Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബ്രാഹ്മണ്യത്തിന്റെ 'ചിത്ര'വധം

ബ്രാഹ്മണ്യത്തിന്റെ 'ചിത്ര'വധം

ഷാജി ജേക്കബ്

ധുനികകലകൾ, വിശേഷിച്ചും സാങ്കേതികകലകൾ, അടിസ്ഥാനപരമായിത്തന്നെ രാഷ്ട്രീയസ്വഭാവം ഏറെയുള്ളവയാണ്. ജനാധിപത്യപരമായെന്നപോലെതന്നെ വരേണ്യമായും ഭാവനചെയ്യപ്പെടുന്ന അവയുടെ വായനയിലെന്നപോലെ നിർമ്മിതിയിലും നിങ്ങൾക്ക് യഥേഷ്ടം രാഷ്ട്രീയം കലർത്താം. ക്ലാസിക്കൽ കലകളുടെ ചരിത്രം പൊതുവെ അങ്ങനെയല്ല. അവയെ രാഷ്ട്രീയമായി വായിക്കാമെന്നു മാത്രം. അവ ഒന്നടങ്കം പ്രതിനിധാനം ചെയ്യുന്നത് വരേണ്യ-സവർണ-ഭരണകൂട സൗന്ദര്യയുക്തികളെയാണ് എന്നതുകൊണ്ടുതന്നെ ജനാധിപത്യപരമായ ആഖ്യാനയുക്തി അവയ്ക്കു പിന്നിൽ സങ്കല്പിക്കുകവയ്യ. ക്ലാസിക്കൽ കലകൾക്ക് ആധുനികതയിലേക്കുണ്ടായ കാലപ്പടർച്ചയുടെ ഭാവുകത്വസ്വരൂപം മുഖ്യമായും ഈയൊരു രാഷ്ട്രീയസ്വഭാവം അവയ്ക്കു കൈവന്നുവെന്നതാണ്. അഥവാ, കലയുടെ നിർമ്മിതിയിലും വായനയിലും സംഭവിച്ച ജനാധിപത്യവൽക്കരണമാകുന്നു, ക്ലാസിക്കൽ കലകളുൾപ്പെടെയുള്ളവയിൽ യാഥാർഥ്യമായ ആധുനികതയുടെ ലാവണ്യരാഷ്ട്രീയം. ചിത്രകലയ്ക്കും ബാധകമാണ് ഈ നിരീക്ഷണം.

ഗുഹാചിത്രങ്ങളും കൊട്ടാര-ദേവാലയ ചിത്രങ്ങളും തൊട്ട് നവോത്ഥാനാനന്തര പ്രകൃതിദൃശ്യ-ഛായാചിത്ര പാരമ്പര്യങ്ങൾ വരെയുള്ളവയ്ക്കില്ലാതിരുന്ന രാഷ്ട്രീയാസ്തിത്വങ്ങൾ ആധുനിക ചിത്രകലയ്ക്കു കൈവരുന്നത് പത്തൊൻപതാം നൂറ്റാണ്ടിലാണ്. ഇരുപതാം നൂറ്റാണ്ടാകട്ടെ, ഈ സ്വത്വപരിണാമത്തെ പൂർത്തീകരിക്കുകയും ചെയ്തു. ഇന്ത്യൻ, കേരളീയ ചിത്രകലയിലും ഈ ചരിത്രം ഏതാണ്ടിങ്ങനെതന്നെയാണ് സംഭവിച്ചിട്ടുള്ളത്. നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളാകുമ്പോഴേക്കും സാമൂഹിക, സാഹിത്യ കലാമണ്ഡലങ്ങളൊന്നടങ്കം കൈവരിച്ച ആധുനികാനന്തര രാഷ്ട്രീയകർതൃസ്വരൂപം ചിത്രകലയിലും പ്രകടമായി. ടി. മുരളിയെന്ന ചിത്രകാരൻ 1990കളുടെ തുടക്കത്തിലും നീണ്ട ഒരിടവേളക്കുശേഷം 2012 തൊട്ടുള്ള കാലത്തും വരച്ച ചിത്രങ്ങളൊന്നടങ്കം ഈയൊരു ഭാവുകത്വപരിണതിയുടെ ദൃശ്യമാതൃകകളാകുന്നു. മലയാളത്തിൽ മറ്റൊരു ചിത്രകാരനും ഇത്രമേൽ പ്രത്യക്ഷവും പ്രകടവും വാചാലവും നിരന്തരവുമായി തന്റെ സൃഷ്ടികളിൽ ഈവിധം രാഷ്ട്രീയം കലർത്തിവിട്ടിട്ടില്ല. ബ്രാഹ്മണ്യത്തിന്റെ 'ചിത്രവധം' എന്നുതന്നെ വിളിക്കാൻ കഴിയും മുരളി കലയിലാവിഷ്‌ക്കരിക്കുന്ന ഈ രാഷ്ട്രീയത്തെയും അതിന്റെ പ്രത്യയശാസ്ത്രത്തെയും. എന്നുമാത്രവുമല്ല, തന്റെ മുപ്പത്തഞ്ച് ചിത്രങ്ങൾക്കെഴുതിയ ദീർഘമായ അടിക്കുറിപ്പുകളിൽ സ്വന്തം ചിത്രകലാജീവിതത്തെ അടിമുടി ചരിത്രവൽക്കരിക്കുന്നുമുണ്ട് മുരളി. ഈ ചിത്രങ്ങളുടെയും അടിക്കുറിപ്പുകളുടെയും പുസ്തകരൂപമാണ് 'അമണ'. കേരളീയ ചിത്രകലാരംഗത്തെന്നപോലെ ചിത്രകലാപഠനരംഗത്തും ഈ ചുവടുവയ്പിനുള്ള പ്രാധാന്യം ചെറുതല്ല. പൊതുവെ നിരൂപകർ നിർവഹിക്കുന്ന ചിത്രവ്യാഖ്യാനം സ്വയം ഏറ്റെടുത്തും സ്വന്തം ചിത്രങ്ങളെ നിശിതമായ ലാവണ്യബോധത്തിൽ നിലനിർത്തിയും മുരളി നടത്തുന്ന ഈ ഇടപെടൽ ഒരേസമയംതന്നെ ശ്രദ്ധേയമായ കലാനുഭവവും രാഷ്ട്രീയാനുഭവവുമായി മാറുന്നു.

ഇന്ത്യൻ, കേരളീയ സമൂഹചരിത്രത്തെ കീഴാളപക്ഷത്തുനിന്നു വായിക്കുന്നവയാണ് മുരളിയുടെ മുഴുവൻ ചിത്രങ്ങളും. ജാതിവ്യവസ്ഥ അടിയടരായി നിലനിന്നുപോന്ന സഹസ്രാബ്ദങ്ങളുടെ ജനചരിത്രത്തിനു ലഭിക്കുന്ന വർണജീവിതം. അടിമ-ഉടമ ബന്ധം സമസ്തമണ്ഡലങ്ങളിലും യാഥാർഥ്യമായിത്തീർന്ന കാലത്തിന്റെ കലാരേഖ. മത-ജാതി-ലിംഗ-വർണ-ദേശ-വർഗ ബന്ധങ്ങളിലൊന്നടങ്കം ബ്രാഹ്മണ്യം പ്രത്യയശാസ്ത്ര ഉപകരണങ്ങളായി നേടിയ അധീശത്വത്തിന്റെ അപനിർമ്മിതി. ഹിന്ദുത്വവർഗീയത മുതൽ ഭരണകൂട ഭീകരത വരെയുള്ളവ ഇരകളാക്കിമാറ്റിയ നരേന്ദ്ര ദബോൽക്കർ തൊട്ട് രോഹിത് വെമുല വരെയുള്ളവർക്കു സമർപ്പിച്ചിരിക്കുന്ന ഈ പുസ്തകം മുൻനിർത്തി ഏഴുതലങ്ങളിൽ വിശദീകരിക്കാൻ കഴിയും മുരളിയുടെ ചിത്രകലാ രാഷ്ട്രീയങ്ങളെ.

ഒന്ന്: ബുദ്ധബിംബത്തിന്റെ കാലപ്പകർച്ച

'അമണ' എന്നാൽ ബുദ്ധഭിക്ഷു എന്നാണർഥം. ഇന്ത്യൻ സമൂഹത്തിന്റെയും ചരിത്രത്തിന്റെയും ആധാരബിംബമായി മുരളി പ്രതിഷ്ഠിക്കുന്നത് ബുദ്ധനെയാണ്. കഴിഞ്ഞ ഒന്നര സഹസ്രാബ്ദക്കാലം ഇന്ത്യയിൽ നടന്ന വംശ-വർണ-ജാതി-മതാധികാര പ്രകടനവ്യവസ്ഥകൾ ഒന്നടങ്കം ബുദ്ധനെതിരായ കലാപങ്ങളായിരുന്നുവെന്നാണ് മുരളിയുടെ വ്യാഖ്യാനം. ബ്രാഹ്മണ്യം, ശങ്കരാചാര്യരുടെ കാലം തൊട്ടാരംഭിച്ച ബുദ്ധഹിംസയുടെ ചിത്രരേഖകളായി മാറുന്നു, 'അമണ'. ഇന്ത്യൻ കീഴാളതയുടെ ആദിപ്രരൂപമെന്ന നിലയിൽ ബുദ്ധമുഖത്തിനു കൈവരുന്ന പാഠഭേദങ്ങൾ മാത്രമാണ് പുരാണേതിഹാസങ്ങളിലെ ദ്രാവിഡരാജാക്കന്മാരും ദേവീദേവന്മാരും മുതൽ മിത്തുകളിലെ ചക്രവർത്തിമാരും വീരനായകരും വരെയുള്ളവർ. ശബരിമല അയ്യപ്പൻ, കേരളത്തിന്റെ ചരിത്രം, സർവജ്ഞപീഠം, തലപ്പൊലി, മഹാബലി, കൃഷ്ണൻ, ഗണപതി, ചാതുർവർണ്യഗോപുരം.... എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ ബുദ്ധബിംബത്തിന്റെ ഈ കാലപ്പകർച്ച കാണാം. ഹൈന്ദവാചാരങ്ങളും തത്വചിന്തകളും വിഗ്രഹങ്ങളും ക്ഷേത്രങ്ങളും സ്ഥാപനങ്ങളും ചരിത്രവുമായി വികസിച്ചവയൊന്നടങ്കം ബുദ്ധസംസ്‌കൃതിയുടെ നിഗ്രഹത്തിൽ നിന്നുടലെടുത്തതാണെന്ന് മുരളി സയുക്തികം വാദിക്കുന്നു. 'തലപ്പൊലി' എന്ന ചിത്രവും അതിനു മുരളി എഴുതിയ ടിപ്പണിയും ശ്രദ്ധിക്കുക:

'കേരളത്തിലെ ക്ഷേത്രങ്ങളിൽ ഇന്നും നിലനിൽക്കുന്ന 'തലപ്പൊലി' എന്ന ആചാരമായ, സ്ത്രീജനങ്ങളെ അണിനിരത്തിക്കൊണ്ടുള്ള 'ഫാഷൻഷോ'യുടെ ഉത്ഭവ-പരിണാമ രഹസ്യങ്ങളിലേക്ക് വ്യക്തമായ കാലഗണനയോടും, സാമൂഹ്യ ചരിത്രബോധത്തോടും കൂടി ഇറങ്ങിച്ചെല്ലുമ്പോൾ കാണാനാവുന്ന ദൃശ്യമാണ് ഈ ചിത്രത്തിലൂടെ വരച്ചുകാട്ടുന്നത്. ബൗദ്ധരാജഗുരുക്കന്മാർ പാണ്ഡിത്യ തർക്കത്തിൽ തോൽക്കുമ്പോൾ ഗുരുവിന്റെയും ശിഷ്യഗണങ്ങളുടെയും നാവോ തലയോ രാജാവിനെക്കൊണ്ടുതന്നെ അരിഞ്ഞുവാങ്ങുന്ന കുടിലബുദ്ധി മനുവാദികളായ ബ്രാഹ്മണപണ്ഡിതർ ഒഴിച്ചുകൂടാനാകാത്ത ചടങ്ങായി നടപ്പാക്കിയിരിക്കണം. ഇങ്ങനെ അറുത്തുവാങ്ങിയ ബൗദ്ധരുടെ രക്തം കട്ടപിടിച്ച തലകൾ കൈകളിലേന്തിയ സ്ത്രീകളെ ക്ഷേത്രാങ്കണത്തിൽ അണിനിരത്തിക്കൊണ്ട് സവർണ്ണ ബ്രാഹ്മണ പണ്ഡിതരെ വരവേൽക്കുന്ന അതിഭീകരമായ ചടങ്ങിന്റെ പ്രതീകാത്മക ആവർത്തനമാണ് ഇന്നും ക്ഷേത്രാചാരമായി തുടരുന്ന തലപ്പൊലി. മനുഷ്യതലക്കു പകരം തേങ്ങയും രക്തത്തിനു ബദലായി തെച്ചിപ്പൂവും പ്രതീകാത്മകമായി നിലനിർത്തിക്കൊണ്ട് ആചാരവൽക്കരിക്കപ്പെട്ട തലപ്പൊലി, നമ്മുടെ ഭൂതകാലത്തിലെ ഹിംസാത്മക ചരിത്രസത്യങ്ങളുടെ ഒരു അനുഷ്ഠാന ഫോസിലാണ്'.

രണ്ട്: ബുദ്ധശിരസും അന്ധതയും

ബുദ്ധന്റെ ഛേദിക്കപ്പെട്ട ശിരസും അടഞ്ഞ കണ്ണുകളുമാണ് മുരളിയുടെ ചിത്രഭാഷയുടെ കേന്ദ്രസൂചകങ്ങൾ. ചരിത്രത്തിന്റെ തന്നെ ഗളച്ഛേദമായി മാറുന്നു, ബുദ്ധശിരസ്. കണ്ണടച്ചവരോ, കണ്ണുകെട്ടിയവരോ, കണ്ണില്ലാത്തവരോ, മരിച്ചവരോ ഒക്കെയായി ആന്ധ്യത്തിന്റെ വിധിയേറ്റുവാങ്ങിയവരാണ് മിക്ക ചിത്രങ്ങളിലെയും മർത്യ-ദൈവ രൂപങ്ങൾ. അടിമത്തവും കീഴാളതയും ഹിംസയും അധിനിവേശവും തിരസ്‌കാരവും വേട്ടയും വർണവെറിയും സ്ത്രീവിരുദ്ധതയും കാഴ്ചയുടെ അഭാവങ്ങളായി പ്രതീകവൽക്കരിക്കപ്പെടുന്നു. കണ്ണുകെട്ടപ്പെട്ട നീതിബോധമായും ഈ ചിത്രഭാഷയെ വായിച്ചെടുക്കാം. '90കളിലെ ചിത്രങ്ങളിൽനിന്ന് 2012 മുതൽ മുരളി വരച്ച ചിത്രങ്ങൾക്കുള്ള ഏറ്റവും പ്രകടമായ വ്യത്യാസവും ഈ സൂചകങ്ങളാണ്. 'ഇന്ത്യൻ ബ്ലൈൻഡ്‌നസ്' എന്ന ചിത്രത്തിലാണ് അന്ധതയുടെ പ്രത്യക്ഷവൽക്കരണമാരംഭിക്കുന്നത്. മഹത്വവൽക്കരിക്കപ്പെട്ട അടിമത്തം, മൂകാംബിക, നങ്ങേലിയുടെ ത്യാഗം, ലക്ഷ്മണരേഖ, സർവജ്ഞപീഠം, തലപ്പൊലി, ശംബൂകമോക്ഷം, ഹിംസയുടെ വേഷവിധാനങ്ങൾ, ചാതുർവർണ്യഗോപുരം, ഗണപതി.... എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ കാണാം ഛേദിക്കപ്പെട്ട ബുദ്ധശിരസും അടഞ്ഞ കണ്ണുകളും. 'ഗണപതി' എന്ന ചിത്രവും അതിനുള്ള അടിക്കുറിപ്പും നോക്കുക:

'ബൗദ്ധരെ സംബന്ധിച്ച് ആന ബുദ്ധന്റെ ഒരു പ്രതീകമാണ്. ബുദ്ധന്റെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളുമായി ബന്ധപ്പെട്ട സംഭവങ്ങളിലൂടെയും കഥകളിലൂടെയും കടന്നുവരുന്ന ആന, കാള, കുതിര, സിംഹം തുടങ്ങിയ മൃഗങ്ങൾ വിഗ്രഹാരാധനയോ ദൈവസങ്കൽപ്പമോ അംഗീകരിക്കാത്ത ബൗദ്ധർക്ക് ബുദ്ധസ്മരണയുണർത്തുന്ന പ്രതീകങ്ങളായി മാറിയിരുന്നു. ഭുവനേശ്വറിനടുത്തുള്ള ദൗളിഗിരിയിൽ ഏതാണ്ട് 2300 വർഷം പഴക്കമുള്ളതും അശോകചക്രവർത്തിയുടെ ബുദ്ധധർമ്മപ്രചരണത്തിന്റെ ഭാഗമായി നിർമ്മിക്കപ്പെട്ടതുമായ ഗജോത്തമശിൽപ്പം പാറക്കെട്ടിൽനിന്നും പുറത്തുവരുന്ന ആനയുടേതാണ്. ബുദ്ധന്റെ ജനനവുമായി ബന്ധപ്പെട്ട ഒരു കഥയാണ് സിംബോളിക്കായ ഈ ശിൽപ്പത്തിന്റെ ഉള്ളടക്കം. ബുദ്ധന്റെ പ്രതീകമായ ആനയെ ജാതീയ ഹിന്ദുത്വത്തിലേക്ക് ഒരു നോക്കുകുത്തിയായി ഇറക്കുമതി ചെയ്തതിന്റെ ഉദ്ദേശംതന്നെ ബൗദ്ധരെ നിർവ്വീര്യമാക്കാനുള്ള അടവുനയമാണ്. അജയ്യമായ ബൗദ്ധ ജനകീയ ധാർമ്മിക ശക്തിയെ തെറ്റിദ്ധരിപ്പിച്ച് കൊണ്ട് അതേ ശക്തികൊണ്ട് തന്നെ മറികടക്കാനുള്ള വിഘ്‌നനിവാരണ വിദ്യയാണ് ഗണപതിരൂപത്തിൽ പ്രതീകാത്മകമായി സന്നിവേശിപ്പിച്ചിരിക്കുന്നത്. പ്രതീകാത്മകമായ ബുദ്ധമത ഗളച്ഛേദം തന്നെയാണ് ഗണപതി സങ്കല്പത്തിന്റെ ആധാരം. ബ്രാഹ്മണ പൗരോഹിത്യം അവതരിപ്പിച്ച മറ്റു സവർണ്ണ ദൈവസങ്കല്പങ്ങളെ എല്ലാം ആരാധിക്കാൻ തുടങ്ങുന്നതിന് മുമ്പ് വിഘ്‌നേശ്വരപൂജ ബ്രാഹ്മണ്യം വ്യവസ്ഥപ്പെടുത്തിയതും ബൗദ്ധപ്രതിരോധത്തെ നിർവ്വീര്യമാക്കാൻ തന്നെ. അങ്ങനെ, ബുദ്ധമതവിശ്വാസികളിലെ വെണ്ണപ്പാളികളിൽ പ്രതിഷേധമവശേഷിക്കുന്നവർക്ക് കൂടി ആശ്വാസം ലഭിക്കുന്ന പ്രത്യേക അവകാശമായി മാറി ഗണപതിപൂജ. ബ്രാഹ്മണസാന്നിദ്ധ്യം ഉറപ്പാക്കുന്ന ചടങ്ങായി ഗണപതിപൂജ വർത്തമാന കാലത്തും ഒരു പ്രേതബാധപോലെ സമൂഹത്തിൽ ഇന്നും നിലനിൽക്കുന്നു'

മൂന്ന്: കീഴാളതയുടെ ചിത്രചരിത്രം

നടരാജൻ, ശ്രീകൃഷ്ണൻ, അയ്യപ്പൻ, മഹാബലി, ഏകലവ്യൻ, ശംബൂകൻ തുടങ്ങിയ ദൈവങ്ങളെയും പുരാണ കഥാപാത്രങ്ങളെയും കുറിച്ചുള്ള ചിത്രങ്ങൾ; ചാന്നാർ കലാപം മുതൽ കണ്ണൂരിലെ ബോംബ് രാഷ്ട്രീയം വരെയുള്ള സന്ദർഭങ്ങൾ; ബുദ്ധഹത്യ മുതൽ ടി.പി. വധം വരെയുള്ള അനുഭവങ്ങൾ - ഓരോന്നും ശ്രദ്ധിക്കുക. ഇന്ത്യൻ കീഴാളതയുടെ രാഷ്ട്രീയവ്യാഖ്യാനങ്ങളാണ് മുരളിയുടെ ചിത്രങ്ങൾ മിക്കവയും. ഈ ഗ്രന്ഥത്തിനെഴുതിയ ശ്രദ്ധേയമായ പഠനത്തിൽ എ.ടി. മോഹൻരാജ് പറയുന്നു: 

'ആധുനിക ചിത്രകല എന്ന വ്യവഹാരത്തിൽ അധഃസ്ഥിതരുടെയും സ്ത്രീകളുടെയും സാന്നിദ്ധ്യം സമീപകാലത്തു മാത്രമാണ് ഇന്ത്യയിൽ പ്രത്യക്ഷമായത്. രവിവർമ്മ മുതൽ നാളിതുവരെയുള്ള വ്യവസ്ഥാപിതമായ ആധുനിക ഇന്ത്യൻചിത്രകല സവർണ്ണ പ്രത്യയശാസ്ത്രങ്ങളെ നിലനിർത്തുവാനും അതിനെ പുനരുത്പ്പാദിപ്പിക്കാനും തന്നെയാണ് ശ്രമിച്ചുകൊണ്ടിരുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനദശകങ്ങളാകുമ്പോഴേക്കും ദളിത് ചിന്തകരും എഴുത്തുകാരും കലാകാരന്മാരും സംസ്‌കാരത്തിന്റെയും രാഷ്ട്രീയത്തിന്റെയും മേലുള്ള ബ്രാഹ്മണാധിപത്യത്തെ ചോദ്യം ചെയ്ത് തുടങ്ങിയിരുന്നു. ഒരുപക്ഷേ, സമാന്തരമായിത്തന്നെ ഫെമിനിസ്റ്റ് ആശയങ്ങളും പ്രയോഗരീതികളും നേരിയ അളവിലെങ്കിലും പ്രചരിതമാകുകയും ചെയ്തിരുന്നു. ജനസംഖ്യയിൽ ബഹുഭൂരിപക്ഷം വരുന്ന അധഃസ്ഥിതമനുഷ്യരുടെ മനുഷ്യപരിഗണനപോലും നൽകാതെ പീഡിപ്പിച്ചും, ചൂഷണം ചെയ്തും പ്രത്യക്ഷമല്ലാത്ത അടിമത്വം നിലനിർത്തുകയാണ് ഇവിടെ ചെയ്തുകൊണ്ടിരിക്കുന്നത്. ബ്രാഹ്മണ്യത്തിന്റെ നിയമങ്ങളെ ചോദ്യം ചെയ്യുന്ന ദലിത് തത്വശാസ്ത്രഗ്രന്ഥങ്ങളും ചരിത്രരചനയെ ബ്രാഹ്മണവിമുക്തമാക്കുന്ന ചരിത്രപഠനങ്ങളും ഇന്ത്യയിലുടനീളം ഇക്കാലത്ത് വിരചിതമാകുന്നുണ്ട്. കീഴാളകലയും, കീഴാളസാഹിത്യവും എല്ലാ നിയന്ത്രണങ്ങളെയും ഭേദിച്ച് സർവ്വകലാശാലകളിലെ വരേണ്യവിഭാഗങ്ങളിൽ സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞു. എങ്കിലും നൂറ്റാണ്ടുകളിലൂടെയുള്ള രാകിയെടുത്ത പ്രത്യയശാസ്ത്ര ഉപകരണങ്ങൾ കൊണ്ട് ബ്രാഹ്മണ്യം രൂപപ്പെടുത്തിയ ഇന്ത്യൻ മനസ്സിനെ അതിൽ നിന്നും വിമുക്തമാക്കുക എളുപ്പമുള്ള കാര്യമല്ല.

ചിത്രകാരൻ ടി. മുരളിയുടെ ചിത്രങ്ങൾ ചരിത്രത്തെയും പുരാവൃത്തങ്ങളെയും അധഃസ്ഥിത പരിപ്രേക്ഷ്യത്തിൽ വ്യാഖ്യാനിക്കുകയാണ് ചെയ്യുന്നത്. ഇന്ത്യയിലെ ദലിത് - കീഴാള കലാകാരന്മാരെയും എഴുത്തുകാരെയും പോലെ ഈ ചിത്രകാരനും ചരിത്രത്തെയും പുരാവൃത്തങ്ങളെയും അടിത്തട്ടിൽ നിന്നുകൊണ്ട് മുകളിലേക്ക് വീക്ഷിക്കുന്നു. അതുകൊണ്ടുതന്നെ ചിത്രങ്ങളെല്ലാം സർവ്വസമ്മതങ്ങളായിട്ടുള്ള പുരാവൃത്ത ആഖ്യാനങ്ങളെയും സംഭവങ്ങളെയും കീഴ്‌മേൽ മറിച്ചിടുന്നു. ചിത്രം കമ്പോളത്തിലേക്കുള്ള ഒരു ഉല്പന്നം മാത്രമായി മാറിപ്പോകുന്ന വർത്തമാനകാല സാമ്പത്തിക രാഷ്ട്രീയ കാലാവസ്ഥയിൽ ഒരു പ്രലോഭനത്തിനും വഴങ്ങാതെ രചനകൾ ആകെത്തന്നെ ചരിത്രത്തിന്റെ ക്ഷോഭജനകമായ വ്യാഖ്യാനങ്ങളാക്കി മാറ്റുകയാണ് ഈ ചിത്രകാരൻ.'

നാല്: സ്ത്രീയുടെ ചരിത്രജീവിതം

'മൂകാംബിക എന്തുകൊണ്ട് മൂകാംബികയായി?' എന്ന മുരളിയുടെ ചിത്രം ശ്രദ്ധിക്കുക. അറുത്തെടുക്കപ്പെട്ട ഒരു സ്ത്രീശിരസ്സാണ് മൂകാംബികയിലെ മൂലപ്രതിഷ്ഠ. ബൗദ്ധപാരമ്പര്യത്തെ ഗളഛേദം ചെയ്തുകൊണ്ടുള്ള ദിഗ്‌വിജയയാത്രയിൽ ശങ്കരൻ നടത്തിയ പ്രതീകാത്മക ഹിംസകളിലൊന്ന്. അറിവിന്റെയും സംവാദത്തിന്റെയും മണ്ഡലങ്ങളിൽ ബ്രാഹ്മണ്യം കൊട്ടിയടച്ചുകളഞ്ഞ ചരിത്രസന്ദർഭങ്ങളിലൊന്നിന്റെ രൂപകസാന്നിധ്യം. നങ്ങേലിയുടെ ത്യാഗം, ചാന്നാർ കലാപം, താത്രിക്കുട്ടിയുടെ സ്മാർത്തവിചാരം, അഞ്ചാംപുരയിലെ അന്തർജനം, ലക്ഷ്മണരേഖ എന്നിങ്ങനെ നിരവധി രചനകളിലുണ്ട്, ഇന്ത്യാചരിത്രത്തിലെ സ്ത്രീയവസ്ഥകളുടെ നേർചിത്രങ്ങൾ. ചരിത്രവ്യാഖ്യാനത്തിൽ ചില പാകപ്പിഴകളുള്ളപ്പോഴും നങ്ങേലിയുടെ ത്യാഗം ചിത്രീകരിക്കുന്ന മൂന്നു ചിത്രങ്ങൾ ഇവയിൽ ഏറ്റവും പ്രസിദ്ധമാണ്. 'താത്രിക്കുട്ടിയുടെ സ്മാർത്തവിചാര'മെന്ന ചിത്രത്തിന് മുരളി എഴുതിയ വിശദീകരണം നോക്കുക:

'സവർണ്ണ സമൂഹത്തിലെ സാധാരണ നായർ സ്ത്രീകൾ മുതൽ അമ്പലവാസികൾ, ക്ഷേത്രങ്ങളിലെ കൂത്തച്ചിമാർ, കോവിലകങ്ങളിലെ കുലീനരായ ആത്തച്ചിമാർ, ചന്ദ്രോത്സവങ്ങളിലെ നായികമാരായ പൊലിയാടിച്ചികൾ എന്നിവർക്കു മാത്രം വിധിച്ചിട്ടുള്ള അച്ചിചരിത/സന്ദേശകാവ്യ നായികയായി, മഹത്വവൽക്കരിക്കപ്പെട്ട സംബന്ധമെന്ന വേശ്യാവൃത്തിയിൽ പുളഞ്ഞു രസിക്കാനുള്ള ശൂദ്രജാതീയ ബാധ്യത ഒരു അന്തർജ്ജനം സ്വമേധയ എടുത്തണിയുന്നത് പുരുഷാധിപത്യത്തിന്റെ കോട്ടയായിരുന്ന ബ്രാഹ്മണ സമുദായത്തിന് താങ്ങാനാകാത്ത സ്ത്രീശരീരത്തിന്റെ വിസ്‌ഫോടനമായിരുന്നു. വംശീയ ദുരഭിമാനത്തിന്റെയും ജാതീയവിവേചനത്തിന്റെയും തിന്മ നിറഞ്ഞതും 1200 വർഷക്കാലത്തെ മനുഷ്യവംശ പീഡനത്താൽ ശാപഗ്രസ്തവുമായിരുന്ന സ്ത്രീവിരുദ്ധ ബ്രാഹ്മണ സമുദായത്തിൽ നിന്നും സ്വയം ഭ്രഷ്ടയാക്കപ്പെടാൻ സന്നദ്ധയായ വിപ്ലവകാരിയായ താത്രിക്കുട്ടിയിൽ നിന്നുമാണ് നമ്പൂതിരി സമുദായം മാനുഷികതയിലേക്കുള്ള തിരിച്ചുനടത്തം ആരംഭിക്കുന്നതും ആരംഭിക്കേണ്ടതും'.

അഞ്ച്: നവോത്ഥാനത്തിന്റെ ശീർഷാസനം

നാരായണഗുരുവിന്റെ തത്വങ്ങൾക്കു സംഭവിച്ച വിപര്യയങ്ങൾ മുതൽ കമ്യൂണിസ്റ്റ്പാർട്ടിയുടെ ഹിംസാരാഷ്ട്രീയം വരെയുള്ളവ ഇതിനുദാഹരണമാണ്. ജാതി-മത-ലിംഗ-രാഷ്ട്രീയ വെറികളുടെ
കൂത്തരങ്ങായി കേരളം മാറിയതിന്റെ വിമർശനപാഠങ്ങളായി കാണാം, മുരളിയുടെ ഒരു വിഭാഗം ചിത്രങ്ങളെ. ചരിത്രത്തിലില്ലാത്ത ചിത്രങ്ങളും ചിത്രങ്ങളിലില്ലാത്ത ചരിത്രങ്ങളുമായി ഇവ ഒരു സൂക്ഷ്മ സാമൂഹികത മുന്നോട്ടുവയ്ക്കുന്നു. ടി.പി. വധം പശ്ചാത്തലമാക്കി വരച്ച ശംബൂകമോക്ഷം എന്ന ചിത്രം നോക്കുക.

ആറ് ബ്രാഹ്മണ്യത്തിന്റെ 'ചിത്രവധം'

ബ്രഹ്മഹത്യയാണ് മുരളിയുടെ ചിത്രകലയിലെ ചരിത്രനീതി. ബുദ്ധപാരമ്പര്യങ്ങൾക്കുമേൽ ബ്രാഹ്മണ്യം നടത്തിയ ഹിംസാത്മകമായ അധിനിവേശങ്ങളുടെ നാൾവഴികളായി ഇന്ത്യാചരിത്രത്തെ രേഖപ്പെടുത്തുന്നവയാണ് മുരളിയുടെ മിക്കവാറും രചനകൾ. ഇവയിൽ ഒന്നടങ്കം വെളിപ്പെടുന്ന രാഷ്ട്രീയം, ബ്രാഹ്മണ്യത്തിന്റെ സാംസ്‌കാരികാധിനിവേശത്തിനെതിരായ ചെറുത്തുനിൽപ്പിന്റെ ബോധംതന്നെയാണ്. ബി.ആർ.പി. ഭാസ്‌കർ മുരളിയുടെ ചിത്രകലാതന്ത്രങ്ങളെ സംക്ഷിപ്തമായവതരിപ്പിച്ചുകൊണ്ടു പറയുന്നു:

'ഫ്യൂഡൽകാല ജാതിമത അസമത്വത്തിന്റെ ഉറവിടം തേടിയുള്ള യാത്ര ടി. മുരളിയെ ചരിത്രത്തിന്റെ ഇരുട്ടറകളിലേക്കാണ് നയിച്ചത്. ദൈവങ്ങളെ ഉപയോഗിച്ച് മനുഷ്യത്വവിരുദ്ധമായ ജാതീയ അടിമത്വത്തെ മഹത്വവൽക്കരിച്ചതെങ്ങനെയെന്ന് അദ്ദേഹം ചിത്രങ്ങളിലൂടെ കലാസ്വാദകർക്ക് കാട്ടിക്കൊടുക്കുന്നു. ഒപ്പം ബൗദ്ധ-ജൈന പാരമ്പര്യം സംബന്ധിച്ച ചരിത്രവസ്തുതകൾ മറച്ചുപിടിച്ചും മിത്തുകൾ സൃഷ്ടിച്ചും ജീർണ്ണത വളർത്തിയും വൈദികസമൂഹം നടത്തിയ അധിനിവേശത്തിന്റെ കഥ അമർഷവും പരിഹാസവും കലർന്ന ഭാഷയിൽ പറയുകയും ചെയ്യുന്നു'.

ഏഴ്: ഹിംസയുടെ ചരിത്രപാഠം

ഇന്ത്യൻ, കേരളീയ ചരിത്രത്തെ കീഴാളർക്കുമേൽ ബ്രാഹ്മണ്യം നടത്തിയ നാനാതരം ഹിംസകളുടെ രാഷ്ട്രീയാബോധമായി സംഗ്രഹിക്കുകയാണ് മുരളി. മതവിശ്വാസങ്ങളും ക്ഷേത്രാചാരങ്ങളും ദേവപ്രതിഷ്ഠകളും രാജശാസനങ്ങളും മിത്തുകളും രാഷ്ട്രീയപ്രത്യയശാസ്ത്രങ്ങളും ഹിംസയുടെ മൂലധനം കൊണ്ടു സമൃദ്ധമാണ്. കാളീപൂജ മുതൽ ശ്രീകൃഷ്ണവധം വരെ; ഗണപതി മുതൽ മൂകാംബിക വരെ; ശംബൂകൻ മുതൽ രാജ്മഹൽ വരെ; മഹാബലി മുതൽ മഹാത്മാഗാന്ധി വരെ; സിസ്റ്റർ അഭയ മുതൽ ടി.പി. ചന്ദ്രശേഖരൻ വരെ - ആരും, ഒന്നും, ഹിംസകൊണ്ടല്ലാതെ ചരിത്രത്തിൽ അടയാളപ്പെടുന്നില്ല.

നിസംശയം പറയാം, കേരളീയ ചിത്രകാലചരിത്രത്തിലും മലയാള കീഴാള പഠനപദ്ധതിയിലും മുരളി അവതരിപ്പിക്കുന്നത് മൗലികമായ ഒരു വഴിമാറിനടപ്പാണ്. എങ്കിലും പരിഹരിക്കേണ്ട ഒന്നിലേറെ അപാകങ്ങൾ ഈ ഗ്രന്ഥത്തിലുണ്ട്. അക്ഷരത്തെറ്റുകളുടെ ആറാട്ടാണ് പുസ്തകം നിറയെ. നങ്ങേലിയുടെ മരണം 1803ലാണ്. മുരളി അത് 1920ലാണെന്നു പറയുന്നു. കാമസൂത്രം മുതൽ ക്ഷേത്രശില്പങ്ങളും സംബന്ധവ്യവസ്ഥയും വരെയുള്ളവ ലൈംഗിക അരാജകത്വം മാത്രമാണെന്നു കുറ്റപ്പെടുത്തുന്നു. 'ആനത്തലയും മനുഷ്യശിരസുമുള്ള ദൈവം' എന്നിങ്ങനെയുള്ള വികലപ്രയോഗങ്ങൾ വേറെ. അതേസമയം, നവമാദ്ധ്യമങ്ങൾവഴി തന്റെ കലയും സംവാദങ്ങളും സമൂർത്തമായി നിലനിർത്തുന്നതിൽ മുരളിക്കുള്ള താൽപര്യം എടുത്തുപറയേണ്ടതാണ്. മുരളിയുടെ മുഴുവൻ ചിത്രങ്ങളും കുറിപ്പുകളും വായിക്കാൻ താൽപര്യമുള്ളവർ അദ്ദേഹത്തിന്റെ ബ്ലോഗ് സന്ദർശിക്കുക.

http://chithrakaran.blog.pct.in

പുസ്തകത്തിൽനിന്ന്:-

മഹത്വവൽക്കരിക്കപ്പെട്ട അടിമത്വം 2

'സ്വന്തം അടിമത്തം ഒരു ജാതീയ ദുരഭിമാനമായി വിധേയത്വത്തോടെ അനുഭവിച്ചു തീർക്കുന്ന ശൂദ്രന്റെ നിർമ്മിതിക്കു പിന്നിലുള്ള കാരണങ്ങളാണ് ഈ ചിത്രം അന്വേഷിക്കുന്നത്. ബുദ്ധമതത്തിൽ അറിവും, ചിന്തയും ആയിരം ദളങ്ങളുള്ള പ്രബുദ്ധ താമരയായി വിരിഞ്ഞപ്പോൾ മന്ത്രവാദികളായ പുരോഹിതരുടെ സ്വന്തം മതമായ ഹിന്ദുമതത്തിൽ മോക്ഷവും ഭഗവൽ സാക്ഷാത്കാരവുമെന്ന വ്യാജേന താമര വിരിയിക്കുന്നത് അടിമത്വത്തിൽ നിന്നും, ഭയഭക്തിയിൽ നിന്നും, അനീതിയിൽ നിന്നും, ദൈവങ്ങൾ പോലും അനുവർത്തിക്കുന്ന ലജ്ജാകരമായ ചതിയിൽ നിന്നും, ലൈംഗികതയിൽ നിന്നും ലൈംഗിക അരാജകത്വത്തിന്റെ കാമസൂത്രങ്ങളിൽ നിന്നും, വേശ്യാവൃത്തിയുടെ മഹത്വവൽക്കരണത്തിനായി എഴുതപ്പെട്ട കുട്ടനീമതങ്ങളിൽ നിന്നം, വിവിധ ഭാഷാകാവ്യങ്ങളായ വൈശികതന്ത്രങ്ങളിൽ നിന്നും, സന്ദേശകാവ്യങ്ങളിലെ കൊട്ടാരവേശ്യകളിൽ നിന്നും കുത്തച്ചികളിൽ നിന്നും അക്ഷരം അറിയുന്നത് നിരോധിക്കുന്ന മനുസ്മൃതികളിൽ നിന്നുമാണ്. എന്നിട്ടോ.... മന്ത്രവാദികൾ സൗജന്യ ലൈംഗിക സുഖത്തിന്റെയും ഗുണ്ടാസേവനങ്ങളുടെയും പ്രതിഫലമായി നൽകിയ അംഗീകാരമായ ജാതിപ്പേരിന്റെ നാറുന്ന വാലുകളിൽ താമര വിരിയിച്ച് ദുരഭിമാന തുന്തിലരായി വർത്തമാനക്കാലത്തെപ്പോലും മലീമസമാക്കുന്നു. ഈ ചരിത്രസത്യം പറയാൻ ഇതിലും നല്ലൊരു ബിംബം ചിത്രകാരന്റെ മനസ്സിൽ ജന്മം കൊള്ളുന്നില്ല.

ചിന്താശേഷിയുടെ ഔന്നിത്യത്തിൽ അറിവിന്റെ പാരമ്യപ്രഭയിൽ സഹസ്രദലകമലം വിരിയിക്കുന്ന ഋഷിമാരുടെ നിർവ്വാണമെന്നോ, മോക്ഷമെന്നോ വിശേഷിപ്പിക്കുന്ന അവസ്ഥയെ, അടിമത്വത്തിന്റെ ആസനത്തിൽ കുരുത്ത താമരയായി രൂപഭേദം വരുത്തി കേരളത്തെയും ഇന്ത്യയെയുമൊക്കെ ജാതീയതയുടെ ഭ്രാന്താലയമാക്കിയ മന്ത്രവാദികളായ ബ്രാഹ്മണ്യത്തിന്റെ മനുഷത്വരഹിതമായ ക്രൂര സാമൂഹ്യവ്യവസ്ഥയിലെ ഇരയാണ് ഈ ചിത്രത്തിലെ ശൂദ്രൻ. അതിപ്രധാനമായ അടിമത്വത്തിന്റെ കാരണങ്ങളിലേക്ക് വഴിതെറ്റാതെ സഞ്ചരിക്കാനുള്ള ശ്രമം കൂടിയാണ് ഈ ചിത്രം. ഇന്ത്യയിൽ 1600 വർഷക്കാലത്തിലേറെയായി നിലനിന്നിരുന്ന ചാതുർവർണ്ണ്യത്തിലധിഷ്ഠിതമായ സാമൂഹ്യഘടനയുടെ നിലനിൽപ്പിനും വളർച്ചയ്ക്കും കാരണമായ അടിമത്വത്തിന്റെ മഹത്വവൽക്കരണം വലിയൊരു മാനേജ്‌മെന്റ് സാങ്കേതിക വിദ്യയായതിനാൽ അടിമത്വത്തിന്റെ പുതിയ കോർപ്പറേറ്റ് പതിപ്പുകളെ തിരിച്ചറിയാൻ ഈ പഠനം സഹായിക്കുന്നതുമാണ്.

ചിത്രകാരൻ മനസ്സിലാക്കിയിടത്തോളം സനാതന സവർണ്ണ ഹിന്ദുമതത്തിന്റെ 'ചാതുർവർണ്ണ്യം' എന്ന അടിത്തറ തന്നെ രണ്ടു കള്ള അറകളോടുകൂടി കുടില തന്ത്രത്തിൽ നിർമ്മിക്കപ്പെട്ടതാണ്. ചാതുർവർണ്ണ്യം എന്നതുകൊണ്ട് അർത്ഥമാക്കുന്ന മനുഷ്യസമൂഹത്തിലെ ജനങ്ങളെ നാലായി വിഭജിച്ചുകൊണ്ടുള്ള സാമൂഹ്യഘടന പുറത്തേക്കു കാണിക്കാനുള്ള അടവുതന്ത്രം മാത്രമായിരിക്കണം. പ്രായോഗിക തലത്തിൽ (മന്ത്രവാദികളായതിനാൽ ദൈവത്തിന്റെപോലും ഉടമയായ) ബ്രാഹ്മണൻ, ബ്രാഹ്മണനെ സേവിക്കാനായി സൃഷ്ടിക്കപ്പെട്ട അടിമയായ ശൂദ്രൻ എന്നീ രണ്ടു ജാതിയിലുള്ളവരെ മാത്രമേ സവർണ്ണ ഹിന്ദുത്വം ഉൾക്കൊള്ളാൻ തയ്യാറായിരുന്നുള്ളൂ. ആ രണ്ടു ഗണത്തിലും പെടാത്ത ജനങ്ങളെ അവർണ്ണരെന്നും, അവരുടെ രാജാക്കന്മാരെ അഹങ്കാരികളെന്നോ, അസുരന്മാരെന്നോ, രാക്ഷസരെന്നോ വിശേഷിപ്പിച്ച കൊന്നൊടുക്കിയിരുന്നത് പുരാണേതിഹാസങ്ങളിൽ തന്നെ ധാരാളമായി കാണാം. ബ്രാഹ്മണൻ, ശൂദ്രൻ എന്നീ ജാതികൾക്കു പുറമെ ബ്രാഹ്മണനു തൊട്ടുതാഴെയായി രാമൻ, കൃഷ്ണൻ, അർജ്ജുനൻ തുടങ്ങിയ ദൈവങ്ങളുടെയും ദൈവങ്ങളുടെ കുടുംബക്കാരുടെയും ജാതിയായ ക്ഷത്രിയനും, അവർക്കു താഴെയായി ശൂദ്രന് മുകളിലായും കുബേരനെപ്പോലുള്ള ധനികരായ വൈശ്യരെയും ഉൾക്കൊള്ളുന്നതായി ഭാവിക്കുന്നുണ്ടെങ്കിലും, ആ രണ്ടു വർണ്ണങ്ങളും സാങ്കൽപ്പികങ്ങൾ മാത്രമെന്ന് കരുതേണ്ടിയിരിക്കുന്നു. ചാതുർവർണ്ണ്യത്തിലെ ക്ഷത്രിയൻ, വൈശ്യൻ എന്നിങ്ങനെയുള്ള രണ്ടു കള്ള അറകൾ കൊണ്ടാണ് സമൂഹ ആധിപത്യവും, പ്രാതിനിധ്യവും വ്യാജമായി ബ്രാഹ്മണ മന്ത്രവാദികൾ തന്ത്രപൂർവ്വം നിർമ്മിച്ച് നടപ്പിലാക്കിയിരിക്കുന്നത്. സമൂഹത്തെ മൊത്തമായി പ്രതിനിധീകരിക്കുന്നു എന്ന് തോന്നിപ്പിച്ചുകൊണ്ട് തങ്ങളുടെ ആജ്ഞാനുവർത്തിയും അക്ഷരാഭ്യാസമില്ലാത്തവനും അടിമയുമായ ശൂദ്രനെക്കൊണ്ട് ക്ഷത്രിയ-വൈശ്യ ജാതിക്കളങ്ങൾക്കൂടി ഹിരണ്യഗർഭം, തുലപുരുഷദാനം എന്നീ താന്ത്രികവിദ്യകളുടെ പുകമറയുടെ സഹായത്തിൽ ആടി അഭിനയിപ്പിക്കുന്നത് ചരിത്രത്തിൽ കാണാനാകും. രാജ്യത്തിന്റെ സമ്പത്തു മുഴുവൻ ദൈവത്തിന്റെ മുന്നിൽ തൃപ്പടിദാനമായി സമർപ്പിച്ച് മൂത്രമൊഴിക്കാൻ പോലും ബ്രാഹ്മണന്റെ അനുവാദം വേണമെന്ന് വിശ്വസിച്ചിരുന്ന നമ്മുടെ ശൂദ്ര രാജാക്കന്മാർ മഹത്വവൽക്കരിക്കപ്പെട്ട അടിമത്വത്തിന്റെ ദയനീയ ഉദാഹരണങ്ങളാണ്'.

അമണ
ചിത്രകാരൻ ടി. മുരളി
മുദ്ര ബുക്‌സ്, കോഴിക്കോട്, 2016
വില: 170 രൂപ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP