Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരളം കണ്ട ഏറ്റവും പ്രഗത്ഭനായ സിനിമാ സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്റെ പ്രതിഭ വറ്റിപ്പോയോ? എലിപ്പത്തായം എടുത്ത അടൂരിന് ഇതെന്തുപറ്റിയതാണ്?

കേരളം കണ്ട ഏറ്റവും പ്രഗത്ഭനായ സിനിമാ സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്റെ പ്രതിഭ വറ്റിപ്പോയോ? എലിപ്പത്തായം എടുത്ത അടൂരിന് ഇതെന്തുപറ്റിയതാണ്?

ലയാള സിനിമക്ക് ലോകത്തിന്റെ മുന്നിൽ ഒരു മേൽവിലാസമുണ്ടാക്കികൊടുത്ത സംവിധായകനാണ് അടൂർ ഗോപാലകൃഷ്ണൻ. കേരളത്തിലും ഇന്ത്യയിലും മാത്രമല്ല അങ്ങ് ബ്രിട്ടനിലും ഫ്രാൻസിലും ഓസ്ട്രേലിയയിലും വരെ അദ്ദേഹത്തിന് ആരാധകരുണ്ട്. അന്ധമായ താരാരാധന മാത്രം നില നിന്നിരുന്ന ഇന്ത്യയുടെ മണ്ണിൽ ഒരു സംവിധായകനെ ഇത്ര കണ്ട് ആരാധിക്കുകയും സ്‌നേഹിക്കുകയും വിശ്വിസിക്കുകയും ചെയ്യുക എന്ന് പറഞ്ഞാൽ അതൊരു നിസ്സാര കാര്യമല്ല. അടൂരിന്റെ സിനിമയെ ആവേശത്തോടും ഹർഷാരവത്തോടും ആർത്തിയോടും സ്വീകരിച്ചിരുന്ന ഒരു സമൂഹം നമ്മുടെയൊക്കെ കുട്ടികാലത്തുണ്ടായിരുന്നു. വാണിജ്യ സിനിമകൾ അരങ്ങു വാഴുന്ന കാലത്താണ് മണ്ണിന്റെ ഗന്ധവും ജീവന്റെ തുടിപ്പുമുള്ള കലാ സൃഷ്ടി അടൂർ മലയാളിക്ക് സമ്മാനിച്ചത്. സിനിമ ഒരു വ്യാപാര കച്ചവടം മാത്രമല്ലെന്നും അതൊരു സന്ദേശമാണെന്നും അതിൽ ചിന്തയും വേദനയും പ്രേമവും കാമവും ദാഹവും ജീവിതവും മരണവും എല്ലാം കൂടി ചേരണമെന്നും അങ്ങനെയുള്ള സിനിമയെടുക്കുമ്പോഴേ ഒരു കലാകാരൻ പൂർണനാകുകയുള്ളു എന്നും അദ്ദേഹം വിശ്വസിച്ചു.

1972 ൽ സംവിധാനം ചെയ്ത 'സ്വയംവരം' എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ സിനിമയിലേക്കുള്ള തന്റെ ചവിട്ടുപടി ലോകത്തെ അറിയിച്ച അടൂർ ഗോപാല കൃഷ്ണൻ തുടർന്നങ്ങോട്ട് ആശ്ചര്യജനകമായ ഒരു തേരോട്ടം നടത്തി തന്റെ എല്ലാ സിനിമകളും ചരിത്രത്തിന്റെ പുസ്തകത്തിൽ എഴുതി ചേർത്തു. കൊടിയേറ്റം, മുഖാമുഖം, എലിപ്പത്തായം, വിധേയൻ , മതിലുകൾ ഇവയെല്ലാം അതിൽ ചിലതു മാത്രം. ''ഇന്ദ്രജാലം, സാമ്രാജ്യം'' പോലെയുള്ള കമേഴ്ഷ്യൽ സിനിമകൾ തിയേറ്റർ അടക്കി ഭരിക്കുമ്പോൾ തന്നെ ''മതിലുകൾ, അനന്തരം'' പോലെയുള്ള ചിത്രങ്ങൾ സംവിധാനം ചെയ്യാനും റിലീസ് ചെയ്യാനും അദ്ദേഹം കാണിച്ച ധൈര്യം വേറൊരാൾക്ക് ചിന്തിക്കാൻ പോലും കഴിയാത്തതാണ്. ഏറ്റവും കൂടുതൽ മികച്ച സംവിധായകനുള്ള ദേശീയ അവാർഡ് നേടിയ മലയാള സംവിധായകൻ, ഏറ്റവും കൂടുതൽ സംസ്ഥാന അവാർഡ് നേടിയ സംവിധായകൻ, ഏറ്റവും കൂടുതൽ മികച്ച നടന്മാരെ സൃഷ്ടിച്ച സംവിധായകൻ, ഇന്ത്യക്കു പുറത്ത് ഏറ്റവും കൂടുതൽ അംഗീകാരങ്ങൾ വാരിക്കൂട്ടിയ സംവിധായകൻ. അടൂരിനെ കുറിച്ചുള്ള വിശേഷണങ്ങൾ എത്ര പറഞ്ഞാലും തീരില്ല. ഇന്ത്യയിലെ മികച്ച 10 ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടിയ ഏക മലയാള ചിത്രം അടൂരിന്റെ 'എലിപ്പത്തായം' ആണ്. ഈ സിനിമക്ക് തന്നെ ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിടൂട്ടിന്റെ അവാർഡും ലഭിച്ചിട്ടുണ്ട്. ലോകത്തെ മികച്ച 100 സംവിധായകരെ തിരഞ്ഞെടുക്കുകയാണെങ്കിൽ ഇന്ത്യയിൽ നിന്നും 10 പേര് പോവാൻ യോഗ്യരാണെങ്കിൽ അതിൽ ആദ്യ വണ്ടിക്ക് കയറി പോകാൻ അർഹതയുള്ള ഒരേ ഒരാളാണ് അടൂർ ഗോപാല കൃഷ്ണൻ.

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ഇപ്പോൾ അടൂരിന്റെ പ്രകടനം നിരാശപ്പെടുത്തുന്നതും വേദനിപ്പിക്കുന്നതുമാണ്. അവസാനമിറങ്ങിയ 'പിന്നെയും' എന്ന ചിത്രം ബോക്‌സ് ഓഫിസിൽ മാത്രമല്ല മലയാളികളുടെ മനസ്സിലും ഒരു തീരാ ദുരന്തമായി അവശേഷിക്കുകയാണ്. ഈ സിനിമക്ക് മുമ്പ് 2008 ൽ അദ്ദേഹം സംവിധാനം ചെയ്ത 'ഒരു പെണ്ണും രണ്ടാണും' എന്ന സിനിമ മോശമല്ലായിരുന്നുവെങ്കിലും ആ സിനിമക്ക് അദ്ദേഹത്തിന് സംസ്ഥാന അവാർഡ് കിട്ടിയപ്പോൾ അതിനെതിരെ ആഞ്ഞടിക്കാൻ ഒരു കൂട്ടർ രംഗത്തെത്തിയിരുന്നു. അടൂറിന്റെ മുൻ കാല ചിത്രങ്ങളെ വാനോളം പുകഴ്‌ത്തിയിരുന്ന സാഹത്യ ഭ്രാന്തന്മാരും നിരൂപകർ യോഗ്യന്മാരും സാംസ്‌കാരിക വീരന്മാരും ആദ്യമായി അടൂരിനെതിരെ പ്രതികരിച്ചപ്പോൾ സാംസ്‌കാരിക കേരളം വളരെ ഞെട്ടലോടെയാണ് ആ വാർത്ത ശ്രവിച്ചത്.

സിനിമാ പ്രേക്ഷകർ മാറുകയാണ്. ആസ്വാദകരുടെ കാഴ്ചപ്പാടും ജീവിത സാഹചര്യങ്ങളും ചിന്തകളും എല്ലാം മാറുകയാണ്. സാങ്കേതിക വിദ്യയുടെ ആക്രമണം എല്ലാ മേഖലയിലെന്ന പോലെ സനിമയിലും കടന്നു കൂടിയിട്ടുണ്ട്. 25 വർഷം മുമ്പുള്ള സിനിമയല്ല ഇപ്പോഴുള്ളത്. അന്നത്തെ പ്രേമവും, പാട്ടും, കുടുംബങ്ങളും , ബന്ധങ്ങളും, ദൈനദിന ജീവിതങ്ങളുമെല്ലാം ഇന്ന് പകരം വെക്കപ്പെട്ടു.

അടൂർ ഗോപാല കൃഷ്ണന്റെ ചിത്രങ്ങൾക്ക് ഇന്ന് ആസ്വാദകർ കുറയുന്നത് ഇപ്പോഴത്തെ പ്രേക്ഷകരുടെ നിലവാരത്തിലുണ്ടായ പതനമാണെന്നോ, മലയാളികൾക്ക് കലയോടുള്ള അഭിരുചി മാറിപ്പോയതുകൊണ്ടാണെന്നോ, സാങ്കേതിക വിദ്യയുടെ അതി പ്രസരമാണെന്നോ, ന്യൂ ജനറേഷൻ യൂത്തന്മാരുടെ തള്ളി കയറ്റമാണെന്നോ പറഞ്ഞ് അദ്ദേഹത്തിന് തടിയൂരാമെങ്കിലും ഇതൊന്നുമല്ല യഥാർത്ഥ കാരണങ്ങൾ. ഈ പറഞ്ഞതൊക്കെ സമ്മതിക്കാവുന്ന ചെറിയ കാരണങ്ങളാണെങ്കിലും ''കാലം മാറുമ്പോൾ കോലം മാറണം'' എന്ന അടിസ്ഥാനതത്ത്വം ഓർക്കാതെ പോകുന്നതും വിസ്മരിക്കുന്നതും ആണ് യഥാർത്ഥ കാരണം. അത് തന്നെയാണ് അദ്ദേഹത്തിന് പറ്റിയ ഏറ്റവും വലിയ തെറ്റും. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP