Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രണ്ടു വർഷം കൂടി കഴിഞ്ഞാൽ മനുഷ്യർ തലയും മാറ്റിവയ്ക്കുമോ? ലോകത്തെ ആദ്യ തലമാറ്റി വയ്ക്കൽ ശസ്ത്രക്രിയ 2017-ൽ

രണ്ടു വർഷം കൂടി കഴിഞ്ഞാൽ മനുഷ്യർ തലയും മാറ്റിവയ്ക്കുമോ? ലോകത്തെ ആദ്യ തലമാറ്റി വയ്ക്കൽ ശസ്ത്രക്രിയ 2017-ൽ

നുഷ്യശരീരത്തിലെ ഒട്ടുമിക്ക അവയവങ്ങളും മാറ്റിവയ്ക്കുന്നത് ഇപ്പോൾ സർവസാധാരണമായിരിക്കുകയാണ്. ഇനി തല മാത്രം മാറ്റി വച്ചാൽ മതിയെന്ന് തമാശയ്ക്കു പറയുമെങ്കിലും അതും ഉടൻ യാഥാർഥ്യമാകാൻ പോകുന്നു. രണ്ടു വർഷത്തിനുള്ളിൽ തലയും മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയ നടക്കുമെന്ന് ഇറ്റലിയിലെ ഒരു സർജൻ വ്യക്തമാക്കിക്കഴിഞ്ഞു. തലമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വേണ്ട സന്നാഹങ്ങൾ സജ്ജമായി വരികയാണെന്ന് ഇറ്റലിയിലെ സർജൻ അവകാശപ്പെടുന്നു.

ഇറ്റലിയിലെ ടൂറിൻ അഡ്വാൻസ്ഡ് ന്യൂറോമോഡുലേഷൻ ഗ്രൂപ്പിലെ സർജിയോ കനാവെറോ എന്ന സർജനാണ് തലമാറ്റിവയ്ക്കലിന് ഒരുങ്ങുന്നത്. 2013-ൽ സർജൻ ഈ ഐഡിയയുമായി രംഗത്തെത്തിയിരുന്നെങ്കിലും അതിനു വേണ്ട സജ്ജീകരണങ്ങൾ ഇത്രയും നാളായി നടത്തിവരികയായിരുന്നു. തലമാറ്റിവയ്ക്കലുമായി ബന്ധപ്പെട്ട സാങ്കേതിക വശങ്ങൾ സർജിക്കൽ ന്യൂറോളജി ഇന്റർനാഷണൽ ജേർണലിൽ ഡോക്ടർ മുമ്പ് അവതരിപ്പിച്ചിരുന്നു. ഓക്‌സിജൻ ഇല്ലാതെ സെല്ലുകൾ ദീർഘനേരം അതിജീവിക്കാനുള്ള മാർഗങ്ങളും മറ്റും ജേർണലിൽ സർജൻ വിശദമാക്കിയിരുന്നു.

സുഷുമ്‌നാ നാഡി വരെ മുറിച്ച് നടത്തുന്ന ശസ്ത്രക്രിയയിൽ ഒട്ടേറെ സങ്കീർണതയുണ്ടെന്ന് പറയേണ്ട കാര്യമില്ലല്ലോ. കൂടാതെ പുതിയ ശരീരത്തിലേക്ക് തല വച്ചുപിടിപ്പിക്കുമ്പോൾ പ്രതിരോധസംവിധാനം അതിനെ നിരാകരിക്കുന്ന അവസ്ഥയും ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. അതിനെയെല്ലാം അതിജീവിക്കുന്ന തരത്തിലാണ് സർജൻ പദ്ധതികൾ വിഭാവനം ചെയ്തിരിക്കുന്നത്. മെറ്റാസ്റ്റാറ്റിക് കാൻസർ, മസ്‌കുലാർ ഡിസ്‌ട്രോഫി തുടങ്ങിയ അസുഖങ്ങൾ ബാധിച്ചവരുടെ ജീവനുകൾ തലമാറ്റിവയ്ക്കൽ ശസ്ത്രക്രിയയിലൂടെ രക്ഷിക്കാൻ സാധിക്കുമെന്നാണ് ഡോ. സെർജിയോ കനാവെറോ വിശ്വസിക്കുന്നത്. ഹെവൻ ജെമിനിയെന്നാണ് ഡോക്ടർ ഈ ശസ്ത്രക്രിയയ്ക്ക് പേരു നൽകിയിരിക്കുന്നത്.

2014-ൽ ജർമൻ ശാസ്ത്രജ്ഞർ എലികളിൽ സുഷുമ്‌നാ നാഡി വച്ചുപിടിപ്പിക്കൽ ശസ്ത്രക്രിയ വിജയകരമായി നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഡോ. കനാവെറോ ഈ വിദ്യ മനുഷ്യരിൽ പ്രയോഗിക്കാൻ ഒരുങ്ങുന്നത്. കൂടാതെ പുതിയ ശരീരത്തിലെ പ്രതിരോധ സംവിധാനം മരുന്നുകൾ ഉപയോഗിച്ച് നിയന്ത്രിക്കാവുന്നതേയുള്ളൂവെന്നും ഡോ. കനാവെറോ വെളിപ്പെടുത്തുന്നു.

തലമാറ്റിവയ്ക്കൽ ശസ്ത്രക്രിയയിലുള്ള പരീക്ഷണം 1970-കളിൽ ആരംഭിച്ചതാണ്. അന്ന് യുഎസ് ന്യൂറോ സർജനായിരുന്ന ഡോ. റോബർട്ട് വൈറ്റ് ഒരു കുരങ്ങന്റെ തലമാറ്റിവച്ചാണ് പരീക്ഷണം നടത്തിയത്. എന്നാൽ ശസ്ത്രക്രിയയ്ക്കു ശേഷം അതിന് കാണാനോ കേൾക്കാനോ രുചിക്കാനോ മണം അനുഭവിക്കാനോ സാധിക്കാതെ തളർന്ന അവസ്ഥയിലായിരുന്നു. സുഷുമ്‌നാ നാഡിയെ തലയിലെ ഞരമ്പുകളുമായി ബന്ധിപ്പിക്കുന്ന വിദ്യ അന്ന് ഡോക്ടർക്ക് അപരിചിതമായതായിരുന്നു ഇതിനു കാരണം. പുതിയ ശരീരത്തിലെ പ്രതിരോധ സംവിധാനം പുതിയ തലയെ നിരാകരിച്ചതിനാൽ ശസ്ത്രക്രിയയ്ക്കു ഒമ്പതുദിവസത്തിനു ശേഷം കുരങ്ങ് ചത്തുപോകുകയായിരുന്നു. എന്നാൽ വർഷങ്ങൾക്കു ശേഷം ശാസ്ത്രസാങ്കേതിക വിദ്യ ഒട്ടേറെ പുരോഗമിച്ച ഇക്കാലത്ത് ഇവയെയെല്ലാം അതിജീവിച്ചാണ് പുതിയ തലമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ഡോ.സെർജിയോ കനാവെറോ ഒരുങ്ങുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP