Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പലരും പലതിനും ക്ഷണിച്ചിട്ടുള്ള കാര്യങ്ങൾ വെളിപ്പെടുത്തി മുൻ തെന്നിന്ത്യൻ ഗ്ലാമർ താരം നഗ്മയും; കേരളത്തിൽ യുവ നടി ആക്രമിക്കപ്പെട്ട സംഭവം ദേശീയതലത്തിൽ സത്രീ സുരക്ഷയെക്കുറിച്ചുള്ള ചർച്ചയെ ചൂടുപിടിപ്പിക്കുന്നു; ദുരനുഭവങ്ങൾ തുറന്നു പറഞ്ഞു കൂടുതൽ പേർ രംഗത്തെത്തുമ്പോൾ സിനിമാ രംഗത്തെ അനാശാസ്യ പ്രവണതകൾ അവസാനിക്കുമോ

പലരും പലതിനും ക്ഷണിച്ചിട്ടുള്ള കാര്യങ്ങൾ വെളിപ്പെടുത്തി മുൻ തെന്നിന്ത്യൻ ഗ്ലാമർ താരം നഗ്മയും; കേരളത്തിൽ യുവ നടി ആക്രമിക്കപ്പെട്ട സംഭവം ദേശീയതലത്തിൽ സത്രീ സുരക്ഷയെക്കുറിച്ചുള്ള ചർച്ചയെ ചൂടുപിടിപ്പിക്കുന്നു; ദുരനുഭവങ്ങൾ തുറന്നു പറഞ്ഞു കൂടുതൽ പേർ രംഗത്തെത്തുമ്പോൾ സിനിമാ രംഗത്തെ അനാശാസ്യ പ്രവണതകൾ അവസാനിക്കുമോ

ചെന്നൈ: സിനിമാ മേഖലയിൽ നടിമാർ ആക്രമിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നത് ഒറ്റപ്പെട്ട സംഭവമല്ലെന്നു പറഞ്ഞു നടിയും കോൺഗ്രസ് നേതാവുമായ നഗ്മയും. കഴിഞ്ഞ ദിവസം ശരത്കുമാറിന്റെ മകളും നടിയുമായ വരലക്ഷ്മി തനിക്കു നേരിടേണ്ടിവുന്ന ദുരനുഭവം പങ്കുവച്ചത് ദേശീയ ശ്രദ്ധയാകർഷിച്ചിരുന്നു. ഇതിനെത്തുടർന്ന് സിനിമാ മേഖലയിലെ സ്ത്രീ സുരക്ഷയെക്കുറിച്ച് ഇന്ത്യാ ടുഡേ നടത്തിയ ചർച്ചയിലാണ് നഗ്മ തന്റെ അനുഭവങ്ങൾ തുറന്നു പറഞ്ഞത്.

തമിഴ് സിനിമാ രംഗത്തു മാത്രമല്ല, ഹോളിവുഡിലും ബോളിവുഡിലും നടികൾ നേരിടുന്നത് സമാന അനുഭവങ്ങളാണെന്ന വസ്തുത ചർച്ചചെയ്യപ്പെട്ടു. നടി ഖുശ്‌ബു ഉൾപ്പെടെ സാമൂഹിക, സാംസ്‌കാരിക രംഗത്തുനിന്നുള്ളവർ ചർച്ചയിലെത്തി. ഇതിനിടെയാണ് നടി നഗ്മ തനിക്കുണ്ടായ അനുഭവം പങ്കുവച്ചത്. സിനിമയിൽ മികച്ച അവസരങ്ങൾ വാഗാദാനം ചെയ്ത് തന്നെയും പലരും പലതിനും ക്ഷണിച്ചിട്ടുണ്ടെന്ന് നഗ്മ വെളിപ്പെടുത്തി. കേരളത്തിൽ യുവ നടി ആക്രമിക്കപ്പെട്ട സംഭവവും ചർച്ചയിലെത്തിയവർ ചൂണ്ടിക്കാട്ടി.

സിനിമാ മേഖല പലപ്പോഴും നിഗൂഡതകൾ നിറഞ്ഞ അടഞ്ഞ അധ്യായമാണ്. അവസരങ്ങൾ നൽകാമെന്ന് മോഹന വാഗ്ദാനങ്ങൾ നൽകി എത്രയോ പെൺകുട്ടികൾ ചതിയിൽ വീണിരിക്കുന്നു. ഇത് മൂടിവെയ്ക്കാനാണ് പലരും ശ്രമിക്കുക. അഭിമാനവും മാനവും സംരക്ഷിക്കുന്നതിന് വേണ്ടി ആരും ഇത് പുറത്തു പറയുന്നില്ല. എന്നാൽ തങ്ങൾക്കുണ്ടായ അനുഭവം പങ്കുവെയ്ക്കാൻ തയ്യാറായ കൊച്ചിയിൽ ആക്രമണത്തിനിരയായ നടിയും വരലക്ഷ്മിയും ഉൾപ്പെടെ അഭിനന്ദനാർഹരാണെന്നാണ് സമൂഹ മാദ്ധ്യമങ്ങളിൽ നിറയുന്ന പോസ്റ്റുകളിൽ പറയുന്നത്.

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടിമാർ നേരിടുന്ന ദുരനുഭവങ്ങൾ തുറന്നു പറയാൻ പലരും മുന്നോട്ടു വന്നിരിക്കുന്നത്. വരലക്ഷ്മിയുടെ തുറന്നു പറച്ചിൽ കൂടിയായതോടെ കാര്യങ്ങൾക്കു കൂടുതൽ ഗൗരവം കൈവന്നിരിക്കുകയാണ്.

ഒരു ചാനൽ മേധാവി തന്നെ കിടക്ക പങ്കിടാൻ ക്ഷണിച്ചതുൾപ്പെടെയുള്ള കാര്യങ്ങളായിരുന്നു വരലക്ഷ്മി സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. ഇത്തരത്തിലൊരു സംഭവം പുറത്തു പറഞ്ഞാൽ ആളുകൾ എങ്ങനെ അതിനെ കാണുമെന്ന് താൻ ആശയക്കുഴപ്പത്തിലായിരുന്നുവെന്നും രണ്ട് ദിവസം ആലോചിച്ച ശേഷമാണ് ഇത് ട്വിറ്ററിൽ പങ്കുവെയ്ക്കാൻ തീരുമാനിച്ചതെന്നും വരലക്ഷ്മി വ്യക്തമാക്കിയിരുന്നു. വരലക്ഷ്മിയുടെ ട്വീറ്റ് വൈറലായതോടെ പല ഭാഗത്തു നിന്നും പ്രതികരണങ്ങളുണ്ടായി. ദേശീയ മാദ്ധ്യമങ്ങൾ അത് ഏറ്റെടുത്ത് ചർച്ചയാക്കി.

വരലക്ഷ്മി കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ പറഞ്ഞത് ഇപ്രകാരമാണ്. 'ഒരു മുൻനിര ടി വി ചാനലിന്റെ പ്രോഗ്രാം വിഭാഗം തലവനുമായി ചർച്ചയുണ്ടായിരുന്നു. അരമണിക്കൂറോളം നീണ്ട ചർച്ചയ്ക്ക് ശേഷം അദ്ദേഹം തന്നോട് ചോദിച്ചു, എപ്പോഴാണ് പുറത്ത് ഒന്ന് കാണാൻ സാധിക്കുക?. ജോലിയുമായി ബന്ധപ്പെട്ട കാര്യത്തിനാണോ എന്ന് താൻ തിരിച്ച് ചോദിച്ചു. ഒരു ചിരിയോടെ, അല്ല മറ്റ് ചില കാര്യങ്ങൾക്കാണ് എന്നായിരുന്നു അയാളുടെ മറുപടി. അത് എന്നിൽ ഞെട്ടലും ദേഷ്യവും ഉളവാക്കി. 'സോറി, എന്നെ വിട്ടേക്കൂ എന്ന് മറുപടി നൽകി. അങ്ങനയാണല്ലേ, ശരി എന്നു പറഞ്ഞ് അയാൾ പോകുകയും ചെയ്തു. താൻ ഒരു മാംസക്കഷ്ണമല്ലെന്നും സ്ത്രീയാണെന്നും വരലക്ഷ്മി പറയുന്നുണ്ട്. അഭിനയം തന്റെ തൊഴിലാണ്. അതിന് വേണ്ടി എന്ത് വിട്ടുവീഴ്ചയ്ക്കും താൻ തയ്യാറല്ലെന്നും വരലക്ഷ്മി പറഞ്ഞിരുന്നു. നടിയെന്നതിലുപരി ഒരു സ്ത്രീ നേരിട്ടിട്ടുള്ള ഈ അനുഭവം വായനക്കാരിലും ചെറുതല്ലാത്ത ഞെട്ടലുളവാക്കിയെന്നാണ് മനസിലാക്കാൻ സാധിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP