Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മലയാളത്തിന്റെ ചിരി

മലയാളത്തിന്റെ ചിരി

ഷാജി ജേക്കബ്‌

ത്രാധിപരുടെ മരണം (Death of the editor) പ്രഖ്യാപിക്കുക മാത്രമായിരുന്നില്ല ബ്ലോഗിന്റെ ചരിത്രപരമായ ധർമം; വ്യക്തിഗതമായ ആശയ-ഭാവനാരൂപങ്ങളുടെ ആവിഷ്‌ക്കാരം ഇതാദ്യമായി സൈബർസ്‌പേസിൽ സാധ്യമാക്കുക കൂടിയായിരുന്നു. അച്ചടിയെയും കടലാസിനെയും മാറ്റിപ്രതിഷ്ഠിച്ച ആദ്യ വായനാമണ്ഡലങ്ങളിലൊന്ന്. സ്ഥലകാലാതീതമായ ഭാവലോകത്തിന്റെ രൂപമഞ്ജരി. 1990കളുടെ ഒടുവിൽ തുടക്കമിട്ട ബ്ലോഗ് ഏതാണ്ടൊരു പതിറ്റാണ്ടിലധികം കാലം പ്രഭാവത്തോടെ നിലനിന്നു. 1997-ൽ ജോൺ ബെർഗറാണ് web-log എന്ന വാക്കുണ്ടാക്കിയത്. 1999-ൽ പീറ്റർ മെർനോൾഡ് ഈ പദം weblog എന്നു പിരിച്ചു, പിന്നെ Blog എന്നു ചുരുക്കി. 2002-ലെ പതിപ്പിൽ ഓക്‌സ്‌ഫോർഡ് ഇംഗ്ലീഷ് ഡിക്ഷണറി ആഹീഴ എന്ന വാക്ക് ഉൾപ്പെടുത്തി. ബ്ലോഗർമാരുൾപ്പെടുന്ന സൈബർ-മാധ്യമപ്രവർത്തകർ അട്ടിമറിച്ച പരമ്പരാഗത മാധ്യമങ്ങളുടെ കുത്തകയെക്കൂടി സൂചിപ്പിക്കാനെന്നോണം 2006-ൽ ടൈം മാസികയുടെ പേഴ്‌സൺ ഓഫ് ദ ഇയർ ആയി തെരഞ്ഞെടുക്കപ്പെട്ടത് ‘you’ ആയിരുന്നു. പുതിയ നൂറ്റാണ്ടിന്റെ രണ്ടാം പതിറ്റാണ്ടിൽ ഫേസ് ബുക്ക് ഉൾപ്പെടെയുള്ള സാമൂഹ്യമാധ്യമങ്ങൾ പ്രചാരത്തിലായതോടെ വ്യക്തിഗത ബ്ലോഗുകളുടെ സുവർണകാലം അസ്തമിച്ചു. എങ്കിലും ഇന്നും ഈ മാധ്യമം സജീവമായി നിലനിർത്തുന്നവരുണ്ട്-സ്വതന്ത്രമായും ഫേസ്‌ബുക്കിലേക്കു പറിച്ചുനട്ടുമൊക്കെ. (ബ്ലോഗുകളുടെ ചരിത്രവും മലയാളത്തിലെ ബ്ലോഗെഴുത്തിന്റെ സംസ്‌കാരവും വിശകലനം ചെയ്യുന്ന മനോജ് ജെ. പാലക്കുടിയുടെ ഡോക്ടറൽ ഗവേഷണ പ്രബന്ധം (എം.ജി. സർവകലാശാല) പുസ്തകമായി പുറത്തുവന്നിട്ടുണ്ട്. ‘മലയാള സൈബർസാഹിത്യം’, ഗ്രീൻബുക്‌സ്, 2018).

മലയാളത്തിൽ ആധുനികസാഹിത്യരൂപങ്ങളായ നോവൽ, കഥ എന്നിവ ബ്ലോഗ് മണ്ഡലത്തിൽ സാമാന്യമായ പ്രാതിനിധ്യം നേടിയെങ്കിലും പരമ്പരാഗതസാഹിത്യരൂപമായ കവിതയാണ് കൂടുതൽ പ്രചാരം നേടിയത് എന്നു കാണാം. യഥാർഥ ലോകത്തെന്നപോലെ സൈബർലോകത്തും കവികളാണ് ജനസംഖ്യയിൽ മുന്നിൽ. ഏതാണ്ട് അഞ്ചിൽ ഒന്നു മലയാളികൾ കവികളാണെന്നാണ് അനൗദ്യോഗികമായ ഒരു സെൻസസ് നിഗമനം. സാഹിത്യേതര രചനാവിഭാഗങ്ങളായ യാത്രാവിവരണം, ആത്മകഥ, രാഷ്ട്രീയലേഖനം തുടങ്ങിയവയ്ക്കും വലിയ പ്രാതിനിധ്യം ബ്ലോഗുകളിൽ ലഭിച്ചു (ഈ ലേഖകൻ എഡിറ്റുചെയ്ത ‘ഫേസ്‌ബുക്ക്’ എന്ന പുസ്തകത്തിൽ ഇവയിൽ ഏറ്റവും ശ്രദ്ധേയമായ നിരവധി രചനകൾ ഉൾപ്പെടുത്തിയിട്ടുണ്ട്). എങ്കിലും ബ്ലോഗ് രചനകളിൽ ഏറ്റവും ജനപ്രീതിനേടിയത് രസകരവും കൗതുകകരവുമായ അനുഭവക്കുറിപ്പുകളും പ്രതികരണങ്ങളും കൊണ്ട് സമ്പന്നവും സമൃദ്ധവുമായ നർമ്മഭാവനകളായിരുന്നു. ‘ബെർലിത്തരങ്ങ’ളും ‘കൊടകരപുരാണ’വുമാണ് ഇവയിൽ ഏറ്റവും പ്രസിദ്ധം.

ആധുനികാനന്തര-നവമാധ്യമകാലത്തെ ആഗോളമലയാളിയുടെ നർമബോധവും എഴുത്ത്/വായനാശീലവും മാധ്യമസാക്ഷരതയും ഒന്നിച്ചുചേർന്നുസൃഷ്ടിച്ച സൈബർ ആഖ്യാനത്തിന്റെ ഏറ്റവും ജനപ്രിയമായ പാഠമാതൃകയെന്ന നിലയിൽ സജീവ് എടത്താടന്റെ ‘കൊടകരപുരാണ’ത്തിനു കൈവന്ന കലയും സൗന്ദര്യവും മറ്റൊരു മലയാളം ബ്ലോഗിനും കൈവന്നിട്ടില്ല എന്നുതന്നെ പറയാം. 1999-ലാണ് ‘വിശാലമനസ്‌കൻ’ എന്ന തൂലികാനാമത്തിൽ കൊടകരപുരാണം സജീവ് എഴുതിത്ത്ത്ത്ത്ത്തുടങ്ങുന്നത്. 2005 മുതൽ ബ്ലോഗിംഗിൽ സജീവമായ സജീവിന്റെ കൊടകരപുരാണം, അതിന്റെ ജനപ്രീതികണ്ട് ഡി.സി. പുക്‌സ് പുസ്തകമാക്കിയിരുന്നു (അതിലെ ‘ചേടത്ത്യാര്’ എന്ന രചന സംസ്‌കൃതസർവകലാശാല പാഠ്യപദ്ധതിയിലും ഉൾപ്പെടുത്തി). ഇപ്പോഴിതാ തന്റെ സൈബർജീവിതത്തിന് ഇരുപതാണ്ട് തികഞ്ഞ സന്ദർഭത്തിൽ സജീവ് ‘ദ സമ്പൂർണ കൊടകരപുരാണം’ എന്ന പേരിൽ താനെഴുതിയ എൺപത്തേഴു രചനകൾ സമാഹരിച്ച് പുസ്തകമാക്കിയിരിക്കുന്നു. അച്ചടിയുടെയും കടലാസിന്റെയും സാധ്യതകളും അതു നൽകുന്ന വായനയുടെ പ്രലോഭനങ്ങളും തടയാൻ കഴിയുംവിധം ആധുനികതയെ മറികടന്നിട്ടില്ല, ഇനിയും പൊതുമലയാളി എന്നത് ഇത്തരമൊരു പുസ്തകത്തിന്റെ സാംഗത്യം ഉറപ്പിക്കുന്നുണ്ട്.

വിശാലമനസ്‌കന്റെ ബ്ലോഗുകൾ നേടിയ വൻ ജനപ്രീതിയുടെ രസതന്ത്രമെന്തായിരുന്നു? അഞ്ചു സാധ്യതാസന്ദർഭങ്ങൾ ചൂണ്ടിക്കാണിക്കാം. അച്ചടി മാധ്യമത്തിൽ മലയാളിയെ കഴിഞ്ഞ രണ്ടുപതിറ്റാണ്ടുകാലത്ത് ഒരേസമയം ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്തിട്ടുള്ളത് എ. ജയശങ്കറിന്റെ രാഷ്ട്രീയലേഖനങ്ങൾ മാത്രമായിരിക്കും. 2004-ൽ ‘വാരാന്ത്യം’ പരിപാടിയിലൂടെയും തുടർന്ന് വാർത്താചാനൽചർച്ചകളിലൂടെയും ടെലിവിഷനിലും ജയശങ്കർ തന്റെ രാഷ്ട്രീയതാണ്ഡവം ആടിത്തുടങ്ങി, ഇപ്പോൾ സ്മാർട്ട് പിക്‌സ് എന്ന ഓൺലൈൻ പോർട്ടലിലും മലയാളത്തിലെ ഏറ്റവും ജനപ്രീതിയുള്ള ഫേസ്‌ബുക്ക് പോസ്റ്റുകളിലും കൂടി, എത്രമേൽ അന്തസ്സാരശൂന്യമാണ് രാഷ്ട്രീയമലയാളിയുടെ വർത്താമനം എന്നു തെളിയിക്കുന്നതിൽ മറ്റൊരാൾക്കും കഴിയാത്ത വിജയം കൈവരിക്കുന്നുണ്ട് ജയശങ്കർ.

മറ്റൊന്ന് മാതൃഭൂമി ദിനപത്രത്തിൽ വരുന്ന ഗോപീകൃഷ്ണന്റെ കാർട്ടൂണുകളാണ്. ഇവയും രാഷ്ട്രീയം തന്നെ. പക്ഷെ ജനപ്രിയഭാവനയുടെ മലയാളചരിത്രത്തിൽ രാഷ്ട്രീയമലയാളിയെ ദിനംപ്രതി ഇത്രമേൽ തുറന്നുകാണിക്കുന്ന മറ്റൊരു മാധ്യമമാതൃകയില്ല. ട്രോളുകൾ മാത്രമായിരിക്കും ഗോപിയോട് ഇക്കാര്യത്തിൽ മത്സരിക്കാനുള്ളത്. കൊടകരപുരാണത്തിന് രാഷ്ട്രീയമൊന്നുമില്ല. പക്ഷെ സജീവ് ചെയ്യുന്നതും, മറ്റൊരുതരത്തിൽ മലയാളിയുടെ അന്തംവിട്ട അഹന്തകളും കുന്തം വിഴുങ്ങിയ അല്പത്തരങ്ങളും തുറന്നുകാട്ടുകതന്നെയാണ്.

ഇനിയൊന്നുള്ളത് ശ്രീനിവാസന്റെ തിരക്കഥകളാണ്. ആത്മ-അപരപരിഹാസത്തിന്റെ ചലച്ചിത്രകലയിൽ ശ്രീനി കൈവരിച്ച വിസ്മയിപ്പിക്കുന്ന കഥനവിജയത്തിന്റെ മറ്റൊരു പതിപ്പാണ് കൊടകരപുരാണത്തിലുടനീളം നിറഞ്ഞുനിൽക്കുന്നത്. ഒപ്പം, മുഖ്യമായും സത്യൻ അന്തിക്കാട് ചിത്രങ്ങളും ഒടുവിലും പറവൂർ ഭരതനും ഇന്നസെന്റും ജഗതിയുമൊക്കെ നിറവേറ്റിയ ചില അവിസ്മരണീയ ഭാവമാറ്റങ്ങളുടെ സിനിമാറ്റിക് സ്മൃതികളും.

നാലാമത്തെ സന്ദർഭം വാർത്താചാനലുകളിലെ രാഷ്ട്രീയാക്ഷേപഹാസ്യപരിപാടികളാണ്. സിനിമയെയും ദൈനംദിന രാഷ്ട്രീയത്തെയും കൂട്ടിയിണക്കി ‘സിനിമാറ്റിക് രാഷ്ട്രീയ’ത്തിന്റെ ഇരുതലമൂർച്ചയുള്ള സറ്റയറുകൾ നിർമ്മിച്ച് പി.ടി. നാസറും ജോർജ്ജ് പുളിക്കനും കെ.വി. മധുവുമൊക്കെയുൾപ്പെടുന്ന മാധ്യമപ്രവർത്തകർ കേരളീയ പൊതുമണ്ഡലത്തിൽ വസ്ത്രാക്ഷേപം ചെയ്ത നേതൃവിഗ്രഹങ്ങളെപ്പോലെ മലയാളിയെ ചിരിപ്പിച്ച മറ്റൊരു ദൃശ്യമാധ്യമപാഠമില്ല.

അഞ്ചാമത്തെ സന്ദർഭം, മലയാളത്തിൽ ഇനിയും വിജയകരമായി വികസിച്ചുകഴിഞ്ഞിട്ടില്ലാത്ത ‘സ്റ്റാൻഡപ്പ് കോമഡി’യെന്ന സാമൂഹ്യ-മാധ്യമരൂപത്തിന്റെ സാധ്യതകളാണ്. ഭാഷണത്തിലെ കലയും നർമവും കൊണ്ട് ഒരേസമയം ചിരിയും ചിന്തയും ജനിപ്പിക്കുന്ന ഏകാംഗാവതരണത്തിന്റെ കലാപ്രവർത്തനം കൊടകരപുരാണത്തിന്റെ ഭാവപശ്ചാത്തലങ്ങളിലൊന്നാകുന്നു.

മേല്പറഞ്ഞ അഞ്ച് മാധ്യമപാഠങ്ങളും സൃഷ്ടിച്ചതിനു സമാനവും സമാന്തരവുമായി (ശ്രീനിവാസന് ഇത്തിരിക്കാലം പിന്നോട്ടുമുണ്ട് മാധ്യമജീവിതം എന്നതു മറക്കുന്നില്ല) മലയാളി ചിരിയുടെ സാമൂഹ്യ നരവംശശാസ്ത്രപാഠങ്ങൾ രചിക്കുകയാണ് കൊടകരപുരാണം.

മലയാളഭാവനയുടെ പാരമ്പര്യത്തിൽ നിന്നുള്ള മറ്റൊരു പഞ്ചമാർഗവും ‘കൊടകര’യിലേക്കു നീളുന്നുണ്ട്. വേങ്ങയിൽ കുഞ്ഞിരാമൻനായനാരിൽ തുടങ്ങുന്ന ആത്മ-പരപരിഹാസത്തിന്റെ മുനവച്ച ഭാവകലയുടെയും ബഷീറിലും പൊറ്റക്കാടിലും മറ്റും കൊടിപാറ്റിയ ദേശകഥകളുടെ നാട്ടുതനിമകളുടെയും ചിരിയുടെ കാവടിയാട്ടം നടത്തി മുന്നേറുന്ന ഒറ്റമനുഷ്യരുടെ കാരിക്കേച്ചറുകളുടെയും നർമത്തിന്റെ പെരുമഴക്കൂത്തിൽ തെളിയുന്ന കണ്ണീരിന്റെ മഴവിൽഭാവനകളുടെയും എഴുത്ത്-പ്രസാധനം-വ്യാപനം-വായന-പ്രതികരണം എന്നീ തലങ്ങളിലെല്ലാം പ്രവാസികൾക്കും പ്രവാസജീവിതത്തിനും മേൽക്കൈ കിട്ടിയ ബ്ലോഗെഴുത്തിന്റെയും മാർഗങ്ങളാണിവ.

ഒട്ടാകെ എൺപത്തേഴു രചനകൾ. ഒരുപുറം മുതൽ അഞ്ചുപുറം വരെ നീളുന്ന, ഒറ്റയൊറ്റ അനുഭവങ്ങളുടെ കൊറ്റക്കുടമാറ്റങ്ങൾ. 1980-90 കാലത്തെ കൊടകരയും തൃശൂർ, ഇരിങ്ങാലക്കുട, ചാലക്കുടി, കൊരട്ടി, ആനന്ദപുരം, ഉളുമ്പത്തുംകുന്ന്, പുതുക്കാട്, ആമ്പല്ലൂർ ദേശങ്ങളും കൂടിച്ചേർന്ന ഒരു ഭൂപ്രദേശത്തിന്റെ സ്പന്ദമാനികളാണ് ഓരോ കഥയും. സ്ഥൂലമായൊരു വിഭജനത്തിൽ മൂന്നുതരം കഥകളാണ് ഈ പുസ്തകത്തിലുള്ളതെന്നു കാണാം.

നാടും പ്രവാസവും മാറിമാറി വരുന്ന ആത്മകഥാ(?)ഖ്യാനങ്ങളാകുന്നു, ഒരു വിഭാഗം രചനകൾ. സ്‌കൂൾപഠനകാലത്തെ കുസൃതികൾ മുതൽ പാരലൽ കോളേജ്-കംപ്യൂട്ടർപഠനകാലത്തെ വികൃതികൾ വരെ; തൊഴിൽ തെണ്ടിനടന്ന കാലത്തെ വിക്രിയകൾ മുതൽ ബാറിൽ ജോലികിട്ടിയ കാലത്തെ സാഹസങ്ങൾ വരെ; ഗൾഫ് മലയാളിയായ കാലത്തെ ജീവിതപരിണാമങ്ങൾ മുതൽ വീടും അമ്മയും നാടും നാട്ടുകാരും ഗൃഹാതുരതയായിത്തീർന്ന പിൽക്കാലം വരെ - കൊടകരയെ ഭൂമധ്യരേഖയാക്കി അതിനു ചുറ്റും പ്രദക്ഷിണം ചെയ്യുന്ന അനുഭവങ്ങളുടെയും അനുഭൂതികളുടെയും നാൾവഴിചരിതമാകുന്നു, കൊടകരപുരാണകഥകളിൽ ഒരു വിഭാഗം. അനൗദ്യോഗികവും അനൗപചാരികവുമായ ആത്മകഥ. ആത്മോപഹാസത്തിന്റെയും പരപരിഹാസത്തിന്റെയും ലഘുകൗടലീയം.

ചിരി മാത്രമല്ല കൊടകരപുരാണത്തിന്റെ ലക്ഷ്യവും മാർഗവും. മനുഷ്യായുസ്സിലെ കണ്ണീർകാഴ്ചകളും സജീവിന് അന്യമല്ല. ചിരിക്കുമ്പോഴും ഉള്ളിൽ കരയുന്ന ചാപ്ലിന്മാർ ഒരുപാടുണ്ട് കൊടകരയിൽ. പരമദുഃഖത്തിൽ കണ്ണീരൊഴുക്കുന്നവർ. ഒരു കണ്ണിൽ ചിരിയും മറുകണ്ണിൽ കരച്ചിലുമായി ജീവിതം കാണുന്നവർ. ഇവരെക്കുറിച്ചാണ്, ഇത്തരം അവസ്ഥകളെക്കുറിച്ചാണ്, മറ്റൊരുവിഭാഗം രചനകൾ.

എണ്ണത്തിൽ ഏറ്റവും കൂടുതലുള്ളത് മൂന്നാം വിഭാഗത്തിൽപെട്ട കഥകളാണ്. കാരിക്കേച്ചറുകളാണിവ. ബഷീർ, പൊറ്റക്കാട് പാരമ്പര്യത്തിൽ സജീവ് സ്വാംശീകരിച്ച നാട്ടിൻപുറത്തുകാരുടെ അനന്തവൈവിധ്യമുള്ള ജീവിതചിത്രങ്ങൾ. ഇരട്ടപ്പേരുള്ളവർ. നാട്ടുകാർക്കു മുന്നിൽ തങ്ങളുടെ പെരുമാറ്റങ്ങളും പരാജയങ്ങളും മൂലം പരിഹാസപാത്രങ്ങളാകുന്നവർ. സ്ഥലത്തെ പ്രധാന ദിവ്യന്മാരായി സ്വയം കരുതുന്നവർ. ഭയ, ഭക്തി, ബഹുമാനങ്ങളോടെ കഥാകൃത്ത് (ചരിത്രകാരൻ) പരിചയപ്പെടുത്തുന്ന ബൃഹദ്‌രൂപങ്ങൾ. കാലശേഷവും ഒരു ചെറുചിരിയോടെ ദേശം ഓർത്തിരിക്കുന്ന അവതാരങ്ങൾ.

മേല്പറഞ്ഞ മൂന്നു വിഭാഗത്തിൽപ്പെട്ട രചനകൾക്കും പൊതുവായുള്ള ഒന്ന്, നാടിനോട് വേരുകൾകൊണ്ടും നാട്ടുകാരോട് ശിഖരങ്ങൾ കൊണ്ടും പുലർത്തിയ ബന്ധമാണ് ആ വ്യക്തിയെ നിർവചിക്കുന്നത് എന്നതാണ്. അതുവഴിയാണ് അവർ കൊടകരയുടെ പുരാണകഥകളിലെ കഥാപാത്രങ്ങളാകുന്നത്. ആത്യന്തികമായി ഈ ബ്ലോഗും പുസ്തകവും പുലർത്തുന്നത് പാരഡിയുടെ കലയും പാസ്റ്റിഷിന്റെ രാഷ്ട്രീയവുമാണ്. ജനപ്രിയഭാവനയുടെ ഏറ്റവും പ്രാഥമികമായ ഭാവസ്വരൂപങ്ങൾ. സ്ഥലങ്ങൾ. അനുഭവങ്ങൾ. യാത്രകൾ. ഏഷണികൾ. നുണകൾ. പൊങ്ങച്ചങ്ങൾ. അബദ്ധങ്ങൾ. അപകടങ്ങൾ, ഭയങ്ങൾ. സങ്കടങ്ങൾ. സന്തോഷങ്ങൾ. കൊതികൾ. കെറുവുകൾ. സംതൃപ്തികൾ. വിജയങ്ങൾ. ഭൂതപ്രേതങ്ങൾ - ബന്ധുക്കളും മിത്രങ്ങളും പരിചിതരും അപരിചിതരും മരിച്ചവരും ജീവിച്ചിരിക്കുന്നവരുമായ കൊടകരക്കാരുടെ നാൾവഴിജീവിതങ്ങളുടെ കണക്കുപുസ്തകമാണ് സജീവ് പകർത്താൻ ശ്രമിക്കുന്നത്. ‘കൊടകരപുരാണം കൊടകരയുടെ ചരിത്രമോ ഞാനൊരു ചരിത്രകാരനോ അല്ല; ഇതിലെ കഥകളെല്ലാം ഓരോരോ നേരത്ത് എനിക്കു തോന്നിയ നേരമ്പോക്കുകൾ മാത്രമാണ്’ എന്ന് സജീവ് മുന്നറിയിപ്പ് തരുന്നുണ്ടെങ്കിലും എഴുത്തിലും വായനയിലും അത് നിസ്സങ്കോചം ലംഘിക്കപ്പെടുന്നു. ഒരു ദേശത്തിന്റെ ചിരികളെ (തീർച്ചയായും കരച്ചിലുകളെയും!) മലയാളത്തിന്റെ തന്നെ ചിരിയായി വിവർത്തനം ചെയ്യുകയാണ് കൊടകരപുരാണം.

ഒന്നാം വിഭാഗത്തിലെ ചില രചനകൾ നോക്കുക. വിക്രം, കുടുംബം കലക്കി, ക്രിസ്മസ് കേക്ക്, സീനിയപൂക്കൾ, സിൽക്ക്, കടിഞ്ഞൂൽ ലിഫ്റ്റ് യാത്ര, പെൻഫ്രണ്ട്, സ്വയംവരം, പൊരുത്തലട, ആക്രിക്കച്ചവടം, മഴവിൽക്കാവടി, ഹോഴ്‌സ് റെയ്‌സ്, ചക്കക്കേക്ക്, ലവണതൈലം, പൈലിസാറും... എന്നിങ്ങനെ. കുട്ടിക്കാലം മുതൽ വർത്തമാനകാലം വരെയുള്ള ജീവിതത്തിൽ നിന്ന് ആത്മകഥാപരമായി സജീവ് അവതരിപ്പിക്കുന്ന അനുഭവമുഹൂർത്തങ്ങളാണ് ഓരോന്നും. കുന്നായ്മകൾക്കു തല്ലുകൊണ്ടും മണ്ടത്തരങ്ങൾക്കു ചീത്തകേട്ടും വീട്ടുകാരെയും നാട്ടുകാരെയും അദ്ധ്യാപകരെയും മുഷിപ്പിച്ച കാലം മുതൽ ഗൾഫിൽ ജെബെൽ അലിയിലും ഫുജൈറയിലും ജോലിചെയ്യുന്ന കാലം വരെ. ഓരോ കഥയും ഓരോന്നാണ്. സ്ഥലമല്ലാതെ കഥാപാത്രങ്ങൾ ആവർത്തിക്കുന്നില്ല (വീട്ടുകാരും ബിബിസി ഭാർഗവേട്ടനും മറ്റും ഒഴികെ). ഒരേ കൂട്ടുകാർപോലും രണ്ടോ മൂന്നോ കഥകളിലൊഴികെ കടന്നുവരുന്നില്ല. മിക്കവയും താൻ ചെയ്ത അബദ്ധങ്ങളെയോ തനിക്കു പറ്റിയ അമളികളെയോ ഓർത്തുള്ള ചിരികളാണ്. ഓർമ്മയാണ് കൊടകരപുരാണത്തിന്റെ രീതിശാസ്ത്രം. സിനിമയുടെ മോഹവലയം, മാറിവരുന്ന കമ്പോളസംസ്‌കാരത്തിന്റെ പ്രലോഭനങ്ങൾ, നാടിനോടുള്ള അപാരമായ സ്‌നേഹം. വീടിനോടുള്ള ഗൃഹാതുരത, അതിസാധാരണക്കാരായ മനുഷ്യരോടും അതിസാധാരണമായ സംഭവങ്ങളോടും പുലർത്തുന്ന കണ്ണിമചിമ്മാത്ത ജാഗ്രതകൾ, കള്ളവും പൊളിയും ഒളിച്ചുവയ്ക്കാത്ത കഥനം.... കൊടകരപുരാണത്തിലെ ആത്മകഥാപാഠങ്ങൾ അവയുടെ ആത്മാർഥതയും റിയലിസവും കൊണ്ട് കഥാത്മകതയെ മറികടക്കുന്നു. സ്വന്തം അമാന്യതകൾ വെള്ളപൂശുന്നതോ കുറവുകൾ മറച്ചുപിടിക്കുന്നതോ നേരുകൾ വളച്ചുകെട്ടുന്നതോ ഈ രചനകളുടെ രീതിയല്ല. ഒന്നുകിൽ ഇവ ആത്മകഥകളാണ്. അല്ലെങ്കിൽ ആത്മകഥകളെക്കാൾ ആത്മാർഥതയുള്ള കഥകളാണ്.

ചെറുപ്പത്തിൽ, പോക്കറ്റ്മണിയുണ്ടാക്കാൻ വീട്ടിലെ ആക്രിസാധനങ്ങൾ പെറുക്കിവിറ്റും അല്ലാത്തവ മോഷ്ടിച്ചു വിറ്റും നടന്ന കഥപറയുന്ന ‘ആക്രിക്കച്ചവട’ത്തിൽ നിന്നൊരു ഭാഗം. പറമ്പിലെ കക്കൂസിന്റെ തകരവാതിൽ വരെ ഇളക്കിവിറ്റ കാലം. അച്ഛന്റെ സകല നിയന്ത്രണവും തെറ്റിച്ച ആ അനുഭവം സജീവ് വിവരിക്കുന്നതു വായിക്കൂ:

“മൂന്ന് മാസങ്ങൾക്ക് ശേഷം, സ്‌കൂളില്ലാത്ത ഒരു തിങ്കളാഴ്ച പ്രഭാതം. എന്റെ വീട്ടിൽ ഒരു നാലഞ്ച് ആണുങ്ങളും അഞ്ച് പെണ്ണുങ്ങളും വന്നു.

വേളാങ്കണ്ണിയിൽ പോയി മടങ്ങുന്നവർ, പ്രഭാതകർമ്മത്തിനായി വന്നതായിരുന്നു എന്റെ വീട്ടിൽ. അന്ന് എന്റെ വീട്ടിൽ ബെഡ് റൂം രണ്ടെണ്ണമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും ടോയ്‌ലറ്റ് മൂന്നെണ്ണം ഉണ്ടായിരുന്നു. ഒരുമയുണ്ടെങ്കിൽ ഉലക്കയിലും കിടക്കാം. പക്ഷെ, എത്ര ഒരുമയുണ്ടെങ്കിലും ടോയ്‌ലറ്റ് ഒരുമിച്ച് ഷെയർ ചെയ്യാൻ പറ്റില്ലല്ലോ? ഹോ... എന്തൊരു ദീർഘദൃഷ്ടിയുള്ള അച്ഛൻ!

വീടിനോട് ചേർന്ന്, ആണുങ്ങൾക്കായി ഒരെണ്ണം. പെണ്ണുങ്ങൾക്കായി മറ്റൊന്ന്, പിന്നെ താഴെ കുളത്തിന്റെ ഭാഗത്ത് പണ്ടുണ്ടായിരുന്നതും എമർജൻസി കേസുകൾക്ക് മാത്രം ഉപയോഗിച്ചിരുന്നതും തുരുമ്പിച്ച തകരപ്പാട്ടകൊണ്ടുണ്ടാക്കിയ ഡിറ്റാച്ചബിൾ ആയ തകരപ്പാട്ട വാതിലുള്ള മറ്റൊന്നും.

വേളാങ്കണ്ണി ടീമിൽ ഒരാൾ വിശുദ്ധ സെബാസ്റ്റ്യാനോസ് അമ്പേറ്റ് നിൽക്കുമ്പോലെ പ്ലാവിൽ കാൽ പിണച്ച് ചാരി നിൽക്കുന്നത് കണ്ട് അച്ഛനാണ് പറഞ്ഞത്:

“പറമ്പിന് താഴെ ഒരെണ്ണം കൂടെയുണ്ട്. അത്യാവശ്യമാണെങ്കിൽ അങ്ങോട്ട് പോയ്‌ക്കോളൂട്ടാ” എന്ന്.

അത് കേൾക്കേണ്ട താമസം, “എവിടെ എവിടെ?” എന്നും പറഞ്ഞ് അച്ഛൻ ചൂണ്ടിക്കാണിച്ചിടത്തേക്ക് ഒരോട്ടമായിരുന്നു. പാവം!

പോണ പോക്ക് കണ്ട്, മനസ്സിൽ കുരുത്തുവന്ന ആ ചെറുപുഞ്ചിരി ഞങ്ങളുടെ മുഖത്ത് നിന്ന് മാഞ്ഞില്ല, അതിന് മുൻപ് അദ്ദേഹം തിരിച്ച് അതേ സ്പീഡിൽ വന്ന്,

‘അതിന് വാതിലും കുളത്തും കോപ്പും ഒന്നും ഇല്ലാന്നേയ്... അത് നമുക്ക് ശരിയാവില്ല’

എന്ന് പറഞ്ഞ് വീണ്ടും മരത്തേൽ ചാരി കാല് പിണച്ച് വച്ച് നിന്നു.

ഒരുമിനിറ്റ് നേരം എന്റെ വീട്ടിലെല്ലാവരും നിശബ്ദമായി. നാണക്കേടായല്ലോ! നമ്മൾക്ക് ഇതൊന്നും ആവശ്യമില്ലാത്തവരാണെന്ന് അദ്ദേഹം തെറ്റിദ്ധരിച്ചിരിക്കുമോ? മാനക്കേട്.

‘അപ്പോൾ അവിടെ ചാരിവച്ചിരുന്ന തകരപ്പാട്ട വാതിലെവിടെപ്പോയി?’

എന്ന ആലോചനയുമായി എല്ലാവരും നിൽക്കുമ്പോൾ, എന്റെ അച്ഛൻ പതുക്കെ പതുക്കെ തല തിരിച്ച് എന്നെ സൂക്ഷിച്ചുനോക്കിക്കൊണ്ട്, തല പതുക്കെ ആട്ടി ഇങ്ങിനെ പറഞ്ഞു.

‘അപ്പോ അതും നീ പീയൂസിന് കൊടുത്തല്ലേ??’

കൂടുതലൊന്നും ചോദിക്കാനോ പറയാനോ നിൽക്കാതെ, എന്റെ നിരപരാധിത്വം തെളിയിക്കാൻ ഒരവസരം പോലും നൽകാതെ,

‘വീടിന്റെ വാതിൽ മരമായത് എത്ര നന്നായി!’

എന്ന് പതിയെ പറഞ്ഞ്, സ്വന്തം മകനെപ്പറ്റിയോർത്ത് അഭിമാനം കൊണ്ട് നിയന്ത്രണം പോയി കടും കൈ വല്ലതും ചെയ്തുപോകുമോ എന്ന് ഭയന്നിട്ടെന്നപോലെ വാതിൽപടിയിൽ നിന്ന് തിടുക്കത്തിൽ എണീറ്റ് അകത്തേക്ക് പോയി.”.

ഒരുപക്ഷെ ഈ പുസ്തകത്തിലെ ആത്മകഥകളിൽ ഏറ്റവും ശ്രദ്ധേയം ‘കുടുംബം കലക്കി’യായിരിക്കും. കൊടും ഭീകരനായ ആനന്ദപുരത്തെ അമ്മാവന്റെ വീട്ടിൽ വേനലവധി ചെലവഴിക്കാൻ ചെന്ന കാലത്തിന്റെ ഓരോർമ്മ. വായിക്കുക:

“വർഷാവർഷം വീട്ടിൽ നിന്നും സ്‌കൂളിൽ നിന്നും സുലഭമായി കിട്ടിപ്പോന്നിരുന്ന തല്ല് പോരാഞ്ഞിട്ട്, അമ്മാവന്റെ കയ്യിലുള്ളതുകൂടെ വാങ്ങിച്ചെടുക്കാൻ ഞാൻ സ്‌കൂൾ പൂട്ടിയതിന്റെ പിറ്റേന്ന് തന്നെ അമ്മവീടായ ആനന്ദപുരത്തേക്ക് പോകും.

സുന്ദരമായൊരു ഗ്രാമമായിരുന്നു ആനന്ദപുരം. ഗ്രാമത്തിന്റെ നിഷ്‌കളങ്കതയും റൊമാന്റിക്ക് അന്തരീക്ഷവും എന്റെ അച്ചാച്ഛനെയും അമ്മാമ്മയേയും; ഷാജഹാനെയും മുംതാസിനെയും പോലെ ‘മെയ്‌ഡ് ഫോർ ഈച്ച് അദർ’ ദമ്പതിമാരാക്കിത്തീർത്തു. അവരങ്ങിനെ ഒരാത്മാവും രണ്ട് ശരീരവുമായി കഴിഞ്ഞിരുന്നതുകൊണ്ട് ആക്ച്വലി അമ്മാമ്മക്ക് പേറൊഴിഞ്ഞിട്ട് നേരമുണ്ടായിരുന്നില്ല എന്നതായിരുന്നു സത്യം!

ബ്രാല് പാറ്റിയപോലെ, പതിനാലെണ്ണം.

കരിയോയിലിൽ വീണ അഞ്ചു റിത്വിക് റോഷന്മാരും ഒമ്പത് ഐശ്വര്യ റായിമാരും. അച്ഛനും മക്കളും നിരന്ന് നിന്നാൽ പൂരത്തിന് പാറമേക്കാവ് വിഭാഗം ആനകൾ പുറം തിരിഞ്ഞുനിൽക്കുകയാണെന്നേ തോന്നൂ.!

അവരുടെ മക്കളും മരുമക്കളും തമ്മിൽ തമ്മിൽ ഇത്രമേൽ ‘ആത്മാർത്ഥത’ ഇല്ലാത്തതുകൊണ്ടാണോ അതോ ഹോബികളിൽ വന്ന മാറ്റമാണോ എന്തോ, ഭാഗ്യം, ആർക്കും മക്കൾ നാലിൽ കൂടിയില്ല. എങ്കിലും, പലതുള്ളി പെരുവെള്ളം എന്ന് പറഞ്ഞോണം, സ്‌കൂളടച്ചാൽ, നാനാദിക്കിൽ നിന്നും അമ്മ വീട് ലക്ഷ്മായൊഴുകിയെത്തുന്നവരെല്ലാം വന്നുചേർന്നാൽ, അമ്മാവന്റെ വീട്, ഒരു ദുർഗുണപരിഹാരപാഠശാല പോലെയായി മാറും.

ബാലപീഡനകലയിൽ അതിനിപുണനായിരുന്ന ചെറിയമ്മാവന്റെ ശിക്ഷണത്തിൽ ആൺജാതിയിൽപെട്ട അന്തേവാസികൾ, ഞങ്ങൾ, സപ്തസ്വരങ്ങളിൽ അലറിക്കരയാൻ നിത്യേനെയെന്നോണം പ്രാക്റ്റീസ് നടത്താറുണ്ട്.

അക്കൊല്ലം ഭരണിത്തലേന്ന്, സ്വന്തം ഡിസ്റ്റിലറിയിലുണ്ടാക്കിയ കശുമാങ്ങ ചാരായം കുടിച്ച് അമ്മാവൻ ഒരാവേശത്തിന്റെ പുറത്ത് കോൺസിക്വൻസസിനെക്കുറിച്ചോർക്കാതെ,

“എന്റെ എല്ലാ കൂടപ്പിറപ്പുകളും എന്നെ പറ്റിച്ചിട്ടേയുള്ളൂ... കൊടകരക്കാർ മാത്രമാണ് കുറച്ച് കുറവ് പറ്റിച്ചത്‘” എന്ന് ഒരു ജനറൽ വിജ്ഞാപനം പുറപ്പെടുവിച്ചു. (പറ്റിച്ചു എന്ന വാക്കിന് ഒരു പഞ്ച് കിട്ടാൻ ’ഊ...’ എന്ന് തുടങ്ങുന്ന ഒരു അൺപാർലമെന്റേറിയൻ വാക്കാണ് അദ്ദേഹം അന്ന് ഉപയോഗിച്ചത് എന്നാണോർമ്മ!)

പണ്ട് ആന്റണിസർക്കാരിന്റെ കാലത്ത് കരുണാകരൻ ജി ഇരുന്നിരുന്ന പോലെ, അമ്മാവന് ഒരു പണി കൊടുക്കാനായി ഒരു ചാൻസ് നോക്കിനിന്ന ഞാൻ, അമ്മാവന്റെ ഡയലോഗിന്റെ രണ്ടാം ഭാഗം ചെറുതായി ഒന്ന് ട്വിസ്റ്റ് ചെയ്ത് “കൊടകരക്കാരാണ് ഏറ്റവും കൂടുതൽ പറ്റിച്ചത്” എന്നാക്കി മാറ്റി അതുവച്ച് ആർഭാടമായി ഒരു പുരാണമുണ്ടാക്കാൻ തന്നെ തീരുമാനിച്ചു.

പതിവിലും നേരത്തേ, പൂരവും രാത്രിയിലെ ‘കുഞ്ഞാലിമരക്കാർ’ നാടകവും കഴിഞ്ഞ്, പിറ്റേന്ന് കാലത്ത് തന്നെ ഞാൻ ആവേശത്തോടെ തുള്ളിച്ചാടി വീട്ടിൽ പോയി പുരാണം, അതിന്റെ ആ ടെമ്പർ നഷ്ടപ്പെടുത്താതെ അച്ഛനോട് പരമാവധി വൃത്തിയായി പറഞ്ഞുകൊടുത്തു.

ഇത് കേട്ട് പ്രതീക്ഷിച്ചതുപോലെ അച്ഛൻ വയലന്റായി.

“അവൻ മുണ്ടക്ക പുലിയാണെങ്കിൽ ഞാൻ എടത്താടൻ സിംഹമാണെടീ...”

“അവനെപ്പറ്റിക്കേണ്ട ആവശ്യമെനിക്കില്ലെടീ....”

എന്നുതുടങ്ങി കുറേ ചീപ് ആത്മപ്രശംസാ വാചകങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് വിറകുപുരയുടെ മുന്നിലെ ഗൗളി തെങ്ങിന്റെ കടക്ക് നിന്ന് ആനന്ദപുരം സൈഡിലേക്ക് വിരൽ ചൂണ്ടി, അച്ഛൻ നടത്തിയ വെല്ലുവിളികളെയും ബഹളത്തെയും തുടർന്ന്, അടയുടെ ചക്കരയുമായി കഴിഞ്ഞിരുന്ന, മാസത്തിലൊരിക്കൽ ഗോൾഡൻ ബാറിൽ നിന്ന് ഒരു പൈന്റ് വെട്ടിരുമ്പ് വാങ്ങി അമ്പഴങ്ങ അച്ചാർ തൊട്ടു നക്കി പകുത്തടിച്ചിരുന്ന ആ അളിയനും അളിയനും, പിന്നെ കൊല്ലങ്ങളോളം ഇന്ത്യയും പാക്കിസ്ഥാനും പോലെയായി മാറി. പാവങ്ങൾ...!

ആ സംഭവത്തിനുശേഷമാണ് അമ്മവീട്ടുകാരെല്ലാവരും ചേർന്ന് എനിക്ക് ‘കുടുംബംകലക്കി’ എന്ന ബഹുമതി തന്നാദരിച്ചത്”.

രണ്ടാം വിഭാഗത്തിലെ കഥകൾ ലിറ്റിൽ സൂപ്പർ സ്റ്റാർസ്, മൂന്നുപറക്കണ്ടം, ചാക്കപ്പേട്ടൻ, ക്രിസ്മസ് കേക്ക്, ഹെൽപ്പർ, ഇരുപതിനായിരം ഉറുപ്യ, എത്രനാളായമ്മേ എന്നിങ്ങനെ ചിലതാണ്. ആഖ്യാനപരമായി ഇവയിൽ ചിലത് ഒന്നാം വിഭാഗത്തിലും മറ്റുചിലത് മൂന്നാം വിഭാഗത്തിലും പെടുമെങ്കിലും അനുഭൂതിപരമായി ഇവയൊന്നടങ്കം സങ്കടങ്ങളുടെ കൊടകരത്തോടുപോലെ ഒഴുകിനീങ്ങുന്നവയാണ്. ചിരിയുടെ ലാഞ്ഛനപോലുമില്ലാത്തവയാണ് പലതും.

ഇരുപതിനായിരം ഉറുപ്യ എന്ന കഥ എടുത്തുപറയുകതന്നെ വേണം. ആരുടെ ജീവിതത്തിലും സംഭവിക്കാവുന്ന അപ്രതീക്ഷിതവും അത്യസാധാരണവുമായ ഒരു ദുരന്തത്തിന്റെ ആഘാതശേഷിയെ എത്രയും റിയലിസ്റ്റിക്കായി ആവിഷ്‌ക്കരിക്കുകയാണ് സജീവ്. ഈ പുസ്തകം വായിച്ചുകഴിഞ്ഞാലും ചിരിയുടെ വെടിക്കെട്ടുകൾക്കും ദേശത്തിന്റെ പച്ചപ്പുകൾക്കുമപ്പുറം കാലത്തിന്റെ ചുവട്ടിൽ വരച്ച കണ്ണീരുകൊണ്ടുള്ള ഒരു ചിത്രം പോലെ ഈ കഥ നിങ്ങളെ തേടിവരും.

കൊടകരയിലേക്കുള്ള തന്റെ വേരും നീരും ഉപ്പും ചോരയുമായ അമ്മയെക്കുറിച്ചുള്ള ഒരു ചെറു സ്മൃതിയായി ചേർത്തിട്ടുള്ള പുസ്തകത്തിലെ അവസാന രചനയിലും സജീവ് ഇതേ രീതിയിൽ കണ്ണീരും കിനാവും കൊണ്ടുള്ള ഒരു ഓർമ്മച്ചിത്രമാണ് കോറിയിടുന്നത്:

“എത്രനാളായമ്മേ...

അമ്മയല്ലാതൊരു ദൈവമില്ല എനിക്ക്.

അതിലും വലിയൊരു കോവിലുമില്ല!

ഞാൻവരുന്ന കാറും നോക്കി സിറ്റൗട്ടിൽ നിൽക്കുന്ന അമ്മ. അമ്മേടെ ആ ചോറും കൂട്ടാനും. രാത്രി എന്റെ തലക്കാം ഭാഗത്ത് വന്നിരുന്ന് വെളുക്കുവോളം പറയുന്ന ആ വിശേഷങ്ങളും ഉപദേശങ്ങളും. അതൊക്കെയായിരുന്നു ലീവിനുപോകുമ്പോൾ എന്നെ ഏറ്റവും സന്തോഷിപ്പിച്ചിരുന്ന കാര്യങ്ങൾ.

ആനന്ദപുരത്തേക്ക് ബൈക്കിൽ പോകുമ്പോൾ അമ്മ എന്റെ ഷോൾഡറിൽ മുറുക്കി പിടിക്കുന്ന ആ പിടി എനിക്ക് മറക്കാൻ പറ്റുന്നില്ലാ... ചിതയിൽ വക്കാനെടുത്തപ്പോൾ അമ്മയുടെ മരവിച്ച കഴുത്തിന്റെ ഭാഗത്ത് ഞാൻ അവസാനമായി പിടിച്ച ആ പിടിയും!

“പാടം പച്ചച്ച പാവാടയിട്ടപ്പോൾ...

പാവം നീയെത്ര മേലോട്ട് പോയി”

എങ്ങനെ....???

കഴിഞ്ഞ ഒരുപാട് വർഷങ്ങളായി എങ്ങിനെയൊക്കെയോ ഞാൻ സഹിക്കുന്നു. അമ്മ വീട്ടിലില്ലെങ്കിൽ അന്ന് വീട്ടീന്ന് ഭക്ഷണം കഴിക്കാത്ത ഞാനാണ്. അമ്മയോട് മാത്രം പറയാൻ പറ്റുന്ന, അമ്മയെ ഒരുപാട് സന്തോഷിപ്പിച്ചേക്കാവുന്ന ഒരു കുന്ന് വിശേഷങ്ങൾ മനസ്സിലൊരുക്കി... അമ്മയെ ജീവന്റെ ജീവനായി സ്‌നേഹിച്ചിരുന്ന ഭാര്യമില്ലാത്തൊരു മകൻ.

അമ്മയോട് മിണ്ടിയില്ലെങ്കിലും വേണ്ടില്ല.... ആ കറുത്ത കരയുള്ള സെറ്റുമുണ്ടും പച്ച ജാക്കറ്റുമിട്ട് അമ്മ അകലെ നടന്ന് പോണത് ഒന്ന് കണ്ടാലെങ്കിലും മതിയായിരുന്നു...

എന്നെ എന്തിഷ്ടമായിരുന്നെന്നോ അമ്മക്ക്!”.

മൂന്നാമത്തെ വിഭാഗമായ കാരിക്കേച്ചറുകളാണ് ഒരുപക്ഷെ കൊടകരപുരാണത്തിന്റെ ഏറ്റവും പ്രസിദ്ധമായ സാംസ്‌കാരികസ്വത്വവും ചിഹ്നവും. കൊടകരയുടെ ചരിത്രപുരുഷന്മാരും സ്ത്രീകളുമായി മാറുന്ന ഒരുപറ്റം മനുഷ്യരുടെ ചിരിയും കരച്ചിലും സൃഷ്ടിക്കുന്ന മൂർത്തജീവിതചിത്രങ്ങൾ കൊണ്ടെഴുതിയ സൈബർമലയാളത്തിന്റെ ഐതിഹ്യമാല. നിശ്ചയമായും എസ്.കെ. പൊറ്റക്കാടിന്റെ ഒരു ദേശത്തിന്റെ കഥയും ഒരു തെരുവിന്റെ കഥയുമാണ് ഈ ദേശപുരാണരചനയിൽ സജീവിന്റെ ഏറ്റവും വലിയ പ്രചോദനങ്ങൾ എന്നു കരുതാം. പൊറ്റക്കാടിനെപ്പോലെതന്നെ ദേശാന്തരസഞ്ചാരിയുമാണല്ലോ കൊടകരപുരാണകാരനും. ഒന്നും രണ്ടും വിഭാഗങ്ങളിൽ പെടുത്തിയ മിക്ക കഥകളിലുമുണ്ട്, അവയിലെ ആത്മനിഷ്ഠതക്കും അനുഭവതീഷ്ണതയ്ക്കുമൊപ്പം, കാരിക്കേച്ചറുകളായി മാറുന്ന കൊടകരക്കാർ. കൊടകരയിൽ നിന്നു മാത്രമല്ല ചുറ്റുമുള്ള ദേശങ്ങളിൽനിന്നും ഗൾഫിൽനിന്നുപോലും സജീവ് കണ്ടെടുക്കുന്ന മനുഷ്യരുടെ കഥകളും ഭിന്നമല്ല. കാരിക്കേച്ചറുകൾ തന്നെ കഥാശീർഷകമായി വരുന്ന ചില രചനകൾ മാത്രം നോക്കുക. മാത്തേട്ടന്റെ കായബലം, ഡ്രില്ലപ്പനും അമ്പസ്താനിയും, ശങ്കരേട്ടന്റെ മഹാഭാഗ്യം, ആന്റപ്പൻ, കല്ലറജോസേട്ടൻ, ചാക്കപ്പേട്ടൻ, വയ്‌ക്കോൽ മാണിക്യേട്ടൻ, കർക്കടചെകുത്താൻ, ദിവാകരേട്ടൻ, ചേടത്ത്യാര്, മുണ്ടാപ്പന്റെ കറാച്ചി എരുമ, പൂടമ്മാൻ, കീരിബാബു, സേവ്യറേട്ടന്റെ വാൾ, അൽവത്താനി കുട്ടപ്പേട്ടൻ, കുഞ്ഞാട് ഷൈജനും കുഞ്ഞുണ്യേട്ടനും, മാത്തപ്പൻ, ഉഗ്രപ്രതാപി, പൈലിസാറും... ജപ്പാൻ ജാക്‌സൺ എന്നിങ്ങനെ.

കൊടകരക്കാരുടെ ജീവിതത്തിലും മനസ്സിലും മായാത്ത മുദ്രകൾ പതിച്ച പച്ചമനുഷ്യരാണിവർ. തിന്മയുടെ ലോകമല്ല കൊടകര. ശരീരവടിവിനെയും നിറത്തെയും കുറിച്ചുള്ള രൂപകങ്ങളിൽ വംശീയദുസ്സൂചനകൾ ചേർക്കുന്നതിലുൾപ്പെടെ, കാരിക്കേച്ചറുകളുടെ നിർമ്മിതിയിൽ സജീവ് പൊറ്റക്കാടിന്റെ പിൻഗാമിതന്നെയാണ്. കാലവും ദേശവും ജീവിതവും അനുഭവങ്ങളും, ചിരിയും കണ്ണീരും ചോരയും കൊണ്ടു കോറിയിടുന്നതിന്റെ ആർജ്ജവം കൊടകരപുരാണത്തെ വായനയുടെ കാവടിയാട്ടമാക്കി മാറ്റുന്നു- ബ്ലോഗിലായാലും പുസ്തകത്തിലായാലും.

ലൈൻ മാൻ ചാക്കപ്പേട്ടൻ കറന്റടിച്ചു വീണു കിടപ്പായി ജോലിപോയശേഷം കമലാസനൻ ഡോക്ടറുടെ വാച്ച്മാനായി പണിയെടുക്കുന്ന കാലം.

“അന്ന് ഏത് അസുഖമായി വന്നാലും, രോഗികൾക്ക് എനിമ കൊടുക്കുകയെന്നത് വീക്ക്‌നെസ്സായിപ്പോയ ഒരു പാർട്ട് ടൈം ഡോക്ടറുണ്ടായിരുന്നു അവിടെ.

ഒരിക്കൽ ആ ഡോക്ടറുടെ സ്വന്തം അപ്പാപ്പൻ എന്തോ അസുഖമായി കൊച്ചുമോന്റെ അടുത്ത് ചികിത്സക്ക് വന്നു. ആ പാവം കാർന്നോർക്കും കൊടുത്തു എനിമ.

പക്ഷെ, സോപ്പുവെള്ളം പമ്പ് ചെയ്തതിന് ശേഷം, പൈപ്പ് എടുത്തപ്പോൾ ഒരു അത്യാഹിതം സംഭവിച്ചു. റബറിന്റെ നോസിൽ അവിടെ സ്റ്റക്ക് ആയിപ്പോയി.

വയറിൽ ഫുൾടാങ്ക് സോപ്പുവെള്ളം നിറച്ച് ക്യാപ്പിട്ടിരിക്കുന്ന, ഡോക്ടറുടെ അപ്പാപ്പൻ കണ്ണുരുട്ടി, കൊച്ചുമോന്റെ മുഖത്തേക്ക് നോക്കി പുരികമുയർത്തിയപ്പോൾ ഡോക്ടർ എന്തുചെയ്യണമെന്നറിയാതെ ഒരുനിമിഷം പകച്ചുപോയി.

ക്യാപ്പൂരാൻ നഴ്‌സുമാരെല്ലാം മടിച്ചുനിന്നപ്പോൾ ആകെ പരിഭ്രമിച്ചുപോയ ഡോക്ടർ, സഹായത്തിനായി അപ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന ചാക്കപ്പേട്ടനെ വിളിപ്പിക്കുകയായിരുന്നു.

ഇതൊന്നും തന്റെ പണിയിൽപ്പെട്ടതല്ലെന്ന് അറിയുമായിരുന്നിട്ടും. അത്യാവശ്യ ഘട്ടത്തിൽ ഏതിലും സഹായിക്കുകയെന്നത് ഒരു സെക്യൂരിറ്റിയുടെ കടമയാണ് എന്ന് വിശ്വസിച്ചിരുന്ന ചാക്കപ്പേട്ടൻ, “ഇത് ഞാനൊറ്റക്ക് മാനേജ് ചെയ്‌തോളാം” എന്ന് പറഞ്ഞ്, ശ്രദ്ധയോടെ, സൂക്ഷിച്ച്, റബർ ക്യാപ്പിനെ ക്ലോസപ്പിൽ കണ്ട്, സ്റ്റിച്ചിടുന്ന ചവണ ഉപയോഗിച്ച് ക്യാപ്പിൽ പിടിച്ച് ഒറ്റ വലിയങ്ങ് കൊടുത്തു!

അടുത്ത സീനിൽ, പെരുവണ്ണാപുരത്തെ വിശേഷങ്ങളിൽ തലയിലും മുഖത്തും സോപ്പുതേച്ച് നിൽക്കുന്ന ജഗതിയെപ്പോലെ നിൽക്കുന്ന ചാക്കപ്പേട്ടനെയാണ് അവിടെ കണ്ടത്...

‘എന്തിറ്റാ ഇപ്പോ ഇവിടെ സംഭവിച്ചേ..??’ എന്ന് ചിന്തിച്ച്, ഒന്നും മനസ്സിലാവാത്തപോലെ, ഒരു നിമിഷത്തേക്ക് ചാക്കപ്പേട്ടൻ പകച്ചുനിന്നുപോയി.

തള്ളവിരൽ കൊണ്ട് കണ്ണിന്റെയും വായയുടെയും ഭാഗം ഒന്ന് തുടച്ച്, ചെമ്പരത്തി താളിയിൽ ചെറുപയർ പൊടി ചേർത്ത് തലയിൽ തേച്ച് പിടിപ്പിച്ച് കുളിക്കാൻ പോകുന്നപോലെ അടുത്ത് ബാത്ത് റൂം എവിടെയാണ് എന്ന് നോക്കി പോകുമ്പോൾ, ഡോക്ടറുടെ അപ്പാപ്പനോട് ചാക്കപ്പേട്ടൻ ദയനീയമായി ചോദിച്ചു.

‘അപ്പോ.. കഴിഞ്ഞ ഒരുമാസമായിട്ട് അപ്പാപ്പന്റെ വയറ്റീന്നൊന്നും പോയിട്ടില്ലല്ലേ???’ ”

കൊടകരയെ വിറപ്പിച്ചുനടന്ന മറിയചേടത്തിയെ ഒരു കള്ളനും കള്ളനെ ചേടത്ത്യാരും ഒരേസമയം പേടിപ്പിച്ച കഥയുടെ ക്ലൈമാക്‌സ് ഇങ്ങനെയാണ്:

“കാലങ്ങൾ കഴിഞ്ഞപ്പോൾ ചേടത്ത്യാർക്ക് പ്രായമായി. നല്ല പ്രായത്ത് എത്ര സൂപ്പറായിരുന്നാലും വയസായാൽ ‘കഴിഞ്ഞു’ എന്നത് ടൈറ്റാനിക്കിലെ റോസിനെ കണ്ടപ്പോൾ നമുക്ക് മനസ്സിലായതാണല്ലോ!

വയസ്സായപ്പോൾ ഗ്ലാമർ ഒരു പൊടിക്ക് കുറഞ്ഞെങ്കിലും, മുല്ലമൊട്ട് പോലെയിരുന്ന പല്ലുകൾ കരിഞ്ഞ കാഷ്യൂനട്ട് പോലെയൊക്കെയായെങ്കിലും ധൈര്യത്തിന് യാതൊരു കുറവും വന്നിട്ടില്ലായിരുന്നു ചേടത്ത്യാർക്ക്.

എത്ര ധൈര്യമുള്ള മനുഷ്യനായാലും, ചില പ്രത്യേക സാഹചര്യങ്ങളിൽ പേടിച്ചുപോകും എന്ന സ്റ്റേറ്റ്‌മെന്റിന് അടിവരയിടുന്ന ഒരു സംഭവം അക്കാലത്ത് നടന്നു. ചേടത്ത്യാരുടെ വീട്ടിൽ കള്ളൻ കയറി.

ഉഷ്ണച്ചൂടുള്ള ഒരു വേനൽക്കാലത്ത്, നടപ്പുരയുടെ വാതിൽ പകുതി തുറന്നിട്ട് കാറ്റ് കിട്ടുവാൻ വാതിൽക്കൽ നിന്ന് രണ്ടുമീറ്റർ മാറി തറയിൽ കുറുകെ പായിട്ട് പതിവുപോലെ അന്നും കിടന്നുറങ്ങുകയായിരുന്നു, ചേട്ത്ത്യാര്.

വാതിൽ തുറന്ന് കിടക്കുന്നത് കണ്ട കള്ളൻ, “ഇനിയിപ്പോ എന്തിനാ ഓട് പൊളിക്കണേ” എന്നോർത്തിട്ടാണോ എന്തോ വാതിൽ വഴിതന്നെ പമ്മി പമ്മി അകത്തുകടന്നു, ഞാണിലെ അഭ്യാസിയെപ്പോലെ പതുക്കെ പതുക്കെ വാതിൽ കടന്ന് മുന്നോട്ട് നീങ്ങി.

വഴിയിൽ മാർഗതടസ്സം സൃഷ്ടിച്ചുകൊണ്ട് ഇങ്ങിനെയൊരു മൊതല് കെടപ്പുണ്ടാവുമെന്ന് സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കാത്ത കള്ളന്റെ കാൽ, ഒരു തവണ ലാന്റ് ചെയ്തത്, ചേടത്ത്യാരുടെ വയറ്റത്തായിരുന്നു!

പൊറോട്ടക്ക് കുഴച്ചുവച്ചിരിക്കുന്ന മാവുപോലെയെന്തിലോ ചവിട്ടിയപോലെ തോന്നിയ കള്ളന്റെ എല്ലാ ബാലൻസും പോയി, കാൽ മടങ്ങി അത്തോ പിത്തോന്ന് പറഞ്ഞ് താഴേക്ക് വീണുപോയി. നമ്മടെ ചേടത്ത്യാര്‌ടെ മേത്തെക്ക്!

കണ്ണടച്ചാൽ കാലനെ സ്വപ്നം കാണുന്ന പ്രായമല്ലേ, ഏതോ ഹൊറർ സ്വപ്നം കണ്ടുകൊണ്ടിരുന്ന പാഴം, കടവയറ്റിൽ ചവിട്ടും മേത്തെക്ക് എന്തോ വീഴ്ചയുമെല്ലാമായപ്പോൾ, ചേടത്ത്യാര് തമിഴൻ ലോറി ബ്രേയ്ക്ക് പിടിക്കണ ഒച്ചയിൽ ഒന്നര കിലോമീറ്റർ ചുറ്റളവിൽ കേൾക്കുമാറ് ഒരു അകറലകറി, ഉടുമ്പ് പിടിക്കുമ്പോലെ കള്ളനെ വട്ടം കെട്ടിപ്പിടിച്ചോണ്ട്.

ഡോൾബി ഡിജിറ്റൽ സൗണ്ടിലുള്ള ആ അലറൽ ഡയറക്ട് ചെവിലേക്ക് കിട്ടി, കർണ്ണപടം പൊട്ടിപ്പോയ കള്ളൻ ‘എന്റയ്യോ...’ എന്നൊരു മറുകരച്ചിൽ കരഞ്ഞ് അവശേഷിച്ച ജീവനും കൊണ്ട് പിടഞ്ഞെണീറ്റോടി മറഞ്ഞു.

അന്ന് പുലരുവോളം കരക്കാര് തലങ്ങും തിരഞ്ഞിട്ടും കള്ളനെ പിടിക്കാനൊത്തില്ലെങ്കിലും, കള്ളന്റെ ചെവിയുടെ മൂളക്കം മാറിക്കിട്ടാൻ ചുരുങ്ങിയത് ഒരു ആറ് മാസം പിടിച്ചിരിക്കും!

സംഗതി പേടിച്ച് അന്തപ്രാണൻ കത്തിയിട്ടാണ് ചേടത്ത്യാര് നിലവിളിച്ചതെങ്കിലും, ‘നിറകൊണ്ട പാതിരാക്ക്, കള്ളനെ പേടിപ്പിച്ചോടിച്ചവൾ ചേടത്ത്യാർ’ എന്ന വാഴ്‌ത്തുമൊഴിയും കൂടെ അങ്ങനെ ചേടത്ത്യാർക്ക് വന്നുചേർന്നു.”.

ശുദ്ധഗതികൊണ്ടു സംഭവിക്കുന്ന ഗതികേടുകൾ ഒരു മനുഷ്യന്റെ ജീവിതത്തിലുണ്ടാക്കിയ കഷ്ടനഷ്ടങ്ങളുടെ ഇരയായിരുന്നു, കുഞ്ഞുണ്യേട്ടൻ. ഒരനുഭവം കേൾക്കൂ:

“അയൽപക്കത്തൊരാൾ അന്ത്യകൂദാശ കഴിഞ്ഞ് കിടന്നാൽ കട്ടില് നീക്കണ ശബ്ദം കേട്ടാലും പശു കരഞ്ഞാലും ഓടിവരുന്ന കാലമാണന്ന്. മേരിച്ചേടത്ത്യാരുടെ കരച്ചിൽ കേട്ട് അടുത്തടുത്ത വീടുകളിൽ നിന്ന് ചെറിയ കരച്ചിലുകൾ ഉയരുകയും “അപ്പാപ്പൻ പോയടാ...ഓടിവാടാ” എന്നും പറഞ്ഞ് അയൽപക്കത്തുനിന്ന് ആളുകൾ ഓടി വന്നു.

ആ ടൈമിലാണ് നല്ലവരിൽ നല്ലവനും പരോപകാരപ്പറമ്പിൽ എന്ന വിളിപ്പേരുള്ള കൊച്ചുണ്യേട്ടൻ അങ്ങാടിയിലേക്ക് പോണത്.

സംഭവം, അതായത് അപ്പാപ്പന്റെ കാറ്റ് പോയി എന്നറിഞ്ഞ ഉടനേ... നമ്മുടെ കൊച്ചുണ്യേട്ടൻ അയൽപക്കസ്‌നേഹത്തിന്റെ പുറത്ത് കുറച്ച് അഡ്വാൻസ്ഡ് ആയി ചിന്തിച്ചു, പ്രവർത്തിച്ചു. അതോടെ ആളും ഫേയ്മസ്സായി!

കൊച്ചുണ്യേട്ടൻ ക്ലാരിഫിക്കേഷന് നിൽക്കാതെ നേരെ പള്ളീൽ പോയി കപ്യാരെ കണ്ട് കാര്യം പറഞ്ഞ് സ്വർണ്ണകുരിശും കറുത്ത കുടയും എടുക്കാൻ ഏർപ്പാട് ചെയ്തു, കൊണ്ടുവരാൻ ടാക്‌സിയും വിളിച്ച് വിട്ടു.

അവിടം കൊണ്ടും ഉത്തരവാദിത്വം തീരാത്ത കൊച്ചുണ്യേട്ടൻ നേരെ മഞ്ച കുമാരേട്ടന്റെ വീട്ടിലേക്ക് വിട്ടു.

ഈ അപ്പാപ്പൻ ഒരു ആറടി ഹൈറ്റാണ്. അവിടെ ചെന്ന് വീട്ടി ഡിസൈനിൽ ലൈനിങ്ങ് വച്ച ഒരു സ്‌പെഷ്യൽ മഞ്ചയും ഏർപ്പാട് ചെയ്ത് തിരിച്ച് ചെന്നപ്പോഴാണ് കോലറയത്തിരുന്ന് സംഭാരം കുടിച്ച് റസ്റ്റുചെയ്യുന്ന കുഞ്ഞാടിനെയും അകത്ത് യാതൊരുവിധ ഇമ്പ്രൂവ്‌മെന്റുമില്ലാതെ കിടക്കുന്ന അപ്പാപ്പനെയും കണ്ടത്. കാര്യങ്ങളുടെ കുടികെടപ്പ് മനസ്സിലാക്കിയപ്പോൾ സംയമനം വീണ്ടെടുത്തുകൊച്ചുണ്യേട്ടൻ

“ഒരു കാറിൽ ഇപ്പോ കുറച്ച് സാധനങ്ങൾ വരും. അത് മടക്കി വിട്ടേക്ക്. ടാക്‌സിക്കാരനോട് ഞാൻ കണക്കു പറഞ്ഞോളാം” എന്ന് പറഞ്ഞ് ആൾ നേരേ ആൾടെ വീട്ടിൽ പോയി.

അതിന് ശേഷം കൊച്ചുണ്യേട്ടൻ ആരോടും ഒന്നും മിണ്ടിയില്ല.

മാനക്കേടുകൊണ്ട് അന്ന് കൊച്ചുണ്യേട്ടൻ ഒരു വറ്റ് ചോർ കഴിച്ചില്ല. രാത്രി ഉറക്കം വരാതെ ഉമ്മറത്ത് കാജാബീഡി വലിച്ചിരിക്കുന്ന കൊച്ചുണ്യേട്ടനോട് ഭാര്യ സമാധാനിപ്പിച്ചുകൊണ്ട്

“കഴിഞ്ഞത് കഴിഞ്ഞു, സാരല്യ. ഇനി അതോർത്ത് വിഷമിക്കാണ്ട്.... നിങ്ങ വന്ന് കിടന്നേ”

എന്ന് പറഞ്ഞപ്പോൾ കണ്ട്രോൾ പോയ കൊച്ചുണ്യേട്ടൻ ആ പാവത്തിന്റെ നേരെ ചാടിക്കൊണ്ട് പറഞ്ഞു:

“മഞ്ച കുമാരന് അഡ്വാൻസും കൊടുത്ത് ഓർഡർ ചെയ്ത ആ മഞ്ചേല് നിന്റെ അപ്പൻ വന്ന് കിടക്കുമോടീ പോത്തേ?” ”.

സജീവിന്റെ ഭാഷണകലയ്ക്കുള്ള അസാമാന്യമായ നർമ്മബോധവും സൂക്ഷ്മമായ സാമൂഹ്യജീവിത നിരീക്ഷണപാടവവും ദൈനംദിനത്വവും സിനിമാറ്റിക് ഇമേജറികളുടെ ധാരാളിത്തവുമാണ് ‘കൊടകരപുരാണ’ത്തിന്റെ വായനാക്ഷമതക്കുള്ള പ്രധാന കാരണങ്ങൾ. തികച്ചും മൗലികമായ നൂറുകണക്കിനു പ്രയോഗങ്ങളും ശൈലികളും വാമൊഴിവഴക്കങ്ങളും ഈ പുസ്തകത്തിലുണ്ട്. ചിലതു നോക്കുക:

പട്ടിണിക്കാരനായി വന്ന ശൂർഖ, കൊടകരയിലെ നല്ലവരായ നാട്ടുകാരുടെ സ്‌നേഹം കൊണ്ടു പൊറുതിമുട്ടിയ അവസ്ഥ സജീവ് ഇങ്ങനെ വിവരിക്കുന്നു: “വാള പാറ്റിയപോലെ മെലിഞ്ഞിരുന്ന ഇദ്ദേഹം വെറും ആഴ്ചകൾ കൊണ്ട്, പിണ്ണാക്ക് ചാക്ക് വെള്ളത്തിലിട്ട പോലെയായി രൂപാന്തരം പ്രാപിച്ചു”.

തൊട്ടടുത്ത ഖണ്ഡികയിൽ ഇങ്ങനെയും വായിക്കാം(!) “അതുപിന്നെ, കൊടകരയിലെ കാറ്റേറ്റാൽ തന്നെ, അസുരന്മാർ ദേവന്മാരാകുമെന്നും, കൊണ്ടലീസ റൈസ്, കേയ്റ്റ് വിൻസ്‌ലെറ്റിനെപ്പോലെയാകുമെന്നും സറീന വില്ല്യംസ് നമ്മുടെ സാനിയ മിർസയെപ്പോലെയാകുമെന്നൊക്കയല്ലേ...”.

വേറൊരു രംഗം “മുണ്ടാപ്പന്റെ എരുമ പരമസുന്ദരിയായിരുന്നു.

വിടർന്ന കണ്ണുകൾ, വളഞ്ഞ അഴകാന കൊമ്പുകൾ, സദാ ഗൗരവഭാവമുള്ള മുഖത്തിനഴക് കൂട്ടാൻ തിരുനെറ്റിൽ ചുട്ടി. വിരിഞ്ഞ അരക്കെട്ടിന് താഴെ, കുക്കുമ്പർ പോലെയുള്ള മുലകൾ സോൾഡർ ചെയ്ത് പിടിപ്പിച്ചപോലെയുള്ള വിശാലമായ അകിട്. ക്ഷീരധാര, ഇളം കറവയിൽ ഏഴു ലിറ്റർ കാലത്തും മൂന്ന് ലിറ്റർ ഉച്ചക്കും. മിസ്. എരുമഴകി (35:65:35)”.

ഇനിയൊന്ന് “ഊർജ്ജസ്വലതയായിരുന്നു കാർത്ത്യേച്ചിയുടെ മുഖമുദ്ര. കൊടകര ഷഷ്ഠിക്ക് കരകാട്ടത്തിനെത്തുന്ന തമിഴത്തികൾ അമ്മങ്കുടം തലയിൽ വച്ച് ടിസ്റ്റടിച്ച് പോകുമ്പോലെയായിരുന്നു കാർത്ത്യേച്ചി ചാണക്കൊട്ട തലയിൽ വച്ച് വരമ്പത്തൂടെ തുള്ളിതുള്ളി പോയിരുന്നത്. കൂടെയുള്ള പെണ്ണുങ്ങൾ ‘തലക്കു മീതേ ശൂന്യാകാശം’ ഗാനത്തിന്റെ താളത്തിൽ മൊല്ലമേ നടക്കുമ്പോൾ കാർത്ത്യേച്ചി, ‘നെഞ്ചുതുടിക്കത് ജെമിനി ജെമിനി...’യുടെ താളത്തിൽ, രജനികാന്ത് വേലക്കാരനിൽ ഡബിൾ പൊരിച്ചാക്ക് കൊണ്ടോടി പോണ പോലെ പോയിരുന്നു”.

സാഹിത്യത്തിൽ നിന്ന് ഏതാണ്ടപ്രത്യക്ഷമായിക്കഴിഞ്ഞ മലയാളിയുടെ ചിരി, ദൃശ്യ-നവ മാധ്യമങ്ങളിൽ വാക്കുകളും ബിംബങ്ങളുമായി പുനർജനിക്കുന്ന കാലത്ത് അക്ഷരഹാസ്യത്തിന്റെ മികച്ച മാതൃകയെന്ന നിലയിൽ ‘ദി സമ്പൂർണ കൊടകരപുരാണം’ വായനയുടെ വർത്തമാനത്തെ പ്രസാദമധുരമാക്കുകതന്നെ ചെയ്യും.

കൊടകരപുരാണത്തിൽ നിന്ന്:-

“കുറച്ച് പതിറ്റാണ്ടുകൾക്ക് മുൻപ് കേരളം, ഷാർജ, ദുബായ്, അബുദാബി എന്ന പോലെ മൂന്ന് പീസായി കിടന്നിരുന്ന കാലത്ത് തിരുവിതാംകൂർ ഭാഗത്തെ ഒരു രാജകൊട്ടാരത്തിൽ അംഗത്തേപോലെ കഴിഞ്ഞിരുന്നൊരു അംഗരക്ഷകൻ വളന്ററി റിട്ടയർമെന്റ് വാങ്ങി സകുടുംബം മലബാർ ഏരിയയിലേക്ക് പലായനം ചെയ്തു. അഥവാ അവിടെ നിന്ന് സ്‌കൂട്ടായി!

ഫാമിലിയായി താമസിക്കാൻ വല്യ അലമ്പില്ലാത്ത ഒരിടം തേടി നാടായ നാടുമുഴുവനലഞ്ഞ അദ്ദേഹം, മാർഗ്ഗമദ്ധ്യേ കൊടകരയിലെത്തുകയും, പന്തല്ലൂക്കാരന്റെ പലചരക്ക് കടയും കൊളപ്രൻ ടെക്‌സ് റൈൽസും പാലാസ് ഹോട്ടലും ചിന്നപ്പയ്യൻ സായ്‌വിന്റെ മൊത്തവ്യാപാരവും ചേടത്ത്യാരുടെ പച്ചക്കറിക്കടയുമെല്ലാം കണ്ടിട്ട്, സ്വിറ്റ്‌സർലണ്ടിന് ലണ്ടനിലുണ്ടായ പോലെയായിരിക്കും ഈ സ്ഥലമേത് പ്രഭോ? എന്ന് സ്വയം ചോദിക്കുകയും, അടുത്ത സ്റ്റോപ്പിൽ ബസിറങ്ങി വന്ന് കൂനൻ ഔസേപ്പേട്ടന്റെ പറമ്പും വീടും വാങ്ങി അവിടെ താമസമാരംഭിക്കുകയായിരുന്നു.

അദ്ദേഹമാണ് പിൽക്കാലത്ത് ഊരുക്ക് ഉഗ്രപ്രതാപിയായി, ഏരിയയിലെ മൊത്തം ചെറുവക പിള്ളാരുടെയും പേടിസ്വപ്നമായി വിരാജിച്ച ശ്രീ തച്ചേത്ത് ഗോപാലമേനോൻ അവർകൾ എന്ന, ജിനുവിന്റെ മുത്തച്ഛൻ!

മൂക്കത്ത് ഈച്ചവന്നിരുന്നാൽ കത്തിയെടുത്ത് വെട്ടുന്ന തരം വളരെ സൗമ്യപ്രകൃതം. അരിചെമ്പിനകത്ത് തലയിട്ട് സംസാരിക്കുംപോലെയുള്ള നല്ല ബാസുള്ള ശബ്ദം. ആറടി രണ്ടിഞ്ചിന്റെ ഉയരം. മേൽചുണ്ടിനു മുകളിലെ ആ ചീർമ്മത ഇല്ലെന്നതൊഴിച്ചാൽ ഏറെക്കുറെ രാമാനന്ദസാഗറിന്റെ രാമായണച്ചിലെ ഹനുമാന്റെ മുറിച്ചമുറി.

സെൽഫ് കോൺഫിഡൻസ് കുറഞ്ഞ ചില അത്താഴപ്പട്ടിണിക്കാർ തിങ്ങി പാർത്തിരുന്ന ആ ഏരിയയിൽ ഉഗ്രപ്രതാപിയെന്നൊരു നാടുവാഴിക്ക് ജന്മമെടുക്കാൻ ഇത്രയും സ്‌പെസിഫിക്കേഷൻ തന്നെ ധാരാളമായിരുന്നു!

കാര്യം ഉഗ്രപ്രതാപി കൊടകര നിയോജകമണ്ഡലത്തിൽ ആകാശവാണിയുടെ സംസ്‌കൃതത്തിലുള്ള വാർത്ത കേട്ടാൽ മനസ്സിലാവുന്ന ഏകവ്യക്തിയും, ന്യായാന്യായങ്ങളറിയുന്നവനും ലോക്കൽ വക്കാണങ്ങൾക്ക് തീർപ്പ് കല്പിക്കുന്നവനും പരോപകാരിയുമായിരുന്നു. എങ്കിലും, ‘ഒരം കഴച്ചാൽ മനം കഴക്കില്ല’, ‘മാടിനെ കയം കാട്ടരുത്’, ‘മക്കളെ മോണ കാണിക്കരുത്’ എന്നൊക്കെ ഓരോരോ ഉഡായിപ്പ് പഴഞ്ചൊല്ലുകൾ പറഞ്ഞ് അവനവന്റെ വീട്ടിലെ കുട്ടികളെ തല്ലുന്നത് പോട്ടെ, അടുത്ത വീടുകളിലെ കുട്ടികളെ തല്ലിക്കാൻ അവരുടെ പാരൻസിന് ഒരു പ്രചോദനവും നൽകിയിരുന്നു.

മിക്കവാറും ദിവസങ്ങളിൽ എന്നും രാവിലെ എട്ടുമണിയോടെ ജിനുവിന്റെ കരച്ചിൽ കേൾക്കും. കരച്ചിൽ നിന്നേ ആരുടെ കയ്യീന്നാണ് ഇന്ന് പെട എന്നൂഹിക്കാൻ കഴിയുന്ന വിധം, അവന്റെ കരച്ചിലിൽ ചെറിയ മാറ്റങ്ങൾ വരുത്തിയിരുന്നു. വടി അച്ഛൻ ഗോപിസാറിന്റെ കയ്യിലാണെങ്കിൽ പ്രസന്റ് കണ്ട്യുനസ് ടെൻസിൽ, “എന്നെ കൊല്ലുന്നേ....” എന്നും പെട മുത്തച്ഛനിൽ നിന്നാണെങ്കിൽ, പാസ്റ്റ് ടെൻസിൽ, “എന്നെ കൊന്നേ” എന്നുമായിരുന്നു കരച്ചിൽ.

അവനവന്റെ കുട്ടികളെ വിലയുണ്ടെങ്കിലേ അവരുടെ കൂട്ടുകാരെ വിലയുണ്ടാകൂ... എന്ന യൂണിവേഴ്‌സൽ ട്രൂത്ത് എനിക്ക് ആദ്യമായി മനസ്സിലാക്കി തന്നത് ഉഗ്രപ്രതാപിയാണ്. കാരണം, അദ്ദേഹത്തിന്റെ പേരക്കുട്ടികളിലൊരുത്തന്റെ ചങ്ങാതിയായിരുന്നു എന്ന ഒറ്റക്കാരണത്താൽ എന്റെ തലവെട്ടം കണ്ടാൽ അദ്ദേഹം; ചുവപ്പ് ജാക്കറ്റിട്ട് പോകുന്ന ആന കാർത്തേച്ചിയെ കൊച്ചുരാമേട്ടന്റെ കൂറ്റൻ പോത്ത് നോക്കും പോലെ നയം വ്യക്തമല്ലാത്ത ഒരു നോട്ടം നോക്കിയിരുന്നു.

പകൽ സമയങ്ങളിൽ മിക്കവാറും ഉഗ്രപ്രതാപി അവരുടെ ഉമ്മറത്തുള്ള പച്ചയിൽ നീല, വെള്ള വരകളുള്ള തുണിയിട്ട ചാരുകസേരയിൽ കാണും. ഉച്ചക്ക് ഊണുകഴിക്കാൻ അകത്ത് പോയാൽ പിന്നെ ഒരു നാലുമണി വരെ അകത്ത് കിടന്ന് ഉറങ്ങും. ഒഴിവുദിവസങ്ങളിൽ ആ സമയത്താണ് ഞങ്ങൾ അവരുടെ പറമ്പിലുള്ള കളികൾ സ്‌കെഡ്യൂൾ ചെയ്യാറ്.

എന്റെ പറമ്പിന്റെ വേലിയുടെ ഇടയിലൂടെ ചെക്ക് ചെയ്തിട്ടേ ഞാൻ സാധാരണ അവരുടെ കോമ്പൗണ്ടിൽ കടക്കൂ. ഉഴുന്നുണ്ടിയുടെ ചാരെനിന്ന് നോക്കിയാൽ ചാരുകസേരയുടെ കാൽ സ്റ്റാന്റിൽ വച്ച മുത്തച്ഛന്റെ കാൽ പാദം കണ്ടാലോ താഴെ കോളാമ്പി കണ്ടാലോ അന്നവിടെ കളിയില്ല എന്ന് തീരുമാനിച്ച്, മടങ്ങി പോരും.

അങ്ങിനെയൊരിക്കൽ, സ്വച്ഛസുന്ദരമായ ഒരു ഉച്ചതിരിഞ്ഞ നേരം.

പന്ത്രണ്ടരയുടെ നട്ടപറ ക്ലൈമാക്‌സ് ഷോക്ക് ശേഷം സൂര്യഭഗവാൻ തൊണ്ണൂറു ഡിഗ്രിയിൽ നിന്ന് വലിഞ്ഞമർന്ന് പടിഞ്ഞാറുമാറി, പ്രകാശം പതുക്കെ ഡിമ്മാക്കി, രശ്മികളെ ബുഷ് ചെടിയുടെ മേലേനിന്ന്, അപ്പുറത്തുള്ള കോഴിവാലൻ ചെടികളുടെ കൂട്ടത്തിലേക്ക് മാറ്റി.

തണലായി തുടങ്ങുമ്പോൾ ചെമ്മൺ നിറമുള്ള തുമ്പിക്കൂട്ടം ബുഷിന്റെ മുകളിൽ പറന്നുവന്നിരിക്കും. തുമ്പികളെ വടികൊണ്ടടിച്ച് പിടിക്കുകയും വാലിൽ നൂല് കെട്ടലും അവയെക്കൊണ്ട് കല്ലെടുപ്പിക്കലും ഒരു ഐറ്റം വിനോദമായിരുന്ന കാലം.

ഊണിനും തുടർന്നുള്ള റെസ്റ്റിനുമായി മുത്തച്ഛൻ അകത്ത് പോയ അന്ന് ഞങ്ങൾ ഏസ് യൂഷ്വൽ തുമ്പിപിടിത്തമാരംഭിച്ചു. പൊരിഞ് പിടുത്തം.

അന്ന്, ഉറങ്ങാൻ കിടന്നപ്പോൾ ഉറക്കം വരാത്തതാണോ അതോ ഇനി വേറെ വല്ല ഹിഡൻ കാരണങ്ങളാണോ എന്നറിയില്ല, പതിവിലും വളരെ നേരത്തേ മുറുക്കാനും മുറുക്കി മുത്തച്ഛൻ ചാരുകസേര ലക്ഷ്യമാക്കി വന്നു.

ചുവന്നുതുടങ്ങിയ മുറുക്കാൻ കലർന്ന ഉമിനീർ കോളാമ്പിയിലേക്ക് തുപ്പണോ അതോ കുറച്ചും കൂടെ പീഡിപ്പിച്ചിട്ട് തുപ്പിയാ മതിയോ എന്നാലോചിച്ച്, ചാരുകസേരയിലേക്ക് ചാഞ്ഞതു വരെയേ മുത്തച്ഛനോർമ്മയുള്ളൂ.

അമ്മിക്കുഴ സിമന്റ് തറയിൽ വീണ പോലൊരു പതിഞ്ഞ ‘പഠേ’ എന്നൊരു ശബ്ദവും കൂടെ... ‘എന്റെയ്യോ’ എന്നൊരു നിലവിളിയുമാണ് പിന്നെയവിടെ മുഴങ്ങി കേട്ടത്!

ശബ്ദം കേട്ട് ഓടിച്ചെന്ന് നോക്കുമ്പോൾ ചാരുകസേരയിലേക്ക് പൊസിഷൻ ചെയ്ത കാലുകൾ, എബ്രഹാം ലിങ്കൺ മരിച്ച ടൈം സെറ്റ് ചെയ്ത (10:10) ക്ലോക്കിലെ സൂചി നിൽക്കുംപോലെ നിർത്തി, “ഹർർ......ഹർ ർ ർ ഹർ ർ ർ” എന്ന് ശബ്ദമുണ്ടാക്കി തറയിൽ തലയിടിച്ച് മുറുക്കാനിൽ കുളിച്ച് കിടക്കുന്ന മുത്തച്ഛനെയാണ് കണ്ടത്.

തുമ്പിയെ അടിക്കാനായി എടുത്ത ചാരുകസേരയുടെ വടിയുമായി തന്നെയായിരുന്നു ഞങ്ങൾ സ്‌പോട്ടിലെത്തിയത്. അതുകൊണ്ട് “അപ്പോൾ ചാരുകസേരയുടെ വടിയെവിയെപ്പോയി???” എന്ന ചോദ്യം ആർക്കും ചോദിക്കേണ്ടിവന്നില്ല.

“വടിയെടുത്തത് ഞാനല്ല, ഇവനാണ്” എന്നവൻ പറഞ്ഞത് കേട്ട്, “ഏയ് അങ്ങിനെ വരാൻ യാതൊരു ചാൻസുമില്ല!” എന്ന് പറഞ്ഞ് ഞാൻ വീട്ടിലേക്കോടുമ്പോൾ, ജിനുവിന്റെ പാസ്റ്റ് ടെൻസിലുള്ള കരച്ചിൽ ആരംഭിച്ചിരുന്നു.

ആ സംഭവത്തിന് ശേഷം, ഒരു നൂലുകമ്പി വാങ്ങി കസേരയുടെ വടി ചുറ്റി ഉറപ്പിച്ച് വച്ചിട്ടും, ശേഷം എന്ന് ചാരുകസേരയിലിരുന്നാലും ഒരു കൈ കൊണ്ട് ഒന്ന് അമർത്തി നോക്കിയിട്ടേ ഉഗ്രപ്രതാപി ഇരിക്കാറുള്ളു എന്നത് ചരിത്രം. രണ്ടു ദിവസം തലയുടെ പിറകുഭാഗം നവരക്കിഴി പോലെ സ്മൂത്തായതിന്റെ സ്മരണ!

ചന്ദനമാലയിട്ട മുത്തച്ഛന്റെയും ഗോപിസാറിന്റെയും ഫോട്ടോക്ക് കീഴെ ജിനുവിന്റെ വീട്ടിൽ ഇപ്പോഴും ഓർമ്മകളുടെ സ്മാരകമായി ആ ചാരുകസേരയിരിപ്പുണ്ട്. ഇളക്കിമാറ്റാൻ ഇപ്പോളവിടെ ഞങ്ങളില്ലെങ്കിലും...”.

ദി സമ്പൂർണ കൊടകരപുരാണം
സജീവ് എടത്താടൻ (വിശാലമനസ്‌കൻ)
ഡിസർട്ട് ട്രീ
2019, വില: 300 രൂപ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP