Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബ്രിട്ടീഷ് ഗ്രാമങ്ങളുടെ സൗന്ദര്യം ആവോളം ആസ്വദിച്ച് ഫെരാരി കാറിൽ കറക്കം; ഫോക്‌സ് ചാനലിൽ സൂപ്പർഹിറ്റ് കാർഷോയൊരുക്കി മൂവാറ്റുപുഴ സ്വദേശിയായ ഡോക്ടർ; സൂപ്പർകാരിൽ ബ്രിട്ടൺ ചുറ്റി ദീപക് നരേന്ദ്രന്റെ തേരോട്ടം

ബ്രിട്ടീഷ് ഗ്രാമങ്ങളുടെ സൗന്ദര്യം ആവോളം ആസ്വദിച്ച് ഫെരാരി കാറിൽ കറക്കം; ഫോക്‌സ് ചാനലിൽ സൂപ്പർഹിറ്റ് കാർഷോയൊരുക്കി മൂവാറ്റുപുഴ സ്വദേശിയായ ഡോക്ടർ; സൂപ്പർകാരിൽ ബ്രിട്ടൺ ചുറ്റി ദീപക് നരേന്ദ്രന്റെ തേരോട്ടം

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: ചെറുപ്പം മുതലേ ദീപക്കിന് വേഗത്തിന്റെ തേരിലേറി പായാനായിരുന്നു ഇഷ്ടം. ആ ഇഷ്ടത്തിന് ആക്കം കൂട്ടിയത് അച്ഛൻ ആദ്യം സമ്മാനിച്ച മാരുതി 800 കാർ ആയിരുന്നു. മാരുതിയിൽ നിന്ന് ബെൻസിലേക്കും പിന്നീട് ബിഎംഡബ്ല്യൂ സിക്‌സ് സീരീസ്, ഔഡ് ആർഎയ്റ്റ്, ലംബോർഗിനി എൽബി 562 വരെ എത്തിയെങ്കിലും മനസിന്റെ അടിത്തട്ടിൽ കിടക്കുന്ന ഇഷ്ടം മാലോകരുമായി പങ്കുവയ്ക്കണമെന്ന് ദീപക് നരേന്ദ്രൻ എന്ന മൂവാറ്റുപുഴ സ്വദേശിക്കു തോന്നി.

അങ്ങനെയാണ് കാർ ആൻഡ് കൺട്രി എന്ന കാർഷോ ഒരുക്കിക്കൊണ്ട് ഫോക്‌സ് ചാനലിൽ ഈ ഡോക്ടർ എത്തുന്നത്. കേരളത്തിലെ പ്രമുഖ പെർഫോമൻസ് കാർ മേളയായ പീറ്റ്‌സ് സൂപ്പർ സൺഡേയുടെ 2011, 2013 പ്രദർശനങ്ങളിലെ നിറ സാന്നിധ്യമായിരുന്നു ദീപക്കിന്റെ കാറുകളെല്ലാം. സൂപ്പർകാറുകളും യാത്രാവിവരണങ്ങളും കോർത്തിണക്കിക്കൊണ്ടുള്ള കാർ ആൻഡ് കൺട്രി ബ്രിട്ടീഷ് ഗ്രാമങ്ങളിലൂടെയുള്ള കാണാക്കാഴ്ചകൾ തേടിയുള്ള യാത്രയാണ്. അതിന് ദീപക് നരേന്ദ്രൻ കൂട്ടുപിടിച്ചിരിക്കുന്ന വേഗത്തിന്റെ രാജാവായ ഫെറാറിയേയും.

ചെറുപ്പം മുതലേ കാറുകളോടുള്ള അഭിനിവേശവും വിദേശരാജ്യങ്ങളിലെ യാത്രാനുഭവവുമാണ് ദീപക്കിനെ കാർ ആൻഡ് കൺട്രിയെന്ന ഷോയിലേക്ക് നയിച്ചത്. സൂപ്പർകാറുകളും യാത്രാ വിവരങ്ങളും കോർത്തിണക്കി വ്യത്യസ്ത രീതിയിലാണ് ദീപക് കാർ ആൻഡ് കൺട്രി ഒരുക്കിയിരിക്കുന്നത്. ഒട്ടേറെ യാത്രാവിവരങ്ങൾ കണ്ടുശീലിച്ചിട്ടുള്ള പ്രേക്ഷകർക്ക് തികച്ചും വ്യത്യസ്ത രീതിയിൽ തന്നെയാണ് കാർ ആൻഡ് കൺട്രി ഒരുക്കിയിട്ടുള്ളത്. സഞ്ചാര പ്രേമികളേയും വാഹനപ്രേമികളേയും ഒരുമിച്ച് ആകർഷിക്കുന്നതാണ് കാർ ആൻഡ് കൺട്രി.

വാഹനപ്രേമികൾക്ക് വേഗതയാണ് ഇഷ്ടമെങ്കിൽ സഞ്ചാരപ്രേമികളെ ബ്രിട്ടന്റെ ഉൾക്കാഴ്ചകളിലേക്ക് കൊണ്ടുപോകുന്നു ദീപക്കിന്റെ ഈ ഷോ. ദീപക്കിന് സഹയാത്രികരായി ബ്രിട്ടീഷ് അവതാരകരായ ലൂസിയ കോവാഡും ഡാനി മെൻസൽസുമുണ്ട്. സൗത്ത് കോസ്റ്റിലെ ആഘോഷനഗരിയിൽ നിന്ന് ആരംഭിക്കുന്ന 'കാർ ആൻഡ് കൺട്രി', സ്‌കോട്ട്‌ലൻഡിലെ ഹൈലാൻഡ് ഗെയിംസ് വേദിയിലെത്തിയാണ് അവസാനിക്കുക. പതിനായിരത്തോളം കിലോമീറ്റർ താണ്ടിയുള്ള ്രൈഡവ്, വൈവിധ്യം നിറഞ്ഞ സംസ്‌കാരങ്ങളിലൂടെയാണ് കടന്നുപോകുന്നത്.

മാസങ്ങളോളം നീണ്ട പഠനത്തിന് ശേഷമാണ് ദീപക്കും കൂട്ടരും യാത്രചെയ്യേണ്ട സ്ഥലങ്ങളുടെ പട്ടിക തയാറാക്കിയത്. ബ്രിട്ടനിലെ മനോഹരമായ ഭൂപ്രകൃതിയും വർണശബളമായ പശ്ചാത്തലവുമാണ് പരിപാടിയുടെ മുഖ്യാകർഷണം. ജയിംസ്‌ബോണ്ട് ചിത്രമായ കാസിനോ റോയലിലെ കാർ സംഘടന രംഗങ്ങൾ ചിത്രീകരിച്ച സ്‌കോട്ട്‌ലൻഡിലെ പ്രദേശങ്ങളിലൂടെയും വാഹനം കടന്നുപോകുന്നുണ്ട്. പെർഫോമൻസ് കാറുകൾക്ക് ചെറുപട്ടണങ്ങളിൽ ആവേശകരമായ സ്വീകരണമാണ് ലഭിച്ചിരുന്നതെന്നും ബ്രിട്ടീഷുകാരുടെ സ്വന്തം കാറായ മക്‌ലാറെനോട് ആളുകൾ പ്രത്യേകസ്‌നേഹം പ്രകടിപ്പിച്ചിരുന്നതായും ദീപക്ക് ഓർക്കുന്നു.

ഓൺറോഡ് അനുഭവം അതുപോലെ പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ് 'കാർ ആൻഡ് കൺട്രി'യിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ലംബോർഗിനി എൽ.പി. 700, ഫെരാരി 458 ഇറ്റാലിയ, മക്‌ലാറൻ എംപി.412 സി, മേഴ്‌സിഡസ് എസ്.എൽ.എസ് എഎംജി എന്നീ ആഡംബരക്കാറുകൾ പരിപാടിയിൽ അണിനിരക്കുന്നുണ്ട്. എന്നാൽ കാറുകളുടെ സാങ്കേതിക വശങ്ങളിലേക്ക് അധികം കടക്കുന്നില്ല. പകരം വിവിധഭൂപ്രദേശങ്ങളിലൂടെ സഞ്ചരിക്കുമ്പോഴുള്ള എൻജിൻ പ്രകടനം, ഇന്ധനക്ഷമത തുടങ്ങിയ അടിസ്ഥാനവിവരങ്ങൾ മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ഡിസംബർ അവസാനം ഫോക്‌സ് ലൈഫ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ദീപക്കിന്റെ കാർ ആൻഡ് കൺട്രി ഇപ്പോഴേ വാർത്താപ്രാധാന്യം നേടിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ കാർ ആൻഡ് കൺട്രിയുടെ ടൈറ്റിൽ ഗാനവും ഇപ്പോൾ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ്. ബോളിവുഡിൽ നിന്നുള്ള രോഹിത് കുൽക്കർണി സംഗീതവും ബോബി ഖാൻ സംവിധാനവും നിർവഹിച്ച ആൽബത്തിൽ ബ്രിട്ടീഷ് ഗായിക ജോയൽ മോസസും ഹിന്ദിഗായിക പ്രീതി ഭല്ലയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ഹോളിവുഡ് സിനിമയെ വെല്ലുന്ന സാങ്കേതികത്തികവോടെ അണിയിച്ചൊരുക്കിയ ടിവി ഷോയാണ് 'കാർ ആൻഡ് കൺട്രി'യെന്നാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്. ഡിസ്‌കവറി ചാനലിലെ ഛായാഗ്രഹനും മൈക്കേൽ ഷൂമാക്കർ പരസ്യചിത്രങ്ങളിലെ ശബ്ദലേഖകരുമടങ്ങുന്നതാണ് സാങ്കേതികവിഭാഗം. കാറിന്റെ സൂക്ഷ്മ ശബ്ദങ്ങളും ആളുകളുടെ ആരവവുമെല്ലാം അതേപടി പകർത്തിയാണ് അവതരിപ്പിച്ചിരിക്കുന്നത്. കേരളത്തിൽ ഹൈഡെഫനിഷൻ ദൃശ്യമികവിൽ പരിപാടി ആസ്വദിക്കാം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP