പട്ടാള വേഷമിട്ട് ആൾമാറാട്ടം നടത്തി മുഖ്യമന്ത്രിക്ക് വിവരമില്ലെന്നും ജനത്തിന് ഒരു വിലയും കൽപ്പിക്കുന്നില്ലെന്നും വീഡിയോ ഇട്ട ഉണ്ണി എസ് നായർക്കെതിരെ കേസ്; ഇയാൾ സൈനികനല്ലെന്ന് കരസേനാ മേജർ; വീഡിയോ പ്രചരിപ്പിച്ചത് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്നെന്ന് സിപിഎം; ഒന്നുമറിയില്ലെന്ന് ചെന്നിത്തല; വ്യാജ പട്ടാള വീഡിയോയിൽ രാഷ്ട്രീയ പോരും
August 20, 2018 | 03:46 PM IST | Permalink

മറുനാടൻ ഡെസ്‌ക്
തിരുവനന്തപുരം: പട്ടാള വേഷമിട്ട് ആൾമാറാട്ടം നടത്തി മുഖ്യമന്ത്രി പിണറായി വിജയന് വിവരമില്ലെന്നും ജനത്തിന് ഒരു വിലയും കൽപ്പിക്കുന്നില്ലെന്നും വ്യാജപ്രചരണം നടത്തിയ ഉണ്ണി എസ് നായർക്കെതിരെ പൊലീസ് കേസെടുത്തു. ഡിജിപിയുടെ നേരിട്ടുള്ള നിർദ്ദേശപ്രകാമാണ് ഇയാൾക്കെതിരെ കേസെടുത്തത്.
കേരളത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ സൈന്യത്തെ ഏൽപ്പിക്കണമെന്ന് പട്ടാള വേഷത്തിൽ ഇരുന്ന് ഇയാൾ പറയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൻ തോതിൽ പ്രചരിച്ചിരുന്നു. മുഖ്യമന്ത്രിക്ക് വിവരമില്ലെന്നും ജനത്തിന് ഒരു വിലയും കൽപ്പിക്കുന്നില്ലെന്നും, ആർമി കേരളത്തിൽ വന്നതുകൊണ്ട് ആർക്കും ഒന്നും നഷ്ടമാകില്ലെന്നും ആർമി ഭരണം പിടിച്ചെടുക്കില്ലെന്നും ഇയാൾ വീഡിയോയിൽ പറഞ്ഞിരുന്നു.
ഉണ്ണി എസ് നായരുടെ വ്യാജവീഡിയോ നിരവധി സംഘപരിവാർ, കോൺഗ്രസ് പ്രവർത്തകരായിരുന്നു മുഖ്യമായും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിപ്പിച്ചിരുന്നത്.
എന്നാൽ രക്ഷാപ്രവർത്തനത്തിന്റെ പൂർണ ചുമതല സൈന്യത്തിന് വിട്ടുനൽകണമെന്ന ആവശ്യത്തിൽ അർഥമില്ലെന്നും സംസ്ഥാന സർക്കാരുമായി യോജിച്ച പ്രവർത്തനം ഫലപ്രദമാണെന്നും കരസേനാ മേജർ ജനറൽ സഞ്ജീവ് നരൈൻ ഇന്നലെ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. ഈ വീഡിയോ വ്യാജമാണെന്നാണ് ഇന്ത്യൻ ആർമി ഫേസ്‌ബുക്ക് പേജിൽ വ്യക്തമാക്കിയിരുന്നു. ഇയാൾ സൈനികല്ലെന്നും യൂണിഫോം ദുരുപയോഗപ്പെടുത്തുകയായിരുന്നുവെന്നും സൈനിക വക്താവും അറിയിച്ചിട്ടുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങളെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നയാൾ സൈനികനല്ലെന്ന് കരസേനാ അഡീഷണൽ ഡയറക്ടറേറ്റ് ജനറൽ ഒഫ് പബ്ലിക് ഇൻഫർമേഷനും നേരത്തെ അറിയിച്ചിരുന്നു. ഇപ്പോഴത്തെ ദുരിതത്തെ മറികടക്കാനാണ് ഇന്ത്യൻ സൈന്യം ഓരോ നിമിഷവും ശ്രമിക്കുന്നത്. ഇതിനിടയിൽ കരസേനയുടെ പേരിൽ തെറ്റിദ്ധാരണ നടത്തിയത് ശ്രദ്ധയിൽ പെട്ടു. ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കരുതെന്നാണ് ഡയറക്ടറേറ്റ് വ്യക്തമാക്കിയത്
അതിനിടെ വ്യാജ വീഡിയോയ്ക്ക് പിന്നിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഓഫീസിന് പങ്കുണ്ടെന്നാണ് സിപിഎം ആരോപിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഈ വീഡിയോ വൈറലാവുന്നതിന് മുമ്പ് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പിൽ വീഡിയോ പ്രചരിപ്പിച്ചുവെന്നാണ് സൈബർ സഖാക്കളുടെ ആരോപണം. അതേസമയം, ആരോപണം തീർത്തും അടിസ്ഥാനരഹിതമാണെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. ഇപ്പോൾ ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്യാനുള്ള സമയമല്ലെന്നും ആരെങ്കിലും ലൈക്ക് ചെയ്തിട്ടുണ്ടെങ്കിൽ തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു. അതേമസയം സിപിഎം ഗ്രൂപ്പുകളിൽ പ്രതിപക്ഷ നേതാവിനെതിരെയും സംഘപരിവാറിനെതിരെയും ശക്തമായ ആക്രമണം തുടരുകയാണ്.
