അടിച്ചമർത്താനും അവസരങ്ങളില്ലാതാക്കാനും ശ്രമം നന്നായി നടക്കുന്നു; രാജിവച്ച നടിമാരോട് പുലർത്തുന്നത് പ്രതികാര നടപടികൾ തന്നെ; എ.എം.എം.എയിൽ നിന്ന് രാജി വെച്ചത് നിരുത്തരവാദ സമീപനം ഉണ്ടായപ്പോൾ; പറയുന്നതെല്ലാം പുരുഷന്മാർക്കെതിരെയെന്ന് കരുതരുത്; നടിമാർ നേരിടുന്ന പ്രശ്നങ്ങൾ തുറന്ന് പറഞ്ഞ് രമ്യ നമ്പീശൻ
August 03, 2018 | 08:08 PM IST | Permalink

മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: നടിയെ അക്രമിച്ച കേസിൽ ജയിലിൽ കഴിഞ്ഞ നടൻ ദിലീപിനെ താര സംഘടനയിലേക്ക് തിരിച്ചെടുത്തതിൽ പ്രതിഷേധിച്ച് രാജി വെച്ചവർക്കെതിരെ പ്രതികാര നടപടികളെന്ന് നടി രമ്യ നമ്പീശൻ. താരസംഘടനയായ എ.എം.എം.എയിൽ നിന്ന് പുറത്ത് വന്നതിന് ശേഷം അവസരങ്ങൾ ഇല്ലാതാക്കാനും അടിച്ചമർത്താനും ശ്രമം നടക്കുന്നതായി രമ്യ നമ്പീശൻ. കൊച്ചിയിൽ ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു രമ്യ. രാജി വച്ച നടിമാർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കണമെന്നും രമ്യ ആവശ്യപ്പെട്ടു.രമ്യ നമ്പീശനു പുറമെ ഗീതു മോഹൻദാസ്, ഭാവന, റിമ കല്ലിങ്കൽ എന്നിവരാണ് ദിലീപിനെ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ച് രാജിവെച്ചത്.
'നിരുത്തരവാദ സമീപനം ഉണ്ടായപ്പോഴാണ് എ.എം.എം.എയിൽ നിന്ന് രാജി വെച്ചത്. എന്ത് പറഞ്ഞാലും പുരുഷന്മാർക്ക് എതിരെയാണ് എന്ന് കരുതരുത്, ഞങ്ങൾക്ക് ചില പ്രശ്നങ്ങൾ ഉണ്ട്. അത് ഞങ്ങൾ ചേർന്ന് പറയുകയാണ്. താരസംഘടനയിൽ നിന്ന് പുറത്ത് വന്നപ്പോൾ ചില അരക്ഷിതാവസ്ഥയൊക്കെ വന്നു തുടങ്ങി. ജോലി ഇല്ലാതെയാവുക അടിച്ചമർത്താൻ നോക്കുക , അവൾ പ്രശ്നക്കാരിയാണ് അവളെ ഈ സിനിമയിലേക്കെടുക്കേണ്ട എന്ന രീതിയിലുള്ള നീക്കങ്ങളൊക്കെ വന്നുകൊണ്ടിരിക്കുക, ഇതൊക്കെ നടക്കുമ്പോഴും ഞങ്ങൾ പറയുന്നത് ഞങ്ങൾക്കൊരു പ്രശ്നമുണ്ട് അത് പരിഹരിച്ചെടുക്കണമെന്നാണ്', രമ്യ പറഞ്ഞു. ഡബ്ള്യു.സി.സി പുരുഷന്മാർക്ക് എതിരെയുള്ള സംഘടനയല്ലെന്നും രമ്യ വ്യക്തമാക്കി
രാജിവെച്ച നടിമാരും ഡബ്ല്യുസിസി പ്രതിനിധികളും ഈ മാസം താര സംഘടനയുമായി ചർച്ച നടത്തുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ രമ്യ നമ്പീശന്റെ വെളിപ്പെടുത്തലിൽ ഉൾപ്പെടുന്ന കാര്യങ്ങളും ചർച്ചയിൽ സജീവമായി തന്നെ ഉരുതിരിഞ്ഞ് വരാനാണ് സാധ്യത. നടനെ തിരിച്ചെടുത്തത് വലിയ പ്രതിഷേധങ്ങൾക്കാണ് വഴി വെച്ചത്. അവസാനം നടൻ ദിലീപ് തന്നെ സ്വയം ഒഴിവാകുന്ന രീതിയിലേക്ക് കാര്യങ്ങൾ എത്തുകയും ചെയ്തു.
പുറത്ത് പോയ നടിമാർ സിനിമ മേഖലയിൽ സജീവമല്ലെന്നതുൾപ്പടെയുള്ള വാദങ്ങൾ ഉയർന്നിരുന്നു. എന്നാൽ എല്ലാ കലാകാരന്മാരെയും കലാകാരികളെയും പരമാവധി ഒരുമിച്ച് നിർത്താൻ തന്നെയാണ് ശ്രമം എന്ന് പറയുമ്പോഴും പ്രതികാര നടപടികൾ മുറയ്ക്ക് നടക്കുന്നുവെന്നും ദിലീപിനെ പുറത്താക്കുന്നതിന് കാരണക്കാരായവർക്ക് വലിയ തിരിച്ചടികൾ തന്നെ നേരിടേണ്ടി വരുമെന്നും തന്നെയാണ് രമ്യ നമ്പീശന്റെ വെളിപ്പെടുത്തലിൽ നിന്നും മനസ്സിലാക്കേണ്ടത്.
ഈ മാസം നടക്കുന്ന ചർച്ചയിൽ പങ്കെടുക്കുന്നതിന് മുൻപ് അക്രമിക്കപ്പെട്ട നടിക്ക് പറയാനുള്ളതും കേട്ട ശേഷം മാത്രമായിരിക്കും പങ്കെടുക്കുക എന്ന നടിമാരുടെ സംഘടന പറഞ്ഞിരുന്നു.സിനിമയിൽ അവസരം ഇല്ലാതാക്കുക, തൊഴിൽ ഇടത്തിൽ മറ്റ് പ്രശ്നങ്ങൾ നേരിടേണ്ടി വരാതിരിക്കുക അഭിപ്രായം പറയുന്നവരെ ശത്രുവായി കാണുക തുടങ്ങിയ സമീപനമാണ് ഇല്ലാതാകേണ്ടത് എന്ന് നടിമാർ നേരത്തെ തന്നെ ഉന്നയിക്കുന്ന ആവശ്യവുമാണ്.
