Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പ്രിയങ്ക ചോപ്രയുടെ സുറിയാനി ക്രിസ്ത്യാനി വേരുകൾ ഒരു സത്യാന്വേഷണം

പ്രിയങ്ക ചോപ്രയുടെ സുറിയാനി ക്രിസ്ത്യാനി വേരുകൾ ഒരു സത്യാന്വേഷണം

ബോളിവുഡ് സിനിമ താരം പ്രിയങ്ക ചോപ്രയുടെ മുത്തശ്ശി മേരി ജോണ് അഘൗരി (മധു ജോത്സ്‌ന ) യുടെ ശവ സംസ്‌കാരവുമായി ഉരുത്തിരിഞ്ഞ വിവാദങ്ങൾ ഇന്ത്യൻ മാദ്ധ്യമങ്ങളിൽ ചലനം സൃഷ്ട്ടിച്ചു. മേരി ജോൺ മാമോദീസ ഏറ്റതും തന്റെ മാതാപിതാക്കൾ അന്ത്യ വിശ്രമീ കൊള്ളുന്നതുമായ കുമരകം അറ്റാമംഗലം പള്ളിയിൽ, മാതാപിതാക്കളുടെ അടുത്തു തന്നെ സംസ്‌കരിക്കപ്പെടണം എന്നായിരുന്നു ആവരുടെ ആഗ്രഹം . ഈ അഭിലാഷം നിറവേറ്റുവാനായിരുന്നു പ്രിയങ്ക ചോപ്രയും കുടുംബാങ്ങളും മൃതദേഹവുമായി കുമരകം പള്ളിയിൽ എത്തിയത് .

ഒരു ഹിന്ദുവായി വിവാഹം ചെയ്യപ്പെട്ട് , സുറിയാനി പാരമ്പര്യത്തിൽനിന്നും വിട്ടുപോയ കാരണത്തിൽ പള്ളി അധികാരികൾ അറ്റാമംഗലം പള്ളിയുടെ സെമിത്തേരിയിൽ ശവം അടക്കുവാൻ അനുവദിച്ചില്ല . പിന്നിട് യാക്കോബായ സഭയുടെ കോട്ടയം മെത്രാപൊലീത്ത ഇടപെട്ടു പൊൻകുന്നം സെന്റ് തോമസ് സുറിയാനി പള്ളിയിലാണ് സംസ്‌കരിച്ചത് .
ഇതോനടനുബന്ധിച്ചു ഉണ്ടായ വിമര്ശനങ്ങളിലേക്കോ വിശകലങ്ങലിലേക്കോ കടക്കുവാനല്ല ഈ ഉദ്യമം . കാലാകാലങ്ങളായി സുറിയാനി ക്രിസ്ത്യാനി ആചാരങ്ങളിൽ നടമാടിയിരിക്കുന്ന വൈരുധ്യ നിലപാടുകളെയും ധാരണപ്പിശകുകളെയും നേരെ ഒന്ന് വിരൽ ചൂണ്ടുവാൻ മാത്രമാണ് ശ്രമിക്കുന്നത്. ആചാരഅനുഷ്ടാനങ്ങളിലും വിശ്വാസങ്ങളിലും ഏകത പുലര്ത്തുന്ന ഓർത്തഡോക്ൾസ് യാക്കോബായ വിഭാഗങ്ങളെ ഒന്നായി കണ്ടുകൊണ്ട് ഒരു പൊതു ധാരണയിലാണ് ഇവിടെ വിലയിരുത്തുന്നത് .

സുറിയാനി ക്രിസ്ത്യാനികളുടെ പാരമ്പര്യമനുസരിച്ച് 7 വിശുദ്ധ കൂദാശകൾ (വിശുദ്ധ കർമങ്ങൾ ) ഒരു ജീവിതത്തിൽ അനുവര്ത്തികാവുന്നതായിട്ടുണ്ട് . അതിൽ മാമോദീസയും പരിശുദ്ധാല്മാ അഭിഷേകവും നിര്ബധമായി അനുഷ്ടിക്കപ്പെടേണ്ടതുണ്ട്. ചിലവ ആവർത്തിക്ക പ്പെടാവുന്നതാണെങ്കിലും , മാമോദീസയും പരിശുദ്ധാല്മാ അഭിഷേകവും ഒരിക്കൽ മാത്രമേ പാടുള്ളൂ എന്നാണ് നിയമം. ' പാപമോചനത്തിനു മാമോദിസ ഒരിക്കൽ മാത്രമേയുള്ളൂ എന്ന് ഞങ്ങൾ ഏറ്റുപറയുന്നു ' എന്ന സഭയുടെ വിശ്വാസ പ്രമാണം എല്ലാ പ്രാർത്ഥനയോടൊപ്പവും ആവർത്തിക്കപെടാറുണ്ട്. മാമോദീസ വഴി ദൈവ സ്വരൂപത്തിന്റെ പ്രതിബിംബം വിശ്വാസിയിൽ മുദ്രകുത്തപ്പെടുകയാണെന്നും , ഇതുവഴി ജന്മപാപത്തിൽനിന്നും വിശ്വാസി മോചിതാനകുകയാണ് എന്നാണ് വിശ്വാസം. ശിശുക്കളുടെ നിർമലതക്കു മാത്രമേ ഇത്തരം ഒരു പരിശുദ്ധ തലം സൃഷ്ട്ടിക്കാനാവുകയുള്ളൂ എന്നതിനാൽ വിശുദ്ധ മൂറോൻ അഭിഷേകം മാമോദീസയോടൊപ്പം തന്നെ നിർവഹിക്കപ്പെടുന്നു . ഈ ദിവ്യകര്മം നിർവ്വഹിക്കുവാൻ തിരഞ്ഞെടുക്കപ്പെട്ട്, അഭിഷേകം ചെയ്യപ്പെട്ട പുരോഹിതൻ തന്നെ വേണം എന്നത് നിര്ബന്ധം ആണ് . സഭ വിട്ടുപോയി തിരികെ വരുന്നവര്ക്ക് ഇതു വീണ്ടും അനുഷ്ടിക്കേണ്ടതില്ല. ഇവിടെ ദൈവകൃപ നേരിട്ടാണ് വിശ്വാസിക്ക് ലഭിക്കുന്നത് , വൈദീകൻ ഒരു മദ്ധ്യസ്ഥൻ മാത്രം .

എന്നാൽ ശവസംസ്‌കാരം എന്നത് 7 കൂദാശകളിൽപ്പെടുന്നില്ല, ഒരു അനുഷ്ടാന കര്മവും സഭയുടെ ഒരു ഉത്തരവാദിത്തവും ആണ് . ഇവിടെ വൈദീകരുടെ സാന്നിധ്യം അത്യന്താപേക്ഷിതം ആണോ എന്നതിനെപ്പറ്റി പഠനം ആവശ്യമാണ് . മരിച്ചവരെ സംസ്‌കരിക്കുക എന്നത് സഭയുടെ കല്പനയിൽപ്പെടും അത് വിശ്വാസിയെ മാത്രമാകണമെന്നു നിഷ്‌കര്ഷിച്ചിട്ടില്ല . കാലപ്പഴക്കത്തിൽ സുറിയാനി ക്രമമനുസരിച് സാധാരണ വിശ്വാസിക്ക് സാദാ ക്രമം, പുരോഹിതന് സ്‌പെഷ്യൽ ക്രമം , മഹാപുരോഹിതന് മഹാസ്‌പെഷ്യൽക്രമം എന്നിങ്ങനെ കാണാറുണ്ട് . ഇത്തരം വേർതിരുവിന്റെ സാംഗത്യം ചോദ്യം ചെയ്യുകയല്ല ഇവിടെ , സാന്ദര്ഭീകമായി ഒരു നിരീക്ഷണത്തിനായി കുറിച്ചു എന്ന് മാത്രം .

മാമോദീസ മുങ്ങിയതിനു ശേഷം ഒരാൾ അവിശ്വാസിയായി ജീവിച്ചു മരിച്ചാൽ എന്ത് രീതിയിലുള്ള ശവസംസ്‌കാരം ആണ് നടത്തേണ്ടത് ? പൊതുശവസംസ്‌കാരസ്ഥലം ലഭ്യമല്ലെങ്ങിൽ ശവസംസ്‌കാരം ആര്‌ക്കെങ്ങിലും നിഷേധിക്കാനകുമോ? ഒരു ക്രിസ്ത്യാനിക്ക് അതിനു കഴിയുമോ ? കുറ്റവാളിയായോ കടുത്ത പകര്ച്ചവ്യാധി മൂലമായോ മരണപ്പെടുന്ന അവസ്ഥയിൽ പള്ളി സെമിത്തേരിയുടെ ഒരു പ്രത്യേക ഭാഗത്താണ് സംസ്‌കാരം നടത്തപ്പെട്ടുകൊണ്ടിരുന്നത് . പള്ളി സെമിത്തേരികൾ തികച്ചും സ്വകാര്യ ഇടങ്ങൾ ആയിത്തീരുകയും പള്ളിയിൽ നിന്ന് പുറത്തായവർക്കും പുറത്താക്കപ്പെട്ടവർക്കും അവിടെ ഇടം അനുവദിക്കില്ല എന്നത് ഒരു കീഴ്‌വഴക്കമാക്കി,സഭാ തര്ക്കത്തിനിടെ ശവസംസ്‌കാരം തടസ്സപ്പെടുത്തുന്നത് കടുത്ത അപരാധമാണ് . സര്ക്കാരിന്റെ അനുവാദത്തോടെ പൊതു സ്മശാനങ്ങൾ ഉണ്ടാവേതുണ്ട് . അമേരിക്കയിൽ അത്തരം സ്മശാനങ്ങളിൽ യാതൊരു മടിയും കൂടാതെ സുറിയാനി ക്രിസ്ത്യാനികൾ അടക്കം ചെയ്യപ്പെടുന്നുണ്ട് .

പിതാക്കന്മാരുടെ മണ്ണിനോട് കൂടിചേരുക എന്നത് സുറിയാനി ക്രിസ്ത്യാനികളുടെ ഉള്ളിന്റെ ഉള്ളിലെ തുടിപ്പാണ് . ഇതു അല്മീയതേക്കാളുപരി വൈകാരികമായ ഒരു അഭിനിവേശമാണ് . മലയാളി കുടിയേറിപ്പോകാൻ നിർബന്ധിതനായത് നിലനില്പിനുവേണ്ടിയായിരുന്നു. അവൻ നാട് ഉപേക്ഷിച്ചു ഓടിപ്പോയവനല്ല , അതിനാൽ ഒരു തിരിച്ചുവരവ് എന്നും അവനെ മോഹിപ്പിക്കാറുണ്ട് .

ഏകദേശം 70 വർഷങ്ങൾക്കു മുൻപ് സുറിയാനി ക്രിസ്ത്യാനി യുവതികൾ നേര്‌സിങ്ങു പഠിക്കാൻ കേരളത്തിനു പുറത്തുപോയിതുടങ്ങിയത് ആധുനിക കേരളത്തിന്റെ ചരിത്രഗതി തന്നെ തിരിച്ചുവിട്ടു . അതിനു അവരെ പ്രാപ്തരാക്കിയ ഘടകം, നല്ല ശമരിയക്കാരന്റെ ഉപമകൾ ചാലിച്ച പള്ളി പ്രസംഗങ്ങളും, അറക്കാതെയും മടിക്കാതെയും ഏതു സാഹചര്യത്തെയും സധൈര്യം നേരിടാനുള്ള അച്ചായത്തിമാരുടെ ചങ്കുറപ്പും ആയിരുന്നു . ലോകത്തിന്റെ വിവിധ പ്രദേശങ്ങളിൽ കുടിയേറിപോകുമ്പോഴും തന്റെ കുടുംബ ഭദ്രതക്കൊപ്പം സ്വന്തക്കാരുടെ ഉന്നമനവും അവരുടെ വലിയ മനസ്സിൽ ഉണ്ടായിരുന്നു . അതാണ് സ്വന്തം മണ്ണിനോടുള്ള അഭിനിവേശം അവരിൽ വർദ്ധിപ്പിച്ചത് . താൻ ചെറുപ്പത്തിൽ വിട്ടിട്ടു പോയ വഴികളും ഇടങ്ങളും മാതാപിതാക്കന്മാരുടെ നനുത്ത സാന്നിധ്യവും ഓർമകളും അവരുടെ ഹൃദയത്തിന്റെ അടിത്തട്ടിൽ മങ്ങാതെ മായാതെ കിടപ്പുണ്ട് . ഈ തിരിച്ചറിവാണ് സമൂഹമെന്ന നിലയിൽ മലയാളിക്ക് നഷ്ട്ടപ്പെട്ടത് . ഇന്നും കേരളത്തിൽ പടുത്തുയർത്തുന്ന കൂറ്റൻ ദേവാലയങ്ങളുടെ പിറകിൽ ഇവരുടെ ഉറങ്ങാത്ത വര്ഷങ്ങളുടെ അധ്വാനഭലങ്ങൾ കൂടെയുണ്ട് . ഇവരുടെ വൈകാരികമായ ഈ ദൗർബല്യത്തെ ചൂഷണം ചെയ്യാൻ പുരോഹിതന്മാരുടെയും മെത്രാന്മാരുടെയും ഉപദേശിമാരുടെയും നിലക്കാത്ത പ്രവാഹം മറുനാടൻ മലയാളികളുടെ വീടുകളിൽ ഇന്നും എത്താറുണ്ട് . അന്യംനിന്നുപോകുന്ന ഈ മാന്യ വനിതകളുടെ സാമൂഹിക സംഭാവനകളെ അംഗീകരിക്കുവാനും അവരുടെ സഹനതയെ മാനിക്കുവാനും മതനേതൃത്വവും രാഷ്രീയനേതൃത്വവും മടിച്ചു നില്ക്കയാണ് . ഇത് കടുത്ത അവഗണനയും അപരാധവും ആണെന്നു പറയാതെ വയ്യ .

മേരി ജോണും ഈ കൂട്ടത്തിൽപ്പെടും. അവർ സ്വന്തം വിശ്വാസവും മോഹവും ഉള്ളിൽഒതുക്കി , താൻ ഒരിക്കലും കണക്കുകൂട്ടാത്ത പുതിയ ജീവിത പാതയിൽ എത്തിചേരപ്പെടുകയായിരുന്നു. താൻ കുടിയേറിയ സമൂഹത്തിന്റെ ഉന്നതിക്കുവേണ്ടി യഗ്‌നിക്കുകയും അവരുടെ സ്വന്തം ജനപ്രധിനിധിയായി അന്ഗീകരിക്കപ്പെടുകയും ചെയ്തത് ചെറിയ കാര്യമല്ല . തനിക്കു തന്റെ കർമ ഭൂമിയിൽ ലഭിക്കാമായിരുന്ന മാന്യമായ വിടവാങ്ങൽ തിരസ്‌ക്കരിച്ച് , തന്റെ മനസ്സിൽ താലോലിച്ചിരുന്ന പാരമ്പര്യവും മണ്ണും , അതിൽ അലിഞ്ഞുചേരാൻ കൊതിച്ച മനസ്സിന് നാം സമ്മാനിച്ചത് ക്രൂരമായ തിരസ്‌കരണം അല്ലെ? തന്റെ പൗത്രി പ്രിയങ്ക ചോപ്ര ലോകത്തെസ്വാധീനിച്ച നൂറു മഹത് വ്യകതികളിൽ ഒരാളായി ടൈം മാഗസിൻ കണ്ടെത്തിയതിനു പിറകിൽ പ്രിയങ്കയുടെ പ്രിയങ്കരിയായ മുത്തശ്ശിയുടെ എത്ര മുത്തശ്ശികഥകൾ കാണണം ? കേരളത്തിലെ തന്റെ ബാല്യത്തെപ്പറ്റി എത്ര വാചാലമായിട്ടായിരിക്കണം ആവേശത്തോടെ ആ മഹതി തന്റെ കുട്ടികളോടും പേരക്കുട്ടികളോടും സംസാരിച്ചുകൊണ്ടിരുന്നത് ? അതല്ലേ പ്രിയങ്ക അടക്കം ഒരുകൂട്ടം ബന്ധുക്കൾ മേരി ജോൺ അഘൗരിയെ കുമരകത്ത് എത്തിച്ചത് ? വേരുകൾ തേടി വന്ന പിൻതലമുറയോടു എന്ത് നീതിയാണ് പുലർത്തിയത് ? വേർപാടിൽ ദുഃഖിച്ചിരുന്ന കുടുംബത്തോട് എന്ത് ക്രിസ്തീയ അദ്രതയാണ് കാട്ടിയത് ? മേരിജോൺ രണ്ടു വര്ഷം മുന്പുവരെ ഇതേ ദേവാലയത്തിൽ ആരാധനയിൽ സംബധിക്കുകയും കുര്ബാന അനുഭവിക്കുകയും ചെയ്തു എന്ന വാര്ത്തയും കേട്ടനിലക്ക് , അപരിചി തയായ ഒരു ഹിന്ദു സ്ത്രീയുടെ സംസ്‌കാരമല്ല കുടുംബം ആവശ്യപ്പെട്ടത് . എന്ത് വരട്ടു ന്യായം പറഞ്ഞാലും ശരി ഒന്ന് മാത്രമേയുള്ളൂ. 'യേശുക്രിസ്തുവിലുള്ള വിശ്വാസത്താലല്ലാതെ നിയമത്തിന്റെ പ്രവർത്തികളാൽ മനുഷ്യൻ നീതീകരിക്കപ്പെടുന്നില്ല ' ഗലാത്യർ 2: 16.

സുറിയാനി പുരോഹിതൻ ഒരേ സമയം കറുത്ത ളോഹധരിച്ച ന്യായാധിപനും ക്രൈസ്തവ അധികാരിയും ആണെന്നാണ് സഭയുടെ നീതിശാസ്ത്രം . ക്രിസ്തുവിനുവേണ്ടി വിശ്വാസികളുടെ പാപം പൊറുക്കാൻ അധികാരപ്പെട്ട സ്ഥാനികൂടിയാണ് അദ്ദേഹം . പക്ഷെ പലപ്പോഴും അധികാരത്തിന്റെ അതിരുവിട്ട ഇടനാഴികകളിൽ മനുഷത്വം ചോര്ന്നു പോകുന്ന സാഹചര്യവും ഉണ്ടാകാറുണ്ട് . ശമരിയക്കാരനും , ചുങ്കക്കാരനും , വേശ്യക്കും രക്ഷയുടെ കലവറ തുറന്നു കൊടുത്ത സ്‌നേഹത്തിന്റെ നിറകുടം , ദേവാലയം കച്ചവട കേന്ദ്രമായപ്പോൾ ചാട്ടവാർ ഉയര്ത്താൻ മടിക്കാത്ത നീതിയുടെ കാര്യസ്ഥൻ അതായിരുന്നു ക്രിസ്തുവിന്റെ സമീപനം. 'നിയമത്തിന്റെ പ്രവർത്തികളാൽ നീതി വരുന്നു എങ്കിൽ ക്രിസ്തു മരിച്ചത് വെറുതെയല്ലോ ' ഗലാത്യർ 2: 21. ഈ പാതയിൽ എത്തിയ പ്രതിപുരുഷൻ , മനുഷ്യന്റെ ഏറ്റവും സന്നിഗ്ദ്തമായ നിമിഷങ്ങളെ പൂവുപോലെ ചീന്തിക്കുവാനും മുൾമുനയിൽ നിരത്തി അവനെ തന്റെ അപ്രമാദിത്യം ബോധ്യപ്പെടുത്തുവാനും ശ്രമിക്കുന്നെങ്കിൽ ലെജ്ജാകരം എന്ന് മാത്രമേ പറയാനാവൂ.

ഓരോ ജീവിതന്ത്യവും ആദരവോടെ യാത്രയയക്കുവനുള്ളതാണ് . മിശ്രവിവാഹം വ്യാപകമാകുന്ന സാഹചര്യമാണിന്നുള്ളത് . അമ്പലത്തിലും പള്ളിയിലും ഒരേ ആളുകൾ ഒരേ ദിവസം വിവാഹിതരകുന്നുണ്ട് . വിവാഹത്തിന് ശേഷവും വേറിട്ട വിശ്വാസത്തിൽ ജീവിക്കുവാൻ ധാരണ ആയവരും ഇന്ന് കൂടുതൽ കാണുന്നു. അംഗസംഘ്യ കുറഞ്ഞു വരുന്ന സുറിയാനി ക്രിസ്ത്യാനികൾക്ക് മതിയായ വധൂ വരന്മാരെ ലഭിക്കാൻ ബുദ്ധിമുട്ടാകുന്ന സാഹചര്യം അനധിവിദൂരമല്ല . വിശാലമായി വിട്ടുതുറന്ന സമീപനം ഒരു സമൂഹത്തിനും അഭികാമ്യവും അല്ല താനും . എന്നിരുന്നാലും പ്രതിസന്ധികൾ തരണം ചെയ്യേണ്ടത് നിലനില്പിന്റെ ആവശ്യമാണ് . അതിനു മുൻവിധികൾ കൂടാതെയുള്ള പുതിയ കാഴ്ചപ്പാടാണ് ആവശ്യം .

മേരിജോൺ എന്ന സുറിയാനി പെൺകൊടിയുടെ തകര്ന്ന സ്വപ്നങ്ങള്ക്ക് ഒരു പക്ഷെ കുമരകം അറ്റാമങ്ങലം പള്ളി സെമിത്തേരി പുനഃസംസ്‌കരണത്തിനായി തുറന്നു കൊടുത്താൽ ഒരു ക്രിസ്തീയ അന്ത്യം നിറവേറ്റപ്പെടും . പൈതൃകത്തെ പുല്കാൻ നിറഞ്ഞ സാന്നിധ്യമായി ആവിടുത്തെ വിശുദ്ധ ഭൂമിക്കുപോലും അത് ഭാഗ്യഅവസരമായിമാറും.

'സ്‌നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ സ്‌നേഹിച്ചിടാത്തൊരു തത്വ ശാസ്ത്രത്തെയും'......... വയലാർ രാമവർമ്മ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP