Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചലച്ചിത്രമേഖലയിലെ അവഗണനയിൽ മുഖ്യമന്ത്രിയോടു പരാതി പറഞ്ഞ് മഞ്ജു വാര്യരും സംഘവും; സെറ്റുകളിൽ മൂത്രമൊഴിക്കാൻ പോലും സൗകര്യമില്ല; സെറ്റുകൾ ലൈംഗിക പീഡന നിരോധന നിയമപരിധിയിൽ കൊണ്ടുവരണമെന്നും 'വുമൺ ഇൻ കളക്ടീവി'ന്റെ ആവശ്യം; കമ്മിറ്റിയെ നിയോഗിച്ച് പ്രശ്നങ്ങൾ പഠിക്കുമെന്ന് മുഖ്യമന്ത്രി

ചലച്ചിത്രമേഖലയിലെ അവഗണനയിൽ മുഖ്യമന്ത്രിയോടു പരാതി പറഞ്ഞ് മഞ്ജു വാര്യരും സംഘവും; സെറ്റുകളിൽ മൂത്രമൊഴിക്കാൻ പോലും സൗകര്യമില്ല; സെറ്റുകൾ ലൈംഗിക പീഡന നിരോധന നിയമപരിധിയിൽ കൊണ്ടുവരണമെന്നും 'വുമൺ ഇൻ കളക്ടീവി'ന്റെ ആവശ്യം; കമ്മിറ്റിയെ നിയോഗിച്ച് പ്രശ്നങ്ങൾ പഠിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മലയാള ചലച്ചിത്രമേഖലയിൽ സ്ത്രീകൾ നേരിടുന്ന അവഗണനയിലും പീഡനത്തിലും മുഖ്യമന്ത്രി പിണറായി വിജയനോടു സങ്കടം പറഞ്ഞ് നടിമാർ അടക്കമുള്ളവരുടെ സംഘം. സിനിമാ സെറ്റുകൾ കൂടി ലൈംഗിക പീഡനനിരോധന നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരണമെന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് മഞ്ജുവാര്യരുടെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രിയെ കണ്ടത്. നടിമാരുടെ പരാതികളും ആവശ്യങ്ങളും വിശദമായി കേട്ട മുഖ്യമന്ത്രി ചലച്ചിത്രമേഖലയിൽ ജോലി ചെയ്യുന്ന സ്ത്രീകളുടെ പ്രശ്‌നങ്ങൾ പഠിക്കാൻ കമ്മിറ്റിയെ നിയോഗിക്കുമെന്ന് ഉറപ്പു നല്കി.

മലയാളചലച്ചിത്ര മേഖലയിൽ നേരിടുന്ന അവഗണന അവസാനിപ്പിക്കാനായി 'വുമൺ കളക്ടീവ് ഇൻ സിനിമ' എന്നപേരിൽ സംഘടന രൂപീകരിച്ചുകൊണ്ടാണ് നടിമാർ മുഖ്യമന്ത്രിയെ കാണാനെത്തിയത്. പുതുതായി രൂപീകരിച്ച പെൺകൂട്ടായ്മക്കുവേണ്ടി ബീനാപോൾ, മഞ്ജുവാര്യർ, റീമ കല്ലിങ്കൽ, പാർവതി, വിധു വിൻസെന്റ്, സജിത മഠത്തിൽ, ദീദി ദാമോദരൻ, ഫൗസിയ ഫാത്തിമ, രമ്യ നമ്പീശൻ, സയനോര ഫിലിപ്പ്, അഞ്ജലി മേനോൻ, ആശ ആച്ചി ജോസഫ്, ഇന്ദു നമ്പൂതിരി തുടങ്ങിയവരാണ് മുഖ്യമന്ത്രിയെ കണ്ടത്. ഭാവന അടക്കമുള്ള മറ്റു നടിമാരും വനിതാകൂട്ടായ്മയിൽ അംഗങ്ങളാണ്.

കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചതോടെയാണ് ചലച്ചിത്രമേഖലയിലെ സ്ത്രീകൾ സംഘടിച്ചുതുടങ്ങിയത്. മഞ്ജുവാര്യർ അടക്കമുള്ള നടിമാർ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയപ്പോഴും സൂപ്പർസ്റ്റാർ അടക്കമുള്ളവർ നാമമാത്ര പ്രതികരണങ്ങളിൽ പ്രതിഷേധം തീർക്കുകയായിരുന്നു. അമ്മ, ഫെഫ്ക തുടങ്ങിയ ചലച്ചിത്രപ്രവർത്തകരുടെ സംഘടനയും കാര്യമായ നടപടികൾക്കു മുതിർന്നില്ല. കൊച്ചിയിലെ സംഭവത്തിനു പിന്നാലെ തങ്ങൾക്കു നേരിട്ട ദുരനുഭവങ്ങൾ വെളിപ്പെടുത്തി ബോളിവുഡിൽനിന്നുപോലും നടിമാർ രംഗത്തുവരികയുണ്ടായി. ഇത്തരമൊരു സാഹചര്യത്തിൽ സ്ത്രീകൾക്കായി ഒരു പ്രത്യേക സംഘടന രൂപീകരിക്കാൻ മലയാള ചലച്ചിത്രമേഖലയിലെ വനിതകൾ തീരുമാനിക്കുകയായിരുന്നു. ഇന്ത്യൻ സിനിമാ രംഗത്തുതന്നെ ആദ്യമായാണ് വനിതകൾക്കായി ഒരു സംഘടന രൂപീകരിക്കപ്പെടുന്നത്.

ചലച്ചിത്ര മേഖലയിൽ അടിസ്ഥാന മനുഷ്യാവകാശങ്ങൾ പോലും സ്ത്രീകൾക്ക് നിഷേധിക്കപ്പെടുകയാണെന്ന് മഞ്ജുവാര്യരുടെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രിയെ അറിയിച്ചു. കൊച്ചിയിൽ ഒരു അഭിനേത്രിക്കുണ്ടായ അനുഭവം ഇതിനു ഉദാഹരണമാണ്. സിനിമ ഷൂട്ടിങ്ങ് നടക്കുന്ന സെറ്റുകൾ കൂടി ലൈംഗിക പീഡന നിരോധന നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരണം, സെറ്റുകളിൽ ലൈംഗിക പീഡന പരാതി പരിഹാര സെൽ രൂപീകരിക്കണം. സിനിമയുടെ സാങ്കേതിക മേഖലകളിൽ സ്ത്രീകളുടെ പങ്കാളിത്തം വർധിക്കണമെങ്കിൽ സുരക്ഷിതത്വം ഉറപ്പുവരണം. പിന്നണി പ്രവർത്തനങ്ങളിൽ മുപ്പതു ശതമാനമെങ്കിലും സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കുന്ന സിനിമകൾക്ക് പ്രോത്സാഹനമായി സബ്‌സിഡി നൽകുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. പല സെറ്റുകളിലും സ്ത്രീകൾക്ക് പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിനു പോലും സൗകര്യമില്ലെന്നും സംഘം പരാതിപ്പെട്ടു. പല സെറ്റുകളിലും സ്ത്രീകൾക്ക് മൂത്രമൊഴിക്കാൻ പോലും സൗകര്യമില്ലെന്നും ചൂണ്ടിക്കാട്ടി.

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടപ്പോൾ പൊലീസ് എടുത്ത സത്വര നടപടികളിൽ സംഘം മതിപ്പ് പ്രകടിപ്പിക്കുകയും മുഖ്യമന്ത്രിയെ അഭിനന്ദിക്കുകയും ചെയ്തു. സിനിമ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ജോലിക്കാർ ഏതു തരക്കാരാണെന്നും അവരുടെ പൂർവ ചരിത്രം എന്താണെന്നും പരിശോധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിന് പൊലീസ് സഹായം ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP