Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജീവനക്കാർ ഓരോരുത്തരായി കളം വിട്ടതോടെ ചാനലിലെ മുഖം ഉപേക്ഷിച്ച് മത്സരിക്കാൻ പോയ നികേഷ് കുമാർ വീണ്ടും മിനി സ്‌ക്രീനിലേക്ക്; 'എന്റെ ചോര തിളയ്ക്കുന്നു' എന്ന പരിപാടിയുമായി എത്തിയ റിപ്പോർട്ടർ ചാനൽ ഉടമയോട് ജീവനക്കാർക്ക് ശമ്പളം കൊടുത്തതിന് ശേഷം പോരേ ചോര തിളയ്ക്കാൻ എന്ന് ചോദിച്ച് സോഷ്യൽ മീഡിയ

ജീവനക്കാർ ഓരോരുത്തരായി കളം വിട്ടതോടെ ചാനലിലെ മുഖം ഉപേക്ഷിച്ച് മത്സരിക്കാൻ പോയ നികേഷ് കുമാർ വീണ്ടും മിനി സ്‌ക്രീനിലേക്ക്; 'എന്റെ ചോര തിളയ്ക്കുന്നു' എന്ന പരിപാടിയുമായി എത്തിയ റിപ്പോർട്ടർ ചാനൽ ഉടമയോട് ജീവനക്കാർക്ക് ശമ്പളം കൊടുത്തതിന് ശേഷം പോരേ ചോര തിളയ്ക്കാൻ എന്ന് ചോദിച്ച് സോഷ്യൽ മീഡിയ

തിരുവനന്തപുരം: റിപ്പോർട്ടർ ചാനലിന്റെ നടത്തിപ്പുതന്നെ വൻ പ്രതിസന്ധിയിലായ ഘട്ടത്തിലാണ് മലയാള ചാനൽ ലോകത്ത് പ്രബലനായിരുന്ന എംവി നികേഷ്‌കുമാർ രാഷ്ട്രീയത്തിലേക്ക കളം മാറ്റുന്നത്. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ അഴീക്കോട് മണ്ഡലത്തിൽ സി.പി.എം സീറ്റ് നൽകിയതോടെയായിരുന്നു നികേഷിന്റെ രാഷ്ട്രീയ പ്രവേശം. ഇതിനിടെ തന്നെ ചാനലിന്റെ സ്ഥിതിയും പരുങ്ങലിലായിരുന്നു. നിരവധി സാമ്പത്തിക പ്രശ്‌നങ്ങൾ അലട്ടിയിരുന്ന കാലത്തായിരുന്നു നികേഷ് ചാനൽലോകം വിട്ട് രാഷ്ട്രീയത്തിൽ, അതും ഭരണപക്ഷത്ത് എത്തുമെന്ന് ഉറപ്പുണ്ടായിരുന്ന സിപിഎമ്മിന്റെ പാളയത്തിൽ തന്നെ അഭയം തേടിയത്.

പക്ഷേ, പ്രതീക്ഷകളെല്ലാം അസ്ഥാനത്തായി. കണ്ണൂർ ജില്ലയിൽ സി.പി.എം തകർപ്പൻ ജയം കാഴ്ചവച്ചെങ്കിലും അഴീക്കോട് പക്ഷെ നികേഷിന് അടിപതറി. കിണറ്റിലിങ്ങി വെള്ളംപരിശോധിച്ചും സമാനമായ വാർത്തകൾ സൃഷ്ടിച്ചും പ്രചരണ രംഗത്ത് മുന്നേറിയ നികേഷിന് പക്ഷേ, ലീഗിലെ കെഎം ഷാജിയെന്ന തന്ത്രജ്ഞനൊപ്പം രാഷ്ട്രീയക്കളി അറിയില്ലെന്ന് ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പ് തെളിയിച്ചു. ഇതോടെ കടിച്ചതുമില്ല, പിടിച്ചതുമില്ല എന്ന നിലയിലായി നികേഷിന്റെ അവസ്ഥ. ഇതിനിടെ ചാനലുമായി ബന്ധപ്പെട്ട കേസുകളും ശക്തമായതോടെ വൻ തിരിച്ചടി നേരിടുകയാണ്

ഇതോടെ ചാനൽ രംഗത്ത് തിരിച്ചെത്തി ഒരു പയറ്റുകൂടി പയറ്റാനൊരുങ്ങുകയാണ് നികേഷ്. ഇതിനായി 'എന്റെ ചോര തിളയ്ക്കുന്നു' എന്ന പുതിയ പരിപാടിയുമായാണ് ചാനൽലോകത്തേക്ക് പുനപ്രവേശം നടത്തുന്നത്. പതിനൊന്ന് മാസത്തോളമായി നികേഷ് സ്വന്തം ചാനലിന്റെ സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടിട്ട്. കഴിഞ്ഞ 14 കൊല്ലത്തിനിടയിൽ നികേഷിന്റെ ടിവി സ്‌ക്രീനിൽ നിന്നുള്ള വലിയ ബ്രേക്ക് ആയിരുന്നു ഇത്.

രാഷ്ട്രീയത്തിലേക്ക് കളംമാറ്റിയപ്പോൾ നികേഷ് ഉറപ്പിച്ചു പറഞ്ഞത് ഇനി ചാനൽലോകത്തേക്കില്ലെന്നാണ്. പക്ഷേ, ചാനലിന്റെ സ്ഥിതി അതീവ ദയനീയമാകുകയും ശമ്പളത്തിൽ മാസങ്ങളുടെ കുടിശ്ശികവന്നതോടെ മുൻനിര ജീവനക്കാരിൽ മിക്കവരും പുതിയ ലാവണങ്ങളിലേക്ക് ചേക്കേറുകയും ചെയ്തു. ഇതോടെ ചാനൽതന്നെ നിന്നുപോകുമെന്ന അവസ്ഥയിലാണെന്നാണ് അറിവ്. അങ്ങനെയാണ് അവസാനമായി ഒരുകൈനോക്കാൻ നികേഷ് വീണ്ടും എത്തുന്നത്.

എന്നാൽ രാഷ്ട്രീയലോകത്തേക്ക് മാറിയതോടെ തന്നെ ഇനി മാധ്യമപ്രവർത്തകനായി എത്തുന്നതിൽ എന്തർത്ഥമെന്ന് സോഷ്യൽ മീഡിയ ചോദിച്ചു തുടങ്ങിയിരുന്നു. പുതിയ പരിപാടിയുമായി റിപ്പോർട്ടർ ടിവി മാനേജിങ് ഡയറക്ടറുമായ എംവി നികേഷ് കുമാർ വീണ്ടും ടെലിവിഷൻ സ്‌ക്രീനിൽ എത്തുന്നുവെന്നറിഞ്ഞ് കൂടുതൽ വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ജീവനക്കാർക്ക് ശമ്പളം കൊടുത്തിട്ടു പോരേ ചോര തിളയ്ക്കാനെന്ന ചോദ്യവുമായി വൻ ട്രോളുകളും ഇറങ്ങിക്കഴിഞ്ഞു.

റിപ്പോർട്ടർ ചാനൽ ഉടൻ തുടങ്ങാനിരിക്കുന്ന നാല് പ്രത്യേക പരിപാടികളിൽ ഒന്നാണ് നികേഷ് കുമാർ അവതരിപ്പിക്കുക. സാമൂഹിക രാഷ്ട്രീയ പ്രശ്നങ്ങൾക്ക് ഊന്നൽ നൽകുന്ന പുതിയ ഷോയാണ് 'എന്റെ ചോര തിളയ്ക്കുന്നു'. എന്ന പേരിൽ എത്തുന്നത്. തിങ്കൾ മുതൽ വെള്ളിവരെ രാത്രി എട്ട് മുതൽ ഒമ്പത് വരെയാണ് നികേഷിന്റെ ഷോ. ന്യൂസ് റൂമുകളിലെ പതിവ് ചർച്ചകളിൽ നിന്ന് വ്യത്യസ്തമായി വിവിധ സ്ഥലങ്ങളിൽ ഒരുക്കുന്ന തത്സമയ സംവാദമാണ് പ്രോഗ്രാം.

ഓരോ ദിവസവും ഉണ്ടാകുന്ന സാമൂഹിക രാഷ്ട്രീയ പ്രശ്നങ്ങളെക്കുറിച്ചുള്ള സംവാദമാണ് പ്രോഗ്രാം. ന്യൂസ് റൂം ചർച്ചകൾക്ക് പകരം സംഭവം നടക്കുന്ന സ്ഥലത്ത് എത്തിയുള്ള സംവാദമാണ് നടക്കുക. ന്യൂസ് റൂമുകളിൽ നാലോ അഞ്ചോ അതിഥികളെ ഇരുത്തിയുള്ള ചർച്ചയിൽ നിന്ന് മാറി ജനങ്ങളുടെ ഇടപെടൽ കൂടി ഉൾപ്പെടുത്തും. വിവിധ സ്റ്റുഡിയോകളിൽ അതിഥികളുമുണ്ടാകും. അതിഥികൾ ടെലിവിഷൻ അവതാരകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുക എന്നതിന് പകരം ജനങ്ങളുടെ ചോദ്യത്തിനായിരിക്കും ഉത്തരം നൽകേണ്ടിവരിക.

ഇതിനായി 151 അംഗ സംഘം പ്രോഗ്രാം നടത്തിപ്പിനുണ്ടാകുമെന്നും വി എസ് ഹൈദരലിയാണ് പ്രോഗ്രാമിന്റെ പ്രൊഡ്യൂസറെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിലെ ടെലിവിഷൻ ചർച്ചകൾ ചോദ്യങ്ങളിലും ബഹളങ്ങളിലും ഒതുങ്ങുന്ന ഘട്ടത്തിൽ വാർത്തയുടെ ഉറവിടങ്ങളിൽ നിന്ന് ഉത്തരം തേടുക എന്നതാണ് പുതിയ പ്രോഗ്രാമിന്റെ ലക്ഷ്യമായി നികേഷ് മുന്നോട്ടുവയ്ക്കുന്നത്.

എന്നാൽ പരിപാടിക്കെതിരെ വൻ വിമർശനം ഉയർന്നതോടെ പൊതുവേദികളിൽ ചർച്ചയുമായി എത്തുമ്പോൾ ജനം രാഷ്ട്രീയ പ്രവേശത്തെ പറ്റിയും ചാനലിൽ ശമ്പളം കൊടുക്കാത്തതിനെ പറ്റിയുമെല്ലാം പ്രതികരിച്ചു തുടങ്ങുമോ എന്ന ആശങ്കയും നിലനിൽക്കുന്നു. ആദ്യം സ്വന്തം കാലിലെ മന്തുമാറ്റിയിട്ടു പോരേ നാടു നന്നാക്കാൻ ഇറങ്ങുന്നതെന്ന ചോദ്യമാണ് പലരും ഉയർത്തുന്നത്.

ഇതിനിടെ ചാനലിൽ മാസങ്ങളായി ശമ്പളം കിട്ടാതായതോടെ കഴിഞ്ഞമാസം ഫേസ്‌ബുക്ക് പോസ്റ്റിട്ടുതന്നെ ജീവനക്കാർ പ്രതിഷേധിച്ചിരുന്നു. കോടികൾ തട്ടിയെടുത്തുവെന്ന ആരോപണങ്ങൾ നേരിടുകയും കോടതി ഉത്തരവിന് മറികടന്ന് സർക്കാരിലെ സ്വാധീനം വച്ച് ആറര കോടി രൂപ കെഎഫ്സി വായ്പ നേടിയെന്ന പരാതി ഉയരുകയും ചെയ്യുന്നതിനിടെയാണ് സ്വന്തം ചാനലിലെ ജീവനക്കാർക്ക് ശമ്പളംപോലും നൽകാനാവാത്ത സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിയെന്ന് വ്യക്തമാക്കുന്ന പോസ്റ്റ് പുറത്തുവന്നത്.

നികേഷിന്റെ പത്രപ്രവർത്തന മാതൃകയിൽ ആകൃഷ്ടനായി അദ്ദേഹത്തിനെതിരെ എതിരാളികൾ വിമർശനം ഉന്നയിക്കുമ്പോൾ പ്രതിരോധിക്കാനും മറ്റും ഉറച്ചുനിന്നവരാണ് ഇപ്പോൾ ശമ്പളം കിട്ടാത്തതിനെതിരെ പോസ്റ്റിട്ട് രംഗത്തെന്നുത് എന്നതും ശ്രദ്ധേയമാണ്. അത്രയ്ക്കും സഹികെട്ട നിലയിലേക്ക് ചാനലിലെ കാര്യങ്ങൾ പോകുന്നുവെന്നതിന്റെ സൂചനയാവുകയായിരുന്നു ഈ പോസ്റ്റ്. ജീവിതം തന്നെ വഴിമുട്ടിയ നിലയിലേക്ക് കാര്യങ്ങൾ പോകുന്നുവെന്ന് വ്യക്തമാക്കി നൽകിയ പോസ്റ്റിൽ ഇങ്ങനെ പറയുന്നു. 'നയാപ്പൈസയില്ലാ കയ്യിലൊരു നയാപ്പൈസയില്ലാ... രണ്ടുമാസം കഴിഞ്ഞു ഒരുറുപ്യാ ശമ്പളയിനത്തിൽ കിട്ടീട്ട്.. നികേഷേട്ടൻ, മ്മള്ക്കൊക്കെ ജീവിക്കണംട്ടാ..'

ഇതോടെ വിഷയം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറുകയും ചെയ്തു. നികേഷിന്റെ പുനപ്രവേശവും ഇതുമായി ചേർത്തുവായിച്ചാണ് ഇപ്പോൾ ട്രോളുകളും കമന്റുകളും ശമ്പളം നൽകാത്ത വിഷയത്തിലും ഇറങ്ങുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP