Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇരുപത്തിയൊന്നാം നൂറ്റാണ്ടല്ല, വെറും പത്തൊമ്പതാം നൂറ്റാണ്ട്! പഴയ വീഞ്ഞിനെ ന്യൂജൻ കുപ്പിയിലാക്കി എന്തിനോ വേണ്ടി ഒരു സിനിമ; രാമലീലയിൽ ഉയർത്തിയ പ്രതീക്ഷ കളഞ്ഞുകുളിച്ച് അരുൺഗോപി; ആദ്യപകുതി ബോറടിയെങ്കിൽ ഭേദപ്പെട്ട രണ്ടാംപകുതിയിൽ കത്തികൾ ഒട്ടേറെ; ആക്ഷൻ രംഗങ്ങളിൽ തിളങ്ങുമ്പോഴും ഭാവാഭിനയത്തിൽ പ്രണവ് എങ്ങുമെത്തിയിട്ടില്ല; മോഹൻലാൽ എന്ന ഗൃഹാതുരത്വത്തെ ചൂഷണം ചെയ്യാതെ വ്യക്തിത്വമുള്ള നടനായി ഈ യുവതാരം മാറുന്നുമില്ല: ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഫാൻസുകാർ പോലും കൂവിപ്പോകുന്ന സിനിമ

ഇരുപത്തിയൊന്നാം നൂറ്റാണ്ടല്ല, വെറും പത്തൊമ്പതാം നൂറ്റാണ്ട്! പഴയ വീഞ്ഞിനെ ന്യൂജൻ കുപ്പിയിലാക്കി എന്തിനോ വേണ്ടി ഒരു സിനിമ; രാമലീലയിൽ ഉയർത്തിയ പ്രതീക്ഷ കളഞ്ഞുകുളിച്ച് അരുൺഗോപി; ആദ്യപകുതി ബോറടിയെങ്കിൽ ഭേദപ്പെട്ട രണ്ടാംപകുതിയിൽ കത്തികൾ ഒട്ടേറെ; ആക്ഷൻ രംഗങ്ങളിൽ തിളങ്ങുമ്പോഴും ഭാവാഭിനയത്തിൽ പ്രണവ് എങ്ങുമെത്തിയിട്ടില്ല; മോഹൻലാൽ എന്ന ഗൃഹാതുരത്വത്തെ ചൂഷണം ചെയ്യാതെ വ്യക്തിത്വമുള്ള നടനായി ഈ യുവതാരം മാറുന്നുമില്ല: ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഫാൻസുകാർ പോലും കൂവിപ്പോകുന്ന സിനിമ

എം മാധവദാസ്‌

ലയാളികളെ എറ്റവും കൂടതൽ കോരിത്തരിപ്പിച്ച സിനിമാ രംഗം ഏത് എന്നറിയാനായി, ഈയിടെ നടന്ന ഒരു സർവേയിൽ ലക്ഷക്കണക്കിന് വോട്ടുകൾ നേടി ഒന്നാമതെത്തിയത് മോഹൻലാലിന്റെ ഇരുപതാംനൂറ്റാണ്ടിലെ ഒരു രംഗമായിരുന്നു. സാഗർ ഏലിയാസ് ജാക്കിയെന്ന മോഹൻലാലിനെ, നായിക അംബിക ഒരു ലിഫ്റ്റിൽ കണ്ടുമുട്ടുന്ന രംഗവും, അവർ ജാക്കിയെ അറിയുമെന്ന് തട്ടിവിടുന്നതും, ഒടുവിൽ പേരുചോദിക്കുമ്പോൾ മോഹൻലാൽ 'സാഗർ ഏലിയാസ് ജാക്കിയെന്ന്' ത്രസിപ്പിക്കുന്ന മ്യൂസിക്കിന്റെ അകമ്പടിയോടെ പ്രത്യേക ശൈലിയിൽ പറഞ്ഞ് പോകുന്നതുമായ രംഗമായിരുന്നു അത്. തൂവാനത്തുമ്പികൾ പോലെ, രാജാവിന്റെ മകൻ പോലെ, ദേവാസുരം പോലെ ലാൽ ആരാധകരും മലയാളികളും നെഞ്ചിലേറ്റുന്ന ചിത്രമാണ് ഇരുപതാ നൂറ്റാണ്ടെന്നതിൽ, തകർക്കമില്ല. ആ സിനിമയുടെ കലാപരമായ നിലവാരം ചോദ്യം ചെയ്യുന്നവർക്കുപോലും ജനപ്രീതിയിൽ സംശയം കാണില്ല.

ആ പേരിനോട് സാമ്യമുള്ള ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ടൈറ്റിലുമായി മോഹൻലാലിന്റെ മകൻ പ്രണവ് നായകനായെത്തുമ്പോൾ ആരാധക മനസ്സിൽ പ്രതീക്ഷകൾ വർധിക്കയായിരുന്നു. രാമലീല എന്ന ഹിറ്റ് ചിത്രത്തിന്റെ സംവിധായകൻ അരുൺഗോപിക്കൊപ്പം, മലയാളത്തെ ആദ്യമായി നൂറുകോടി ബോക്സോഫീസിൽ എത്തിച്ച ടോമിച്ചൻ മുളകുപാടം നിർമ്മാതാവിന്റെ റോളിലും എത്തുന്നതോടെ പടം കൊലമാസാകുമെന്നായിരുന്നു പൊതുവെ കരുതിയത്. പക്ഷേ ആദ്യഷോ കഴിഞ്ഞപ്പോൾ ഫാൻസുകാർക്കും പോലും കൂവാൻ തോന്നുകയാണ്. ഇത് ഇരുപത്തിയൊന്നാം നൂറ്റാണ്ടല്ല, പത്തൊമ്പതാം നൂറ്റാണ്ടാണെന്നാണ് പൊതുവേ തോന്നിപ്പോവുക! പഴയ വീഞ്ഞിനെ ന്യൂജൻ കുപ്പിയിലാക്കി, എന്തിനോവേണ്ടി ഒരു സിനിമ. പഴഞ്ചൻ കഥയും പത്തൊമ്പതാം നൂറ്റാണ്ടിലെ നീതിബോധവുമൊക്കെയാണ് ചിത്രത്തിൽ പ്രകടമാവുന്നത്. കഷ്ടം തോന്നിപ്പോകും. ഒരേതരത്തിലുള്ള കഥകൾ നാം എത്രതവണയാണ് കേൾക്കുക. ഒന്നുമാറ്റിപ്പിടിക്കെന്റെ അളിയാ എന്ന് പറഞ്ഞുപോവും.

ആർത്തവം അശുദ്ധിയാണെന്നൊക്കെ പറഞ്ഞ് കേരളത്തിലുണ്ടായ കലഹങ്ങളും ഹർത്താലുകളും കണ്ടിട്ട്, പ്രശസ്ത എഴുത്തുകാരനും സാമൂഹിക നിരീക്ഷകനുമായ കാഞ്ച ഐലയ്യ പറഞ്ഞത്, ഇരുപത്തിയൊന്നും നൂറ്റാണ്ടിലാണ് ജീവിക്കുന്നതെങ്കിലും, പത്തൊമ്പാതാം നൂറ്റാണ്ടിന് അപ്പുറത്തേക്ക് മസ്തിഷ്‌കം വികസിക്കാത്ത ഒരു നാടാണ് നാം എന്നായിരുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രം കണ്ടപ്പോൾ സിനിമാലോകത്തും ഈ ഉപമ ഫലപ്രദമാണെന്ന തോന്നിപ്പോയി. കാരണം ലൂമിയർ സഹോദരന്മാർ സിനിമ തുടങ്ങിയ കാലത്ത് കേട്ട ആശയങ്ങൾ തന്നെയാണ് ഇപ്പോഴും മലയാളത്തിൽ ഉള്ളത്! കഷ്ടം.

അധോലോകവും പ്രണയവും പിന്നെ ഞാനും

ഈ പേരായിരുന്നു 21ാം നൂറ്റാണ്ട് എന്ന പേരിനേക്കാൾ ചിത്രത്തിന് ഉചിതം. കഥ നടക്കുന്നത്, അങ്ങ് ദുഫായിയാണ് എന്ന് പറഞ്ഞുപോലെ ഇങ്ങ് ഗോവയിലാണ്. പഴയകാലത്തെ ഒരു അധോലോക നായകനും ഇപ്പോൾ സൈഡായി കടവും കുഞ്ഞുകുട്ടി പ്രാരാബധ്വുമായി കഴിയുന്ന ബാബ എന്ന ക്വട്ടേഷൻതാരത്തെ ( സിനിമയിൽ മനോജ് കെ ജയൻ) പരിചയപ്പെടുത്തിക്കൊണ്ടാണ് ചിത്രം തുടങ്ങുന്നത്. റിയലാണോ ട്രോൾ ആണോ എന്ന് പിടികിട്ടാത്ത സെമി ബഫൂൺ കഥാപാത്രം. സമാനമായ വേഷത്തിൽ ഗുണ്ടാനായകനായി കലാഭവൻ ഷാജോണുമുണ്ട്. ഈ ബാബയുടെ മകനാണ്, ഗോവയിൽ സർഫിങ്ങും മറ്റ് കടലോര സാഹസിക പരിപാടിയുമായി നടക്കുന്ന അപ്പു. (പ്രണവ് മോഹൻലാൽ). ഒരു ന്യൂ ഇയർ രാത്രിയിൽ തുടങ്ങുന്ന കഥയിൽ, ആദ്യപകുതിയിൽ പലയിടത്തും അസഹനീയ ബോറടിയാണ്. ആരെങ്കിലും തട്ടിവിളിച്ചില്ലെങ്കിൽ ഉറങ്ങിപ്പോകും. ഒക്കെ സഹിക്കാം, ഇതിൽ മക്രോണിയെന്ന് വിളിക്കുന്ന, നായകന്റെ എർത്തായ ഒരു കഥാപാത്രമുണ്ട. എന്റമ്മോ, അയാളുടെ പ്രകടനമാണ് 'മ്യാരകം'. ഇത്രവെറുപ്പിച്ച ഒരു നടനെ അടുത്തകാലത്തൊന്നും കണ്ടിട്ടില്ല. നിലവാരമില്ലാത്ത കൗണ്ടറുകളുമായി ചിത്രാന്ത്യംവരെ വെറുപ്പിക്കലിന്റെ ഭയാനക വേർഷനുമായി ഇതാൾ ഒപ്പമുണ്ട്. ചില തമിഴ് സിനിമകളിലൊക്കെയാണ് വായടക്കാത്ത ഇത്തരം ഔട്ട് സപോക്കൺ കഥാപാത്രങ്ങളെ കാണാറ്.

ഇത് ആ നടന്റെ കുഴപ്പമല്ല. സംവിധാനവും ഒപ്പം കഥയും തിരക്കഥയും എഴുതിയ അരുൺഗോപി തന്നെയാണ് ഇക്കാര്യത്തിൽ ഒന്നാം പ്രതി. രാമലീല ചടുലവും യുക്തിസഹവുമായി എടുക്കാൻ കഴിഞ്ഞെങ്കിൽ രണ്ടാമത്തെ ചിത്രത്തിൽ അരുൺ ഗോപിയുടെ പണി പാളി. ആദ്യപകുതിയെ വെച്ച് നോക്കുമ്പോൾ ഭേദപ്പെട്ടതായിരുന്നു രണ്ടാം പകുതി. വീട്ടകങ്ങളിൽ നടക്കുന്ന ലൈംഗിക ചൂഷണത്തെ നന്നായി അവതരിപ്പിക്കാനും അതിനെ കാലിക പ്രസക്തമാക്കി കൊണ്ടുവരാനുമുള്ള ശ്രമം സംവിധായകൻ നടത്തുന്നുണ്ട്. പക്ഷേ അത് പൈങ്കിളി മത സൗഹാർദം, ഇടതുപക്ഷപ്രേമം എന്നതിനപ്പുറം ഗഹനമായ വിഷയങ്ങളിലേക്ക പോകുന്നില്ല. ഇടക്ക് സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷും വന്നുപോകുന്നുണ്ട്. പക്ഷേ രണ്ടാംപകുതിയിലെ സംഘട്ടന രംഗങ്ങൾ പ്രേക്ഷനെ ഉറക്കത്തിൽനിന്ന് പിടിച്ചുനിർത്തുമെങ്കിലും ശുദ്ധ കത്തിയെന്നോ കൊടുവാൾ എന്നോ നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കുന്ന രീതിയിലായിപ്പോയി ഈ രംഗങ്ങൾ.

എന്തിനാണ് ഈ പീറ്റർ ഹെയിനിന്റെ പറന്നടിയെന്ന് മനസ്സിലാവുന്നില്ല

ഒരുകാലത്ത് സംഘട്ടനം ത്യാഗരാജൻ എന്ന് എഴുതിക്കാട്ടുമ്പോൾ ജനം കൈയടിക്കുന്ന അവസ്ഥയുണ്ടായിരുന്നു. പക്ഷേ ഇന്ന് ആ പേര് കിട്ടുന്നത് പീറ്റർ ഹെയിനാണ്. പുലിമുരുകൻ വലിയ വിജയമായതോടെയാണ് പീറ്റർ ഹെയിനിന് ഈ പേരും പെരുമയും മലയാളത്തിലും ഉണ്ടായത്. പക്ഷേ ഒന്നുനോക്കൂ, ഈ ചിത്രത്തിലടക്കം ഒട്ടും റിയലിസ്റ്റിക്ക് അല്ല പീറ്റർ ഹെയിനിന്റെ സംഘട്ടന കോറിയോഗ്രഫി. ജാക്കി ചാൻ ചിത്രങ്ങളിലെപോലെ പറന്നുള്ള അടിപിടിക്ക് ഈ പടത്തിലൊന്നും യാതൊരു ലോജിക്കുമില്ല. ഈ ചിത്രത്തിലെ നായകൻ, അതിമാനുഷനോ എന്തിന് കരാട്ടേ ചാമ്പ്യനോ കുങ്ങ്ഫൂ മാസ്റ്ററോ ഒന്നുമല്ല. ഒരു സാധാരണക്കാരൻ. അയാൾ പക്ഷേ വായുവിൽ പറന്നും ട്രയിനിന് മുകളിൽ കയറിയുമൊക്കെ ഗുണ്ടകളെ പറപ്പിക്കുകയാണ്. ഹോളിവുഡ്ഡ് സിനിമകളിലെ സംഘട്ടന രംഗങ്ങൾ മലയാളത്തിന്റെ കഥാപരിസരത്തേക്കുകൊണ്ടുവന്നാൽ എന്തു പറ്റും.

ഉദാഹരമായി കിരീടത്തിലെ കീരിക്കാടൻ ജോസും സേതുമാധവനും തമ്മിലെ പ്രശ്സതമായ സംഘട്ടനം പീറ്റർ ഹെയ്ൻ ചെയ്താൽ എങ്ങനെയിരിക്കും. ഇന്നാണെങ്കിൽ അതിന് നല്ല സാധ്യതയുണ്ട്. അടികൊണ്ട് മരിക്കാറായി അവസാനത്തെ കച്ചിതുരുമ്പ് വെച്ച് കാച്ചുന്ന സേതുമാധവന്റെ ആക്ഷൻ മലയാള സിനിമയുടെ ക്ലാസിക്ക് ആണ്. ഇന്നായിരുന്നെങ്കിൽ സേതുമാധവൻ, കീരിക്കാടൻ ജോസിനെ വായുവിലൂടെ പറന്ന് അടിക്കുകയും, ഇരുവരും ചൈനീസ് റഷ്യൻ അമ്പുവില്ലും വരെ പ്രയോഗിച്ച് മൊത്തത്തിൽ 'പവനാഴി' ആയേനെ. അതായത് കഥാപരിസരം നോക്കാതെ, യുക്തിനോക്കാതെ പീറ്റർ ഹെയിനിനെ കുത്തിക്കയറ്റിയാൽ സംഗതി കത്തിയായിപ്പോവും. ഈ ചിത്രത്തിലെ രണ്ടാം പകുതിയിലെ സംഘട്ടനങ്ങൾ ആ ഗണത്തിൽപെടുന്നവയാണ്.

തമിഴ് സിനിമകളെ തോൽപ്പിക്കുന്ന കാർചേസും ഇടിയുമാണ് ക്ലൈമാക്സ് അടുപ്പിച്ച്. കുട്ടികൾ ചതുരനെല്ലിക്ക ചാടിപ്പറിക്കുന്ന ലാഘവത്തോടെ, തീവണ്ടിയുടെ എക്സോസ്റ്റ് ഫാനൊക്കെ പറിച്ചെടുത്താണ് എതിരാളികളെ തല്ലി മറിക്കുന്നത്. ഈ രംഗങ്ങളിലൊന്നും ഫാൻസുകാർ പോലും കൈയടിക്കുന്നില്ലെന്ന് ഓർക്കണം.

പൈതൃകമല്ല സിനിമയെന്ന് പ്രണവും മനസ്സിലാക്കണം

പ്രണവ് മോഹൻലാൽ എന്ന നടന്റെ ഏറ്റവും വലിയ സാധ്യത അയാൾ മോഹൻലാലിന്റെ മകൻ ആണെന്നതാണ്. അതുതന്നെയാണ് അദ്ദേഹത്തിന്റെ പരിമിതിയും. എല്ലാവരും ലാലിനോട് തട്ടിച്ചാണ് ഈ നടനെ നോക്കുക. ഈ പടം മാർക്കറ്റ് ചെയ്തിരിക്കുന്നതും ആ രീതിയിലാണ്. മോഹൻലാൽ എന്ന് ഇംഗ്ലീഷിൽ എഴുതിക്കാണിച്ച് അതിന്റെ മുന്നിൽ പ്രണവ് എന്ന് ചേർക്കുന്ന ടൈറ്റിൽ കാർഡുതന്നെ ആ ഉദ്ദേശം ലക്ഷ്യമിട്ടാണ്. മമ്മൂട്ടിയുടെ ആരാധകർ ദുൽഖറിനായി ജയ് വിളിക്കുന്നപോലെ, ലാലിന്റെ ഫാൻസുകാർ പ്രണവിനായും ആർപ്പുവിളിക്കുന്നു. മലയാള സിനിമ ആർക്കും സ്ത്രീധനം കിട്ടിയതല്ലെന്ന് പണ്ട് ജോൺ എബ്രഹാം പറഞ്ഞതാണ് ഓർമ്മവരുന്നത്. പക്ഷേ ഇവിടെ സകലകലാവല്ലഭനായ മോഹൻലാലുമായി തട്ടിച്ചുനോക്കുമ്പോൾ പ്രണവിന്റെ പ്രകടനം എങ്ങുമെത്തിയിട്ടില്ല. പ്രത്യേകിച്ച് ഭാവാഭിനയം ഇനിയും മെച്ചപ്പെടാനുണ്ട്. പക്ഷേ ആക്ഷൻ രംഗങ്ങളിൽ, ഡാൻസിൽ, ചില പാട്ടുകളിലൊക്കെ പയ്യൻസ് തകർക്കുന്നുണ്ട്. അതായത് ഒരു നല്ല നടനുവേണ്ട ഫയർ പ്രണവിന്റെ ഉള്ളിലുണ്ട്. ഫാൻസുകാർ തള്ളേണ്ട കാര്യമൊന്നുമില്ല.

തുടക്കത്തിൽ പലരും ഇങ്ങനെ തന്നെയാണ്. 'മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ' ചെരിഞ്ഞ തോളും പ്രത്യേകമുടിയും അൽപ്പം സത്രൈണമാർന്ന സംഭാഷണവുമായി വന്ന വില്ലൻ, മലയാളിയുടെ എക്കാലത്തെയും വലിയ നടന്മ്മാരിൽ ഒന്നാകുമെന്ന് ആരെങ്കിലും കരുതിയോ. കൈയത്തും ദൂരത്ത് എന്ന ചിത്രത്തിലെ നായകനായ അമൂൽ ബേബിയെ കണ്ടപ്പോൾ നിങ്ങൾ കരുതിയോ, ഇത് മാരകമായ സ്ഫോടനശേഷി മുഖത്ത് ഒളിപ്പിച്ചുവെച്ച ഫഹദ് ഫാസിൽ എന്ന ഒന്നാന്തരം നടനായി രൂപാന്തരപ്പെടുമെന്ന്. സെക്കൻഡ്ഷോ എന്ന ആദ്യ ചിത്രത്തിൽ വന്ന 'കൊച്ചു ചെറുക്കൻ എത്രപെട്ടന്നാണ്, പിതാവിനെ വെല്ലുന്നരീതയിൽ ദുൽഖർ സൽമാൻ ആയത്. അതായത് ആദ്യത്തെ ഒന്നുരണ്ട് ചിത്രങ്ങൾവെച്ച് ഒരു നടനെയും വിലയിരുത്തതെന്ന് ചുരുക്കം.

പക്ഷേ തന്റെ പിതാവിന്റെ വ്യക്തിത്വത്തിൽനിന്ന് കുതറിച്ചാടി സ്വന്തമായി ഒരു ഐഡന്റിറ്റി ഉണ്ടാക്കിയെടുക്കുക എന്നതുതന്നെയാണ് പ്രണവ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും. ഇതിപ്പോൾ നോക്കൂ, ചിത്രത്തിന്റെ ടൈറ്റിൽ തൊട്ട് ആന്റണി പെരുമ്പാവൂർ വരെ എല്ലാം പൈതൃക സ്വത്തുക്കളാണ്. ഇരുപതാനൂറ്റാണ്ട് എന്ന് പേര് പുതുക്കി ഇരുപത്തിയൊന്നും നൂറ്റാണ്ടാക്കിയതും ആശാസ്യമാണെന്ന് പറയാനാവില്ല. ലാൽ 'നൊസ്റ്റു' തന്നെയാണ് ഇവിടെയും ചൂഷണം ചെയ്യുന്നത്. ഇനി തൂവാനത്തുമ്പികളും, രാജാവിന്റെ മകനുമൊക്കെ സാമ്യമുള്ള പേരുകളിൽ ചിത്രങ്ങളിറക്കിയാൽ എത്ര ബോറായിരിക്കും. താരപുത്രൻ എന്ന പരിഗണനയിലല്ല, അഭിനയിക്കാൻ അറിയാവുന്ന നടൻ എന്നപേരിലാണ് പ്രണവ് വളരേണ്ടത്. നായികയായ സയാഡേവിഡ് അരങ്ങേറ്റം മോശമാക്കിയിട്ടില്ല. ഗാനങ്ങളിൽ നിങ്ങൾക്ക് പ്രകൃതി ഭംഗി ആസ്വദിക്കാമെന്ന ഗുണം മാത്രമേയുള്ളൂ. മനോജ് കെ ജയനും, കലാഭവൻ ഷാജോണുമൊക്കെ നന്നായി ഓവർ ആക്റ്റ് ചെയ്ത് ചളമാക്കിയിട്ടുമുണ്ട്. ധർമ്മജനും ബിജുക്കുട്ടനുമൊക്കയാണ് രണ്ടാം പകുതിയിൽ അൽപ്പം നർമ്മം സമ്മാനിക്കുന്നത്. സിദ്ദീഖും ഉള്ളത് മോശമാക്കിയിട്ടില്ല.

വാൽക്കഷ്ണം: ഗൗരവമായ പൊളിറ്റിക്കലായ ഒരു വിമർശനം ഈ സിനിമക്ക് നേരെയുണ്ട്. ശങ്കരാടി പറഞ്ഞപോലെ ഇച്ചിരി ഇടതുപക്ഷബോധവും, ഇച്ചിരി മതസൗഹാർദവും ഇട്ട് ഒരു അവിയലുണ്ടാക്കിയാൽ കേരളത്തിൽ നന്നായി വിറ്റപോവുമെന്ന 'മെക്സിക്കൻ അപാരത' തൊട്ടുണ്ടാക്കിയ ഒരു ട്രെൻഡ് മാർക്കറ്റ് ചെയ്യാൻ ഇവിടെയും ശ്രമിക്കുന്നുണ്ട്. രണ്ടാം പകുതിയിൽ ഒരുകാര്യവുമില്ലാതെ പഴയ കെപിഎസി നാടകങ്ങളിലേതു പോലെ' കമ്യൂണിസ്റ്റുകാരൻ എന്നാൽ ജാതിയും മതവും ഒന്നും നോക്കാത്ത മനുഷ്യസ്നേഹിയാണ്' എന്ന മട്ടിലുള്ള ഡയലോഗുകൾ കുത്തിത്തിരുകി, കുറെ ചെങ്കൊടിയും മറ്റും കാണിക്കുന്നുണ്ട്. ക്ലൈമാക്‌സിൽ ബിഷപ്പായി വരുന്ന ഇന്നസെന്റ് ' ജാതിയും മതവുമൊക്കെ ദൈവമുണ്ടാക്കിയതല്ല, മനുഷ്യനിർമ്മിതമാണ്' എന്ന മട്ടിലുള്ള പതിവ് ഡയലോഗുകൾ പറയുമ്പോൾ ചിരിച്ചുപോവും. പത്തൊമ്പതാം നൂറ്റാണ്ടിന് അപ്പുറത്തേക്ക് നമ്മുടെ ചലച്ചിത്രകാരന്മ്മാരുടെ മസ്തിഷ്‌ക്കവും വളരുന്നില്ലെന്ന് ചുരുക്കം!.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP