Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോപ്പിയടി വിവാദം വീണ്ടും; ഇത്തവണ കുടുങ്ങിയത് അനുകരണ കലയുടെ സമ്രാട്ട്; കോട്ടയം നസീറിന്റെ ഹ്രസ്വ ചിത്രം അകത്തോ പുറത്തോ എന്ന തന്റെ സിനിമ കോപ്പിയടിച്ചതെന്ന് സുദേവൻ; കുട്ടിച്ചൻ കോപ്പിയടിയെന്ന ആരോപണവുമായി പ്രമുഖ സംവിധായകരും; സർഗ്ഗാത്മകത ഇല്ലെങ്കിൽ മറ്റു പണിക്കും പോകണമെന്ന് ഡോ ബിജു;നിയമനടപടി സ്വീകരിക്കണമെന്ന് സനൽകുമാർ ശശിധരൻ; സുദേവന്റെ സിനിമ കൂടുതൽ ആളുകൾ കാണാൻ വേണ്ടിയാണ് വിവാദമെന്ന് പറഞ്ഞ് ആരോപണങ്ങൾ നിഷേധിച്ച് കോട്ടയം നസീറും

കോപ്പിയടി വിവാദം വീണ്ടും; ഇത്തവണ കുടുങ്ങിയത് അനുകരണ കലയുടെ സമ്രാട്ട്; കോട്ടയം നസീറിന്റെ ഹ്രസ്വ ചിത്രം അകത്തോ പുറത്തോ എന്ന തന്റെ സിനിമ  കോപ്പിയടിച്ചതെന്ന് സുദേവൻ; കുട്ടിച്ചൻ കോപ്പിയടിയെന്ന ആരോപണവുമായി പ്രമുഖ സംവിധായകരും; സർഗ്ഗാത്മകത ഇല്ലെങ്കിൽ മറ്റു പണിക്കും പോകണമെന്ന് ഡോ ബിജു;നിയമനടപടി സ്വീകരിക്കണമെന്ന് സനൽകുമാർ ശശിധരൻ; സുദേവന്റെ സിനിമ കൂടുതൽ ആളുകൾ കാണാൻ വേണ്ടിയാണ് വിവാദമെന്ന് പറഞ്ഞ് ആരോപണങ്ങൾ നിഷേധിച്ച് കോട്ടയം നസീറും

ലേഷിന്റെ കവിതാ മോഷണത്തിന്റെ അലയൊലികൾ മാറും മുമ്പേ മലയാളത്തിൽ മറ്റൊരു മോഷണ വിവാദം കൂടി പൊട്ടിപുറപ്പെട്ടിരിക്കുകയാണ്. ഇത്തവണ മോഷണ ആരോപണം നീളുന്നത് അനികരണ കലയുടെ സമ്രാട്ട് എന്നറിയപ്പെടുന്ന കോട്ടയം നസീറിന് നേരെയാണ്. കോട്ടയം നസീർ സംവിധാനം ചെയ്ത ഹ്രസ്വ ചിത്രം കുട്ടിച്ചൻ എന്ന ചിത്രം കോപ്പിയടിയാണെന്ന് ആരോപണം ഉയർന്നിരിക്കുന്നത്.സംസ്ഥാന പുരസ്‌കാരം നേടിയ' ക്രൈം നമ്പർ 89' എന്ന ചിത്രത്തിന്റെ സംവിധായകനായ സുദേവൻ പെരിങ്ങോടാണ് തന്റെ 'അകത്തോ പുറത്തോ' എന്ന ചിത്രത്തിലെ 'വൃദ്ധൻ' എന്ന ഭാഗത്തിന്റെ കോപ്പിയടിയാണ് കുട്ടിച്ചൻ എന്ന ആരോപണവുമായി രംഗത്തെത്തിയത്.

സുദേവൻ ആരോപണമുന്നയിച്ചതിന് തൊട്ടു പിന്നാലെ സംവിധായകൻ ഡോ ബിജു സനൽ കുമാർ ശശിധരൻ തുടങ്ങിയവരും സുദേവന് പിന്തുണയുമായെത്തി.എന്നാൽ ഈ പറയുന്ന ചിത്രത്തെ കുറിച്ച് തനിക്ക് അറിയില്ലെന്നാണ് കോട്ടയം നസീർ പ്രതികരിച്ചത്.സുദേവൻ പെരിങ്ങോടിന്റെ സിനിമ ഞാൻ കണ്ടിട്ടില്ല. കാണാത്ത കാര്യത്തെ കുറിച്ച് താൻ എങ്ങനെ പറയും. ഒരു കാര്യത്തെ കുറിച്ച് എഴുതി അറിയിക്കാൻ പലർക്കും കഴിയും അത് ശരിയാണോ എന്ന് നോക്കേണ്ട അവകാശം എനിക്കില്ലേ? സിനിമ കണ്ട ശേഷം ഞാൻ പറയാം. എനിക്ക് ഒന്നിൽ നിന്നും ഒളിച്ചോടേണ്ട കാര്യമില്ല.' കോട്ടയം നസീർ പറഞ്ഞു.ചിലപ്പോൾ അദ്ദേഹത്തിന്റെ ഈ ചിത്രം കൂടുതൽ ആളുകൾ കാണാൻ വേണ്ടിയാകും ഇങ്ങനെ പറഞ്ഞതെന്നും ഹാസ്യ രൂപേണ കോട്ടയം നസീർ കൂട്ടി ചേർത്തു

ഫെബ്രുവരി 14ന് ആയിരുന്നു 'കുട്ടിച്ചൻ' എന്ന ഹ്രസ്വചിത്രം യു ട്യൂബിൽ റിലീസ് ചെയ്തത്. ജാഫർ ഇടുക്കി പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ കഥയും സംവിധാനവും കോട്ടയം നസീർ ആയിരുന്നു. മനേഷ് കുരുവിള, കണ്ണന വി.ജി എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഒരുക്കിയത് ഗോപി സുന്ദർ ആണ്.

സുദേവന്റെ ഫെയ്‌സബുക്കിലൂടെയാണ് ഇന്നലെ കോപ്പിയടി ആരോപണം ഉന്നയിച്ചത്.

സുദേവിന്റെ കുറിപ്പ് ചുവടെ:

ശ്രീ :കോട്ടയം നസീർ അറിയുവാൻ .

അനുകരണകലയിലൂടെ മലയാളികൾക്ക് പരിചിതനായിട്ടുള്ള താങ്കൾ ഇപ്പോൾ തിരക്കഥ, സംവിധാന രംഗത്തേയ്ക്ക് കൂടി കടന്നിരിക്കുകയാണല്ലോ സന്തോഷം . അനുകരണകലയിലേതു പോലെ ഈ രംഗത്തും താങ്കൾക്ക് ശോഭിക്കുവാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു .

താങ്കളുടെ ആദ്യത്തെ സംവിധാന സംരംഭമായ 'കുട്ടിച്ചൻ ' എന്ന ഹ്രസ്വ ചിത്രം ഇന്നലെയാണ് കാണാനിടയായത് . പെയ്സ് ട്രസ്‌ററ് നിർമ്മിച്ച് ഞാൻ രചനയും സംവിധാനവും നിർവഹിച്ച ''അകത്തോ പുറത്തോ ''എന്ന സിനിമയിലെ വൃദ്ധൻ എന്ന ഭാഗത്തിന്റെ ..ആശയവും പരിചരണ രീതിയും അതുപോലെ തന്നെ എടുത്തിരിക്കുന്നതായിട്ടാണ് എനിക്ക് തോന്നിയത് ..ഇത് പോലെ മുന്നോട്ടു പോവുന്നത് ശെരിയായിരിക്കില്ല ...എന്ന് വിചാരിക്കുന്നു

എന്തായാലും അനുകരണകലയിൽ താങ്കളുടെ ഭാവി ശോഭനമാവട്ടെ എന്ന് ആശംസിക്കുന്നു.

എന്നാൽ, ചിത്രത്തിനെതിരെ അതിരൂക്ഷ വിമർശനമാണ് സംവിധായകരായ സനൽകുമാർ ശശിധരനും ഡോ ബിജുവും ഉന്നയിച്ചിരിക്കുന്നത്. ഒറിജിനൽ പടം ആരു കണ്ടിട്ടുണ്ടാകില്ല എന്ന് വിചാരിച്ച് ആയിരിക്കും ഇത്തരമൊരു നാണംകെട്ട പരിപാടിക്ക് നസീർ ഇറങ്ങിത്തിരിച്ചതെന്ന് സനൽകുമാർ ശശിധരൻ പറഞ്ഞു. എന്നാൽ, സുദേവന്റെ സിനിമ തങ്ങളിൽ കുറേപേർ കണ്ടിട്ടുണ്ടെന്നും നടന്നത് പച്ചയായ മോഷണമാണെന്ന് നാട്ടുകാർ തിരിച്ചറിയുമെന്നും സനൽ കുമാർ ശശിധരൻ ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു.

സനൽകുമാർ ശശിധരന്റെ ഫേസ്‌ബുക്ക് പോസ്റ്റ്,

സുദേവൻ പെരിങ്ങോടിന്റെ അകത്തോ പുറത്തോ എന്ന സിനിമയിലെ വൃദ്ധൻ എന്ന ഖണ്ഡം വള്ളിപുള്ളി വിടാതെ മോഷ്ടിച്ച് സ്വന്തം പേരിലാക്കി ദൈവത്തിനും മമ്മൂട്ടിക്കും മോഹൻലാലിനും നന്ദിപറഞ്ഞ് മുട്ടിനു മുട്ടിനു പരസ്യവും വെച്ച് യു ട്യൂബിലിട്ടിട്ടുണ്ട് കോട്ടയം നസീർ എന്നൊരു വിദ്വാൻ. സംസ്ഥാന അവാർഡൊക്കെ വാങ്ങിച്ചിട്ടുള ആളാണെങ്കിലും ദൈവത്തിനും മമ്മൂട്ടിക്കും ലാലേട്ടനുമൊന്നും നന്ദിപറയാത്തവനായതുകൊണ്ട് നാട്ടുകാരൊന്നും ഒറിജിനൽ പടം കാണാനിടയില്ല എന്ന ധൈര്യത്തിലായിരിക്കണം ഇത്തരമൊരു നാണംകെട്ട പരിപാടിക്ക് നസീർ ഇറങ്ങിത്തിരിച്ചിട്ടുള്ളത്. പക്ഷെ മിസ്റ്റർ നിങ്ങൾക്ക് തെറ്റി സുദേവന്റെ സിനിമ ഞങ്ങളിൽ കുറേപ്പേർ കണ്ടിട്ടുണ്ട്..നിങ്ങൾ ചെയ്തിരിക്കുന്നത് പച്ചയായ മോഷണമാണെന്ന് നാട്ടുകാർ തിരിച്ചറിയും. സുദേവൻ ഇതിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നാണ് എന്റെ അഭിപ്രായം.

ചിത്രത്തിനെതിരെ സംവിധായകൻ ഡോ ബിജുവും രംഗത്തെത്തി. ചെറിയ സ്വതന്ത്ര ചിത്രങ്ങളുടെ ത്രഡ് കോപ്പി ചെയ്ത് മുഖ്യധാര സിനിമകൾ ഉണ്ടാക്കുകയെന്നത് മലയാളത്തിൽ കഴിഞ്ഞ കുറേ കാലമായി കണ്ടുവരുന്ന രീതിയാണെന്ന് ഡോ ബിജു ആരോപിച്ചു. സുദേവന്റെ ഏറെ ശ്രദ്ധേയമായ 'അകത്തോ പുറത്തോ' എന്ന ചിത്രത്തിലെ 'വൃദ്ധൻ' എന്ന സെഗ്മെന്റ് അതേപടി കോപ്പി അടിച്ചു വെച്ചിരിക്കുകയാണ് കുട്ടിച്ചൻ എന്ന ഹ്രസ്വചിത്രത്തിലെന്നും ഡോ ബിജു പറഞ്ഞു.

ഡോ. ബിജുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്,

കഴിഞ്ഞ കുറേ കാലമായി മലയാളത്തിൽ കണ്ടു വരുന്ന ഒരു രീതി ഉണ്ട്. ചെറിയ ഇൻഡിപെൻഡന്റ് സമാന്തര ചിത്രങ്ങളുടെ ത്രെഡ്ഡ് പൂർണ്ണമായോ ഭാഗികമായോ കോപ്പി ചെയ്തു മുഖ്യധാരാ സിനിമകൾ ഉണ്ടാക്കുക എന്ന രീതി. ലോക ക്‌ളാസ്സിക്കുകൾ വരെ സബ്ജക്ട് കോപ്പിയടിച്ചുണ്ടാക്കിയ സിനിമകളും ഇവിടെ ആഘോഷിക്കപ്പെട്ടിട്ടുണ്ട്. ചില ചെറു സമാന്തര സിനിമകളുടെ പ്രമേയം കടമെടുത്തു മേലോഡ്രാമ കുത്തി നിറച്ചു കയ്യടി നേടുന്ന മുഖ്യധാരാ സിനിമാക്കാരും ഇവിടെ ഉണ്ടാകുന്നു. ഇതാ ഇപ്പോൾ അതിൽ പുതിയൊരു അതിക്രമം .
കുട്ടിച്ചൻ എന്ന ഒരു ഷോർട്ട് ഫിലിം .കോട്ടയം നസീർ ആണ് സംവിധാനം. പ്രചാരണത്തിന് സൂപ്പർ താരങ്ങളും ഒപ്പമുണ്ട്. സുദേവന്റെ ഏറെ ശ്രദ്ധേയമായ 'അകത്തോ പുറത്തോ' എന്ന ചിത്രത്തിലെ 'വൃദ്ധൻ' എന്ന സെഗ്മെന്റ് അതേപടി കോപ്പി അടിച്ചു വെച്ചിരിക്കുന്നു. പ്രമേയം മാത്രമല്ല ക്യാമറ ആംഗിൾ , ട്രീറ്റ്‌മെന്റ് എല്ലാം അതേ പടി ഫോട്ടോസ്റ്റാറ്റ് കോപ്പി..സ്വന്തമായി സർഗ്ഗാത്മകത ഇല്ലെങ്കിൽ മറ്റു വല്ല പണിക്കും പൊയ്ക്കൂടെ ചങ്ങാതിമാരെ. ഇമ്മാതിരി മോഷണത്തിന് ഇറങ്ങണോ. സുദേവൻ തീർച്ചയായും നിയമപരമായി നീങ്ങണം. ഇത് നഗ്‌നമായ കോപ്പിയടി ആണ്. സുദേവൻ എത്ര മനോഹരമായി പൊളിറ്റിക്കൽ ആയി ചിത്രീകരിച്ച ഒരു സെഗ്മെന്റ്‌റ് ആണ് 'വൃദ്ധൻ'. അത് എടുത്തു കട്ട പൈങ്കിളി ആയി ഒരു ഷോർട്ട് ഫിലിം എടുത്തു എന്നതാണ് മോഷണത്തെക്കാൾ മോശമായി കോട്ടയം നസീർ ചെയ്ത അതിക്രമം. കുട്ടിച്ചന്റെ ലിങ്ക് യൂട്യൂബിൽ ഉണ്ടാകും. (അത് ഇവിടെ ഇട്ട് മോഷണ വൈകൃതത്തെ പ്രോത്സാഹിപ്പിക്കാൻ ഉദ്ദേശമില്ല ) അകത്തോ പുറത്തോ കണ്ടവർക്ക് ആദ്യ ഷോട്ടിൽ.തന്നെ കാര്യം തിരിയും...

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP