Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രളയം കേരളത്തെ മുക്കിയപ്പോൾ പരസ്യവരുമാനവും കുത്തനെ ഇടിഞ്ഞു; അച്ചടി മാധ്യമങ്ങളുടെ പ്രചാരം നാലില്ലൊന്നായി ചുരുങ്ങി; പ്രളയകാലത്തെ പത്ര വരിസംഖ്യയും പിരിച്ചെടുക്കാൻ സാധിക്കാത്ത അവസ്ഥയിൽ; സർക്കാർ പരസ്യങ്ങളും നിലച്ചതോടെ നിലനിൽപ്പ് വലിയ ഭീഷണിയിൽ; പ്രളയാനന്തര കാലത്തെ മാധ്യമ പ്രവർത്തനം അഥവാ സർവൈവൽ ഓഫ് ഫിറ്റസ്റ്റ്!

പ്രളയം കേരളത്തെ മുക്കിയപ്പോൾ പരസ്യവരുമാനവും കുത്തനെ ഇടിഞ്ഞു; അച്ചടി മാധ്യമങ്ങളുടെ പ്രചാരം നാലില്ലൊന്നായി ചുരുങ്ങി; പ്രളയകാലത്തെ പത്ര വരിസംഖ്യയും പിരിച്ചെടുക്കാൻ സാധിക്കാത്ത അവസ്ഥയിൽ; സർക്കാർ പരസ്യങ്ങളും നിലച്ചതോടെ നിലനിൽപ്പ് വലിയ ഭീഷണിയിൽ; പ്രളയാനന്തര കാലത്തെ മാധ്യമ പ്രവർത്തനം അഥവാ സർവൈവൽ ഓഫ് ഫിറ്റസ്റ്റ്!

പ്രത്യേക ലേഖകൻ

പ്രളയാനന്തര കേരളത്തിലെ സവിശേഷ പ്രതിഭാസാണ് നദികളിലും കിണറുകളിലും ജലവിധാനം താഴുന്നത്. പ്രകൃതിയെ മാത്രമല്ല സർവമേഖലകളെയും പ്രളയം ശോഷിപ്പിച്ചു കളഞ്ഞു. ഇടുക്കി മലനിരകളിലെ ഏലകാടുകൾ മുതൽ കോച്ചി അന്താരാഷ്ട്ര വിമാനതാവളം വരെ വെള്ളം കയറി നശിച്ചു. വിവിധ മേഖലകളിലെ നാശ നഷ്ടങ്ങളുടെ കണക്കെടുപ്പ് നടന്നുവരുന്നു. സർവതിന്റെയും കണക്ക് വരും നാളുകളിൽ പുറത്തുവരികയും ചെയ്യും. എന്നാൽ പ്രത്യക്ഷത്തിൽ നഷ്ടം അവകാശപ്പെടാത്ത ഒരു മേഖലയുണ്ട് കേരളത്തിൽ. മാധ്യമ രംഗം. വിശിഷ്യാ അച്ചടി മാധ്യമരംഗം. അതുവഴി പതിനായിരകണക്കിനു മാധ്യമപ്രവർത്തകരുടെ ജീവിതവും. അച്ചടി മാധ്യമരംഗം നേരിടുന്ന കനത്ത സാമ്പത്തിക മാന്ദ്യമാണ് മാധ്യമപ്രവർത്തനം കേരളത്തിൽ ദുഷ്‌കരമാക്കുന്നത്.

ഇതാണ് അതിലേക്ക് വഴിവച്ച പ്രധാന കാരണങ്ങൾ

1) പരസ്യവരുമാനത്തിൽ കാര്യമായ വർധന ഉണ്ടാകുന്ന ഓണ സീസണിലായിരുന്നു കേരളത്തെ പ്രളയം മുക്കികളഞ്ഞത്. വൻകിട കമ്പനികളടക്കം പരസ്യം നൽകുന്നതിൽനിന്ന് പിൻവാങ്ങി. പകരം പരസ്യത്തിനു നീക്കി വച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വകമറ്റി തങ്ങളുടെ സോഷ്യൽ റെസ്പോൺസിബിലിറ്റി ഉയർത്തിപിടിച്ചു. കമ്പനികളും ജീവനക്കാരും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നത് മറ്റു ചെലവില്ലാതെ പരസ്യവുമായി. പടങ്ങളും വിഷ്വലുകളും മാധ്യമങ്ങൾ സൗജന്യമായി പ്രസിദ്ധീകരിച്ചു.

പ്രളയകാലത്ത് പരസ്യംകൊണ്ടു കാര്യമില്ലെന്ന തിരിച്ചറിവ് മാത്രമല്ല പരസ്യദാതാക്കളെ അതിൽനിന്ന് പിന്തിരിപ്പിച്ചത്. കനത്ത മഴയിലും പ്രളയത്തിലും അച്ചടി മാധ്യമങ്ങളുടെ വിരണം താരുമാറായത് അവരും അറിഞ്ഞു.

2) പ്രളയകാലത്ത് അച്ചടി മാധ്യമങ്ങളുടെ പ്രചാരം നാലില്ലൊന്നായി ചുരുങ്ങി. ആലപ്പുഴ,പത്തനംതിട്ട, ഇടുക്കി, തൃശ്ശൂർ, കൊച്ചി, വയനാട് ജില്ലകളിൽ പത്ര വിതരണം മുക്കാൽ പങ്കും നിലച്ചു. കോട്ടയം, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ വിതരണം ഭാഗികമായി. തിരുവനന്തപുരം, പാലക്കാട്, കണ്ണൂർ ജില്ലകലിലും സ്ഥിതി അവതാളത്തിലായി. ഇതിനാൽതന്നെ ഒരാഴ്‌ച്ചയിലധികം പേജുകൾ കുറച്ച് ഒറ്റ ഏഡീഷനിൽ എണ്ണം കുറച്ച് നേരത്തെ പത്രമിറക്കുകയായിരുന്നു വൻകിടക്കാരും ചെറുകിടക്കാരുമെല്ലാം.

പ്രളയകാലത്തെ പത്ര വരിസംഖ്യ ഇതുവരെ പിരിച്ചെടുക്കാനായിട്ടില്ല ഒരു പത്രത്തിനും. നഷ്ടപ്പെട്ട കോപ്പി പുനഃസ്ഥാപിക്കാനുമായിട്ടില്ല. പത്രവിതരണത്തിനു ആളെ കിട്ടാത്തകാലത്താണ് ഈ പ്രതിസന്ധി ഏന്നുകൂടി ഓർക്കണം. ഈയിടെ പത്രങ്ങളുടെ ഇ-കോപ്പി സബ്സ്‌ക്രൈബ് ചെയ്യാൻ പണമീടാക്കിതുടങ്ങിയിരുന്നു പത്രങ്ങൾ. പ്രളയകാലത്ത് ഇന്റർനെറ്റ് എഡീഷനുകൾ സൗജന്യമാക്കി സന്നദ്ധത അറിയിച്ചെങ്കിലും കൈവിട്ടുപോയ വയനക്കാരെ തിരിച്ചുപിടിക്കാനുള്ള യത്നത്തിലാണ് പത്ര സ്ഥാപനങ്ങൾ.

3) അച്ചടിമാധ്യമങ്ങൾക്ക് സർക്കാർ നൽകുന്ന പരസ്യങ്ങൾക്കും വൻ ഇടിവ് സംഭവിച്ചു. സർക്കാർ പദ്ധതികൾ, ഉദ്ഘാടനങ്ങൾ തുടങ്ങിയവ നിർത്തിവച്ചതിനാൽ ആ വഴിയും പരസ്യമുണ്ടായില്ല. ഉള്ള പരസ്യങ്ങൾ സൗജന്യമായി പ്രസിദ്ധീകരിക്കുകയും വേണ്ടിവന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായമഭ്യർഥിച്ചുകൊണ്ടുള്ള പരസ്യം ഉദാഹരണം. മാത്രമല്ല പിആർഡി വഴി പത്രങ്ങൾക്ക് കിട്ടാനുള്ള കുടിശിക സർക്കാറിന്റെ പുനർനിർമ്മാണ പദ്ധതിക്കിടെ വൈകാനാണ് സാധ്യത.

4) എല്ലാത്തിനുംപുറമെ അച്ചടി കടലാസുകൾക്ക് റിക്കാർഡ് വിലവർധനാണ് ഉണ്ടായിരിക്കുന്നത്. ഇറക്കുമതി കടലാസിനു ഓൾ ടൈം ഹൈയാണ് വില. ഡോളറിനെതിരെ രൂപയുടെ മൂല്യം താഴ്ന്നതോടെ വില വീണ്ടും കൂടിയ നിലയിലാണ്. കേരളത്തിലെ പ്രമുഖ പത്രങ്ങളെല്ലാം ഇറക്കുമതി കടലാസാണ് അച്ചടിക്ക് ഉപയോഗിക്കുന്നത്.

ചെലവു ചുരുക്കലാണ് പത്രങ്ങൾ ഇപ്പോ പിന്തുടരുന്ന വഴി. അനാവശ്യ മീറ്റിംങ്ങുകൾ ഒഴിവാക്കുക, യാത്രാബത്ത വെട്ടിചുരുക്കുക തുടങ്ങിയ നടപടികൾ തുടങ്ങി കഴിഞ്ഞു. അത്യാവശ്യത്തിലപ്പുറമുള്ള ജീവനക്കാരുടെ കോണ്ടാക്ട് റദ്ദുചെയ്യലും വരാനിരിക്കുന്നു. പത്രങ്ങളിലെ ഏതുതരം പ്രതിസന്ധിയും ആദ്യം ബാധിക്കുക താഴെകിടയിലുള്ള പത്ര പ്രവർത്തകരെയാണ്. പല പത്രങ്ങളും ഓഗസ്റ്റ് മാസത്തെ ശമ്പളവിതരണം തുടങ്ങിയിട്ടില്ല. ലൈനർമാർ,സ്റ്റിംഗർമാർ, പ്രാദേശിക ലേഖകർ, കോണ്ടാക്ട് സ്റ്റാഫുകൾ തുടങ്ങിയ കാറ്റഗറിയിലുള്ളവർ കൊഴിഞ്ഞുപോക്ക് തുടങ്ങിയിട്ടുണ്ട്.

മാന്ദ്യത്തിൽനിന്ന് കരകയറാൻ കുറുക്കുവഴികളില്ലെന്നതിനാൽ കാത്തിരിപ്പു മാത്രമാണ് പോംവഴി. എല്ലാ പ്രതിസന്ധിയും മറികടന്ന് പൂർവസ്ഥിതി കൈവരിക്കുവരെയുള്ള ശുഭ പ്രതീക്ഷയോടെയുള്ള കാത്തിരിപ്പ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP