Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഒന്ന് എടുത്താൽ ഒന്ന് ഫ്രീ

ഒന്ന് എടുത്താൽ ഒന്ന് ഫ്രീ

തികച്ചും വ്യത്യസ്തമായ ഒരനുഭവം.........ഒന്നല്ല ഒരാൾക്ക് തന്നെ രണ്ടനുഭവം. റെസിഡൻസ് അസോസിയേഷൻ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന രാധാകൃഷ്ണൻ 'മറുനാടൻ മലയാളി' എന്ന ഓൺലൈൻ പത്രത്തിൽ ലേഖകന്റെ അനുഭവ വിവരങ്ങൾ ഞാറാഴ്ചകളിൽ പ്രസിദ്ധീകരിച്ചു വരുന്നു എന്ന കാര്യം സംസാരമദ്ധ്യേ അറിയുവാനിടയായപ്പോൾ- എന്നാൽ ഞാൻ എന്റെയൊരനുഭവം രണ്ടു ദിവസത്തിനുള്ളിൽ കുറിപ്പടിയായി തന്നേക്കാം- ഒറിജിനൽ പേരുകൾ മാത്രം വെളിപ്പെടുത്തരുതെന്ന ഒരപേക്ഷയേ ഉപാധിയായി വച്ചിരുന്നുള്ളൂ. ഞാൻ തലകുലുക്കി സമ്മതിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ മദ്ധ്യാഹ്നം കഴിഞ്ഞപ്പോൾ ഒരു ഫോൺകോൾ. ഫ്രീയാണെങ്കിൽ ഒന്ന് വീടുവരെ വരാമോ? വരാമല്ലോ- ഞാൻ വൈകുന്നേരം നടക്കാനിറങ്ങുമ്പോൾ മാത്യൂസ് സാറിനെ വീട്ടിൽ പോയി ഒന്ന് കാണണം എന്ന് വിചാരിക്കുകയായിരുന്നു- അന്നേരം അങ്ങോട്ടും വരാം. മാത്യുസാറിന് ഇപ്പോൾ എങ്ങനുണ്ട്? പുറത്തൊക്കെ ഇറങ്ങാറുണ്ടോ? ആശുപത്രിയിലായിരുന്നപ്പോൾ ഞാനൊന്ന് പോയി കണ്ടിരുന്നു. പുറത്ത് അധികം ഇറങ്ങാറില്ല. രണ്ടുമാസം പൂർണ്ണ ബെഡ്‌റെസ്റ്റ് പറഞ്ഞിരിക്കുകയാണ് ഡോക്ടർ ഭരത് ചന്ദ്രൻ. ഓഹോ.......അങ്ങനെയാണോ- എന്തായാലും വൈകിട്ട് നമുക്ക് തമ്മിൽ കാണാം ഫോൺ വച്ചു.

3 മണിക്ക് വീട്ടിൽ നിന്നുമിറങ്ങി ആദ്യം രോഗിയെ സന്ദർശിച്ചു. 4.30 ആയപ്പോൾ രാധാകൃഷ്ണൻ- മാത്യൂസ് സാറിന്റെ വീട്ടിലേക്ക് വന്നു. അതും നന്നായി- മാത്യൂസ് സാറിന് രണ്ടാളേയും കൂടി കണ്ടപ്പോൾ വളരെ സന്തോഷം- രോഗ വിവരങ്ങളും മരുന്നിന്റെ പ്രയോഗങ്ങളും മക്കളുടെ വരവുപോക്കുമെല്ലാം സംസാരവിഷയമായി. എലിസബത്ത് മൂന്ന് കപ്പ് ചായയുമായി വന്നു. എല്ലാം വിത്തൗട്ട് ആണേ- ഓഹോ...... ആയിക്കോട്ടേ...... സലാം പറഞ്ഞിറങ്ങുമ്പോൾ സമയം 5.30. പെൻഷൻകാർ വൈകുന്നേരങ്ങളിൽ ഒത്തുകൂടുന്ന പാർക്കിനെ ലക്ഷ്യമാക്കി നടപ്പാരംഭിച്ചു.

അൽപ്പം മുന്നോട്ടു നീങ്ങിയപ്പോൾ രാധാകൃഷ്ണൻ ബനിയനുള്ളിൽ നിന്നും ഒരു കവറെടുത്ത് ലേഖകന്റെ കൈയിൽ കൊടുത്തു. കാര്യങ്ങൾ ഇതിൽ കുറിച്ചിട്ടുണ്ട്. അതിന്റെ മട്ടും മാതിരിയും പോലെ കൂട്ടിയെഴുതിക്കോ- തീയതിയൊക്കെ കറക്ടാ.

ഞാനൊന്ന് നോക്കട്ടേ- എന്തെങ്കിലും ഡൗട്ട് വന്നാൽ ഞാൻ ഫോണിൽ വിളിക്കാം- അതാ നല്ലത്.....

മാത്യൂസ് സാറിന് വായിക്കുവാനായി രണ്ട് പുസ്തകം കരുതിക്കൊണ്ടുപോയ പാർത്ഥാസുകാരുടെ കവറിനുള്ളിൽ രാധാകൃഷ്ണന്റെ അനുഭവക്കുറിപ്പ് ഞാൻ കടത്തിവച്ചു.

സന്ധ്യമയക്കത്തിന് വീട്ടിലെത്തി വിയർപ്പാറ്റി ചെറുചൂടുവെള്ളത്തിൽ ഒരു ഉപായകുളി പാസ്സാക്കി. ഗോതമ്പ് കഞ്ഞിയും പയറുതോരനും അച്ചാറും മേശപ്പുറത്ത് റെഡി. എന്നാൽ അത്താഴം കഴിഞ്ഞിട്ടാകാം എഴുത്തും വായനയുമെന്ന് ശ്രീമതി. എന്നാൽപ്പിന്നെ അങ്ങനെതന്നെ. കഞ്ഞികുടിച്ച് അൽപ്പനേരം ടിവിക്ക് മുന്നിൽ- മുകേഷിന്റെയും പിഷാരടിയുടെയും ബഡായിബംഗ്ലാവിന് മുന്നിലിരുന്നു. കൊള്ളാം- ഇതൊരു പ്രത്യേകതയുള്ള പ്രോഗ്രാമാണ്. അച്ഛന് ഇഷ്ടമാ അല്ലേ ഇളയ മകൾ കോളേജ്കുമാരി അഭിപ്രായം പ്രകടിപ്പിച്ചുകൊണ്ട് പുസ്തകം മടക്കിവച്ച് പ്രേക്ഷകയായി കൂട്ടത്തിൽ കൂടി. അമ്മേ, എനിക്കും കഴിക്കാൻ എന്തേലും തന്നേ- അതെന്താ നിനക്ക് അടുക്കളയിൽ കയറി എന്താന്ന് വച്ചാൽ വിളമ്പിക്കഴിക്കരുതോ- ഒരു കുടുംബം നോക്കാനുള്ള പ്രായമായി- ഇപ്പോഴും കൊച്ചുകുഞ്ഞ് കളിക്കയാണ്. അമ്മയും മകളും വാദപ്രതിവാദങ്ങൾക്ക് കോപ്പുകൂട്ടുകയാണ്......

രാത്രി 9 മുതൽ പരമാവധി 11 മണി വരെ വായനയോ എഴുത്തോ പതിവുള്ളതാണ്.

രാധാകൃഷണന്റെ അനുഭവം എന്ത്? ആകാംക്ഷ നിങ്ങൾ വായനക്കാർക്ക് കാണും, എനിക്കും ഒട്ടും കുറവല്ല. എന്നാൽ ഇനി വൈകിക്കുന്നില്ല. ഇതാ മറ്റൊരു അനുഭവത്തിന്റെ വെളിച്ചത്തിലേക്ക്...........

ആഫ്രിക്കൻ അമ്മച്ചി എന്ന് അപരനാമത്തിൽ അറിയപ്പെട്ടിരുന്ന അന്നമ്മ ഇടിക്കുള 40 വർഷത്തോളം ആഫ്രിക്കയിൽ തന്നെയായിരുന്നു. ഭാര്യയും ഭർത്താവും അവിടെ ആശുപത്രിയിൽ ജീവനക്കാരായിരുന്നു. അവർക്ക് ഏകമകൻ റോയി. ഇപ്പോൾ ബാംഗ്ലൂരിൽ സെറ്റിൽ ചെയ്തിരിക്കുന്നു. റെസിഡൻസ് അസോസിയേഷൻ പരിപാടികളിൽ ഇടിക്കുള സാറും അന്നമ്മ ചേടത്തിയും വളരെ സജീവമായി പങ്കെടുത്തിരുന്നു. ഇടിക്കുള സാറിന്റെ മരണശേഷം അവർ കുറേശ്ശെ നിർജീവമായി. കൂട്ടത്തിൽ ഓരോ രോഗങ്ങളും. 82 വയസ്സുള്ളപ്പോഴാണ് അന്നമ്മ ചേടത്തി കർത്താവിൽ നിദ്രപ്രാപിച്ചത്.

20 സെന്റ് പുരയിടത്തിന്റെ ഒത്ത നടുവിൽ ഒരു ഇരുനില കെട്ടിടം. ചേടത്തിയെ പരിചരിക്കുവാൻ ഹോംനേഴ്‌സ് പോലൊരു സ്ത്രീ. കാവലിന് ഒരുഗ്രൻ  നായയും. എപ്പോഴും ഗേറ്റ് പൂട്ടിയിട്ടിരിക്കും.

തീരെ കിടപ്പിലായിട്ട് ഇപ്പോ 3 വർഷമായി എന്നുതോന്നുന്നു. എന്തേലും ആവശ്യമുണ്ടെങ്കിൽ റെസിഡൻസ് അസോസിയേഷൻ ഭാരവാഹികളുടെ മൊബൈൽ നമ്പറിലേക്ക് വിളിക്കും. മിക്കവാറും രാധാകൃഷ്ണനെയാണ് വിളിക്കാറ്.

സെക്രട്ടറിയേറ്റിൽ ഒരാവശ്യത്തിന് പോയിട്ട് ഉച്ചയ്ക്ക് മടങ്ങാമെന്ന് കരുതി ഇറങ്ങിയ പുള്ളിക്കാരന് അന്ന് ക്യാന്റീനിൽ നിന്ന് ഭക്ഷണവും കഴിച്ച് 3 മണി വരെ അവിടെ തങ്ങേണ്ടിയും വന്നു. എന്തായാലും കാര്യം സാധിച്ചു. പഴയ ഗവൺമെന്റ് ഓർഡറിന്റെ കോപ്പി സംഘടിപ്പിക്കലായിരുന്നു പണി.

സ്‌ക്കൂട്ടർ ഗേറ്റിന് സമീപം വച്ചിട്ട് ഗേറ്റിന്റെ ചങ്ങലയിൽ പിടിച്ച് മൂന്നുനാലു തവണ തകിടിൽ മുട്ടിച്ച് ശബ്ദമുണ്ടാക്കി. നായ കുരയ്ക്കുവാൻ തുടങ്ങി. 2 മിനിട്ടിനുള്ളിൽ സെർവെന്റ് പുറത്തു വന്നുനോക്കി. എന്താ.......... പുതിയ ആളാണ്.

മമ്മി വിളിച്ചായിരുന്നു...... ഗേറ്റ് തുറക്ക്...... രാധാകൃഷ്ണൻ വന്നൂ എന്ന് പറഞ്ഞാൽ മതി....... അകത്ത് പോയി താക്കോലുമായി വന്ന് ഗേറ്റ് തുറന്നു.

വീട്ടിനുള്ളിൽ വീൽച്ചെയറിലാണ് അന്നമ്മ ചേടത്തിയുടെ സവാരി. ഉന്തിക്കൊണ്ടുപോകാൻ ഒരാൾ എപ്പോഴും കൂടെവേണം.

എന്താ മമ്മീ............... സുഖമാണോ? എന്നാ സുഖം- ദാ കണ്ടില്ലേ- ഉന്തുവണ്ടിയിലാണേലും പുറംലോകം കാണാനൊക്കത്തില്ല.

രാധാകൃഷ്ണാ ഞാൻ ഒന്നിത്രടം വരാൻ പറഞ്ഞതേ- റോയിമോൻ കഴിഞ്ഞയാഴ്ച വന്നായിരുന്നു. പെണ്ണുമ്പിള്ളയും കുട്ടികളുമൊക്കെയുണ്ടായിരുന്നു. അന്നേരം അവൻ കാറിന്റെ ഇൻഷ്വറൻസ് പുതുക്കിത്തന്നു. ആരേലും നല്ല വില തരുവാണേൽ കാറങ്ങ് കൊടുത്തേക്കാം. ഇനി എന്നാത്തിനാ ഷെഡിൽ വെറുതേ അതിനെ ഇട്ടേക്കുന്നേ. അതങ്ങ് വിറ്റേക്ക് മമ്മീയെന്ന് പറഞ്ഞിട്ടാ അവൻ പേയേയ്ക്കണേ-

അതാണോ കാര്യം. ഏത് മോഡലാ - മാരുതി സെൻ അല്ലിയോ -

അതേ- എടിയേ..........അടുക്കളയിൽ പോയ ജോലിക്കാരിയെ വിളിച്ച് താക്കോൽ കൊടുത്ത് അലമാര തുറപ്പിച്ച് വണ്ടിയുടെ ബുക്കും പേപ്പറും എടുപ്പിച്ച് കൈയിലോട്ട് കൊടുത്തു.

നോക്കിയേ..... വേണേൽ ഒന്ന് ഓടിച്ച് നോക്കിക്കോ -

ഇത് 90 മോഡൽ ആണല്ലോ - 6 വർഷം കഴിഞ്ഞു.

അധികം ഓടിയ വണ്ടിയല്ല കോട്ടോ- നമുക്ക് വേണ്ടപ്പെട്ടവർ ആരേലും വന്നാൽ എന്തേലും കുറച്ച് കൊടുക്കാം.

ഞാൻ മണിക്കുട്ടൻ മേസ്തിരിയെ ഇത് കാണിച്ച് നാളെ കൂട്ടിെക്കാണ്ടുവരാം- ധൃതിയിൽ പോകാനിറങ്ങുകയാണ് രാധാകൃഷ്ണൻ.

പക്ഷേ, സെർവെന്റിന് ഒരേ നിർബന്ധം- ചായ റെഡിയായി- കുടിച്ചിട്ട് പോയാൽ മതി.

പഴയ സെർവെന്റ് എന്തിയേ എന്ന് ചോദിക്കുവാൻ പല തവണ തുനിഞ്ഞതാണ് പക്ഷേ, കേൾവിക്ക് അൽപ്പം കുറവുള്ളതിനാൽ മമ്മിയോട് വെടിപൊട്ടിക്കേണ്ടി വരും. തൽക്കാലം വേണ്ടെന്ന് വച്ചു.

ചായയെങ്കിൽ ചായ- ആയിക്കോട്ടേ......

നല്ല ചൂടുചായ- ഏലയ്ക്കയും മറ്റും ചേർത്തെടുത്തത്.

തന്നോടൊപ്പം മമ്മിക്കും ഒരു കപ്പ് ചായ അന്ന് അഡീഷണലായി കുടിയ്‌ക്കേണ്ടി വന്നു.

ചായക്കപ്പ് മടക്കുമ്പോൾ വെറുതേയൊരു ലോഹ്യം..... എന്താ പേര്?

എന്തിനാ? ഒരു നാണം കുണുങ്ങലും തലവെട്ടിത്തിരിഞ്ഞ് ഒരു പോക്കും-

പോകാൻ തുനിഞ്ഞിറങ്ങിയ രാധാകൃഷ്ണനോടൊപ്പം താക്കോൽകൂട്ടവുമായി സെർവെന്റ് ഇറങ്ങി. ആദ്യം പൂട്ടിയ ഗേറ്റ് വീണ്ടും തുറന്നുകൊടുത്തു. എന്നിട്ട് പറഞ്ഞു. എന്റെ പേര് തുളസീന്നാ....... വല്ലപ്പോഴും ഫോണിൽ വിളിക്ക് അന്നേരം സംസാരിക്കാം.

ശ്ശെടാ........... ഒരാളിന്റെ പേര് ചോദിച്ചാൽ ഇങ്ങനെയാണോ..........

പിറ്റേ ദിവസം രാവിലെ 11 മണിക്ക് മണിക്കുട്ടൻ മേസ്തിരിയേയും കൂട്ടി രാധാകൃഷ്ണൻ കാറ് ഷെഡിൽ നിന്നും റോഡിലിറക്കി ഓടിച്ചു നോക്കി. മേസ്തിരി ഒരു മതിപ്പ് വില പറഞ്ഞു.

അധികം ഓടിയ വണ്ടിയല്ല. പിന്നെ 90 മോഡലാണ്. ഒരു 1 ലക്ഷത്തിനും 1.20 നും മദ്ധ്യേ കിട്ടിയാൽ കൊള്ളാം-

മേസ്തിരി തന്നെ മമ്മിയോട് വിവരങ്ങൾ ഒന്നു പറയ്- പക്ഷേ, അൽപ്പം ഉറക്കെപ്പറയണം.

ഉച്ചയ്ക്ക് 12 മണിക്കും ചായ റെഡി-

മേസ്തിരി ഒരുവിധം കാര്യങ്ങൾ പറഞ്ഞു കേൾപ്പിച്ചു-

അന്നേരം രാത്രീല് മോൻ വിളിക്കും- ഞാൻ കാര്യങ്ങൾ പറയാം-

രാധാകൃഷ്ണനും മേസ്തിരിയും ഒന്നിച്ചിറങ്ങാൻ തുടങ്ങുമ്പോൾ-

കൈയിൽ താക്കോൽ കൂട്ടവുമായി തുളസി. മേസ്തിരിയെ വിട്ടേച്ചും വരുമോ? അങ്ങനാണേൽ ഗേറ്റ് പൂട്ടുന്നില്ല-

എന്നാത്തിനാ?

ഉണക്ക ചെമ്മീൻ ചമ്മന്തിയൊക്കെയുണ്ട്- ഉണ്ടേച്ചും പോകാം-

പിന്നെ ഒരിക്കലാകാം- രാധാകൃഷ്ണൻ പെട്ടെന്ന് ഗേറ്റ് കടന്നു.

വണ്ടി കച്ചവടവുമായി ബന്ധപ്പെട്ട് പിന്നീട് മമ്മിയെ കാണുവാൻ രാധാകൃഷ്ണൻ പോയ ദിവസം കേരളക്കരയിൽ അസംബ്ലി തെരഞ്ഞെടുപ്പ് നടന്ന ദിവസമായിരുന്നു.

പതിവുപോലെ ഗേറ്റിൽ തട്ടി അൽപ്പം കാത്തുനിന്നു-

സെർവെന്റ് പുറത്തുവന്ന് നോക്കി. ആളെ മനസ്സിലായപ്പോൾ അകത്തുപോയി താക്കോലുമായി വന്ന് ഗേറ്റ് തുറക്കുകയും പൂട്ടുകയും ചെയ്തു.

മുറിക്കുള്ളിൽ കടന്ന് സോഫയിൽ ഇരുന്ന രാധാകൃഷ്ണനെ മറികടന്ന് അടുക്കളയിൽ കയറിയ തുളസി ഒരു പാത്രത്തിൽ കേക്കും ഗ്ലാസിൽ ഓറഞ്ചു ജൂസുമായി വന്നു.

മമ്മി എന്തിയേ?

മമ്മി ഒരു ഗുളിക കഴിച്ചിട്ട് കിടക്കുകയാ- 4 മണി കഴിഞ്ഞ് വിളിച്ചാൽ മതിയെന്ന് പറഞ്ഞായിരുന്നു.

രാധാകൃഷ്ണൻ വാച്ചിൽ നോക്കി- സമയം 2.30-

സൈഡ് റൂമിൽ ടിവി ഇരിപ്പുണ്ട്. എന്നാൽ കുറച്ചുനേരം ടിവി കണ്ടിരിക്കാം-

ടിവി ഒന്ന് ഓണാക്കുമോ?

തുളസി പെട്ടെന്ന് മുറിയിൽ കയറി ടിവി ഓണാക്കി.

രാധാകൃഷ്ണൻ ആ മുറിയിൽ ഇട്ടിരുന്ന കട്ടിലിൽ ഇരുന്നു. ടിവിയിൽ തെരഞ്ഞെടുപ്പ് രംഗങ്ങൾ ഓടി മറയുന്നു. ടിവി ഓൺചെയ്ത് മേശയ്ക്കരികിൽ നിന്ന തുളസി പെട്ടെന്ന് തിരിഞ്ഞ് കതക് ചാരിയിട്ട് രാധാകൃഷ്ണന്റെ ദേഹത്തേയ്ക്ക് ചാഞ്ഞു. ഓർക്കാപ്പുറത്ത്- അൽപ്പം ഭാരക്കൂടുതലുള്ള സ്ത്രീ രാധാകൃഷ്ണനേയും കൊണ്ട് കട്ടിലിലേക്ക് മറിഞ്ഞു.

എന്തായിത്........... മമ്മീ..................

ഓ............. മമ്മീ- എന്നോട് പഴയ സരസ്വതി പറഞ്ഞിട്ടുണ്ട് ആള് മിടുക്കനാണെന്ന്........

ഓഹോ.......... അപ്പോൾ അറിഞ്ഞുകൊണ്ടാണല്ലേ-

അതിനെന്താ................എനിക്കും സമ്മതമായിട്ടല്ലേ...............

എന്തൊക്കെയോ ചിലത് കാട്ടികൂട്ടി തുളസി പെട്ടെന്ന് റൂമിലേയ്ക്ക് പോയി. രാധാകൃഷ്ണൻ ടിവിയുടെ ശബ്ദം അൽപ്പം കൂട്ടിവച്ചു-

കുളി കഴിഞ്ഞ് ഈറൻ മാറി- അതേ മുറിയിൽ നിന്ന് ഒരുങ്ങി- യാതൊരു കൂസലുമില്ലാതെ- ഞാൻ ചായ ഇട്ടുകൊണ്ടു വരാം- അന്നേരം മമ്മിയെ വിളിച്ചുണർത്താം-

സരസ്വതി എന്തോ പറഞ്ഞിട്ടുണ്ടെന്നാ.............

പെട്ടെന്ന്

നിങ്ങൾ തമ്മിൽ ബന്ധപ്പെട്ടിട്ടുണ്ടെന്ന്- അല്ലാതെ- പിന്നെ-

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP