്. അന്ന് തുടങ്ങിയ മറ്റ് സ്ഥാപനങ്ങളും ഡയറക്ട് പേമെന്റ് എഗ്രിമെന്റിൽ ഒപ്പുവച്ചു. എന്നാൽ, ഈ കോളേജ് മാത്രമാണ് ഈ എഗ്രിമെന്റിൽ ഒപ്പുവെക്കാതെ മാറിനിന്നത്. ചുരുക്കിപ്പറഞ്ഞാൽ കേരളത്തിലെ ആദ്യത്തെ സ്വാശ്രയ കോളേജായിരുന്ന ലോ അക്കാദമി തോന്നിയതു പോലെ ഫീസ് വാങ്ങുന്ന സ്ഥാപനമായി നിലനിൽക്കുകയായിരുന്നു. ആർക്കും അഡ്‌മിഷൻ നൽകാവുന്നതായിരുന്നു അവിടുത്തെ സ്ഥിതി. തുടക്കമിട്ട നാരായണൻ നായർ ജഡ്ജിമാരുമായുള്ള ബന്ധം അടക്കം ഉപയോഗപ്പെടുത്തിയാണ് മുന്നോട്ടു പോയത്. സെനറ്റിലും സിൻഡിക്കേറ്റിലും വേണ്ടപ്പെട്ടവര നിയമിച്ച് മുന്നോട്ടു കൊണ്ടുപോകാനും സാധിച്ചു. ഇങ്ങനെയാണ് കഴിഞ്ഞ അമ്പതുകൊല്ലമായി ലോ അക്കാദമി നടത്തിവന്നത്. ഇന്ന് കേരളാ യൂണിവേഴ്‌സിറ്റിയിൽ ലോ അക്കാദമിയെ കുറിച്ച് പോലും രേഖകളില്ല.

സെക്ടട്ടറിയേറ്റിന് ഒരു വിളിപ്പാകലെ ഒരു റിസർച്ച് സെന്ററും നാരായണൻ നായരുടെ നേതൃത്വത്തിൽ ഉണ്ടായിരുന്നു. അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസിന്റെ സ്ഥലത്ത് ഇന്ന് വൻ ഫ്‌ലാറ്റ് സമുച്ഛയമാണ് ഉള്ളത്. ഇപ്പോഴത്തെ പ്രിൻസിപ്പൽ വിറ്റു കാശാക്കുകയാണ് ഉണ്ടായത്. ലോ അക്കാദമി പ്രവർത്തിച്ചിരുന്ന ഭൂമി പാട്ട ഭൂമിയായിരുന്നു. ഇപ്പോഴത് പതിച്ചു കൊടുത്തെന്നും ഇല്ലെന്നും പറയുന്നുണ്ട്. ഇതിനെ കുറിച്ച് യഥാർത്ഥത്തിൽ ആർക്കും അറിയുകയും ഇല്ല. അങ്ങനെയാണെങ്കിൽ ഇപ്പോൾ ലോ കോളേജിന് വേണ്ടത് മൂന്ന് ഏക്കറാണ്. എന്നാൽ, നേരത്തെ സർക്കാർ അനുവദിച്ച 12 ഭൂമിയിൽ ബാക്കി ഭൂമിയെവിടെ? ഒമ്പത് ഏക്കർ ഭൂമിയിലാണ് ലക്ഷ്മി നായരും കുടുംബവും താമസിക്കുന്നത്. ഇത് തിരിച്ചു പിടിക്കാൻ സർക്കാർ തയ്യാറാണം. ലക്ഷ്മി നായർ പ്രിൻസിപ്പൽ ആയതു മുതലാണ് ഇവിടെ പ്രശ്‌നങ്ങളായത്. കോളേജിൽ ചെന്നാൽ ആദ്യം ചോദിക്കുന്നത് ജാതിയാണ്. നല്ല വേഷം ധരിച്ചു വന്നാൽ ഇന്റേണൽ മാർക്ക് കുറയ്ക്കും. 2013ൽ ഇതുമായി ബന്ധപ്പെട്ട സർവകലാശാലയിൽ ഒരു പരാതി ലഭിച്ചിരുന്നു. എന്നാൽ, ലക്ഷ്മി നായർ അവിടെ ഹാജരാകാൻ പോലും തയ്യാറായില്ല. ഈ പരാതി ഇപ്പോഴും പെന്റിഡിംഗായി നിൽക്കുന്നത്. ഇത് ലക്ഷ്മി നായരുടെ സ്വാധീനമാണ് തെളിയിക്കുന്നത്. കഴിഞ്ഞ അമ്പത് വർഷമായി ഈ കുടുംബത്തിൽ നിന്നം ഒരാൾ സിൻഡിക്കേറ്റിൽ അംഗമായി ഉണ്ട് താനും. നാരായണൻ നായരുടെ പുതിയ തലമുറയുടെ അഹങ്കാരമാണ് പ്രശ്‌നം.

മാനേജ്‌മെന്റിനെതിരെ പ്രതികരിച്ചപ്പോൾ ലക്ഷ്മി നായർ വ്യാജപീഡന കേസ് കെട്ടിച്ചമച്ചു: അഡ്വക്കേറ്റ് ആദർശ് കരകുളം

ലോ അക്കാദമിയെ സംബന്ധിച്ച് ഇടതു പക്ഷം അധികാരത്തിൽ വരുമ്പോൾ ഇടതുപക്ഷം ആകുകയും വലതുപക്ഷം അധികാരത്തിൽ വരുമ്പോൾ അങ്ങനെയാകുകും ചെയ്യും. ഓന്ത് എങ്ങനെ നിറംമാറുന്നു എന്നതു പോലെയാണ് മാനേജ്‌മെന്റ് പ്രവർത്തിക്കുന്നത്. എല്ലാ രാഷ്ട്രീയ പാർട്ടിയിലും ഒരുപോലെ സ്വാധീനം ചെലുത്താൻ ലോ അക്കാദമിക്ക് സാധിച്ചിട്ടുണ്ട്. മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ്, പൊലീസ് ഉദ്യോഗസ്ഥർ, പ്രമുഖരുടെ മക്കൾ തുടങ്ങിയവരെല്ലാം ഈവനിങ് കോഴ്‌സിൽ ഇവിടെ പഠിക്കുന്നു. ഗവൺമെന്റ് ലോ കോളേജിൽ ഈവനിങ് കോഴ്‌സ് വന്നത് ഈ കഴിഞ്ഞ വർഷമാണ്. ഇടയ്ക്ക് വന്നതും ലോ അക്കാദമിയുടെ സ്വാധീന ഫലമാണ്. എന്തു കാര്യമായാലും കാര്യങ്ങൾ നിഷ്പ്രയാസം ചെയ്യാൻ മാനേജ്മന്റിന് സാധിക്കുന്നുണ്ട്. ഈ വിഷയത്തിൽ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിക്കണമെന്നാണ് എന്റെ അഭിപ്രായം.

ഇന്റേണൽ അസസ്‌മെന്റ് ഇന്റേണൽ ഹരാസ്മന്റായി മാറുന്ന കാലമാണ് ഇപ്പോൾ. അതാണ് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം. ലോ അക്കാദമിയിൽ നടക്കുന്ന പ്രധാനകാര്യം ഇതാണ്. ഹോസ്റ്റലിൽ നിന്നും കുക്കറി ഷോയ്ക്ക് വേണ്ടി പെൺകുട്ടികളെ കൊണ്ടുപോകുന്നുണ്ട്. എന്നാൽ, മാഡത്തിന് ഇഷ്ടമുള്ള പെൺകുട്ടികളെ ഹോസ്റ്റലിന്റെ നിയമം തെറ്റിച്ചും കൊണ്ടുപോകുന്നു ഇത് എന്തിനാണ്? ഇത്തരം വിഷയങ്ങൾ വന്നപ്പോൾ അന്ന് എസ്എഫ്‌ഐ നേതാവെന്ന നിലയിൽ പ്രതികരിക്കേണ്ടി വന്നു. കോളേജ് കാമ്പസിൽ പ്രസംഗിച്ചപ്പോൾ അന്ന് ഭീഷണി വന്നു. ആദർശ് ഈ കോളേജിൽ പഠിക്കില്ലെന്ന്. തൊട്ടടുത്ത ദിവസം കെഎസ്‌യുവിന്റെ ജില്ലാ കമ്മിറ്റി അംഗത്തെ അപമാനിക്കാൻ ശ്രമിച്ചെന്ന് പറഞ്ഞു പരാതി വാങ്ങി പത്രത്തിൽ വാർത്ത കൊടുത്തു. ഇതോടെ എനിക്കുണ്ടായ മാനസിക പ്രശ്‌നം വലുതായിരുന്നു. എന്റെ അമ്മ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു. എന്തായാലും കാലം തെൡയിച്ചു. ആദർശ് എന്നെ ഒന്നും ചെയ്തില്ലെന്ന് പെൺകുട്ടി തന്നെ കോടതിയിൽ പറഞ്ഞു.

പല രാഷ്ട്രീയ പാർട്ടികളുടെ വിദ്യാർത്ഥി നേതാക്കളും ഇപ്പോഴും ലക്ഷ്മി നായരുടെ പോക്കറ്റിലാണ്. ഒരു വിദ്യാർത്ഥി നേതാവുമായി ബന്ധപ്പെട്ട് പരാതി ഉണ്ടായിരുന്നു. ഈ നേതാവ് പറയുന്നവർക്ക് മാത്രമേ ഇന്റേണൽ മാർക്ക് കൊടുക്കുന്നു എന്ന അവസ്ഥയായാരുന്നു അവിടെ ഉണഅടായിരുന്നത്.

ജാതി ചോദിക്കൽ പതിവ്, ആൺകുട്ടികളോട് സംസാരിച്ചാൽ ചോദ്യം നീ വയറു വീർപ്പിച്ച് പോകുമോ? പ്രിൻസിപ്പലിന്റെ പ്രതികാരം ഭയന്ന് ആശ ട്രീസ (വിദ്യാർത്ഥിനി)

ഹോസ്റ്റലിൽ താമസിക്കുന്ന വ്യക്തിയാണ് ഞാൻ. എന്റെ സുഹൃത്തുക്കൾ അടക്കമുള്ളവർക്ക് മോശം പെരുമാറ്റം ലക്ഷ്മി നായരിൽ നിന്നും ഉണ്ടായിട്ടുണ്ട്. ജാതി ചോദിക്കുന്നത് പതിവാണ്.. നീ നായരാണോ? ഈഴവയോ മറ്റ് താഴ്ന്ന ജാതിയോ ആണെങ്കിൽ പുച്ഛഭാവത്തിലാണ് സംസാരം. മാത്രമല്ല, ആൺകുട്ടിയകളോട് മിണ്ടിയാൽ പോലും വളരെ മോശമായാണ് പെരുമാറുന്നത്. രക്ഷിതാക്കളെ വിളിച്ച് നീ വന്നത് ആണുങ്ങളുടെ ചൂടു പറ്റാനാണോ എന്നാണ് ചോദ്യം. അഞ്ച് വർഷം കഴിഞ്ഞാൽ നീ വയറു വീർപ്പിച്ച് പോകുമോ? ഇങ്ങനെയാണ് അപമാനിക്കുന്നത്. രക്ഷിതാക്കളുടെ ജോലിയുടെ മിടുക്കിലാണ് അഡ്‌മിഷൻ നൽകുന്നത്. ഗുമസ്തന്റെ മകന് അഡ്‌മിഷൻ കിട്ടില്ല. ഹോസ്റ്റലിൽ പുറത്തുപോകാനുള്ള സ്വാതന്ത്ര്യമില്ല. ക്ലാസ് കഴിഞ്ഞാൽ പോലും പുറത്തുപോകാൻ അനുവദിക്കാറില്ല.

മാതാപാതിക്കാളോട് പോലും മോശമായാണ് പെരുമാറുക. പകയോടു കൂടിയാണ് ലക്ഷ്മി നായർ പെരുമാറുന്നത്. ഒരു പെൺകുട്ടിക്ക് കോളേജ് ഗ്രൗണ്ടിൽ പോകാനും കളിക്കാനുള്ള സ്വാതന്ത്ര്യവും പോലുമില്ല. പെൺകുട്ടികൾ അടങ്ങിയൊതുങ്ങി ഇരുന്നാൽ മതി. പെൺകുട്ടികളോട് നഗ്നമായ വീഡിയോ പ്രചരരിക്കുന്നുണ്ട് എന്ന് പോലുമാണ് പറയുന്നത്. എന്റെ അമ്മയോട് പോലും മോശമായാണ് പെരുമാറിയത്. ഇന്റേണൽസ് കുറയ്ക്കുമെന്നത് ഭീഷണിയാണ്. മകൾ രാഷ്ട്രീയ പ്രവർത്തനത്തിന് ഇറങ്ങിയാൽ ടി സി തന്ന് വിടുമെന്ന് പോലും മാതാപിതാക്കളോട് ഭീഷണിപ്പെടുത്തി. വ്യക്തിവൈരാഗ്യം സൂക്ഷിക്കുന്ന വ്യക്തിയാണ് ലക്ഷ്മി നായർ. അവർ വീണ്ടും പ്രിൻസിപ്പലായി എത്തുന്നത് ഞങ്ങൾക്ക് ആലോചിക്കാൻ പോലും സാധിക്കില്ല.

ഗവൺമെന്റ് കോളേജ് അഡ്‌മിഷൻ ലഭിക്കുയിരുന്നിട്ടും ലോ അക്കാദമിയിൽ കുടുങ്ങ്ിയ അനുഭവം പറഞ്ഞ് ക്രിസ്റ്റീൻ മാത്യു(കെ എസ് യു നേതാവ്)

ഞാൻ 90 ശതമാനം മാർക്കോട് കൂടി പാസായ വ്യക്തിയാണ്. എനിക്ക് പറ്റിയ പിഴവ് ലോ അക്കാദമിയിൽ പഠിക്കാൻ എത്തിയാണ്. ഞാൻ അഡ്‌മിഷൻ എടുത്ത വർഷമാണ് പ്രൈവറ്റ് നിയമ കോളേജുകൾക്ക് അംഗീകാരം നൽകിയത്. ഇവിടെ അഡ്‌മിഷൻ എടുത്തു കഴിഞ്ഞാൽ, മെറിറ്റിൽ മറ്റ് സ്ഥാനങ്ങളിലേക്ക് പോകാനും സാധിക്കാറില്ല. അത്തരം ഒരു സാഹചര്യം ക്രിയേറ്റ് ചെയ്യുകയാണ് ലോ അക്കാദമി മാനേജ്‌മെന്റ് ചെയ്യുന്നത്.

ചുരുക്കത്തിൽ ഇന്നലെ വരെ ലോ അക്കാദമിക്കെതിരെ ഉയർന്ന ആക്ഷേപങ്ങളിൽ ഗുരുതരമായ ആക്ഷേപങ്ങളാണ് ഇന്നലെ ഏഷ്യാനെറ്റിലെ ചാനൽ ചർച്ചയിൽ ഉയർന്നുവന്നത്. രാഷ്ട്രീയ ഭേദമന്യേ എല്ലാ നേതാക്കളെയും പോക്കറ്റിലാക്കി ലോ അക്കാദമി നടത്തുന്നത് കടുത്ത വിദ്യാർത്ഥി ധ്വംസനങ്ങളാണെന്നാണ് ചാനൽ ചർച്ചയിൽ ഉയർന്നുവന്ന കാര്യം. ഇതിൽ സർക്കാർ ഭൂമി കൈവശപ്പെടുത്തിയത് അടക്കമുള്ള കാര്യങ്ങളും ഉണ്ടെന്നതും ഗൗരവം വർദ്ധിപ്പിക്കുന്നതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP