Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വിവാദ ഡോക്യുമെന്ററി കാണാൻ എത്തിയ പ്രേക്ഷകരുടെ മുമ്പിൽ ഒരു മണിക്കൂർ ശൂന്യത; ഇന്ത്യയുടെ മകളോടു ഇന്ത്യ ചെയ്തതിനെതിരേ എൻ ഡി ടി വി പ്രതിഷേധിച്ചതിങ്ങനെ

വിവാദ ഡോക്യുമെന്ററി കാണാൻ എത്തിയ പ്രേക്ഷകരുടെ മുമ്പിൽ ഒരു മണിക്കൂർ ശൂന്യത; ഇന്ത്യയുടെ മകളോടു ഇന്ത്യ ചെയ്തതിനെതിരേ എൻ ഡി ടി വി പ്രതിഷേധിച്ചതിങ്ങനെ

പ്രമുഖ ബ്രിട്ടീഷ് ഡോക്യുമെന്ററി സംവിധായിക ലെസ്ലി യുഡ്‌വിൻ സംവിധാനം ചെയ്ത് ബിബിസി പുറത്തുവിട്ട ഇന്ത്യാസ് ഡോട്ടർ (ഇന്ത്യയുടെ മകൾ) എന്ന ഡോക്യുമെന്റിക്ക് ഇന്ത്യയിൽ പ്രദർശനാനുമതി നിഷേധിച്ച കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരേ വേറിട്ട പ്രതിഷേധവുമായി എൻ ഡി ടി വി. രാജ്യത്തെ ബലാൽസംഗ പ്രതിസന്ധിയെ വരച്ചു കാട്ടുന്ന ഈ ഡോക്യുമെന്ററി കാണിക്കാനായി നീക്കി വച്ച ഒരു മണിക്കൂർ സമയം ഒന്നും കാണിക്കാതെ ഡോക്യുമെന്ററിയുടെ പേര് മാത്രം എഴുതിക്കാണിച്ചാണ് എൻ ഡി ടി വി പ്രതിഷേധിച്ചത്. ഡോക്യുമെന്ററി പ്രക്ഷേപണം ചെയ്യുന്നത് നിരോധിച്ചപ്പോൾ ഇതിനായി മുൻകൂട്ടി നിശ്ചയിച്ച സമയം മറ്റൊരു പരിപാടിക്കായി റീ ഷെഡ്യൂൾ ചെയ്യുന്നതിനു പകരം വിലപ്പെട്ട ഒരു മണിക്കൂർ സമയം ഒന്നും കാണിക്കാതെയുള്ള ചാനലിന്റെ പ്രതിഷേധത്തിന് പലകോണുകളിൽ നിന്നും പിന്തുണയും ലഭിച്ചു.

നിരോധനം വന്നതോടെ ബിബിസി ഈ ഡോക്യുമെന്ററി യൂട്യൂബിൽ റിലീസ് ചെയ്യുകയും വൻ പ്രചാരണം ലഭിക്കുകയും ചെയ്തിരുന്നു. നിരോധനത്തിനെതിരേ പലഭാഗത്തു നിന്നും പ്രതിഷേധങ്ങളുമുണ്ടായിരുന്നു. രാത്രി ഒമ്പതു മുതൽ പത്തു മണി വരെയുള്ള സമയമാണ് ഈ ഡോക്യുമെന്ററി പ്രദർശനത്തിനായി എൻ ഡി ടി വി നീക്കിവച്ചിരുന്നത്. നിരോധനം വന്ന പശ്ചാത്തലത്തിൽ ഈ സമയം മറ്റു പരിപാടികൾ കാണിക്കാൻ തയാറാകാതെ അഭിപ്രായ സ്വാതന്ത്ര്യം തടയുന്നതിനെതിരേ ചാനൽ പ്രതിഷേധിക്കുകയായിരുന്നു. 'ഞങ്ങൾ മുദ്രാവാക്യങ്ങൾ വിളിക്കുന്നില്ല, എന്നാൽ അത് മുഴങ്ങിക്കേൾക്കും,' ചാനലിന്റെ തീരുമാനത്തെ ന്യായീകരിച്ചു കൊണ്ട് എഡിറ്റോറിയൽ ഡയറക്ടർ സോണിയ സിങ് ട്വീറ്റ് ചെയ്തു. ട്വിറ്ററിൽ വലിയ പിന്തുണയാണ് ചനൽ തീരുമാനത്തിനു ലഭിച്ചത്.

2012-ൽ ഡൽഹിയിൽ ഓടിക്കൊണ്ടിരിക്കുന്ന ബസിൽ ആക്രമികളാൽ ബലാൽസംഗത്തിനിരയാകുകയും കൊല്ലപ്പെടുകയും ചെയ്ത ജ്യോതിയുടെ ദുരനുഭവത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ സ്ത്രീകൾ നേരിടുന്ന ഭീഷണിയാണ് ഡോക്യുമെന്ററിയുടെ ഉള്ളടക്കം. ഡൽഹി ബലാൽസംഗ കേസിൽ വധശിക്ഷയക്കു വിധിക്കപ്പെട്ട് ഇപ്പോൾ ജയിലിൽ കഴിയുന്ന പ്രതികളിലൊരാളായ മുകേഷ് സിംഗുമായുള്ള അഭിമുഖവും ഡോക്യുമെന്ററിയിലുണ്ട്. ജയിൽ ചട്ടങ്ങൾ ലംഘിച്ച് നടത്തിയ ഈ അഭിമുഖമാണ് ഡോക്യുമെന്ററിയെ വിവാദത്തിലാക്കിയത്. ഇയാളുടെ സ്ത്രീവിരുദ്ധ പരാമർശങ്ങൾ മാദ്ധ്യമങ്ങളിൽ ഏറെ ചർച്ചയാകുകയും ചെയ്തു. തുടർന്നാണ് ആക്ഷേപകരമായ ഉള്ളടക്കമുണ്ടെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാർ ഈ ഡോക്യുമെന്ററിയുടെ പ്രക്ഷേപണം നിരോധിച്ചത്. സ്ത്രീകളേ ആക്ഷേപിക്കുന്ന ഉള്ളടക്കം ഡോക്യൂമെന്ററിയിലുണ്ടെന്ന സർക്കാർ വാദത്തെ സംവിധായിക യുഡ്‌വിൻ തള്ളിയിട്ടുണ്ട്.

ബിബിസി ഫോർ ബ്രിട്ടനിൽ ഈ ഡോക്യുമെന്ററി കഴിഞ്ഞ ബുധനാഴ്ച രാ്ത്രി പ്രക്ഷേപണം ചെയ്തിരുന്നു. ഇതു മാറ്റിവയ്ക്കണമെന്ന ഇന്ത്യൻ സർക്കാരിന്റെ ആവശ്യത്തെ നിരാകരിച്ച ബിബിസി പ്രദർശനവുമായി മുന്നോട്ടു പോകുകയായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP