Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ദുഃഖവെള്ളിയാഴ്ചയോ നല്ല വെള്ളിയാഴ്ചയോ

ദുഃഖവെള്ളിയാഴ്ചയോ നല്ല വെള്ളിയാഴ്ചയോ

ഗീവർഗീസ് ഇടിച്ചെറിയ

യേശുക്രിസ്തുവിന്റെ ക്രൂശുമരണത്തിന്റെചയും ശവസംസ്‌കാരത്തിന്റെളയും ഓർമ്മ പുതുക്കുന്ന ദിവസമാണല്ലോ ദുഃഖവെള്ളിയാഴ്ചയെന്നു കേരളത്തിലും 'ഗുഡ് ഫ്രൈഡേ' എന്നു ലോകം മുഴുവനും അറിയപ്പെടുന്ന ആ ദിനം.

ക്രിസ്ത്യാനികളിൽ ഭൂരിപക്ഷവും ഇന്നും ദുഃഖവെള്ളിയാഴ്ച ആചരിക്കുകയും ആ ദിനംപല കർമ്മങ്ങളും അനുഷ്ഠിക്കുകയും ചെയ്യാറുണ്ട്.. ആ ദിവസം ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ച് ദുഃഖത്തിന്റെ ദിനമാണോ സന്തോഷത്തിന്റെ ദിനമാണോ എന്നു ചിന്തിക്കുന്നത് ഈ അവസരത്തിൽ ഉചിതമാണെന്നു തോന്നുന്നു. കേരളത്തിൽ ഒഴികെ മറ്റെല്ലായിടത്തും ആ ദിനം ഗുഡ് ഫ്രൈഡേ എന്നാണല്ലോ അറിയപ്പെടുന്നത്. യേശുക്രിസ്തുവിന്റെ പീഡാനുഭവങ്ങളുംക്രൂശിലെ മരണവും മൂന്നാം നാളിലെ പുനരുത്ഥാനവും എന്തിനു വേണ്ടിയായിരുന്നുവെന്നും അവയുടെ പൊരുൾ എന്തെന്നും അറിഞ്ഞെങ്കിൽ മാത്രമേ ദുഃഖമാണോ സന്തോഷമാണോ ആ ദിനം നല്‌കേണ്ടത് എന്നു മനസ്സിലാവുകയുള്ളൂ.

യേശുക്രിസ്തു അനുഭവിച്ച കഷ്ടതകളെക്കുറിച്ച് ഓർക്കുമ്പോൾ, പ്രത്യേകിച്ച് അതു നാം കൂടി ഉൾപ്പെട്ട മനുഷ്യരാശിക്കു വേണ്ടിയായിരുന്നു എന്നു ചിന്തിക്കുമ്പോൾ, ദുഃഖവും വേദനയും ഉണ്ടാകുമെന്നത് മാനുഷികമാണ്. എന്നാൽ അതിന്റെ ഉദ്ദേശം മനസ്സിലാക്കി കഴിയുമ്പോൾ ആ ദുഃഖം സന്തോഷമായി മാറുന്ന അനുഭവം ഉണ്ടാകുന്നു. അതിനൊരു കാരണമുണ്ട്. ആ ദിവസമാണല്ലോ, സ്വന്തം രക്തംമുഴുവൻ ഈ ഭൂമിയിൽ ഒഴുക്കി, ജഡം ക്രൂശിൽ യാഗമായി അർപ്പിച്ചുകൊണ്ട് കർത്താവായ യേശുക്രിസ്തു സകല മനുഷ്യരുടെയും പാപങ്ങൾക്കും നിത്യമായ മരണത്തിനും പരിഹാരമുണ്ടാക്കിയത്.

ദൈവം പരിശുദ്ധനാണ്. അതിനാൽ പാപവുമായി ദൈവത്തിനു യാതൊരു ബന്ധവുമില്ല. 'പാപത്തിന്റെണ ശമ്പളം മരണം' എന്ന ദൈവികനിയമം മാറ്റമില്ലാത്തതുതാണ്.

അതുകൊണ്ട് താൻ ചെയ്ത പാപത്തിന്റെ ശിക്ഷ ഏറ്റുവാങ്ങുവാൻ ഒരു മനുഷ്യന് സ്വന്തരക്തം ചൊരിഞ്ഞു മരണം വരിക്കാം. അല്ല, എങ്കിൽ മറ്റൊരുവന്റെ രക്തം തനിക്കു വേണ്ടി ചോരിയിച്ച് ആ ശിക്ഷ അയാളിൽ നടപ്പാക്കി (ദൈവം ആ രീതി സ്വീകരിക്കുകയില്ല, എങ്കിൽകൂടി) ദൈവശിക്ഷയിൽ നിന്നും വിടുതൽ ലഭിക്കുമോ എന്നറിയാൻ ഒരു പാഴ്ശ്രമം നടത്തി നോക്കാം.

ഈ രണ്ടു കാര്യങ്ങളിലും പല പ്രശ്‌നങ്ങളുമുണ്ട്.

ഒന്നാമത്തെ രീതിയെപ്പറ്റി ആദ്യം നോക്കാം. സ്വന്ത രക്തം ചോരിഞ്ഞു ജഡമരണം വരിച്ചാലും ഒരു പാപിയെ സംബന്ധിച്ച് അതു ജഡത്തിൽ ലഭിച്ച ശിക്ഷയേ ആകുന്നുള്ളൂ. നിത്യതയിൽ വീണ്ടുംഒരു ശിക്ഷയും അതുമൂലമുള്ള മരണവും കൂടി അയാൾ നേരിടേണ്ടി വരും.... ആത്മാവിന്റെ മരണം. ആ രണ്ടാം മരണം പാപത്തിനുമേലുള്ള ദൈവിക ശിക്ഷാവിധിയുടെ ഭാഗമാണ്. രക്തം ചോരിഞ്ഞു ജഡമരണം സ്വീകരിക്കുന്നതുകൊണ്ട് അത് ഒഴിവാകുന്നില്ല.

രണ്ടാമത്തെ രീതിയെപ്പറ്റി പറയുമ്പോൾ, മറ്റൊരുവന്റെ രക്തം തനിക്കുവേണ്ടി ചൊരിയാൻ മനുഷ്യർക്ക് അവകാശമില്ലല്ലോ. അതു കൊലപാതകം എന്ന കൊടിയ പാപവും രാജ്യനിയമങ്ങൾക്കെതിരായ കൊടിയ കുറ്റവും ആകുന്നു. അതുകൊണ്ട് അതും സ്വീകാര്യമല്ല. മറ്റൊരാൾക്കു വേണ്ടി രക്തം ചൊരിയാൻ മുന്നോട്ടു വരുന്ന ആൾ സ്വന്ത ഇഷ്ടപ്രകാരം രക്തം ചൊരിഞ്ഞുകൊണ്ട് ജീവൻ വെടിയാൻ തയ്യാറായാൽ പോലും അതിനു ദൈവത്തിന്റെ മുമ്പിൽ സ്വീകാര്യതയുമില്ല. തന്നെയുമല്ല, അത് ഈ ലോകമനുഷ്യർ ആരും ചെയ്യാൻ സാദ്ധ്യതയുമില്ല.

ദൈവത്തിന്റെ മുമ്പിൽ മേൽപ്പറഞ്ഞ രണ്ടു രീതികൾക്കും സ്വീകാര്യത ഇല്ലാത്തതിനു മറ്റൊരു കാരണം കൂടിയുണ്ട്. പാപത്താൽ കളങ്കപ്പെടാത്ത രക്തം വേണം പാപത്തിനു പരിഹാരമായി ആത്മാവിന്റെ രക്ഷക്ക് ചൊരിയപ്പെടാൻ. മേൽപ്പറഞ്ഞ രണ്ടു രീതികളിലും ഒരുവൻ ചൊരിയുന്ന സ്വന്ത രക്തം അവന്റെ പാപങ്ങൾക്കു വേണ്ടി ജഡത്തിന്മേലുള്ള ശിക്ഷയായിട്ടു മാത്രമേ കണക്കാക്കപ്പെടുകയുള്ളൂ. ആത്മാവിന്റെ രക്ഷക്ക് അതു സഹായകമാകുന്നില്ല.

അങ്ങനെയെങ്കിൽ പാപങ്ങൾക്കുള്ള പരിഹാരം മനുഷ്യർക്കാർക്കും ചെയ്യാൻ സാധിക്കില്ല എന്നു വരുന്നു. അത് ദൈവത്തിനും അറിയാമായിരുന്നു. അതിനാൽ ആണ്, തന്റെ പുത്രനായ യേശുക്രിസ്തുവിനെ തന്നെ ഈ ഭൂമിയിൽ അയച്ച് മനുഷ്യരുടെ സകല പാപങ്ങൾക്കും പരിഹാരം കാണാൻ ദൈവം പദ്ധതി തയ്യാറാക്കിയത്. ആ പദ്ധതി പ്രകാരം മൂന്നാം നാളിൽ താൻ പുനരുത്ഥാനം ചെയ്യും എന്നു സ്വയം പ്രവചിച്ചിട്ടു തന്നെയായിരുന്നു യേശുക്രിസ്തു ക്രൂശുമരണം സ്വീകരിച്ചതും. പുനരുത്ഥാനശേഷം യേശുക്രിസ്തു സ്വർഗ്ഗത്തിലേക്കു മടങ്ങിപ്പോകുകയും ചെയ്തു. ഇതിൽ നിന്നും മനസ്സിലാക്കേണ്ട ഒരു വലിയ സത്യമുണ്ട്. യേശുക്രിസ്തു ഇന്ന് ജീവനോടെ ഇരിക്കുന്നു എന്നുള്ളതു തന്നെയാണ് ആ വലിയ സത്യം.

പുനരുത്ഥാനശേഷം യേശുക്രിസ്തു തെരഞ്ഞെടുക്കപ്പെട്ട ശിഷ്യർക്ക് പ്രത്യക്ഷപ്പെട്ടതായി ബൈബിളിൽ വായിക്കാവുന്നതാണ്. കൂടാതെ, പുനരുത്ഥാനശേഷം യേശുക്രിസ്തു തന്നെ വെളിപാട് പുസ്തകത്തിലൂടെ പ്രഖ്യാപിക്കുന്നുണ്ട്: ''ഭയപ്പെടേണ്ട. ഞാൻ ആദ്യനും അന്ത്യനും ജീവിച്ചിരിക്കുന്നവനും ആകുന്നു. ഞാൻ മരിച്ചവൻ ആയിരുന്നു. എന്നാൽ ഇതാ ഞാൻ എന്നന്നേക്കും ജീവിക്കുന്നു. മരണത്തിന്റെയും പാതാളത്തിന്റ്യെും താക്കോൽ എന്റെ കൈയിലുണ്ട്'' എന്ന്.

അങ്ങനെ ദൈവിക പദ്ധതി പ്രകാരം യേശുക്രിസ്തു ചൊരിഞ്ഞ പാപമില്ലാത്ത രക്തത്താൽ മനുഷ്യർക്ക് പാപപരിഹാരം ലഭിക്കുകയും പാപത്തിനു മേലുള്ള ദൈവിക ന്യായവിധിയിൽ നിന്നും ശിക്ഷാവിധിയിൽ നിന്നും രക്ഷ ലഭിക്കുകയും ചെയ്യുന്നു. ആ യേശുക്രിസ്തുവിൽ വിശ്വസിക്കുന്നവർക്ക്, യേശുക്രിസ്തുവിന്റെ മരണപുനരുത്ഥാനങ്ങളിൽ വിശ്വസിക്കുന്നവർക്ക്, ദൈവം പാപപരിഹാരവും നിത്യജീവനും നൽകുന്നു.

ദുഃഖവെള്ളിയാഴ്ചകളിൽ ക്രിസ്ത്യാനികൾ ഓർക്കേണ്ടത് ഈ സത്യമാണ്.

ഈ ദുഃഖവെള്ളിയാഴ്ചയുടെയും ഈസ്റ്ററിന്റെകയും സമയത്ത് ഇവിടെ പറയാൻ ഉദ്ദേശിക്കുന്ന സന്ദേശം ഇതാണ്.

ഒരിക്കൽ മരിച്ചുവെങ്കിലും ഇപ്പോൾ ജീവനോടെ ഇരിക്കുന്ന ദൈവപുത്രനായ യേശുക്രിസ്തുവിനെ എല്ലാ വർഷവും ക്രൂശിൽ തറച്ചു കബറടക്കി മൂന്നു ദിവസം അതിൽ സൂക്ഷിച്ചുകൊണ്ടു ദുഃഖാചരണം നടത്തുന്നത് ദൈവവചനപ്രകാരം പരിജ്ഞാനം ലഭിച്ചവർക്ക് ഉചിതവും വിശ്വാസത്തിനു യോഗ്യവുമായ ഒരു ആചാരാനുഷ്ഠാനമായിതോന്നുകയില്ല.

അതു യേശുക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും ക്രൂശുമരണത്തിന്റെയും ഓർമ്മക്കായി ചെയ്യുന്നതാണെന്നു ഭക്തി കൂടിപ്പോയ വിശ്വാസികൾക്ക് വേണ്ടി ഒരു വാദത്തിനു വേണ്ടി പറയാമെങ്കിലും അതൊരു സത്യമല്ല.

ഒന്നു ചിന്തിച്ചു നോക്കൂ.. നമ്മുടെ രോഗിയായ വളരെ അടുത്ത ഒരു ബന്ധു മരിച്ചു പോയി എന്നു ഡോക്ടർ സാക്ഷ്യപ്പെടുത്തുന്നു എന്നു കരുതുക. അതറിയുമ്പോൾ സകല ബന്ധുക്കളും ദുഃഖിക്കുകയും കരയുകയും ചെയ്‌തെന്നിരിക്കും. രണ്ടു മണിക്കൂറിനു ശേഷം ആ മരിച്ച ബന്ധു ഉറക്കം ഉണർന്നു വരുന്നതുപോലെ എഴുന്നേറ്റു നടന്നു തുടങ്ങിയാൽ നാം സന്തോഷിക്കുമോ, ദുഃഖിക്കുമോ? സാധിക്കുമെങ്കിൽ നാം ഡോക്ടറെ വരുത്തി വീണ്ടും അയാളെ പരിശോധിപ്പിക്കും. ഡോക്ടർ പരിശോധിച്ച ശേഷം അയാൾ ജീവൻ ഉള്ളവനെന്നും രോഗം പൂർണമായും മാറിയെന്നും സാക്ഷ്യപ്പെടുത്തിക്കഴിയുമ്പോൾ നാം പിന്നീട്, ''ഹേ മരിച്ചവനെ'' എന്നു വിളിച്ചു അയാളെ ദുഃഖിപ്പിക്കുമോ? അല്ലെങ്കിൽ ''നീ മരിച്ചവനായിരുന്നു'' എന്നു പറഞ്ഞു എല്ലാ വർഷവും ബന്ധുക്കൾ അയാളുടെ മരണദിവസം ആചരിക്കുമോ? നമ്മോടൊപ്പം ജീവനോടെ വസിക്കുന്ന ആ ബന്ധുവിനെ സ്‌നേഹിക്കുന്ന നാം ആ മരണം പറഞ്ഞു തീർച്ചയായും അയാളെ ദുഃഖിപ്പിക്കുകയില്ല. അങ്ങനെയെങ്കിൽ എല്ലാ വർഷവും യേശുവിന്റെം പീഡനങ്ങളും ക്രൂശു മരണവും ഓർക്കുന്നു എന്ന ധാരണയിൽ അവ ആചാരാനുഷ്ഠാനങ്ങളിലൂടെ പ്രകടിപ്പിച്ചുകൊണ്ട് ജീവനുള്ള ദൈവത്തെയും ജീവനോടെ ഇരിക്കുന്ന കർത്താവായ യേശുക്രിസ്തുവിനെയും ദുഃഖിപ്പിക്കുന്നതും ശരിയല്ല.

ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ചു പറയുകയാണെങ്കിൽ യേശുക്രിസ്തുവിന്റെ പീഡാനുഭവ ക്രൂശുമരണപുനരുത്ഥാനങ്ങളുടെ ഓർമ്മ വർഷത്തിലൊരിക്കൽ ഉണ്ടാകേണ്ടതല്ല. പിന്നെയോ, ഒരുവൻ അനുതപിച്ചു മാനസന്തരപ്പെട്ടു ക്രിസ്തീയ ജീവിതം നയിക്കാമെന്നു തീരുമാനം എടുക്കുന്ന ദിവസം മുതൽ എല്ലാ ദിനവും അവനിൽ എല്ലായ്‌പ്പോഴും ഉണ്ടായിരിക്കേണ്ട ഒന്നാണ്.

തന്റെ പാപങ്ങൾക്കു വേണ്ടിക്കൂടിയാണ് യേശുക്രിസ്തു ക്രൂശിക്കപ്പെട്ടത് എന്ന ചിന്ത ഒരു അനുഭവമായി അവനിൽ എല്ലാ ദിനവും പ്രഭാതം മുതൽ അവൻ ഉറങ്ങുന്നതു വരെയും ഉണ്ടായിരിക്കേണ്ടതുമാണ്. എങ്കിൽ മാത്രമേ പാപകരമായ എല്ലാ ചിന്തകളിൽ നിന്നും, ആ ചിന്തകൾ നയിച്ചുകൊണ്ട് പോകാൻ ഇടയുള്ള പാപകരമായ എല്ലാ പ്രവൃത്തികളിൽ നിന്നും അവനു ഒഴിഞ്ഞു മാറാൻ സാധിക്കുകയുള്ളൂ. കൂടാതെ, യേശുക്രിസ്തുവിന്റെ പുനരുത്ഥാന ഓർമ്മയും പുനരുത്ഥാന അനുഭവവും ശക്തി പകർന്ന് നൽകുന്നതും മരണശേഷമുള്ള നിത്യജീവനെക്കുറിച്ചുള്ള പ്രത്യാശ നല്കുന്നതും ആകയാൽ, അതും എന്നെന്നും എല്ലായ്‌പ്പോഴും അവന്റെ ഹൃദയത്തിൽ ജീവനോടെ വസിക്കേണ്ടതുമാകുന്നു.

ഇപ്പോൾ ജീവനോടെ ഇരിക്കുന്ന യേശുക്രിസ്തുവിലൂടെയുള്ള പാപമോചനവും പുനരുത്ഥാന വാഗ്ദാനവും രണ്ടായിരത്തോളം വർഷങ്ങൾക്ക് മുമ്പേ ഒരു ക്രിസ്ത്യാനിക്കു ലഭിച്ചിട്ടുള്ളതാണ്. യേശുക്രിസ്തു ഒരിക്കൽ മരിച്ചുവെങ്കിൽ പോലും അതോർത്ത് ഇപ്പോൾ ദുഃഖിക്കേണ്ട ഒരു കാര്യവും ഇല്ല. മരണത്തെ തോൽപ്പിച്ച യേശുക്രിസ്തു ഇപ്പോൾ ജീവനോടെ ഇരിക്കുന്ന തന്റെ കർത്താവാണ് എന്ന ബോധ്യം ആണ് ഇന്ന് ഒരു ക്രിസ്ത്യാനിക്കു ഉണ്ടാകേണ്ടത്.

അതിനാൽ ആ വെള്ളിയാഴ്ച ഒരു ഓർമ്മ ദിനമായി ആചരിക്കുകയാണ് എന്നു വിചാരിച്ചാൽ പോലും അതു നമ്മൾ മലയാളികൾ കരുതുന്നതുപോലെ ദുഃഖത്തിന്റെ വെള്ളിയാഴ്ച എന്നു പറഞ്ഞു സ്വയം ദുഃഖിച്ചു കഴിയേണ്ട ദിനമല്ല. അതു സന്തോഷിക്കേണ്ട നല്ല വെള്ളിയാഴ്ച (ഗുഡ് ഫ്രൈഡേ) തന്നെയാണ്. യേശുക്രിസ്തു പരിശുദ്ധാത്മാവിലൂടെപ്രബോധിപ്പിച്ചതും അതാണ്. യേശുക്രിസ്തുവിന്റെ ക്രൂശു മരണപുനരുത്ഥാനങ്ങളിലൂടെ നമുക്ക് പാപമോചനവും നിത്യ ജീവനും ലഭിക്കുന്നു എന്നും യേശുക്രിസ്തു അനുഭവിച്ച പീഡനങ്ങളിലൂടെ നമുക്ക് രോഗസൗഖ്യം ലഭിക്കുന്നു എന്നും മനസ്സിലാക്കി യേശുക്രിസ്തുവിൽ വിശ്വസിക്കുകയും ആ വിശ്വാസമുള്ളവർ യേശുക്രിസ്തുവിൽ സന്തോഷിക്കുകയും ചെയ്യേണ്ടതാണ്.

'ഒരിക്കൽ ക്രിസ്തുവിനെ ജഡപ്രകാരം അറിഞ്ഞിരുന്നുവെങ്കിലും ഇനിമേൽ അങ്ങനെ ചെയ്യുന്നില്ല' എന്ന് ബൈബിൾ പറയുന്നു. അതായത് യേശുക്രിസ്തുവിനെ ഇപ്പോൾ ജഡപ്രകാരം അല്ല, ആത്മീയമായി മാത്രമാണ് കാണുകയും ഓർക്കുകയും ചെയ്യേണ്ടത്. അങ്ങനെയെങ്കിൽ യേശുക്രിസ്തുവിന്റെണ ജഡമുണ്ടാക്കിയോ ജഡത്തെപ്പോലൊരു പ്രതിരൂപം ഉണ്ടാക്കിയോ ജീവനോടെ ഇരിക്കുന്ന യേശുക്രിസ്തുവിനെ എല്ലാ വർഷവും ക്രൂശിക്കുകയും കബറടക്കുകയും ചെയ്യേണ്ടതുണ്ടോ?

ആചാരാനുഷ്ഠാനങ്ങൾ ധാരാളം ഉണ്ടാവും. അവയെല്ലാം ബൈബിളിലെ ദൈവവചനങ്ങള്ക്കണനുസൃതമാകണമെന്നില്ല. മനുഷ്യർ തങ്ങളുടെ വൈകാരികമായ സംതൃപ്തിക്കു വേണ്ടിയാണ് ആചാരങ്ങളും അനുഷ്ഠാനങ്ങളും തങ്ങളുടെ പാരമ്പര്യങ്ങൾക്ക് അനുസരിച്ചു എഴുതിയുണ്ടാക്കിയതും നടപ്പിലാക്കിയതും പാലിക്കുന്നതും.

പണ്ടെങ്ങോ, ബൈബിൾ എല്ലാ വിശ്വാസികൾക്കും വായിക്കാൻ കിട്ടാതിരുന്ന കാലത്ത്, ആരൊക്കെയോ എഴുതി വച്ച ആചാരാനുഷ്ഠാനങ്ങൾ ശരിയോ തെറ്റോ എന്നുപോലും ചിന്തിക്കാതെയും അവയിൽ ദൈവവചന പ്രകാരം എന്തെങ്കിലും പൊരുളോ ദൈവിക മർമ്മകമോ ഉണ്ടോ എന്നു അന്വേഷിക്കാതെയും നാം അവയെല്ലാം ചെയ്തു കൊണ്ടേയിരിക്കുന്നു. ആചാരാനുഷ്ഠാനങ്ങൾ ക്രിസ്തീയവിശ്വാസികളെ സംബന്ധിച്ച് അടിമകളാക്കാൻ ശ്രമിക്കുമെങ്കിലും സത്യം (ദൈവികസത്യം) ഒരുവനെ സ്വതന്ത്രനാക്കി കഴിഞ്ഞാൽ പിന്നെ മനസ്സാക്ഷികുറ്റം വിധിക്കുകയില്ല. ആചാരാനുഷ്ഠാനങ്ങൾ ദൈവികമല്ലാത്തതിനാൽ ദൈവവും കുറ്റം വിധിക്കുകയില്ല.

ഇപ്പോൾ ജീവനോടെ ഇരിക്കുകയും നമ്മെ പരിപാലിക്കുകയും ചെയ്യുന്ന യേശുക്രിസ്തുവിന്റെ ക്രൂശുമരണപുനരുത്ഥാനങ്ങളെപ്പറ്റിയുള്ള അറിവിലൂടെ ഒരു ക്രിസ്തീയ വിശ്വാസിക്ക് സന്തോഷിക്കൻ സാധിക്കണം. അതിനാലാവും ഇംഗ്ലീഷിൽ അതിനു 'ഗുഡ് ഫ്രൈഡേ' അഥവാ നല്ല വെള്ളിയാഴ്ച എന്ന പേർ നല്കപ്പെട്ടതും. നമ്മൾ മലയാളികൾ ആ ദിനത്തെ ദുഃഖത്തിന്റെ ദിനമാക്കി മാറ്റാതെ യേശുക്രിസ്തു വാഗ്ദാനം നല്കിയിരിക്കുന്ന രക്ഷയെപ്പറ്റി ഓർത്ത് ക്രിസ്തുയേശുവിൽ സന്തോഷിക്കുക. അതാവട്ടെ ഈ ദുഃഖവെള്ളിയാഴ്ചയുടെയും ഈസ്റ്ററിന്റെയും സമയത്ത് നമുക്ക് ലഭിക്കുന്ന സന്ദേശം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP