Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മമ്മൂട്ടിയുടെ സൗന്ദര്യത്തിന്റെ രഹസ്യം ഏത് ഭക്ഷണമാണ്? ചോദ്യം ചോദിച്ച ലേഖകനോട് എന്ത് ഭക്ഷണം കിട്ടിയാലും ഉപേക്ഷിക്കാത്ത മോഹൻലാലിന്റെ കഥ പറഞ്ഞ് മെഗാ സ്റ്റാർ

മമ്മൂട്ടിയുടെ സൗന്ദര്യത്തിന്റെ രഹസ്യം ഏത് ഭക്ഷണമാണ്? ചോദ്യം ചോദിച്ച ലേഖകനോട് എന്ത് ഭക്ഷണം കിട്ടിയാലും ഉപേക്ഷിക്കാത്ത മോഹൻലാലിന്റെ കഥ പറഞ്ഞ് മെഗാ സ്റ്റാർ

കൊച്ചി: തൊഴിലില്ലായ്മ കഴിഞ്ഞാൽ ഒരുകാലത്ത് കേരളത്തിലെ ചെറുപ്പക്കാരുടെ ഏറ്റവും വലിയ ചർച്ചാവിഷയം എങ്ങനെ മമ്മൂട്ടിയെപ്പോലെ യൗവനം നിലനിർത്താം എന്നതായിരുന്നു. ഇതിന്റെ രഹസ്യം അറിയാൻ മമ്മൂട്ടിയോട് തന്നെ ചോദിക്കുകയാണ് മനോരമ. മനോരമയുടെ സൗന്ദര്യ രഹസ്യം ഈ ഭക്ഷണങ്ങളോ എന്ന തലക്കെട്ടിൽ തയ്യാറാക്കിയ റിപ്പോർട്ടിലാണ് ആഹാര ശീലങ്ങളോട് മമ്മൂട്ടി മനസ്സ്തുറക്കുന്നത്. ചിങ്ങത്തിലെ വിശാഖമാണ് മമ്മൂട്ടിയുടെ പിറന്നാൾ. ഈ നക്ഷത്രക്കാർക്കു പെട്ടെന്നു കോപം വരും. പുറമെ നിന്നു കാണുന്നവർക്ക് ഇവർ വലിയ അഹങ്കാരികളും ദേഷ്യക്കാരുമായി തോന്നും. പക്ഷേ, ഉള്ളിന്റെ ഉള്ളിൽ ഇവർ സൗമ്യരായിരിക്കും. നല്ല ഭാര്യയും നല്ല മക്കളുമുണ്ടാകും. ഭാര്യ പറയുന്നതിനു കൂടുതൽ പ്രാധാന്യം നൽകും. ഭക്ഷണക്കാര്യത്തിൽ പിശുക്കു കാണിക്കില്ല. സസ്യഭുക് ആകാനായിരിക്കില്ല താൽപര്യം. മത്സ്യം, മാംസം എന്നിവ കൂടുതൽ ഇഷ്ടപ്പെടും.

ആദ്യ ചോദ്യത്തിന് തന്നെ രസകരമായിരുന്നു മമ്മൂട്ടിയുടെ മറുപടി. മമ്മൂട്ടി എന്തൊക്കെയാണ് കഴിക്കുന്നത് ? എന്നതായിരുന്നു ചോജ്യം. ഉത്തരം മോഹൻലാലിനെ കുറിച്ചും. ആദ്യം മോഹൻലാലിനെപ്പറ്റി പറയാം. ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും നന്നായി ഭക്ഷണം കഴിക്കുന്നത് ലാലാണ്. നല്ല വൃത്തിയായിട്ട് കഴിക്കും. ഭക്ഷണത്തിനോട് നല്ല ഇഷ്ടവും ആഗ്രഹവുമുള്ള ആളാണ് ലാൽ. എന്തു ഭക്ഷണം കണ്ടാലും കഴിക്കും. വേണ്ടെന്നു പറയില്ല. ലാൽ കഴിക്കുന്നതു കാണുമ്പോൾ കാണുന്നവർക്കും വിശപ്പു തോന്നും. നമ്മൾക്കും കഴിച്ചാലോ എന്നു തോന്നും ! ഭക്ഷണത്തോടുള്ള ഈ പ്രണയം കൊണ്ടാവാം, ലാൽ ഒരിക്കൽ ഇങ്ങനെ സങ്കടം പറഞ്ഞു.. പണ്ട് എന്റെ എല്ലാ സിനിമകളിലും ഊണു കഴിക്കുന്ന സീൻ ഉണ്ടായിരുന്നു. ഇപ്പോഴില്ല..-മമ്മൂട്ടി പറഞ്ഞു.

മമ്മൂട്ടി അഭിനയിക്കുന്ന സിനിമകളുടെ സെറ്റിൽ ഒരു ദിവസം എല്ലാവർക്കും ഫ്രീയായി ബിരിയാണിയുണ്ട്. കുറെ വർഷങ്ങളായി ഇതൊരു പതിവാണല്ലോ..എന്ന ചോദ്യവും ലേഖകന്റേതായുണ്ട്. അതിന് മറുപടി ഇങ്ങനെ-ആ ബിരിയാണിയുടെ തുടക്കം ഒരു ചോറുപൊതിയിൽ നിന്നാണ്. ആൺകുട്ടികൾ ഹൈസ്‌കൂളിലെത്തുമ്പോൾ ഉപേക്ഷിക്കുന്ന ആദ്യത്തെ വസ്തു എന്താണെന്നറിയാമോ ! സ്വന്തം പേരെഴുതിയ സ്റ്റീൽ ചോറ്റു പാത്രം ! പെൺകുട്ടികൾ നെഞ്ചോടു ചേർത്തു പിടിക്കുന്ന ചോറ്റുപാത്രം ആൺകുട്ടികൾക്ക് ചമ്മലാണ്. ഞാൻ ചോറ്റുപാത്രം കൊണ്ടുപോകാതെയായപ്പോഴാണ് ഉമ്മ ഇലപ്പൊതിയുമായി രംഗത്തെത്തിയത്. നല്ല വാഴയില വെട്ടി ചെറുതീയിൽ ചൂടാക്കും. ഇലയുടെ മുഖമൊന്നു വാടിയാൽ അതിൽ വെളിച്ചെണ്ണ പുരട്ടി ആശ്വസിപ്പിക്കും. എന്നിട്ട് നല്ല ചൂടുള്ള ചോറ് ഇലയിൽ ഇട്ടിട്ട് അതിൽ അച്ചാറും മീൻ പൊരിച്ചതും മുട്ടപൊരിച്ചതും അടുക്കി വച്ചാണ് ഉമ്മയുടെ ചോറുപൊതി. വാഴയില വാടുമ്പോൾത്തന്നെ ഒരു മണമുണ്ട്. വെളിച്ചെണ്ണയും ചൂടു ചോറും മീനും മുട്ടയും കൂടി ചേരുമ്പോൾ എന്താ മണം ! ഒരു തരി പോലും പുറത്തുപോവാതിരിക്കാൻ ഇല നല്ല ചതുര വടിവിൽ പൊതിഞ്ഞ് വാഴനൂലിട്ട് കെട്ടും. എന്നിട്ട് പത്രക്കടലാസിൽ അമർത്തി പൊതിയും. ചതുരത്തിലുള്ള ഫിറ്റായ പൊതി കണ്ടാൽ പാഠപുസ്തകം ആണെന്നേ തോന്നൂ. ഞാൻ കഴിച്ചതിൽ ഏറ്റവും രുചിയുള്ള ഭക്ഷണമാണിത്. ഇപ്പോഴും കുറച്ചു ദിവസം തുടർച്ചയായി സിനിമാ സെറ്റിൽ നിന്നു ഭക്ഷണം കഴിച്ചാൽ പഴയ ഇലപ്പൊതിയോടു കൊതി തോന്നും-മ്മൂട്ടി പറയുന്നു.

ഫാസിൽ സംവിധാനം ചെയ്ത ഹരികൃഷ്ണൻസിന്റെ ഷൂട്ടിങ്. അന്ന് ഞാൻ സുലുവിനെ സോപ്പിട്ടു. പണ്ട് ഉമ്മയുണ്ടാക്കി തരുന്നതുപോലൊരു പൊതിയുണ്ടാക്കി തരണം. അന്ന് സെറ്റിൽ മോഹൻലാലൊക്കെയുണ്ട്. ഒരു ദിവസം എനിക്കു മാത്രം ഉച്ചയ്ക്ക് ഒരു പൊതി കിട്ടിയപ്പോൾ ലാൽ അടുത്തു കൂടി.. എന്താ ഇത് ? ഇലപ്പൊതിയെന്നു കേട്ടതോടെ ലാൽ അതു തട്ടിയെടുത്തു. നല്ല രുചിയുണ്ടല്ലോ എന്നു പറഞ്ഞ് മുഴുവൻ അകത്താക്കി. അന്നു ഞാൻ പട്ടിണി. പിറ്റേദിവസം എനിക്കും ലാലിനും ഉൾപ്പെടെ നാലഞ്ചു പൊതിച്ചോറ് വന്നു. പിന്നെയത് പത്തും പതിനഞ്ചും ഇരുപതുമൊക്കെയായി.. ഒരുപാടു പേർ ആവശ്യക്കാരായി. ഞാനതൊന്നു പരിഷ്‌കരിച്ചു ബിരിയാണിയാക്കി. പിന്നെ സെറ്റിൽ എല്ലാവർക്കും ഒരു ദിവസം ബിരിയാണി എന്റെ വക.-വിശദീകരിക്കുകയാണ് മമ്മൂട്ടി. ഹരികൃഷ്ണൻസിൽ ജൂഹി ചൗള ഉണ്ടാക്കി കൊണ്ടുവരുന്ന ഉപ്പും എരിവും കൂടുതലുള്ള ഭക്ഷണം കഴിക്കുന്ന രംഗമുണ്ട്. പക്ഷേ ക്യാമറയ്ക്കു മുന്നിൽ ഇരുന്നപ്പോൾ വിളമ്പിയത് സാധാരണയിലും നല്ല രുചിയുള്ള ഭക്ഷണമാണ്. നല്ല ഭക്ഷണത്തെ കുറ്റം പറയാൻ അന്നും ഇന്നും എനിക്ക് സങ്കടമാണ്. പക്ഷേ കുറ്റം പറയുന്നതാണ് സീൻ. അങ്ങനെ നല്ല ഭക്ഷണം നല്ല രുചിയോടെ കഴിക്കുന്നു. ചീത്ത ഭക്ഷണമാണെന്ന മട്ടിൽ അഭിനയിക്കുന്നു ! ജീവിതത്തിൽ ഒരിക്കൽ മാത്രമാണ് ഞാൻ കള്ള ആക്ടിങ് ചെയ്തത്.

അരിയാഹാരമേ കഴിക്കാറില്ല. ഊണിനു പകരം ചില ഗുളികകൾ വെള്ളം ചേർക്കാതെ വിഴുങ്ങുകയാണ്. മൂന്നു നേരവും പാവയ്ക്കാ ജ്യൂസാണ് കഴിക്കുന്നത് എന്നൊക്കെ പലരും പറയുന്നുണ്ടല്ലോ? എന്നതിനുള്ള മറുപടി ഇങ്ങനെ-പാവയ്ക്കയെക്കാൾ എനിക്ക് ഇഷ്ടം കുറെ ങ്ങ കളോടാണ്. പടവലങ്ങാ, പീച്ചിങ്ങ, വഴുതിനങ്ങ, മത്തങ്ങ, കുമ്പളങ്ങ.. അങ്ങനെ കുറെ ങ്ങ കൾ. വൈക്കത്ത് ചെമ്പിലെ തറവാട്ടിൽ ഇതൊക്കെ ധാരാളമായി കൃഷി ചെയ്തിരുന്നു. പറമ്പിൽ എന്റെ പേരുള്ള മരങ്ങളുണ്ട്. കുട്ടിക്കാലത്ത് വാപ്പ എന്നെക്കൊണ്ട് തൈ വയ്‌പ്പിക്കുമായിരുന്നു. ഞാൻ വയ്ക്കുന്ന തൈകൾക്ക് എന്റെ പേരാണ്. അനിയൻ വയ്ക്കുന്ന തൈകൾക്ക് അവന്റെ പേരും. അവ വളർത്തുന്നതു ഞങ്ങളുടെ ചുമതലയാണ്. ഇങ്ങനെ കൂടെ നിൽക്കണം. അന്നു ഞാൻ നട്ട ചെറി എന്നെക്കാൾ ചെറുപ്പമായി പൂത്തുലഞ്ഞു നിൽക്കുന്നുണ്ട്. വിവധ രാജ്യങ്ങളിലെ ഭക്ഷണത്തിന്റെ പ്രത്യേകതകളെ കുറിച്ചും മമ്മൂട്ടി വിശദീകരിക്കുന്നു. അഭിമുഖത്തിലെ അവസാന ചോദ്യം ഇതായിരുന്നു. കഴിച്ചതിൽ ഏറ്റവും വില കൂടിയ ഭക്ഷണം? അങ്ങനെയൊന്നും കഴിച്ചിട്ടില്ല. ചോറിനും കറിക്കും തന്നെ പലയിടത്തും പല വിലയല്ലേ.. പല ഹോട്ടലുകളിലും ഭക്ഷണത്തിന്റെ വിലയല്ലല്ലോ നമ്മൾ കൊടൂക്കുന്നത്, കഴിക്കുന്ന സ്ഥലത്തിന്റെ കൂടെ വിലയല്ലേ..!-എന്നാണ് മറുപടി.

ആദ്യത്തെ ചോദ്യം ഒരിക്കൽക്കൂടി.. ഈ രൂപഭംഗി നിലനിർത്താൻ മമ്മൂട്ടി എന്തൊക്കെ ഭക്ഷണമാണ് കഴിക്കുക ?-എന്നതാമ് അഭിമുഖത്തിലെ അവസാന ചോദ്യം. അതിന് മറുപടി ഇങ്ങനെയായിരുന്നുവെന്ന് ലേഖകൻ വിശദീകരിക്കുന്നു. അപ്പോൾ മമ്മൂട്ടി ഒരു കഥ പറഞ്ഞു.. ഒരു സെൻഗുരു ശിഷ്യന്മാരോടൊത്താണ് എന്നും ഭക്ഷണം കഴിച്ചിരുന്നത്. ഒരു ദിവസം ശിഷ്യന്മാർക്കു വിളമ്പിയതിനെക്കാൾ മുന്തിയ സൂപ്പാണ് ഗുരുവിന്റെ മുന്നിൽ വിളമ്പിയത്. ഗുരു ചോദിച്ചു.. ആരാണ് ഇന്നത്തെ വെപ്പുകാരൻ ? ഒരു ശിഷ്യൻ താനാണെന്നു പറഞ്ഞ് മുന്നോട്ടു വന്നു. ഇന്ന് ഞാനൊന്നും കഴിക്കുന്നില്ലെന്നു പറഞ്ഞ് ഗുരു മുറിയിൽ കയറി വാതിലടച്ചു. ഒരാഴ്ചയോളം ഗുരു പിന്നെ ഭക്ഷണം കഴിച്ചില്ല... ഉണ്ണാവ്രതം... ഗുരു ഭക്ഷണം കഴിക്കാതെ ശിഷ്യന്മാർ എങ്ങനെ കഴിക്കും ? വിശപ്പു സഹിക്കാൻ പറ്റാതെ ഒരു ദിവസം ശിഷ്യൻ ഗുരുവിന്റെ മുറിയുടെ വാതിലിൽ തട്ടി.. വിശന്നിരുന്നാലും അങ്ങേയ്ക്കു കുഴപ്പമൊന്നുമില്ല. പക്ഷേ ഞങ്ങളുടെ കാര്യം അങ്ങനെയല്ല. ഞങ്ങൾക്കു വിശപ്പു സഹിക്കാൻ കഴിയുന്നില്ല. ഗുരു പറഞ്ഞു... ഇനി ഒരിക്കലും എന്റെ ശിഷ്യന്മാർ കഴിക്കുന്ന ഭക്ഷണമല്ലാതെ വേറൊന്നും എനിക്കു വിളമ്പരുത്. നീയൊരു ഗുരുവാകുമ്പോളും ഇത് ഓർമ വേണം. ഇക്കഥ പറഞ്ഞിട്ട് മമ്മൂട്ടി പറഞ്ഞു... ഞാൻ ഇഷ്ടമുള്ളതെല്ലാം കഴിക്കും. പക്ഷേ ഇഷ്ടമുള്ള അത്രയും കഴിക്കില്ല.-മമ്മൂട്ടി പറഞ്ഞു നിർത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP