Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശരിയാണ് മുതലാളി... ഞങ്ങൾ തെരുവ് നായ്ക്കളാണ്... പക്ഷേ മാടപ്രാവിന്റെ വേഷമിട്ട കഴുകനല്ല... ഞങ്ങൾക്കൊരു സങ്കേതമുണ്ട്... അത് മഞ്ഞ പത്ര മുതലാളിയുടെ കൊള്ള സങ്കേതമല്ല

ശരിയാണ് മുതലാളി... ഞങ്ങൾ തെരുവ് നായ്ക്കളാണ്... പക്ഷേ മാടപ്രാവിന്റെ വേഷമിട്ട കഴുകനല്ല... ഞങ്ങൾക്കൊരു സങ്കേതമുണ്ട്... അത് മഞ്ഞ പത്ര മുതലാളിയുടെ കൊള്ള സങ്കേതമല്ല

ഷാജൻ സ്‌കറിയ

ഷാജൻ സ്‌കറിയ അറിയുന്നതിന്...

"ശരിയാണ് മുതലാളി... ഞങ്ങൾ തെരുവ് നായ്ക്കളാണ്... തെരുവിലലഞ്ഞ് പല കാഴ്ചകളും കണ്ടു കുരയ്ക്കും. പക്ഷേ യജമാനന്റെ മടിയിലെ വളർത്തു നായ്ക്കളല്ല. ഞങ്ങൾ കാക്കകളാണ്... ചവറിലും ഇറങ്ങി ജോലി ചെയ്യും. പക്ഷേ മാട പ്രാവിന്റെ വേഷമിട്ട കഴുകനല്ല. ഞങ്ങൾ കൊതുകളാണ്. ക്ഷീരമുള്ള അകിട്ടിലെ ചോരയും കൗതുകമാണ്, കാരണം അതും സത്യമാണല്ലോ. പക്ഷേ തേനുള്ളിടത്തു മാത്രം പറന്നെത്തുന്ന തേനീച്ചകളല്ല. ഞങ്ങൾക്കൊരു സങ്കേതമുണ്ട്... അത് മഞ്ഞ പത്ര മുതലാളിയുടെ കൊള്ള സങ്കേതമല്ല. തെരുവ്‌നായ് ആകാനും, കാക്കയാകാനും കൊതുകാകാനും അഭിമാനമേ ഉള്ളൂ..."

പ്രസ് ക്ലബ് വിവാദം ചൂട് പിടിച്ച് നിന്ന സമയത്ത് അനുപമ മോഹൻ എന്ന മാദ്ധ്യമ പ്രവർത്തക സങ്കേതത്തെ ന്യായീകരിച്ച് കൊണ്ട് സ്വന്തം ഫേസ്‌ബുക്ക് വോളിൽ ഇട്ട പോസ്റ്റാണ് ഇത്. എനിക്കെതിരെ ഒരു വിഭാഗം മാദ്ധ്യമ പ്രവർത്തകർ തെറിവിളിയുമായി രംഗത്ത് ഇറങ്ങിയ സമയത്ത് കേരളത്തിലെ മാദ്ധ്യമ പ്രവർത്തകരുടെ യഥാർത്ഥ അവസ്ഥ വ്യക്തമാക്കി കൊണ്ട് ഒരു വിഭാഗം തെരുവ് പട്ടികൾ ഓലി ഇടുന്നിടത്ത് മറുപടി പറയാൻ ഇല്ല എന്ന് പറഞ്ഞ് ഞാൻ ഇട്ട ഒരു പോസ്റ്റിനെക്കുറിച്ചായിരുന്നു അനുപമയുടെ പരാമർശം.

ഇത് വായിച്ച് എനിക്ക് അനുപമയോട് ഒട്ടും ദേഷ്യം തോന്നിയില്ല. സഹപ്രവർത്തകർക്കെതിരെ നിശിഥമായ നിലപാടെടുക്കുന്ന അപരിചിതനായ പത്രപ്രവർത്തകൻ എന്നവകാശപ്പെടുന്ന ഒരാൾക്കെതിരെ കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ അവർ പ്രതികരിച്ചു എന്ന് മാത്രം. അനുപമയുടെ ഭർത്താവ് കൂടിയായ ഏഷ്യാനെറ്റ് ന്യൂസിലെ ലല്ലു ശശിധരൻ പോലും പ്രതിപക്ഷ ബഹുമാനമില്ലാതെ എന്നെ ആക്ഷേപിച്ചുകൊണ്ടിരുന്ന സാഹചര്യത്തിൽ ഇത്രയും മാന്യമായി പ്രതികരിച്ചതിൽ എനിക്ക് വാസ്തവത്തിൽ സന്തോഷം ആണ് തോന്നിയത്. ഞാൻ അതിന് ഇങ്ങനെ ഒരു മറുപടി ഇട്ടു: "അനുപമയ്ക്ക്... തെരുവ് നായ എന്ന പ്രയോഗം അത്തരത്തിൽ പെരുമാറിയവരെ കുറിച്ച് മാത്രം ആണ്. അസഭ്യവും അശ്ലീലതയും കലർത്തി ഒരു വനിതാ മാദ്ധ്യമ പ്രവർത്തകയെ ആക്ഷേപിച്ചപ്പോൾ അനുപമ എവിടെ ആയിരുന്നു? എന്നെ കുറിച്ച് അങ്ങനെ ഒക്കെ സംസാരിച്ചവരെയാണ് ഞാൻ ഈ വാക്ക് കൊണ്ട് വിശേഷിപ്പിച്ചത്. അതിൽ അനുപമക്ക് വിഷമിക്കേണ്ട കാരണം ഇല്ല. അല്ലെങ്കിൽ സഹപ്രവർത്തകരോട് ഇങ്ങനെ ഒന്നും സംസാരിക്കരുത് എന്ന് അനുപമ പറഞ്ഞു കൊടുക്കുക. പിന്നെ ഒരു മാദ്ധ്യമ പ്രവർത്തക ആരെങ്കിലും പറയുന്നത് കേട്ട് പ്രതികരിക്കരുത്. കൊള്ള സങ്കേതം എന്ന വാക്ക് കണ്ടത് കൊണ്ടാണ്. ഇങ്ങനെ ആണോ അപ്പോൾ എല്ലാ വാർത്തകളോടും ഉള്ള സമീപനം? അല്ലെങ്കിൽ ഞാൻ നടത്തുന്ന കൊള്ള ഏതെന്നു ഒന്ന് വ്യക്തമായി പറയൂ'' ഇതായിരുന്നു എന്റെ മറുപടി.

എനിക്കെതിരെ ഇതേ കൂട്ടർ പ്രചരിപ്പിക്കുന്ന, തട്ടിപ്പ് കേസിലെ പ്രതിയായ ജോബി ജോർജ് എന്നയാളിൽ നിന്നും 25 ലക്ഷം രൂപ കൈക്കൂലി വാങ്ങി എന്ന ഒരു ഇമേജ് പോസ്റ്റ് ചെയ്തു. "'ആരെങ്കിലും പറയുന്നത് കേട്ട് പ്രതികരിക്കരുത്' : ഇതാണോ ഉദ്ദേശിച്ചത് ഷാജൻ സ്‌കറിയ," എന്ന് ചോദിച്ചത് എന്നെ തോല്പിച്ചു എന്ന് കരുതുകയായിരുന്നു അനുപമ. ഞാൻ അതിന് രേഖകൾ സഹിതം മറുപടി പറഞ്ഞു. അനുപമ പക്ഷെ അതിന് മറുപടി പറയാൻ എത്തിയില്ല. ഞാൻ ആദ്യ പോസ്റ്റിൽ സൂചിപ്പിച്ച കുറെ തെരുവ് പട്ടികൾ കൂട്ടമായി എത്തി അവിടെയും ചില കൂവലുകൾ നടത്തി മടങ്ങിയിരുന്നു. എന്തായാലും എന്റെ പോസ്റ്റ് ഡിലീറ്റ് ചെയ്യാതിരിക്കാനുള്ള മര്യാദ അനുപമ കാണിച്ചു. സാധാരണഗതിക്ക് എനിക്കെതിരെ വ്യാജ പ്രചരണം നടത്തുന്നവർ എന്റെ മറുപടി അപ്പോൾ തന്നെ ഡിലീറ്റ് ചെയ്യുകയാണ് പതിവ്. ഞാൻ ഇങ്ങനെ ഒരു കുറിപ്പെഴുതാൻ പുറപ്പെട്ടത് തന്നെ ഇത്തരം ഒരു ഇച്ഛാഭംഗത്തിൽ നിന്നായിരുന്നു. മാർഷൽ സെബാസ്റ്റ്യൻ എനിക്കെതിരെ അക്കമിട്ട് നിരത്തിയ ആരോപണങ്ങൾക്ക് ഞാൻ അക്കമിട്ട് മറുപടി എഴുതി എങ്കിലും എനിക്ക് കമന്റ് പോസ്റ്റ് ചെയ്യാൻ സാധിക്കാത്ത വിധം ആയിരുന്നു ആ പോസ്റ്റ് സെറ്റ് ചെയ്തിരുന്നത്. അങ്ങനെ മറുപടി പറയാൻ സാധിക്കാത്തത് കൊണ്ട് ഞാൻ ഇതൊരു ലേഖന പരമ്പരയായി തന്നെ എഴുതാൻ തീരുമാനിച്ചത്.

മാർഷലിന്റെ കുറ്റപത്രത്തിലും ഉണ്ടായിരുന്നു ഞാൻ തട്ടിപ്പ് നടത്തുന്നു എന്ന ആരോപണം. എനിക്കെതിരെ വ്യാപകമായി പ്രചരിക്കുന്ന ആരോപണമാണിത്. യുകെയിലെ ചില ഓൺലൈൻ പത്രങ്ങൾ സത്യം അല്ല എന്നറിഞ്ഞിട്ടും ഉണ്ടാക്കിയ വ്യാജ കഥയാണ് അനുപമയെപ്പോലെയുള്ളവർ വിശ്വസിക്കുന്നതും പ്രചരിപ്പിക്കുന്നതും. ഈ സംഭവം ഉണ്ടായ കാലത്ത് ഇത് പ്രസിദ്ധീകരിച്ച ഓൺലൈൻ പോർട്ടലുകൾ കേരളത്തിലെ മുഴുവൻ പത്രക്കാർക്കും ഇതിന്റെ ലിങ്ക് അയക്കുകയും അവരിൽ പലരും ഇങ്ങനെ വിശ്വസിക്കുന്നതായി എന്റെ സുഹൃത്തുക്കളായ ചില പത്രക്കാർ എന്നോട് പറയുകയും ചെയ്തിരുന്നു. എന്നാൽ എംഎൽഎയോ മന്ത്രിയോ ആകാൻ ഒരു ആഗ്രഹവും എനിക്കില്ലാത്തതിനാൽ ഇങ്ങനെ തെറ്റിദ്ധരിക്കുന്നവരെ കണ്ടെത്തി തിരുത്താൻ ഞാൻ ഒരു ശ്രമവും നടത്തിയില്ല.

മമ്മൂട്ടിയുടെയും പൃഥ്വിരാജിന്റെയും സുഹൃത്തായ ജോബി ജോർജിന്റെ കഥ

കോട്ടയം ജില്ലയിലെ കല്ലറയിൽ കുടുംബ വീടുള്ള ബ്രിട്ടീഷ് പൗരത്വം ഉള്ള ഒരു ചെറുപ്പക്കാരൻ ആണ് ജോബി ജോർജ് തടത്തിൽ. യുകെയിലെ ന്യൂകാസിൽ പ്രദേശങ്ങളിൽ അനവധി ഗ്രോസറി ഷോപ്പുകളും ഹോട്ടലുകളും മറ്റും ഉള്ള ഒരു ബിസിനസ്സുകാരൻ ആയാണ് ജോബി അറിയപ്പെട്ടിരുന്നത്. യുകെയിലെ ക്‌നാനായക്കാരുടെ ദേശീയ സമ്മേളനം അടക്കമുള്ള പരിപാടികൾ സ്‌പോൺസർ ചെയ്തും മറ്റും ജോബി ശ്രദ്ധ നേടിയിരുന്നെങ്കിലും ജോബിയുടെ ജീവിതം ഒരു തരം ദുരൂഹത നിറഞ്ഞതാണ് എന്നാണ് ഞാൻ കേട്ടിരുന്നത്. ബ്രിട്ടീഷ് മലയാളി ടീമിൽ ആദ്യകാലത്ത് പ്രവർത്തിച്ചിരുന്ന ഒരു സുഹൃത്ത് പിന്നീട് സ്വന്തമായി തരക്കേടില്ലാത്ത ഒരു ഓൺലൈൻ പോർട്ടൽ തുടങ്ങിയിരുന്നു. ഈ പോർട്ടലിൽ ജോബിയെ കുറിച്ച് ധാരാളം നിറംപിടിപ്പിച്ച കഥകൾ പ്രസിദ്ധീകരിക്കുക പതിവായിരുന്നു. മെഗാ സ്റ്റാർ മമ്മൂട്ടി യുകെയിൽ എത്തിയാൽ ജോബിയോടൊപ്പം യാത്ര ചെയ്യുകയും താമസിക്കുകയും ചെയ്യുക പതിവായിരുന്നു. കേരളത്തിലെ ചില മന്ത്രിമാർ, എംഎൽഎമാർ എന്നിവരും ജോബിയെ സന്ദർശിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

മമ്മൂട്ടിയുടെ വീട്ടിൽ ഇൻകം ടാക്‌സ് റെയ്ഡ് നടന്നപ്പോൾ യുകെയിലേക്കും അന്വേഷണം വ്യാപിച്ചേക്കുമെന്നും ജോബിയുമായുള്ള സാമ്പത്തിക ഇടപാടുകൾ അന്വേഷണ വിധേയമായേക്കുമെന്നും ബ്രിട്ടീഷ് മലയാളി റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് ഒരു കേരള കോൺഗ്രസ്സ് നേതാവിന്റെ സഹായത്തോടെ ജോബി എന്നെ കാണാൻ എത്തി. ആദ്യമായിട്ടായിരുന്നു ഞാൻ ജോബിയെ കണ്ടത്. ഏതാണ്ട് 500 കോടിയുടെ സ്വത്തുക്കൾ ഉള്ള ബിസിനസ്സുകാരൻ ആണ് എന്നായിരുന്നു ജോബിയുടെ അവകാശ വാദം. യുകെയിൽ താമസിക്കുന്ന ഒരു മലയാളിക്ക് അത്രയും സ്വത്തുക്കൾ ഉണ്ടെങ്കിൽ അതേക്കുറിച്ച് അറിയാൻ ബ്രിട്ടീഷ് മലയാളി വായനക്കാർക്ക് താല്പര്യം ഉണ്ടാകും എന്ന് തോന്നിയത് കൊണ്ട് ജോബിയുമായുള്ള സംഭാഷണം മൂന്ന് ദിവസമായി ഞാൻ പ്രസിദ്ധീകരിച്ചു. ജോബിക്കെതിരെയുള്ള തട്ടിപ്പ് അടക്കമുള്ള ആരോപണങ്ങളെക്കുറിച്ചും ചോദിച്ചിരുന്നു. ഒരു പൈസ എങ്കിലും ആരെയെങ്കിലും തട്ടിച്ചു എന്ന് തെളിയിച്ചാൽ അയാളുടെ കാലുകഴുകി വെള്ളം കുടിക്കാം എന്നായിരുന്നു ജോബിയുടെ അവകാശ വാദം.

ജോബിയുമായുള്ള സംഭാഷണം പ്രസിദ്ധീകരിക്കുമ്പോൾ ഇത് ജോബിയുടെ അവകാശവാദം മാത്രം ആണെന്നും ആരെങ്കിലും ജോബിയാൽ കബളിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അതിന്റെ വിശദാംശങ്ങൾ നൽകിയാൽ അത് പ്രസിദ്ധീകരിക്കുമെന്നും പറഞ്ഞിരുന്നു. ഒന്ന് രണ്ട് പേർ ഈമെയിൽ അയച്ചെങ്കിലും ആരോപണത്തെ സാധൂകരിക്കുന്ന ഒരു രേഖ പോലും ആരും അയച്ച് തന്നില്ല. എങ്കിലും ജോബിയുടെ ഇടപാടുകളിലെ ദുരൂഹത മായാത്തത് കൊണ്ട് പരസ്യം തരാമെന്ന വാഗ്ദാനം തിരസ്‌കരിക്കുകയും രണ്ടരക്കോടി മുടക്കി ജോബി നടത്തിയ പള്ളിപ്പെരുന്നാളിനെക്കുറിച്ചു വാർത്തകൾ പോലും പ്രസിദ്ധീകരിക്കാൻ മടിക്കുകയും ചെയ്തു... രജ്ഞിനി ഹരിദാസിനെ അവതാരികയും മമ്മൂട്ടി, പൃഥിരാജ്, കലാഭവൻ നാദിർഷ, ലക്ഷ്മി റായ് തുടങ്ങി അനേകം സിനിമാ താരങ്ങൾ അതിഥികളായും പങ്കെടുപ്പിച്ചായിരുന്നു ജോബി ആഢംബരത്തോടെ കല്ലറ പള്ളിയിൽ പെരുന്നാൾ നടത്തിയത്. പള്ളി പ്രദക്ഷിണം ഇറങ്ങിയപ്പോൾ ജോബി ഹെലികോപ്ടറിൽ പുഷ്പവൃഷ്ടി നടത്തിയത് വിവിധ പത്രങ്ങളിലെ പ്രാദേശിക പേജിൽ വാർത്തയുമായി. ഈ വാർത്ത പക്ഷേ, ബ്രിട്ടീഷ് മലയാളി പ്രസിദ്ധീകരിക്കാൻ ശ്രമിച്ചില്ല.

പ്രതിസന്ധിയിൽ രക്ഷകനായി എത്തിയ ജോബി

ദ്യ കൂടിക്കാഴ്ചക്ക് ശേഷം നാട്ടിൽ എത്തുമ്പോൾ ഒക്കെ ഷാജൻ ചേട്ടോ എന്ന് പറഞ്ഞ് ഫോൺ വിളിക്കുക ജോബിയുടെ പതിവാണ്. ഒരു ദിവസം ജോബി വിളിക്കുമ്പോൾ ഞാൻ കോട്ടയം ജില്ല ബാങ്ക് പ്രസിഡന്റിന്റെ മുൻപിൽ ഇരിക്കുകയായിരുന്നു. ഇത്രയും ഒക്കെ ആയിട്ടും സ്വന്തമായി വീടില്ല എന്നു പറഞ്ഞ് ബോബി എന്നെ നിരന്തരമായി ശല്യം ചെയ്യുന്ന സമയമാണ്. അങ്ങനെ നിർബന്ധം സഹിക്കാൻ വയ്യാതെ വീട് വയ്ക്കാൻ പേരൂർക്കടയിൽ ആറ് സെന്റ് സ്ഥലം വാങ്ങാൻ ഞാൻ അഡ്വാൻസ് കൊടുത്തു. കോട്ടയത്ത് മണർകാടുള്ള അര ഏക്കർ സ്ഥലം വിറ്റ് ആ പണം കൊണ്ട് സ്ഥലം വാങ്ങാം എന്നായിരുന്നു കണക്ക് കൂട്ടൽ. ഇനി അഥവ അത് വിൽക്കാൻ പറ്റിയില്ലെങ്കിൽ കോട്ടയത്തെ എന്റെ ഓഫീസ് കെട്ടിടം ഈട് വച്ച് എസ്‌ബിറ്റിയിൽ നിന്നും 25 ലക്ഷം രൂപ ലോൺ തരാമെന്ന് മാനേജർ ഉറപ്പ് നൽകിയിരുന്നു. സമയമായപ്പോൾ കച്ചവടം നടന്നില്ല എന്ന് മാത്രമല്ല മുന്നാധാരത്തിന്റെ ഒർജിനൽ കാണിക്കാൻ കഴിയാത്തത് കൊണ്ട് എസ്‌ബിറ്റി ലോൺ തരില്ല എന്നും അറിയിക്കുന്നു. അങ്ങനെയാണ് ഞാൻ എന്റെ സുഹൃത്ത് കൂടിയായ സിപിഐ(എം) ജില്ലാ സെക്രട്ടറി കെ ജെ തോമസിന്റെ ശുപാർശയോടെ ജില്ലാ ബാങ്ക് പ്രസിഡന്റിനെ കാണാൻ പോയത്.

ഈ സമയത്തായിരുന്നു ജോബിയുടെ ഫോൺ കോൾ വന്നത്. ബാങ്കിൽ നിൽക്കുകയാണ് എന്ന് പറഞ്ഞപ്പോൾ ജോബിയുടെ പ്രതികരണം ഇതായിരുന്നു: "ചേട്ടനെ പോലെ ഒരാൾ ഇങ്ങനെ ബാങ്കുകൾ കേറി നടക്കാൻ പാടില്ല. ഞാൻ ബാങ്ക് പലിശയേക്കാൾ കുറഞ്ഞ നിരക്കിൽ ചേട്ടന് പണം പലിശക്ക് തരാം". പലിശക്ക് പണം വാങ്ങുന്നത് തെറ്റാണ് എന്ന് വിശ്വസിക്കാത്തത് കൊണ്ടും ബാങ്കിൽ നിന്നും പണം ഈടാക്കുന്ന നൂലാമാലകൾ വച്ച് നോക്കുമ്പോൾ ആയിക്കോട്ടെ എന്ന് ഞാനും വച്ചു. പണം തരാമെന്ന് പറഞ്ഞ ദിവസം അടുത്തപ്പോൾ ഈടായി എന്റെ കോട്ടയത്തെ കെട്ടിടം ജോബിയുടെ പേരിലേക്ക് എഴുതി നൽകാണമെന്ന ആവശ്യം ഉന്നയിച്ചു. ഒരുപാട് ദിവസത്തെ ബാർഗെയ്‌നിങ്ങിന് ശേഷം സ്ഥലം വിൽക്കുന്നു എന്ന പേരിൽ അഡ്വാൻസ് ഉടമ്പടി ഉണ്ടാക്കാനും ഈ അഡ്വാൻസ് ഉടമ്പടി ഔദ്യോഗികമായി രജിസ്റ്റർ ചെയ്യാനും തീരുമാനമായി. അതുവഴി എനിക്ക് സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവാക്കാൻ കഴിയുമെന്നതായിരുന്നു മെച്ചം. 30 ലക്ഷം രൂപയ്ക്ക് ജോബിക്ക് എന്റെ കോട്ടയത്തെ ഒരു കോടിയോളം രൂപ വിലമതിക്കുന്ന കെട്ടിടം വിൽക്കുന്നു എന്നുള്ള ഉടമ്പടിയാണ് എഴുതി രജിസ്റ്റർ ചെയ്തത്. ആ ഉടമ്പടി രജിസ്റ്റർ ചെയ്യാൻ മാത്രം ഞാൻ 50,000 രൂപ ഫീസ് അടച്ചു. പക്ഷെ ആ സമയത്ത് എനിക്ക് മറ്റൊരു വഴിയും ഇല്ലായിരുന്നു. ആ അഡ്വാൻസ് ഉടമ്പടി റദ്ദ് ചെയ്യാനും എനിക്ക് 50,000 രൂപ മുടക്കേണ്ടി വന്നു. 

തട്ടിപ്പ് കേസിൽ ജോബി അറസ്റ്റിലാവുന്നു

താനും മാസങ്ങൾക്ക് ശേഷം ഒരു തട്ടിപ്പ് കേസിൽ ജോബിയെ പൊലീസ് അന്വേഷിക്കുന്നു എന്ന വിവരമാണ് ഞാൻ അറിഞ്ഞത്. യുകെയിൽ എംബിബിഎസ് അഡ്‌മിഷൻ വാങ്ങി നൽകാം എന്ന പറഞ്ഞ് മൂവാറ്റുപുഴ സ്വദേശിയായ ഒരു ബിസിനസ്സുകാരനിൽ നിന്നും രണ്ടരക്കോടി രൂപ അടിച്ചു മാറ്റി എന്നതായിരുന്നു കേസ്. ഞാൻ ജോബിയോട് ചേദിച്ചപ്പോൾ ബിസിനസ്സ് തർക്കത്തെ ഇത്തരത്തിൽ ഒരു കേസാക്കി മാറ്റിയതാണ് എന്നായിരുന്നു വിശദീകരണം. അല്ലെങ്കിൽ തന്നെ എംബിബിഎസിന് അഡ്‌മിഷൻ എന്ന പേരിൽ രണ്ടരക്കോടി രൂപ ഒരു രേഖയും ഇല്ലാതെ നൽകും എന്ന് പറയുന്നത് ഇംഗ്ലണ്ടിലെ ഒരു യൂണിവേഴ്‌സിറ്റിയിൽ പഠിച്ച എനിക്ക് അവിശ്വസനീയമായി തോന്നി. ഈ കേസ് വ്യാജം ആയിരിക്കാം എന്ന് എനിക്ക് തോന്നിയെങ്കിലും കാര്യമായ പണം ഇടപാടും വഞ്ചനയും ഒക്കെ ഇവിടെ നടന്നിട്ടുണ്ട് എന്ന് തന്നെ വ്യക്തമായിരുന്നു.

ഈ സംഭവം ചില ഓൺലൈൻ പോർട്ടലുകൾ വാർത്ത ആക്കുകയും എന്നെ ജോബിയുടെ കൂട്ടാളി ആക്കി ചിത്രീകരിക്കുകയും ചെയ്തു. സ്വന്തം ഭാര്യയെക്കുറിച്ച് ഒരു അഴിമതി ആരോപണം ഉയർന്നാലും പ്രസിദ്ധീകരിക്കാമെന്ന് വിശ്വസിക്കുന്ന ഞാൻ ജോബി ജോർജ് സംഭവം വള്ളിപുള്ളി വിടാതെ റിപ്പോർട്ട് ചെയ്തു. പതിവ് പോലെ ബ്രിട്ടീഷ് മലയാളി പ്രസിദ്ധീകരിക്കുന്ന വാർത്തകൾ അതേ പടി കോപ്പി ചെയ്ത് അതിൽ എന്നെക്കൂടി കുറ്റക്കാരനാക്കി ഓൺലൈൻ പോർട്ടലുകൾ വാർത്തകൾ കൊടുത്തിരുന്നു. പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പ്രസിദ്ധീകരിക്കുകയും പത്രങ്ങളിൽ ഹെലിക്‌കോപ്ടറിൽ പുഷ്പ വൃഷ്ടി നടത്തി പെരുന്നാൾ ആഘോഷിച്ച വാർത്തകൾ ആഘോഷമാക്കുകയും ഒക്കെ ചെയ്തപ്പോൾ ഞാനും അതേ പാത പിന്തുടർന്നു.

ജോബി നാട്ടിൽ എത്തുകയും ജാമ്യം എടുത്ത് അറസ്റ്റ് ഒഴിവാക്കുകയും ചെയ്തു. പിന്നീട് ജോബിയുടെ പേരിൽ പഞ്ചായത്ത് ഓഫീസിൽ കയറി തല്ലി എന്നൊരു കേസ് ഉണ്ടാവുകയും അന്ന് ഒളിവിൽ പോയി അറസ്റ്റ് ഒഴിവാക്കുകയും ചെയ്തിരുന്ന കാര്യവും ബ്രിട്ടീഷ് മലയാളി വാർത്തയാക്കി. ഇപ്പോൾ കേസ് തീരും വരെ ജോബിയുടെ പാസ്‌പോർട്ട് പിടിച്ച് വച്ചിരിക്കുകയാണ്. യുകെയിലേക്ക് പോവാൻ കഴിയാതെ നാട്ടിൽ കഴിയുന്ന ജോബി ഇതിനോടകം നാലോ അഞ്ചോ ഗിഫ്റ്റ് ഷോപ്പുകൾ കേരളത്തിൽ ആരംഭിച്ചു കഴിഞ്ഞു. ഓരോ ഷോപ്പും ഉദ്ഘാടനം ചെയ്യാൻ എത്തിയത് സിനിമാ നടികളുമാണ്. വലിച്ചെറിഞ്ഞാലും നാലുകാലിൽ നിൽക്കാൻ പഠിച്ച ജോബിയുടെ ജീവിതം എനിക്കിപ്പോഴും ദുരൂഹം തന്നെയാണ്.

കൈക്കൂലി കേസിന്റെ ഉത്ഭവം

ങ്ങനെ ഇരിക്കെ ജോബിയുടെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് യുകെയിലെ ചില ഓൺലൈൻ പത്രങ്ങളുടെ കയ്യിൽ എത്തി. ജോബിയുടെ അക്കൗണ്ടിൽ നിന്നും എന്റെ അക്കൗണ്ടിലേക്ക് 25 ലക്ഷം രൂപ എത്തിയ വിവരം അങ്ങനെ വ്യക്തമായി. എന്റെ കോട്ടയത്തെ വീട് ഈട് നൽകി കോട്ടയത്തെ രജിസ്റ്റർ ഓഫീസിൽ രജിസ്റ്റർ ചെയ്തു ഞാൻ പലിശക്ക് വാങ്ങിയതാണ് എന്ന് അവർക്കെല്ലാവർക്കും അറിയാമായിരുന്നിട്ടും ഞാൻ ജോബിയെ രക്ഷിക്കാൻ വേണ്ടി കൈക്കൂലി വാങ്ങിയ പണം ആണ് ഇതെന്ന് ഈ പോർട്ടലുകൾ വാർത്ത എഴുതുകയും ശത്രുക്കൾ പ്രചരിപ്പിക്കുകയും ചെയ്തു. ബോബി അലോഷ്യസിന്റെ ഭർത്താവ് കൈക്കൂലി വാങ്ങി എന്ന പേരിൽ ക്രൈം നന്ദകുമാറിന്റെ സായാഹ്ന പത്രത്തിലും ഈ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. രജിസ്റ്റർ ഓഫീസിലെ രേഖ സഹിതം ഞാൻ മറുപടി നൽകിയപ്പോൾ പ്രസിദ്ധീകരിക്കാൻ മര്യാദ കാട്ടിയത് ക്രൈം നന്ദകുമാർ മാത്രം ആയിരുന്നു. യുകെയിലെ ഓൺലൈൻ പോർട്ടലുകൾ എന്റെ വിശദീകരണം കേൾക്കാതെ ദിവസങ്ങളോളം കള്ളക്കഥ പ്രസിദ്ധീകരിച്ച് കൊണ്ടിരുന്നു.

ഈ വാർത്തയോടൊപ്പം ഞാൻ പ്രസിദ്ധീകരിക്കുന്നത് ആ 25 ലക്ഷം രൂപ പലിശക്ക് വാങ്ങിയപ്പോൾ ജോബിയുടെ അമ്മയും ഞാനും തമ്മിൽ ഉണ്ടാക്കി രജിസ്റ്റർ ചെയ്ത ഉടമ്പടിയുടെ കോപ്പിയാണ്. ഈ സത്യമാണ് കൈക്കൂലിയായി അനുപമയെയും മാർഷലിനെയും പോലെയുള്ളവർ പാടി നടക്കുന്നത്. ഇതിന്റെ പേരിലാണ് ഞാൻ ഒരു തട്ടിപ്പുകാരൻ ആണ് എന്ന് പലരും വിശ്വസിക്കുന്നത്. ഒരു നയാ പൈസയുടെ ലാഭം ഞാൻ ജോബിയിൽ നിന്നും നേടിയിട്ടില്ല. ഒരാൾ എത്ര വലിയ തട്ടിപ്പുകാരൻ ആണെങ്കിലും അയാളിൽ നിന്നും പണം പലിശക്ക് വാങ്ങുന്നത് തെറ്റാണ് എന്ന് കരുതുന്നുമില്ല. ഇപ്പോഴും എനിക്ക് ജോബിയുമായി പരിചയമുണ്ട്. ഞാൻ അയാൾക്ക് അന്യായമായി ഒരു സഹായവും ചെയ്ത് കൊടുക്കാതിരുന്നത് കൊണ്ട് ജോബിയുമയി പരിചയം നിലനിർത്തുന്നത് തെറ്റാണ് എന്ന് ഞാൻ വിശ്വസിക്കുന്നില്ല.

ഞാനുമായുള്ള ഇടപാടിൽ ജോബി ഡീസെന്റ് ആയിരുന്നു. ബാങ്ക് പലിശയെക്കാൾ കൂടിയ പലിശയാണ് ഞാൻ കൊടുത്തതെങ്കിലും അത് ബ്ലെയ്ഡ് പലിശ ആയിരുന്നില്ല. പണം തിരിച്ച് കൊടുത്തപ്പോൾ എന്റെ പേരിലേക്ക് സ്ഥലം തിരിച്ച് എഴുതി തരികയും ചെയ്തു. എന്നാൽ ജോബി പുണ്യാളൻ ആണ് എന്ന് എനിക്ക് അഭിപ്രായവുമില്ല. അത്യാവശ്യം ഉടായിപ്പും തരികിടയും ഒക്കെയുണ്ട് എന്ന് തന്നെയാണ് ഞാനും വിശ്വസിക്കുന്നത്. പക്ഷെ അത് എന്നെ ബാധിക്കുന്ന കാര്യമല്ലല്ലോ. ജോബിക്കെതിരെ വാർത്തകൾ വന്നാൽ ഇനിയും ഞാൻ പ്രസിദ്ധീകരിക്കും. അതിന്റെ പേരിൽ ജോബി ചില സമയങ്ങളിൽ അനിഷ്ടം പ്രകടിപ്പിച്ചിട്ടുമുണ്ട്. പക്ഷെ വാർത്തയും ബന്ധങ്ങളും തമ്മിൽ ഒരു ബന്ധവും ഉണ്ടാവാൻ പാടില്ല എന്ന എന്റെ നിലപാടിൽ ഒരു മാറ്റവും ഞാൻ വരുത്തുകയില്ല.

വെറും അഞ്ച് ലക്ഷം രൂപ നൽകിയാൽ ജോബിക്ക് കൊടുക്കാനുള്ള 25 ലക്ഷം രൂപ ഒഴിവാക്കി എന്റെ ആധാരം തിരിച്ച് മേടിച്ച് തരാം എന്ന് പറഞ്ഞ് ഒരു പൊലീസ് ഉദ്യോഗസ്ഥൻ എന്നെ സമീപിച്ചിരുന്നു. ജോബിക്ക് എങ്ങനെയും നഷ്ടം വരുത്തുക എന്ന ഉദ്ദേശത്തോടെ ആരോ പറഞ്ഞയച്ചതായിരുന്നു. എന്നാൽ അത്തരം ഊട് പരിപാടിക്കൊന്നും നിന്ന് കൊടുക്കാതെ വാങ്ങിയ പണം ഞാൻ അയാൾക്ക് തിരിച്ചു കൊടുക്കുകയായിരുന്നു. കേസിനെ തുടർന്ന് പ്രതിസന്ധിയായപ്പോൾ പണം നൽകാൻ ഉള്ളവർ പോലും കൈമലർത്തിയ സമയത്ത് ഞാൻ കടം വാങ്ങിയും പലിശക്കെടുത്തും ഒക്കെ ആ പണം നൽകി അയാളെ സഹായിക്കുകയായിരുന്നു. ആളുകൾ എന്ത് പറഞ്ഞാലും അങ്ങനെ ചെയ്തത് ശരിയാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അനുപമ ഇത് വായിക്കുമെന്നും ഇക്കാര്യത്തിൽ എന്നെ തെറ്റിദ്ധരിച്ചതാണ് എന്ന് പറയുമെന്നുള്ള പ്രതീക്ഷയിലാണ് ഞാൻ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP