തിരക്കേറിയ വയനാട് ചുരത്തിൽ രാത്രി ഡിക്കിയിലിരുന്ന് കാൽ പുറത്തേക്കിട്ട് കാർ യാത്ര; കാൽ പുറത്തേക്കിട്ടും പിന്നീട് ഡിക്കി തുറന്നുവച്ചുമുള്ള അപകട യാത്ര പകർത്തിയത് പിന്നിൽ വന്ന യാത്രക്കാർ; സ്പീഡ്കൂട്ടി നിരവധി വാഹനങ്ങളെ ഓർവടേക്ക് ചെയ്യലും; വീഡിയോ വൈറലായതോടെ അന്വേഷണവുമായി അധികൃതർ; വാഹനം കോഴിക്കോട് പേരാമ്പ്ര സ്വദേശിയുടേതാണെന്ന് സൂചന; കാറിൽ അപകടയാത്ര നടത്തിയ യുവാക്കൾക്കെതിരെ നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ്
December 01, 2019 | 03:46 PM IST | Permalink

മറുനാടൻ ഡെസ്ക്
കോഴിക്കോട്: സ്വതവേ അപകടമേഖലയാണ് വയനാട്് ചുരം മേഖല. രാത്രികാലങ്ങളിൽ ഇവിടെയുണ്ടാകുന്ന അപകടങ്ങൾക്ക് കണക്കില്ല. അതുകൊണ്ടുതന്നെ ഈ റൂട്ടിലൂടെ പരമാവധി ശ്രദ്ധിച്ചുമാത്രമേ, വണ്ടിയോടിക്കാവൂയെന്ന് പൊലീസും മോട്ടോർ വാഹന വകപ്പും പലതവണ നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ ഇതെല്ലാം കാറ്റിൽ പറത്തിക്കൊണ്ടുള്ള ഒരു പറ്റം യുവാക്കളുടെ അതി സാഹസിക യാത്രയാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആവുന്നത്.
വയനാട് ചുരത്തിൽ കാറിന്റെ ഡിക്കിയിൽ ഇരുന്ന് കാൽ പുറക്കേക്കിട്ട് കൂളായി നീങ്ങുന്ന ഒരു സംഘത്തെ കണ്ട് ഞെട്ടിയ പിന്നിൽ വന്ന യാത്രക്കാർ ഇതിന്റെ വീഡിയോ എടുക്കുകയായിരുന്നു. ഇതിനിടെ നിരവധി വാഹനങ്ങളെ മറികടക്കുന്നതും സ്പീഡ് കൂട്ടുന്നതുമെല്ലാം വീഡിയോയിൽ വ്യക്തമാണ്. ആദ്യം കാറിന്റെ ഡിക്കിയിലിരുന്ന് കാൽ പുറത്തേക്കിട്ടും പിന്നീട് ഡിക്കി തുറന്നുവച്ചും യുവാക്കൾ യാത്ര തുടർന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. മാവേലിക്കര രജിസ്ട്രേഷനിലുള്ള കാറാണ് ദൃശ്യങ്ങളിലുള്ളത്.
വയനാട് ചുരത്തിൽ സാഹസീക യാത്ര നടത്തിയ യുവാക്കൾക്കെതിരെ നടപടിയെടുക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് കാറിന് പിന്നിൽ ഡിക്കി തുറന്ന് കാലുകൾ പുറത്തേക്കിട്ട് യുവാക്കൾ അഭ്യാസ പ്രകടനം നടത്തിയത്. കോഴിക്കോട് പേരാമ്പ്ര സ്വദേശിയുടേതാണ് വാഹനം എന്നാണ് സൂചന.
