Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മറുനാടൻ മലയാളിയിൽ പുതിയ പ്രതിവാര കോളം തുടങ്ങുന്നു; 'വാൽകണ്ണാടി'യുമായി അമേരിക്കൻ പ്രവാസി കോരസൺ വർഗീസ്

മറുനാടൻ മലയാളിയിൽ പുതിയ പ്രതിവാര കോളം തുടങ്ങുന്നു; 'വാൽകണ്ണാടി'യുമായി അമേരിക്കൻ പ്രവാസി കോരസൺ വർഗീസ്

കോരസൺ വർഗീസ്

തിരുവനന്തപുരം: മലയാളം ഓൺലൈൻ വാർത്ത പോർട്ടലുകളിൽ സ്വതന്ത്രനിലയിൽ ഒന്നാം സ്ഥാനത്ത് തുടരുന്ന മറുനാടൻ മലയാളിയിൽ പുതിയ ഒരു പ്രതിവാര കോളം കൂടി ആരംഭിക്കുന്നു. അമേരിക്കയിലെ ന്യൂയോർക്കിൽ കഴിഞ്ഞ 25 വർഷമായി താമസിക്കുന്ന കോരസൺ വർഗീസിന്റെ കോളമാണ് ഇന്ന് മുതൽ ആരംഭിക്കുന്നത്. 'വാൽകണ്ണാടി' എന്ന് പേരിട്ട കോളത്തിൽ പ്രവാസി എന്ന നിലയിൽ കേരളത്തെ നോക്കി കാണുന്ന വിധത്തിലുള്ള ലേഖനങ്ങളാകും പ്രസിദ്ധീകരിക്കുക. എല്ലാ വ്യാഴാഴ്‌ച്ചകളിലും വായനക്കാർക്ക് കോരസൺ വർഗീസിന്റെ കോളം വായിക്കാം.

പന്തളം സ്വദേശിയായ കോരസൺ വർഗീസ് കഴിഞ്ഞ 25 വഷമായി ന്യൂയോർക്കിൽ സ്ഥിര താമസമാണ്. ന്യൂയോർക്ക്‌സിറ്റി ഗവൺമെന്റിന്റെ കീഴിൽ സാമ്പത്തിക വിശകലകനായി സേവനം അനുഷ്ട്ടിക്കുകയാണ് അദ്ദേഹം. എഴുത്തിനോട് ഏറെ താൽപ്പര്യമുള്ള അദ്ദേഹം ന്യൂയോർക്കിൽ നിന്നും പ്രസിദ്ധീകരിക്കുന്ന പത്ര മാദ്ധ്യമങ്ങളിൽ കോളം എഴുതാറുണ്ട്. വിവിധ സാംസ്‌കാരിക സംഘടനകളിൽ നടത്തുന്ന ശ്രദ്ധേയ പ്രവർത്തനം കൊണ്ടും ഉൾകാമ്പുള്ള ലേഖനങ്ങളും കോരസൺ വർഗീസിന്റേതായുണ്ട്.

സമൂഹത്തിനു നേരെ പിടിച്ചിരിക്കുന്ന കണ്ണാടി തന്നെയാകും 'വാൽക്കണ്ണാടി 'എന്ന പ്രതിവാര കോളവും. പലരും പറയാൻ മടിക്കുന്ന സത്യങ്ങൾ മുഖംമൂടിയില്ലാതെ ലേഖനങ്ങളിലുടെ കോരസൺ മറുനാടൻ വായനക്കാർക്കായി പങ്കുവെക്കും. കോരസൺ വർഗീസിന്റെ ആദ്യകോളം ചുവടേ വായിക്കാം:

അധികാരത്തിന്റെ പെരുമാറ്റങ്ങൾ

നിന്റെ ഒന്നും കീജെയ് വിളിയല്ല ആവശ്യം. ചിലര് തൊണ്ട കീറി സിന്ദാബാദ് വിളിക്കും, ഇവനെന്നും പത്തു പൈസ കൊടുക്കില്ല. ചിലവന്മാര് ഹൈക്കമാണ്ടിൽ വലിയ പിടിപാടാണ് എന്നു പറഞ്ഞു നടപ്പുണ്ട്. ഒക്കെ ഞാൻ കേന്ദ്രത്തിൽ പറഞ്ഞോളാം ഇവരൊന്നും ഒരു പൈസയും കുടുതൽ കൊടുക്കില്ല.' ഒരു മറവും ഉളുപ്പുമില്ലാതെ ഒരു നേതാവു കുട്ടി നേതാക്കളുടെ യോഗത്തിൽ പ്രസംഗിക്കുകയാണ്.'' ഈ സംവിധാനങ്ങൾ ഒക്കെ നിലനിൽക്കണമെങ്കിൽ പണം വേണം, അതേ ഏറെപണം. ഇതൊന്നും സംഘടിപ്പിക്കാനാവില്ലെങ്കിൽ വെറുതെ നേതാവു ചമഞ്ഞു നടന്നിട്ടുകാര്യമില്ല''. അദ്ദേഹം വളരെ പ്രായോഗികമായി തന്നെ പറഞ്ഞു.

ആശയവും, ശിക്ഷണവും, സന്നദ്ധതയും, പ്രതിജ്ഞാബദ്ധതയും ഒന്നുമല്ല ഇന്നു പൊതു പ്രവർത്തകനെ തിളക്കമുള്ള നേതാവാക്കുന്നത്. ധനം, അത് എത്രകണ്ട് കൂട്ടാനുള്ള കഴിവ്, അത് എത്രത്തോളം എത്തേണ്ടിടത്ത് എത്തിക്കുക, ചുളിയില്ലാത്ത വസ്ത്രവും ധരിച്ച് പുളപ്പൻ കാറുകളിൽ എത്തി ആരാധ്യരായി ചമയുക. കറപിടിച്ച ഇന്ത്യൻ രാഷ്ട്രീയമായാലും, പ്രവാസി നേതാക്കൾ കടം കൊണ്ട പുത്തൻ പണ രാഷ്ടീയമായാലും, സമുദായ നേതൃത്വമായാലും ഒക്കെ ഈ നിലവാരത്തിലേക്ക് തരം താണുകഴിഞ്ഞു. പൊതു ജീവിതത്തിൽ സ്വയം നഷ്ടപ്പെടുത്തിമണ്ടരാവാൻ ആരൂം തയ്യാറല്ല.

1961-ൽ അമേരിക്കൻ പ്രസിഡണ്ട് ജോൺ.എഫ്.കെന്നടി പറഞ്ഞു'', ലോകപൗരനെന്ന നിലയിൽ ഉന്നതനിലവാരവും, ശക്തിയും, ത്യാഗവും നിങ്ങളോട് ആവശ്യപ്പെടുന്നു, നല്ലമനസാക്ഷി മാത്രമാണ് നിങ്ങളുടെ സമ്മാനം, ചരിത്രം നിങ്ങളെ വിലയിരുത്തും, നിങ്ങളുടെ സനേഹപാത്രമായ രാജ്യത്തിന്റെ ഗതി നോക്കു, ദൈവ അനുഗ്രഹത്തിനായി യാചിക്കു, അവന്റെ വഴികളാണ് യഥാർഥമായും നിങ്ങളുടെ ഗതിവിധികൾ''. ഇതൊക്കെ ഇന്നു കാലഹരണപ്പെട്ടു കഴിഞ്ഞു. ഹേ, നിങ്ങൾ പ്രായോഗികമായി ചിന്തിക്കു. പണം കൊടുക്കാനാവത്തവന്റെ അഭിപ്രായം ആർക്കുവേണം ഈമൂല്ല്യച്യുതി രാഷ്ടീയത്തിൽ മാത്രമല്ല, വെള്ള തേച്ച ശവക്കല്ലറ എന്നു ക്രിസ്തു വിശേഷിപ്പിച്ച മത നേതൃത്വത്തിലും കൊടിക്കുത്തി വാഴുകയാണ്. പുതുപ്പണക്കാരന്റെ പുത്തന്മണമുള്ളകാറും അവന്റെ വിഢി വേഷങ്ങളും ഇന്ന് നേതൃത്വത്തെ അഭിരമിപ്പിക്കുകയാണ്.

ഞായറാഴ്ച വിശുദ്ധ ബലിയേക്കാൾ നീളത്തിൽ മിണ്ടാ പ്രാണികളായ വിശ്വാസികൾക്ക് ഏൽക്കേണ്ട മസ്തിഷ്‌കപ്രഹരം അവരെ മാനസികരോഗികൾ വരെ ആക്കാവുന്ന അവസ്ഥയിലേക്കുമാറ്റി. വിഷയങ്ങൾ ഒക്കെ ആനൂകാലികം, കാരണം അവ വിശുദ്ധ വായനയുമായി ശ്രദ്ധാവൂർവ്വം ബന്ധിപ്പിച്ചിരിക്കും. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി സ്ത്രീകൾ ഉണ്ടാക്കി വിളമ്പിക്കെടുക്കുന്ന ഭക്ഷണപാനീയങ്ങളെ പുകഴ്‌ത്തി ദിവ്യസന്ദേശം പൊടിപെടിക്കാനും. മുന്തിയ ഭക്ഷണവും കഴിച്ച്, തൂക്കമുള്ള ചെക്കും വാങ്ങി ഏമ്പക്കം വിട്ടു ഹായ്-ബായ് പറഞ്ഞു പോകുന്ന നേതാക്കളെ ജനം ഈർഷ്യയോടെയല്ലാതെ എങ്ങനെ നോക്കാനാവും?

എവിടെയാണ് പിഴവു പറ്റിയത്, ആർക്കാണ് കുഴപ്പമുള്ളത്. നികുതി അടച്ചില്ല എന്നു ചൂണ്ടിക്കാട്ടിയപ്പോൾ, പോയി മിൻ പിടിച്ച് അതിൽ നിന്നും കിട്ടുന്ന പണം നികുതിയായികൊടുക്കാനാണ് ക്രിസ്തു ശിഷ്യരോടു പറഞ്ഞത്. രാത്രിയിൽ മീൻ പിടിച്ചു ക്ഷീണിതരായി വരുന്ന ശിഷ്യർക്ക് ഭക്ഷണം പാകം ചെയ്തു കൊടുത്തു ശ്രേഷ്ടനായ ഗുരു. തമ്മിൽ അധികാര വടം വലി ഉണ്ടായപ്പോൾ സ്വയം ശിഷ്യരുടെ കാലുകഴുകി മാതൃകയായി വലിയ ഗുരു. ഇതൊക്കെ വെറും സുവിശേഷം, അദ്ധ്വാനിക്കാതെ, നികുതി കൊടുക്കാതെ, അധികാരത്തിന്റെ മത്തുപിടിച്ചു എന്തും എവിടെയും എങ്ങനെയും പറയാനുള്ള സങ്കുചിതമായ മതപ്രമാണിത്വവും, നിരർത്ഥകമായ ആചാരങ്ങളും, പാർശവൽക്കരിക്കപ്പെട്ട സമൂഹത്തെ മാനസികമായി വേട്ടയാടിക്കൊണ്ടിരിക്കുന്നു.

രാഷ്ടീയത്തിൽ, പോസ്റ്റർ ഒട്ടിക്കാനും, കൊടി കെട്ടാനും നേതാക്കൾക്കു വെള്ളം കൊടുക്കാനും, ചുവരെഴുതാനും കൊള്ളാവുന്ന നിഷ്‌കളങ്കരായ പ്രവർത്തകരുടെ ആത്മാർത്ഥതയെ തുശ്ചീകരിക്കുന്നു. വിധവയുടെ ചില്ലിക്കാശൂപോലെ തന്റെ ഇല്ലായ്മയിൽ നിന്നു വിയർപ്പെഴുക്കി, തന്റെ വ്യക്തിപരമായ സമയവും, അദ്ധ്വാനവും ഒന്നും തിരിച്ചുകിട്ടില്ല എന്ന തിരിച്ചറിവോടെ സഭാപ്രവർത്തനത്തിനിറങ്ങുന്ന വിശ്വസികളും തുശ്ചീകരിക്കപ്പെടുന്നു.

യാതൊന്നും ഉറപ്പുപറയാനാവാത്ത ഈ മനുഷ്യ ജിവിതത്തിൽ, സ്വാതന്ത്ര്യമായും സ്വസ്ഥമായും ചിന്തിക്കുവാനും, സദാജാഗ്രതയോടെ ജീവിക്കുവാനും സാധാരണ മനുഷ്യരെ പ്രാപ്തരാക്കുകയാണ് മതധർമ്മം. സ്വാതന്ത്ര്യത്തിനു മാത്രമേ സമാധാനമുണ്ടാക്കാനാവുകയുള്ളു. ഇന്ന് മതവും രാഷ്ടീയവും മുന്നോട്ടു വയ്ക്കുന്ന ഭീതിയും, ഗർവ്വും, അധികാരവും, മടുപ്പിക്കുന്ന പദവികളും പരലോകത്തിലെ ശിക്ഷ ഇന്നേ ഉറപ്പാക്കുന്ന കാപട്യതന്ത്രങ്ങളും ചൂണ്ടിക്കാണിക്കുന്നവരെ ചൂണ്ടയിൽ കുരുക്കുന്ന സമീപനവും സമൂഹത്തിൽ നന്മ അനോഷിക്കുന്നവർക്ക് ആശങ്കയും വ്യധയും മാത്രമാണ് നൽകുന്നത്.

എന്തിനേയും സംശയിക്കുന്ന പൊതുജനം, അധികാരമോഹവും, അഴിമതിയും കൊടികുത്തിവാഴുന്ന ഈ കാലത്ത് ഒരുതിരിവെളിച്ചത്തിനായി വെറുതെ മോഹിക്കകയാണ്. സാധാരണജനത്തിന്റെ ക്ഷമയും, സഹനവും, ആത്മാർത്ഥതയും അവരിൽ കാണുന്ന നന്മയുടെ തിരിനാളത്തിനും നേരേ കണ്ണടച്ച് സ്ഥിരമായി ഉച്ചമയക്കത്തിൽ കഴിയുന്ന ഉത്തരവാദിത്തപ്പെട്ടവരെയും ആശങ്കയോടെയേവീഷിക്കാനാവു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP