Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കേരളം- ചെകുത്താന്റെ സ്വന്തം നാടോ?

കേരളം- ചെകുത്താന്റെ സ്വന്തം നാടോ?

കോരസൺ വർഗീസ്

'കേരളത്തിനൊപ്പം ഇത്രയും പുണ്യസ്ഥലങ്ങളുള്ള സ്ഥലത്തുനിന്ന് എന്തിനാണ് കേരളിയർ വിശുദ്ധ നാടുകൾ തേടി അലയുന്നത്. നമ്മുടെ സ്വന്തം സ്ഥലമായതിനാൽ ഇത്തരം ഒരു വീക്ഷണത്തിൽ കേരളത്തെ കാണാനാവില്ല. എത്രയധികം ക്ഷേത്രങ്ങൾ, പള്ളികൾ, തീർത്ഥാടന കേന്ദ്രങ്ങൾ, കബറിടങ്ങൾ, പൂരങ്ങൾ, പൊങ്കാലകൾ, ഉത്സവങ്ങൾ, പദയാത്രകർ, കുരിശുകൾ, ധ്യാനകേന്ദ്രങ്ങൾ.... എപ്പോഴും എവിടെ നിന്നും ഉയരുന്ന ഭക്തിഗീതങ്ങൾ, കീർത്തനങ്ങൾ, മണിയടികൾ, സർവ്വം ദൈവമയം'. തീർത്ഥാടകനായി കേരളത്തിൽ പോയി വന്ന ഒരു വൈദികൻ പ്രസംഗം ആരംഭിച്ചത് ഇങ്ങനെയായിരുന്നു.

കേരളത്തിന്റെ പുണ്യമുഖം തിരിച്ചറിയാൻ വൈകയതിൽ അദ്ദേഹത്തിനു ഖേദം. ഏതോ ട്രാവൽ പൊമോഷനിങ്ങിൽ കടന്നു വന്നതാണെങ്കിലും 'ദൈവത്തിന്റെ സ്വന്തം നാട്' എന്ന തല വാചകം കേരളത്തിന്റെ വ്യാപാര മുദ്രയായി മാറിക്കഴിഞ്ഞു.

അദ്വൈത സിദ്ധാന്തം പറഞ്ഞുതന്ന ശ്രീ ശങ്കരനും, ഏകമതം മനുഷ്യനെന്നു ചിന്തിപ്പിച്ച ശ്രീനാരണായ ഗുരുവും, ചട്ടമ്പിസ്വാമികളും പിറന്നനാട്! തോമസ് അപ്പോസ്ഥലനും യഹൂദന്മാരും, അറബികളും, പാശ്ചാത്യരും മത്സരിച്ചുകയറിപ്പറ്റിയ ഭൂമി. എന്തിന് ഇക്കഴിഞ്ഞ റിപ്പബ്ലിക്ക് ദിനത്തിൽ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ നമ്മുടെ കൊച്ചു കേരളത്തിന്റെ കായലോരങ്ങളെപ്പറ്റി പ്രകീർത്തിച്ചപ്പോൾ കോരിത്തരിക്കാത്ത എത്ര മലയാളികളുണ്ട്?

പക്ഷെ കുറെക്കാലമായി ഈ പണ്യഭൂമിയിൽ നിന്ന് ദൈവങ്ങൾ ജീവനും കൊണ്ട് ഓടി, പാതാളവാസികൾ കയറിപ്പറ്റി വാഴ്ച നടത്തുന്നതാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. എന്തൊക്കെ നന്മകൾ ഉണ്ടെങ്കിലും അടിസ്ഥാനപരമായി ഒന്നും നന്നാകാത്ത അവസ്ഥ! നന്നാകാൻ ഞങ്ങൾ സമ്മതിക്കില്ല എന്ന വാശിയിലാണ് സമൂഹം. ഇത്രയും ഭീരുക്കളും, തൻകാര്യക്കാരും അവസരവാദികളും, കാപട്യമുള്ളവരും, അഴിമതിക്കാരും, ചൂഷകരും, അക്രമികളും അലസരും വാഴുന്ന ഭൂമി ലോകത്തിൽ വേറെ എവിടെയും കാണില്ല എന്നു തോന്നും ചില ജീവിതാനുഭവങ്ങൾ പങ്കുവയ്ക്കപ്പെടുമ്പോൾ.

നാലു പതിറ്റാണ്ടിലേറെ വിദേശവാസത്തിനു ശേഷം സ്വന്തം മണ്ണിലേയ്ക്ക് കുറച്ചുനാൾ ജീവിക്കണമെന്ന മോഹവുമായി ഒരു അമേരിക്കൻ മലയാളി തയ്യാറെടുത്തു. കുട്ടികൾ ഒക്കെ ഒരു നിലയിലായി, വലിയ ബാധ്യതകളും ഇല്ല, നാട്ടിൽ തന്റെ സ്ഥലത്ത് വീടു പണിതു തീർന്നു കിടക്കുകയാണ്. ഭാര്യ ആദ്യം നാട്ടിലെത്തി ക്രമീകരണങ്ങൾ ഒക്കെ ചെയ്തതിന് ശേഷം താൻ വിരമിക്കാം എന്ന തീരുമാനം. അതിരാവിലെ ഭാര്യയുടെ നാട്ടിൽ നിന്നുള്ള ഫോൺ! നിലവിളിയാണ് കേൾക്കുന്നത്. എന്ത് സംഭവിച്ചു എന്നു ചോദിച്ചിട്ടും പൊട്ടിക്കരച്ചിൽ മാത്രം. കരം അടയ്ക്കാൻ ചെന്നപ്പോൾ അവർ കരം എടുക്കുന്നില്ല. സ്ഥലം നമ്മുടെ പേരിലല്ല, വീടും നമ്മുടെ പേരിലല്ല - എന്നൊക്കെപ്പറയുന്നു. അടുത്ത ഫ്‌ലൈറ്റിൽ യറി നാട്ടിൽ എത്തി. സ്ഥിരമായി കരം അടയ്ക്കാൻ ഏൽപ്പിച്ച സ്വന്തം അനന്തിരവൻ അതു അവന്റെ പേരിലാക്കി മാറ്റിയിരിക്കുന്നു. ആരോടും ചോദിച്ചിട്ടും ആരും വ്യക്തമല്ലാത്ത ജാഗരണങ്ങൾ മൊഴിയുന്നു. എന്തു ചെയ്യണം? ഒന്നും അറിയില്ല. വീട്ടിൽ കടക്കുവാൻ പോലും അനന്തിരവൻ സമ്മതിക്കുന്നില്ല. കയറാവുന്ന ഓഫീസുകൾ മുഴുവൻ കയറി. കാണാവുന്ന നേതാക്കളെ ഒക്കെ കണ്ടു, ആഴ്ചകൾ മാസങ്ങളായി. പിന്നീട് തിരുവനന്തപുരം ഓഫീസുകൾ കയറിയിറങ്ങി കാര്യങ്ങൾ ഒരു വിധം പരിഹരിക്കാൻ ശ്രമിച്ചപ്പോൾ തന്റെ അനുഭവം ആർക്കും ഉണ്ടാവരുതെന്ന ആഗ്രഹത്തിൽ ഒരു സംഘടന തന്നെ അദ്ദേഹം രൂപപ്പെടുത്തി. താൻ കടന്നു പോയ വഴിയിൽ തന്നെ സഹായിച്ചവരെ എല്ലാം കൂട്ടി ഒരു പരസ്പരം സഹായ സംഘടന; സുഹൃത്തുക്കളെയും താല്പര്യമുള്ളവരെയും കൂട്ടി വിശദീകരിച്ചു - പ്രസ്ഥാനം സങ്കീർണ്ണമായി മുന്നോട്ട്. പിന്നെയാണ് കേട്ടത്, ചില വിദേശ മലയാളി നേതാക്കൾ ഇടപെട്ട് സംഘടന പൊട്ടിച്ചു എന്ന്.

അല്പം വൈകി രാത്രിയിൽ ഒരു ബന്ധുവിന്റെ ഫോൺകോൾ, സംസാരത്തിലെ പരിഭ്രമം ആകെ ആശങ്കയുണ്ടാക്കി. നാട്ടിൽ രാഷ്ട്രീയ നേതാക്കളെ പരിചയമുണ്ടോ എന്നു അന്വേഷിക്കയാണ്, അദ്ദേഹത്തിന്റെ അനന്തിരവൾ നാട്ടിൽ കുട്ടികളുമായി തനിയെ താമസിക്കുന്നു, ഭർത്താവ് ഗൾഫിലാണ്. രാത്രിയിൽ വീടിനു മുകളിൽ ആരോ കല്ലെറിഞ്ഞു നിരന്തരം പ്രശ്‌നം ഉണ്ടാക്കുന്നു. സ്ഥലത്തെ പൊലീസിൽ പരാതിപ്പെട്ടിട്ടും പ്രയോജനം കാണാൻ മറ്റു വഴികൾ തേടുകയാണ്. 'ചാത്തനേറു കണ്ടുപിടിക്കാനുള്ള പരിശീലനം നേടിയ പൊലീസുകാർ കേരളത്തിൽ ഇല്ലത്രേ! മറ്റൊരു വീട്ടിൽ വയോധികയായ അമ്മയും വാല്യക്കാരിയും മാത്രം, മക്കൾ ഒക്കെ വിദേശത്ത്, മണി പത്താകുമ്പോൾ ആരോ ഫോൺ വിളിച്ചുണർത്തും, കുറെ സംസാരിച്ചതിന് ശേഷം തെറിയഭിഷേകം! ശല്യം കൂടിയപ്പോൾ കോളർ ഐഡി വച്ച് ഫോൺ നമ്പർ കണ്ടുപിടിച്ചു. സ്ഥലം പൊലീസിൽ പരാതിപ്പെട്ടു. ഇടവേളയ്ക്കുശേഷം വീണ്ടും തെറിയഭിഷേകം, സ്ഥലത്തെ നേതാക്കളും പത്രക്കാരുമായി ബന്ധപ്പെട്ടു. കൂടാതെ പൊലീസ് സൂപ്രണ്ട്, സ്ഥലം എം എൽ എ തുടങ്ങിയവരുമായി പരാതി പ്രശ്‌നം കൂടുന്നതല്ലാതെ കുറയുന്നില്ല എന്ന് കണ്ട് സംസ്ഥാന ആഭ്യന്തര മന്ത്രിയുമായി ബന്ധപ്പെട്ടു. വിഷമിക്കണ്ട കൈകാര്യം ചെയ്യാമെന്ന ആശ്വാസ വചനങ്ങൾ. മുഖ്യമന്ത്രിയുടെ രാഷ്ട്രീയകാര്യദർശി, മുഖ്യമന്ത്രിയുമായി നേരിട്ട്, സൈബർ സെൽ - ഹ്യൂമൻ റൈറ്റ്‌സ് കമ്മിഷൻ എന്നു തുടങ്ങി കാണപ്പെട്ട, അറിയപ്പെട്ട എല്ലാ സംവിധാനങ്ങളുമായി നിരന്തരം പരാതിയും അന്വേഷണവും - അപ്പോഴും തെറിയഭിഷേകം തുടർന്നുകൊണ്ടേിയരുന്നു. അവസാനം അമ്മ തോറ്റു. താൻ ഏറ്റവും സ്‌നേഹിച്ചു വിശ്വസിക്കുന്ന ഫോൺ വെട്ടുകത്തികൊണ്ട് വെട്ടിപ്പൊളിച്ചു. ഇനിയും നിന്റെ ആവശ്യമില്ല എന്നലറിയത്രേ. വിധവയും വയോധികരുമായവർക്ക് പോലും സംരക്ഷണം നൽകാൻ കഴിയാത്ത സംവിധാനങ്ങൾ എന്തു പേരിലാണ് അറിയപ്പെടേണ്ടത്?

മറ്റൊരു സുഹൃത്ത് താൻ പ്രിയങ്കരമായി കാത്തുപരിപാലിച്ച പിതൃഭൂമിയിൽ അത്യാടംഭരമായ ഒരു ഭവനം നിർമ്മിച്ചു. അതിന്റെ പാലുകാച്ചു കർമ്മത്തിന് മെത്രാപ്പൊലീത്ത, ഉന്നത സർക്കാർ ഉദ്യോഗസ്ഥർ, പൊലീസ് ഉദ്യോഗസ്ഥർ, മന്ത്രി തുടങ്ങി സമൂഹത്തിൽ ഉന്നതരുടെ ഒരു കൂട്ടം അതിഥികൾ. വൈകുന്നേരമായതിനാൽ കറന്റ്കട്ട് പ്രതീക്ഷിച്ച് ഒരു ജനറേറ്റർ വാങ്ങിച്ചിരുന്നു. കർമ്മം ആരംഭിച്ചപ്പോൾ തന്നെ, കൃത്യമായി കറന്റ് പോയി. ജനറേറ്റർ പ്രവർത്തിച്ചു തുടങ്ങി. അല്പം കഴിഞ്ഞപ്പോൾ ആകെ ഒരു മിന്നൽ മാത്രം. അവസാനം ജനറേറ്റർ നിർത്തി മെഴുകുതിരി വെളിച്ചത്തിൽ അതിഥികളെ സ്വീകരിച്ചു. പിന്നീടാണ് അറിയുന്നത് പുതിയ ജനറേറ്ററിന്റെ പണം വാങ്ങി ഏതോ റീഫർബിഷ്ടു ജനറേറ്ററാണ് കൊണ്ടു വച്ചിരിക്കുന്നത്. ഔദ്യോഗിക തലത്തിൽ അന്വേഷണം ഉത്തരവിട്ടു. കുറച്ചുനാൾ കഴിഞ്ഞ് സുഹൃത്തിനെ കണ്ടപ്പോൾ തിരക്കി, കാര്യങ്ങൾ എങ്ങനെ? ഔദ്യോഗിക തലത്തിൽ കുറെ ഫോൺകോൾ, വാഗ്ദാനങ്ങൾ, ഉത്തരവുകൾ, മാത്രം ഗതിയില്ലാതെ കൺസ്യൂമർ കോർട്ടിൽ കേസ് വച്ചു. പക്ഷേ പിന്നെ കേട്ടത് ജനറേറ്റർ കമ്പനി സുഹൃത്തിനെതിരെ കേസുകൊടുക്കുകയാണത്രേ.

മറ്റൊരു സുഹൃത്ത് ടൗണിൽ കുറച്ച് സ്ഥലം വിൽക്കാനായി ചുരുങ്ങിയ അവധിയിലെത്തി. കാര്യങ്ങൾ മുറപോലെ നടന്നു, പ്രമാണം എഴുതാനുള്ള ദിവസത്തിനുമുമ്പ് ഒന്നു രണ്ടു വണ്ടി ആൾക്കാർ രാത്രിയിൽ വീട്ടിൽ എത്തി. ഖദർദാരികളും സുമുഖന്മാരുമായ രാഷ്ട്രീയ നേതാക്കളെപ്പോലെയിരുന്നതിനാൽ വീട്ടിൽ കയറ്റി മാന്യമായി സംസാരിച്ചു തുടങ്ങി. പെട്ടന്ന് വന്നവരിൽ നിന്നു ഭീഷണി സ്വരം, സ്ഥലം വിൽക്കാൻ പാടില്ല, അവർ അറിയാതെ ഇതെന്തുകളി? സുഹൃത്ത് പുലിവാലുപിടിക്കാതെ പിറ്റെന്നു തന്നെ സ്ഥലം കാലിയാക്കി.

ഏതൊക്കെയോ ചില അനുഭവങ്ങൾ സുഹൃത്തുക്കൾ പങ്കുവച്ചതാണ്, ഇതിലും എത്രയോ ഭീകരമായ കഥകൾ പറയുവാനുണ്ടാകും? വിദേശ മലയാളികളുടെ പണം മാത്രമേ നാടിനാവശ്യമുള്ളു. ദൈവത്തിന്റെ സ്വന്തം നാട് ചെകുത്താന്റെ കേളീരംഗമായത് അറിയുന്ന നമുക്ക് ആത്മനൊമ്പരത്തോടെയെ ഈ പുണ്യഭൂമിയെ ഓർക്കുവാനാകൂ. എന്നെങ്കിലും ഒരു തരിച്ചുപോക്കിനായി വെറുതെ കിനാവു കാണുകയാണ്. ഒരു ഗ്രാമവും നമ്മെ കാത്തിരിക്കുന്നില്ല എന്ന സത്യം തിരിച്ചറിയുമ്പോൾ ഒരിറ്റു കണ്ണീർ........

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP