Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

യൂണിഫോമിൽ മീൻ വിറ്റ പെൺകുട്ടി സിനിമയിലേക്ക്; ഹനാൻ ഇനി പ്രണവ് മോഹൻലാലിന്റെ സിനിമയിലെ നായിക; `ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ` ഹനാന് വേഷം നൽകുമെന്ന് സംവിധായകൻ അരുൺ ഗോപി

യൂണിഫോമിൽ മീൻ വിറ്റ പെൺകുട്ടി സിനിമയിലേക്ക്; ഹനാൻ ഇനി പ്രണവ് മോഹൻലാലിന്റെ സിനിമയിലെ നായിക; `ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ` ഹനാന് വേഷം നൽകുമെന്ന് സംവിധായകൻ അരുൺ ഗോപി

മറുനാടൻ മലയാളി ഡസ്‌ക്‌

കൊച്ചി:യൂണിഫോമിൽ മീൻ വിൽപ്പന നടത്തുന്ന ഹനാൻ ഇനി പ്രണവ് മോഹൻലാലിനൊപ്പം സിനിമയിൽ അഭിനയിക്കും. പ്രണവിന്റെ രണ്ടാം ചലച്ചിത്രമായ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഹനാന് നിർണ്ണായകമായ ഒരു വേഷം നൽകുമെന്ന് സംവിധായകൻ അരുൺ ഗോപി പ്രഖ്യാപിച്ചിരിക്കുകയാണ്.പെൺകുട്ടിയുടെ ദുരിതജീവിതം മാധ്യമങ്ങളിലൂടെയാണ് സംവിധായകൻ അരുൺഗോപി അറിയുന്നത്. ജീവിതത്തിലെ വെല്ലുവിളികളോട് പടപൊരുതി ജീവിക്കുന്ന ഹനയ്ക്ക് പ്രണവ് മോഹൻലാൽ നായകനാകുന്ന അരുണിന്റെ രണ്ടാമത്തെ ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ നല്ലൊരു വേഷം നൽകാമെന്ന് വാഗ്ദാനം നൽകിയിരിക്കുകയാണ് അരുൺഗോപി. മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടമാണ് സിനിമയുടെ നിർമ്മാണം.

'ഹനാൻ നല്ലൊരു അവതാരകയും ഡബ്ബിങ് ആർട്ടിസ്റ്റും കവയിത്രിയുമാണ്. കളരിയും വഴങ്ങും. കഴിവ് തിരിച്ചറിഞ്ഞ കലാഭവൻ മണി പല പരിപാടികളിലും പങ്കെടുപ്പിച്ചിരുന്നു. അങ്ങനെയുള്ള ഒരു പെൺകുട്ടിക്ക് എന്നെക്കൊണ്ട് ചെയ്യാൻ സാധിക്കുന്ന സഹായം ചെയ്യണമെന്നുണ്ട്. സാമ്പത്തിക പരാധീനതകൾക്ക് ആശ്വാസമേകാൻ ഉതകുന്ന വേതനവും ഉറപ്പുവരുത്തുമെന്നും അരുൺ ഗോപി പറയുന്നു.

ഹനാനെ കുറിച്ച് അരുൺ ഗോപി ഫേസ്‌ബുക്കിൽ കുറിച്ചത് ഇങ്ങനെ

Salute
കൊച്ചി: പാലാരിവട്ടം തമ്മനം ജങ്ഷനിൽ വൈകുന്നേരങ്ങളിൽ കോളേജ് യൂണിഫോമിൽ മീൻ വിൽക്കുന്ന ഒരു പെൺകുട്ടിയുണ്ട്. ജീവിതത്തിലെ വെല്ലുവിളികളോട് ഒറ്റയ്ക്കു പൊരുതി കരകയറാനുള്ള ശ്രമത്തിലാണവൾ. പേര് ഹനാൻ. തൃശ്ശൂർ സ്വദേശിനി.

പുലർച്ചെ മൂന്നുമണിക്ക് ഹനാന്റെ ഒരുദിവസം തുടങ്ങുന്നു. ഒരു മണിക്കൂർ പഠനം. തുടർന്ന് കിലോമീറ്ററുകൾ സൈക്കിൾ ചവിട്ടി ചമ്പക്കര മീൻ മാർക്കറ്റിലേക്ക്. അവിടെനിന്ന് മീനും സൈക്കിളും ഓട്ടോയിൽ കയറ്റി തമ്മനത്തേക്ക്. മീൻ അവിടെ ഇറക്കിവെച്ച് താമസസ്ഥലത്തേക്ക് മടങ്ങും. ഇത് രാവിലത്തെ ഒന്നാംഘട്ടം.

മാടവനയിൽ വാടകവീട്ടിലാണ് ഹനാന്റെ താമസം. മീൻ വാങ്ങിവെച്ച് മടങ്ങിയെത്തിയാൽ കുളിച്ചൊരുങ്ങി 7.10-ന് 60 കിലോമീറ്ററോളം അകലെയുള്ള തൊടുപുഴയിലെ അൽ അസർ കോളേജിലേക്ക്. 9.30-ന് അവിടെ മൂന്നാംവർഷ രസതന്ത്ര ക്ലാസിൽ അവളെ കാണാം.

മൂന്നരയ്ക്ക് കോളേജ് വിടും. അവിടെ ചുറ്റിയടിക്കാൻ സമയമില്ല. ഓട്ടമാണ് തമ്മനത്തേക്ക്. രാവിലെ എടുത്തുവെച്ച മീൻപെട്ടിയെടുത്ത് കച്ചവടം തുടങ്ങും. 20 കിലോഗ്രാം മീൻ അരമണിക്കൂറിൽ തീരും.

സാമ്പത്തിക പരാധീനതയാൽ പ്ലസ്ടു പഠനം മുടങ്ങി. ഡോക്ടറാവണമെന്നായിരുന്നു അന്ന് സ്വപ്നം. അവിടെനിന്ന് പോരാട്ടം തുടങ്ങി. എറണാകുളത്തെത്തി കോൾ സെന്ററിലും ഓഫീസിലും ഒരു വർഷം ജോലിചെയ്തു. കോളേജ് പഠനത്തിന് അങ്ങനെ പണം കണ്ടെത്തി. ഇതിനിടെ, ചെവിക്ക് ചെറിയ തകരാറുണ്ടായി. ശസ്ത്രക്രിയ വേണ്ടിവന്നു. കോളേജ് അധികൃതരുടെ ആശുപത്രിയായതിനാൽ ചികിത്സയ്ക്ക് പണം വേണ്ടിവന്നില്ല.

ഇതിനിടെ അച്ഛനും അമ്മയും വേർപിരിഞ്ഞു. അമ്മ മാനസികമായി തകർന്നു. സഹോദരൻ പ്ലസ് ടുവിന് പഠിക്കുന്നു. 10 മുതൽ പ്ലസ് ടു വരെയുള്ള കാലം വീടുകൾതോറും കയറിയിറങ്ങി ട്യൂഷൻ എടുത്തും മുത്തുമാല കോർത്തു വിറ്റുമാണ് ഹനാൻ പഠനത്തിന് പണം കണ്ടെത്തിയത്. പിന്നീടാണ് എറണാകുളത്തേക്കു വന്നത്.

ഒരു മാസത്തോളം മീൻവിൽപ്പനയ്ക്ക് രണ്ടുപേർ സഹായിച്ചിരുന്നു. സഹോദരനെപ്പോലെ കണ്ട ഒരാളുടെ പെരുമാറ്റം തളർത്തിയപ്പോൾ കച്ചവടം ഒറ്റയ്ക്കായി.

ഹനാൻ നല്ലൊരു അവതാരകയും ഡബ്ബിങ് ആർട്ടിസ്റ്റും കവയിത്രിയുമാണ്. കളരിയും വഴങ്ങും. കഴിവ് തിരിച്ചറിഞ്ഞ കലാഭവൻ മണി പല പരിപാടികളിലും പങ്കെടുപ്പിച്ചിരുന്നു. കോളേജ് ഫീസും വീട്ടുവാടകയും തൃശ്ശൂരിൽ കഴിയുന്ന അമ്മയുടെ ആവശ്യങ്ങൾക്കുള്ള ചെലവുമെല്ലാമാകുമ്പോൾ നല്ല തുകയാകും. പക്ഷേ, അവളുടെ കഠിനാധ്വാനത്തിനുമുന്നിൽ കടമ്പകൾ ഓരോന്ന് വഴിമാറുകയാണ്. ജീവിതത്തിൽ നിസ്സാര പ്രശ്‌നങ്ങളുടെ പേരിൽ ആത്മഹത്യയിലേക്കും മറ്റും വഴിതിരിയുന്നവർക്ക് മാതൃകയാണ് ഹനാന്റെ പോരാട്ടം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP