Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നയാപ്പൈസയില്ലാ കയ്യിലൊരു നയാപ്പൈസയില്ലാ... രണ്ടുമാസം കഴിഞ്ഞു ഒരുറുപ്യാ ശമ്പളം കിട്ടീട്ട്...; ശമ്പളം കിട്ടാത്തതിന്റെ പേരിൽ ഫേസ്‌ബുക്കിൽ പോസ്റ്റ് ഇട്ട് റിപ്പോർട്ടർ ജീവനക്കാരൻ: കടം വാങ്ങിയ കോടികൾ നികേഷ് എങ്ങോട്ട് കൊണ്ടുപോയെന്ന് അറിയാതെ ജീവനക്കാർ

നയാപ്പൈസയില്ലാ കയ്യിലൊരു നയാപ്പൈസയില്ലാ... രണ്ടുമാസം കഴിഞ്ഞു ഒരുറുപ്യാ ശമ്പളം കിട്ടീട്ട്...; ശമ്പളം കിട്ടാത്തതിന്റെ പേരിൽ ഫേസ്‌ബുക്കിൽ പോസ്റ്റ് ഇട്ട് റിപ്പോർട്ടർ ജീവനക്കാരൻ: കടം വാങ്ങിയ കോടികൾ നികേഷ് എങ്ങോട്ട് കൊണ്ടുപോയെന്ന് അറിയാതെ ജീവനക്കാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അഴിമതിക്കെതിരെ സ്വന്തം ചാനലിൽ ഉൾപ്പെടെ കരുത്തനായ പോരാളിയായി രംഗത്തെത്തുകയും ഒടുവിൽ അഴിമിതി ആരോപണങ്ങൾ നേരിടേണ്ടിവരികയും ചെയ്യുന്ന റിപ്പോർട്ടർ ചാനൽ ഉടമ നികേഷ് കുമാർ ചാനലിലെ ജീവനക്കാർക്ക് രണ്ടുമാസമായി ശമ്പളം നൽകിയില്ലെന്ന് വ്യക്തമാക്കി ജീവനക്കാരന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്. ഇതോടെ ചാനലിന്റെ നില അതീവ ഗുരുതരാവസ്ഥയിലാണെന്ന് സൂചനകളാണ് പുറത്തുവരുന്നത്.

കോടികൾ തട്ടിയെടുത്തുവെന്ന ആരോപണങ്ങൾ നേരിടുകയും കോടതി ഉത്തരവിന് മറികടന്ന് സർക്കാരിലെ സ്വാധീനം വച്ച് ആറര കോടി രൂപ കെഎഫ്‌സി വായ്പ നേടിയെന്ന പരാതി ഉയരുകയും ചെയ്യുന്നതിനിടെയാണ് സ്വന്തം ചാനലിലെ ജീവനക്കാർക്ക് ശമ്പളംപോലും നൽകാനാവാത്ത സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിയെന്ന് വ്യക്തമാക്കുന്ന പോസ്റ്റ് പുറത്തുവന്നത്.

നികേഷിന്റെ പത്രപ്രവർത്തന മാതൃകയിൽ ആകൃഷ്ടനായി അദ്ദേഹത്തിനെതിരെ എതിരാളികൾ വിമർശനം ഉന്നയിക്കുമ്പോൾ പ്രതിരോധിക്കാനും മറ്റും ഉറച്ചുനിന്നവരാണ് ഇപ്പോൾ ശമ്പളം കിട്ടാത്തതിനെതിരെ പോസ്റ്റിട്ട് രംഗത്തെന്നുത് എന്നതും ശ്രദ്ധേയമാണ്. അത്രയ്ക്കും സഹികെട്ട നിലയിലേക്ക് ചാനലിലെ കാര്യങ്ങൾ പോകുന്നുവെന്നതിന്റെ സൂചനയാവുകയാണ് ഈ പോസ്റ്റ്. ജീവിതം തന്നെ വഴിമുട്ടിയ നിലയിലേക്ക് കാര്യങ്ങൾ പോകുന്നുവെന്ന് വ്യക്തമാക്കി നൽകിയ പോസ്റ്റിൽ ഇങ്ങനെ പറയുന്നു. 'നയാപ്പൈസയില്ലാ കയ്യിലൊരു നയാപ്പൈസയില്ലാ... രണ്ടുമാസം കഴിഞ്ഞു ഒരുറുപ്യാ ശമ്പളയിനത്തിൽ കിട്ടീട്ട്.. നികേഷേട്ടൻ, മ്മള്‌ക്കൊക്കെ ജീവിക്കണംട്ടാ..'

ഇത്തരത്തിൽ സ്ഥിതി രൂക്ഷമാണെന്ന് വ്യക്തമായ ജീവനക്കാരിൽ പലരും മറ്റു മാദ്ധ്യമ സ്ഥാപനങ്ങളിലേക്ക് ചേക്കേറാനും അവസരം തേടിത്തുടങ്ങിയെന്നാണ് വിവരം. അതേസമയം, നേരത്തേ പുതിയ പല ചാനലുകൾ തുടങ്ങിയപ്പോഴും അതിലെ ക്ഷണം നിരസിച്ച് നികേഷിനോടുള്ള താൽപര്യവും അടുപ്പവും കൊണ്ട് റിപ്പോർട്ടറിൽ തന്നെ നിൽക്കാൻ തീരുമാനിച്ചവരുടെ കാര്യമാണ് ഏറെ വിഷമത്തിലായിട്ടുള്ളത്. ഇതോടെ മുമ്പ് നികേഷ് ഇന്ത്യാവിഷനിൽ ഇരുന്നകാലത്ത് സംഭവിച്ചതിനേക്കാൾ ഗുരുതരമായ പ്രതിസന്ധിയിലേക്കാണ് കാര്യങ്ങൾ പോകുന്നതെന്നാണ് വിവരം.

അഴിമതി ആരോപണങ്ങൾ നിരവധി ഉയർന്നതോടെയാണ് ചാനൽ വലിയ പ്രതിസന്ധിയിലേക്ക് നീങ്ങിയിട്ടുള്ളത്. 12 കോടിരൂപ തട്ടിയെടുത്തു എന്ന ആരോപണവമാണ് നികേഷിനെതിരെ ഉയർന്നിരിക്കുന്നത്. ഇത് കൂടാതെ റിപ്പോർട്ടർ ടിവിക്ക് വേണ്ടി പണം മുടക്കിയ മറ്റു പലരും നികേഷിനെതിരെ പരാതിയുമായി രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. നയാപൈയ കൈയിൽ ഇല്ലാതെ ഇന്ത്യാവിഷൻ ചാനൽ വിട്ടിറങ്ങിയ ശേഷമാണ് നികേഷ് റിപ്പോർട്ടർ ടിവി തുടങ്ങാൻ പുറപ്പെട്ടത്. ഇതിനായി പലരിൽ നിന്നുമായി പണം സ്വരൂപിക്കുകയായിരുന്നു.

ഇങ്ങനെ പലരോടും ഓഹരി നൽകാമെന്ന് പറഞ്ഞ് പണം വാങ്ങിയെങ്കിലും ഓഹരി നൽകാതെയും ഓഹരി തട്ടിപ്പിലൂടെ സ്വന്തം പേരിലാക്കുകയും ചെയ്തുവെന്നാണ് നികേഷിനെതിരായാ ആരോപണം. ഇതുമായി ബന്ധപ്പെട്ട് ചാനലിന്റെ മുൻ വൈസ് ചെയർമാനായിരുന്ന ലാലിയ ജോസഫ് നൽകി പരാതിയിൽ നികേഷ് അറസ്റ്റിന്റെ വക്കിലെത്തി നിൽക്കുകയാണ്. മുൻകൂർ ജാമ്യം ആവശ്യപ്പെട്ട് നൽകിയ ഹർജി കഴിഞ്ഞദിവസം തൊടുപുഴ കോടതി തള്ളിയിരുന്നു. ഇതോടെ നികേഷിനെയും ഭാര്യ റാണിയെയും ഏത് സമയം വേണമെങ്കിലും പൊലീസിന് അറസ്റ്റു ചെയ്യാമെന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തി.

റിപ്പോർട്ടർ ചാനൽ തുടങ്ങാൻ വേണ്ടി ഒന്നരക്കോടി രൂപ ലാലിയ ജോസഫ് പണമായി നൽകിയിരുന്നു. ഇത് കൂടാതെ ഇൻഡോ ഏഷ്യൻ ന്യൂസ് ചാനലിന് ബാങ്ക് വായ്പയെടുക്കുന്നതിന് ലാലിയ ജോസഫ് വസ്തുവകകൾ ഈടുനൽകുകയും, ആ ഈട് ഉപയോഗിച്ച് 10 കോടി രൂപ ചാനൽ ബാങ്ക് വായ്പ എടുക്കുകയും ചെയ്തു. ഈ പണം ഉപയോഗിച്ചാണ് ചാനലിന്റെ കെട്ടിടം അടക്കം നിർമ്മിച്ചത്. ലാലിയ ജോസഫ് ഇടുക്കി ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ തൊടുപുഴ ഡിവൈഎസ്‌പി പ്രാഥമിക അന്വേഷണം നടത്തി പരാതിയിൽ കഴമ്പുണ്ടെന്ന് ബോധ്യമായിരുന്നു. ഈ പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തൊടുപുഴ പൊലീസ് എം വിനികേഷ് കുമാറിനെയും ഭാര്യ റാണി വർഗീസിനെയും പ്രതികളാക്കി കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. തൊടുപുഴ ഡിവൈഎസ്‌പി നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ പണം തട്ടിയെടുക്കൽ, വ്യാജരേഖ ചമയ്ക്കൽ, ഗൂഢാലോചന, വിശ്വാസ വഞ്ചന തുടങ്ങി ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.

ചാനലിന്റെ മുഖ്യ ഓഹരി ഉടമയാക്കാമെന്നും ഡയറക്ടറാക്കാമെന്നുമാണ് പണം മുടക്കുന്നതിന്റെ പ്രതിഫലമായി ലാലിയയ്ക്ക് വാഗ്ദാനം ചെയ്തിരുന്നത്.
പരാതിക്കാരിയും നികേഷ് കുമാറും മാത്രമായിരിക്കും ഡയറക്ടർമാർ എന്നാണ് തുടക്കത്തിൽ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. എന്നാൽ പിന്നീട് നികേഷ് കുമാറും ഭാര്യയും ചേർന്ന് പരാതിക്കാരി അറിയാതെ കമ്പനിയുടെ ഓഹരി ഘടന മാറ്റുകയും അർഹതപ്പെട്ട ഓഹരി നൽകാതിരിക്കുകയും പിന്നീട്, നൽകിയ ഓഹരി തന്നെ പരാതിക്കാരി അറിയാതെ വ്യാജരേഖ ചമച്ച് തട്ടിയെടുക്കുകയും ചെയ്തു എന്നായിരുന്നു പരാതി. പരാതിയിൽ കഴമ്പുണ്ടെന്ന് ബോധ്യമായ വേളയിലാണ് നികേഷ് അഴീക്കോട് മത്സരിക്കാൻ വേണ്ടി ഇറങ്ങിയത്. ഈ വേളയിൽ പൊലീസ് കാര്യമായ നടപടി എടുത്തില്ല. പിന്നീട് തോറ്റതോടെ നികേഷിനെതിരെ അന്വേഷണം ഊർജ്ജിതമാക്കുകയും ചെയ്തു.

ഇപ്പോൾ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ നികേഷിനെയും റാണിയെയും ഏത് നിമിഷവും അന്വേഷണത്തിന്റെ ഭാഗമായി അറസ്റ്റു ചെയ്യാം. എന്നാൽ, ഭരണപകക്ഷിയിലെ ഉന്നതരുമായി അടുത്തു നിൽക്കുന്ന നികേഷിനെ പൊലീസ് തൊടുമോ എന്നതാണ് അറിയേണ്ടത്. സിപിഐ(എം) കളമശ്ശേരി ഏരിയാ സെക്രട്ടറിയെ അടക്കം സാമ്പത്തിക തട്ടിപ്പു കേസിൽ നേരത്തെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. സമാനമായ വിധത്തിൽ പൊലീസിന് ഉന്നത നിർദ്ദേശങ്ങളൊന്നും നൽകാതിരുന്നാൽ നികേഷ് കുമാർ അഴിക്കുള്ളിലേക്ക് പോയേക്കുമെന്നാണ് സൂചനകൾ.

ഇതിന് പുറമെയാണ് ചിക്കിങ്ങ് ഉടമയായ ദുബായിലെ ബിസിനസുകാരൻ മൻസൂർ 25 ശതമാനം ഓഹരി വാങ്ങി നിക്ഷേപം നടത്തിയതിന്റൈ പേരിലും പരാതികൾ ഉണ്ടായത്. ആര് നിക്ഷേപിച്ചാലും അവരുടെ തുകയുടെ അത്രയും ശതമാനം നികേഷിന്റെ പേരിലും കൊടുക്കുക എന്തായിരുന്നു രീതി. ഉദാഹരണത്തിന് ഒരാൾ ഒന്നരക്കോടി നിക്ഷേപിച്ച് പത്ത് ശതമാനം ഷെയർ എടുത്താൽ പത്ത് ശതമാനം ഷെയർ നികേഷിനാവും. രണ്ട് ശതമാനം ഷെയർ ഭാര്യ റാണി ജോർജിന്റെ പേരിൽ ഇട്ട ശേഷമാണ് ഇത് ചെയ്തത്. 52 ശതമാനം തന്റെ പേരിൽ നിലനിൽക്കാൻ ആയിരുന്നു ഈ തന്ത്രം. എന്നാൽ പണം ആവശ്യമുള്ളപ്പോൾ എല്ലാ നിക്ഷേപകരും എത്തിയതോടെ ആദ്യം നിക്ഷേപിച്ചവരുടെ ഉടമസ്ഥാവകാശം കുറഞ്ഞു കുറഞ്ഞുവന്നു. അവിടെയാണ് തർക്കം ആരംഭിക്കുന്നത്.

50% ഓഹരികൾ നൽകാമെന്ന് വാഗ്ദാനം നൽകിയാണ് ചിക്കിൻ മൻസൂറിൽ നിന്നും പണം വാങ്ങിയത്. ഒടുവിൽ അദ്ദേഹത്തിന് 25% ഓഹരി നല്കി. ഇതിനിടയിൽ തന്നെ നികേഷും മൻസൂറും തർക്കം ആരംഭിച്ചു. കണക്കുകൾ ഇല്ലാത്തതും നിരവധി പേർക്ക് ഒരേ ഓഹരി വിറ്റ് പണം ഈടാക്കിയതും അടക്കമുള്ള തർക്കങ്ങൾ ആണ് കോടതിയിൽ കയറിയത്. നികേഷ് നല്കാമെന്ന് വാഗ്ദാനം ചെയ്ത ഓഹരികൾ നൽകാത്തതിനെ തുടർന്നും നല്കിയ ഓഹരികൾക്ക് കൂടുതൽ വില ഈടാക്കിയതിനെ തുടർന്നും ഓഹരി ഉടമയായ ദുബായ് വ്യവസായി ചെന്നൈ കമ്പനി ലോ ബോർഡിനെ സമീപിച്ചു. ഇതിനിടെ 15 കോടി മുടക്കു മുതലുള്ള ചാനൽ ചെന്നൈ ആസ്ഥാനമായുള്ള സൺ ഗ്രൂപ്പിന് വിൽപ്പന നടത്താൻ നികേഷ് ആലോചന നടത്തി.

ഇങ്ങനെ വിൽപ്പന ശ്രമം നടത്തുന്നതറിഞ്ഞ ദുബൈ വ്യവസായി ചെന്നൈ കമ്പനി ലോ ബോർഡിൽ നിന്ന് ചാനൽ കൈമാറ്റം മരവിപ്പിച്ചു. അതോടൊപ്പം റിപ്പോർട്ടർ ടിവിയുടെ കണക്കുകൾ പരിശോധിക്കാനുള്ള അനുമതിയും കമ്പനി ലോ ബോർഡിൽ നിന്നും സമ്പാദിച്ചു. കഴിഞ്ഞ 5 വർഷമായി വിളിക്കാതിരുന്ന വാർഷിക ജനറൽ ബോഡി മീറ്റിങ് (എജിഎം ) വിളിപ്പിക്കാനുള്ള ഉത്തരവും കമ്പനി ലോ ബോർഡിൽ നിന്നും വാങ്ങി. ഇങ്ങനെ വിളിച്ചു ചേർക്കപെട്ട എജിഎമ്മിൽ ആണ് കൃത്രിമ രേഖകൾ ചമച്ച് നികേഷ് ഓഹരികൾ സ്വന്ത മാക്കിയതിന്റെയും റിപ്പോർട്ടർ ടിവിയുടെ പരസ്യ വരുമാനം പേഴ്‌സണൽ അക്കൗണ്ടിലേക്ക് മാറ്റിയത്തിന്റെയും വിവരങ്ങളും ഓഡിറ്റ് റിപ്പോർട്ടിലൂടെ പുറത്തുവന്നത്.

നേരത്തെ ചിക്കിങ് ഉടമ മൻസൂർ നൽകിയ കേസിൽ ചെന്നൈ ട്രിബ്യൂണലിൽ നൽകിയ ഹർജി അന്തിമവിധി ഉണ്ടാകുകയും ഭൂരിപക്ഷം ഓഹരികൾ മൻസൂറിന് ലഭിക്കുമെന്നാണ് അറിയുന്നത്. ഈ സാഹചര്യത്തിൽ ചാനലിന്റെ നിയന്ത്രണം മൻസൂറിന് ലഭിക്കാതിരിക്കാനുള്ള ശ്രമങ്ങളും നികേഷ് നടത്തുന്നുണ്ട്. തന്റെ പേരിൽ ഉയർന്നുവന്ന പാസ്‌പോർട്ട് കേസുകളുടെ പിന്നിലും നികേഷ് കുമാറാണെന്നാണ് മൻസൂർ ആരോപിച്ചത്. അതിനിടെ കമ്പനിയുടെ പേരിൽ നിലവിലുള്ള ആസ്തികൾ പണയപ്പെടുത്തി പരമാവധി പണം പോക്കറ്റിലാക്കാാനാണ് നികേഷ് ശ്രമിക്കുന്നതെന്നും ആക്ഷേപമുയർന്നു. കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ നിന്നും ആറരക്കോടി അദ്ദേഹം വായ്‌പ്പയെടുത്തിരുന്നു.

കോടതി വിധി ലംഘിച്ചാണ് സർക്കാർ ഉടമസ്ഥതയിലുള്ള കെഎഫ്‌സി വായ്പ അനുവദിച്ചിട്ടുള്ളതെന്നും ചാനലിന്റെ ഓഹരി കൈമാറ്റം സംബന്ധിച്ച് കോടതിയിൽ കേസുകൾ ഉള്ളതുപോലും പരിഗണിക്കാതെയാണ് വായ്പ അനുവദിച്ചതെന്നും ആക്ഷേപമുണ്ട്. ഇന്തോഏഷ്യൻ ന്യൂസ് ചാനൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കാണ് 2016 ഡിസംബർ 29ന് ആറരക്കോടി രൂപ വായ്പ അനുവദിക്കാൻ കേരള സർക്കാർ ഉടമസ്ഥതയിലുള്ള കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ തീരുമാനമെടുത്തത്. രണ്ടു ദിവസത്തിനുള്ളിൽ തന്നെ അതായത് ഡിസംബർ 31ന് വായ്പാ തുക നൽകുകയും ചെയ്തു. കമ്പനിയെപ്പറ്റി ഒരു അന്വേഷണവും നടത്താതെ മുകളിൽ നിന്നുള്ള നിർദ്ദേശപ്രകാരം അപേക്ഷിച്ച് രണ്ടാഴ്ചയ്ക്കകം വായ്പ പാസാക്കിയത് ദുരൂഹമാണെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP