Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പീഡനക്കേസുകളിൽ കത്തോലിക്ക സഭ സംരക്ഷിക്കുന്നത് ഇരയെയോ പ്രതിയേയോ? ഫാ. റോബിന്റെ പീഡനത്തിനിരയായ പെൺകുട്ടിയുടെ കുഞ്ഞിനെ കത്തോലിക്കാ സഭയുടെ ഉടമസ്ഥതയിലുള്ള അനാഥാലയത്തിൽ എത്തിച്ചിട്ടും പൊലീസിനെ അറിയിക്കാതെ നടത്തിയത് ഗുരുതര നിയമലംഘനം; കൂട്ടുനിന്നത് മാന്തവാടി രൂപതയുടെ പിആർഒ കൂടിയായ വൈദികൻ; ആരോപണങ്ങളിൽ പ്രതിരോധമില്ലാതെ എല്ലാത്തിനും മാപ്പു ചോദിച്ച് ഫാ. പോൾ തേലേക്കാട്ട്

പീഡനക്കേസുകളിൽ കത്തോലിക്ക സഭ സംരക്ഷിക്കുന്നത് ഇരയെയോ പ്രതിയേയോ? ഫാ. റോബിന്റെ പീഡനത്തിനിരയായ പെൺകുട്ടിയുടെ കുഞ്ഞിനെ കത്തോലിക്കാ സഭയുടെ ഉടമസ്ഥതയിലുള്ള അനാഥാലയത്തിൽ എത്തിച്ചിട്ടും പൊലീസിനെ അറിയിക്കാതെ നടത്തിയത് ഗുരുതര നിയമലംഘനം; കൂട്ടുനിന്നത് മാന്തവാടി രൂപതയുടെ പിആർഒ കൂടിയായ വൈദികൻ; ആരോപണങ്ങളിൽ പ്രതിരോധമില്ലാതെ എല്ലാത്തിനും മാപ്പു ചോദിച്ച് ഫാ. പോൾ തേലേക്കാട്ട്

തിരുവനന്തപുരം: കുറ്റവാളിയെ ഒറ്റപ്പെടുത്താനും ഇരയ്ക്കും സംരക്ഷണം കൊടുക്കാനുമാണോ കത്തോലിക്കാ സഭ ശ്രമിച്ചത്? പതിനാറുകാരിയായ +1 വിദ്യാർത്ഥി വൈദികന്റെ പീഡനത്തിനിരയായി പ്രസവിച്ച കേസിൽ കേരള സമൂഹം ഒന്നടങ്കം ചോദിച്ച ചോദ്യം ഇതായിരുന്നു. അല്ലായെന്ന ഉത്തരമാണ് പുറത്തുവരുന്ന റിപ്പോർട്ടുകളിലൂടെ സമൂഹത്തിനു ലഭിക്കുന്നത്. പീഡനത്തിനിരയായ പെൺകുട്ടിയുടെ കുഞ്ഞിനെ കത്തോലിക്കാ സഭയുടെ ഉടമസ്ഥതയിലുള്ള അനാഥാലയത്തിൽ എത്തിച്ചിട്ടും ഉടൻ പൊലീസിനെ അറിയിക്കാതെ ഗുരുതര നിയമലംഘനം നടന്നുവെന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ഇതിനു നേതൃത്വം നല്കിയതാകട്ടെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ അംഗങ്ങളായ പുരോഹതിനും കന്യാസ്ത്രീയും.

ഫാ. റോബിൻ വടക്കുംചേരി എന്ന നികൃഷ്ട വൈദികന്റെ പീഡനത്തിനിരയായ പതിനാറുകാരി കണ്ണൂർ തോക്കിലങ്ങാടിയിലെ ആശുപത്രിയിൽ പ്രസവിക്കുന്നത് ഫെബ്രുവരി ഏഴിനാണ്. അന്നുതന്നെ ഉച്ചയോടെ നവജാതശിശുവിനെ വയനാട് വൈത്തിരിയിലെ കന്യസ്ത്രികൾ നടത്തുന്ന ഹോളി ഇൻഫന്റ് മേരി ഹോം അഡോപ്ഷൻ സെന്ററിലെത്തിച്ചുവെന്നാണ് പെൺകുട്ടിയുടെ പിതാവ് പറഞ്ഞത്. എന്നാൽ അന്ന് രാത്രി പത്തുമണിക്ക് പെൺകുട്ടിയുടെ അയൽവാസികളെന്നു പറഞ്ഞ് രണ്ടുപേർ ശിശുവിനെയെത്തിച്ചുവെന്നാണ് ലഭിക്കുന്ന വിവരം.

കോട്ടിയൂരിനടുത്ത് പട്ടുവത്ത് സർക്കാർ അംഗീകൃത അഡോപ്ഷൻ സെന്ററുണ്ടെന്നിരിക്കെയാണ് മാനന്തവാടി രൂപതയുടെ പരിധിയിൽ തന്നെ പ്രവർത്തിക്കുന്ന അഡോപ്ഷൻ സെന്ററിൽ കുഞ്ഞിനെ എത്തിച്ചത്. കുഞ്ഞിനെ കൊണ്ടുവന്നത് അയൽക്കാരായിട്ടും പാലീസ് സ്റ്റേഷനിൽ അറിയിച്ചില്ല. നവജാത ശിശുവിനെ അഡോപ്ഷൻ സെന്ററിന് കിട്ടിയാൽ മെഡിക്കൽ റിപ്പോർട്ടടക്കം 24 മണിക്കൂറിനുള്ളിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കു മുമ്പാകെ ഹാജരാക്കണമെന്ന ചട്ടവും ഇവിടെ ലംഘിക്കപ്പെട്ടു. മാന്തവാടി രൂപതയുടെ പിആർഒ കൂടിയായ ഫാ. തോമസ് തേരകമാണ് വയനാട് ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി അധ്യൻ. സംഭവത്തിൽ കമ്മിറ്റി കേസെടുക്കാൻ തയാറായത് അതായത് കുഞ്ഞിനെ പ്രവേശിപ്പിച്ച് പന്ത്രണ്ട് ദിവസം കഴിഞ്ഞ ഫെബ്രുവരി 20നാണ്.

കുഞ്ഞിന്റെ അമ്മ +1 വിദ്യാർത്ഥിയാണെന്നും നടന്നത് ബലാൽസംഗമാണെന്നും മനസിലായിട്ടും പൊലീസിന് വിവരം നല്കാനും ചൈൽഡ് വെൽഫെയർ കമ്മിറ്റി തയാറായില്ല. അമ്മയുടെ പ്രായത്തിൽ സംശയമുണ്ടായിരുന്നുവെന്നാണ് ഇതിനു പറയുന്ന ന്യായം. സംശയം വന്നാൽ കൗൺസിലിംഗിന് വിധേയമാക്കി സ്‌കൂൾ സർട്ടിഫിക്കറ്റുകളടക്കമുള്ളവ പരിശോധിക്കണമെന്നാണ് ചട്ടം. പരിശോധനയിൽ പ്രായപൂർത്തിയായില്ലെന്നു തെളിഞ്ഞാൽ പൊലീസിനെ അറിയിക്കണമെന്നാണ് ജുവൈനൈൽ ജസ്റ്റിസ് നിയമം അനുശാസിക്കുന്നത്. കുറ്റവാളിയായ ഫാ. റോബിനെ രക്ഷപ്പെടുത്താൻ നിയമം കാറ്റിൽപ്പറത്തുകയായിരുന്നുവെന്നാണ് തെളിയുന്നത്.

കുറ്റവാളിയായ ഫാ. റോബിനെ സംരക്ഷിക്കാനുള്ള കളികൾ സഭാ നേതൃത്വത്തിൽനിന്ന് ഉണ്ടായെന്നാണ് ഇവിടെ വ്യക്തമാകുന്നത്. വൈദികർക്കെതിരേ ലൈംഗിക പീഡനക്കുറ്റം ആരോപിക്കപ്പെട്ട ഒരു കേസിലും ഇരയെ സംരക്ഷിക്കാനുള്ള സന്മനസ് സഭാ നേതൃത്വം കാട്ടിയിട്ടില്ല. ഇവിടെയും ഇത് ആവർത്തിക്കപ്പെടുകയായിരുന്നു. വാർത്ത പുറത്തുവിട്ട ഏഷ്യാനെറ്റ് ന്യൂസ് അവർ സീറോ മലബാർ സഭയെ പ്രതിനിധീകരിച്ചെത്തിയ സത്യദീപം എഡിറ്റർ കൂടിയായ ഫാ. പോൾ തേലേക്കാട്ടിനോട് ഇക്കാര്യം ചോദിച്ചപ്പോൾ വൈദികൻ ചെയ്ത കുറ്റത്തിൽ ക്ഷമ ചോദിച്ചുകൊണ്ട് അദ്ദേഹം ഒഴിഞ്ഞുമാറുകയായിരുന്നു.

വയനാട്ടിലെ ചൈൽഡ് വെൽഫെയർ കമ്മിറ്റി പ്രവർത്തകർ കുറ്റംകൃത്യം മറച്ചുവയ്ക്കാനും കുറ്റവാളിയെ സംരക്ഷിക്കാനും ശ്രമിച്ചുവെന്ന് ന്യൂസ് അവർ അവതരിപ്പിച്ച വിനു എബ്രഹാം ചൂണ്ടിക്കാട്ടി. ഇത്തരം കുറ്റകൃത്യങ്ങളിൽ സീറോ ടോളറൻസ് സമീപനമാണ് സഭയ്‌ക്കെന്ന അവകാശവാദത്തെയും അദ്ദേഹം ചോദ്യം ചെയ്തു. സീറോ ടോളറൻസ് വാക്കിൽപറഞ്ഞു ഞെളിയേണ്ടതല്ല, പ്രവർത്തിച്ചു കാണിക്കേണ്ടതാണെന്ന് വിനു പറഞ്ഞു.

എന്നാൽ കേരളത്തിലെ മുഴുവൻ വൈദികർക്കും വേദനയും അപമാനവും സൃഷ്ടിച്ച സംഭവത്തിൽ ഖേദം പ്രകടിപ്പിക്കാൻ മാത്രമാണ് ഫാ. പോൾ തേലേക്കാട്ടിൽ തയാറായത്. ആരെങ്കിലും തങ്ങളുടെ ഉത്തരവാദിത്വങ്ങൾ ചെയ്യാതിരുന്നിട്ടുണ്ടെങ്കിൽ അതിനെക്കുറിച്ച് അന്വേഷിക്കേണ്ടതും നടപടി എടുക്കേണ്ടതും പൊലീസാണ്. കുറ്റകൃത്യങ്ങളിലൂടെ ആരെയും സംരക്ഷിക്കാൻ സഭ അനുവദിക്കില്ലെന്നും ഫാ. പോൾ തേലേക്കാട്ടിൽ പറഞ്ഞു.

'കേരളത്തിൽ 9032 വൈദികരുണ്ട്. അതിൽ 9031 വൈദികർക്കും വേദനയും അപമാനവും സൃഷ്ടിച്ച സാഹചര്യമാണ് കേരളത്തിലുണ്ടായിരിക്കുന്നത്. അതിന്റെ പ്രത്യാഘാതങ്ങൾ എല്ലാവർക്കും മനസ്സിലാകുന്നുണ്ട്. അതിൽ വേദനിക്കുന്നവരുണ്ട്. ഇരയെയാണ് സംരക്ഷിക്കേണ്ടതെന്നിടത് ആ സംരക്ഷണം ഉണ്ടായില്ലെന്നതിൽ ദുഃഖവുമുണ്ട്. അതിന്റെ പേരിൽ ആ ദുഃഖിക്കുന്നവരോടും വേദനിക്കുന്നവരോടും ക്ഷമ ചോദിക്കുന്നു. ഇരയെ സംരക്ഷിച്ചവർ കുറ്റക്കാരെ സംരക്ഷിച്ചോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്കാൻ താൻ ആളല്ല. ആരെങ്കിലും തങ്ങളുടെ ഉത്തരവാദിത്വങ്ങൾ ചെയ്യാതിരുന്നിട്ടുണ്ടെങ്കിൽ അതിനെക്കുറിച്ച് അന്വേഷിക്കേണ്ടതും നടപടി എടുക്കേണ്ടതും പൊലീസാണ്. കുറ്റകൃത്യങ്ങളിലൂടെ ആരെയും സംരക്ഷിക്കാൻ സഭ അനുവദിക്കില്ല. ലൈംഗിക വൈകൃതങ്ങളിലൂടെ കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്കെതിരേ കൃത്യമായ നടപടികൾ ഉണ്ടാകണമെന്ന് ഫ്രാൻസിസ് മാർപാപ്പ അടക്കം നിർദ്ദേശം നല്കിയിട്ടുണ്ട്. ഒരാൾ ചെയ്യുന്ന ദുരന്തങ്ങൾ എല്ലാവർക്കും മാനഹാനി ഉണ്ടാക്കുന്ന സാഹചര്യം ഉണ്ടായിരിക്കുന്നു. ഇത് വളരെ വേദനാജനകവും അപമാനകരവുമാണ്' -ഫാ. പോൾ തേലേക്കാട്ട് കൂട്ടിച്ചേർത്തു.

ഇത്തരം സംഭവങ്ങളിൽ ഇരകളെ സംരക്ഷിക്കുന്ന സമീപനം ഒരിക്കൽപ്പോലും കത്തോലിക്കാ സഭയിൽനിന്ന് ഉണ്ടായിട്ടില്ലെന്ന് ചർച്ചയിൽ പങ്കെടുത്ത മുതിർന്ന മാദ്ധ്യമപ്രവർത്തകനായ റോയ് മാത്യു ചൂണ്ടിക്കാട്ടി. പീഡനത്തിനിരയായ കുട്ടി അഡ്‌മിറ്റായത് കത്തോലിക്കാ സഭയുടെ ആശുപത്രിയിലായിരുന്നു. കുഞ്ഞിനെ കൊണ്ടു പാർപ്പിച്ചത് സഭയുടെ അനാഥാലയത്തിലായിരുന്നു. അവരെല്ലാം ഇത് രഹസ്യമാക്കി വയ്ക്കുകയാണു ചെയ്തത്. ഇത്തരം കുറ്റവാളികളായ പുരോഹിതന്മാരെയും ബിഷപ്പുമാരെയും അറിഞ്ഞുകൊണ്ട് സംരക്ഷിക്കുന്ന നയമാണ് സഭ നടത്തിക്കൊണ്ടിരിക്കുന്നത്. ഇരയെ സംരക്ഷിക്കാനോ ഇരയൊടൊപ്പം നില്ക്കാനോ ഒരിക്കലും കത്തോലിക്കാസഭ നിന്നിട്ടില്ല. ഫാ. എഡ്വിൻ ഫിഗറസ് പീഡനക്കേസിൽ അറസ്റ്റിലായ സംഭവമടക്കം റോയ്മാത്യു ചൂണ്ടിക്കാട്ടി.

ഏതെങ്കിലുമൊരു മാസികയിൽ പടം വരച്ചാൽ സഭാ നേതൃത്വം ഇടലേഖനം എഴുതി ആൾക്കാരെ റോട്ടിലിറക്കും. ഇന്നാൽ ഇത്തരം കാര്യങ്ങളിൽ ഇന്നുവരെ ഇരയൊടൊപ്പം നിന്ന ഒരു സംഭവം ഉണ്ടായിട്ടില്ലെന്ന് റോയ് മാത്യു ചൂണ്ടിക്കാട്ടി. രണ്ടു ദിവസം കഴിഞ്ഞാൽ ഫാ. റോബിനെ ജാമ്യത്തിലിറക്കാൻ വരുന്നത് സഭയുടെ അച്ഛന്മാരും ബിഷപ്പുമാരും തന്നെയായിരിക്കും. ഇരയായ പെൺകുട്ടിയെ നിശബ്ദയാക്കാനുള്ള ശ്രമമായിരിക്കും ഇനിയുള്ള ദിവസങ്ങളിൽ നടക്കാൻ പോകുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ ഫാ. പോൾ തേലേക്കാട്ട് വീണ്ടും മാപ്പിലൂന്നിയുള്ള സമീപനമാണ് ചർച്ചയിൽ തുടർന്നത്. ഉന്നതമായ ആദർശങ്ങൾ സഭയുടെ പ്രഘോഷണത്തിലുണ്ട്, ഉന്നതമായ ആദർശങ്ങൾ സഭാ നേതൃത്വവും വൈദികരും പറയുന്നുണ്ട്. ആ ആദർശങ്ങൾ ചില സ്ഥലങ്ങളിൽ വീഴുന്നു, പരാജയപ്പെടുന്നു. ഇതിലുള്ള ദുഃഖം സഭയുടെ അകത്തും പുറത്തുമുണ്ടെന്ന് ഫാ. പോൾ തേലേക്കാട്ട് പറഞ്ഞു. കണ്ണൂർ ജില്ലയിലെ ചൈൽഡ് വെൽഫെയർ കമ്മിറ്റ അധ്യക്ഷൻ മാത്യു ടി.എ, കേരള കാത്തലിക് ചർച്ച് റിഫോർമേഷൻ മൂവ്‌മെന്റ് അധ്യക്ഷൻ റെജി ഞെള്ളാനി എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP