Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അങ്കമാലി ഡയറീസ് കട്ട ക്രിസ്ത്യൻ പടമെന്ന് ജനം ടിവിയുടെ നിരൂപണം; എങ്കിൽ ഹിന്ദു വേർഷന് സ്‌കോപ്പുണ്ടെന്ന് പരിഹസിച്ച് സോഷ്യൽ മീഡിയ; നല്ല മനോഹരമായ റിവ്യൂവെന്നും ഇത്ര സൂക്ഷ്മമായി ഞാൻ പോലും അങ്കമാലി ഡയറീസിനെ നോക്കി കണ്ടിട്ടില്ലെന്നും ലിജോ പെല്ലിശ്ശേരിയും

അങ്കമാലി ഡയറീസ് കട്ട ക്രിസ്ത്യൻ പടമെന്ന് ജനം ടിവിയുടെ നിരൂപണം; എങ്കിൽ ഹിന്ദു വേർഷന് സ്‌കോപ്പുണ്ടെന്ന് പരിഹസിച്ച് സോഷ്യൽ മീഡിയ; നല്ല മനോഹരമായ റിവ്യൂവെന്നും ഇത്ര സൂക്ഷ്മമായി ഞാൻ പോലും അങ്കമാലി ഡയറീസിനെ നോക്കി കണ്ടിട്ടില്ലെന്നും ലിജോ പെല്ലിശ്ശേരിയും

തിരുവനന്തപുരം: 86 പുതുമുഖങ്ങളെ അണിനിരത്തി ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ചിത്രമാണ് അങ്കമാലി ഡയറീസ്. നടൻ മോഹൻലാൽ ഉൾപ്പെടെ നല്ല ചിത്രമെന്ന് കഴിഞ്ഞദിവസം പ്രകീർത്തിച്ച സിനിമ. ആ ചിത്രത്തെ ക്രൈസ്തവ മതധാരകളെ കടത്തിവിടാൻ ആസൂത്രിതമായി ശ്രമിക്കുന്ന ചിത്രമെന്ന് വിലയിരുത്തി ജനം ടിവി വെബ്‌സൈറ്റിൽ നൽകിയ നിരൂപണം ഇപ്പോൾ വലിയ ചർച്ചയായി മാറിയിരിക്കുകയാണ് സോഷ്യൽ മീഡിയയിൽ.

'അങ്കമാലി ഡയറീസ് കാണാൻ ഇടയായി. ഈ സിനിമയെ അവതരിപ്പിച്ചിരിക്കുന്ന രീതി ഒരുപാട് ഇഷ്ടമായി. ഓരോ നടനും നടിയും അതിഗംഭീരമായാണ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സിനിമയുടെ പിന്നിൽ പ്രവർത്തിച്ചവർക്കെല്ലാം അഭിനന്ദനങ്ങൾ. പ്രത്യേകിച്ച് ചെമ്പനും ലിജോ ജോസ് പെല്ലിശേരിക്കും.'- എന്നായിരുന്നു മോഹൻലാൽ അഭിപ്രായപ്പെട്ടത്. സമാനമായി സമസ്ത മേഖലകളിൽ നിന്നും അഭിനന്ദനങ്ങൾ ഏറ്റുവാങ്ങി മുന്നേറുന്ന ചിത്രത്തിനെ വർഗീയതയുടെ കണ്ണോടെ കണ്ട വിമർശനം ജനം ടിവിയിൽ പ്രത്യക്ഷപ്പെട്ടതോടെ ഈ വിമർശകന് പൊങ്കാലയിടുകയാണ് സോഷ്യൽ മീഡിയ.

ക്രിസ്തുമത പ്രകീർത്തനമാണെന്ന വിചിത്രവാദവുമായാണ് സംഘപരിവാർ ചാനലായ ജനം ടിവി വെബ് സൈറ്റിലെ നിരൂപണം. ക്രൈസ്തവ മതധാരകളെ നിശബ്ദമായി കടത്തിവിടാൻ ശ്രമിക്കുന്ന ഒരു സൃഷ്ടിയാണ് സിനിമയെന്നാണ് രഞ്ജിത് ജി കാഞ്ഞിരത്തിൽ എന്ന നിരൂപകന്റെ വാദം. ക്രൈസ്തവ ബിംബങ്ങളെ മഹത്വവൽക്കരുന്ന സൃഷ്ടിയായാണ് ചിത്രത്തെ വിലയിരുത്തുന്നത്.

'അങ്കമാലിയിലെ പ്രധാനമന്ത്രിമാർ' എന്ന തലക്കെട്ടിൽ ജനംടിവി വെബ്സൈറ്റിൽ നൽകിയ റിവ്യൂവിലാണ് ഇത്തരമൊരു 'കണ്ടെത്തൽ' അവതരിപ്പിക്കുന്നത്. 'തുടക്കംമുതൽ ഒടുക്കം വരെയുള്ള ക്രൈസ്തവ ബിംബങ്ങളുടെ ധാരാളിത്തമാണ് ഈ സിനിമയുടെ ഏറ്റവും വലിയ വ്യത്യസ്തത' എന്നതാണ് ലേഖകനായ രഞ്ജിത്ത് ജി. കാഞ്ഞിരത്തിലിന്റെ കണ്ടെത്തൽ. ചിത്രത്തിൽ ക്രിസ്ത്യൻ പള്ളികൾ പലതവണ കാണിക്കുന്നു, അമ്പലങ്ങൾ കാണിക്കുന്നില്ല, പള്ളി പശ്ചാത്തലത്തിൽ വരുന്ന സീനുകൾ കാണിക്കുന്നു തുടങ്ങിയ കാര്യങ്ങളാണ് തന്റെ 'കണ്ടെത്തലിനു' തെളിവായി ലേഖകൻ അവതരിപ്പിക്കുന്നത്.

പ്രാദേശിക ചരിത്രത്തെയും മിത്തുകളെയും പശ്ചാത്തലമോ പ്രധാന വിഷയമോ ആക്കി ദേശപ്പെരുമ വിളിച്ചോതുന്ന സൃഷ്ടികൾ മലയാള സാഹിത്യത്തിൽ ധാരാളമുണ്ടെന്ന് വ്യക്തമാക്കിയാണ് ജനം ടിവി സൈറ്റിലെ നീരീക്ഷണം തുടങ്ങുന്നത്. ഒരു ദേശത്തിന്റെ കഥ, തീയൂർ രേഖകൾ, കയർ, തൃക്കോട്ടൂർ പെരുമ, തക്ഷൻകുന്നു സ്വരൂപം അങ്ങിനെയങ്ങിനെ വിജയിച്ച നോവലുകൾ ധാരാളം. എന്നാലിവയൊക്കെ തന്നെ കേവലമൊരു പ്രാദേശിക കഥ പുരപ്പുറത്ത് നിന്ന് വിളിച്ചു കൂവുകയല്ല, മറിച്ച് ലോകത്തും രാജ്യത്തും സംസ്ഥാനത്തും അതാതു കാലത്ത് സംഭവിച്ച കാര്യങ്ങൾ കൂട്ടിച്ചേർത്ത് പറയുകയാണ് ഉണ്ടായത്. സാഹിത്യത്തിൽ നിന്നും സിനിമയിലേക്ക് വരുമ്പോൾ കാര്യങ്ങൾ കീഴ്‌മേൽ മറിയുന്നു.

കേവലമൊരു ചെറുകിട നഗരത്തിലെ ഒരു കൂട്ടം അരാജക വാദികളുടെ ജീവിതവും സ്വാഭാവിക അന്ത്യങ്ങളും ഫ്രഞ്ച് വിപ്ലവം പോലെ മഹത്താക്കി ചിത്രീകരിച്ചിരിക്കുകയാണ് അങ്കമാലി ഡയറീസ് എന്ന കട്ട ലോക്കൽ പടം. കേരളത്തിൽ ചരിത്രപരമായോ സാമൂഹിക സാംസ്‌കാരിക പരമായോ എടുത്ത് പറയത്തക്ക എന്തെങ്കിലും പ്രത്യേകത അങ്കമാലി എന്ന ചെറുകിട പട്ടണത്തിനുണ്ടോ.?.. ഇങ്ങനെ പോകുന്നു വിമർശനം.

കേരളത്തിൽ ഒരധോലോകം വളർന്നു വരുന്നുണ്ട്. ഓരോ ചെറു നഗരങ്ങളിലും അവർ വേര് പടർത്തിയിരിക്കുന്നു. യുവാക്കൾ ആഘോഷമാക്കുന്ന ഈ ക്രിമിനൽ വാസനയുടെ ഒന്നാം പ്രതിയാണ് മലയാള സിനിമ. ആയതിലേക്കു ലിജോ ജോസ് പെല്ലിശ്ശേരിയുടെ കനത്ത സംഭാവനയാണ് ഈ ചിത്രമെന്നും രഞ്ജിത് ജി കാഞ്ഞിരത്തിൽ എഴുതുന്നു. സിനിമയിലെ ചെമ്പൻ വിനോദ് ജോസിന്റെ സംഭാഷണം പരാമർശിച്ച് ഇത് പോലുള്ള സിനിമകളെഴുതിയാൽ വാർക്കപ്പണിക്ക് പോകേണ്ടിവരുമെന്നും നിരൂപകൻ നിരീക്ഷിക്കുന്നു.

അതേസമയം, ഈ വിമർശനത്തിന് നല്ല മറുപടിയുമായാണ് ലിജോ പെല്ലിശ്ശേരി എത്തുന്നത്. സിനിമാ പാരഡീസോ ക്ലബ്ബിൽ ഇക്കാര്യം ചർച്ചയായപ്പോൾ ആയിരുന്നു പ്രതികരണം. ''നല്ല മനോഹരമായ റിവ്യൂ. ഇത്ര സൂക്ഷ്മമായി ഞാൻ പോലും അങ്കമാലി ഡയറീസിനെ നോക്കി കണ്ടിട്ടില്ല നന്ദി. രഞ്ജിത്തിന് ജി. കാഞ്ഞിരത്തിനു സുഖമെന്ന് കരുതട്ടെ. വീട്ടിലെല്ലാവരോടും അന്വേഷണം പറയണം' എന്നാണ് പരിഹാസ രൂപേണ ലിജോ ജോസ് പെല്ലിശേരി സിപിസി ഗ്രൂപ്പിൽ നടത്തിയ പ്രതികരണം. ഇതോടെ ഈ നിരീക്ഷണവും മറുപടിയുമെല്ലാം സോഷ്യൽ മീഡിയയിലും വലിയ ചർച്ചയായി മാറിക്കഴിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP