Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മതേതര സംവാദങ്ങൾ

മതേതര സംവാദങ്ങൾ

ഷാജി ജേക്കബ്

The premise of all criticism is the criticism of religion- Karl Marx

'എല്ലാ വിമർശനങ്ങളുമാരംഭിക്കുന്നത് മത വിമർശനത്തിൽ നിന്നാ'-ണെന്ന കാൾമാർക്‌സിന്റെ വാക്കുകൾ പോലെ കൊളോണിയൽ- നവോത്ഥാനാധുനികതയിലും പിന്നീടും ഇന്ത്യൻ, കേരളീയ സമൂഹത്തിൽ പ്രസക്തമായ മറ്റൊരു നിരീക്ഷണമില്ല. വർഗസമരസിദ്ധാന്തം പോലും ഇതിനുമുന്നിൽ ഒന്നുമല്ല എന്നതാണു വാസ്തവം. യൂറോപ്യൻ സാഹചര്യത്തിൽ നിന്ന് അത്രമേൽ ഭിന്നമാണ് ഇന്ത്യൻ, കേരളീയ ചരിത്ര-സമൂഹ സാഹചര്യങ്ങൾ. പക്ഷെ നമ്മുടെ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ ഇക്കാലമത്രയും ഈ തത്വം തിരിച്ചറിയാതെയാണ് തങ്ങളുടെ നയങ്ങളും പരിപാടികളും ആസൂത്രണം ചെയ്തത്. സ്വഭാവികമായും ഇന്ത്യൻ നവോത്ഥാനത്തിന്റെയെന്ന പോലെ ഇന്ത്യൻ ഇടതുപക്ഷത്തിന്റെയും പരാജയകാരണങ്ങളിൽ ഏറ്റവും പ്രധാനം മറ്റൊന്നല്ല.

മതേതരമായി രൂപം കൊള്ളേണ്ട സമൂഹത്തിന്റെയും മനുഷ്യജീവിതത്തിന്റെയും രാഷ്ട്രീയപ്രാധാന്യങ്ങൾ മുഖ്യ ഊന്നലാക്കി റോൺ ബാസ്റ്റ്യൻ എട്ടുപ്രമുഖരുമായി നടത്തുന്ന അഭിമുഖങ്ങളുടെ സമാഹാരമാണ് 'വർത്തമാനം'.

സംവാദാത്മകമായി രൂപം കൊള്ളുന്ന വർത്തമാനത്തിൽ ഇരുവർക്കും രാഷ്ട്രീയ നിലപാടുകളുണ്ടാകുമ്പോഴേ ഏതൊരഭിമുഖവും രാഷ്ട്രീയമാകൂ. പ്രിയ എ.എസ്, ഫഹദ് ഫാസിൽ എന്നിവരുമായുള്ള സംഭാഷണങ്ങളൊഴികെ ഈ ഗ്രന്ഥത്തിലെ മുഴുവൻ അഭിമുഖങ്ങളും ശ്രദ്ധേയമായ മതേതര രാഷ്ട്രീയ സംവാദങ്ങളാണ്.

ചരിത്രം, മതം, ജാതി, മാദ്ധ്യമം, നാടകം, സിനിമ, സാഹിത്യം, സ്ത്രീ- ലിംഗ പദവി എന്നിങ്ങനെ സമകാല ഇന്ത്യൻ, കേരളീയ സമൂഹങ്ങളിൽ അടിസ്ഥാനപരമായ രാഷ്ട്രീയ ഇടപെടൽ നടക്കുന്ന വ്യവഹാരങ്ങളെ മുൻനിർത്തിയുള്ളവയാണ് ഈ സംഭാഷണങ്ങൾ. മതേതരവും ലിംഗവാദപരവും വർഗാധിഷ്ഠിതവുമായ നീതിബോധങ്ങളിലടിയുറച്ചു നിന്ന് തന്റെയും പൊതു സമൂഹത്തിന്റെയും വർത്തമാനകാലത്തെ നിശിതവും സൂക്ഷ്മവുമായി വിശകലനം ചെയ്യുന്ന ലോക ജീവിത വിചാരങ്ങളാണ് മിക്കവരും മുന്നോട്ടു വയ്ക്കുന്നത്. അരുന്ധതിറോയ്, ഐജാസ് അഹമ്മദ് എന്നിവരുടെ കാഴ്ചപ്പാടുകൾക്കുള്ളത് പ്രാഥമികമായും ഒരു പാൻ-ഇന്ത്യൻ പരിപ്രേക്ഷ്യമാണെങ്കിൽ രാജീവ് രവിയും മുകേഷും ഫഹദ് ഫാസിലും ഊന്നുന്നത് നാടകവും സിനിമയുമുൾപ്പെടെയുള്ള കേരളീയ കലാമണ്ഡലങ്ങളുടെ സാംസ്‌കാരിക രാഷ്ട്രീയത്തിലാണ്. ദീദി ദാമോദരന്റെ നിലപാടുകളും നിരീക്ഷണങ്ങളും സിനിമയുൾപ്പെടെയുള്ളവയെ അഭിസംബോധന ചെയ്യുമ്പോഴും സ്ത്രീ-ലിംഗ നീതിയുടെ സാമൂഹ്യ രാഷ്ട്രീയത്തെയാണ് അടിത്തറയാക്കുന്നത്. മതേതരകേരളത്തിന്റെ മനഃസാക്ഷികളിലൊരാളായ എം.എൻ കാരശ്ശേരിയുമായുള്ളതാണ് ഇനിയും ഒരഭിമുഖം. മതവും രാഷ്ട്രീയവും മലയാളിയുടെ ജീവിതവും തമ്മിലുള്ള ബന്ധം ഇഴകീറി പരിശോധിക്കുന്നതിൽ കാരശ്ശേരിക്കുള്ള രാഷ്ട്രീയ ജാഗ്രത മറ്റധികം പേർക്കില്ല എന്നു തെളിയിക്കുന്നു, റോൺ.

മതവർഗീയതയും കുത്തകമുതലാളിത്തവും കൈകോർത്തു മുന്നേറുന്ന 'വരേണ്യ ഇന്ത്യ' യുടെ ഏറ്റവും വലിയ വിമർശകരിലൊരാളാണല്ലോ അരുന്ധതി. ദലിതരും ആദിവാസികളും കുടിയിറക്കപ്പെട്ടവരുമൊക്കെയായ തിരസ്‌കൃത മനുഷ്യർക്കു വേണ്ടി നിരന്തരം മുഴങ്ങുന്ന താരസ്വരം. അഴിമതി, വർഗീയത, കമ്പോളാധിനിവേശം എന്നിവയുടെ വിചാരണയിലൂടെ ഭരണകൂടം, അധികാരം, രാഷ്ട്രീയം എന്നിവയ്‌ക്കെതിരെ ഉന്നയിക്കുന്ന വിമർശനങ്ങളാണ് അവരുടെ വിഖ്യാതമായ ലേഖനങ്ങൾ പലതും. അതിജീവനത്തിനായുള്ള സമരമാണ് ജീവിതംതന്നെയും എന്ന സമവാക്യത്തിലേക്ക് കോടിക്കണക്കിനു മനുഷ്യരെ എത്തിച്ച ദേശീയ-ഭരണകൂട യുക്തികൾക്കെതിരെ അരുന്ധതി സംസാരിക്കുന്നു. നിശ്ശബ്ദരായിരിക്കാൻ നമുക്കവകാശമില്ല എന്നാണ് അവർ ആവർത്തിച്ചു പറയുന്നത്.

ചരിത്രപണ്ഡിതനും സാംസ്‌കാരിക ചിന്തകനും ആധുനികതാ വിമർശകനുമായ ഐജാസ് അഹമ്മദ് ഹിന്ദുത്വ ദേശീയതയുടെ ഏറ്റവും കടുത്ത വിമർശകരിലൊരാളാണ്. ഫലസ്തീൻ മുതൽ ഗുജറാത്ത് വരെയും ബരാക് ഒബാമ മുതൽ നരേന്ദ്ര മോദി വരെയും - കഴിഞ്ഞ ഒന്നര പതിറ്റാണ്ടിന്റെ ലോക രാഷ്ട്രീയ ചരിത്രം ഐജാസ് സൂക്ഷ്മമായപഗ്രഥിക്കുന്നു. നിയോലിബറൽ ലോകക്രമത്തിലും ഇന്ത്യയുടെ ഹിന്ദുത്വവൽക്കരണത്തിലും ഇടതു പക്ഷത്തിന്റെ പ്രസക്തി എന്താണെന്നതിനെക്കുറിച്ച് ആദർശാത്മകമായ നിരീക്ഷണങ്ങളുണ്ട് ഐജാസിന്. പൊതുവെ മതേതര ലോകക്രമത്തിന്റെയും വിശേഷിച്ച് മതേതര ഇന്ത്യയുടെയും രാഷ്ട്രീയഭാഗധേയം വിശദീകരിക്കുകയാണ് അദ്ദേഹം.

നാടകവേദിയിൽ നിന്ന് സിനിമയിലേക്കും പിന്നീട് സിനിമയിൽ നിന്ന് നാടകവേദിയിലേക്കും ചുവടുമാറിയ തന്റെ അരങ്ങനുഭവങ്ങളുടെ തുറന്നുപറച്ചിലുകളാണ് മുകേഷ് നടത്തുന്നത്. ഒപ്പം, ഒ.മാധവന്റെയും എസ്. എൽ പുരത്തിന്റെയും തോപ്പിൽ ഭാസിയുടെയും ചാച്ചപ്പന്റെയും എൻ.എൻ പിള്ളയുടെയുമൊക്കെ നാടകജീവിതം തന്നിൽ സൃഷ്ടിച്ച കലയുടെയും രാഷ്ട്രീയത്തിന്റെയും ഇരട്ടസ്വാധീനത്തിന്റെ ഓർമകളും പ്രൊഫഷണൽ, അമച്വർ നാടകവേദികളുടെ രംഗാവതരണ ശൈലികൾ മുതൽ പ്രമേയരീതികളും അഭിനയശൈലികളും വരെയുള്ളവ മുകേഷ് വിമർശന വിധേയമാകുന്നു.


ഫഹദ് ഫാസിലിന്റേത് അത്ര ഉൾക്കാഴ്ചയുള്ള നിരീക്ഷണങ്ങളൊന്നുമല്ല. പ്രിയ എ എസിന്റെ സാഹിത്യധാരണകളെക്കാൾ ഭേദമാണ് എന്നു മാത്രം. പൊതുവെ ഈ ഗ്രന്ഥം കൈക്കൊള്ളുന്ന രാഷ്ട്രീയ- സാംസ്‌കാരിക നിലപാടുകളുടെ പൊതുധാരയ്ക്കു പുറത്താണ് ഈ അഭിമുഖങ്ങൾ രണ്ടിന്റെയും സ്വഭാവം.

അതേസമയം, ഇനിയുള്ള മൂന്നു സംഭാഷണങ്ങൾ ഈ പുസ്‌കതത്തിലെ ഏറ്റവും മികച്ച അഭിമുഖങ്ങളാണ്. രാജീവ് രവി, ദീദി ദാമോദരൻ, എം.എൻ കാരശ്ശേരി എന്നിവരുമായുള്ളവ. തങ്ങളുടെ പ്രവർത്തനപഥങ്ങളുമായി ഇവർ പുലർത്തുന്ന ബന്ധത്തിന്റെ ആർജ്ജവം, പൊതു സമൂഹമണ്ഡലത്തിൽ ഇവരുടെ ഇടപെടലുകളും നിലപാടുകളും സൃഷ്ടിക്കുന്ന ചലനം, വർത്തമാനകാല മലയാളിയുടെ വിചാരലോകങ്ങളിൽ ഇവർക്കു ചെലുത്താൻ കഴിഞ്ഞ സ്വാധീനം എന്നിവയൊക്കെ എത്രമേൽ പ്രസക്തമാണെന്നു തെളിയിക്കുന്ന അഭിമുഖങ്ങൾ കലയും രാഷ്ട്രീയ വിചാരവും അക്കാദമിക ചിന്തയും പരസ്പരം വേറിട്ടു നിൽക്കുന്ന ജീവിതമണ്ഡലങ്ങളല്ല എന്നുറപ്പിച്ചുപറയുന്ന സംവാദങ്ങൾ. മതേതര-ലിംഗവാദ രാഷ്ട്രീയങ്ങളുടെ ഏറ്റവും ഊർജ്ജസ്വലമായ മലയാള മാതൃകകൾ.

രാജീവ് രവി, അസാധാരണമാം വിധം രാഷ്ട്രീയ പ്രതിബദ്ധതയുള്ള ചലച്ചിത്രകാരനാണ്. കാമറമാൻ, സംവിധായകൻ എന്നീ നിലകളിൽ സിനിമ തനിക്കു രാഷ്ട്രീയം പറയാനുള്ള മാദ്ധ്യമമാക്കി മാറ്റിയ കലാകാരൻ. ലയേഴ്‌സ് ഡൈസ്, അന്നയും റസ്സൂലും, ഞാൻ സ്റ്റീവ് ലോപ്പസ്(ഇപ്പോൾ 'കമ്മട്ടിപ്പാട'വും )തുടങ്ങിയ സിനിമകളിലൂടെ രാജീവ് രവി പറയാൻ ശ്രമിച്ച രാഷ്ട്രീയത്തെക്കുറിച്ചും അതിനപ്പുറമുള്ള ചലച്ചിത്ര മോഹങ്ങളെക്കുറിച്ചുമാണ് ഈ അഭിമുഖം. നിലനിൽക്കുന്ന ബോളിവുഡ്, മലയാള ചലച്ചിത്ര വിപണിയുടെ സാംസ്‌കാരിക സമവാക്യങ്ങളോടുള്ള നിശിതമായവിമർശനം, പുതിയ ഒരു ചലച്ചിത്ര ഭാഷയവതരിപ്പിക്കാനുള്ള ശ്രമം എന്നിവ കൂട്ടിയിണക്കുകയാണ് രാജീവ്.

അന്നയും റസൂലും വിജയിച്ചു. പക്ഷേ കാശുണ്ടാക്കിയത് വേറെ ആൾക്കാരാണ്. സ്റ്റീവ് വിജയിച്ചില്ല. എന്നാലും ഇനിയും സിനിമ ചെയ്യാനുള്ള ഒരു ഫുട്‌ഹോൾഡ് എനിക്ക് കിട്ടി. ചിലപ്പോ ഞാൻ ഇൻഡസ്ട്രിക്കാരൻ ആയതുകൊണ്ടായിരിക്കും എനിക്കതു സാധിച്ചത്. മറ്റു പലർക്കും പറ്റിയെന്ന് വരില്ല അത്. പക്ഷേ, ആദ്യമായിട്ട് ഒരു ഫോർമുല ചിത്രം ചെയ്താൽ പിന്നെതിൽ നിന്ന് പുറത്തുവരാൻ പറ്റില്ല. അങ്ങനെ ചെയ്ത ആരെങ്കിലുമുണ്ടോ? ആരുമില്ല. പിന്നെയും പിന്നെയും ആ ഫോർമുല തന്നെ ചെയ്തുകൊണ്ടിരിക്കണം. എനിക്കതിൽ ഇൻസ്പയറിങ് ആയി തോന്നിയിട്ടുള്ളത് ജോൺ എബ്രഹാം മാത്രമാണ്. നമുക്ക് ഇന്ത്യയിൽ ആകെയുള്ള ഒരു ഇൻഡിപെൻഡന്റ് ഫിലിം മേക്കറാണദ്ദേഹം. വിക്കിപീഡിയയും അതുതന്നെയാണ് പറയുന്നത്. അയാളുടെ സിനിമയും അതുണ്ടായ രീതിയും അങ്ങനെയായിരുന്നു. സിനിമ കാണിച്ചതും അങ്ങനെ തന്നെയായിരുന്നു. ഹോളിവുഡ് തൊട്ട് എക്‌സിബിറ്റേഴ്‌സ് ആണ് പവർ പോയിന്റ്. അവരാണ് നിയന്ത്രിക്കുന്നത്. ആ തിയേറ്ററുകളിലേക്ക് നമ്മൾ സിനിമ കൊടുക്കാൻ പോയാൽ തീർന്നു. നമ്മൾ ബദലുകൾ കണ്ടുപിടിക്കണം. ബദലായിട്ട് നമുക്ക് മുന്നിലുള്ളത് ഡിജിറ്റലാണ്. ഡിജിറ്റലും പക്ഷേ, അവർ അവിടെ ഇവിടെയൊക്കെ ബ്ലോക്ക് ചെയ്തുവച്ചിരിക്കുകയാണ്. മൊത്തം എനിക്ക് പിടി കിട്ടുന്നില്ല. പക്ഷേ, എന്തൊക്കെയോ കുനിഷ്ഠ് ഉണ്ട് അതിനകത്ത്. ഞാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത് ബദൽ വിതരണശൃംഖല ഉണ്ടാക്കാനാണ്. അതായത് ആൾക്കാരിലേക്ക് നേരിട്ട് സിനിമ എത്തിക്കുക. തീയേറ്ററിലേക്ക് പോയിട്ട് ഒരു കാര്യവുമില്ല. അങ്ങോട്ട് വിളിക്കുന്ന അതേ സ്‌നേഹത്തോടെ മൂന്നാമത്തെ ദിവസം അവന്മാരത് എടുത്ത് മാറ്റുകയും ചെയ്യും. പിന്നെ സിനിമ ഇൻഡസ്ട്രിയൽ റെവല്യൂഷൻ ഉണ്ടാക്കിയ സാധനമാണ്. എന്തൊക്കെ പറഞ്ഞാലും ഇൻഡസ്ട്രിയുടെ ഒരു ഉല്പന്നമാണ്. അതിനെ ഒരു ആയുധമാക്കി മാറ്റുക, അവിടെ നിന്ന് അതിനെ സോഷ്യൽ ക്രിട്ടിക് ആയി ഉപയോഗിക്കുക എന്നൊക്കെ പറയുന്നത്..... വളരെ സങ്കീർണ്ണമായ ഒരു ഇടമാണത്. ശ്രീനിവാസന്റെ സിനിമകൾ എനിക്ക് ഭയങ്കര വെറുപ്പാണ്. അന്നും, ഇന്നും. മിഡിൽക്ലാസിന്റെ ചില സംഗതികൾ എടുത്തിട്ട് അതിനെ ചൂഷണം ചെയ്യുകയാണ്. വല്ലാത്തൊരു ഡെക്കഡെന്റ് സംഭവമല്ലേ അയാൾ പറയുന്നത്? അതുകൊണ്ടെന്തെങ്കിലും ഗുണമുണ്ടായോ സമൂഹത്തിന്? ഇല്ലല്ലോ? വെറുതെ പാർട്ടിക്കാരെ കുറേ ചീത്ത പറഞ്ഞു, മറ്റു ചിലരെ കുറേ ചീത്ത പറഞ്ഞു. എന്നിട്ടയാൾ പൈസയുണ്ടാക്കി വീട്ടിൽ പോയിരുന്നു. അതുകൊണ്ടെന്ത്? 

മുഖമടച്ചു നൽകുന്ന അടിപോലെ തീക്ഷ്ണമാണ് രാജീവിന്റെ പല നിരീക്ഷണങ്ങളും ഒരെണ്ണം നോക്കുക:

മലയാള സിനിമ വർഷങ്ങളായിട്ട് എങ്ങനെയാണ് നടന്നുവരുന്നത്? തിരുവനന്തപുരത്ത് ഒരു നായർ സംഘമുണ്ട്. പിന്നെ ഒരു മുസ്ലിം സംഘം. പിന്നെ ഈഴവ, ക്രിസ്ത്യൻ എന്നൊക്കെ പറഞ്ഞ് വേറൊരു ലോബി. നമ്മൾ ഇലക്ഷനിലൊക്കെ കാണുന്ന ഏർപ്പാട് തന്നെ. പക്ഷേ, സിനിമയിൽ അത് വളരെ ശക്തമായിട്ടുണ്ട്. തിരുവനന്തപുരത്തു നിന്നുള്ള ഒരു ക്രിസ്ത്യൻ അല്ലെങ്കിൽ മുസ്ലിം ഫിലിം മേക്കറുടെ പേര് നിങ്ങൾക്ക് പറയാമോ? ഉണ്ടാവില്ല. നായന്മാരായിരിക്കും മിക്കവാറും. തിരുവനന്തപുരം ഭയങ്കര രാജഭക്തിയുടെ ഒരു സ്ഥലമാണ്. ഇന്ത്യയിലെ ഏറ്റവും സുന്ദരവും കോംപാക്റ്റും ആയിട്ടുള്ള നഗരമാണ്. പക്ഷേ, ഹിന്ദു സിറ്റിയാണ്.

ദീദി ദാമോദരന്റേത് തികച്ചും വ്യത്യസ്തമായ വിഷയമേഖലകളും സമീപനങ്ങളുമാണ്. ചുംബനസമരം, മൂന്നാംലിംഗം, സ്ത്രീവാദം, തീവ്രഇടതുരാഷ്ട്രീയം, ഹിന്ദുത്വവാദം, ആഗോളവൽക്കരണം, ലൈംഗിക സ്വാതന്ത്ര്യം, കുടുംബ-പുരുഷ ആധിപത്യങ്ങൾ, സിനിമയും സ്ത്രീയും എന്നിങ്ങനെ ഒട്ടേറെ വിഷയങ്ങളിൽ ധീരവും സ്വതന്ത്രവും നീതിബദ്ധവുമായ നിലപാടുകൾ തുറന്നു പറയുന്നു, ദീദി. ചുംബന സമരത്തെ എതിർത്ത യാഥാസ്ഥിതികരെയും വിപ്ലവകാരികളെയും ഒരേനിലയിൽ വിമർശിക്കുന്നു,  ദീദി.

ഇവരീ ചുംബനങ്ങൾക്കൊന്നുമെതിരല്ല. അത് ഇരുട്ടത്ത് ചെയ്താൽ അവർക്ക് കുഴപ്പവുമില്ല. വെളിച്ചത് ചെയ്താലുള്ള ഒറ്റ പ്രശ്‌നം, അതിൽ തുല്യപങ്കാളിത്തത്തോടെ ഒരു സ്ത്രീ വരുന്നുണ്ട് എന്നതാണ്. അത് മാത്രമേ ഇവിടെ അങ്കലാപ്പുണ്ടാക്കിയിട്ടുള്ളു. അല്ലാതെ മറ്റു പ്രശ്‌നങ്ങളൊന്നുമില്ല. ഒരു തുല്യ പങ്കാളിത്തമാണ് പ്രണയത്തിൽ ഉണ്ടാകുന്നത്. വിധേയത്വം ഇല്ലാതെയാകുന്ന ഒരു സമയമാണത്. അവളുടെ വീട്ടിലെ അച്ഛനേയും ആങ്ങളമാരേയും ഒഴിവാക്കിയിട്ട് അവൾ ഒരു സ്ഥലത്ത് വരുകയും പൊതുസ്ഥലത്ത് വച്ചിട്ട് ഒരു കാര്യം ചെയ്യുകയുമാണ്. ഇതിനെ എതിർക്കുന്ന അച്ഛന്മാരുടേയും ആങ്ങളമാരുടേയും ഭർത്താക്കന്മാരുടേയും ഉള്ളിലുള്ളത് ഇതാണ്. ഉള്ളവനും ഇല്ലാത്തവനും എന്ന വിഭജനം മാത്രമേയുള്ളുവെന്നാണ് മാർക്‌സ് പറഞ്ഞതെങ്കിൽ അതിന്റെ എക്സ്റ്റന്റഡ് വേർഷനാണ് ഉള്ളവൻ പുരുഷനാണ്, ഇല്ലാത്തവർ സ്ത്രീകളും. വർഗസമരം തന്നെയാണ് പ്രശ്‌നം. രണ്ട് വർഗങ്ങളേയുള്ളൂ. സ്ത്രീകളും പുരുഷന്മാരും.

പുരുഷൻ നിശ്ചയിക്കുന്ന സിനിമയിലെ സ്ത്രീകാഴ്ചകളെ കൃത്യമായ സൈദ്ധാന്തിക നിലപാടോടെ വിശദീകരിക്കുന്ന ഒരു ഭാഗം നോക്കുക.

എന്നെപ്പോലുള്ള ഹെട്രോസെക്ഷ്വൽ ആയിട്ടുള്ള സ്ത്രീകൾ പോലും നനഞ്ഞ് കയറി വരുന്ന ഒരു പെണ്ണിനെ സ്‌ക്രീനിൽ കണ്ടാൽ, പിന്നെയവൾ റേപ്പ് ചെയ്യപ്പെടാൻ വേണ്ടി കാത്തിരിക്കുകയാണ്. ആ സീനിലുള്ള ആണിനെ നോക്കി 'എന്താ ഇയാൾ ഒന്നും ചെയ്യാത്തത്, 'എന്ന് നാം ആലോചിക്കുകയാണ്. തികച്ചും സ്ത്രീ വിരുദ്ധമായ ഒരു മെഷിനറിയാണ് സിനിമയിൽ പ്രവർത്തിക്കുന്നത്. പ്രേക്ഷകരിലെ ഹെട്രോസെക്ഷ്വൽ ആയ ഒരു സ്ത്രീയെക്കൊണ്ട് ഒരു ലെസ്‌ബിയനെപ്പോലെ സിനിമയിലെ സ്ത്രീയെ നോക്കിപ്പിക്കുകയാണ് ഈ മെഷിനറി ചെയ്യുന്നത്. ഇവിടെ നിന്നിട്ടാണ് നാം ഫീമെയിൽ ഓഡിയൻസിനെക്കുറിച്ച് സംസാരിക്കുന്നത്. നമ്മളെന്തുകൊണ്ടാണ് ഒരു പ്രത്യേക വാഷിങ് മെഷീൻ വാങ്ങിക്കുന്നത്? ആരും പരിശോധിച്ചിട്ട് വാങ്ങുന്നതല്ല. ആ തീരുമാനം അവർ ട്യൂൺ ചെയ്‌തെടുക്കുകയാണ്. അത്രയുമുള്ളൂ നമ്മുടെ അഭിരുചിയുടെ കാര്യവും. ഷാരൂഖ് ഖാന്റെ ശരീരം കാണേണ്ടതുണ്ട് എന്ന് ഒരു സ്ത്രീ വിചാരിക്കുന്നു പോലുമില്ല. ഹെട്രോസെക്ഷ്വൽ ആയ ഒരു സ്ത്രീക്ക് യഥാർത്ഥത്തിൽ കരീന കപൂറിന്റെ ശരീരവും കാണേണ്ടതില്ല. അവൾക്കതിൽ താത്പര്യമില്ല. അവൾക്ക് ആണിനെയാണ് കാണാൻ താത്പര്യം. എങ്കിലും മമ്മൂട്ടിയെ ന്യൂഡ് ആയി കാണണമെന്ന് ഒരു സ്ത്രീ ആലോചിക്കുന്നുപോലുമുണ്ടാവില്ല. ഇനി അങ്ങനെ കാണേണ്ടിവന്നാൽ കണ്ണ് താഴ്‌ത്തണമെന്ന് അവളോട് പറഞ്ഞിട്ടുമുണ്ട്. ലൈംഗികതയുടെ കാര്യത്തിൽ പ്രത്യേകിച്ചും. അങ്ങനെയുള്ള ഒരു സ്ത്രീ ഇഷ്ടപ്പെടേണ്ടതെന്താണെന്ന് അവളോട് പറഞ്ഞതനുസരിച്ചാണ് അവൾ ഇഷ്ടപ്പെടുന്നത്. അല്ലാതെ സ്ത്രീവിരുദ്ധമായ സിനിമയെ സ്ത്രീ തള്ളിക്കളയില്ല. അത് സ്ത്രീ വിരുദ്ധമാണെന്നവൾ തിരിച്ചറിയുന്നുപോലുമില്ല. അവളെ രസിപ്പിക്കാൻ, അവൾക്കുവേണ്ടിയെടുത്ത സിനിമ എന്നാവും വിചാരിക്കുക. ഇന്ദ്രൻസിന്റെ മുഖത്തടിക്കുന്ന മുതലാളിമാരെ പല സിനിമകളിലും നാം കണ്ടിട്ടുണ്ട്. പക്ഷേ, ജനാർദ്ദനൻ മുതലാളി ഇന്ദ്രൻസിനെപ്പോലെയൊരാളെത്തല്ലുന്നുവെന്നതുകൊണ്ട് ഞങ്ങളീ സിനിമ കാണില്ലെന്ന് ഒരു തൊഴിലാളിയും പറഞ്ഞിട്ടില്ല. നേരെമറിച്ച് അവർ ചിരിക്കും ഇതാണ് ഓപ്പറേഷന്റെ രീതി. 

ഈ വിധം, വിശകലന ഭദ്രവും രാഷ്ട്രീയ സൂക്ഷ്മവുമാണ് ഓരോ വിഷയത്തിലുമുള്ള ദീദിയുടെ സമീപനം.

കാരശ്ശേരിയുമായുള്ള അഭിമുഖമാണ് ഈ പുസ്തകത്തിലെ ഏറ്റവും ശ്രദ്ധേയമായ രചന. മതേതരത്വത്തെ രാഷ്ട്രീയ സൂക്ഷ്മവും ചരിത്രനിഷ്ഠവുമായി നിർവചിച്ചുകൊണ്ടാണ് തുടക്കം. മാർക്‌സിസമുൾപ്പെടെയുള്ള സമീപന പദ്ധതികൾ മതേതരത്വത്തെ വ്യാഖ്യാനിച്ചതിന്റെ പരിമിതികൾ ചൂണ്ടിക്കാണിച്ചു കൊണ്ട് അതു മുന്നേറുന്നു. ജനാധിപത്യം, സ്ത്രീസമത്വം, മതേതരത്വം എന്നീ മൂന്നു നിലപാടുകളിൽ കടുകിടവിട്ടുവീഴ്ച ചെയ്യാതെയുള്ള സാമൂഹ്യ വിചിന്തനങ്ങളാണ് കാരശ്ശേരിയുടേത്. പുരോഹിത മതങ്ങളും ജനകീയ ഭരണകൂടങ്ങളും തമ്മിൽ നടക്കുന്ന സംഘർഷങ്ങളിൽ കാരശ്ശേരി ജനകീയ ഭരണകൂടങ്ങൾക്കൊപ്പമാണ്. ശിക്ഷാ നിയമങ്ങൾ മുതൽ ശരിയത്ത് നിയമങ്ങൾ വരെ; ഭരണഘടനാതത്വങ്ങൾ മുതൽ മതമൂല്യവിചാരങ്ങൾ വരെ എന്തും ഏതും കാരശ്ശേരി വിശദീകരിക്കുന്നത് ഈ കാഴ്ചപ്പാടു മുൻനിർത്തിയാണ്.

ഇസ്ലാമിക ഭീകരവാദം മുതൽ പർദ്ദ ധാരണം വരെയും ഷാബാനു കേസ് മുതൽ മലാല വരെയും, ബഹുഭാര്യത്വം മുതൽ അഞ്ചാംമന്ത്രിവരെയും ലവ്ജിഹാദ് മുതൽ ഫാഷിസം വരെയും ഇന്ത്യൻ-കേരളീയ പൊതു സമൂഹത്തിൽ ഇക്കഴിഞ്ഞ ദശകങ്ങളിൽ കരുത്താർജ്ജിച്ചുവന്ന സംവാദ മണ്ഡലങ്ങളെ കാരശ്ശേരി നിശിതമായി പൊളിച്ചെഴുതുന്നു. എന്താണ് മതേതരത്വം? അദ്ദേഹം എഴുതുന്നു: മതവാദം എന്നു പറയുന്നത് മുസ്ലിംങ്ങളെ സംബന്ധിച്ച് 7 -ാം നൂറ്റാണ്ടിൽ ശരിയും തെറ്റുമായിരുന്നത് ഇപ്പോഴും ശരിയും തെറ്റുമാണ് എന്ന ചിന്താഗതിയാണ്. കല്യാണം കഴിച്ചു. പിന്നെ എന്തു കാരണമുണ്ടെങ്കിലും വിവാഹമോചനം പാടില്ല. കാരണം, ദൈവം കൂട്ടിച്ചേർത്തതിനെ മനുഷ്യർ വേർപിരിക്കാതിരിക്കട്ടെ എന്ന് ക്രിസ്തു പറഞ്ഞിട്ടുണ്ട്. അത് മതമാണ്. അത് ചരിത്രമാണ്. മതനിയമമാണ്. പക്ഷേ അങ്ങനെയല്ല. സാഹചര്യം മാറുമ്പോൾ, കാലം മാറുമ്പോൾ, നമുക്ക് ഏതെങ്കിലും ഒരു കോടതിയെ കാര്യകാരണസഹിതം ബോധ്യപ്പെടുത്തിയിട്ട് വഴി പിരിയണം എന്നുണ്ടെങ്കിൽ വഴി പിരിയാനവകാശമുണ്ട് എന്ന് പറയുന്നതാണ് മതേതരത്വം. ക്രിസ്തു ദൈവമാണെന്നും, ത്രിത്വത്തിന്റെ ഭാഗമാണെന്നും, ദൈവത്തിന്റെ പുത്രനാണെന്നുമൊക്കെ നിങ്ങൾക്ക് വിശ്വസിക്കാം. അനുഷ്ഠിക്കാം. അത് ഒന്നും നിങ്ങൾ ഇന്ത്യയിലെ പൗരനാണെന്നുള്ളതിന് ഒരു വ്യത്യാസവുമുണ്ടാകില്ല.

ഈ തരത്തിൽ വിജ്ഞാനവും സ്വാതന്ത്ര്യവും മുന്നോട്ട് പോകുന്നതാണ്; സ്ത്രീ-പുരുഷ സമത്വം എന്നുള്ളത് മുന്നോട്ടു പോകുന്നതാണ്. വിശ്വാസം എന്നുള്ളത് അവിടെ നിൽക്കുന്നതാണ്. വിജ്ഞാനവും വിശ്വാസവും തമ്മിലുള്ള പ്രശ്‌നങ്ങളാണിതെല്ലാം. വിജ്ഞാനം മുന്നോട്ട് പോകുമ്പോൾ നമുക്ക് പലതും മനസ്സിലാകും. സ്ത്രീ പുരുഷന്റെ അടിമയാണെന്നുള്ള ഒരു അടിസ്ഥാന സങ്കല്പമുണ്ടായിരുന്നു ഏതാണ്ടെല്ലാ മതങ്ങളിലും. നമ്മളതിനെ എതിർക്കുന്നു. എന്തുകൊണ്ടാണ്? പൗരാവകാശം കൊണ്ട്, സ്വാതന്ത്ര്യബോധം കൊണ്ട്, ജനാധിപത്യ ബോധം കൊണ്ട് നാമതിനെ എതിർക്കുന്നു. പുരുഷന്റെ അടിമയാണ് സ്ത്രീയെന്ന് ഏതു മതത്തിന്റെ പേരിൽ, ദൈവത്തിന്റെ പേരിൽ, ഗീതയുടെ പേരിൽ, ഖുറാന്റെ പേരിൽ നിങ്ങൾ പറയുന്നുണ്ടെങ്കിലും അത് പറയുക. നമ്മളതിനെ അംഗീകരിക്കുന്നില്ല. കാലം കൊണ്ടും ദേശം കൊണ്ടും നമ്മൾ മതനിയമങ്ങളേയും ആചാരങ്ങളേയും അനുഷ്ഠാനങ്ങളേയും പരിഷ്‌കരിച്ച് മുന്നോട്ട് പോകുന്നതിനെയാണ് മതനിരപേക്ഷത അല്ലെങ്കിൽ സെക്കുലറിസം എന്ന് പറയുന്നത്. സമീപകാലത്ത് ഏറെകോളിക്കമുണ്ടാക്കിയ ലവ്ജിഹാദോ? ഫാസിസം വളരെ മിടുക്കുള്ള, പ്രാപ്തിയുള്ള ഒരു സാധനമാണ്. ലവ്ജിഹാദ് എന്ന ആശയം ആദ്യം പ്രത്യക്ഷപ്പെടുന്നത് ഹിറ്റ്‌ലറിന്റെ ആത്മകഥയിലാണ്. മെയിൻ കാംഫ്. എന്റെ പോരാട്ടം എന്ന പേരിൽ ഹിറ്റ്‌ലർ എഴുതിയ ആത്മകഥയാണ്. അതിൽ പറയുന്നുണ്ട്, 'യഹൂദ ചെറുപ്പക്കാരെ വളരെ ശ്രദ്ധിക്കണം. അവരുടെ സൗന്ദര്യം കൊണ്ടും, പുന്നാരംപറച്ചിൽ കൊണ്ടും, അവരുടെ വേഷം കൊണ്ടുമൊക്കെ നമ്മുടെ പെൺകുട്ടികളെ അവർ ആകർഷിക്കും. എന്നിട്ടവർ വശീകരിച്ച് കയ്യിലാക്കും. അതുകൊണ്ട് നമ്മുടെ ആര്യവംശത്തിന്റെ രക്തശുദ്ധിയെ മലിനീകരിക്കാനാണ് അവർ നടക്കുന്നത്. അത് നമ്മൾ കരുതിയിരിക്കണം. ഹിറ്റ്‌ലറുടെ ഒരു പ്രധാനപ്പെട്ട സങ്കല്പം എന്നു പറയുന്നത് ശുദ്ധരക്തം എന്നുള്ളതാണ്. വളരെ വിചിത്രമായ സങ്കല്പങ്ങളാണ്. ഒരു വംശത്തിന്റെ ശുദ്ധിയെ മലിനീകരിക്കുന്നത് വലിയ പാപമാണെന്നാണ് പ്രചരിപ്പിക്കുന്നത്. ഹിറ്റ്‌ലർ യഹൂദരുടെ മേൽ കണ്ട പാപം, അവർ ഇവിടൊക്കെ നടന്നിട്ട് ഇവിടുത്തെ ആണുങ്ങളോടും പെണ്ണുങ്ങളോടും ഇണചേരുന്നു. അങ്ങനെ വിശുദ്ധമായ ആര്യവംശത്തെ മലിനീകരിക്കുന്നു. ഇതിന്റെ വളരെ മിടുക്കുള്ള ഹിന്ദുത്വ അജണ്ട/ ഇന്ത്യൻ വകഭേദമാണ് ലൗ ജിഹാദെന്ന് പറയുന്നത്. 

മുസ്ലിം സ്ത്രീജീവിതം കാരശ്ശേരിക്ക് എന്നും പ്രിയപ്പെട്ട ചിന്താവിഷയമാണ്. ശൈശവ വിവാഹം, ബഹുഭാര്യാത്വം, വിവാഹമോചനം, സ്വത്തവകാശം, വസ്ത്രധാരണം എന്നിങ്ങനെ ഓരോതലത്തിലും മുസ്ലിം സ്ത്രീ അനുഭവിക്കുന്ന കടുത്ത വിവേചനങ്ങളുടെയും ചൂഷണങ്ങളുടെയും മറനീക്കുകയാണ് കാരശ്ശേരി: സ്ത്രീകൾക്കാദ്യം വേണ്ടത് വിദ്യയിലും അധികാരത്തിലുമുള്ള പങ്കാളിത്തമാണ്. ഈ മുഖം മൂടുന്ന പർദ്ദയാണ് മുസ്ലിം സ്ത്രീയെ ബാധിക്കുന്ന പ്രധാനപ്പെട്ട പ്രശ്‌നം. അവരുടെ വ്യക്തിത്വം എന്നു പറയുന്നത് അവരുടെ ഈ കറുപ്പ് വസ്ത്രത്തിൽ കുഴിച്ചുമൂടുന്ന സാധനമാണ്. സ്ത്രീ പുറത്തിറങ്ങേണ്ട എന്നാണതിനർത്ഥം. പുറത്തിറങ്ങിയാലും അവളകത്താണ്. അത് ഒരു പുതിയ സാധനമാണ്. 20 കൊല്ലം മുൻപ് കേരളത്തിൽ മുഖം മൂടുന്ന പർദ്ദ എന്ന ഒരു സാധനമില്ല. മുസ്ലീങ്ങളുടെ വിശ്വാസമനുസരിച്ച് മുഹമ്മദ് നബിയുടെ കാലത്ത് തന്നെ കേരളത്തിൽ ഇസ്ലാം മതം വന്നിട്ടുണ്ട്. 9-ാം നൂറ്റാണ്ട് മുതൽ ഉണ്ടെന്ന് ചരിത്രപരമായ തെളിവുണ്ട്. എന്നിട്ട് 21-ാം നൂറ്റാണ്ടിലാണ് മുഖംമൂടുന്ന പർദ്ദ വന്നത്. അതിന് മുൻപില്ല.

മതേതര ഇന്ത്യയ്ക്കു വേണ്ടി നിലപാടെടുക്കാൻ മടിക്കുന്ന ഇടതുപക്ഷത്തിന്റെ ജീർണതകൾക്കും ഒത്തുതീർപ്പുകൾക്കും അവസരവാദങ്ങൾക്കുമെതിരെ കാരശ്ശേരിക്കുള്ളതും മൂർച്ചയേറിയ വിമർശനങ്ങളാണ് (താഴെ വായിക്കുക). മതേതരകേരളത്തിന്റെ ബൗദ്ധിക രേഖകളിലൊന്നായി ഈ പുസ്തകം നേടുന്ന വിജയവും പ്രസക്തിയും ചരിത്രപരം തന്നെയായി മാറുന്ന പശ്ചാത്തലമിതാണ്.

പുസ്തകത്തിൽ നിന്ന്

കാരശ്ശേരിയുമായുള്ള അഭിമുഖത്തിൽ നിന്ന്

ഇടതുപക്ഷത്തിന്റെ ഒരു തട്ടിപ്പുണ്ട്. നല്ല ഉദാഹരണം സദ്ദാം ഹുസൈൻ. സദ്ദാം ഹുസൈൻ അമേരിക്കയ്ക്ക് എതിരാകുന്ന സമയം വരെ ഒരു ഭാഗത്ത് കമ്മ്യൂണിസ്റ്റുകാരെയും വേറൊരു ഭാഗത്ത് ഇസ്ലാമിസ്റ്റുകളെയും കൊന്ന് തീർത്തുകൊണ്ടിരുന്ന ഒരുത്തനാണ്. അദ്ദേഹം കുവൈറ്റ് അധിനിവേശത്തോടെ അമേരിക്കയുടെ കണ്ണിലെ കരടായി. പിന്നെ അവരുമായി പിണങ്ങി. ഇയാൾ അമേരിക്കൻ വിരുദ്ധനാണെന്ന ഘട്ടം ഉപയോഗിച്ചിട്ട് ഇടതു പക്ഷം ഉടനെ സദ്ദാം അനുകൂലികളായി മാറുകയാണ്. ഈ ഘട്ടം ഉപയോഗിച്ചിട്ടാണ് ജമാ- അത്തേ ഇസ്ലാമിയും സദ്ദാം അനുകൂലികളാകുന്നത്. ഇവിടുത്തെ സിപിഎമ്മിനേയും ജമാ-അത്തേ ഇസ്ലാമിയേയും പരസ്പരം ബന്ധിപ്പിക്കുന്ന പാലമായി തീർന്നു സദ്ദാം ഹുസൈൻ. അദ്ദേഹം അറിയാതെ. എന്നിട്ടെന്താ ഉണ്ടായത്? മുസ്ലിംലീഗിൽ നിന്ന് കുറേ അധികം വോട്ടർമാരെ അടർത്തി മാറ്റാനുള്ള കൗശലം എന്ന നിലക്കാണ് സിപിഐ(എം). അത് ചെയ്തത്. ഇവിടുത്തെ ജമാ-അത്തേ ഇസ്ലാമി, പി.ഡി.പി. തുടങ്ങിയവർക്കെല്ലാം പിന്തുണ കൊടുക്കുന്ന ഒരു തെറ്റ് സിപിഐ(എം). ചെയ്തിട്ടുണ്ട്. അവർക്ക് മുഖ്യധാരയിലേക്ക് വരാനുള്ള വഴിയൊരുങ്ങിയത് സിപിഎമ്മുമായുള്ള സൗഹാർദ്ദവും സഹവർത്തിത്വവും അവരുടെ ഭാഷയുടെ ഉപയോഗവും കൊണ്ടാണ്. നേരത്തെ പറഞ്ഞതുപോലെ ആട്ടിൻതോലണിഞ്ഞ ചെന്നായ്ക്കൂട്ടമാണിത്. കാരണം, അവർക്ക് പൗരാവകാശങ്ങളിൽ ഒരു താത്പര്യവുമില്ല എന്നതിന്റെ ഉദാഹരണമാണ്, അവരുടെ കൂടെയുള്ള സ്ത്രീകൾക്ക് അവർ ഇതേ അവകാശങ്ങൾ അനുവദിക്കുന്നില്ല എന്നത്. അതു മാത്രം നോക്കിയാൽ മതി. കൊച്ചിയിലെ മറൈൻഡ്രൈവിൽ ചുംബനസമരം വന്നപ്പോൾ മനസ്സിലായി ആർ.എസ്.എസും എൻ.ഡി.എഫും പറയുന്നത് ഒന്നാണെന്ന്. അവർക്ക് അടിസ്ഥാനം അവരുടെ മതമൗലികവാദമാണ്. അവരുടെ പാരമ്പര്യനിയമങ്ങളാണ്. അല്ലാതെ മനുഷ്യന്റെ സ്വാതന്ത്ര്യമോ പൗരാവകാശമോ അല്ലെന്ന് വ്യക്തമായില്ലേ? ഇത് തിരിയാത്ത കൂട്ടരൊന്നുമല്ല സിപിഎമ്മുകാർ. അല്ലെങ്കിൽ ഇടതുപക്ഷക്കാർ. തട്ടിപ്പ് കാണിച്ചതാണ്. അവരിതൊക്കെ സാമ്രാജ്യത്വവിരുദ്ധമാണെന്നാണ് പറഞ്ഞത്. ഞാൻ ചോദിക്കട്ടെ, അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ കൈയും കാലുമല്ലേ സൗദി അറേബ്യ? ഖത്തർ? ഈ സദ്ദാം ഹുസൈനെ ആക്രമിക്കാൻ അമേരിക്കയ്ക്ക് എല്ലാവിധ ഒത്താശയും ചെയ്തുകൊടുത്തത് ഖത്തറല്ലേ? ഇവർ ഖത്തറിനെ എതിർക്കട്ടെ. ജമാ- അത്തേ ഇസ്ലാമി എതിർക്കട്ടെ ഖത്തറിനെ. അല്ലെങ്കിൽ സോളിഡാരിറ്റി. കള്ളകളി കളിക്കുകയാണ്. സൗദി അറേബ്യയേയും ഖത്തറിനേയും താങ്ങിനിർത്തുന്നത് അമേരിക്കയാണ്. സൗദി അറേബ്യയേയും ഖത്തറിനേയും താങ്ങിനിർത്തുന്നത് അമേരിക്കയാണ്. ഇറാഖിൽ അധിനിവേശം നടത്താനും സദ്ദാം ഹുസൈനെ പിടിച്ച് കൊലപ്പെടുത്താനുമുള്ള എല്ലാ പണിയുമെടുത്തത് സൗദിയും ഖത്തറുമല്ലേ? ജമാ അത്തേയ്ക്ക് സൗദിയോടെതിരില്ല. ഖത്തറിനോടൊട്ടുമില്ല. അത് സിപിഎമ്മിന് തിരിയുന്നില്ലേ? തിരിയുന്നുണ്ട്. നമ്മൾ വിഡ്ഢികളാണെന്ന് വിചാരിച്ചിട്ടാണ്.

സിപിഎമ്മിന്റെ വലതുപക്ഷവൽക്കരണത്തിന്റെ പ്രധാന ഒരു മേഖല മുസ്ലിം മതമൗലികവാദികളുമായി അവരുണ്ടാക്കിയ കള്ളക്കരാറാണ്. അത് രണ്ട് അപകടം വരുത്തിയിട്ടുണ്ട്. ഒന്ന് ആർ.എസ്. എസുമായി അടിപിടിയും കൊലപാതകവും ഉണ്ടാക്കുന്നത്? എന്തിനുവേണ്ടിയാണത്? ആശയപരമായി ജമാ-അത്തേ ഇസ്ലാമിയെ പിന്തുണയ്ക്കുന്ന കൂട്ടർക്ക് ആശയപരമായി ആർ.എസ്.എസിനെ എതിർക്കാനുള്ള വല്ല അവകാശവും ഉണ്ടോ? നിങ്ങൾ ആർ.എസ്.എസിനെ ആയുധം കൊണ്ട് നേരിട്ടു, ജമാ-അത്തെ ഇസ്ലാമിയെ ആശയം കൊണ്ടനുകൂലിച്ചു. നിങ്ങളിവിടുത്തെ മതമൗലികവാദത്തേയും മത വർഗീയതയേയും രണ്ട് വഴിക്ക് വളർത്തി. തത്കാലം അഞ്ച് കൊല്ലം ഭരിച്ചാൽ മതി. അത് കിട്ടി. ഇപ്പോ നിലവിളിക്കുകയാണ്. ഇവരുടെ കൂട്ടത്തിൽ നിന്നാണ് ആളുകൾ ബിജെപി.യിലേക്കും ആർ.എസ്.എസിലേക്കും പോകുന്നത്. പശ്ചിമബംഗാളിൽ ആയിരക്കണക്കിനാളുകളല്ലേ ബിജെപി.യിലേക്ക് പോകുന്നത്? 33 കൊല്ലം നിങ്ങളവിടെ ഭരിച്ചു. എന്നിട്ട് മൂന്ന് ദിവസം കൊണ്ട് എല്ലാവരും ബിജെപിയിലേക്ക് പോവുകയാണ്. പിന്നെ എന്താണ് ഇവരെ പഠിപ്പിച്ചിരുന്നത്? എന്ത് പരിശീലമാണ് കൊടുത്തത്? എന്ത് വികാരമാണവർ ഇത്രയും നാളും കൊണ്ടു നടന്നത്? ഇത്ര അപകടം പിടിച്ച ഒരു സാധനത്തെ കൈകൊണ്ട് തൊടരുതെന്ന രാഷ്ട്രീയമാന്യത സിപിഐ(എം). കാണിച്ചിട്ടില്ല. അറിയാഞ്ഞിട്ടല്ല. എത്രയോ ആളുകൾ ഇത് പറയുന്നു, പ്രസംഗിക്കുന്നു, എഴുതുന്നു. അത് കണ്ടില്ലായെന്ന് നടിക്കുകയാണ് സിപിഐ(എം). ചെയ്തത്. അബ്ദുന്നാസർ മഅദനിയെക്കൂട്ടി 2009-ലെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിക്കണമെങ്കിൽ എത്രയധികം കാപട്യവും കൊള്ളരുതായ്മയും വേണം സിപിഎമ്മിന്റെ കയ്യിൽ. ജനങ്ങൾക്കിതു മനസ്സിലായിട്ടല്ലേ അവർ ഒതുങ്ങിപ്പോയത്. എന്നിട്ട് ബാക്കിയുള്ളവരൊക്കെ വിഡ്ഢികളാണെന്ന രീതിയിൽ വലിയ മതേതരത്വം പറയുകയും ചെയ്യും. കേരളത്തിൽ മതമൗലികവാദവും മതവർഗീയതയും മതഭീകരതയും വളർത്തിയതിൽ സിപിഎമ്മിന് ചെറുതല്ലാത്ത പങ്കുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ വളർന്നതിന് വലിയ പങ്ക് വഹിച്ചത് കോൺഗ്രസല്ലേയെന്നാണ് ഞാൻ ചോദിക്കുന്നത്. സ്വാതന്ത്ര്യം കിട്ടിയ ഉടനേ പൊലീസുകാരുടെ കൂടെക്കൂടീട്ടല്ലേ കോൺഗ്രസുകാർ കമ്മ്യൂണിസ്റ്റുകാരെ ദ്രോഹിച്ചത്? ആ ദ്രോഹം കൊണ്ടല്ലേ കമ്മ്യൂണിസ്റ്റ് പാർട്ടി വളർന്നത്. ആ പാഠമറിഞ്ഞ കമ്മ്യൂണിസ്റ്റ് പാർട്ടിയെങ്ങനെയാ മറ്റുള്ളവരെ ദ്രോഹിക്കാൻ പോവുക? ദ്രോഹിച്ചാൽ ആ പാർട്ടി വളരുകയാണ് ചെയ്യുക എന്നവർക്കറിയില്ലേ? ഇവരുടെ അനുഭവമതല്ലേ? നിങ്ങൾ തലശ്ശേരിയിലും കണ്ണൂരും കാസർഗോഡും ഈ ആർ.എസ്.എസുകാരെ കൊല്ലാൻ പോയാൽ ബിജെപി യും ആർ.എസ്.എസും വളരുകയാണ് ചെയ്യുക എന്ന് കമ്യൂണിസ്റ്റ് പാർട്ടിക്ക് സ്വന്തം അനുഭവം കൊണ്ട് മനസ്സിലാകും. ഇതെല്ലാം കഴിഞ്ഞിട്ട് ഇപ്പ ദാ മനോജിനെ കൊന്നു. എന്നിട്ട് ഞങ്ങളല്ലാന്ന്. എന്നാ കൊന്നാ കൊന്നിടത്ത് നിൽക്കുക. എന്തൊരു കള്ളത്തരമാണ് കാണിക്കുന്നത്? മാഷാ അള്ളാന്ന് സ്റ്റിക്കറൊട്ടിച്ച് ടി.പി.യെ കൊന്നിട്ട് അത് എൻ.ഡി.എഫാണെന്ന് വരുത്തുക. എന്തൊരു വൃത്തികേടാണെന്ന് ആലോചിച്ചു നോക്കൂ. കൊല്ലുക, എന്നിട്ടത് വേറെയാളാണെന്ന് നടിക്കുക. ആർക്കാ മനസ്സിലാവാത്തത് ചന്ദ്രശേഖരനെ കൊന്നത് സിപിഎമ്മാണെന്ന്? അന്ന് അരിയാഹാരം കഴിക്കുന്നവർക്കൊക്കെ ഇതു മനസ്സിലാകുമെന്നാണ് വി എസ്. പറഞ്ഞത്. ഇവിടുത്തെ മതമൗലികതയും മതഭീകരതയും വളർത്തിയതിൽ ഒന്നാം പ്രതി സിപിഎമ്മാണ്.അവരുടെ രാഷ്ട്രീയമോഹവും നിലപാടില്ലായ്മയും അരാഷ്ട്രീയതയും ; നേരും നെറിയുമില്ലാതെ പെരുമാറി കള്ളത്തരം പറയുക. ജനങ്ങളുടെ ഒരു പ്രസ്ഥാനം കള്ളം പറയാൻ പാടുണ്ടോ? ജനങ്ങളെ പറ്റിക്കാൻ പാടുണ്ടോ?

വർത്തമാനം
റോൺ ബാസ്റ്റ്യൻ
സൈകതം ബുക്‌സ്
2016
വില- 110 രൂപ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP