Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പാക് പതാകയുടെ പശ്ചാത്തലത്തിൽ കെജ്രിവാളിന്റെ ചിത്രം നൽകി ഏഷ്യാനെറ്റ് ന്യൂസ് പുലിവാലുപിടിച്ചു; രാജ്യത്തെ മുഖ്യമന്ത്രിയെ അപമാനിച്ചതിന് ചാനൽ മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ ട്രോൾ പ്രളയം; സംഘപരിവാറിന്റെ പക്ഷംപിടിക്കുന്നുവെന്ന ചീത്തപ്പേര് ശക്തമാകുന്നതിനിടെ വാർത്തയും പോസ്റ്റും പിൻവലിച്ച് മുഖംരക്ഷിക്കാൻ ചാനലിന്റെ ശ്രമം

പാക് പതാകയുടെ പശ്ചാത്തലത്തിൽ കെജ്രിവാളിന്റെ ചിത്രം നൽകി ഏഷ്യാനെറ്റ് ന്യൂസ് പുലിവാലുപിടിച്ചു; രാജ്യത്തെ മുഖ്യമന്ത്രിയെ അപമാനിച്ചതിന് ചാനൽ മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ ട്രോൾ പ്രളയം; സംഘപരിവാറിന്റെ പക്ഷംപിടിക്കുന്നുവെന്ന ചീത്തപ്പേര് ശക്തമാകുന്നതിനിടെ വാർത്തയും പോസ്റ്റും പിൻവലിച്ച് മുഖംരക്ഷിക്കാൻ ചാനലിന്റെ ശ്രമം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെജ്രിവാളിന്റെ ചിത്രം പാക്കിസ്ഥാൻ പതാകയുടെ പശ്ചാത്തലത്തോടെ ചിത്രീകരിച്ച് പോസ്റ്റിട്ട ഏഷ്യാനെറ്റ് ന്യൂസ് നടപടിയിൽ വ്യാപക പ്രതിഷേധം. ദേശീയതയും ദേശീയവാദവുമെല്ലാം ശക്തമായി ഉന്നയിക്കപ്പെടുകയും അത്തരം വിഷയങ്ങൾ സജീവ ചർച്ചയാകുകയും ചെയ്യുന്നതിനിടെ ഏഷ്യാനെറ്റ് ഇത്തരത്തിൽ ഒരു ചിത്രം നൽകിയതിൽ പുലിവാലു പിടിച്ചിരിക്കുകയാണ്.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ കുറിച്ചുള്ള വാർത്തയ്‌ക്കൊപ്പം പാക് പതാകയുടെ പശ്ചാത്തലത്തിലുള്ള കെജ്രിവാളിന്റെ ചിത്രം ഉപയോഗിച്ചതുമായി ബന്ധപ്പെട്ടാണ് വിവാദം ശക്തമാകുന്നത്. 'നിലപാട് തിരുത്തി: സംഭാവനകൾ നൽകുന്നവരുടെ പേരുകൾ വെളിപ്പെടുത്തില്ലെന്ന് ആംആദ്മി പാർട്ടി' എന്ന തലക്കെട്ടുമായി പ്രസിദ്ധീകരിച്ച വാർത്തയെച്ചൊല്ലിയാണ് വിവാദം ഉയരുന്നത്. ഇതിന്റെ കവർ ഇമേജായി ഫേസ്‌ബുക്കിൽ പോസ്റ്റുചെയ്യപ്പെട്ടത് പാക് പതാക പശ്ചാത്തലമാക്കിയുള്ള കെജ്രിവാളിന്റെ ചിത്രമാണ്. ഇത് ഫേസ്‌ബുക്കിൽ പ്രചരിക്കപ്പെട്ടതോടെ പോസ്റ്റിനും വാർത്തയ്ക്കുമെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്. ഇതോടെ ഏഷ്യാനെറ്റ് സൈറ്റിൽ നിന്നും വാർത്തയും ഫേസ് ബുക്ക് പോസ്റ്റും പിൻവലിച്ചെങ്കിലും ഇപ്പോഴും പ്രതിഷേധം തുടരുകയാണ്.

ഏഷ്യാനെറ്റിന്റെ കാവിനിറം വീണ്ടും പുറത്തുചാടിയെന്നും കെജ്രിവാളിനെ പാക് പതാകയ്‌ക്കൊപ്പം ചേർത്ത സംഘികളുടെ ഫോട്ടോഷോപ്പ്് ചിത്രങ്ങൾ ഏഷ്യാനെറ്റ് എടുത്തകൊടുത്തത് എന്തിനെന്നും ചോദിച്ച് സോഷ്യൽ മീഡിയയിൽ ട്രോളുകൾ നിറയുകയാണ്. ഏഷ്യാനെറ്റിന്റെ വാർത്തകളുമായി ബന്ധപ്പെട്ട് ഫെയ്‌സ് ബുക്കിൽ നൽകുന്ന പോസ്റ്റുകളുടെ കീഴിൽ നൂറുകണക്കിന് പേരാണ് പ്രതിഷേധ കമന്റുകളുമായി എത്തുന്നത്. നിങ്ങൾ പാക്കിസ്ഥാൻ പതാക പുതച്ച് അപമാനിച്ചത് ഒരു ഇന്ത്യൻ മുഖ്യമന്ത്രിയെ ആണെന്നും ഏഷ്യാനെറ്റ് വാർത്ത പിൻവലിച്ച് തടിതപ്പാമെന്ന് കരുതേണ്ടെന്നും മാപ്പുപറയണമെന്നും ആവശ്യപ്പെട്ട് ആംആദ്മി അനുകൂലികളുൾപ്പെടെ പ്രതിഷേധിക്കുകയാണിപ്പോൾ. #paidNews, #ShameOnAsianet എന്നീ ഹാഷ് ടാഗുകൾ നൽകിയാണ് ഏഷ്യാനെറ്റിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം പ്രചരിക്കുന്നത്.

https://goo.gl/eeM5ss എന്ന ലിങ്കുമായാണ് വാർത്തയുടെ പോസ്റ്റ് ഫേസ്‌ബുക്കിൽ ഏഷ്യാനെറ്റ് നൽകിയത്. ഈ ലിങ്ക് തുറന്നാൽ വാർത്ത പിൻവലിച്ചതായും വ്യക്തമാണ്. സോഷ്യൽ മീഡിയയിൽ നേരത്തേ പ്രചരിച്ചിരുന്ന ചിത്രം അബദ്ധത്തിൽ പോസ്റ്റിനൊപ്പവും വാർത്തയ്‌ക്കൊപ്പവും ഉൾപ്പെട്ടതാകാമെന്നും ഏഷ്യാനെറ്റ് മനപ്പൂർവം ഇത്തരത്തിൽ ഫോട്ടോ നൽകിയതല്ലെന്നുമുള്ള വാദവും ഉയരുന്നുണ്ട്.

എന്നാൽ ഏഷ്യാനെറ്റ് ന്യൂസ് ചെയർമാൻ കൂടിയായ ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖർ കടുത്ത നിലപാട് എടുത്തതോടെ ബിജെപി അനുകൂല വാർത്തകൾ ചാനൽ വ്യാപകമായി നൽകുന്നതായും ഇതോടെ ചാനൽ സംഘപരിവാർ അനുകൂല നിലപാടുകൾ പല വാർത്തകളിലും കാട്ടുന്നതായും ആക്ഷേപം ശക്തമാണ്. ഇത്തരം നയത്തിൽ പ്രതിഷേധിച്ച് നിരവധി മുൻനിര മാദ്ധ്യമപ്രവർത്തകർ ചാനൽ വിട്ടു പോയതായും വാർത്തകൾ വന്നിരുന്നു. അതിനിടെയാണ് ഇത്തരമൊരു വാർത്ത വന്നത് എന്നതിനാൽ ബിജെപിയുടെ ശത്രുപക്ഷത്തുള്ള കെജ്രിവാളിനെയും ആംആദ്മിയേയും അപമാനിക്കാൻ മനപ്പൂർവം ഇത്തരത്തിൽ ചിത്രം നൽകിയെന്ന ആക്ഷേപമാണ് ഉയരുന്നത്.

ഉറി ആക്രമണവുമായി ബന്ധപ്പെട്ടുണ്ടായ വാർത്തകൾക്കിടെ കെജ്രിവാളിനെ അനുകൂലിച്ച് പാക് അധികൃതർ രംഗത്തെത്തിയിരുന്നു. ഇതോടെ കെജ്രിവാളിനെ രാജ്യദ്രോഹിയെന്ന് വിളിച്ച് സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ കരിങ്കൊടി കാണിക്കലും മറ്റും നടക്കുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി സോഷ്യൽ മീഡിയയിലും ഇത്തരത്തിൽ കെജ്രിവാളിനെ പാക് അനുകൂലിയെന്ന് മുദ്രകുത്താൻ പാക് പതാകയുമായി ചേർത്തുവച്ച് ചിത്രങ്ങൾ പലരും പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇത്തരത്തിൽ പ്രചരിച്ച ചിത്രം ഏഷ്യാനെറ്റ് വാർത്തയ്‌ക്കൊപ്പം മനപ്പൂർവം നൽകിയെന്ന ആക്ഷേപം ശക്തമായതോടെ ഏഷ്യാനെറ്റ് പ്രതിരോധത്തിലായിരിക്കുകയാണ്.

തങ്ങൾക്ക് സംഭാവനകൾ നൽകുന്നവരുടെ പേരുകൾ വെളിപ്പെടുത്തിയിരുന്ന ആംആദ്മി പാർട്ടി പഞ്ചാബ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിലപാട് മാറ്റിയതായി വാർത്തകൾ കഴിഞ്ഞ ദിവസം ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ടുചെയ്തിരുന്നു. പഞ്ചാബ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഭാവനകൾ സ്വീകരിക്കുമ്പോൾ അത് നൽകുന്നവരുടെ പേരുകൾ വെളിപ്പെടുത്തില്ലെന്നും രഹസ്യമായി സൂക്ഷിക്കുമെന്നുമായിരുന്നു വാർത്ത. ഈ വാർത്ത നൽകിയതിനൊപ്പമാണ് കെജ്രിവാളിന്റെ ചിത്രം പാക് പതാകയുടെ പശ്ചാത്തലത്തിൽ നൽകപ്പെട്ടത്.

ഇതോടെ ഉറി ആക്രമണവുമായി ബന്ധപ്പെട്ട് പാക് പത്രങ്ങൾ ഉയർത്തിയ വാദങ്ങളെ മുഖവിലയ്‌ക്കെടുക്കുന്ന രീതിയിൽ ചർച്ചയിൽ സംസാരിച്ചതിന് മാതൃഭൂമി ന്യൂസ് അവതാരകൻ വേണു നേരിട്ട എതിർപ്പിന് സമാനമായ സാഹചര്യമാണ് ഏഷ്യാനെറ്റും നേരിടുന്നത്. അന്ന് വേണുവിനും മാതൃഭൂമിക്കുമെതിരെ ഫേസ്‌ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്തെ ചാനൽ ഓഫീസിനുമുന്നിലേക്ക് പ്രതിഷേധ പ്രകടനവും നടന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP