Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'കുട്ടിമാമ' കണ്ട് ആരും ഞെട്ടില്ല; വി എം വിനുവിന്റെ ശ്രീനിവാസൻ ചിത്രം ശരാശരി മാത്രം; ആക്ഷൻ ഹീറോ റോളിലേക്ക് ഉയരാൻ ധ്യാൻ ശ്രീനിവാസൻ; യുദ്ധ സിനിമകളോട് കിടപിടിക്കുന്ന മിലിട്ടറി ആക്ഷൻ പടത്തിന്റെ ഹൈലൈറ്റ്; അതിഭാവുകത്വ കോമഡിയും ചിലയിടത്തെ ലോജിക്കില്ലായ്മയും ചിത്രത്തിന് കോട്ടം; പ്രതാപകാലത്തിന്റെ നിഴൽ മാത്രമാണെങ്കിലും ഇനിയും ഒരുഅങ്കത്തിന് ബാല്യമുണ്ടെന്ന് തെളിയിച്ച് നടൻ ശ്രീനിവാസനും

'കുട്ടിമാമ' കണ്ട് ആരും ഞെട്ടില്ല; വി എം വിനുവിന്റെ ശ്രീനിവാസൻ ചിത്രം ശരാശരി മാത്രം; ആക്ഷൻ ഹീറോ റോളിലേക്ക് ഉയരാൻ ധ്യാൻ ശ്രീനിവാസൻ; യുദ്ധ സിനിമകളോട് കിടപിടിക്കുന്ന മിലിട്ടറി ആക്ഷൻ പടത്തിന്റെ ഹൈലൈറ്റ്; അതിഭാവുകത്വ കോമഡിയും ചിലയിടത്തെ ലോജിക്കില്ലായ്മയും ചിത്രത്തിന് കോട്ടം; പ്രതാപകാലത്തിന്റെ നിഴൽ മാത്രമാണെങ്കിലും ഇനിയും ഒരുഅങ്കത്തിന് ബാല്യമുണ്ടെന്ന് തെളിയിച്ച് നടൻ ശ്രീനിവാസനും

എം മാധവദാസ്

പട്ടാള ബഡായികൾ ഒരുപാട് കേട്ടവരാണ് നാം. വികെഎൻ കഥകൾ തൊട്ട് നമ്മുടെ ഹരീഷ് പെരുമണ്ണയുടെയും, നിർമ്മൽ പാലാഴിയുടെയുമൊക്കെ എത്രയോ സ്‌കിറ്റുകളിൽ വരെ ആർമി തള്ളുകളെ അതീവ രസകരമായി ചിത്രീകരിച്ചിട്ടുണ്ട്. പലതും കേട്ട് നാം ചിരിച്ച് മറിഞ്ഞിട്ടുമുണ്ട്. കുട്ടിമാമയെന്ന പേരും, ശ്രീനിവാസന്റെ പട്ടാളവേഷവും കണ്ടപ്പോൾ അതുപോലെ ഒരു ചിരിയനുഭവമാണ് പ്രതീക്ഷിച്ചത്. പക്ഷേ വി എം.വിനു, ശ്രീനിവാസനെയും മകൻ ധ്യാനിനെയും നായകനാക്കി എടുത്ത 'കുട്ടിമാമ' എന്ന ചിത്രത്തിന്റെ വിധി ശരാശരിയിൽ ഒതുങ്ങാനാണ്. ധ്യാൻ ശ്രീനിവാസന്റെ ഉജ്ജ്വലമായ പ്രകടനവും, യുദ്ധ സിനിമകളോട് കിടപിടക്കുന്ന മിലിട്ടറി ആക്ഷനും മറ്റുമുണ്ടെങ്കിലും, തിരക്കഥയിലെ ഏച്ചുകെട്ടലുകളും യുക്തിരഹിതമായ ചില രംഗങ്ങളും വഴി ചിത്രം ശരാശരിയിലേക്ക് താഴുകയാണ്.

സത്യത്തിൽ ഒരു സൂപ്പർഹിറ്റ് സിനിമക്കുള്ള എല്ലാ ചേരുവകളും ഉള്ള വൺലൈൻ തന്നെയായിരുന്നു ഈ പടത്തിന്റെതും. കുട്ടിമാമ എന്ന കഥാപാത്രത്തിന്റെ യഥാർഥ പേര് ശേഖരൻകുട്ടി എന്നാണ്. ഭാര്യയെ പിരിഞ്ഞിരിക്കുന്ന അയാളെ സഹോദരിയുടെ മക്കൾ വിളിച്ച കുട്ടിമാമയെന്നപേര് പിന്നെ നാട്ടുകാർ ഏറ്റെടുക്കുകയാണ്. ഒരു റിട്ടയേർഡ് പട്ടാളക്കാരൻ ആയ അയാൾ ജീവിക്കുന്നത് തനി നാടൻ പാലക്കാടൻ ഗ്രാമാന്തരീക്ഷത്തിലാണ്. ( ഈ വള്ളുവനാടൻ മാനിയയിൽ നിന്ന് മലയാള സിനിമക്ക് മോചനമില്ലെന്ന് തോനുന്നു. വരിക്കാശ്ശേരി മനകൂടി കാണിച്ചാൽ സൂപ്പർ ആയേനെ) ആ നാട്ടിലെ നിഷ്‌കളങ്കരായ ഗ്രാമവാസികളെ പിടിച്ചിരുത്തി അവരോട് തന്റെ വീരസാഹസിക കഥകളും, പട്ടാളകഥകളും പൊലിപ്പിച്ച് പറയുന്നതാണ് കുട്ടിമാമയുടെ സ്ഥിരം ഏർപ്പാട്. ആദ്യമാദ്യം ആളുകൾ അത് ആവേശത്തോടെ കേട്ടിരിക്കുമായിരുന്നുവെങ്കിലും പതിയെ പതിയെ കഥയിലെ വിശ്വാസം അവർക്ക് കുറഞ്ഞു വരുന്നു. പിന്നെ പിന്നെ ആളുകൾ കുട്ടിമാമയെ കൺമുമ്പിൽ കണ്ടാൽ ഓടിരക്ഷപ്പെടുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തി. അത്ര മാരകമായ തള്ളലുകൾ ആണ് അയാൾ നടത്തുന്നത്. തള്ളലിസ്റ്റ് ആയ കുട്ടിമാമയുടെ ജീവിതത്തിലെ സംഭവവികാസങ്ങൾ ആണ് ഈ സിനിമയിലൂടെ പറയുന്നത്.

പക്ഷേ ഒന്നു സമ്മതിക്കണം. അശ്ലീലം, ദ്വയാർഥ പ്രയോഗം, ന്യൂജൻ തെറി എന്നിവ ഒന്നുമില്ലാത്ത ഒരു ക്ലീൻ മൂവിയാണിത്. വലിയ പ്രതീക്ഷകളൊന്നുമില്ലാതെപോയാൽ അവധിക്കാലത്ത് ഒരു കുടുംബചിത്രം കണ്ടുവെന്ന് ആശ്വസിക്കാം. ഫസ്റ്റ് ക്ലാസ് ഒന്നും കൊടുക്കാൻ കഴിയില്ലെങ്കിലും , കണ്ടിരിക്കാമെന്ന് പറയുന്ന കൂട്ടത്തിൽകൂട്ടി പാസ് മാർക്ക് കൊടുക്കാൻ കഴിയുന്ന ചിത്രമാണ് ഇത്.

ചിലയിടത്ത് ബോറൻ കോമഡി ചിലയിടത്ത് ലോജിക്കില്ലായ്മ

തീയേറ്ററിൽ ചിരിയുടെ അലകൾ സൃഷ്ടിക്കാൻ കഴിയുമായിരുന്ന പല കോമഡികളും വേണ്ടത്ര വർക്കൗട്ടാവാഞ്ഞതാണ് ഈ പടം നേരിട്ട ഏറ്റവും പ്രധാന പരിമിതി. കോമഡി റിയലിസ്റ്റിക്കായും, അൽപ്പം അതിഭാവുകത്വത്തോടെ സ്ലാപ്സിറ്റിക്കായും ചെയ്യാൻ കഴിയും. എന്നാൽ രണ്ടും ചേർന്ന അവിയൽ പരുവത്തിലായിപ്പോയി ഈ പടത്തിലെ കോഡികൾ ഏറെയും. ഉദാഹരണം നോക്കുക. വിടൽസ് വീരന്മാരായ പലരെയും നാട്ടിൻ പറങ്ങളിൽ കാണം. എന്തൊരു കത്തിയെന്ന് നാം അമ്പരന്നുപോകും. ഇവരെപേടിച്ച് നാടുവിട്ടു എന്നൊക്കെ തമാശക്ക് പറയുമെങ്കിലും യഥാർഥത്തിൽ അങ്ങനെ ആരെങ്കിലും ചെയ്യുമോ. ഇവിടെ കുട്ടിമാമയുടെ കത്തി സഹിക്കവയ്യാതെ ഒരു ബാങ്ക്മാനേജർ വീട് മാറിപ്പോവുകയാണ്. അതുപോലെ ഒരു ഹോട്ടലിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന മുഴവൻപേരും കുട്ടിമാമ വരുന്നത് കണ്ട് കത്തിപേടിച്ച് ഓടിപ്പോവുകയാണ്! തിന്നതിന്റെ കാശുപോലും കൊടുക്കാതെ. ഇത്തരം ഓവറാക്കി ചളമാക്കിയുള്ള കോമഡികളാണ് ചിത്രത്തിൽ എമ്പാടും. പെങ്ങളുടെ മകളുടെ ചെറുക്കനെ കാണാനായി അവരുടെ വീട്ടിലെത്തിയ കുട്ടിമാമ, ബൈക്കോടിച്ച് അപകടത്തിൽപെടുന്നതുമൊക്കെ ചളികൾക്ക് മകുടോദാഹരണമാണ്. ഈ സീനുകളൊക്കെ വികസിപ്പിക്കുന്നതിൽ, രചയിതാവ് മനാഫും, സംവിധായകൻ വി എം.വിനുവും തീരെ ശ്രദ്ധിച്ചില്ല എന്ന് പറയാം.

ചിത്രത്തിൽ പലയിടത്തും ലോജിക്കിന്റെ കണ്ണികൾ വല്ലാതെ മുറഞ്ഞുപോകുന്നുമുണ്ട്. കുട്ടിമാമയുടെ വിവാഹം പരാജയപ്പെടുന്നത്, ഭാര്യക്ക് അയാളെ തിരിച്ചറിയാൻ കഴിയാത്തതുകൊണ്ടാണ്. പക്ഷേ വർഷങ്ങൾക്കുശേഷം നാട്ടിലെത്തുമ്പോൾ അവരുടെ ഓർമ്മകളും തിരിച്ചു കിട്ടുന്നു. ഏതോ ഒരു സിനിമയിൽ ജഗതി പറയുന്നപോലെ മെഡിക്കൽ സയൻസിന് ഇന്നുവരെ പടികിട്ടിയിട്ടില്ലാത്ത 'ബ്രയിനോമാഞ്ചിയ ഒട്ടോപ്പിക്ക' എന്ന അപുർവ രോഗമായിരുന്നു നായികക്കെന്ന് പ്രേക്ഷകർ മനസ്സിലാക്കിക്കൊള്ളണം. അതീവ പൈങ്കിളിയും ക്ലീഷേയുമായ ഇത്തരം രംഗങ്ങൾ ചിത്രത്തിന്റെ ശോഭ വല്ലാതെ ചോർത്തിക്കളയുകയാണ്. തിരക്കഥയിലെ ഈ പാളിച്ചകൾ പരിഹരിച്ച് ഒന്ന് വേഗത കൂട്ടിയിരുന്നെങ്കിൽ കുട്ടിമാമയുടെ കളക്ഷൻ റിപ്പോർട്ടുകണ്ട് നിർമ്മതാവ് ഗോകുലം ഗോപാലേട്ടൻ ഞെട്ടുമായിരുന്നു.

പക്ഷേ പട്ടാളക്കാരെ, മീശമാധവനിലെ പുരുഷുവിനെപ്പോലെ തനി ബഫൂണുകൾ ആക്കാതെ, കൃത്യമായ ചില സാമൂഹിക- രാഷ്ട്രീയ പ്രശ്നങ്ങളും ഉന്നയിച്ച തിരക്കഥാകൃത്തും സംവിധായകനും അഭിനന്ദനം അർഹിക്കുന്നുമുണ്ട്. ഒരുകാലത്ത് സ്വന്തം ജീവൻ ത്യജിച്ച് രാജ്യം കാത്തവർ റിട്ടയർ ചെയ്ത് കഴിയുമ്പോൾ, ബാറിനും ഷോപ്പിങ്ങ്മാളുകൾക്കുമൊക്കെ മുന്നിൽ സെക്യൂരിറ്റിയാവേണ്ട ദയനീയതയും, വൺ റാങ്ക് വൺ പെൻഷൻ പദ്ധതിയടക്കമുള്ള പ്രശ്നങ്ങളും ഈ ചിത്രം ചർച്ചചെയ്യുന്നുണ്ട്.

ധ്യാൻ ശ്രീനിവാസൻ എന്ന ആക്ഷൻ ഹീറോ

ഏറെ കാലത്തിനുശേഷം ഒരു മസ്‌ക്കുലിൽ സ്വഭാവമുള്ള, അതായത് ശരാശരി മലയാളി താലോലിക്കുന്ന ഫ്യൂഡൽ പുരുഷ സങ്കൽപ്പങ്ങളോടുകൂടിയ ഒരു യുവ നടനെ കണ്ടു. അതാണ് ധ്യാൻ ശ്രീനിവാസൻ. ധ്യാനിന്റെ ആദ്യ ചിത്രമായ 'കുഞ്ഞിരാമായണ'ത്തിലെ മണ്ണുണ്ണിയുടെ വേഷവും, കരുത്തനായ ഈ പട്ടാളക്കാരന്റെ വേഷവും താരമ്യപ്പെടുത്തിയാൽ അതിശയകരമാണ് ഈ നടന്റെ ശരീരഭാഷയിൽ വന്നമാറ്റം. തമിഴിലെ സൂര്യയുടെ റേഞ്ചിലേക്കൊക്കെ വരാവുന്ന ഒരു ആക്ഷൻഹീറോയുടെ ഫയർ, ധ്യാനിന്റെ കണ്ണുകളിൽ എരിയുന്നുണ്ട്. ശ്രീനിവാസൻ കുടുംബം പാരമ്പര്യമായി കിട്ടിയതെന്നോണം കൊണ്ടുനടക്കുന്ന ഒരു തരം അളിഞ്ഞ നർമ്മത്തിൽനിന്ന് ട്രാക്ക് മാറ്റിപ്പിടിക്കാൻ ഈ യുവനടന് കഴിയട്ടെ. കുട്ടിമാമയെയും ചടുലമാക്കുന്നത് ധ്യാനിന്റെ പ്രസരിപ്പാർന്ന പ്രകടനമാണ്. പ്രണയത്തിലും ആക്ഷനിലും ഒരുപോലെ ഈ നടൻ തിളങ്ങുന്നുണ്ട്.

തന്റെ പ്രതാപകാലത്തിന്റെ നിഴൽമാത്രമാണെങ്കിലും ഇനിയും ഒരു അങ്കത്തിന് ബാല്യമുണ്ടെന്ന് നടൻ ശ്രീനിവാസനും തെളിയിക്കുന്നു. അസുഖത്തിന്റെയും മറ്റും ക്ഷീണം മുഖത്ത് പ്രകടമാണെങ്കിലും, കഥയെ ഒഴുക്കോടെ മുന്നോട്ട് കൊണ്ടുപോകാൻ ശ്രീനിവാസന്റെ ശേഖരൻകുട്ടിയെന്ന കുട്ടിമാമക്ക് കഴിയുന്നുണ്ട്. പക്ഷേ ശ്രീനിവാസനിൽനിന്ന് സാധാരണ പ്രേക്ഷകർ പ്രതീക്ഷിക്കുന്നു സ്വാഭാവിക നർമ്മങ്ങളും കുറിക്കുകൊള്ളുന്ന കൗണ്ടറുകളും ഈ ചിത്രത്തിൽ കുറവാണ്. അത് പക്ഷേ നടൻ എന്ന നിലയിൽ ശ്രീനിവാസന്റെ കുഴപ്പമല്ലല്ലോ. സംവിധായകനും തിരക്കഥാകൃത്തും തന്നെയായിരുന്ന ഇക്കാര്യം ശ്രദ്ധിക്കേണ്ടിയിരുന്നത്. നിർമ്മൽ പാലാഴി സപ്പോർട്ടിങ്ങ് റോളിലെത്തി പലപ്പോഴും ചിരിപ്പിക്കുന്നുണ്ട്. ഹരീഷ് പെരുമണ്ണയെപ്പോലെ ഈ കോഴിക്കോട്ടുകാരനും കയറിവരുമെന്ന് ഉറപ്പാണ്.

ധ്യാനിന്റെ നായികയായി എത്തുന്ന ദുർഗ്ഗ കൃഷ്ണയുടെ സ്‌ക്രീൻ പ്രസൻസും ശ്രദ്ധേയമാണ്. ബ്ലസിയുടെ 'തന്മാത്ര'യിലെൂടെ ശ്രദ്ധേയയായ മീരാ വസുദേവ് ഈ ചിത്രത്തിലൂടെ തിരിച്ചെത്തുന്നുണ്ടെങ്കിലും കാര്യമായി ഒന്നും ചെയ്യാനില്ല. ബാലേട്ടൻ, മകന്റെ അച്ഛൻ തുടങ്ങിയ മാസ് സിനിമകൾ ഒരുക്കിയ വി എം വിനുവും സമീപകാല തിരിച്ചടികളിൽനിന്ന് കരകയറി വരികയാണ്. ചിത്രത്തിലെ മിലിട്ടറി ആക്ഷൻ രംഗങ്ങളൊക്കെ കോടികൾ പൊടിച്ച് എടുത്ത മേജർ രവിയുടെ സിനിമകളേക്കാൾ ഗംഭീരമാണ്. പലയിടത്തും ശരിക്കും യുദ്ധത്തിന്റെ ഫീൽ ഉണ്ടാക്കിയെടുക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.

ഗോകുലം ഗോപാലനെപ്പോലുള്ള ശക്തനായ ഒരു നിർമ്മതാവ് ഉള്ളതിനാൽ ബജറ്റിന്റെ പരിമിതി വിനുവിനെ ബാധിച്ചിരിക്കാൻ ഇടയില്ല. വി എം വിനുവിന്റെ മകനായ വരുൺ വിനുവാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. പിതാവിന്റെ ഔദ്യാര്യത്തിലല്ല, കഴിവുകൊണ്ടുതന്നെയാണ് വരുൺ സിനിമയിലെത്തിയതെന്ന് ഈ ചിത്രത്തിന്റെ ഫ്രയിമുകളുടെ ഗാംഭീര്യത്തിൽനിന്ന് വ്യക്താമണ്. ഗാനങ്ങളും പശ്ചാത്തലവും ശരാശരിയെന്ന് മാത്രമേ പറയാൻ കഴിയൂ.

വാൽക്കഷ്ണം: കുട്ടിമാമകൊണ്ട് ഏറ്റവും പ്രയോജനമുണ്ടായത് ശ്രീനിവാസന്റെ മകൻ ധ്യാനിന് തന്നെയാണ്. ടൈപ്പ് വേഷങ്ങളിൽ കുടുങ്ങിപ്പോകാതിരിന്നാൽ ഈ നടൻ കയറിവരുമെന്ന് ഉറപ്പാണ്. എത്ര കണ്ട് ജനപ്രിയ നടന്മാർ ഉണ്ടാകുന്നുവോ അത്രകണ്ട് ചലച്ചിത്ര വ്യവസായം പുരോഗമിക്കയാണ്. ചുവരില്ലാതെ ചിത്രമെഴുതാനാവില്ലല്ലോ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP