Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൗരത്വ ഭേദഗതി നിയമം എന്നത് ആരുടെയും പൗരത്വം എടുത്തുകളയാനുള്ളതല്ല പൗരത്വം കൊടുക്കാനുള്ളതാണ്; അത് യാതൊരു രീതിയിലും ഇന്ത്യൻ പൗരന്മാരെ ബാധിക്കുന്നില്ല; അസം മോഡൽ എൻആർസിയല്ല കേരളത്തിൽ നടപ്പാക്കുക; ഇവിടെ ആരും മുത്തച്ഛന്റെ രേഖകൾ കൊടുകേണ്ട കാര്യമില്ല; പിണറായി വിജയനും കൂട്ടരും പ്രചരിപ്പിക്കുന്നതെല്ലാം പചക്കള്ളം; ഞാൻ എന്തുകൊണ്ട് പൗരത്വ നിയമത്തെ അനുകൂലിക്കുന്നു; ഷൂട്ട് അറ്റ് സൈറ്റിൽ മനസ്സുതുറന്ന് ശ്രീജിത്ത് പണിക്കർ

പൗരത്വ ഭേദഗതി നിയമം എന്നത് ആരുടെയും പൗരത്വം എടുത്തുകളയാനുള്ളതല്ല പൗരത്വം കൊടുക്കാനുള്ളതാണ്; അത് യാതൊരു രീതിയിലും ഇന്ത്യൻ പൗരന്മാരെ ബാധിക്കുന്നില്ല; അസം മോഡൽ എൻആർസിയല്ല കേരളത്തിൽ നടപ്പാക്കുക; ഇവിടെ ആരും മുത്തച്ഛന്റെ രേഖകൾ കൊടുകേണ്ട കാര്യമില്ല; പിണറായി വിജയനും കൂട്ടരും പ്രചരിപ്പിക്കുന്നതെല്ലാം പചക്കള്ളം; ഞാൻ എന്തുകൊണ്ട് പൗരത്വ നിയമത്തെ അനുകൂലിക്കുന്നു; ഷൂട്ട് അറ്റ് സൈറ്റിൽ മനസ്സുതുറന്ന് ശ്രീജിത്ത് പണിക്കർ

എം റിജു

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട ചർച്ചകളിലെ സജീവ സാനിന്യമാണ്, എഴുത്തുകാരനും സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റുമായ ശ്രജിത്ത് പണിക്കർ. സിഎഎയും എൻആർസിയും സംബന്ധിച്ച് വലില ഭീതി നിലനിൽക്കുന്ന കേരളത്തിൽ, ഈ വിഷയത്തിൽ യാതൊരു ആശങ്കക്കും അടിസ്ഥാനമില്ലെന്നാണ് അദ്ദേഹം പറയുന്നത്. പൗരത്വഭേദഗതി നിയമം ഒരാളുടെയും പൗരത്വം എടുത്തുകളയുന്നതിന് അല്ലെന്നും, കുടിയേറ്റക്കാർക്ക് പൗരത്വം കൊടുക്കുന്നതിന് വേണ്ടിയാണെന്നും ശ്രീജിത്ത് ചൂണ്ടിക്കാട്ടുന്നു. നിലവിലുള്ള ഒരു പൗരനെയും സിഎഎ ബാധിക്കില്ല എന്നിരിക്കെ, കേരളത്തിൽ എന്തിനാണ് ഈ രീതിയിലുള്ള ഭീതി വ്യവസായം നടത്തുന്നതെന്ന് അദ്ദേഹം ചോദിക്കുന്നു. ശ്രീജിത്ത് പണിക്കരുമായി മറുനാടൻ മലയാളി നടത്തിയ പ്രത്യേക അഭിമുഖത്തിന്റെ പ്രസ്‌ക്തഭാഗങ്ങൾ.

  • താങ്കളെ ഒരു ചാനലിൽ വലതുപക്ഷ രാഷ്ട്രീയ നിരീക്ഷകൻ എന്നാണ് വിലയിരുത്തിയത്? സത്യത്തിൽ താങ്കൾ വലതുപക്ഷ അനുഭാവിയണോ. സോഷ്യൽ മീഡിയയിൽ അടക്കം വ്യാപകമായി പ്രചരിക്കുന്ന കാര്യം നിങ്ങൾ ഒരു സംഘപരിവാർ അനുഭാവിയാണെന്നാണ്. ഇതിന്റെ വസ്തുത എന്താണ്?

സംഘപരിവാറുമായി എനിക്ക് യാതൊരു ബന്ധവുമില്ല. ചിലർ ഇങ്ങനെ പറയുന്നതിന്റെ പ്രധാനപ്പെട്ട കാരണം ബിജെപിയുടെ നയപരമായ ചില കാര്യങ്ങളെ ഞാൻ സപ്പോർട്ട് ചെയ്യുന്നതുകൊണ്ടാണ്. പക്ഷേ അതുപോലെതന്നെ ഒരുപാട് കാര്യങ്ങളിൽ ഞാൻ ബിജെപിയെ എതിർക്കുന്നുമുണ്ട്. ഉദാഹരണമായി ബിജെപി ഏറ്റവും അടുത്ത കാലത്തുകൊണ്ടുവന്നിരിക്കുന്ന വിവരാവകാശ ഭേദഗതിയെ എതിർത്ത വ്യക്തിയാണ് ഞാൻ. അതുപോലെതന്നെ ബീഫ് നിരോധത്തിനെ നിരവധി ലേഖനങ്ങൾ ഞാൻ എഴുതിയിട്ടുണ്ട്. എത് സംഘി അങ്ങനെ എഴുതും എന്ന് ചോദിച്ചാൽ ഈ പറയുന്ന ആൾക്കാർക്ക് മറുപടി ഉണ്ടാവില്ല. എന്റെ ഒരു സ്റ്റാൻഡ് ഇങ്ങനെയാണ്. നോട്ടു നിരോധത്തെ ഞാൻ അനുകൂലിച്ചുവെങ്കിലും അതിന്റെ ഇംപ്ലിമെന്റേഷൻ രീതിയെ എതിർക്കയാണ് ചെയ്തത്. ഓരോ വിഷയങ്ങൾക്ക് അനുസരിച്ച് ഒരു ജനപക്ഷ നിലപാടാണ് ഞാൻ എടുക്കാറ്. സ്വാഭാവികമായും അതിൽ ബിജെപിയുടെ നയങ്ങളുമായി അല്ലെങ്കിൽ വലതുപക്ഷത്തിന്റെ നയങ്ങളുമായി യോജിക്കുന്ന, പലതും ഉണ്ടാവും. അതുപോലെ എതിർക്കുന്ന വിഷയവും ഉണ്ടാവും. ഉദാഹരണമായി ഏറ്റവും അവസാനം വന്ന മാവോയിസറ്റ് വിഷയം. ഇക്കാര്യത്തിൽ പിണറായി വിജയനെ ഏറ്റവും കൂടുതൽ പിന്തുണച്ച ഒരാൾ കൂടിയാണ് ഞാൻ. ഒരു വിഷയത്തിൽ അധിഷ്ഠിതമായി ഒരു നിലപാട് എടുക്കയും, അതിൽ ഉറച്ചു നിൽക്കയും, അതിനുവേണ്ടി ശക്തമായി പോരടിക്കുകയും ചെയ്യുക എന്നതാണ് എന്റെ ശൈലി. പലപ്പോഴും സൗകര്യപ്രദമല്ലാത്ത ഒരു കാര്യം കേൾക്കുമ്പോൾ, എതിർപക്ഷത്തുള്ളവർക്ക് എളുപ്പം വിളിക്കാൻ കഴിയുന്നപേരാണ് സംഘിയെന്നത്. അങ്ങനെ ബ്രാൻഡ് ചെയ്ത് കഴിഞ്ഞാൽ പിന്നെ മറുപടിയൊന്നും പറയേണ്ടിവരില്ലല്ലോ എന്ന് ഓർത്തായിരിക്കണം. ചില ചാനലുകളൊക്കെ ഞാൻ ശക്തമായി എതിർത്തതിനെ തുടർന്ന് നിലപാട് മാറ്റിയിട്ടുണ്ട്. വലതുപക്ഷ നിരീക്ഷകൻ എന്നത് രാഷ്ട്രീയ നിരീക്ഷകൻ എന്നാക്കി മാറ്റിയിട്ടുണ്ട്.

  • പൗരത്വ ഭേദഗതി നിയമം പുർണ്ണമായും കുടിയേറ്റക്കാർക്ക് വേണ്ടിയുള്ളതാണോ? അതോ എന്തെങ്കിലും രീതിയിൽ അത് ഇന്ത്യൻ പൗരനെ ബാധിക്കുന്നുണ്ടോ? അതി ഭീകരമായ ഭീതിയാണ് സമൂഹത്തിൽ നിലനിൽക്കുന്നത്. പല മുസ്ലിം സമുദായക്കാരും തലയിണക്കിടയിൽ ആധാർവെച്ച് കിടന്നുറങ്ങുന്ന അവസ്ഥയാണ്. ഇവരോടൊക്കെ പറഞ്ഞ് വെച്ചിരിക്കുന്നത് നിങ്ങളെ എത് നിമിഷവും കുടിയറിക്കുമെന്ന് ഒക്കെയാണ്. എന്താണ് യാഥാർഥ്യം.

പൗരത്വ ഭേദഗതി നിയമം എന്നു പറയുന്നത്, ഇന്ത്യൻ പൗരന്മാരുമായി യാതൊരു ബന്ധവും ഇല്ലാത്ത കാര്യമാണ്. ഇത് പൂർണ്ണമായും വിദേശികളായ ആൾക്കാർക്ക് വേണ്ടി മാത്രമുള്ളതാണ്. അതും വിദേശികളിൽ തന്നെ അനധികൃത കുടിയേറ്റക്കാർ ആയിട്ടുള്ളവർക്ക് വേണ്ടി മാത്രം ഉണ്ടാക്കിയ നിയമമാണ്. ഇതിൽ ഒരാൾക്ക് പൗരത്വം കൊടുക്കുക എന്നതിൽനിന്നും അപ്പുറത്തേക്ക് ആരുടെയെങ്കിലും പൗരത്വം എടുത്തുകളയുക, എന്നുള്ളത് ഈ ബില്ലിലോ ആക്റ്റിലോ ഇല്ല. വിദേശികളായിട്ടുള്ള ആൾക്കാർ അത് ചില പ്രത്യേക സഹാചര്യങ്ങിലുള്ളവർക്കാണ് ഈ നിയമം ബാധകം. മതപരമായ പീഡനം നേരിട്ടിട്ടുള്ള ആൾക്കാർ അല്ലെങ്കിൽ മതപരമായ പീഡനം നേരിടുമെന്ന ഭീതി നിലനിൽക്കുന്ന ആൾക്കാർ, തുടങ്ങിയവരൈയാണ് ഈ നിയമം ലക്ഷ്യമിടുന്നത്. ഇങ്ങനെയുള്ള ആൾക്കാർക്ക് മൂന്ന് രാജ്യങ്ങളിൽനിന്നുള്ള, ആറ് ന്യുനപക്ഷ മത വിഭാഗങ്ങൾക്ക്, ഇന്ത്യയിൽ ആറുവർഷമായി ഇവിടെ ഉള്ള ആൾക്കാർക്ക് പൗരത്വം നൽകി അവരോട് ഒരു മനുഷ്യത്വപരമായ, സമീപനം സ്വീകരിക്കുക എന്നത് മാത്രമാണ് ഇതിന്റെ അടിസ്ഥാനം. ഇതിന്റെ പേരിൽ ഏതെങ്കിലും ഒരു ഇന്ത്യാക്കാരന് പൗരത്വം നഷ്ടപ്പെടുകയോ അതിന്റെ പേരിൽ, ഒരു പ്രശ്നം ഉണ്ടാവുകയോ ചെയ്യേണ്ട യാതൊരു വിധ കാര്യവുമില്ല. അത് വെറുതെ ഉണ്ടാക്കുന്ന കുപ്രചാരണങ്ങൾ മാത്രമാണ്.

  • ഇപ്പോൾ പ്രചരിക്കുന്ന ഒരു കാര്യം മുസ്ലീങ്ങളെ ഒഴിവാക്കിയെന്നാണ്. അങ്ങനെ ടാർജറ്റഡ് ആയി ഒഴിവാക്കിയതാണോ, അതോ മതപീഡനം എന്ന പരിധിയിൽ വരാത്തതിനാൽ ഒഴിവായതാണോ?

ഇത് ആദ്യം പാർലിമെന്റിൽ വരുന്നത് സി എ ബി എന്ന സിറ്റിസൺഷിപ്പ് അമെൻഡ്മെൻഡ് ബിൽ ആയിട്ടാണ്. ബില്ലിന്റെ അവസാനമാണ് ഈ ബിൽ എന്തിനാണെന്ന് പറയുന്ന ഭാഗം ഉള്ളത്. അതിൽ വിശദമായി സ്വതന്ത്ര്യത്തിന് മുമ്പ് തന്നെ തുടങ്ങിയ കുടിയേറ്റത്തെക്കുറിച്ച് പറയുന്നുണ്ട്. തന്നെയുമല്ല സ്റ്റേറ്റ് റിലീജിയൻ ആയി ഇസ്ലാം ഉള്ള ഈ മൂന്ന് അയൽരാജ്യങ്ങളും, അവിടെ ഈ ആറ് ന്യുനപക്ഷ വിഭാഗങ്ങൾ നേരിടുന്ന മത പീഡനത്തെക്കുറിച്ച് അവിടെ വിവരിക്കുന്നുണ്ട്. അവിടെ പീഡന ഭയം നിലനിൽക്കുന്നുണ്ട് എന്ന കാര്യവും പറയുന്നുണ്ട്. അപ്പോൾ സ്വാഭാവികമായും അത്തരത്തിലുള്ള ആളുകളോട് ഒരു മനുഷ്യത്വപരമായ സമീപനം, സ്വീകരിക്കാൻ മാത്രമാണ് ഇതുകൊണ്ടുവന്നിരിക്കുന്നത്. ഇവിടെ ആളുകളുടെ ആശങ്ക എന്തുകൊണ്ട് ഇതിൽനിന്ന് മുസ്ലിം വിഭാഗത്തെ ഒഴിവാക്കുന്നുവെന്നതാണ്. സത്യത്തിൽ സ്റ്റേറ്റ് റിലീജിയൻ എന്ന നിലയിൽ മതം ഉള്ള രാജ്യങ്ങളാണ് ഇവ. ബംഗ്ലാദേശ് പിന്നീട് അത് എടുത്തുമാറ്റിയെങ്കിലും മതം തന്നെയാണ് അവിടെയും പ്രധാനം. മതഭൂരിപക്ഷമുള്ള രാജ്യങ്ങളിൽ ദൗർഭാഗ്യവശാൽ ഔദ്യേഗിക മതം ഇസ്ലാം അയി എന്നേയുള്ളൂ. എപ്പോളും ഒരു യൂണിവേഴ്സൽ ഡെഫനിഷൻ ഉണ്ട്. മത പീഡനം എന്ന വാക്കിന്. അത് ഭൂരിപക്ഷ മത സമൂഹത്തിൽനിന്ന്, ന്യുനപക്ഷ മത സമൂഹത്തിന് എൽക്കുന്ന പീഡനമാണ്. അപ്പോൾ സ്വാഭാവികമായും ഇസ്ലാം മത വിഭാഗത്തിൽ പെട്ടവർക്ക് ഈ നിയമപ്രകാരം ഇളവ് കിട്ടില്ല. അതായത് ഇത് ന്യുനപക്ഷങ്ങൾക്ക് വേണ്ടി മാത്രം നൽകുന്നു ഒരു ആനുകൂല്യമാണ്.അതുകൊണ്ട് സ്വാഭാവികമായും ഭൂരിപക്ഷ മതം ഒഴിവാക്കപ്പെടുകയാണ്.

നമ്മുടെ നാട്ടിൽ തന്നെ ന്യൂനപക്ഷ മത വിഭാഗങ്ങൾക്ക് ഒരുപാട് പ്രിവിലേജുകളും ഇളവകളും നൽകുന്നുണ്ട്. അതുപോലെ നമ്മൾ കുറച്ചുകൂടി ഉദാരമനസ്‌ക്കരായി ഒരു ബിഗ് ബ്രദർ ആറ്റിറ്റിയൂഡ് മറ്റുള്ളവർക്ക് നേരെ കാണിക്കുന്നുവെന്നേയുള്ളൂ.

  • സിഎഎയുമായി ബന്ധപ്പെട്ട എല്ലാ ചർച്ചകളും ആർട്ടിക്കിൾ 14മായി ബന്ധപ്പെട്ടാണ്. ഹരീഷ സാൽവേയെപ്പോലുള്ളവർ ഇത് തുല്യതയുടെ ലംഘനം അല്ല എന്ന് പറയുന്നുമുണ്ട്. എന്താണ് യാഥാർഥ്യം.

ഭരണഘടനയുടെ 14ാമത്തെ അനുഛേദം എന്ന് പറയുന്നത് എല്ലാവർക്കും തുല്യത എന്നുള്ളതാണ്. അത് സിറ്റിസൺസിന് വേണ്ടി മാത്രമല്ല. പേഴ്സൺസ് എന്നാണ് നിർവചിച്ചിരിക്കുന്നത്. അപ്പോൾ നമ്മുടെ രാജ്യത്തുള്ള എല്ലാവർക്കും ഇത് ബാധകമാണ്. പക്ഷേ നമ്മൾ പറയുന്നത് അനധികൃത കുടിയേറ്റക്കാരെ കുറിച്ചാണ്. അനധികൃതമായി ഒരാൾ നമ്മുടെ രാജ്യത്ത് പ്രവേശിച്ചാൽ അവിടെ തുല്യത എന്ന് പറയാൻ പോലും പറ്റില്ല. ആർട്ടിക്കിൾ 14 എന്നു പറയുന്നത് എല്ലാ അർഥത്തിലുമുള്ള തുല്യതയല്ല. നമ്മുടെ നാട്ടിൽ സംവരണമൊക്കെ കൊടുക്കുന്നത് അങ്ങനെയാണ്. ഇത് ആർട്ടിക്കിൾ 14ന്റെ ലംഘനമാണ് എനിക്ക് തുല്യത കിട്ടിയില്ല എന്ന് ഒരാൾക്ക് പറയാൻ കഴിയില്ല. ഇക്വാലിറ്റി എമങ്ങ് ഈക്വൽസ് എന്നാണ് അഥാവാ തുല്യരുടെ ഇടയിലുള്ള തുല്യത എന്നാണ് ആർട്ടിക്കിൾ 14 വിഭാവനം ചെയ്യുന്നത്. അതായത് ന്യുനപക്ഷ വിഭാഗം എന്ന് പറയുന്നതും ഭൂരിപക്ഷ വിഭാഗം എന്നു പറയുന്നതും തുല്യരല്ല. ഇതിൽ കോടതി പരിഗണിക്കുന്നത് മൂന്ന് കാര്യങ്ങളാണ്. ഒന്ന് രാജ്യങ്ങളുടെ സെലക്ഷൻ എന്നത് ആർബിട്ടറിയാണോ അല്ലയോ എന്നതാണ്. എപ്പോഴും ഒരു രാജ്യത്തിനും അതിന്റെ അയൽ രാജ്യങ്ങളെ തുലരായി കാണാൻ കഴിയില്ല. ലോകത്തിൽ ഒരു രാജ്യത്തിനും. ഉദാഹരണമായി നേപ്പാളിൽ പോകാൻ നമുക്ക് പാസ്പോർട്ട് വേണ്ട. അത് വേണമെങ്കിൽ മറ്റ് രാജ്യങ്ങളോടുള്ള വിവേചനം എന്ന് പറയാൻ ആവില്ല. അത് രാജ്യത്തിന്റെ വിദേശ നയവുമായി ബന്ധപ്പെട്ട കാര്യമാണ്. ഇത്തരം കാര്യങ്ങളിൽ സുപ്രീം കോടതി അഭിപ്രായം പറയാറില്ല.

ഇനി ഈ ആറു മതവിഭാഗങ്ങളെ തെരഞ്ഞെടുത്തതിൽ വിവേചനം ഉണ്ടോ എന്നതാണ്. ഔദ്യോഗിക മതങ്ങളുള്ള രാജ്യങ്ങളിലെ ന്യൂനപക്ഷം എന്ന പരിഗണനയിൽ അത് ഇല്ലാതാവും. അവിടെ മത പീഡനം നേരിടുന്നുവെന്നതിന് യുഎൻ അടക്കമുള്ള നിരവധി സംഘടനകളുടെ റിപ്പോർട്ട് ഉണ്ട്.

  • പാക്കിസ്ഥാനിൽ മതപീഡനം നടക്കുന്നില്ല എന്നൊരു വാദം ഉണ്ടല്ലോ. അഡ്വ ഹരീഷ് വാസുദേവനെപ്പോലുള്ളവർ അങ്ങനെയാണ് പറയുന്നത്.

പാക്കിസ്ഥാനിൽ ആസിയാബീവി എന്ന ക്രിസ്ത്യൻ യുവതിയെ മതനിന്ദാകുറ്റത്തിൽ പെടുത്തി ജയിലിലാക്കുകയും കീഴ്ക്കോടതി വധശിക്ഷക്ക് വിധിച്ച അവരെ സുപ്രീംകോടതി കുറ്റവിമുകതയാക്കിയിട്ടും അവരുടെ ചോരക്കായി ജനം ഉറഞ്ഞു തുള്ളിയത് മറുന്നുപോകാൻ ആവില്ല. ഈയിടെ പാക്കിസ്ഥാനിലെ ഗുരുദ്വാരയിൽ ഉണ്ടായ ആക്രമണം നോക്കുക. അവിടെ സിഖുകാർ എന്നുപറയുന്ന ന്യുനപക്ഷത്തിന് കിട്ടാത്ത പ്രിവിലേജ്, ഔദ്യോഗിക മതമായ ഇസ്ലാമിന് ഉണ്ട്. പാക്കിസ്ഥാനിൽ ഒരു ഭരണഘടനയുണ്ടെന്നും അതിൽ പല നല്ല കാര്യങ്ങളും പറയുന്നുമുണ്ടാവും. പക്ഷേ അതൊന്നും നടപ്പാവുന്നില്ല. പാക്കിസ്ഥാനിൽ ശക്തമായ മതപീഡനം ഉണ്ടെന്നതിന് യുഎന്നിന്റെ മാത്രമല്ല, റിപ്പോർട്ടേഴ്സ് ബിയോണ്ട് ബോർഡേഴ്സ്, ആനംസ്റ്റി ഇന്റർ നാഷണൽ തുടങ്ങിയ വിവിധ സംഘടനകളുടെ റിപ്പോർട്ടുണ്ട്. ബിബിസി അടക്കമുള്ള വിവിധ ലോകമാധ്യമങ്ങൾ ഇത് പലതവണ വാർത്തയാക്കിയിട്ടുണ്ട്. അങ്ങനെ ഏത് രീതിയിലും നോക്കിയാലും ആർട്ടിക്കൾ 14ന്റെ പരീക്ഷയിൽ ഈ കേസ് കോടതിയിൽ പാസാകുമെന്നാണ് എന്റെ അഭിപ്രായം.

  • പാക്കിസ്ഥാനിലെ ഹിന്ദു ജനസംഖ്യയിൽ നേരിയ വർധനയുണ്ട്. ഇത് പീഡനം ഇല്ല എന്നതിന്റെ സാധൂകരണമായി കണക്കാക്കാൻ കഴിയുമോ?

ഇവിടെയാണ് പ്രശ്നം. പാക്കിസ്ഥാനിലെ ന്യുനപക്ഷങ്ങളിലെ ജനസംഖ്യാ വർധനവും ഇന്ത്യയിലെ ന്യുനപക്ഷങ്ങളുടെ ജനസംഖ്യാ വർധനവും തമ്മിൽ ഒന്ന് താരതമ്യം ചെയ്തുനോക്കൂ. ലിയാഖത്ത് അലിഖാനും നെഹറുവും തമ്മിലുള്ള ഉടമ്പടിയെന്നും പാക്കിസ്ഥാൻ നടപ്പാക്കിയിട്ടില്ല. നേരിയ ജനസംഖ്യാ വർധനവുണ്ട്് എന്നത് പീഡനം ഇല്ല എന്നതിന് അർഥമില്ല. പീഡനം ഇല്ലായിരുന്നെങ്കിൽ പാക് ന്യുനപക്ഷങ്ങളുടെ ജനസംഖ്യ ഇതിന്റെ എത്രയോ ഇരട്ടി ആവുമായിരുന്നെന്ന് ഉറപ്പാണ്. ഇത്തരം നേരിയ വർധന രേഖപ്പെടുത്തുന്ന സമയത്തുതന്നെയാണ് പീഡനത്തെക്കുറിച്ചുള്ള യു എൻ റിപ്പോർട്ട് പുറത്തുവരുന്നത്. അവിടെ നിന്ന് എത്രയേപേർ ഇന്ത്യയിലേക്ക് പലായനം ചെയ്തിട്ടുമുണ്ട്. ബംഗ്ലാദേശിലേക്കും വന്നാലും ഇതേ അവസ്ഥയാണ്. അഭിജിത്ത് മുഖർജിയെപ്പോലെുള്ള ബ്ലോഗർമാരെയും യുക്തിവാദികളെയും സ്വതന്ത്രചിന്തകരെയുമൊക്കെ, അരിഞ്ഞ് തള്ളുകയാണ് ബംഗ്ലാദേശിലെ മതമൗലികവാദികൾ ചെയ്യുന്നത്.

  • സി എ എയിൽ അപകടൊന്നും ഒന്നും ഇല്ലെന്ന് വ്യക്തമായിട്ടും കേരളത്തിൽ പ്രചാരണം മുഴവൻ മറിച്ചാണ്. എന്തായിരിക്കും ഇതിന്റെ കാരണം?

അതിനുപിന്നിൽ രാഷ്ട്രീയ കാരണങ്ങൾ തന്നെയാണ്. വോട്ടുബാങ്ക് രാഷ്ട്രീയം തന്നെയാണ്. ആധാർകാർഡ് തലയണക്കടയിൽ വെച്ച് ഉറങ്ങുന്ന രീതിയിലേക്ക് ഒരു സമൂഹത്തിൽ ഭീതി പടർത്തുന്നത് അപകടകരമാണ്. ഭീതി ആളുകളിൽ ഉണ്ടാക്കിയെടുക്കേണ്ടത് രാഷ്ട്രീയ പരമായ കാരണം കൂടിയാവാം. കേരളത്തിലെ സാഹചര്യത്തിൽ 27 ശതമാനം മുസ്ലിം പോപ്പുലേഷൻ ആണ്. നിഷപക്ഷമായി നമ്മൾ ചിന്തിച്ചാൽ ഈ മുസ്ലിം പോപ്പുലേഷന്റെ സ്വിങ്് ഏത്ഭാഗത്തേക്ക് വരുന്നുമോ, അവരാണ് കേരളത്തിൽ അധികാരത്തിൽ വരുന്നത്. ഈ വോട്ടുബാങ്ക് കൂടെ നിർത്തുന്നതിനായി ഇടതു-വലതുപക്ഷങ്ങൾ തമ്മിൽ എപ്പോഴും ഒരു മൽസരം ഉണ്ട്. അതാണ് ഇപ്പോഴും നടക്കുന്നത്. ഇന്ത്യൻ പൗരനെ ബാധിക്കാത്ത കാര്യത്തിൽ ഒരു ഭീതിയുണ്ടാക്കുകയും, അത് മുതലെടുക്കുകയുമാണ് ഇപ്പോൾ ചെയ്യുന്നത്. പലരും പ്രസംഗിക്കുന്നത് ഇത് എന്റെയും നിങ്ങളുടെയും പൗരത്വം എടുത്തുകളയാനുള്ള പദ്ധതിയായിട്ടാണ്. എന്നാൽ പൗരത്വം ഭേദഗതി നിയമം പൗരത്വം എടുത്തുകളയുകയല്ല കൊടുക്കുകയാണ് ചെയ്യുന്നത്.

  • മലപ്പുറത്തുണ്ടായ ഒരു പ്രകടനം ഒക്കെ നമ്മൾ കാണുകയുണ്ടായി. ഫാൻസി ഡ്രസ് പോലെ പച്ച പട്ടയും പച്ച ബെൽട്ടും ബനിയനും ഒക്കെ ഇട്ട് 1921 ആവർത്തിക്കുമെന്ന് പറഞ്ഞാണ് ഒരു ഭാഗത്ത് പ്രകടനം. അതിനുമറുപടിയായി മറുഭാഗത്ത് ഗുജറാത്ത് ആവർത്തിക്കുമെന്ന് പറഞ്ഞ് പ്രകടനവും നടക്കുന്നു. ഹിന്ദുത്വ ശക്തികൾ രാജ്യത്ത് ആഗ്രഹിക്കുന്നത് ഈ രീതിയിലുള്ള ഒരു പോളറൈസേഷൻ ആണ്. അപ്പോൾ മറ്റു പാർട്ടികളും ഈ ട്രാപ്പിൽ പെട്ടുപോയതാണോ?

തീർച്ചയായും. ഇതിൽ ബിജെപിയും മറ്റുള്ള പാർട്ടികളും ഒരുപോലെ രാഷ്ട്രീയ സാധ്യതകൾ പരിശോധിക്കുന്നുണ്ട്. എല്ലാവർക്കും വോട്ട് തന്നൊണ് പ്രധാനം.

  • പൗരത്വം എന്നത് കേരളത്തിന്റെ വിഷയമല്ല. എന്നിട്ടും കേരളാമുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ ഈ വിഷയത്തിൽ കേസിന് പോയിരിക്കയാണ്.

ഇവിടെ നമ്മുടെ സംസ്്ഥാനത്തിന് ഉള്ള അവകാശങ്ങൾ എന്തൊക്കെയാണെന്ന് മനസ്സിലാക്കണം. ഭരണഘടനയിൽതന്നെ യൂണിയൻ ലിസ്റ്റും സ്റ്റേറ്റ് ലിസ്റ്റും കൺകറൻഡ് ലിസ്റ്റുമുണ്ട്. പൗരത്വവുമായി ബന്ധപ്പെട്ട എന്തുകാര്യവും തീരുമാനിക്കുന്നത് കേന്ദ്രസർക്കാർ ആണ്. സംസ്ഥാനത്തിന് അതിൽ യാതൊരു റോളുമില്ല. ആർട്ടിക്കിൾ 11 പ്രകാരം പൗരത്വത്തിനുള്ള പരമാധികാരം പാർലിമെന്റിനാണ്. അപ്പോൾ നമ്മൾ എന്തിനാണ് കേസിന് പോയത് എന്നുചോദിച്ചാൽ രാഷ്ട്രീയം എന്നേ പറയാന കഴിയൂ. ഇവിടെ നടക്കുന്ന ഒരു മുസ്ലിം പ്രീണനം എന്നതുമാത്രമേ പറയാൻ കഴിയൂ. ഒരാൾക്ക് പൗരത്വം കൊടുക്കാൻ ശ്രീ പിണറായി വിജയന് കഴിയില്ല. മമതാബാനർജിക്ക് സാധിക്കില്ല. ഒരു മുഖ്യമന്ത്രിക്കും കഴിയില്ല.നമ്മുടെ നാട്ടിലുള്ള ഒരു അനധികൃത കുടിയേറ്റക്കാരൻ ഉണ്ടെങ്കിൽ അദ്ദേഹം ഈ നിയമ പ്രകാരം കേന്ദ്രത്തിന് നേരിട്ടാണ് അപേക്ഷ നൽകുക. അതിൽ സംസ്്ഥാനത്തിന് യായൊരു റോളുമില്ല. പിന്നെ എങ്ങനെയാണ് ഈ നിയമം കേരളത്തിൽ നടപ്പാക്കില്ല, ബംഗാളിൽ നടപ്പാക്കില്ല, ബീഹാറിൽ നടപ്പാക്കില്ല എന്നൊക്കെ മുഖ്യമന്ത്രിമാർക്ക് പറയാൻ കഴിയുന്നത് എന്ന് മനസ്സിലാവുന്നില്ല.

  • പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ടവർ എല്ലാം ഇപ്പോൾ പറയുന്നത് അതിൽ അത്ര വലിയ പ്രശനമില്ല. പ്രശ്നം മുഴുവൻ എൻ ആർ സിയിൽ ആണെന്നാണ്. അസമിൽ 19 ലക്ഷംപേർ പുറത്തായി. അതുപോലെയുള്ള അസം എൻആർസിയാണോ കേരളത്തിലും നടപ്പാവുക?

അസമിൽ എൻആർസി നടപ്പാക്കുന്നത് 1951ൽ നെഹ്റു പ്രധാനമന്ത്രിയായ സമയത്താണ്. അക്കാലം തൊട്ടേ കുടിയേറ്റം അവിടുത്തെ വലിയ പ്രശനം ആയിരുന്നു. തുടർന്ന് 1971ലെ ബംഗ്ലാദേശ് യുദ്ധ സമയത്തും വൻതോതിൽ ഇവിടേക്ക് കുടിയേറ്റം ഉണ്ടായി. ഇതോടെ തദ്ദേശീയവാസികൾ സംഘടിക്കകയും മണ്ണിന്റെ മക്കൾ വാദംപോലെ വലിയ പ്രക്ഷോഭം ഉണ്ടാവുകയും ചെയ്തു.

1971നു ശേഷം, കുടിയേറ്റ പ്രശ്‌നം മൂർധന്യാവസ്ഥയിൽ തുടരുന്ന സമയത്താണ്, 1979ൽ മംഗാൾദോയി ലോക്‌സഭ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് ഉണ്ടാകുന്നത്. ഏകേദശം 45000 ബംഗ്ലാദേശികൾ വോട്ടുകൾ രേഖപ്പെടുത്തി എന്ന് ആരോപിക്കപ്പെട്ടു. തുടർന്നുണ്ടായ രാഷ്ട്രീയ കലാപങ്ങൾ അസാം മുന്നേറ്റത്തിന് വഴിതെളിച്ചു. ആസാമീസ് സ്വത്വത്തിനും ജനസംഖ്യക്കും മേൽ ബംഗാളി ജനസംഖ്യ വർധിക്കുന്നതിനെതിരെ തുടങ്ങിയ ഈ സമരം പലതവണ അക്രമസ്വഭാവം പ്രകടിപ്പിച്ചു. അത് ഒടുവിൽ 1983ലെ നെല്ലി കൂട്ടക്കൊലയ്ക്കും വഴിവെച്ചു. ബ്രിട്ടീഷുകാരുടെ കാലത്ത് ആസാമിലേക്ക് കുടിയേറിപ്പാർത്ത, കിഴക്കൻ ബംഗാളിൽ വേരുകളുള്ള രണ്ടായിരത്തിലധികം മുസ്ലിംകളെ ആണ് വെറും ആറു മണിക്കൂർ സമയത്തിൽ കൂട്ടക്കൊല ചെയ്തത്. ഇതടക്കമുള്ള പലകാരണങ്ങളും അസംകരാറിലേക്ക് പോകാൻ കാരണമായിട്ടുണ്ട്.

ഒടുവിൽ, ആറു വർഷം നീണ്ടുനിന്ന ആസാം മുന്നേറ്റം 1985ൽ ആസാം കരാറിലൂടെഅവസാനിച്ചു. പ്രധാനമന്ത്രി രാജീവ് ഗാന്ധിയുമായി ആസാം മുന്നേറ്റത്തിലെ പ്രമുഖ കക്ഷികളായ ആസാം സ്റ്റുഡന്റ് യൂണിയനും ഓൾ ആസാം ഗനാ സംഗ്രാം പരിഷത്തുമാണ് ആസാം കരാറിൽ ഒപ്പു വെച്ചത്. ആസാം കരാർ പ്രസ്താവിച്ച ഏറ്റവും പ്രധാനപ്പെട്ട രണ്ടു കാര്യങ്ങൾ ഇവയാണ്. 1) 1971 മാർച്ച് 24 ന് ശേഷം ആസാമിലേക്ക് വന്ന എല്ലാവരും വിദേശികൾ ആണ്. 2) 1951ൽ തയാറാക്കിയ പൗരത്വ പട്ടിക പുതുക്കും.

ഇതിന്റെ ഭാഗമായാണ് അവിടെ എൻആർസി നടക്കുന്നത്. അതുപ്രകാരം അസമിൽ ഒരാൾ അസമിൽ ജനിച്ചു വളർന്നാൽ മാത്രം പൗരത്വം കിട്ടില്ല. നിങ്ങളുടെ രക്ഷിതാക്കൾ കുടിയേറ്റക്കാർ അല്ലെന്നകൂടി തെളിയിക്കണം. അതാണ് മുത്തഛന്റെ രേഖ ഹാജരാക്കണം എന്നൊക്കെ പറയുന്നത്. ്എന്നാൽ കേരളത്തിൽ അടക്കം ഇതിന്റെ ആവശ്യം ഇല്ല.

  • പൂർവികരുടെ രേഖകാണിക്കണം എന്നത് അസമിൽ മാത്രമല്ലേ?

അത് അസമിൽ മാത്രമാണ്. അസം എൻആർസി സ്പെഷ്യൽ ആണ്. 19ലക്ഷം ആളുകൾ അസം എൻആർസിയിൽ നിന്ന് പുറത്തുപോയി എന്ന് പറയുമ്പോൾ മൂന്നരക്കോടിയോളം ആളുകൾ രേഖകൾ എല്ലാം കാണിച്ചുവെന്ന് മനസ്സിലാക്കണം. ബാക്കി പുറത്തായവരിൽ എല്ലാവരെയും ഉടനടി ഡിറ്റൻഷൻ ക്യാമ്പിലേക്ക് അയക്കുന്നില്ല. ഇതിൽ രേഖകളിലുള്ള മിസ്മാച്ച് കൊണ്ട് പുറത്തായവർ ഉണ്ട്, രേഖകൾ ഹാജരാക്കാൻ കഴിയാത്തതുകൊണ്ട് പുറത്തായവർ ഉണ്ട്, യഥാർഥത്തിലുള്ള കുടിയേറ്റക്കാരുമുണ്ട്. ഫൈനൽ എൻആർസി വന്നതിനശേഷം 120 ദിവസത്തിനുള്ളിൽ ഇവർക്ക് അനോമലികൾ പരിഹരിക്കാൻ അവസരം കൊടുത്തിട്ടുണ്ട്. അവർ ഫോറിനഴ്സ് ട്രിബൂണലിനെയാണ് സമീപിക്കേണ്ടത്. അവിടെ തീർപ്പുണ്ടായില്ലെങ്കിൽ അവർക്ക് ഹൈക്കോടതിയെ സമീപിക്കാം. അവിടെ നിന്ന് സുപ്രീം കോടതിയെ സമീപിക്കാം. അത്രയും കാലം ഇവരുടെ പൗരത്വ അവകാശങ്ങൾ ഒന്നും റദ്ദുചെയ്യുന്നില്ല. അസം എൻആർസി കോടതിയുടെ മേൽനോട്ടത്തിലാണ് നടന്നത്. യാതൊരു രഹസ്യ സ്വഭാവവും ഇല്ല.

ഇനി ബൈ ബെർത്ത് വഴിയുള്ള പൗരത്വമാണ് എൻആർസി പരിശോധിക്കുന്നത്. ബൈ രജിസ്ട്രേഷൻ വഴിയുള്ള പൗരത്വം അപ്പോഴും ഉണ്ട്. സിറ്റിസൺഷിപ്പ് ബൈ രജിസ്ട്രഷൻ എന്ന ഒരു വകുപ്പുപോലും പലർക്കും അറിയില്ല. ജന്മം വഴി, ബന്ധുത്വം വഴി, രജിസ്ട്രഷൻ വഴി, ന്വാച്ചറലൈസേഷൻ വഴി എന്നിങ്ങനെ പല രീതിയിൽ പൗരത്വം ലഭിക്കും. ഒരു ഇല്ലീഗൽ മൈഗ്രൻഡ് ഇവിടെ എത്തിയ വിവാഹം കഴിച്ച് ഒരു കുട്ടിയുണ്ടായാൽ, അയാൾക്ക് ഈ വകുപ്പ് ഉപയോഗിക്കാം. എഴുവർഷം ഇന്ത്യയിൽ താമസിക്കുന്ന കുട്ടിക്ക് 18 വയസ്സായാൽ സ്വാഭാവികമായി പൗരത്വത്തിന് അപേക്ഷിക്കാം. ഇവിടെ ഹിന്ദുവിനും മുസ്ലീമിനും ഒന്നും യാതൊരു വിവേചനവും ഇല്ല. ഇതിലൊന്നും സംസ്ഥാനത്തിന് യാതൊരു റോളുമില്ല. ഇതിൽ മതത്തിനും യാതൊരു റോളുമില്ല. ഇന്ത്യയിൽ ജനിച്ചിരിക്കുന്നവർ എന്ന് മാത്രമാണ് നോക്കുന്നത്.

  •  കേരളത്തിൽ ആരും മുത്തഛന്റെ രേഖകൾ അന്വേഷിച്ച് നടക്കേണ്ടെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എൻആർസി കേരളത്തിൽ നടപ്പാക്കുയാണെങ്കിൽ അത് ഇങ്ങനെ ആയിരിക്കുമോ?

തീർച്ചയായും അല്ല. അത് അസമിന് മാത്രമാണ്. അസം കരാറിന്റെ ഭാഗമാണ്. ഇപ്പോൾ കാണുന്ന എൻആർസി അസം സ്പെഷ്യൽ ആണ്. ഇത് ഒന്നും ബിജെപിയുടെ അജണ്ടയല്ല. കാലാകാലങ്ങളിൽ വരുന്ന സർക്കാറുകളുടെ തുടർച്ചയാണ്. തുടക്കം മുതൽ തന്നെ രാഷ്ട്രത്തിന്റെ മനസ്സിൽ എൻആർസിയുണ്ട്.

  • പാർലിമെന്റിൽ അമിത്ഷാ പറഞ്ഞതിലും പിശക് വന്നിട്ടില്ലേ. അസം മോഡലിൽ എൻആർസി നടപ്പാക്കും എന്നല്ലേ അദ്ദേഹം പറഞ്ഞത്.

ശരിയാണ്. അസം സപെഷ്യൽ ആണ്. അസം മോഡൽ രാജ്യവ്യാപകമായി നടപ്പാക്കാൻ ആവില്ല. ഇന്ത്യയിൽ പൗരത്വം കൊടുക്കുന്നത് 55 നിയമവും പിന്നീടുള്ള ഭേദഗതികളും അനുസരിച്ചാണ്. ഇവിടെ ഒരാളും മുത്തഛന്റെ രേഖകൾ ഹാജരാക്കേണ്ടി വരില്ല. പിണറായി വിജയൻ പറഞ്ഞതുപോലുള്ള യാതൊരു ആശങ്കക്കും അടിസ്ഥാനമില്ല.

  • ഫക്രുദ്ദീൻ അലി അഹമ്മദിന്റെ ഒരു ബന്ധു പുറത്തായതും കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത ജവാൻ സനാവുള്ള ഖാനും പുറത്തായതുമാണ് പ്രധാനമായും അസം എൻആർസിക്കെതിരെ ആരോപണമായി ഉയരുന്നത്.

ഫക്രുദീൻ അലി അഹമ്മദിന്റെ കുടുംബം എന്നത് അദ്ദേഹത്തിന്റെ സഹോദരനുമായി ബന്ധപ്പെട്ട താവഴിയാണ്. ഒരു വെരിഫിക്കേഷൻ നടക്കുന്ന ഹെൽപ്പ് ഡെസ്‌ക്കിന്റെ അടുത്തുപോയി ഞാൻ ഇന്നയാളുടെ ഇന്നയാളാണ് എന്ന് പറയുന്നതുകൊണ്ട് കാര്യമില്ല. വാക്കാൽ അവർക്ക് അത് ചെയ്യാൻ കഴിയില്ല. ഞാൻ വില്ലേജ്് ഓഫീസിൽപോയി ഇന്നയാളാണെന്ന് പറഞ്ഞിട്ട് കാര്യമില്ല. രേഖകൾ ആണ് പ്രധാനം. ഇവിടെ ഇദ്ദേഹത്തിന് ആ ബുന്ധുത്വം തെളിയിക്കുന്ന രേഖ ഹാജരാക്കാൻ കഴിഞ്ഞിട്ടില്ല. മറ്റൊരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം ഇങ്ങനെ പറയുന്നുണ്ട്. സ്ഥലം വാങ്ങിയ രേഖ ഒരു ആധികാരിക രേഖയാണെന്ന് കരുതി ഞാൻ ആധാരം നാട്ടിൽപോയി വാങ്ങി കൊണ്ടുവന്നപ്പോഴേക്കും ഈ ഹെൽപ്പ് ഡെസ്‌ക്ക് പ്രവർത്തനം അവസാനിപ്പിച്ചു. രേഖകൾ ഹാജരാക്കാനുള്ള സമയം അവസാനിച്ചു. പിന്നെ അവർക്ക് കഴിയുന്നത് അടുത്ത 120 ദിവസത്തിനുള്ളിൽ ട്രിബ്യൂണലിൽ അപ്പീൽ പോവുക എന്നതാണ്. കൃത്യ സമയത്ത് രേഖകൾ സമീപിക്കാൻ കഴിയാത്തതുകൊണ്ട് മാത്രമാണ് ഫക്രുദീൻ അലി അഹമ്മദിന്റെ ബന്ധു പൗരത്വ രജിസ്റ്ററിൽനിന്ന് പുറത്തായത്.

കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത സനാവുള്ള ഖാന്റെ കാര്യത്തിൽ രണ്ടുകാര്യമാണ് സംഭവിച്ചത്. അദ്ദേഹം ജനിച്ചിരിക്കുന്ന വർഷം 1967 ആണ്. എന്നാൽ അദ്ദേഹം കൊടുത്തിരിക്കുന്ന തീയതി 78 എന്നാണ്. ഈ ക്ലറിക്കൻ എറർ പ്രശ്നമായി. അതോടെ അത് സസ്പെക്റ്റഡ് ഐഡന്റിറ്റി ആയി മാറി. ഇനി മറ്റൊരു കാര്യം. 2008ൽ ഇദ്ദേഹത്തിനെതിരെ ഒരു കേസ് ഉണ്ടായിരുന്നു. ഫോറിനഴ്സ് ട്രിബ്യൂണലിൽ ഇദ്ദേഹത്തിനെതിരെ സഹപ്രവർത്തകരോ മറ്റോ ഒരു കേസ് കൊടുത്തിരുന്നു. ഇദ്ദേഹം ഇന്ത്യൻ പൗരനല്ല എന്നായിരുന്നു ആരോപണം. അന്ന് എൻആർസി വിവാദം ഉണ്ടായിരുന്നില്ല. അതിനെ തുടർന്നുള്ള അന്വേഷണങ്ങൾ നടക്കയാണ്. ആ അന്വേഷണങ്ങളുടെ ഭാഗമായാണ് നടപടി. ഇദ്ദേഹം ഇവിടെ നിന്നുള്ള എൻ്വആർസിയുടെ കരടിൽനിന്ന് പുറത്തുപോവുകയും ചെയ്തതോടെ, ഈ പഴയ കേസ് സജീവമായി. അതിന്റെപേരിലാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. നേരത്തെയുണ്ടായ കേസും, ഫോറിനഴ്സ് ആക്റ്റും, ട്രിബൂണൽ വിധിയും അനുസരിച്ചാണ് ഇദ്ദേഹം ഡിറ്റൻഷൻ സെന്ററിലേക്ക് പോയത്. അല്ലാതെ അത് സിഎഎയോ എൻആർസിയോ വെച്ചിട്ടല്ല. തുടർന്ന് അടുത്ത ദിവസം തന്നെ അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിക്കുകയും ചെയ്തു.

സത്യം ഇങ്ങനെയായിരിക്കേ ഇതൊന്നും പറയാതെ രാഷ്ട്രീയ മുതലെടുപ്പിനാണ് കേരളത്തിൽ ശ്രമിക്കുന്നത്.

(തുടരും).

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP