Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സീരിയൽ സെറ്റിൽ മൊട്ടിട്ട പ്രണയത്തിന് കണ്ണന്റെ തിരുമുമ്പിൽ സാഫല്യമായി; വിവാദങ്ങൾക്ക് വിടനൽകി സജി ജി നായർ ശാലു മേനോന് ഗുരുവായൂർ നടയിൽ താലിചാർത്തി; ഞായറാഴ്ച കോണ്ടൂർ റിസോർട്ടിൽ വധൂവരന്മാർക്ക് വിവാഹസൽക്കാരം

സീരിയൽ സെറ്റിൽ മൊട്ടിട്ട പ്രണയത്തിന് കണ്ണന്റെ തിരുമുമ്പിൽ സാഫല്യമായി; വിവാദങ്ങൾക്ക് വിടനൽകി സജി ജി നായർ ശാലു മേനോന് ഗുരുവായൂർ നടയിൽ താലിചാർത്തി; ഞായറാഴ്ച കോണ്ടൂർ റിസോർട്ടിൽ വധൂവരന്മാർക്ക് വിവാഹസൽക്കാരം

നടിയും നർത്തകിയുമായ ശാലുമേനോൻ വിവാഹിതയായി. ഇന്ന് രാവിലെ ഗുരുവായൂരമ്പത്തിൽ വച്ചായിരുന്നു പരമ്പാരാഗത രീതിയിൽ ചടങ്ങുകൾ നടന്നത്.സീരിയൽ നടനും കൊല്ലം വാക്കനാട് സ്വദേശിയുമായ സജി ജി. നായരാണ് വരൻ. മലയാളത്തിലെ തന്നെ പുരാണ സീരിയലിൽ നാരദ വേഷം ചെയ്ത ആളാണ് സജി. സീരിയൽ താരങ്ങളായ ഇരുവരും തമ്മിലുള്ള പ്രണയം പിന്നീട് വിവാഹത്തിലേയക്ക് എത്തുകയായിരുന്നു. വിവാഹം ക്ഷണിച്ചുകൊണ്ടുള്ള കത്ത് സൃഹൃത്തുക്കൾക്ക് ലഭിച്ചതോടെയാണ് വിവാഹവാർത്ത പുറത്തറിയുന്നത്. ക്ഷണക്കത്ത് പുറത്തായതോടെ പല ഊഹാപോഹങ്ങളും നിലനിന്നിരുന്നു.

എന്നാൽ വിവാഹ വാർത്ത സ്ഥിരീകരിച്ച് ശാലു മേനോൻ തന്നെ രംഗത്തെത്തിയതോടെ എല്ലാ വിവാദങ്ങിരുന്നു. ഫേസ്‌ബുക്കിലൂടെ യായിരുന്നു ശാലു വിവാഹ വാർത്ത സ്ഥിരീകരിച്ചത്.

ഞാൻ (ശാലു മേനോൻ) അടുത്ത മാസം എട്ടാം തീയതി വിവാഹിതയാവുന്നു. കൊല്ലം, വാക്കനാട് ഗോകുലത്തിൽ ഗോപാല കൃഷ്ണൻ നായരുടെയും വസന്ത കുമാരി അമ്മയുടെയും മകൻ സജി. ജി. നായർ ആണു വരൻ. വിവാഹം സെപ്റ്റംബർ എട്ടിന് ഗുരുവായൂർ ക്ഷേത്രത്തിൽ ബന്ധുമിത്രാദികൾ മാത്രം പങ്കെടുക്കുന്ന ചെറിയ ചടങ്ങിൽ നടത്താൻ ആണ് തീരുമാനിച്ചിരിക്കുന്നത്. ഏവരുടെയും അനുഗ്രഹാശിസ്സുകൾ പ്രതീക്ഷിക്കുന്നു.

തുടർന്ന് പതിനൊന്നാം തീയതി (ഞായറാഴ്ച ആണ്) ചങ്ങനാശ്ശേരി കൊണ്ടൂർ റിസോർട്ടിൽ വച്ചു നടത്തുന്ന വിവാഹ സൽക്കാരത്തിലേക്കു എല്ലാ സുഹൃത്തുക്കളുടെയും സാന്നിധ്യം സദയം ക്ഷണിച്ചു കൊള്ളുന്നു. (നേരിട്ട് അറിയിക്കാൻ വിട്ടുപോയാൽ, ഇത് ഒരു അറിയിപ്പായി കരുതണം എന്നും അപേക്ഷ.).ശാലു പറഞ്ഞിരുന്നു.

സോളാർ കേസിൽ ബിജു രാധാകൃഷ്ണനോടൊപ്പം കൂട്ടുപ്രതിയായതോടെയാണ് ശാലു മേനോൻ വിവാദങ്ങളിൽപ്പെടുന്നത്. കേരളത്തെ, പ്രത്യേകിച്ച് കോൺഗ്രസ് നേതാക്കളെ പിടിച്ചുലച്ച സോളാർ കേസിൽ സരിതയ്ക്കുപിന്നാലെ ഉപനായികയായതോടെ മികച്ച നർത്തകിയായും നടിയായും അറിയപ്പെട്ടിരുന്ന ശാലുവിന്റെ മേൽ ആരോപണങ്ങളുടെ കരിനിഴൽ വന്നുവീണു. ബിജു രാധാകൃഷ്ണനുമായി ഏറെ അടുപ്പംപുലർത്തിയെന്നതും സോളാർകേസ് ശക്തമായിത്തുടങ്ങിയ കാലത്ത് അയാളെ രക്ഷപ്പെടാൻ സഹായിച്ചുവെന്നതും ശാലുവിനെതിരെ ശക്തമായ ആരോപണങ്ങളായി ഉയർന്നു.

സോളാർ കേസിലെ പേരുദോഷം മാറിയില്ലെങ്കിലും അതിനെ വിധിയെന്ന് പറഞ്ഞ് സമാധാനിക്കുകയാണെന്ന് ശാലു മേനോൻ സോളാർ കമ്മീഷനുമുന്നിൽ മൊഴി നൽകാനെത്തിയപ്പോൾ പ്രതികരിച്ചിരുന്നു. പഴയതുപോലെ, അല്ലെങ്കിൽ അതിനെക്കാൾ കൂടുതൽ ഡാൻസിലും അഭിനയത്തിലുമൊക്കെ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് ഇപ്പോഴെന്നും കഴിഞ്ഞു പോയ സംഭവങ്ങളെ കുറിച്ചിപ്പോൾ ചിന്തിക്കാറില്ലെന്നുമായിരുന്നു സോളാർ കമ്മീഷന്റെ കൊച്ചിയിലെ ഓഫീസിൽ അമ്മ രാധാദേവിക്കൊപ്പം മൊഴി നൽകാൻ എത്തിയപ്പോൾ ശാലുവിന്റെ പ്രതികരണം.

സോളാർ തട്ടിപ്പ് കേസിലെ ഒന്നാംപ്രതി ബിജു രാധാകൃഷ്ണനുമായി ചേർന്ന് വിൻഡ്മിൽ സ്ഥാപിച്ചു നൽകാമെന്ന് പറഞ്ഞ് തിരുവനന്തപുരം സ്വദേശിയായ റാസിഖ് അലിയിൽ നിന്ന് 75 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയിൽ രണ്ടാം പ്രതിയായി 2013 ജൂലായിൽ ശാലു അറസ്റ്റിലായി. റിമാൻഡിലായതോടെ ഇവരെ പിന്നീട് അട്ടക്കുളങ്ങര ജയിലിലേക്ക് മാറ്റി.

കുറച്ചുനാളത്തെ ജയിൽവാസത്തിനുശേഷം ശാലുവിന് ജാമ്യം ലഭിച്ചെങ്കിലും സോളാർ കേസുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങൾ അവർക്കെതിരെ ഉയർന്നു. വീടുവച്ചതും കാറുവാങ്ങിയതും ബിജു രാധാകൃഷ്ണൻ നൽകിയ പണംകൊണ്ടായിരുന്നെന്നുമുള്ള ആരോപണങ്ങളാണ് ഉയർന്നത്. മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ വീടിന്റെ പാലുകാച്ചിനെത്തിയതിനെച്ചൊല്ലിയും കെസി വേണുഗോപാൽ സന്ദർശിച്ചതിനെ ചൊല്ലിയും വിവാദമുണ്ടായി.

ഇതോടൊപ്പം ബിജുരാധാകൃഷ്ണൻ ശാലുവിനെ രജിസ്റ്റർ വിവാഹം ചെയ്തിരുന്നതായും ആരോപണമുയർന്നിരുന്നു. വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നതായി ബിജുരാധാകൃഷ്ണൻ പറയുകയും ചെയ്തിരുന്നു. ബിജുവിനെ തന്റെ നൃത്തവിദ്യാലയവുമായി ബന്ധപ്പെട്ട് ഒരു പ്രാദേശിക കോൺഗ്രസ് നേതാവാണ് പരിചയപ്പെടുത്തിയതെന്നും അയാൾ തട്ടിപ്പുകാരനാണെന്ന് കരുതിയിരുന്നില്ലെന്നുമാണ് ശാലു പിന്നീട് പറഞ്ഞത്. തനിക്ക് സോളാർ കേസുമായി യാതൊരു ബന്ധവുമില്ലെന്നും ബിജുവിനെ അടുത്ത പരിചയക്കാരനായിരുന്നതിനാൽ സഹായിച്ചുവെന്നേയുള്ളൂ എന്നുമാണ് ശാലു വ്യക്തമാക്കുന്നത്. വിവാദങ്ങളുയർന്നതോടെ കുറച്ചുകാലം നൃത്തരംഗത്തുനിന്നും അഭിനയരംഗത്തുനിന്നും വിട്ടുനിന്നെങ്കിലും പിന്നീട് ശാലു തിരിച്ചെത്തി.

മോഹൻലാലിനൊപ്പം കാക്കക്കുയിലിൽ അഭിനയിച്ചിട്ടുള്ള ശാലുമേനോൻ കവർ സ്റ്റോറി, വക്കാലത്ത് നാരായണൻകുട്ടി, മകൾക്ക്, കിസാൻ, ഇന്ദ്രജിത്ത്, ഇത് പാതിരാമണൽ, എന്നും സംഭവാമി യുഗേ യുഗേ തുടങ്ങിയ സിനിമകളുടെ ഭാഗമായി. വിവാദങ്ങൾക്കുശേഷം വീണ്ടുമൊരിക്കൽക്കൂടി ബിഗ്സ്‌ക്രീനിൽ ലാൽ സിനിമയിലെത്തി. എം പത്മകുമാർ സംവിധാനം ചെയ്ത കനൽ എന്ന ചിത്രത്തിൽ.

സ്ത്രീജന്മം, കടമറ്റത്തു കത്തനാർ, സ്വാമി അയ്യപ്പൻ, ദേവീമാഹാത്മ്യം, പെൺമാനസം, വീര മാർത്താണ്ഡവർമ്മ തുടങ്ങി നിരവധി സീരിയലുകളിലും വേഷമിട്ട നടി ഇപ്പോൾ സീരിയൽ രംഗത്തുനിന്നുതന്നെ ജീവിതപങ്കാളിയെ കണ്ടെത്തുന്നു. വിവാദങ്ങളൊഴിഞ്ഞ ഒരു പുതുജീവിതത്തിനായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP