Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ലാൽ ആരാധകരുടെ കാത്തിരിപ്പിന് അറുതിവരുത്തി ആദിയിൽ അരങ്ങേറ്റം കുറിച്ച് പ്രണവ്; താരരാജ പുത്രന്റെ അരങ്ങേറ്റം ജീത്തു ജോസഫ് ചിത്രത്തിലൂടെ; ആദിയുടെ പൂജയ്ക്ക് സകുടുംബം എത്തിയ ലാലിനും ആനന്ദനൃത്തം ചവിട്ടിയ ആരാധകർക്കും ഇരട്ടിമധുരമായി വെളിപാടിന്റെ പുസ്തകം ടീസർ ലോഞ്ചും ഒടിയന്റെ പൂജയും

ലാൽ ആരാധകരുടെ കാത്തിരിപ്പിന് അറുതിവരുത്തി ആദിയിൽ അരങ്ങേറ്റം കുറിച്ച് പ്രണവ്; താരരാജ പുത്രന്റെ അരങ്ങേറ്റം ജീത്തു ജോസഫ് ചിത്രത്തിലൂടെ; ആദിയുടെ പൂജയ്ക്ക് സകുടുംബം എത്തിയ ലാലിനും ആനന്ദനൃത്തം ചവിട്ടിയ ആരാധകർക്കും ഇരട്ടിമധുരമായി വെളിപാടിന്റെ പുസ്തകം ടീസർ ലോഞ്ചും ഒടിയന്റെ പൂജയും

അരുൺ ജയകുമാർ

തിരുവനന്തപുരം: പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന സിനിമ എപ്പോഴാണ് കാണാനാവുക ? ഈ ചോദ്യം മലയാളികൾ ചോദിക്കാൻ തുടങ്ങിയിട്ട് കാലം കുറച്ച് അധികമായി. അച്ഛന്റെ പാത പിന്തുടർന്ന് മകനും സിനിമയിലേക്ക് എത്തുമോ എന്ന ചോദ്യത്തിന് ഇന്ന് ഉത്തരം ലഭിച്ചിരിക്കുകയാണ്. മലയാളികളുടെ സ്വന്തം ലാലേട്ടന്റെ മകൻ നായകനാകുന്ന ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് പേര് ആദി എന്നാണ്. മലയാള സിനിമാ പ്രേക്ഷകർ അക്ഷമരായി കാത്തിരുന്ന കേൾക്കാൻ കൊതിച്ച ആ പ്രഖ്യാപനവും മോഹൻലാലിന്റെ പുതിയ ചിത്രമായ ഒടിയന്റെ പൂജയും തിരുവനന്തപുരത്തെ ഹോട്ടൽ താജ് വിവാന്റയൽ ഇന്ന് രാവിലെ നടന്നു.

 

മലയാള സിനിമയിലെ താര രാജാവിന്റെ മകന്റെ ആദ്യ ചിത്രത്തിന്റെ പ്രഖ്യാപനത്തിന് കുടുംബ സമേതമാണ് പല താരങ്ങളും എത്തിയത്. മോഹൻലാൽ ചിത്രം ഒടിയന്റെ പൂജയും ലാലിന്റെ തന്നെ മറ്റൊരു ചിത്രമായ വെളിപാടിന്റെ പുസ്തകത്തിന്റെ ടീസർ ലോഞ്ചും പ്രണവ് മോഹൻലാലിന്റെ ആദ്യ ചിത്രത്തിന്റെ പ്രഖ്യാപനവും ഒരുമിച്ച് എന്ന അറിയിപ്പ്് എല്ലാവർക്കും ലഭിച്ചിരുന്നു. സൂപ്പർസ്റ്റാർ മോഹൻലാലിന്റെ ചിത്രത്തിന്റെ പൂജ എന്നതിലുപരി അദ്ദേഹത്തിന്റെ മകന്റെ ആദ്യ സിനിമയുടെ പ്രഖ്യാപനം എന്നതിന് ആയിരുന്നു ഇന്ന് പ്രത്യേകത. ഒരു പൊതു ചടങ്ങിൽ പ്രണവ് ആദ്യമായി പങ്കെടുക്കുന്നുവെന്ന പ്രത്യേകതയും ഉണ്ടായിരുന്നു ഇന്നത്തെ ചടങ്ങിന്.

രാവിലെ 8:30 ന് തന്നെ ചിത്രത്തിന്റെ പൂജ ആരംഭിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാൽ എട്ട് മണിയോടെ തന്നെ മാധ്യമങ്ങളും അതിഥികളും എത്തി തുടങ്ങിയിരുന്നു. പിന്നാലെ സിനിമാ രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖരും ചടങ്ങിൽ പങ്കെടുക്കാനായി എത്തി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, സാംസ്‌കാരിക സിനിമാ വകുപ്പ് മന്ത്രി എകെ ബാലൻ, ബിജെപി നേതാവ് വി. മുരളീധരൻ സിനിമാ മേഖലയിൽ നിന്ന് മുകേഷ്, ഗണേശ്‌കുമാർ എന്നീ എംഎൽഎമാരും സംവിധായകരായ ലാൽ ജോസ്, മേജർ രവി, ടികെ രാജീവ് കുമാർ, ബി ഉണ്ണിക്കൃഷ്ണൻ, നടന്മാരായ നെടുമുടി വേണു, ജഗദീഷ് തുടങ്ങി നിരവധി മുൻനിര താരങ്ങളും എത്തി.

ഒൻപത് മണി കഴിഞ്ഞതോടെ കുടുംബ സമേതമാണ് മോഹൻലാൽ ചടങ്ങ് നടക്കുന്ന ഹാളിലേക്ക് എത്തിയത്. പച്ച ഷർട്ടും മുണ്ടുമുടുത്ത ലാലേട്ടന്റെ തൊട്ടു പിന്നിലായി പിന്നിലേക്ക് അൽപ്പം നീട്ടി വളർത്തിയ മുടിയും, നീല ജീൻസും ക്രീമും ആഷും കലർന്ന നിറത്തിലെ ഷർട്ടും ധരിച്ച് പ്രണവ് മോഹൻലാൽ രംഗപ്രവേശം നടത്തിയപ്പോൾ ആ നിമിഷം ക്യാമറയിൽ ഒപ്പിയെടുക്കാൻ മാധ്യമപ്രവർത്തകർ തിക്കു തിരക്കും കൂട്ടി. നിറഞ്ഞ സദസ്സ് വലിയ കയ്യടികളോടെയാണ് മോഹൻലാലിനേയും ഭാര്യ സുചിത്രയേയും മക്കളായ പ്രണവിനേയും വിസ്മയയേയും സ്വീകരിച്ചത്. നിമിഷങ്ങൾക്കുള്ളിൽ തന്നെ മോഹൻലാലിന്റെ കുടുംബ സമേതമുള്ള ചിത്രങ്ങളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു.

ചിത്രത്തിന്റെ പൂജ തുടങ്ങുന്നതിന് മുൻപായി ചിത്രങ്ങളും വീഡിയോയും പകർത്തിക്കൊണ്ട് നിന്നിരുന്നവരെ മാറ്റാൻ തന്നെ നന്നായി പ്രയാസപ്പെടേണ്ടി വന്നു സംഘാടകർക്ക്. വേദിയിൽ ആദ്യം നടന്നത് നവാഗത സംവിധായകനും പ്രമുഖ പരസ്യ സംവിധായകനുമായ ശ്രീകുമാറിന്റെ മോഹൻലാൽ നായകനമായ ഒടിയൻ എന്ന ചിത്രത്തിന്റെ പൂജയാണ്. പുലിമുരുകന് ശേഷം ഏറ്റവും ചിലവേറിയ ചിത്രം എന്നതാണ് 30 കോടി മുതൽമുടക്കിൽ നിർമ്മിക്കുന്ന ഒടിയന്റേത്. ഒരു മാസ് ത്രില്ലറായിരിക്കും ചിത്രമെന്ന് സംവിധായകൻ ഉറപ്പ് തരുന്നു. പീറ്റർ ഹെയൻ അണിയിച്ചൊരുക്കുന്ന 5 സംഘട്ടന രംഗങ്ങൾ ചിത്രത്തിലുണ്ടെന്നും സംവിധായകൻ പറഞ്ഞു.

പിന്നീട് നടന്നത് ഇപ്പോൾ തലസ്ഥാനത്ത് ചിത്രീകരണം പുരോഗമിക്കുന്ന ലാൽ ജോസ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം വെളിപാടിന്റെ പുസതകം എന്നതിന്റെ ടീസർ ലോഞ്ചിങ്ങാണ്. 22 സിനിമകൾ സംവിധാനം ചെയ്തിട്ടുള്ള തനിക്ക് ഏറ്റവും വലിയ വെല്ലുവിളി ലാലേട്ടന്റെ സിനിമ ചെയ്യുക എന്നതാണെന്നും ലാൽജോസ് പറഞ്ഞു. ഇതിനി പിന്നാലെയായിരുന്നു സദസ്സ് ഏറ്റവും ആകാംഷയോടെ കാത്തിരുന്ന ചടങ്ങിന്റെ ഭാഗം. മലയാള സിനിമയുടെ എക്കാലത്തെയും മികച്ച നായ നടന്റെ പിൻഗാമിയായി അദ്ദേഹത്തിന്റെ മകൻ തന്നെ എത്തുന്നു എന്ന വാർത്ത. ജീത്തു ജോസഫ് സംവിധാനവും ആന്റണി പെരുമ്പാവൂർ നിർമ്മാണവും നടത്തുന്ന ചിത്രത്തിന് ആദി എന്നാണ് പേരെന്ന് ടീസർ ലോഞ്ചിങ് നടത്തിയ സ്‌ക്രീനിൽ തെളിഞ്ഞപ്പോൾ സദസ്സ് ആർപ്പ് വിളികളിൽ അമർന്നു. സ്‌ക്രീനിൽ പ്രണവിന്റെ പേരെഴുതി കാണിച്ചപ്പോൾ അത് വലിയ കൈയടികളോടെയാണ് സദസ്സ് ഏറ്റെടുത്തത്.

പിന്നീട് പുതിയ നായകന്റെ ആദ്യ സിനിമയെ കുറിച്ച് സംവിധായകനായ ജീത്തു ജോസഫ് സംസാരിച്ചു. ലാലേട്ടന്റെ മകന്റെ ആദ്യ ചിത്രം എന്നതിനെ വലിയ പ്രതീക്ഷകളോടെ സമൂഹം കാത്തിരിക്കുന്നുണ്ടെന്നും എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ ആദ്യ ചിത്രമായി വേറെ ഏതെങ്കിലും കഴിഞ്ഞിട്ട് ഇതിലേക്ക് പോകാം എന്നും പറഞ്ഞതായി അദ്ദേഹം ഓർത്തെടുത്തു. പിന്നീട് പ്രണവിന് ആശംസകളർപ്പിച്ച് കൊണ്ട് സിനിമാ രംഗത്തെയും വ്യക്തി ജീവിതത്തിലെയും മോഹൻലാലിന്റെ സുഹൃത്തുക്കൾ സംസാരിച്ചു.

അവസാനമാണ് മോഹൻലാൽ സംസാരിച്ചത്. നിരന്തരം കേട്ടുകൊണ്ടിരുന്ന ഒരു ചോദ്യമാണ് എപ്പോഴാണ് മകന്റെ സിനിമ പുറത്ത് വരുന്നത് എന്നത്. അവരോടൊക്കെ പറഞ്ഞ മറുപടി ഒരു പിടിയും ഇല്ലെന്നാണ് - ലാൽ പറഞ്ഞു. അദ്ദേഹം എന്നാണ് മോഹൻലാൽ മകൻ പ്രണവിനെ അഭിസംബോധന ചെയ്തത്. അയാൾക്ക് ഇഷ്ടമുള്ളപ്പോൾ ഇഷ്ടമുള്ളത് ചെയ്തോളാനാണ് പറഞ്ഞിട്ടുള്ളതെന്നും അത്തരം സ്വാതന്ത്ര്യത്തിൽ വിശ്വസിക്കുന്നയാളാണ് താനെന്നും മോഹൻലാൽ പറഞ്ഞു. പിന്നെ ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി പറഞ്ഞാണ് വാക്കുകൾ അവസാനിപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP