Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കൊച്ചിയുടെ ജനിതക ഭൂപടം

കൊച്ചിയുടെ ജനിതക ഭൂപടം

ഷാജി ജേക്കബ്

സംസ്‌കാരത്തിന്റ അവശിഷ്ട ഭൂതകാലങ്ങൾ പലതും പൈതൃകങ്ങളായി കണ്ടു സംരക്ഷിക്കുന്ന ഒരു പദ്ധതി യുനെസ്‌കോ നടപ്പാക്കി വരുന്നുണ്ട്. പൊതുവെ രണ്ടായിട്ടാണ് പൈതൃക സംസ്‌കാരങ്ങളെ യുനെസ്‌കോ അംഗീകരിച്ചിട്ടുള്ളത്. സ്പർശിതവും (Tangible) അസ്പർശിതവും (Intangible). ഭൗതികം-അഭൗതികം; വസ്തുതാപരം-ഭാവനാത്മകം എന്നൊക്കെ വിളിക്കാം. ഈ പൈതൃക ദ്വന്ദ്വത്തെ. ഭൗതികാസ്തിത്വത്തിനപ്പുറം, സ്പർശിച്ചറിയാനാവാത്ത നിലയിൽ ഓരോ സമൂഹ ത്തിലും നിലനിന്നു പോരുന്ന കലകളും ജീവിതചര്യകളും അനുഷ്ഠാനങ്ങളും സൗന്ദര്യാവിഷ്‌കാരങ്ങളും മറ്റുമുൾപ്പെടുന്ന ഭാവനിർമ്മിതികളെയാണ് അസ്പർശിത സാംസ്‌കാരികപൈതൃകമെന്ന നിലയിൽ യുനെസ്‌കോ സ്ഥാനപ്പെടുത്തുന്നത്. ലോകമെങ്ങും നിന്നുള്ള പ്രാക്‌സംസ്‌കാരങ്ങളെ സംരക്ഷിക്കു ന്നതിന്റെ ഭാഗമായി 2003 ൽ നടത്തിയ കൺവൻഷന്റെ ഫലമായാണ് 2008 ൽ അസ്പർശിത പൈതൃക ങ്ങളുടെ പട്ടിക തയ്യാറാക്കപ്പെട്ടത്. ഇന്ത്യയിൽ നിന്ന് ചൗ നൃത്തം, മുടിയേറ്റ്, കൂടിയാട്ടം, വേദോച്ചാരണം, രാംലീല, മണിപ്പൂരിലെ സങ്കീർത്തനം തുടങ്ങിയവ യൊക്കെ ഈ പട്ടികയിൽ ഉൾപ്പെട്ടു.

ഈയൊരു സങ്കല്പത്തിന്റെ? ചുവട് പിടിച്ച്, ആധുനിക കേരളത്തിന്റെ ആസന്ന ഭൂതത്തിൽ നിന്ന് ബോണി തോമസ് കണ്ടെടുക്കുന്ന സവിശേഷമായ ഒരു അസ്പർശിത സംസ്‌കാര പൈതൃകത്തിന്റെ നാൾവഴിപ്പുസ്തകമാകുന്നു 'കൊച്ചിക്കാർ'. നാലുചതുരശ്ര കിലോമീറ്റർ മാതം്ര വലിപ്പമുള്ള ഫോർട്ട് കൊച്ചി- മട്ടാഞ്ചേരി പ്രദേശത്ത് കഴിഞ്ഞ നാലഞ്ചു നൂറ്റാണ്ടുകളിൽ വന്നു വാസമുറപ്പിച്ച ഇരുപതോളം ഭിന്ന ഭാഷാ-വംശ-മത-ജാതി-വർണ്ണ-വർഗ വിഭാഗങ്ങളുടെ സാംസ്‌കാ രിക സ്വരൂപങ്ങളെയും ജീവിതവൃത്തികളെയും കുറിച്ചുള്ള കൗതുകകരമായ ഒരന്വേഷണമാണ് ഈ ഗ്രന്ഥം. കൊച്ചിയുടെ സാംസ്‌കാരിക പൈതൃകത്തെ ക്കുറിച്ചുള്ള വിസ്മയകരമായ വിവരങ്ങളടങ്ങിയ ജനിതകഭൂപടം.

ചരിത്രാതീതകാലം മുതൽ മുസിരിസായിരുന്നു കേരളത്തിന്റെ നാവികകവാടം. കച്ചവടവും മതപ്രചാരണവും ലക്ഷ്യമിട്ട് കടൽകടന്നെത്തിയ വിദേശികളുടെ ചരിത്രം കൊളോണിയലിസത്തിനു വഴിമാറുന്ന കാലമാകുമ്പോഴേക്കും മുസിരിസ് നാവിക ഭൂപടത്തിൽ നിന്നപ്രത്യക്ഷമായിക്കഴിഞ്ഞിരുന്നു.

1341 ൽ കൊച്ചി തുറമുഖം രൂപം കൊള്ളുകയും തുടർന്നുള്ള കാലത്ത് കിഴക്കിന്റെ മുഖ്യ വാണിജ്യകേന്ദ്രങ്ങളിലൊന്ന് എന്ന നിലയിൽ സുഗന്ധ വിളകളുടെയും തടിയുടെയും ബോട്ട് നിർമ്മാണത്തിന്റെയും ഏറ്റവും പ്രമുഖമായ താവളമായി മാറുകയും ചെയ്തു. പതിനാറാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ കൊച്ചി പോർട്ടുഗീസുകാരുടെ രാഷ്ട്രീയ-സൈനിക-വ്യാപാര-മത കേന്ദ്രങ്ങളിലൊന്നായി മാറി. കൊച്ചിയുടെയെന്നല്ല, കേരളത്തിന്റെയും ചരിത്രം പറങ്കികൾക്ക് മുൻപും പിൻപും എന്നു രണ്ടായി തിരിയുന്നു. യൂറോപ്യരും ഏഷ്യക്കാരുമായിരുന്ന യഹൂദരും ബൗദ്ധരും ജൈനരും മുസ്‌ളീംങ്ങളും പാഴ്‌സികളും ക്രൈസ്തവരുമൊക്കെ പോർട്ടുഗീസുകാർക്ക് മുൻപുതന്നെ കേരളതീരങ്ങളിൽ പലനിലകളിൽ വേരുപടർത്തി രുന്നുവെങ്കിൽ, കൊളോണിയലിസത്തിന്റെ ആരംഭത്തോടെ സ്ഥിതി മാറി. പിന്നെ ക്രൈസ്തവ-ഇസ്‌ളാമിക-ഹിന്ദു മതങ്ങളുടെ പരീക്ഷണശാല യായി മാറി, കേരളം. ആദ്യം പറങ്കികളും പിന്നെ ഡച്ചുകാരും പിന്നെ ഫ്രഞ്ചുകാരും പിന്നെ ബ്രിട്ടീഷുകാരും കേരളം ഭരിക്കുക മാത്രമല്ല, മലയാളിയുടെ രാഷ്ട്രീയ, സാമ്പത്തിക, സാംസ്‌കാരിക ജാതകങ്ങൾ തിരുത്തിയെഴുതുകയും ചെയ്തു. യഹൂദരും അറബികളും പുതിയ കൊളോണിയൽ ശക്തികൾക്കൊപ്പം തന്നെ കച്ചവടം നടത്തി സമ്പന്നരായി. സമാന്തരമായി ഉത്തര-മധ്യ-ദക്ഷിണേന്ത്യയിൽ നിന്നുള്ള പല മത-ജാതി-വംശ-ഭാഷാ വിഭാഗങ്ങളും കൊച്ചിയിലെത്തി. വിദേശികളും സ്വദേശികളു മായ ഉദ്യോഗസ്ഥർക്കും, വ്യാപാരികൾക്കും വേണ്ട 'പോഷക ജനതകൾ' കൊച്ചിയി ലെത്തിച്ചേരുകയും സ്ഥിരവാസമുറപ്പിക്കുകയും ചെയ്തു. കണക്കപ്പിള്ളമാരും പൂജാരികളും ചികിത്സകരും പാചകവിദഗ്ദ്ധരും എണ്ണയാട്ടുകാരും പാൽക്കച്ച വടക്കാരും തുണിയലക്കുകാരും തോട്ടികളും .... ഒപ്പം പലനാടുകളിൽ നിന്നും പലായനം ചെയ്‌തെത്തിയവരെ കൊച്ചി രാജാവ് കുടിയിരുത്തിയതും ഈ പ്രദേശത്തായിരുന്നു. ഗോവയിൽ നിന്നും പോർട്ടുഗീസുകാരെ ഭയന്നോടിപ്പോന്ന പലജാതിയിൽ പെട്ട കൊങ്കിണികൾ ഉദാഹരണം. ഇങ്ങനെയൊരുജനസഞ്ചയം കഴിഞ്ഞ മൂന്നുനാലു നൂറ്റാണ്ടുകളിൽ ഫോർട്ടുകൊച്ചി-മട്ടാഞ്ചേരി പ്രദേശത്ത് സൃഷ്ടിച്ച സംസ്‌കാരസമന്വയങ്ങളുടെ (സംഘർഷങ്ങളുടെയല്ല) കഥയാണ് ബോണി അന്വേഷിക്കുന്നത്. 1947 ൽ ഇന്ത്യ സ്വതന്ത്രമായതോടെ യഹൂദരും ഇംഗ്ലീഷുകാരും ഇവിടം വിട്ടൊഴിഞ്ഞുപോയിത്തുടങ്ങി. പറങ്കികളും ഡച്ചുകാരും മുൻപുതന്നെ നാടുവിട്ടു തുടങ്ങിയിരുന്നു. എങ്കിലും ഇവരിൽ ചിലരും, ഇന്ത്യൻ പ്രവിശ്യകളിൽ നിന്നും നാനാകാരണങ്ങൾ കൊണ്ട് എത്തിയവരും കൊച്ചി വിട്ടുപോയില്ല. കച്ചവടക്കാരും തൊഴിലാളികളും കരകൗശല വിഭാഗക്കാരും ക്ഷേത്രോപജീവികളും മറ്റും മറ്റമായി അവർ കൊച്ചിയുടെ ജൈവപാരമ്പര്യത്തിൽ കണ്ണി ചേർന്നു.

എൻ.എസ്. മാധവന്റെ ലന്തൻ ബത്തേരിയിലെ ലുത്തിനിയകൾ' എന്ന നോവലിന് ചിത്രം വരയ്ക്കാൻ ബോണി തോമസ് പശ്ചിമ കൊച്ചിയുടെ ദ്വീപുകളും തീരങ്ങളും തേടിയിറങ്ങിയതാണ് ഇത്തരമൊരു സാംസ്‌കാരിക ഭൂമിശാസ്ത്ര നിർമ്മിതിയുടെ തുടക്കമായി മാറിയത്. പള്ളികൾ, വീടുകൾ, കെട്ടിടങ്ങൾ, കടവുകൾ, എടുപ്പുകൾ, വാതിലുകൾ, മുഖപ്പുകൾ .... 'ലന്തൻ ബത്തേരിക്കു വേണ്ടി ബോണി പുനഃസൃഷ്ടിച്ച കൊച്ചിയുടെ രേഖാചരിത്രം ആ നാടിന്റെ അസ്പർശിത പൈതൃകത്തിന് വഴിമാറുന്നു, ഈ പുസ്തകത്തിൽ.

മുപ്പത്തിമൂന്നു കുറിപ്പുകളാണ് കൊച്ചിക്കാരുടെ ഉള്ളടക്കം. ഭിന്ന ഗോത്രങ്ങളിൽപ്പെട്ട പതിനേഴു ഭാഷകൾ സംസാരിക്കുന്ന വ്യത്യസ്ത മത-ജാതി-വംശ-വർണങ്ങളിൽപ്പെട്ട പതിനാറോ അതിലധികമോ വിഭാഗങ്ങൾ വെറും നാലര കിലോമീറ്റർ പ്രദേശത്തിനുള്ളിൽ നൂറ്റാണ്ടുകളായി വസിക്കുന്ന അസാധാരണമായ ഒരു ജന സംസ്‌കൃതിയുടെ പൈതൃക ഭൂപടം. മലയാളം, തമിഴ്, തെലുങ്ക്, കന്നടം, തുളു, കൊങ്കണി, ഉറുദു, മറാത്തി, ഗുജറാത്തി, കച്ചി, മാർവാഡി, ഹിന്ദി, രാജസ്ഥാനി, ഹരിയാൺവി, പഞ്ചാബി, കശ്മീരി, ഇംഗ്ലീഷ്, ഹിബ്രു ... ഭാഷകളുടെ വിചിത്രകംബളമാണ് ഈ ചെറുഭൂപ്രദേശം.

യെമനിൽ നിന്നെത്തി, കൊച്ചിയിൽനിർമ്മിച്ച തക്യാവ് പള്ളിക്കു ചുറ്റും വിന്യസിക്കപ്പെട്ട പ്രവാചകന്റെ രക്തരേഖ പങ്കിടുന്ന അറബികളുടെ കഥ പറയുന്നു, ഒന്നാം ലേഖനം.

'തക്യാവിന് ഏതാണ്ട് ഒരുകിലോമീറ്റർ വടക്ക് കൊച്ചങ്ങാടിയിലെ മഖ്ദും ദർഗ്ഗ കൊച്ചിയുടെ യെമൻബന്ധത്തിന്റെ ഉൽപ്പന്നമായ മറ്റൊരു വിശ്വാസകേന്ദ്രമാണ്. ശൈഖ് ഇബ്‌നു സൈനുദ്ദീൻ മഖ്ദുമിന്റെയും മകൾ സൈനബയുടെയും ഖബറുകളുണ്ട് ദർഗ്ഗയിൽ.

മഘ്ദുംകുടുംബവും യെമനിൽ നിന്ന് കൊച്ചിയിലെത്തിയെന്നാണ് ചരിത്രം. മഖ്ദും പിതാമഹൻ കൊച്ചിയിലെത്തി താമസിച്ച വീടാണ് ഇന്നത്തെ ദർഗ്ഗ. കേരളത്തിന്റെ ഇസ്ലാമികചരിത്രത്തിൽ പ്രധാന സ്ഥാനമുണ്ട് മഖ്ദും കുടുംബത്തിന്. കൊച്ചിയിലെത്തിയ മഖ്ദും കുടുംബാംഗങ്ങൾ ഇസ്ലാമിക പ്രവർത്തനത്തിനായി പൊന്നാനിയിലേയ്ക്ക് പോയെന്ന് ചരിത്രം.

കേരളത്തിന്റെ ആദ്യ ചരിത്രപുസ്തകമെന്ന് വിശേഷിപ്പിക്കുന്ന 16-#ം നൂറ്റാണ്ടിലെ 'തൂഹ്ഫത്ത് അൽ മുജാഹിദ്ദീൻ' എഴുതിയ ഷൈഖ് സൈനുദ്ദീൻ, പോർച്ചുഗീസുകാർക്കെതിരെ യുദ്ധത്തിന് സമരകാവ്യം 'തഹ്‌രിള' എഴുതിയ മഖ്ദും ഒന്നാമൻ എന്നിവർ മഖ്ദും കുടുംബാംഗങ്ങളാണ്. കൊച്ചിയിൽ സൂഫിസം നിലനിന്നതിന്റെ തെളിവായി കണക്കാക്കുന്ന മഖ്ദും ദർഗ്ഗ. മതപരിധിയില്ലാത്ത പ്രാപഞ്ചികദൈവസ്‌നേഹമാണ് സൂഫിസം. ദർഗ്ഗയിൽ ഖബറിലെ ശൈഖ് പ്രാപഞ്ചികസ്‌നേഹത്തിന്റെ വക്താവായി ജീവിച്ചുവെന്ന് വിശ്വാസം. മകൾ സൈനബ പിതാവിന്റെ ഖബറിങ്കൽ പ്രാർത്ഥിച്ചുകൊണ്ടിരിക്കെ മരിച്ചുവത്രെ. സൈനബയുടെ ഖബറിങ്കൽ അനേകം സ്ത്രീകൾ ദർഗ്ഗയിലെത്തുന്നു.

വിശുദ്ധ വേലക്കാരൻ എന്നാണ് മഖ്ദും എന്നതിന്റെ അർത്ഥം. നൂറ്റാണ്ടുകളുടെ ചരിത്രമുള്ള ദർഗ്ഗ കാലങ്ങളായി കൊച്ചിയിൽ യെമൻകാരനായ വിശുദ്ധ വേലക്കാരന്റെ ആത്മീയചൈതന്യത്തെ പ്രതിനിധീകരിക്കുന്നു. കൊച്ചിക്കാർ ആത്മീയാഭയം തേടുന്നു ദർഗ്ഗയിൽ.'

കടവുംഭാഗക്കാരും തെക്കും ഭാഗക്കാരുമായി വിഭജിക്കപ്പെട്ട യഹൂദരുടെ മതവും വാണിജ്യവും കൂടിക്കുഴഞ്ഞ ചരിത്രം പറയുന്നു, രണ്ടാം ലേഖനം. മട്ടാഞ്ചേരിയിലെ ഏറ്റവും പ്രസിദ്ധമായ ചരിത്ര സ്മാരകത്തിന്റെ ഉടമകളും ഇവർ തന്നെയാണല്ലോ. പരദേശി യഹൂദരും കറുത്ത യഹൂദരുമായി നിലനിൽക്കുന്ന യഹൂദർക്കിടയിലെ വംശവിഭജനം ഉൾപ്പെടെയുള്ളവ ബോണി ഇവിടെ വിശദീകരിക്കുന്നു.

പരദേശി യഹൂദരെക്കുറിച്ചാണ് മൂന്നാം ലേഖനം. ഈ പുസ്തകത്തിലെ ഏറ്റവും മികച്ച രചന. യഹൂദരെ നാട്ടുകാർ വിളിച്ച പേരാണ് കോച്ച. കോച്ചമാരുടെ അങ്ങാടിയാണ് കൊച്ചങ്ങാടി. അതാകാം പിന്നീട് 'കൊച്ചി'യായത്. സാറാകോഹൻ എന്ന കൊച്ചിക്കാർക്ക് പ്രിയങ്കരിയായി മാറിയ യഹൂദമുത്തശ്ശിയെക്കുറിച്ചുള്ള കഥ കൂടിയായി മാറുന്നു, ഈ ലേഖനം.

'കച്ചവടത്തിലൂടെ, സാമ്പത്തികമേന്മയിലൂടെ കൊച്ചിയുടെ സമൂഹിക ജീവിതത്തിന്റെ മുഖ്യധാരയിൽ മുന്നിൽനിന്നവരായിരുന്നു റഹാബി, റോട്ടൻബർഗ്, എബ്രഹാംസ്, ഹാംലേഗ്വ, സർഗൻ, കോഹൻ എന്നുതുടങ്ങി കുടുംബപ്പേരുകളുള്ള പരദേശി വെള്ളയഹൂദർ. കോഹൻ കുടുംബാംഗമാണ് സാറ - സാറ കോഹൻ!.

ഇന്ന് യഹൂദർ കൊച്ചിയിൽ ചെറിയ സമൂഹമാണ്. സമൂഹമെന്ന് വിശേഷിപ്പിക്കാനാകാത്ത വിരലിലെണ്ണാവുന്നവർ. 1948 ൽ യഹൂദരാജ്യമായ ഇസ്രയേൽ രൂപീകൃതമായതിനുശേഷം യഹൂദർ കേരളത്തിൽ നിന്ന് ഒറ്റയ്ക്കും കൂട്ടമായും ഇസ്രയേലിൽ പോയി സ്ഥിരം പാർപ്പുകാരായി, ഇസ്രയേലുകാരായി. സാറയോട് ചിലർ ചോദിക്കാറുണ്ട്, ''എന്തുകൊണ്ട് ഇസ്രയേലിൽ പോയില്ല?'' സാറയുടെ പിതാവ് മറുപടി, ''എന്തിന് പോകണം? എന്റെ കാരണവന്മാർ ജീവിച്ച നാടാണിത്. ഇത് എന്റെ നാടാണ്''. 

തുടർന്നങ്ങോട്ട്, പോർട്ടുഗീസുകാർ കൊച്ചിയിലെത്തി സൃഷ്ടിച്ച സങ്കര ജനസമൂഹത്തിന്റെ കഥ പറയുന്ന 'അപ്പെലീദോവുകൾ', ഡച്ചുകാരുടെ സാംസ്‌കാരിക ശേഷിപ്പുകൾ അവതരിപ്പിക്കുന്ന സർനെയിമിനു പിന്നിൽ' എന്നീ ലേഖനങ്ങൾ. ആംഗ്ലോ ഇന്ത്യൻസ്' കഴിഞ്ഞാൽ ഏറ്റവും പ്രസിദ്ധരായ പറങ്കികളുടെ ചരിത്രമാണ് അപ്പെലിദോവുകൾ. ഇന്ത്യയിലെ മറ്റു പല നഗരങ്ങളിലുമുള്ളതുപോലെ ബ്രിട്ടീഷ് ഇന്ത്യക്കാർ എന്ന 'ആംഗ്ലോഇന്ത്യൻ സമൂഹം കൊച്ചിയിലില്ല എന്നതാണ് ഏറ്റവും വലിയ കൗതുക. കത്തോലിക്കാ മതത്തോടു കലഹിച്ച പ്രൊട്ടസ്റ്റന്റുകാരായിരുന്ന ഡച്ചുകാരുടെ വംശവഴികൾ കണ്ടെത്തുന്നു, രണ്ടാം ലേഖനം. യഹൂദരും ഡച്ചുകാരും ക്രൈസ്തവരും ഒന്നിച്ചൊരു ദേശമായിഴുകിച്ചേർന്ന് 'ഐസാക്‌സ്' എന്ന സർനെയിമുണ്ടായ കഥ കൂടിയാണിത്.

ഐസാക്‌സ് എന്ന് കേൾക്കുമ്പോൾ ഈ പേരിലെ യഹൂദത തിരിച്ചറിയുന്നു. ഡാനിയേൽസ്, ഡേവിഡ്‌സ്, സോളമൻസ്, എഫ്രെയിംസ് എന്ന് തുടങ്ങിയ പേരുകളെപ്പോലെ. എന്നാൽ കൊച്ചിയിലെ ഒരു പ്രമുഖ കത്തോലിക്കാ കുടുംബത്തിലെ അംഗങ്ങളുടെ സർനെയും ഐസാക്‌സ് എന്നാണ്. ഈ കുടുംബത്തിലെ അംഗങ്ങളുടെ സർനെയിം ഐസാക്‌സ് എന്നാണ്. ഈ കുടുംബാംഗങ്ങൾ ഔദ്യോഗികമായി ആംഗ്ലോഇന്ത്യൻ പൈതൃകക്കാരാണ്. ഇത് പൈതൃകപഠനക്കാരെ കൗതുകപ്പെടുത്തുന്നു.

കൊച്ചിയിലെ ഐസാക്ക്‌സ് കുടുംബാംഗങ്ങൾ പ്രശസ്തരാണ്. സംഗീതകാരന്മാരുടെ കുടുംബം. വയലിനിസ്റ്റ് ജോ ഐസാക്‌സിന്റെയും പാട്ടുകാരി എമിൽഡായുടെയും മക്കൾ. മൂത്തമകൻ എമിൽ ഐസാക്‌സ് ഇന്ത്യയിലും വിദേശരാജ്യങ്ങളിലും ഉഷാ ഉതുപ്പിന്റെ സംഗീതസംഘത്തിന്റെ നായകനായി. പാട്ടുകാരനും ഗിറ്റാറിസ്റ്റുമായി അറിയപ്പെട്ടു. എമിൽ ഇന്ന് കൊച്ചിയിലെ വീട്ടിൽ വിശ്രമിക്കുന്നു. എമിലിന്റെ അനുജൻ റെക്‌സ് ഐസാക്‌സ് ചെന്നൈയിലാണ്. സിനിമാ സംഗീത ലോകത്തെ തിരക്കുള്ള ഗിറ്റാർ - വയലിൻ പ്രതിഭ. സ്റ്റീൽഗിറ്റാർ വാദകൻ. റെക്‌സിന്റെ അനുജൻ യൂജിൻ ഐസാക്‌സ് ഗിറ്റാറിസ്റ്റും സംഗീതാദ്ധ്യാപകനുമാണ്. ഉഷാ ഉതുപ്പിന്റെ സംഗീത സംഘാംഗമായിരുന്നു. മുംബൈയിലും കൊൽക്കത്തയിലും സംഗീതകാരനായിരുന്നു. തൊട്ടുതാഴെ അനുജൻ ആന്റണി ഐസാക്‌സ്. ഭരതൻ സംവിധാനം ചെയ്ത 'നിദ്ര' സിനിമയിൽ ഗിറ്റാറുമായി പാടി ഒരു തലമുറയെ ആവേശംകൊള്ളിച്ച ആന്റണി. ഇപ്പോൾ മുരിങ്ങൂർ ധ്യാനകേന്ദ്രത്തിൽ സംഗീതകാരൻ. ആന്റണിയുടെ അനുജൻ എഫ്രി ഐസാക്‌സ് അറിയപ്പെട്ടതുകൊച്ചിയിലെ വയലെറ്റെസേഴ്‌സ് സംഗീതസംഘത്തിലെ ഗിറ്റാറിസ്റ്റെന്ന നിലയിലായിരുന്നു. ഉഷാ ഉതുപ്പിന്റെ സംഗീത സംഘത്തിലെ റെക്കോഡിസ്റ്റാണ്. എഫ്രിയുടെ അനുജൻ എൽറെഡ് ഐസാക്‌സ് കൊച്ചിയിലെ പ്രമുഖ സംഗീതസംഘമായിരുന്ന 13 എ ഡി യിൽ ഗിറ്റാറിസ്റ്റ് ആയിരുന്നു. എൽറെഡിന്റെ അനുജൻ ഐലോയ് ഐസാക്‌സ് ഇപ്പോൾ ദുബായിൽ പി. എച്ച് 7 എന്ന ഗാനസംഘാംഗം. അനുജത്തി എസ്റ്റെൽ ഫോർട്ട് കൊച്ചി സെന്റ് മേരീസ് സ്‌കൂൾ അദ്ധ്യാപികയാണ്. അനുജൻ എൽറിഡ്ജ് ഐസാക്‌സ് ഗിറ്റാർ - കീബോർഡ് വിദഗ്ദ്ധൻ. കുവൈറ്റിൽ സംഗീതാദ്ധ്യാപകൻ വൈപ്പിനിൽ താമസിക്കുന്ന അനുജത്തി ഈവ ടീച്ചറായിരുന്നു. യഹുദ സർനെയ്മുള്ള കൊച്ചിയിലെ ക്രിസ്ത്യൻ ആംഗ്ലോ ഇന്ത്യൻ വംശ കുടുംബത്തിലെ ഒരു തലമുറ.

ഐസാക്‌സ് കുടുംബം കൊച്ചിയിലെത്തിയത് ആലപ്പുഴയിൽ നിന്നാണ്. ആലപ്പുഴയിൽ അച്ചുകൂടം എന്ന് അറിയപ്പെട്ട കുടുംബ വീടിനെ പേര് സൂചിപ്പിക്കുന്നതുപോലെ അച്ചടിശാലയുമായി ബന്ധമുണ്ടായിരുന്നു. ഈ കുടുംബവീടിനെന്ന് കുടുംബാംഗങ്ങൾ പറയുന്നു. ബ്രിട്ടീഷുകാരുടെ അച്ചടിശാലയായിരുന്നുവത്രേ ആലപ്പുഴയിലെ കുടുംബവീട്.

കൊച്ചിയിൽ ആംഗ്ലോ ഇന്ത്യൻ വംശജരിൽ ഭൂരിഭാഗം പോർച്ചുഗീസ് പൈതൃകക്കാരാണ്. എന്നാൽ ഐസാക്ക്‌സ് കുടുംബം ഡച്ച്‌പൈതൃകം അവകാശപ്പെടുന്നു.

കറുത്തവരും വെളുത്തവരുമായ യഹൂദരെക്കുറിച്ചാണ് അടുത്ത ലേഖനം. ഗ്രീക്കോ റോമൻ സാമ്രാജ്യത്തിന്റെ ആക്രമണത്തിൽ പലായികളായി മാറിയ 'ആദിമ' ജനതയുടെ ഇന്ത്യയിലെ അതിജീവന ചരിത്രം വെളുപ്പിന്റെയും കറുപ്പിന്റെയും വംശ ശുദ്ധിവാദത്തിലൂടെയാണ് മുന്നേറുന്നത്. ചരിത്രവും മിത്തും മതവും വംശവും യുദ്ധവും സമാധാനവും വാണിജ്യവും വറുതികളും പലായനവും പ്രവാസവും ആൾക്കൂട്ടവും ഏകാന്തതയും ഒത്തുചേർന്നൊഴുകുന്ന കൊച്ചിയിലെ യൂറോപ്പി ന്റെയും പശ്ചിമേഷ്യയുടെയും കഥകളാണ് മേല്പറഞ്ഞവയെല്ലാം. ഇനിയുള്ളവ യാകട്ടെ, ഇന്ത്യൻവംശജരുടെ പുറപ്പാടുകളുടെയും പുനഃരധി വാസങ്ങളുടെ കഥകളാണ്.

പോർട്ടുഗീസുകാരുടെ മതപീഡനം ഭയന്ന് ഗോവയിൽ നിന്നും പലായനം ചെയ്തു കൊച്ചിയിലെത്തിയ കൊങ്കിണികൾക്കിടയിൽ നിരവധി ഉപജാതികളുണ്ട്. ഗൗഡസാരസ്വത ബ്രാഹ്മണർ, ദൈവജ്ഞബ്രാഹ്മണർ, വൈശ്യർ, സാരസ്വത് അബ്രാഹ്മണർ, കുഡുംബി, പരദീഷ് ശൂദ്രാഞ്ചേ എന്നിങ്ങനെ. ദേവദാസിവൃത്തി നോക്കിയിരുന്ന ഗൗഡസാരസ്വത ബ്രാഹ്മണർ, സ്വർണ്ണപ്പണിക്കാരായിരുന്ന ദൈവജ്ഞർ, ക്ഷേത്രങ്ങളോടു ചേർന്നു വസിക്കുന്ന വൈശ്യർ, പപ്പട നിർമ്മാണം മുതൽ പാചകവിദ്യവരെയുള്ളവ തൊഴിലാക്കിയ സാരസ്വത അബ്രാഹ്മമണർ, കാർഷിക സംസ്‌കൃതിയിൽ കുതിപ്പുണ്ടാക്കിയ (പൊക്കാളി കൃഷി) കുഡുംബികൾ എന്നിവരെക്കുറിച്ചുള്ളവയാണ് അഞ്ച് ലേഖനങ്ങൾ.

ഭിന്നങ്ങളായ മുസ്‌ളീം ഗോത്രങ്ങളും പശ്ചിമേഷ്യയിലും ഉത്തരേന്ത്യയിലും നിന്ന് കൊച്ചിയിലെത്തി. ഇന്ത്യ-പാക് വിഭജനത്തിനുശേഷം അഭയാർത്ഥി കളായിവന്ന കശ്മീരി മുസ്‌ളീംങ്ങൾ മുൻപുതന്നെ ഗുജറാത്തിലെ വിവിധ ദേശങ്ങളിൽ നിന്നെത്തി കൊച്ചിയുടെ ഭാഗമായി മാറിയ കച്ചിമേമന്മാർ, ~ദാവുദി ബോഹ്‌റകൾ തുടങ്ങിയവർ കച്ചവടത്തിൽ കൈവരിച്ച വിജയങ്ങളെയും പരാജയങ്ങളെയും കുറിച്ചാണ് തുടർന്നുള്ള ലേഖനങ്ങൾ. ഇറാക്കിൽ നിന്നു വന്ന നൈനമാരെക്കുറിച്ചുള്ളതാണ് വേറൊരു രചന.

'ആഘോഷങ്ങളുടെയും വിഭവസമൃദ്ധങ്ങളായ സൽക്കാരങ്ങളുടെയും ഭൂതകാലം പറയുന്ന നൈനമാരുടെ കല്യാണാഘോഷങ്ങൾ ഏഴുദിവസം നീളുന്നവയായിരുന്നു. ഏഴുദിവസം രാപകൽ സൽക്കാരം. അതിൽ പങ്കെടുക്കാൻ ബന്ധുമിത്രാദികൾ കുടുംബസമേതം ദിവസങ്ങളോളം വന്നു പാർക്കുന്നു.

ഭൂപ്രഭുക്കളായിരുന്നുവത്രേ നൈനമാർ. മട്ടാഞ്ചേരിയിൽ കൊച്ചിരാജാവിന്റെ ആസ്ഥാനം മുതൽ തക്യാവ്‌വരെ മൂന്ന് കിലോമീറ്റർ ഭൂവിസ്താരം നൈനമാരുടെതായിരുന്നുവെന്ന് പഴവർത്തമാനം. പഴയകാലസമൃദ്ധിയുടെ സ്മാരകങ്ങൾ പോലെ പഴവർത്തമാനങ്ങൾ. ആഘോഷങ്ങൾകൊണ്ട് മുടിഞ്ഞ നൈനമാരുടെ കഥകളുണ്ട്.

ആഘോഷങ്ങളിൽ വിളമ്പുന്ന നൈനരുചികളിൽ ഒന്നാണ് 'കോയിമുശ്മൻ'. ഒരു മുഴുവൻ കോഴിയിൽ രുചമസാലയും മുട്ടയും നിറച്ച് പാചകം ചെയ്ത വിഭവം. മുറിക്കാതെ കോഴിയിറച്ചിൽ നിന്ന് എല്ല് ഊരിമാറ്റി പാചകം ചെയ്യുന്ന വിഭവം നൈനമാർ മറ്റാർക്കും പറഞ്ഞുകൊടുക്കാത്ത കൈപ്പുണ്യമാണ്.

മട്ടാഞ്ചേരിയിൽ നിന്ന് നൈനമാർ കേരളത്തിന്റെ പലയിടങ്ങളിലേയ്ക്കും വ്യാപിച്ചു. നൈനമാരുടെ എണ്ണത്തെക്കുറിച്ച് ആധികാരികരേഖയില്ല. പോയകാല സൗഭാഗ്യങ്ങളുടെ ഓർമ്മകളിലും കഥകളിലുമാണ് നൈനപൈതൃക ചരിത്രം.

ജമാൽ കൊച്ചങ്ങാടി എഴുതുന്നു: പിതാക്കന്മാർ മുന്തിരി തിന്നു; മക്കളുടെ പല്ല് പുളിച്ചു!

ഇനിയുള്ള ലേഖനങ്ങൾ ഒന്നടങ്കം ദക്ഷിണേന്ത്യയിലെ ജനവർഗ്ഗങ്ങളെ ക്കുറിച്ചാണ്. തോട്ടിപ്പണിക്കായി വരുത്തപ്പെട്ട ചക്കിലിയാർമാർ, മസാലദോശ യുടെയും ചപ്പാത്തിയുടെയും അവതാരകരായി ഓർമിക്കപ്പെടുന്ന തുളുബ്രാഹ്മമണർ, എരുമപ്പാൽ വിൽക്കാൻ വന്ന തെലുങ്കു ചെട്ടിയാർമാർ, കാസർകോട്ടുനിന്നു കൊച്ചിയിലെത്തിയ കന്നട സമൂഹം, ഗണേശോത്സവത്തിലൂടെ ശ്രദ്ധേയരായ മറാത്തി ബ്രാഹ്മണർ, തമിഴ് യാദവർ, ചക്കാട്ടി എണ്ണയുണ്ടാക്കിയിരുന്ന തമിഴ് വാണിയർ, ഡെക്കാൻപീഠഭൂമിയിൽ നിന്നെത്തിയ ദെഖ്‌നി മുസ്‌ളീംങ്ങൾ, ഭിന്ന ഭാഷകളുപയോഗിക്കുന്ന അഗർവാൾ സമൂഹം, ജൈനസംസ്‌കൃതിയുടെ അടരുകളായി ഇന്നും നിലനിൽക്കുന്ന 389 ഓളം ജൈനകുടുംബങ്ങൾ, ആഭരണ, വിഗ്രഹ നിർമ്മാതാക്കളായിരുന്ന തമിഴ് വിശ്വകർമ്മജർ, ടിപ്പുവിന്റെ പടയാളികളായിരുന്ന നായിഡുമാർ, രാജസ്ഥാനിലെ ഒസിയാനിൽ നിന്നുവന്ന, കച്ചിഭാഷ സംസാരിക്കുന്ന ജൈനർ, കരന്തയ്യാർ പാളയം അഗ്രഹാരത്തിലെ തമിഴ് ബ്രാഹ്മണൻ, സിന്ധി പൈതൃകത്തിന്റെ പ്രതിനിധികളായ ലോഹാനകൾ, കണക്കപ്പിള്ളമാരായി ഖ്യാതി നേടിയ തമിഴ് വെള്ളാളപിള്ളമാർ എന്നിങ്ങനെ ഈ ജനതയുടെ നരവംശ ഭൂപടം പടരുന്നു.

പാതുവെ ലിഖിത ചരിത്രങ്ങളില്ല കൊച്ചിയിലെ ഈ മഴവിൽ ജനസമൂഹത്തിന്. ഭാഷയാണ് ബോണിയുടെ അടിസ്ഥാന രീതിശാസ്ത്രം. വംശം മുതൽ വർണം വരെയുള്ള അകമ്പടി സേവിക്കുന്നു. സഹസ്രാബ്ദങ്ങളുടെ ചരിത്രമവകാശപ്പെടുന്നവർ മുതൽ സ്വാതന്ത്ര്യാനന്തരം എത്തിച്ചേർന്നവർ വരെ ഇതിൽപെടും. ഓരോ ജനതയുടെയും തനതും അസ്പർശിതവുമായ പൈതൃകങ്ങൾ കണ്ടെത്തി വേറിട്ടവതരിപ്പിക്കുകയാണ് ബോണി. ഭാഷ മുതൽ മതവിശ്വാസം വരെ; വേഷവിധാനം മുതൽ ഭക്ഷണശീലം വരെ; വംശ - ഗോത്ര വൈവിധ്യം മുതൽ ജാതിവൈരുദ്ധ്യം വരെ; സമ്പദ്ഘടന മുതൽ രാഷ്ട്രീയ വിശ്വാസം വരെ; തദ്ദേശീയരുമായുള്ള ഇഴുകിച്ചേരൽ മുതൽ അവരിൽനിന്നുള്ള ഒറ്റപ്പെടൽ വരെ - കൊച്ചിയിൽ വേരാഴ്‌ത്തി പടർന്നവരും വേരറ്റുവീണവരുമായ ജനസമൂഹങ്ങളുടെ വിസ്മയകരമായ ജീവിതശൈലികളുടെയും സാംസ്കാരികപൈതൃകങ്ങളുടെയും മാന്ത്രികപരവതാനിയായി വിടർന്നുവരുന്നു, കൊച്ചിക്കാർ.

ഫീച്ചറുകളായി ഭാവനചെയ്യപ്പെട്ടവയാണെങ്കിലും ജേർണലിസത്തിന്റെ പ്രാഥമികതലങ്ങൾവിട്ടുയരുന്ന ഗവേഷണബുദ്ധി ബോണിയുടെ പൈതൃകാന്വേഷണങ്ങളെ കനമുറ്റതാക്കുന്നു. മലയാളിയുടെ പൊതുജീവിത സംസ്‌കൃതിയിലേയ്ക്ക് ഗന്ധർവ്വനെപ്പോലെ കടന്നുവന്ന മെഹബൂബ് ദെഖ്‌നി മുസ്ലിമാണ്. പാർലമെന്റേറിയനായിരുന്ന ഇബ്രാഹിം സുലൈമാൻ സേട്ട് കച്ചിമേമനാണ്. പത്രപ്രവർത്തകനായ ജമാൽ കൊച്ചങ്ങാടി നൈനയാണ്. കേരളീയരുടെ ജീവിതമണ്ഡലത്തിൽ സുപരിചിതനായി കഴിഞ്ഞു, സാറാ കോഹനും മുകേഷ് ജെയിനും.

ഹൃദയദ്രവീകരണക്ഷമതയുള്ള മിത്തുകളും പഴങ്കഥകളും ജനസമൂഹങ്ങളുടെ വർത്തമാനകാലം പക്ഷെ അത്രമേൽ സുഭിക്ഷമൊന്നുമല്ല. ഗോവയിൽ നിന്ന് പോർട്ടുഗീസ് കാലത്ത് ഓടിപ്പോന്ന കൊങ്ങിണികളുടെ ദുരന്തം പറയുന്ന ഒരമ്മൂമ്മക്കഥ ബോണി എടുത്തെഴുതുന്നത് വായിക്കുക.

'ഒരിക്കൽ ഒരിടത്ത് ഒരു കാക്കയും ഒരു കുരുവിയും ഉണ്ടായിരുന്നു. കാക്ക ചാണകം കൊണ്ട് വീട് പണിതു. കുരുവിമെഴുകുകൊണ്ടും. കാക്കയുടെ ചാണകവീട് മഴയിൽ കുതിർന്ന് ഒലിച്ചുപോയി. കുരുവിയുടെ മെഴുകുവീട് നിലനിന്നു. കാക്ക അഭയം തേടി കുരുവിയുടെ വീട്ടിലെത്തി. വാതിലിൽ മുട്ടിവിളിച്ചു. വാതിലിൽ തുറന്ന കുരുവിയോട് അപേക്ഷിച്ചു. ''സഹായിക്കണം, എനിക്ക് കിടക്കാനിടമില്ല.'' കുരുവി സമാധാനിപ്പിച്ചു: ''എന്റെ വീട്ട്മുറ്റത്ത് കടിന്നോളു!'' കാക്ക വിലപിച്ചു.''മുറ്റത്ത് കിടന്നാൽ ഞാൻ മഴയിൽ ഒലിച്ചു പോകും!'' കുരുവിയുടെ മനസ്സലിഞ്ഞു: ''എന്റെ വീടിന്റെ വരാന്തയിൽ കിടന്നോളു!'' കാക്ക വിലാപം തുടർന്നു, ''എനിക്ക് കാറ്റും ഇടിവെട്ടും പേടിയാണ്!'' കുരുവി ക്ഷണിച്ചു, ''വരു എന്റെ മുറിയിൽ കിടന്നോളു!'' മുറിയിലെത്തിയ കാക്ക ദുഃഖിച്ചു. ''നിലത്ത് കിടന്നാൽ എനിക്ക് രോഗം പിടിക്കും!'' കാക്ക പറഞ്ഞു, '' ഞാൻ നിന്റെ കുഞ്ഞിനു സമീപം തൊട്ടിലിൽ കിടന്നോളാം!'' കുരുവി സമ്മതിച്ചു. ഉറങ്ങുന്നതിനിടെ എന്തോ ശബ്ദം കേട്ട് ഉണർന്ന് കുരുവി ചോദിച്ചു, ''എന്താണ് ശബ്ദം?'' കാക്ക പറഞ്ഞു, ''ഞാൻ ഒര കടലമണി കടിച്ചുപൊട്ടിച്ചു തിന്നുന്നതിന്റെ ശബ്ദമാണ്!'' ''എങ്കിൽ എനിക്കും ഒരു കടലമണി തരൂ!'' കുരുവി സ്‌നേഹത്തോടെ ആവശ്യപ്പെട്ടു. ''എന്റെ കൈയിൽ ഒരു കടലമണിയെ ഉണ്ടായിരുന്നുള്ളു!'' കാക്കയുടെ ഉത്തരം. കാക്ക പറഞ്ഞത് വിശ്വസിച്ച് കുരുവി ഉറങ്ങി. യഥാർത്ഥത്തിൽ സമീപത്ത് തൊട്ടിലിൽ കിടന്ന, കുരുവിക്കുഞ്ഞിന്റെ കണ്ണ് കാക്ക കൊത്തിത്തിന്നതിന്റെ ശബ്ദമാണ് കുരുവി കേട്ടത്. രാവിലെ ഉറക്കമുണർന്ന കുരുവി വീട്ടിൽ കാക്കയെ കണ്ടില്ല. തൊട്ടിലിൽ കുഞ്ഞിനെയും കണ്ടില്ല.'

പ്രവാസികൾ എന്നും എവിടെയും പ്രവാസികൾ തന്നെയാണോ? കേരളത്തിലെത്തിയിട്ടു നൂറ്റാണ്ടുകളായിട്ടും ഇവിടെ ഇത്രമേൽ വേരുപടലം ആഴ്‌ത്തിക്കഴിഞ്ഞിട്ടും ഈ ജനസമൂഹങ്ങൾ ഇന്നും തങ്ങളുടെ വംശവൃക്ഷത്തിൽനിന്നടർന്നു പോരാൻ തയ്യാറല്ല. കൊച്ചിയാകട്ടെ, തകർന്നു തരിപ്പണമായിക്കഴിഞ്ഞു. കച്ചവടവും കയറ്റുമതിയും ഇന്നില്ല. ശൂന്യമായ ഗോഡൗണുകളും കാടുകയറിയ കമ്പനികളും അധോലോകമുദ്ര ചാർത്തിക്കിട്ടിയ ചേരികളുമാണ് ഇന്നിവിടെയുള്ളത്. ബിനാലെയും ആർട്ട്ഗാലറികളും ഇടിഞ്ഞുപൊളിഞ്ഞ ടൂറിസ്റ്റ് ഭ്രമങ്ങളും മാത്രം ഇന്നവശേഷിക്കുന്നു.

ഇത്രയേറെ വൈവിധ്യമുണ്ടോ, ഇത്രയും ചെറിയ ഒരു ഭൂഭാഗത്തെ ജനസംസ്‌കൃതിക്ക് എന്നത്ഭുതപ്പെടാൻ വരട്ടെ. താൻവിട്ടുപോയ എത്രയെങ്കിലും വിഭാഗങ്ങൾ ഇനിയുമുണ്ട് എന്നാണ് ബോണി പറയുക. ''ജർമ്മൻ, ഫ്രഞ്ച്, ഇറ്റാലിയൻ, പാഴ്‌സി കുടുംബങ്ങൾ ഇവിടെയുള്ളത് രേഖപ്പെടുത്താൻ മറന്നു. മഹല്ല് ഭാഷ സംസാരിക്കുന്ന അറുപതോളം കുടുംബങ്ങളെക്കുറിച്ചറിഞ്ഞതു പിന്നീടാണ്''. എങ്കിലും അക്കാദമി ഗവേഷകർ ഇനിയും തിരിഞ്ഞുനോക്കാത്ത ഒരു സംസ്‌ക്കാരപൈതൃകഖനി കുഴിച്ചു ചെന്ന പര്യവേഷകനെന്ന നിലയിൽ ബോണി തോമസിന്റെ 'കൊച്ചിക്കാർ' ഭാവിയിൽ കൊളോണിയൽ കൊച്ചിയുടെ ചരിത്രമെഴുതാൻ വരുന്നവർക്കുള്ള മൂലക്കല്ലുകളിലൊന്നായിത്തീരും എന്നുറപ്പ്.

പുസ്തകത്തിൽ നിന്ന്

കൊച്ചിതുറമുഖത്തും ചന്ത രൂപീകരിക്കപ്പെടുന്നതിൽ യഹൂദർ പ്രധാന പങ്കുവഹിച്ചെന്ന് കരുതാവുന്നതാണ്. കൊച്ചിയിൽ യഹൂദരെ കോച്ചമാരെന്ന് വിളിക്കുന്നു. കോച്ചമാരുടെ അങ്ങാടി എന്ന അർത്ഥത്തിലാണ് കൊച്ചിയിലെ 'കൊച്ചങ്ങാടി' രൂപപ്പെട്ടതെന്ന് യഹൂദർ പറയുന്നു. യഹൂദർ പാർത്ത മേഖലകളിൽ സമ്പദ്‌വ്യവസ്ഥയുടെ രൂപീകരണത്തിനും വികാസത്തിനും അവർ നൽകിയ പങ്ക് സാംസ്‌കാരിക പഠനമാകേണ്ടതാണ്.

ജാതിഭേദം പോലെ, വംശഭേദംപോലെ ഒരുതരം വിഭാഗീയത പുലരുന്നു യഹൂദർക്കിടയിൽ. പരദേശിയെന്നും മലബാറിയെന്നും തരംതിരിഞ്ഞതാണ് കൊച്ചിയിലെ യഹൂദർ. പരദേശികൾക്ക് വെള്ളയഹൂദരെന്ന് കൊച്ചിയിൽ നാട്ടുവിളി. വെള്ളയഹൂദർ, കറുത്തയഹൂദർ എന്ന തരംതിരിവിൽ വർണ്ണബോധം നിഴലിക്കുന്നു. വർണ്ണബോധം മാത്രമല്ല, ഇത് വംശകുദ്ധിപരമായ ഭിന്നതയുമാണ്. പരദേശികൾ അഥവാ വെള്ളയഹൂദർ ശുദ്ധവംശക്കാരാണെന്നും മലബാറികൾ അഥവാ കറുത്തയഹൂദർ കലർപ്പുവംശക്കാരാണെന്നും ധ്വനി. മട്ടാഞ്ചേരിയിലെ പരദേശിസിനഗോഗ് പരദേശികളുടേതാണ്. ഏലിയാസ് ജോസഫായിയുടെ കടവുംഭാഗംസിനഗോഗ് മലബാറികളുടേതും.

തുറമുഖം രൂപപ്പെട്ട 14-ാം നൂറ്റാണ്ടുമുതൽ കൊച്ചിയിൽ കടവും ഭാഗംയഹൂർ കച്ചവടത്തിനെത്തി സമൂഹമായി പാർത്തു. സിനഗോഗ് സ്ഥാപിച്ചു. മട്ടാഞ്ചേരിയിലെ കടവുംഭാഗംസിനഗോഗ് ഇന്ന്, ഉടമകൾ ഇസ്രയേലിലേക്ക് പോയതിനാൽ നോക്കിനടത്തിപ്പില്ലാത്ത നിലയിലാണ്. കടവുംഭാഗക്കാരുടെ സെമിത്തേരി കയ്യേറപ്പെട്ടു. യഹൂദപുണ്യവാൻ കബാലിസ്റ്റ്, മിസ്റ്രിക്ക് നഹേമിയ ബെൻ എബ്രഹാം മോട്ട ( നഹേമിയ മോത്ത) യുടെ ശവകുടീരം ചക്കാമാടത്തെ കടവുംഭാഗം സെമിത്തേരിയുടെ ഭാഗമായി അവശേഷിച്ചിരിക്കുന്നു. ഇസ്രയേലിൽ പോയി ആൾനോട്ടമില്ലാതെ അടഞ്ഞുകിടന്ന സിനഗോഗ് കെട്ടിടത്തിന്റെ ഒരുഭാഗം തകർക്കപ്പെട്ടു. പരദേശി സിനഗോഗിലേക്കുള്ള വഴിയിലെ ആൾനോട്ടമില്ലാതെ അടഞ്ഞു കിടന്ന തെക്കുംഭാഗം സിനഗോഗ് കെട്ടിടത്തിന്റെ സ്ഥാനത്ത് ഇന്ന് മറ്റൊരു കെട്ടിടം നിലവിൽ വന്നിരിക്കുന്നു.

യഹൂദർക്ക് നഷ്ടമാകുന്ന കൊച്ചിയെക്കുറിച്ചും കൊച്ചിക്ക് നഷ്ടമാകുന്ന യഹൂദരെക്കുറിച്ചും സംസാരിക്കുമ്പോൾ ഏലിയാസ് ജോസഫായിയുടെ വാക്കുകൾ തൊണ്ടയിൽ കുരുങ്ങുന്നു.

കൊച്ചിക്കാർ
ബോണി തോമസ്
പ്രണതബുക്‌സ്, കൊച്ചി
2017 - വില 300/-

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP