Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മലയാളിസ്ത്രീയുടെ ലിംഗസമരങ്ങൾ

മലയാളിസ്ത്രീയുടെ ലിംഗസമരങ്ങൾ

ഷാജി ജേക്കബ്

'പുരുഷന് സ്ത്രീയിലേക്കുള്ള ദൂരം ഒരു നിശ്വാസത്തിനപ്പുറമാണെങ്കിൽ സ്ത്രീക്കു പുരുഷനിലേക്കുള്ള ദൂരം ഒരു കടലാഴമാണ്' എന്നെഴുതുന്നു, ഹണിഭാസ്‌കരൻ. 'സമഗ്രമായ ഒരു സാമൂഹികവിപ്ലവം കൂടാതെ ഈ നാട്ടിൽ മനുഷ്യോചിതമായ ഒരു സ്ത്രീപുരുഷബന്ധം രൂപപ്പെടുകയില്ല' എന്ന് ശാരദക്കുട്ടി.

അടിമകൾക്കു തെരഞ്ഞെടുപ്പില്ല. ഉടമകളെ നിശ്ചയിക്കാനും നിയന്ത്രിക്കാനും അടിമകൾക്കവകാശമില്ലാത്തതുകൊണ്ടുമാത്രം വലിയ കലാപങ്ങളില്ലാതെ നിലനിന്നുപോകുന്ന ഒരു പ്രാകൃതമനുഷ്യവ്യവസ്ഥയാണല്ലോ മലയാളിയുടെ ദാമ്പത്യവും കുടുംബവും. എന്നിട്ടും വിമോചനസമരങ്ങളിലൂടെ ചില അടിമകളെങ്കിലും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു വെളിയിൽ പോകുകതന്നെ ചെയ്യുന്നു. പോയാലും പോയില്ലെങ്കിലും മലയാളിസ്ത്രീകളുടെ ജീവിതം തിങ്ങിനിറഞ്ഞ സംഘർഷങ്ങൾകൊണ്ട് ഏതുനിമിഷവും പൊട്ടിത്തെറിക്കാവുന്ന ഒരു പ്രഷർ കുക്കർ പോലെയാണെന്ന് അടിവരയിട്ടു പറയേണ്ടിവരുന്ന നമ്മുടെ കാലത്ത് ആത്മബോധമുള്ള ഒരുപറ്റം സ്ത്രീകൾ തങ്ങളുടെ ജീവിതം കൊണ്ടു നടത്തുന്ന ലിംഗസമരങ്ങളുടെ ലഘുലേഖകളാണ് ഹണിഭാസ്‌കരൻ എഡിറ്റുചെയ്ത 'എന്റെ പുരുഷൻ'.

മലയാളിയുടെ ആദർശാത്മക കുടുംബ-ദാമ്പത്യവ്യവസ്ഥക്കുമേൽ വീഴുന്ന പൊള്ളുന്ന ചാട്ടവാറടിയാണ് ഈ പുസ്തകത്തിലെ ഏതാണ്ട് മുഴുവൻ രചനകളും. ഒരൊറ്റ സ്ത്രീയും സ്വന്തം ദാമ്പത്യത്തിലോ കുടുംബജീവിതത്തിലോ സംതൃപ്തയല്ല. പിതാവ് മുതൽ പുത്രൻ വരെയുള്ള ഒരൊറ്റ പുരുഷബിംബത്തിലും സന്തുഷ്ടയുമല്ല. ദാമ്പത്യം തന്നെ എടുക്കുക. സ്വന്തം ഭർത്താവിനെ ആദർശപുരുഷനെന്നല്ല കേവല മനുഷ്യൻ പോലുമായി കരുതാൻ ഒരൊറ്റ സ്ത്രീയും തയ്യാറല്ല. ഭർത്താക്കന്മാരില്ലാത്ത ഒരു ലോകമാണ് ഈ പുസ്തകം മുന്നോട്ടുവയ്ക്കുന്ന കിനാശ്ശേരി! (എന്നാൽ നമ്മുടെ നാട്ടിലെ പുരുഷന്മാർ ഇങ്ങനെയാണോ? നിശ്ചയമായും അല്ല. സ്വന്തം ഭാര്യയിൽ, താൻ അടക്കിഭരിച്ചും അടിമയാക്കിയും വച്ചിരിക്കുന്ന സ്ത്രീയിൽ, വൈകാരികമായി തൃപ്തരായിരിക്കും വലിയൊരു ശതമാനം പുരുഷന്മാരും. ലൈംഗികതയുടെ കാര്യത്തിൽ അവൻ ചിലപ്പോൾ മറുകണ്ടം ചാടിയേക്കാമെങ്കിലും (ഉടമകൾക്കു തെരഞ്ഞെടുപ്പുണ്ട്!) കുടുംബപരിപാലനം, സാമ്പത്തികസുരക്ഷ, വൈകാരികപിന്തുണ തുടങ്ങിയ കാര്യങ്ങളിൽ പൊതുവെ ഭർത്താക്കന്മാർ അത്രമേൽ അതൃപ്തരാകാനിടയില്ല). സ്വാതന്ത്ര്യം, സുരക്ഷിതത്വം, വിശ്വാസം, സഹവർത്തിത്വം, സ്വാത്മബോധം, സന്തോഷം തുടങ്ങിയ ഒരു കാര്യത്തിലും നമ്മുടെ സ്ത്രീകൾ അങ്ങനെയല്ല എന്നു തെളിയിക്കുന്നു, ഈ പുസ്തകം.

ആണഹന്തകളുടെ പത്തിത്തിണർപ്പുകൾ ഒന്നൊന്നായൊടിച്ചു മുന്നേറുന്ന ഒരുപറ്റം സ്ത്രീകളുടെ ആത്മഭാഷണങ്ങളുടെ സമാഹാരമാണ് 'എന്റെ പുരുഷൻ'. അജിത മുതൽ ഷീബ അമീർ വരെ, നാല്പത്തേഴുപേരുടെ രചനകൾ. ആധുനിക മലയാളിയുടെ ഏറ്റവും ദൃശ്യവും പ്രകടവുമായ സംവാദാത്മക സാമൂഹ്യമണ്ഡലങ്ങളിലൊന്ന് സ്ത്രീക്കു കൈവരേണ്ട ലിംഗപദവിയെച്ചൊല്ലി ഉയർന്നുവന്നതായിരുന്നുവല്ലോ. പത്തൊൻപതാം നൂറ്റാണ്ടിന്റെ രണ്ടാംപകുതിയിൽ തുടക്കമിട്ട ആശയസമരങ്ങളുടെ കേരളചരിത്രം ജാതി മുതൽ മതം വരെയും ഭരണകൂടം മുതൽ കുടുംബം വരെയും പ്രണയം മുതൽ ലൈംഗികതവരെയുമുള്ള മുഴുവൻ ജീവിതമണ്ഡലങ്ങളിലും തങ്ങൾ കൈവരിക്കേണ്ട രാഷ്ട്രീയാസ്തിത്വങ്ങളെക്കുറിച്ച് സ്ത്രീയെ ഉദ്ബുദ്ധരാക്കിക്കൊണ്ടേയിരുന്നു. ഈ മാറ്റങ്ങൾ മാധ്യമങ്ങളിലും കലകളിലും തൊഴിലിടങ്ങളിലും എഴുത്തിലുമൊക്കെയുണ്ടായ സ്‌ത്രൈണാഖ്യാനങ്ങളിലേക്കും ആത്മപ്രകാശനരീതികളിലേക്കും സംക്രമിച്ചതിന്റെ ചരിത്രം കൂടിയാകുന്നു, ആധുനികകേരളത്തിന്റെ സാംസ്‌കാരികചരിത്രം. കലാ-സാഹിത്യവേദികളിൽ, വിദ്യാഭ്യാസ-തൊഴിൽമണ്ഡലങ്ങളിൽ, സാമ്പത്തിക-രാഷ്ട്രീയതലങ്ങളിൽ, വിചാര-വികാരലോകങ്ങളിൽ, വൈയക്തിക-സാമൂഹിക രംഗങ്ങളിൽ... ഒക്കെ രൂപംകൊണ്ട സ്ത്രീയുടെ ആത്മബോധത്തിന്റെകൂടി കഥയാണ് ആധുനികത. ഇരുപത്തൊന്നാം നൂറ്റാണ്ടാകുമ്പോഴേക്കും ഈ ആത്മബോധത്തിനു കൈവന്ന അപൂർവമാംവിധം ധീരവും തുറന്നതുമായ ഏറ്റുപറച്ചിലുകളുടെ വൈവിധ്യമാർന്ന ലോകത്തിന്റെ കണക്കുപുസ്തകമായി മാറുന്നു, 'എന്റെ പുരുഷൻ'. അതിസാധാരണക്കാരായ സ്ത്രീകളുടെ അസാമാന്യമാംവിധം ആർജ്ജവമുള്ള തുറന്നെഴുത്തുകളുടെ (ആത്മ)കഥപ്പുസ്തകം.

എഴുത്തിന്റെ കേന്ദ്രസ്ഥാനത്തുവരുന്ന പുരുഷബിംബം, വിശദീകരിക്കുന്ന ജീവിതമണ്ഡലം, ആഖ്യാനത്തിലെ കർതൃസ്ഥാനം എന്നിവ മുൻനിർത്തി മൂന്നുതലങ്ങളിൽ വിശകലനം ചെയ്യാൻ കഴിയും ഈ രചനകളെ. പിതാവ്, പുത്രൻ, സുഹൃത്ത്, കാമുകൻ, ഭർത്താവ് തുടങ്ങിയ സാമ്പ്രദായികധാരണകളെക്കുറിച്ചു മാത്രമല്ല, അധികാരി, ഉടമ, ചൂഷകൻ, ഉപഭോക്താവ്, ശത്രു എന്നിങ്ങനെ എത്രയെങ്കിലും അവസ്ഥകളിലേക്കുകൂടി തെന്നിമാറിപ്പോകുന്ന ആണധികാരത്തിന്റെ ഉടൽനിലകളെക്കുറിച്ചാണ് ഈ സ്ത്രീകളുടെ എഴുത്ത്. അജിത, ഉമാപ്രേമൻ, പ്രീത ജി.പി, ഷാഹിന, റോസ്‌ലി ജോയ്, ഗീതാഞ്ജലി പി.എസ്, ദിവ്യ... എന്നിങ്ങനെ മിക്കവരുടെയും പുരുഷഭാവനയെ അല്പമെങ്കിലും ആദർശാത്മകമായി നിലനിർത്തുന്നത് പിതൃരൂപം മാത്രമാകുന്നു. അജിതയുൾപ്പെടെയുള്ളവർ ഈ ഏകരൂപത്തെപ്പോലും വിമർശനാതീതമായി കാണുന്നുമില്ല. ഹണിഭാസ്‌കരനിലേക്കുവരുമ്പോൾ പിതൃരൂപം പോലും കയ്പുറ്റകാലത്തിന്റെ കാട്ടുകടന്നൽകുത്താണ്. ഹണി എഴുതുന്നു:

'സുരക്ഷിതത്വം എന്നാലോചിക്കുമ്പോൾ ആദ്യം മനസ്സിലേക്കോടിയെത്തുക മിക്കവർക്കും അച്ഛന്റെ മുഖമായിരിക്കണം. എനിക്കും അങ്ങനെത്തന്നെയായിരുന്നു. സുരക്ഷിതത്വത്തിനായി ആദ്യമായി മുറുകെപിടിച്ച പുരുഷൻ അച്ഛനായിരുന്നു. മദ്യത്തിന്റെ രൂക്ഷഗന്ധത്തിൽ നിന്ന്, നെഞ്ച് കീറുന്ന ശാപവാക്കുകൾക്കിടയിൽനിന്ന്, ദേഹത്ത് ദയയില്ലാതെ വന്നുവീണ അടികൾക്കും ചവിട്ടിനും ഇടയിൽ നിന്ന്, നിലപാടുകൾ അടിയറവ് വെയ്‌ക്കേണ്ടി വന്ന അമ്മയുടെ നിസ്സഹായതയിൽ നിന്ന്, ഞങ്ങൾ മൂന്നു മക്കളുടെ കണ്ണീരിൽ നിന്ന് ഞാനാ പുരുഷനെ ഭയന്നുതുടങ്ങി. ജീവിതം അരക്ഷിതമാവാൻ തുടങ്ങിയത് അവിടം മുതല്ക്കാണ്. ഇടയ്‌ക്കൊക്കെ മുറിവേറ്റ് മൃഗത്തെ പോലെ അച്ഛന് നേരെ ഞാൻ അമറി. ഓരോ ശബ്ദമുയർത്തലിലും എന്റെ ഉടലും മനസ്സും മുറിവേറ്റു ചോര വാർത്തു. സ്വയം സ്വതന്ത്രയായി മാറാനും അതല്ലെങ്കിൽ ഉൾവലിഞ്ഞു ഇല്ലാതാവാനും ഒരു സ്ത്രീയുടെ ജീവിതത്തെ മൂർച്ച കൂട്ടുന്നത് അച്ഛനെന്ന പുരുഷ യാഥാർത്ഥ്യം മുന്നോട്ടുവെയ്ക്കുന്ന കാഴ്ചകളും അനുഭവങ്ങളുമാണെന്നു മനസ്സിലാക്കിയത് വീടിനുള്ളിൽ നിന്നാണ്. ഓർമ്മകൾക്ക് പിന്നിലേക്ക് ഒരു കുട്ടിയുടുപ്പുമിട്ട് പായുമ്പോൾ അച്ഛന്റെ അർത്ഥമെനിക്ക് ഭയമെന്നാണ്. ഓർക്കുമ്പോൾ അന്നുമിന്നും കണ്ണിൽ ചോര നിറയും. തലയ്ക്കുള്ളിൽ തേനീച്ചകൾ കൂട്ടമായി മൂളും. തൊണ്ടയിൽ കണ്ണീർ തടയും. ജീവിതത്തിൽ പലപ്പോഴും സ്വപ്നം കണ്ടുനടന്ന കുഞ്ഞുകുഞ്ഞ് ഇഷ്ടങ്ങളെ ബഹിഷ്‌ക്കരിക്കേണ്ടി വന്നത് ആ ഭയം അന്ന് ഉള്ളിൽ തറച്ചുപോയതുകൊണ്ടാണെന്ന് സമ്മതിക്കാതെ വയ്യ'.

ഭർത്താവിനെക്കുറിച്ച് 'ഭാരതീയസ്ത്രീ'സങ്കല്പത്തിൽ ചിന്തിക്കുന്ന ഒരൊറ്റ ശീലാവതിയും ഈ പുസ്തകത്തിലില്ല. എന്നുമാത്രമല്ല മീരാകൃഷ്ണൻ, പ്രവീണ, പ്രീത, ഹണി തുടങ്ങി ഒട്ടേറെപ്പേർ ഭർത്താവ് തങ്ങളുടെ ജീവിതത്തെ നരകമാക്കി മാറ്റിയതെങ്ങനെ എന്നു തുറന്നെഴുതുന്നുമുണ്ട്. പ്രീതയുടെ അനുഭവം കേൾക്കുക:

'ഇക്കാലമത്രയും ഞാൻ അയാൾക്ക് ഒപ്പം ഒരു സിനിമക്ക് പോയില്ല. രണ്ടു വർഷത്തിൽ ഒരിക്കൽ നാട്ടിലേക്കുള്ള യാത്രകൾ അല്ലാതെ യാത്ര പോയില്ല. എന്റെ ഓഫീസിനും വീടിനും ഇടക്കുള്ള യാത്രകൾ മാത്രം. അയാളുടെ പല കലഹങ്ങളുടെയും കാരണം ഞാനല്ല എന്ന് എനിക്ക് നന്നായി അറിയാം എന്നതുകൊണ്ട് ഒരിക്കൽ ഞാൻ പറഞ്ഞു. എനിക്കറിയാം, നിങ്ങൾക്ക് നഷ്ടമാവുന്നത് സെക്‌സ് ആണ്. ഞാൻ വല്ലപ്പോഴും കിടന്നുതരുന്ന ഈ ശവാസനം നിങ്ങൾക്ക് തൃപ്തികരമാകുന്നില്ല. അതാണ് നിങ്ങൾ എന്നോട് ഈ കലഹങ്ങൾ ഉണ്ടാക്കുന്നത്. നിങ്ങളുടെ ശരീരത്തിന്റെ ആവശ്യം നിങ്ങളുടെ അവകാശമാണ്. നിങ്ങൾക്ക് എവിടെയും പോകാം, ആരെയും കണ്ടെത്താം, എനിക്ക് ഒന്നും പുറത്ത് നിന്ന് കൊണ്ടു തരരുത്. അതിനാവശ്യമായ മുൻകരുതൽ എടുക്കുക. ഉത്തരം വളരെ ലളിതമായിരുന്നു. നിന്നെ പോലെ ഒരു പ്രോപ്പർട്ടി ഇവിടെ ഉള്ളപ്പോൾ ഞാൻ എന്തിനു പുറത്ത് പോകണം? കരണം നോക്കി അടി കിട്ടിയപോലെ ഞാൻ ഒന്ന് പുകഞ്ഞു. 10-12 കൊല്ലം ഒപ്പം താമസിച്ച മനുഷ്യന് മജ്ജയും മാംസവും ഉള്ള ഞാൻ എന്ന മനുഷ്യജീവി പ്രോപ്പർട്ടി ആണെന്ന്. അന്നവസാനിപ്പിച്ചു അയാളുമായിട്ടുള്ള എല്ലാ ശാരീരിക ബന്ധങ്ങളും. അത് അയാളോട് പറയുകയും ചെയ്തു. അയാൾ പല തവണ പ്രോപ്പർട്ടി പ്രയോഗത്തിനു മാപ്പ് ചോദിച്ചു എങ്കിലും, ഒരു വിട്ടുവീഴ്ചക്കും ഞാൻ തയാറായില്ല. എന്റെ നീതി ബോധവും ജനാധിപത്യബോധവും ആയിരുന്നു എന്നെ കൊണ്ടച് അങ്ങനെ പറയിച്ചത്. എന്നാൽ, എനിക്ക് എതിരെ ശക്തമായ ഒരു പൊതുബോധ ആയുധമായി അത് പ്രയോഗിക്കപ്പെട്ടു. ഭർത്താവിനോട് ഭാര്യ അങ്ങനെ പറയാമോ? അപ്പോളും ഒപ്പം താമസിച്ച സ്ത്രീയെ പ്രോപ്പർട്ടി എന്ന് കരുതുന്നത് സ്വാഭാവികം, പെട്ടെന്ന് വന്ന ദേഷ്യം ഒക്കെയായി ചുരുക്കി. അല്ലെങ്കിൽ അതിലെന്താണ് ഇത്ര വലിയ തെറ്റ്; അങ്ങനെ ഒന്ന് പറഞ്ഞതിൽ'.

കാമുകനും സുഹൃത്തുമാകട്ടെ പ്രീതയെപ്പോലെ ചുരുക്കം ചിലരൊഴികെ മിക്കവരും തുറന്നെഴുതാൻ മടിക്കുന്നയാഥാർത്ഥ്യങ്ങളായി ബാക്കിനിൽക്കുന്നു. അതേസമയം കാല്പനികവും ഭ്രമാത്മകവുമായി പുരുഷകാമുകബിംബത്തെക്കുറിച്ചുള്ള ഭാവനകളാവിഷ്‌ക്കരിക്കുന്നവയാണ് ഈ രചനകളിൽ വലിയൊരു പങ്ക്. ദീപാനിശാന്ത്, ഇന്ദുമേനോൻ, കെ.പി. സുധീര, സംപ്രീതകേശവൻ, ആലീസ്ചീവേൽ.... എന്നിങ്ങനെ ചിലർ കാല്പനികപ്രണയത്തിൽ അഭയം കണ്ടെത്തുമ്പോൾ ശാരദക്കുട്ടിയും ഷാഹിനയും മറ്റും സൗഹൃദത്തിന്റെ ആഴക്കാഴ്ചകളിൽ അന്തസ്സുറ്റ പുരുഷനെ അന്വേഷിക്കുന്നു. പ്രകൃതിവിരുദ്ധമായ സാമൂഹിക 'മര്യാദ'കളും സദാചാരപൊലീസിംഗും ഒളിഞ്ഞുനോട്ടരതിയും പുരുഷകാമങ്ങളും അന്തസുകെട്ട ആൺകോയ്മയെ ഊട്ടിയുറപ്പിക്കുന്നതിന്റെ ദുരന്തങ്ങളെക്കുറിച്ച് ശാരദക്കുട്ടി എഴുതുന്നതു വായിക്കുക:

'അതുകൊണ്ട് വലിയ ബുദ്ധിമുട്ടായിരിക്കുന്നു കേരളത്തിൽ ആൺസുഹൃത്തുക്കളെ കണ്ടെത്താൻ. അവർ പ്ലംബർമാരായാലും എഴുത്തുകാരായാലും ഡ്രൈവർമാരായാലും പത്രപ്രവർത്തകരോ അദ്ധ്യാപകരോ സിനിമാക്കാരോ ഇനി ആര് തന്നെ ആയാലും അവരിൽ പലരിലും പ്രവചനാതീതമായി നീചമാകാൻ സാധ്യതയുള്ള ഒരു ആൺബോധം പ്രവർത്തിക്കുന്നുണ്ട്.. ചിലരിൽ അത് വളരെപ്പെട്ടെന്നു വെളിപ്പെടും, മറ്റു ചിലരിൽ കുറച്ചുകാലം കാത്തിരിക്കേണ്ടിവരും എന്ന വ്യത്യാസം മാത്രം. ഒരു തെരഞ്ഞെടുപ്പ് പലപ്പോഴും അസാധ്യമാകുന്നു... അവർ സ്വന്തം ലൈംഗികതയെ നോക്കിയല്ല, സ്ത്രീകളുടെ ലൈംഗികതയെ നോക്കിയാണ് എപ്പോഴും പരിഹസിക്കുക.

എഴുത്ത് എന്നത് എഴുത്തുകാരിയുടെ ശരീരത്തിന്റെ ഭാഗമോ അല്ലെങ്കിൽ ശരീരമോ തന്നെയാണ്. അത് മനസ്സിലാക്കാതെ പെണ്ണിന്റെ എഴുത്തുകൾ വായിച്ചിട്ട് അവളെ വളരെപ്പെട്ടെന്ന് വളച്ചെടുക്കാമെന്ന് പല ബുദ്ധിമാന്മാരും വിശ്വസിക്കും. പെണ്ണുങ്ങൾ എഴുത്തിലൂടെ ക്ഷണിക്കുന്നത് തങ്ങളെയാണെന്നു വെറുതെ മനക്കോട്ട കെട്ടും. മനസ്സിൽ കെട്ടിയുണ്ടാക്കിയതെല്ലാം കുറച്ചുകഴിയുമ്പോൾ സത്യമായി സംഭവിച്ചതെന്ന് കരുതി പ്രചരിപ്പിച്ചു നടക്കുകയും ചെയ്യും. ഇതൊരുതരം വിഭ്രാന്തിയാണ്.

ഏതൊരു ആണിന്റെയും പെണ്ണിന്റെയും കൂടിക്കാഴ്ചയിൽ സെക്‌സിനുള്ള ഒരു സാധ്യതയുണ്ട്. പരസ്പരം ഇഷ്ടപ്പെടുന്നെങ്കിൽ അത് ഒരു കുറ്റമല്ല. പക്ഷെ അതിനൊക്കെ അസാമാന്യമായ ധൈര്യം വേണം. ജന്മനാ കരുത്തുണ്ടാകണം. ധിക്കാരവും അഹങ്കാരവുമാണ് ആണത്തം എന്ന് വിശ്വസിക്കുന്നവരുടെയിടയിൽ നിന്ന് സൗമ്യരായ ആണുങ്ങളെ തെരഞ്ഞെടുത്തു സ്‌നേഹിക്കുവാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. എനിക്ക് എന്നെത്തന്നെ കാണാനുള്ള കണ്ണാടി കൂടിയാകണം ആണ്. സമഗ്രമായ ഒരു സാമൂഹികവിപ്ലവം കൂടാതെ ഈ നാട്ടിൽ മനുഷ്യോചിതമായ ഒരു സ്ത്രീപുരുഷബന്ധം രൂപപ്പെടുകയില്ല.

പലപ്പോഴും വേദനാഭരിതമായ ഒരു തിരസ്‌കാരത്തിന്റെ അന്തരീക്ഷം സ്ത്രീകൾക്ക് ചുറ്റുമുണ്ട്. ചുറ്റും നിന്ന് ഒപ്പം ആഹ്ലാദിക്കുന്ന സുഹൃത്തുക്കൾ അവർ ആണോ പെണ്ണോ ആകട്ടെ എപ്പോഴാണ് തനിക്കെതിരെ സദാചാരത്തിന്റെ വടിവാൾ വീശുക എന്ന് അവൾക്കു പ്രവചിക്കാനാവില്ല. എഴുതുന്ന പെണ്ണിന്മേൽ ഈ വാൾ സദാ തൂങ്ങിക്കിടപ്പുണ്ട്. സാഫോ മുതൽ ഏറ്റവും പുതിയ എഴുത്തുകാരികൾ വരെ ഒരിക്കലല്ലെങ്കിൽ മറ്റൊരിക്കൽ ഇത്തരം അപവാദങ്ങൾക്കു ഇരയായിട്ടുണ്ട്. അതുകൊണ്ട് ശരീരത്തിന്റെയും ആത്മാവിന്റെയും കത്തുന്ന അനുഭവങ്ങളിലൂടെ കടന്നുപോകാൻ അനുഗ്രഹം ലഭിച്ച സ്ത്രീകൾ, നല്ല വെളിച്ചവും സമാധാനവും ഉള്ള അന്തരീക്ഷം സ്വയം ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്. മറ്റൊരാളുടെ ഔദാര്യത്തിനായി കാത്തുനിന്ന് ഒരു സ്ത്രീക്കും ഒരിടത്തും എത്തിച്ചേരാൻ കഴിയില്ല.'

ആദർശപുരുഷനെക്കുറിച്ചുള്ള നിലംതൊടാത്ത ഫാന്റസികളാണ് ഒരുനിര എഴുത്തുകാരുടെ അഭയം. നോയൽ റോസ്, ഇ. സന്ധ്യ, സാജിദ, ഷൈനകുഞ്ചൻ, മിനി ഉണ്ണിക്കൃഷ്ണൻ, വി.കെ. ദീപ, പ്രിയ ഉണ്ണിക്കൃഷ്ണൻ... എന്നിങ്ങനെ. ഒറ്റയ്ക്കു ജീവിക്കുന്നതിന്റെ തിക്തയാഥാർഥ്യങ്ങളെക്കുറിച്ച് പ്രീതയും അതിസാധാരണ മനുഷ്യരിൽ മാതൃകാ പുരുഷബിംബത്തെ കണ്ടെത്തുന്നതിനെക്കുറിച്ച് റോസ്‌ലി ജോയിയും ലൈംഗികത്തൊഴിലിൽ പരിചയപ്പെട്ട വ്യർഥപൗരുഷങ്ങളെപ്പറ്റി ശീതളും ആലീസും പ്രവീണയും മറ്റും എഴുതുന്ന കുറിപ്പുകൾക്ക് ആത്മാർഥത ഏറും. കഥയിലേക്കു ജീവിതത്തെയും കഥാപാത്രത്തിലേക്കു പുരുഷനെയും മാറ്റിപ്രതിഷ്ഠിക്കുന്ന ശ്രുതിനമ്പൂതിരിയുടെ രചനയാണ് വേറിട്ടുനിൽക്കുന്ന ഒന്ന്. ഫാന്റസിയും റിയാലിറ്റിയും കുഴമറിയുന്ന കാമനാപാഠം.

പ്രായോഗികജീവിതമണ്ഡലത്തിൽ പുരുഷനിൽനിന്നു തനിക്കുണ്ടായ അനുഭവങ്ങളുടെ തുറന്നെഴുത്താകുന്നു, ഒരുവിഭാഗം രചനകൾ. അജിത മുതൽ ഉമ വരെ . ശാരദക്കുട്ടി മുതൽ പ്രീതവരെ. ഷാഹിന മുതൽ സംഗീത വരെ. പുരുഷനോടുള്ള വെറുപ്പും പകയും മറച്ചുവയ്ക്കാതെ, സ്വന്തം അനുഭവങ്ങളെ സാക്ഷ്യം നിർത്തി ജീവിതത്തിനു വിലയിടുകയാണ് ഹണിയും പ്രീതയും. ഹണി എഴുതുന്നു:

'സ്വപ്നങ്ങളെ നിഷ്‌ക്കരുണം കൊള്ളയടിച്ചു വേദനകളെ നോക്കി പുച്ഛിച്ചു കടന്നുകളഞ്ഞ ആട്ടിൻ തോലണിഞ്ഞ ഒരു ചെന്നായയെ ആണ് ഞാൻ 'എന്റെ പുരുഷൻ' എന്ന് സംബോധന ചെയ്യുന്നത്. അയാളാണ് സ്ത്രീക്ക് ചുറ്റുമുള്ള ലോകം എത്രമാത്രം ഭീകരമാണ് എന്ന് എന്നെ പഠിപ്പിച്ചത്. ഒരു വാക്ക് കൊണ്ടോ നോട്ടം കൊണ്ടോ പോലും ജീവിതത്തിനു സുരക്ഷിതത്വത്തിന്റെ കവചം തീർത്ത ഓരോ പുരുഷനെയും നോക്കി എനിക്ക് പുഞ്ചിരിക്കാൻ സാധിക്കുന്നത് 'എന്റെ പുരുഷ'നോടുള്ള അടങ്ങാത്ത വെറുപ്പുകൊണ്ടാണ്. ആ വെറുപ്പാണ് എന്നിലെ പെണ്ണത്വത്തിന്റെ തേരാളി. ലോകത്തെ സകല കാപട്യവും കണ്ടത് അയാളിലാണ്. പണത്തിന്റെയും അധികാരത്തിന്റെയും അഹന്തയിൽ മനുഷ്യൻ മനുഷ്യത്വരഹിതനാവുന്നത് നേർക്കുനേർ കണ്ടു. കൊല ചെയ്യുക എളുപ്പമല്ലാത്ത ഇടത്ത് ആത്മഹത്യയിലേക്കുള്ള കവാടങ്ങൾ തുറന്നിടുകയും അതിലേക്കു പതിയെ ജീവിതത്തെ നിരക്കി ഇറക്കുകയും ചെയ്യുക എന്നതാണ് സമർത്ഥനായ ഒരു വില്ലൻ ചെയ്യുക'

ദുരന്താനുഭവങ്ങളെ ആത്മകഥയുടെ ഏടുകളാക്കി മാറ്റുന്നു, ഉമയും ആലീസും ശീതളും പ്രവീണയുമെങ്കിൽ സാങ്കല്പിക-കാല്പനിക ലോകത്ത് ഭാവനാത്മക പുരുഷബിംബങ്ങളെ വാർത്തെടുക്കുന്നു, സുധീര മുതൽ സംപ്രീതവരെയും ശ്രീപാർവതി മുതൽ ഷീബഅമീർ വരെയും ശോഭ വി. മുതൽ ഷൈനകുഞ്ചൻ വരെയുമുള്ളവർ. പ്രണയത്തിന്റെ ഫാന്റസികളിലേക്കും മാജിക്കൽ റിയലിസത്തിലേക്കുമാണ് ശ്രുതിയും പ്രിയയും ലിഷയും ഷഹാനയും മറ്റും പരകായപ്രവേശം നടത്തുന്നതെങ്കിൽ പ്രണയയാഥാർഥ്യങ്ങളിലേക്കുള്ള ഗൃഹാതുരഭൂതകാലപ്രയാണമാണ് ഇന്ദുമേനോൻ അവതരിപ്പിക്കുന്നത്. പ്രണയകാല്പനികതയുടെ മുന്തിരിത്തോപ്പിൽ തന്റെ നിത്യകാമുകനെ തേടുന്നു, ദീപാനിശാന്ത്. കുടുംബഘടനയിലെ പുരുഷാധിപത്യത്തിന്റെ വിമർശനവും സമഭാവനയിലേക്കുള്ള നോട്ടവുമാണ് പ്രീതയും ഷാഹിനയും അജിതയും ശീതളും ഗീതാഞ്ജലിയും മീരയും ലതികയും ഉൾപ്പെടെയുള്ളവരുടെ നിലപാടുതറ.

ആഖ്യാനത്തിന്റെ കർതൃസ്ഥാനം മുൻനിർത്തി വ്യാഖ്യാനിച്ചാൽ ശ്രദ്ധേയമായ നിരവധി സ്‌ത്രൈണമാതൃകകൾ കണ്ടെത്താം ഈ പുസ്തകത്തിൽ. ദാമ്പത്യദുരന്തത്തിന്റെ ആനുഭവികതലങ്ങളിൽ നിന്ന് കുടുംബഘടനയെ അപനിർമ്മിക്കുന്നു, ഹണിയും പ്രീതയും മറ്റും. സാമൂഹ്യവിമർശനത്തിൽ ഊന്നിനിന്ന് ആണധികാരവ്യവസ്ഥയെ ഉടച്ചുവാർക്കുന്നു അജിതയും ശാരദക്കുട്ടിയും മറ്റും. ആത്മനിഷ്ഠ-കാല്പനിക പുരുഷരൂപത്തിൽ ഭാവനാത്മകമായ അഭയം കണ്ടെത്തുന്നു, ദീപാനിശാന്തുൾപ്പെടെയുള്ളവർ. പ്രണയാതുരമായ ബാല്യകൗമാരങ്ങളുടെ ഗൃഹാതുര സ്മൃതികളിൽ ഇഷ്ട പുരുഷമുഖങ്ങൾ തിരഞ്ഞുപോകുന്നു, ഇന്ദുവും മറ്റും. യഥാർഥജീവിതത്തിൽ നിന്ന് ആദർശാത്മകതയുടെ ആൺരൂപങ്ങളിലേക്ക് രക്ഷപെടുന്നു, സന്ധ്യയെപ്പോലെ ചിലർ. കഥയുടെ മായികതയിൽ സ്ത്രീപുരുഷബന്ധത്തിന്റെ കാമനാഭൂപടം വരച്ചുവയ്ക്കുന്നു, ശ്രുതിയും മറ്റും. പലതരം പുരുഷജന്മങ്ങളെ അനുഭവങ്ങളുടെ തീച്ചൂളയിൽ ഉരുക്കിമാറ്റുന്നു, ഉമയും പ്രവീണയും മറ്റും. ഫാന്റസികളുടെ ലിംഗഭൂമികകളിൽ പുരുഷാധിപത്യത്തിന്റെ പൊളിച്ചെഴുത്തു നടത്തുന്നു, ഗീതാഞ്ജലിയെപ്പോലുള്ളവർ.

ഇന്നത്തെ (എന്നല്ല, എന്നത്തെയും) സ്ത്രീയുടെ ആത്മബോധത്തെ 'സ്വാതന്ത്ര്യം' എന്ന ഒറ്റ രൂപകത്തിലേക്കു വിവർത്തനം ചെയ്യുകയാണ് ഒരർഥത്തിൽ ഈ പുസ്തകത്തിന്റെ രാഷ്ട്രീയം. ലിംഗനീതിയെന്നത് ലിംഗസ്വാതന്ത്ര്യമല്ലാതെ മറ്റൊന്നുമല്ല. ഹണിഭാസ്‌കരൻ എഴുതുന്നതുപോലെ, 'സ്വാതന്ത്ര്യത്തിനോ ഉടലിനോ മീതെയുള്ള അധിനിവേശം ആയിട്ടല്ല, സ്‌നേഹം കൊണ്ട് സംരക്ഷിക്കപ്പെടാൻ ഓരോ സ്ത്രീയും ആഗ്രഹിക്കുന്നുണ്ട്, പിന്നിലേക്ക് കുടഞ്ഞെറിയാതെ ഒപ്പം നടത്തുന്ന പുരുഷനെ അവൾ സ്വപ്നം കാണുന്നുണ്ട്. അതിൽ വിവാഹിതരെന്നോ അവിവാഹിതരെന്നോ ഇല്ല, കാമുകനെന്നോ സുഹൃത്തെന്നോ ഇല്ല. ജീവിതത്തിന്റെ ഉഷ്ണകാലഘട്ടത്തിലേക്ക് തള്ളിയിട്ടവനോ ആ നേരങ്ങളിൽ ചേർത്ത് നിർത്തിയവനോ ആവാം. ഭയത്തോടെയോ നിർഭയമായോ അവളുടെ ചിന്തകളിലേക്ക് കടന്നുവരുന്ന പുരുഷൻ അതാരുമാവാം. അനുഭവങ്ങളുടെ വേനലോ വസന്തമോ കൊണ്ട് അവൾക്കു ചിറകു തുന്നുകയോ ചിറകുകൾ അരിയുകയോ ചെയ്തവനാകാം. ഉള്ളിലെ കനലുകളെ സാന്ത്വനത്തിന്റെ പേമാരിയാൽ തണുപ്പിച്ചവനുമാകാം. 'എന്റെ പുരുഷൻ' എന്നത് ഓരോ സ്ത്രീക്കും മഞ്ഞുമൂടി കിടക്കുന്ന സ്വപ്നമോ യാഥാർത്ഥ്യമോ ആയിരിക്കാം, ഭർത്താവോ കാമുകനോ ആയിരിക്കാം, ആദ്യം പ്രണയിച്ച പുരുഷമോ, ആദ്യം അനുഭവിച്ച പുരുഷനോ ആയിരിക്കാം, ആക്രമിച്ചവനോ സമരസപ്പെട്ടവനോ ആയിരിക്കാം, സുഖമോ നീറ്റലോ ആവാം'.

പുരുഷനെക്കുറിച്ചെഴുതുമ്പോഴും സ്ത്രീയുടെ എഴുത്ത് തന്നെക്കുറിച്ചുതന്നെയായി മാറുന്നതെന്തുകൊണ്ടാണ്? ഇരകളുടെ വംശപുരാണമാണ് ഒരർഥത്തിൽ പെണ്ണിന്റെ ആത്മകഥകൾ. അനുഭവബദ്ധവും ആത്മനിഷ്ഠവുമായ ജീവിതത്തിന്റെ വാങ്മയ വൈവിധ്യങ്ങളെന്ന നിലയിൽ ഇത്തരം ആഖ്യാനങ്ങൾ കൂടിച്ചേരുന്നതാണ് വർത്തമാനകാല സ്ത്രീചരിത്രം. സാമൂഹികവും വൈയക്തികവുമായ തലങ്ങളിൽ ആണധികാരത്തെ അരക്കിട്ടുറപ്പിക്കുന്ന സാമ്പ്രദായിക മൂല്യവ്യവസ്ഥകളെയും കുടുംബഘടനകളെയും അപനിർമ്മിച്ചുകൊണ്ട് മലയാളിസ്ത്രീ നടത്തുന്ന ലിംഗസമരങ്ങളുടെ ആശയപരവും പ്രായോഗികവുമായ ഒരു സമകാലചരിത്രരേഖയായി 'എന്റെ പുരുഷൻ' മാറുകതന്നെ ചെയ്യുന്നു.

പുസ്തകത്തിൽനിന്ന് - ദീപാനിശാന്ത്

'പത്മരാജന്റെ 'നമുക്കുപാർക്കാൻ മുന്തിരിത്തോപ്പുകൾ' ടി.വി. യിൽ കണ്ടപ്പോൾ ഓർമയിൽ അള്ളിപ്പിടിച്ചതാണ് ആ വരികൾ. ആ വരികൾ മാത്രമല്ല സിനിമയിൽ അതുരുവിട്ട ആളും നെഞ്ചിലൊട്ടിപ്പിടിച്ചിരുന്നു.

അതുവരെ എനിക്കിഷ്ടം റഹ്മാനെയായിരുന്നു. അന്നത്തെ ഒരു ശരാശരി കൗമാരക്കാരിയുടെ സ്വപ്നനായകനാവാനുള്ള യോഗ്യതകൾ റഹ്മാന് ധാരാളമായിരുന്നു. എന്നാൽ 'മുന്തിരിത്തോപ്പുകൾ' കണ്ടതോടെ കഥ മാറി. പാതിരാത്രിയിൽ ഒരു ടാങ്കർ ലോറിയോടിച്ച് സോളമൻ കടന്നുവന്നതോടെ റഹ്മാൻ തിരസ്‌കൃത കാമുകനായി. സോളമൻ ലോറിയിൽ നിന്നും ചാടിയിറങ്ങിയത് എന്റെ നെഞ്ചിലേക്കായിരുന്നു. എന്റെ നെഞ്ചു വേദനിക്കാൻ തുടങ്ങി, പ്രണയംകൊണ്ട്.

ടാങ്കർ ലോറിക്ക് ഇത്ര ഭംഗിയുണ്ടെന്ന് മനസ്സിലായത് 'മുന്തിരിത്തോപ്പുകൾ' കണ്ടപ്പോഴാണ്. അതുവരെ വഴിനീളെ മൂത്രമൊഴിച്ചുകൊണ്ട് ആടിയുമുലഞ്ഞും കടന്നുപോയിരുന്ന ആ വാഹനം എത്ര പെട്ടെന്നാണ് എന്റെ കാല്പനിക സ്വപ്നങ്ങളിലെ സ്വർണരഥമായി മാറിയത്!

സോളമനും സോഫിയയും തമ്മിലുള്ള പ്രണയം എന്നെ ഭ്രമിപ്പിച്ചുകളഞ്ഞു. സോളമന്റെ കണ്ണുകളിലെ പ്രണയവും ചിത്രത്തിന്റെ കാല്പനിക ഭാഷയും എന്നെ അടിമയാക്കിക്കളഞ്ഞു. അത്രമേൽ മധുരമായ മറ്റൊരു പ്രണയവും അന്നുമിന്നും എന്റെ ഓർമയിലില്ല. എന്റെ പുരുഷനുമൊത്തുള്ള ടാങ്കർ ലോറി യാത്രകൾ സ്വപ്നം കണ്ട് ഞാൻ രാത്രികളിൽ ഞെട്ടിയുണർന്നു.

സോഫിയായിരുന്നെങ്കിലെന്ന് ഞാൻ മോഹിച്ചു. സോഫിയയെ ഇരുകൈകളാലും കോരിയെടുത്ത് ടാങ്കർ ലോറിയിലേക്കു കയറ്റുന്ന സോളമൻ എന്റെ പുരുഷസങ്കല്പങ്ങളുടെ ആൾരൂപമായി. കരുത്തുകൊണ്ട് കീഴടക്കാൻ കഴിയുന്നത് വെറുമൊരു ശരീരം മാത്രമാണെന്നും പെണ്ണെന്നാൽ വെറുമൊരു ശരീരം മാത്രമല്ലെന്നും സോളമനിലൂടെ പത്മരാജൻ ബോധ്യപ്പെടുത്തുക തന്നെയായിരുന്നു. പോൾ പൈലോക്കാരനെ സോളമൻ തല്ലുന്നതു കണ്ടപ്പോൾ എന്റെ കൈയിലെ ഓരോ രോമകൂപവും 'ശൂ'ന്നും പറഞ്ഞെഴുന്നേറ്റ് സോളമനു സല്യൂട്ടടിച്ചു. മോഹൻലാൽ പിന്നീട് 'കാസനോവ'യും 'കൂതറ'യും 'പെരുച്ചാഴി'യുമൊക്കെയായി വന്ന എന്റെ സോളമനോർമകളെ തല്ലിക്കെടുത്താൻ നോക്കിയെങ്കിലും സോളമനെന്ന ജീവപര്യന്തത്തടങ്കലിൽ ഞാനപ്പോഴേക്കും അകപ്പെട്ടു കഴിഞ്ഞിരുന്നു. 'ഫാൾ ഇൻ ലവ്' അതെ! അതുതന്നെ! പ്രണയത്തിൽ ഞാൻ എന്നേ വീണു കഴിഞ്ഞു! പ്രണയത്താൽ ഞാൻ എന്നേ 'ഉയർത്തപ്പെട്ടു' കഴിഞ്ഞു. റൈസ് ഇൻ ലവ്!

പെരുമഴയത്ത് കാതുകൾ പൊത്തിപ്പിടിക്കുമ്പോൾ മഴ ദൂരെയാകുന്നതുപോലെ ചില നിമിഷങ്ങളിൽ മാത്രമേ എനിക്ക് സോളമൻ നഷ്ടമാകുന്നുള്ളൂ. ജീവിതത്തിന്റെ പ്രായോഗിക പാഠങ്ങളിൽപ്പെട്ട് ഉഴലുമ്പോൾ മാത്രമാണത്. കാതിൽ നിന്ന് കൈയൽപ്പമൊന്നയച്ചാൽ വീണ്ടും മഴയാണ്... മുന്തിരിത്തോപ്പാണ്.... സോളമനാണ്. 'പവിഴം പോൽ... പവിഴാധരംപോൽ' എന്ന പാട്ടിലെ വരികളാണ്.

'പുലർവേളകളിൽ വയലേലകളിൽ

കണികണ്ടുണരാം, കുളിർ ചൂടിവരാം...'

വർഷങ്ങൾക്കിപ്പുറം ജീവിതത്തിൽ കണ്ടുമുട്ടിയ ഏറ്റവും പ്രിയപ്പെട്ട പുരുഷനെക്കുറിച്ച് എഴുതാനിരുന്നപ്പോൾ ആദ്യം മനസ്സിലേക്ക് കടന്നുവന്നത് സോളമനാണ്. ജീവിതത്തിൽ നേർക്കുനേർ കണ്ടുമുട്ടിയിട്ടുള്ള ഒരാളെക്കുറിച്ചും എനിക്കെഴുതാൻ തോന്നുന്നില്ല. പെയ്തകന്നു കടന്നുപോയ എല്ലാ പുരുഷകാലവർഷത്തിനുമപ്പുറം എന്റെ രാത്രികളെ പൊലിപ്പിക്കാൻ ഞാൻ കൂട്ടുപിടിച്ച എന്റെ സങ്കല്പപുരുഷൻ നെഞ്ചും വിരിച്ചിപ്പോഴും നിൽക്കുന്നു. തന്റേതാണെന്ന് കരുതിയവൾ മറ്റൊരു പുരുഷന്റെ ശരീരത്തിനു കാഴെ ഞെരുങ്ങിയുടഞ്ഞപ്പോൾ വെന്ത കാലുകളുമായി അവൻ തകർന്നുനിന്നില്ല. അവനവളെ നെഞ്ചേറ്റി മുന്തിരിത്തോപ്പുകളിലേക്കു കൊണ്ടുപോയി. അവനെയല്ലാതെ ആരെയാണ് ഞാൻ നെഞ്ചിൽ ചുമക്കേണ്ടത്? പ്രണയത്തിന്റെ തരിശുഭൂമിയിൽ എന്നെ തനിച്ചാക്കി സോളമനെ കൊണ്ടുപോയ സോഫിയയോടെനിക്ക് കുശുമ്പുതന്നെയാണ്.

ജീവിതത്തിലെ എല്ലാ 'നിയമംനിറവേറ്റലുകൾ'ക്കും 'നയ'ങ്ങൾക്കും അഭിനയങ്ങൾക്കുമപ്പുറം സോളമനെ ഞാനിന്നും നിഗൂഢമായി പ്രണയിക്കുന്നു. ആത്യന്തികമായി പ്രണയം ഒരേകാന്ത ധ്യാനം തന്നെയാണല്ലോ. ചില ജീവപര്യന്തത്തടവുകളിൽ നിന്ന് രക്ഷനേടാൻ ഇത്തരം ഏകാന്തധ്യാനങ്ങൾ സഹായകമാണ്. ചില സ്വപ്നമേച്ചിൽപ്പുറങ്ങൾ ആവശ്യമാണ് ജീവിതത്തിൽ. സോളമൻ എന്റെ സ്വപ്നമേച്ചിൽപ്പുറം തന്നെയാണ്.

ആയുധക്കടത്തുപോലെ രഹസ്യമായിരിക്കണം എല്ലാ സ്വപ്നസ്ഥലികളും. ആരും കാണരുത്.... ആരോടും പറയരുത്.... എ.ടി.എം. കാർഡിന്റെ പിൻനമ്പർ പോലെ ഉള്ളിൽ സൂക്ഷിച്ചേക്കണം.'

എന്റെ പുരുഷൻ
എഡി. ഹണി ഭാസ്‌കരൻ
കൈരളിബുക്‌സ്
കണ്ണൂർ
2016, വില : 220 രൂപ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP