Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കാഞ്ചനമാല എങ്ങനെ അനശ്വര പ്രണയത്തിന്റെ വക്താവാകും? വീണ്ടും വിവാഹം കഴിക്കാതിരുന്നത് 'മൊയ്തീന്റെ പെണ്ണ്' എന്ന് എല്ലാവരും അംഗീകരിച്ചിരുന്നതിനാൽ: കാഞ്ചനമാലയെ രൂക്ഷമായി വിമർശിച്ച് നടൻ സിദ്ദിഖ്

കാഞ്ചനമാല എങ്ങനെ അനശ്വര പ്രണയത്തിന്റെ വക്താവാകും? വീണ്ടും വിവാഹം കഴിക്കാതിരുന്നത് 'മൊയ്തീന്റെ പെണ്ണ്' എന്ന് എല്ലാവരും അംഗീകരിച്ചിരുന്നതിനാൽ: കാഞ്ചനമാലയെ രൂക്ഷമായി വിമർശിച്ച് നടൻ സിദ്ദിഖ്

തിരുവനന്തപുരം: എന്ന് നിന്റെ മൊയ്തീൻ എന്ന സിനിമയാണ് കാഞ്ചനമാലയുടെ ജീവിതകഥ കേരളം മുഴുവൻ അറിയപ്പെടാൻ കാരണമെന്നത് എല്ലാവർക്കും അറിവുള്ളതാണ്. ഈ സിനിമ പുറത്തുവന്നതോടെയാണ് ദിലീപ് അടക്കമുള്ള നടന്മാർ അവരെ സഹായിക്കാൻ രംഗത്തെത്തിയതും. കേരളത്തിൽ അനശ്വര പ്രണയത്തിന്റെ നായികയെന്ന പരിവേഷമാണ് മാദ്ധ്യമങ്ങൾ അടക്കം അവർക്ക് നൽകിയത്. ഇതിനിടെ സിനിമാ പ്രവർത്തകർക്ക് എതിരായും കാഞ്ചനമാല വിമർശനങ്ങൾ ചൊരിഞ്ഞിരുന്നു. ഇങ്ങനെ സിനിമയുടെ അണിയറ ശിൽപ്പികളെ വിമർശിച്ച കാഞ്ചനമാലയ്‌ക്കെതിരെ നടൻ സിദ്ദിഖ് രംഗത്തെത്തി. നാന സിനിമാ വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് സിദ്ദിഖ് കാഞ്ചനമാലയെ വിമർശിച്ചത്.

കാഞ്ചനമാലയുടേത് അനശ്വര പ്രണയം അല്ലെന്നും അവർ എങ്ങനെ പ്രണയത്തിന്റെ വക്താവാകും എന്നും സിദ്ദിഖ് ചോദിച്ചു. രണ്ടാമത് വിവാഹം കഴിക്കാതിരുന്നത്. എല്ലാവരും അറിയുന്ന പ്രണയകഥയിലെ നായിക ആയതിനാലാണെന്നും സിദ്ദിഖ് പറഞ്ഞു. മൊയ്തീന്റെ പെണ്ണായി എല്ലാവരും അംഗീകരിച്ച വ്യക്തിയെ എങ്ങനെയാണ് മറ്റൊരാൾ സ്വീകരിക്കുന്നത് എന്നും അദ്ദേഹം ചോദിച്ചു.

നാനയിൽ സിദ്ദിഖ് പറഞ്ഞത് ഇങ്ങനെയാണ്:

കഴിഞ്ഞ കുറെ ദിവസങ്ങളായി എന്നെ അലട്ടിക്കൊണ്ടിരിക്കുന്ന വിഷയമാണ് കാഞ്ചനമാലയുടെ പ്രസ്താവനകൾ, പ്രഖ്യാപനങ്ങൾ, മുള്ളുവച്ച സംസാരങ്ങൾ. അധികവും മാദ്ധ്യമങ്ങളിലൂടെയാണ് ഞാൻ കേട്ടത്. അപ്പോൾ മുതൽ മനസ്സിൽ നാമ്പിട്ട സംശയങ്ങളാണ്, എന്റെ മാത്രം അഭിപ്രായങ്ങളാണ് ഞാൻ തുറന്നുപറയാൻ ആഗ്രഹിക്കുന്നതും.

പണ്ടെങ്ങോ മൊയ്തീനെ സ്‌നേഹിച്ചു, അതിന്റെ പേരിൽ കുറെ എതിർപ്പുകൾ നേരിടേണ്ടി വന്നു, ഒടുവിൽ മരണം മൊയ്തീനെ കൊത്തിയെടുത്ത് പറന്നപ്പോൾ ഒറ്റയ്ക്ക് ജീവിക്കാൻ തീരുമാനിച്ചു. ഇതൊരു ത്യാഗപൂർണ്ണമായ പ്രണയമാണെന്ന് കാഞ്ചനമാല വിശ്വസിക്കുന്നു. അതിന്റെ പേരിൽ പ്രണയത്തിന്റെ ബ്രാൻഡ് അംബാസിഡറായി അവർ സ്വയം അവരോധിതയാകുന്നു. ആ പിൻബലത്തിൽനിന്നുകൊണ്ടല്ലേ ബാലിശമായ അഭിപ്രായപ്രകടനങ്ങൾ അവർ നടത്തിക്കൊണ്ടിരിക്കുന്നത്.

കാഞ്ചനമാലയുടേത് ത്യാഗനിർഭരമായ ഒരു പ്രണയമാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഒരാളെ പ്രണയിച്ചു, അയാളെ എന്നന്നേക്കുമായി നഷ്ടമായി. അതിന്റെ പേരിൽ ഒറ്റയ്ക്ക് ജീവിക്കാൻ തീരുമാനിച്ചു. അങ്ങനെയൊരു കാഞ്ചനമാല മാത്രമല്ല നമുക്കുള്ളത്. ചുറ്റിനും അങ്ങനെ നിരവധി സ്ത്രീകളും പുരുഷന്മാരുമുണ്ട്. അപ്പോൾ കാഞ്ചനമാല മാത്രം എങ്ങനെയാണ് അനശ്വരപ്രണയത്തിന്റെ വക്താവാകുന്നത്.

കാഞ്ചനമാലയുടേതിനെക്കാൾ എത്രയോ ത്യാഗപൂർണ്ണമായ ജീവിതമാണ് ഇവിടുത്തെ ലക്ഷോപലക്ഷം അമ്മമാർ നിർവ്വഹിച്ചുകൊണ്ടിരിക്കുന്നത്. ഒരു പുരുഷനെ വിവാഹം കഴിച്ച് അയാളെ മാത്രം സ്‌നേഹിച്ച് അയാളുടെ മക്കളെ വളർത്തി തന്റേതായ എല്ലാ സുഖങ്ങളും ഒഴിവാക്കി അവർക്കുവേണ്ടി മാത്രം ജീവിക്കാൻ വിധിക്കപ്പെട്ടവരാണ് ആ അമ്മമാർ. അവരുടേതല്ലേ കാഞ്ചനമാലയുടേതിനെക്കാൾ ത്യാഗപൂർണ്ണമായ പ്രണയം?

ഇനിയെന്തുകൊണ്ടാണ് കാഞ്ചനമാല വിവാഹം വേണ്ടെന്നുവച്ചത്. അതവരുടെ നിശ്ചയദാർഢ്യത്തിനുമപ്പുറം ഞാൻ വിശ്വസിക്കാനാഗ്രഹിക്കുന്ന ചില കാര്യങ്ങളുണ്ട്. അന്നത്തെ കാലത്ത് ഒരു പയ്യനെ പ്രണയിച്ചിരുന്ന പെണ്ണിനെ സ്വീകരിക്കാൻ ആരും പെട്ടെന്ന് തയ്യാറാകുമായിരുന്നില്ല. പ്രത്യേകിച്ചും മൊയ്തീന്റെ പെണ്ണ് എന്ന് എല്ലാവരും പരക്കെ അംഗീകരിച്ചിരുന്ന ഒരു പെൺകുട്ടിയെ. ആ യാഥാർത്ഥ്യത്തിന് നേരെയും കണ്ണടച്ചിട്ട് കാര്യമില്ല.

കാഞ്ചനമാലയുടെ ജീവിതാനുഭവങ്ങളിൽ നിന്നുകൊണ്ടാണ് ആർ.എസ്. വിമൽ 'എന്ന് നിന്റെ മൊയ്തീൻ' ഒരുക്കിയതെന്ന് സമ്മതിക്കുന്നു. എല്ലാ കലാസൃഷ്ടികളും അങ്ങനെതന്നെയാണ് ഉണ്ടായിട്ടുള്ളത്. ആരുടെയെങ്കിലും ജീവിതാനുഭവങ്ങളോ എവിടെയെങ്കിലും കണ്ടതോ കേട്ടതോ ആയ സംഭവങ്ങളോ ഒക്കെയാണ് ഒരു സൃഷ്ടിക്ക് നിമിത്തമായി തീരുന്നത്. അത് അതേപടി പകർത്തുകയല്ല കലാകാരൻ ചെയ്യുന്നത്. അയാളുടേതായ ഭാവനകളും അതിൽ ഇതൾ വിടർത്തും. തനിക്ക് പരിചയമുള്ള മറ്റ് ജീവിതാനുഭവങ്ങളെകൂടി അതിനെ നിറം പകർത്താൻ ഉപയോഗിക്കും. ഇതൊക്കെ കൂടിച്ചേരുമ്പോഴാണ് ഒരു കലാസൃഷ്ടി പിറവി കൊള്ളുന്നത്. അതല്ലാതെ കാഞ്ചനമാല പറയുന്നതുപോലെ അവരുടെ ജീവിതം അതേപടി പകർത്തിവയ്ക്കുമ്പോഴല്ല. അത് സിനിമയുമാകില്ല.

ഈ നിർബന്ധബുദ്ധി അവരെ ഭരിച്ചിരുന്നതുകൊണ്ടാകണം തിരക്കഥയൊക്കെ നേരിട്ട് കാണണമെന്ന നിലപാട് അവർ സ്വീകരിച്ചത്. അതിലൂടെ കാഞ്ചനമാല സ്വയം ചെറുതാവുകയായിരുന്നില്ലേ? ഈ സമയം എന്റെ ഓർമ്മയിലേക്ക് വരുന്നത് ചെമ്മീൻ എന്ന സിനിമയുടെ അമ്പതാം ദിനാഘോഷ ചടങ്ങുകൾ അരങ്ങേറിയ ആ ദിവസമാണ്. അന്ന് തകഴിച്ചേട്ടൻ പ്രസംഗിച്ചത് ഞാൻ മറന്നിട്ടില്ല.
'ചെമ്മീൻ എന്ന എന്റെ നോവൽ സിനിമയായപ്പോഴാണ് അത് കൂടുതൽ നന്നായത്. സിനിമയാണ് നോവലിനെ വളർത്തിയതും.'
മറ്റൊരാളെ അംഗീകരിക്കാനുള്ള മനസ്സാണ് ഒരു കലാകാരന്റെ മഹത്വം. കേരളജനത മുഴുവൻ എന്ന് നിന്റെ മൊയ്തീനെ നെഞ്ചിലേറ്റിയപ്പോഴും അത് കാരണഭൂതയായ കാഞ്ചനമാല മാത്രം ആ സിനിമയെക്കുറിച്ചൊരു നല്ല വാക്ക് പറഞ്ഞില്ല. പകരം ആ സിനിമയെ ആക്രമിക്കാനാണ് അവർ സദാ ശ്രമിച്ചുകൊണ്ടിരുന്നത്.

അങ്ങനെയൊരു സ്ത്രീ എങ്ങനെയാണ് മഹത്വമർഹിക്കുന്നത്. മഹത്വം ഒരിക്കലും സ്വയം സൃഷ്ടിക്കപ്പെടേണ്ട ഒന്നല്ല. മറ്റുള്ളവരാൽ നൽകപ്പെടേണ്ടതാണ്. അത് അർഹിക്കുന്നവർ ഏത് ചെളിക്കുണ്ടിൽ കിടന്നാലും അവരെ തേടിയെത്തുക തന്നെ ചെയ്യും.
പിന്നെയും കാഞ്ചനമാലയുടെ ജൽപ്പനങ്ങൾ കേട്ടു. പൃഥ്വിരാജിനെ നായകനാക്കാൻ നിർദ്ദേശിച്ചത് അവരാണത്രെ! അവർ നിർദ്ദേശിച്ചില്ലായിരുന്നുവെങ്കിൽ വിമൽ പൃഥ്വിയെ കണ്ടെത്തില്ലായിരുന്നോ? നമ്മുടെ നായകനിരയിലെ ഒരാളെ പുളുന്താനെന്നും മറ്റൊരാളെ പ്രായം കൂടിപ്പോയവനെന്നുമാണ് അവർ വിശേഷിപ്പിച്ചുകേട്ടത്. ഇതൊക്കെ പറയാൻ കാഞ്ചനമാല ആരാണ്? എന്ന് നിന്റെ മൊയ്തീൻ ഇറങ്ങിയത് മുതൽക്കാണല്ലോ കാഞ്ചനമാലയെ നാലാൾ കേട്ടുതുടങ്ങിയത്. ആ പ്ലാറ്റ്‌ഫോമിലേക്ക് അവരെ എത്തിച്ചത് ആർ.എസ്. വിമലെന്ന ചലച്ചിത്രപ്രവർത്തകനാണ്. അയാളുടെ എന്ന് നിന്റെ മൊയ്തീൻ എന്ന ചിത്രമാണ് ആ സിനിമയുടെ എല്ലാ ക്രെഡിറ്റും വിമലിന് മാത്രം അവകാശപ്പെട്ടതാണ്. അയാൾ തന്നെയാണ് ആ സിനിമയുടെ അവസാന വാക്കും. അല്ലാതെ കാഞ്ചനമാലയല്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP