Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മക്കയിലെ പ്രമുഖ വ്യവസായിയുടെ മകൾ; ആദ്യ ഭർത്താവ് മരിച്ചപ്പോൾ മൂന്നാമതായി വിവാഹം ചെയ്തത് സ്വന്തം മാനേജരെ; 25ാം വയസിൽ മുഹമ്മദ് നബി വിവാഹം കഴിച്ചത് നാൽപ്പതുകാരിയായ ഖദീജയെ; മാണിക്യ മലരായ പൂവിയുടെ പിന്നാമ്പുറ കഥ തേടുമ്പോൾ...

മക്കയിലെ പ്രമുഖ വ്യവസായിയുടെ മകൾ; ആദ്യ ഭർത്താവ് മരിച്ചപ്പോൾ മൂന്നാമതായി വിവാഹം ചെയ്തത് സ്വന്തം മാനേജരെ; 25ാം വയസിൽ മുഹമ്മദ് നബി വിവാഹം കഴിച്ചത് നാൽപ്പതുകാരിയായ ഖദീജയെ; മാണിക്യ മലരായ പൂവിയുടെ പിന്നാമ്പുറ കഥ തേടുമ്പോൾ...

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മാണിക്യ മലരായ പൂവീ... എന്ന ഗാനം വിവാദത്തിൽ പെട്ടിരിക്കുന്ന സമയമാണ്. വർഷങ്ങളായി മലബാറിലെ മാപ്പിളപ്പാട്ട് വേദികളിൽ ഏവരുടെയും ഹൃദയം കവർന്ന മാപ്പിളഗാനമാണ് ഇത്. ഇതിൽ മുഹമ്മദ് നബിയുടെ ജീവിതത്തെ കുറിച്ച് പറയുന്ന വരികളാണ് വിവാദത്തിന് ഇടയാക്കിയത്. ഇപ്പോൾ അഡാറ് ലവിലൂടെ ലോകം മുഴുവൻ ശ്രദ്ധിക്കപ്പെടുന്ന ഗാനമായി മാറി. ഇതിനിടെയാണ് രസംകൊല്ലിയായി കേസെത്തുന്നത്. മലബാറിലെ മാപ്പിള സമൂഹം നെഞ്ചേറ്റിയ ഗാനം അങ്ങനെ വിവാദത്തിൽ ഇടംപിടിച്ചു.

1978ൽ പി.എം.എ ജബ്ബാർ എഴുതി തലശ്ശേരി റഫീഖ് ആകാശവാണിയിൽ പാടി പ്രശസ്തമായതാണ് 'മാണിക്യമലരായ പൂവി മഹതിയാം ഖദീജ ബീവി...' എന്ന് തുടങ്ങുന്ന മാപ്പിളപ്പാട്ട്. ഒമർ ലുലുവിനും സിനിമയുടെ മറ്റ് അണിയറ പ്രവർത്തകർക്കും എതിരെ വിഷയത്തിൽ കേസെടുക്കുകയുമുണ്ടായി. ഈ സാഹചര്യത്തിൽ പാട്ടിൽ പരാമർശിക്കപ്പെടുന്ന വിഷയങ്ങൾ സോഷ്യൽ മീഡിയയിലൂടെയും മറ്റും മറ്റ് മതപണ്ഡിതരും പരാമർശിക്കുന്നുണ്ട്.

പ്രവാചകൻ മുഹമ്മദ് നബിയുടെ ജീവിതവുമായി ബന്ധപ്പെട്ടാണ് പാട്ടു കിടക്കുന്നത്. മക്കയിലെ പ്രമുഖ വ്യവസായിയുടെ മകൾ ആദ്യ ഭർത്താവ് മരിച്ചപ്പോൾ മൂന്നാം വിവാഹം ചെയ്തത് മുഹമ്മദ് നബിയെ ആയിരുന്നു. അന്ന് മുഹമ്മദ് നബിക്ക് 25 വയസ് പ്രായമേ ഉണ്ടായിരുന്നൂള്ളു. ഖദീജക്ക് ആകട്ടെ നാൽപതു വയസും. ഈ വിവാഹത്തിന്റെ കാര്യം പറഞ്ഞതാണ് വിവാദമായി മാറിയത്. ഇതുമായി ബന്ധപ്പെട്ട ഇകെ സുന്നി പത്രമായ സുപ്രഭാതത്തിൽ ഹൈദരാലി വാഫി എഴുതിയ ലേഖനത്തിൽ പറയുന്നത് ഇങ്ങനെയാണ്:

മക്കയിലെ ഉന്നത കുലജാതനായ ഖുവൈലിദ് ബിൻ നൗഫൽ ഖുറൈശി കുടുംബത്തിലെ ഫാത്വിമ എന്നവരെ വിവാഹം ചെയ്തു. ഈ ദമ്പതികളുടെ മകളാണ് ഖദീജ ബീവി(റ). സൗന്ദര്യവും തറവാടിത്തവും കുലീനതയും നിറഞ്ഞ മഹതിയെ പതിനഞ്ചാം വയസ്സിൽ അബൂഹാല ബിൻ സുറാറതുതമീമി വിവാഹം ചെയ്തു. ഇവർക്ക് രണ്ട് പെൺമക്കളുണ്ടായി. പിന്നീട് ഇയാൾ മരണപ്പെട്ടു. തുടർന്ന് ബനൂമഖ്സൂമിലെ അതീഖ് ബിൻ ആഇദ് എന്നയാളും മഹതിയെ വിവാഹം ചെയ്തു. ഈ ദാമ്പത്യത്തിൽ ഒരു ആൺകുട്ടിയുമുണ്ടായി. എന്നാൽ, അതീഖും മരണപ്പെട്ടു. സമ്പന്നയായിരുന്നു ഖദീജ ബീവി(റ). രണ്ട് ദാമ്പത്യങ്ങൾക്കും ശേഷം മഹതി കച്ചവടകാര്യങ്ങളിൽ സജീവശ്രദ്ധ പതിപ്പിച്ചു.

പൊതുവേ നല്ല അലിവുള്ള മനസ്സും കാരുണ്യവതിയുമായിരുന്നു മഹതി. നാട്ടിലെ സാധുക്കളെ സഹായിക്കുന്നതിലും നല്ല കാര്യങ്ങളുമായി സഹകരിക്കുന്നതിലും വലിയ താൽപര്യം കാണിച്ചിരുന്നു. തന്റെ കച്ചവടസംരംഭം മെച്ചപ്പെടുത്താനായി അവർ പല വഴികളിലൂടെ ശ്രമം നടത്തി വരുമ്പോഴാണ് ബനൂഹാശിമിലെ മുഹമ്മദ്(സ്വ) എന്ന് പേരുള്ള യുവാവിനെ കുറിച്ച് കേട്ടത്. സത്യസന്ധൻ, നല്ല സ്വഭാവക്കാരൻ, നല്ല പെരുമാറ്റം. പൊതുവേ അറബികൾക്കിടയിൽ നല്ല പേര്. അക്കാലത്തെ ജീർണതകളൊന്നും ബാധിച്ചിട്ടില്ലാത്ത ബീവി സ്വാഭാവികമായും ഇതേ മഹത്വങ്ങളുള്ള ആ യുവാവിനെ തന്റെ കച്ചവടസംഘത്തെ നയിക്കാനായി ഏൽപ്പിച്ചു.

മൈസറ എന്ന ജോലിക്കാരനെ സഹായി ആയി നിയമിക്കുകയും ചെയ്തു. ശാമിൽ നിന്ന് കച്ചവടം കഴിഞ്ഞ് വന്നപ്പോൾ സാധാരണ കിട്ടാറുള്ളതിനേക്കാൾ വലിയ ലാഭം കിട്ടിയപ്പോൾ ഖദീജബീവി(റ) ആ യുവാവിനെ കുറിച്ച് കൂടുതൽ അന്വേഷിച്ചു. അമാനുഷികതകൾ ഏറെയുള്ള ആളാണ് തന്റെ പുതിയ മാനേജർ എന്ന് മനസ്സിലാക്കിയ ബീവി തന്റെ കൂട്ടുകാരിയായ നഫീസത്ത് ബിൻത് മുനബ്ബഹ് എന്നവരെ മുഹമ്മദ്(സ്വ)യെ കാണാനായി അയച്ചു. ഇരുവരും തമ്മിലുള്ള സംസാരത്തെ തുടർന്ന് പിതൃവ്യൻ അബൂത്വാലിബിന്റെയും കുടുംബത്തിന്റെയും അനുഗ്രഹാശിസ്സുകളോടെ ഇരുവരും തമ്മിലുള്ള കല്യാണം നടക്കുകയായിരുന്നു. ആ സമയത്ത് മുഹമ്മദ്(സ്വ)ക്ക് ഇരുപത്തിയഞ്ചും മഹതിക്ക് നാല്പതും വയസ്സായിരുന്നു . ഈ ദാമ്പത്യത്തിൽ സൈനബ്(റ), റുഖയ്യ(റ), ഉമ്മുകുൽസൂം(റ), ഫാത്വിമ(റ) എന്നീ പെൺകുട്ടികളും അബ്ദുല്ല(റ), ഖാസിം(റ) എന്നീ ആൺമക്കളും ജനിച്ചു. ആൺമക്കൾ ബാല്യത്തിൽ തന്നെ ഇഹലോകവാസം വെടിഞ്ഞു. പെൺകുട്ടികളിൽ മുതിർന്നവർ മൂന്ന് പേരും പ്രവാചകതിരുമേനി(സ്വ) ജീവിച്ചിരിക്കുന്ന കാലത്ത് തന്നെ ദേഹവിയോഗം ചെയ്തു. ചെറിയമകൾ ഫാത്വിമ(റ) പ്രവാചകരുടെ വഫാതിന് ശേഷം ആറ് മാസം കൂടി ജീവിച്ചിരുന്നു.

ഖദീജബീവി(റ)യുടെ ചരിത്രം പുതിയ തലമുറ വളരെ ഏറെ മനസ്സിലാക്കേണ്ടതുണ്ട്. കച്ചവടത്തിൽ പ്രാവീണ്യം നേടിയ ഒരു സ്ത്രീക്ക് യോജിച്ച ഒരു മാനേജറെ കിട്ടിയപ്പോൾ തോന്നിയ സാധാരണമായ വാണിജ്യവിവാഹമായിരുന്നില്ല ഇരുവരുടേതും. ബീവിയുടെ പിതൃവ്യനായി വറഖത്ത് ബിൻ നൗഫൽ എന്ന് പറയുന്ന ഒരാളുണ്ടായിരുന്നു. അറേബ്യയിലെ അനാചാരങ്ങളിലും തിന്മകളിലും മനസ്സ് മടുത്ത് പൊതുവേ ശാന്തജീവിതം നയിക്കുന്ന ഒരാൾ. ബീവി ഇടക്ക് ഇദ്ദേഹത്തെ സന്ദർശിക്കുകയും പണ്ഡിതോചിതമായ ചർച്ചകളിൽ ഏർപ്പെടുകയും ചെയ്തിരുന്നു. ഒരിക്കൽ മഹതി ചെന്നത് ഒരു സ്വപ്നത്തിന് വിശദീകരണം തരണം എന്ന ആവശ്യവുമായിട്ടായിരുന്നു. ഉജ്ജ്വലശോഭയോടെ പ്രകാശിക്കുന്ന ഒരു സൂര്യൻ തന്റെ വീട്ടിൽ ഉദിച്ച് നിൽക്കുന്നതായിരുന്നു സ്വപ്നം. വറഖത്ത് അന്ന് പറഞ്ഞ മറുപടി ശ്രദ്ധേയമാണ്. 'പ്രിയപ്പെട്ട ഖദീജാ, ഒരു പ്രവാചകന്റെ ആഗമനം ഏത് സമയത്തും പ്രതീക്ഷിക്കാം. ഞാൻ മനസ്സിലാക്കിയതനുസരിച്ച് ആ പ്രവാചകൻ വരിക തന്നെ ചെയ്യും. നീ ആ പ്രവാചകനെ വിവാഹം കഴിക്കുകയും ചെയ്യും.'

കച്ചവടം കഴിഞ്ഞ് മടങ്ങിയെത്തിയ മുഹമ്മദ്(സ്വ)യെ കണ്ടപ്പോഴും മൈസറത്ത് നൽകിയ വിശദീകരണം കേട്ടപ്പോഴും മഹതിക്ക് മനസ്സിൽ ആ പഴയ സ്വപ്നമുണ്ടായിരുന്നു. തുടർന്ന് വറഖത്തിന്റെ അടുക്കൽ പോയി സംസാരിച്ച ശേഷമാണ് നഫീസയെ വിവാഹാലോചനയുമായി പറഞ്ഞയച്ചത്. ഇരുവരും സ്വന്തം ഇഷ്ടപ്രകാരമായിരുന്നില്ല വിവാഹത്തിന് സമ്മതിച്ചത്. മക്കയിലെ പ്രമുഖരെല്ലാം ആ വിവാഹത്തിന് സന്നിഹിതരായിരുന്നു. ഇരുപത്തിയഞ്ച് വയസ്സുള്ള ചോരത്തിളപ്പുള്ള ഒരു യുവാവ് മധ്യവയസ്സിലേക്ക് കടക്കുന്ന നാൽപ്പതുകാരിയുമായി നടത്തിയ വിവാഹം എന്നതിലുപരി ഇലാഹിയ്യായ ഒരു നിയോഗത്തിന്റെ പൂർത്തീകരണമായിരുന്നു ആ ബന്ധം.

ഇസ്ലാം മതത്തിന്റെ പ്രവാചകനെന്ന തരത്തിലാണ് മുഹമ്മദ്(സ്വ)യെ ലോകം മനസ്സിലാക്കാൻ ശ്രമിക്കുന്നത്. എന്നാൽ, മനുഷ്യകുലത്തിന് തന്നെ നിയുക്തരായ അന്ത്യപ്രവാചകരാണ് മുഹമ്മദ് മുസ്തഫ(സ്വ). മാനവികതയുടെ ചക്രവർത്തിയായ പ്രവാചകപുംഗവരുടെ ആദ്യപത്നി എന്ന നിലയിൽ ലോകമാകെയുള്ള വിശ്വാസികളുടെ ഉമ്മയാണ് ഖദീജബീവി(റ). അവർ അനന്യസാധാരണമായ വ്യക്തിത്വത്തിന്റെ ഉടമയാണ്. ഇസ്ലാമിന് മുമ്പ് തന്നെ ത്വാഹിറ അഥവാ വിശുദ്ധ എന്ന് അറബ് ലോകം മഹതിയുടെ ഔന്നത്യത്തെ മാനിച്ച് കൊണ്ട് വിളിച്ചിരുന്നു.

നഫീസ വിവാഹാലോചനയുമായി എത്തിയപ്പോൾ അവിടുന്ന് സംസാരിച്ചത് ഇപ്രകാരമാണ്: ''ഖദീജയെ പോലെ ഒരു ഉന്നതസ്ത്രീയെ വിവാഹം കഴിക്കാവുന്ന ഒന്നും എന്റെ കൈയിലില്ല. ദരിദ്രൻ, അനാഥൻ. എങ്ങനെ അവരെ ഞാൻ വിവാഹം കഴിക്കും.''

നഫീസ മറുപടി പറഞ്ഞത് ഇങ്ങനെയായിരുന്നു: ''അതൊന്നും പ്രശ്നമല്ലാ എങ്കിലോ? അവരുടെ മാന്യത, സമ്പത്ത്, സൗന്ദര്യം എന്നിവയ്ക്കപ്പുറം അവരുടെ വ്യക്തിജീവിതത്തിലേക്കാണ് താങ്കളെ ക്ഷണിക്കുന്നത്. ഖദീജയാണ് താങ്കളെ കല്യാണാലോചന നടത്തുന്നത്. അപ്പോഴോ?''

''ശരി അങ്ങനെ എങ്കിൽ പിതൃവ്യൻ അബൂത്വാലിബിന് വിരോധമില്ലെങ്കിൽ എനിക്ക് സമ്മതമാണ്.'' (ഥബഖാതുൽ കുബ്റാ). തുടർന്ന് നടന്ന നിക്കാഹിന്റെ സദസ്സിൽ വച്ച് അബൂത്വാലിബ് ഇങ്ങനെ പ്രസംഗിച്ചു: ഇബ്റാഹീ(അ)മിന്റെയും ഇസ്മാഈലി(അ)ന്റെയും സന്താനപരമ്പരയിൽ ഞങ്ങൾക്ക് ജന്മം തന്ന അല്ലാഹുവിന് സ്തുതി.

മഅ്ദ് എന്നവരുടെ തറവാട്ടിൽ, മുളറിന്റെ പരമ്പരയിൽ ജനിച്ചവർ. കഅ്ബാലയത്തിന്റെ നടത്തിപ്പുകാർ തുടങ്ങിയ മഹത്വം ഉള്ള കുടുംബാംഗമാണ് എന്റെ മകൻ. വിശുദ്ധഹറമിന്റെ നാട്ടിൽ ഇത് പോലെ മറ്റൊരു യുവാവിനെ നിങ്ങൾക്ക് കിട്ടുകയില്ല. 500 ദിർഹം മഹ്റാണ് എന്റെ മകൻ വാഗ്ദാനം ചെയ്യുന്നത്. ഇപ്പോൾ ദരിദ്രനെങ്കിലും ധനം നിഴൽ പോലെ മെലിഞ്ഞും തെളിഞ്ഞുമിരിക്കും. അതിനാൽ വിവാഹത്തിന് എന്റെ അനുഗ്രഹങ്ങളും പ്രാർത്ഥനകളും.

ഈ വേളയിൽ വറഖത് എഴുന്നേറ്റ് നിന്ന് ഇങ്ങനെ സംസാരിച്ചു: 'നിങ്ങൾ പറഞ്ഞതെല്ലാം വാസ്തവം തന്നെ. ഔന്നത്യവും മഹത്വവും നിറഞ്ഞ് നിൽക്കുന്ന അറബ് വംശത്തിന്റെ പാരമ്പര്യത്തിന്റെ വേരായ ഖുറൈശികളോട് ഒരു വിവാഹബന്ധം എന്നത് വലിയ അഭിമാനമുള്ള കാര്യമാണ്. പറയപ്പെട്ട മഹ്റിന് ഖദീജത് ബിൻത് ഖുവൈലിദിനെ മുഹമ്മദ്ബിൻ അബ്ദുല്ല(സ്വ)ക്ക് വിവാഹം ചെയ്തുകൊടുക്കുന്നു. തുടർന്ന് മഹതിയുടെ എളാപ്പ അംറ് ബിൻ അസദും ഇതേ വാചകം ആവർത്തിച്ചു. അങ്ങനെയാണ് നിക്കാഹ് നടന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP