Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുതലും പലിശയും തിരിച്ച് കൊടുത്തിട്ടും സ്ഥലം തിരിച്ചെഴുതിയില്ല; മകളുടെ കല്യാണത്തിന് സ്വർണം തരാമെന്ന് പറഞ്ഞ് കബളിപ്പിച്ചു: മനുഷ്യ സ്‌നേഹിയായ ബോബി ചെമ്മണ്ണൂരിന്റെ ചതിയെക്കുറിച്ച് ഒരു പാവപ്പെട്ടവന് പറയാനുള്ളത്‌

മുതലും പലിശയും തിരിച്ച് കൊടുത്തിട്ടും സ്ഥലം തിരിച്ചെഴുതിയില്ല; മകളുടെ കല്യാണത്തിന് സ്വർണം തരാമെന്ന് പറഞ്ഞ് കബളിപ്പിച്ചു: മനുഷ്യ സ്‌നേഹിയായ ബോബി ചെമ്മണ്ണൂരിന്റെ ചതിയെക്കുറിച്ച് ഒരു പാവപ്പെട്ടവന് പറയാനുള്ളത്‌

എം പി റാഫി

കേരളം കണ്ട ഏറ്റവും വലിയ മനുഷ്യസ്‌നേഹി ആരെന്ന് പുതിയ തലമുറയില്പെട്ട ആരോടെങ്കിലും ചോദിച്ചാൽ അവർക്ക് പറയാനുള്ളത് ബോബി ചെമ്മണ്ണൂർ എന്നായിരിക്കും. കേരളത്തിന്റെ അങ്ങോളം ഇങ്ങോളം 842 കിലോമീറ്റർ മനുഷ്യസ്‌നേഹത്തിന്റെ മന്ത്രം ഓതി ഓടിത്തളർന്ന ബോബിയെ സ്തുതിക്കാൻ മാദ്ധ്യമങ്ങൾക്ക് വാക്കുകളേ തികയുന്നില്ല. ഓടിത്തളർന്നു ബോബി എവിടെയെങ്കിലും ഒന്നു നിന്നപ്പോൾ അവിടെയൊക്കെ പാവങ്ങൾക്ക് വിതരണം ചെയ്തത് ലക്ഷങ്ങൾ ആണ്. അതൊക്കെ ഒപ്പിയെടുക്കാൻ കേരളത്തിലെ എല്ലാ ചാനലുകളും പത്രങ്ങളും ഒപ്പം നിരന്നു. എന്നാൽ ഈ വാരിക്കോരി കൊടുത്തതും ചാനലുകൾക്കും പത്രങ്ങൾക്കും സ്തുതിയെഴുതാൻ നൽകിയതും ഒക്കെ പാവപ്പെട്ടവന്റെ കഴുത്തിന് പിടിച്ച് ഞെക്കിപ്പിഴിഞ്ഞ് ഉണ്ടാക്കിയതാണ് എന്നു മാത്രം ആരും കണ്ടില്ല. കോടികളുടെ പരസ്യം വലിച്ചെറിയുമ്പോൾ അത് കാണാൻ ആർക്ക് സാധിക്കും?

രമേശ് ചെന്നിത്തല എന്ന ആഭ്യന്തരമന്ത്രി അത്യാവശ്യം കണ്ണടയ്ക്കുകയും മുതലാളിമാരുടെ സ്വാധീനത്തിൽ വീഴാത്ത പൊലീസ് ഉദ്യോഗസ്ഥരെ സംസ്ഥാനത്ത് അവശേഷിപ്പിക്കുകയും ചെയ്തതു കൊണ്ട് ഒരു പാവപ്പെട്ടവന്റെ കണ്ണീരിന്റെ പേരിൽ കോഴിക്കോട് പൊലീസ് ഒരു കേസ് എടുത്തു. ആ കേസ് അധികാരത്തിന്റെ സ്വാധീന വലയത്തില്പെട്ട് ഇല്ലാതായി തീരേണ്ടതാണ് സാധാരണ ഗതിക്ക്. കാരണം വഴിയെ പോകുന്നവർ തുമ്മിയാൽ വാർത്തയാക്കുന്ന പത്രങ്ങളും ചാനലുകളും ബോബി മുതലാളിയുടെ വാർത്ത കൊടുക്കില്ലല്ലോ. എന്നാൽ ഈ സംഭവം മറുനാടൻ മലയാളിയുടെ ശ്രദ്ധയില്പെടുത്തിയതോടെ ചിത്രം മാറി മറിഞ്ഞു. ബോബി ചെമ്മണ്ണൂർ എന്ന കഴുത്തറുപ്പൻ പലിശക്കാരന്റെ മനുഷ്യ സ്‌നേഹത്തിന്റെ യഥാർത്ഥ മുഖം അങ്ങനെ പുറം ലോകം അറിയുകയാണ്.

ബോബി ചെമ്മണ്ണൂർ എന്ന മനുഷ്യസ്‌നേഹി കിടപ്പാടം വരെ വില്പിച്ച് തെരുവിൽ ഇറക്കിയ ഒരു പാവപ്പെട്ട ഓട്ടോറിക്ഷക്കാരനാണ് ജ്യോതീന്ദ്രൻ എന്ന പരാതിക്കാരൻ. ജ്യോതീന്ദ്രനെക്കുറിച്ച് മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തതോടെ ബോബി ചെമ്മണ്ണൂർ തന്നെ നേരിട്ടിറങ്ങി വിശദീകരണം നൽകിയിരുന്നു. ആ ജ്യോതീന്ദ്രനെ കണ്ടെത്തി യഥാർത്ഥത്തിൽ നടന്ന കഥകൾ ഞങ്ങൾ തിരക്കിയപ്പോൾ വെളിപ്പെടുന്നത് ഞെട്ടിക്കുന്ന ചൂഷണത്തിന്റെയും ഗുണ്ടായിസത്തിന്റെയും കഥകളാണ്. കോടീശ്വരനായ ബോബി ചെമ്മണ്ണൂർ ജ്യോതീന്ദ്രന്റൈ ഭൂമി എഴുതിയ വാങ്ങിയത് സ്വന്തം പേരിലാണ്. ഒരു ജ്യോതീന്ദ്രന് ഇങ്ങനെ കാര്യങ്ങൾ പറയാനുണ്ടെങ്കിൽ ഇതുവരെ ഒന്നും മിണ്ടാത്ത എത്ര ജ്യോതീന്ദ്രന്മാർ ഉണ്ടാകും. എന്തായാലും ജ്യോതീന്ദ്രനിലേക്ക് ഞങ്ങൾ നേരിട്ട് പോകുകയാണ്....

പതിനേഴ് വർഷം മുമ്പാണ് ബോബി ചെമ്മണ്ണൂർ ഗ്രൂപ്പിൽ നിന്നും പലിശക്ക് 50,000 രൂപ വാങ്ങിയത്. അന്ന് പണം നൽകിയതിന് ഈടായി 12.85 സെന്റ് സ്ഥലം അവർക്ക് രജിസ്റ്റർ ചെയ്ത് നൽകിയിരുന്നു. മുതലും പലിശയും പിന്നീട് ഘട്ടം ഘട്ടമായി പത്തു വർഷം വരെ മൂന്നര ലക്ഷത്തിലധികം തുക മടക്കിയടച്ചതുമാണ്. സാമ്പത്തികമായി ബുദ്ധിമുട്ടായതിനാൽ പെട്ടെന്ന് ഈ തൂക തിരിച്ചടയ്ക്കാൻ സാധിച്ചിരുന്നില്ല, അതുകൊണ്ടാണ് ഇത് നീണ്ടു പോയത്. എന്നിട്ടും അവർ സ്ഥലം തിരിച്ചു രജിസ്റ്റർ ചെയ്തു തന്നിരുന്നില്ല. പിന്നീട് മകളുടെ വിവാഹത്തിന് സ്വർണം കടമായി നൽകാമെന്ന് പറഞ്ഞു. ഈ ഉറപ്പ് നൽകിയ ചെമ്മണ്ണൂരിന്റെ എം.ഡി മകളുടെ വിവാഹത്തിന് നാലു ദിവസം മാത്രം ബാക്കിയുള്ളപ്പോൾ സ്വർണം നൽകണമെങ്കിൽ ഇപ്പോൾ താമസിക്കുന്ന വീടും സ്ഥലവും അവർക്ക് എഴുതി നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതോടെ എല്ലാ അർത്ഥത്തിലും ഞങ്ങൾ തകർന്നു.

24 വർഷമായി ഞാൻ പല വാഹനങ്ങളിലായി ഡ്രൈവർ പണി എടുത്ത് വരികയാണ്. ബസും ലോറിയും ഓട്ടോയും മാറി മാറി ഓടിച്ചു. ഞാനും ഭാര്യയും രണ്ടു മക്കളുമുള്ള എന്റെ കുടുംബം ഇപ്പോൾ ബാങ്കിൽ നിന്നും ജപ്തി നോട്ടീസ് വന്ന 14 സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ചെറിയ ഓട് വീട്ടിലാണ് താമസിക്കുന്നത്. രണ്ടു വർഷമായി ചേളന്നൂരിൽ ഓട്ടോ ഓടിച്ചാണ് ഉപജീവനം. രാവും പകലും വ്യത്യാസമില്ലാതെ ഓട്ടോ ഓടിച്ചു കിട്ടുന്നതിൽ നിന്നുള്ള പണം മാത്രമാണ് ഞങ്ങളുടെ ഏക വരുമാനം. 1997 ൽ ഞാൻ ചെമ്മണ്ണൂരിൽ നിന്നും 50,000 രൂപ കടം വാങ്ങുമ്പോൾ അന്ന് ലോറി ഡ്രൈവറായിരുന്നു. ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന എന്റെ ചിലവിനും മറ്റു ആവശ്യങ്ങൾക്കും വേണ്ടിയായിരുന്നു അത്രയും പണം വാങ്ങിയത്.

നാട്ടിൽ തന്നെയുള്ള ഒരു സുഹൃത്ത് പറഞ്ഞതനുസരിച്ചാണ് 1997ൽ ഞാൻ ചെമ്മണ്ണൂരിൽ നിന്നും പണം പലിശക്ക് കടം വാങ്ങുന്നത്. എന്നെ പരിചയപ്പെടുത്തിയ ആ സുഹൃത്ത് പല ബിസിനസ് ആവശ്യങ്ങൾക്കും ചെമ്മണ്ണൂരിൽ നിന്ന് പണം ഇടയ്ക്ക് പലിശക്കെടുക്കാറുണ്ട്. അന്ന് പണം വാങ്ങുമ്പോൾ ചെമ്മണ്ണൂർ അധികൃതർ പറഞ്ഞിരുന്നത് സ്വത്ത് ബോബിയുടെ പേരിൽ രജിസ്റ്റർ ചെയ്യണം പിന്നീട് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ ബോബി അധികാരപ്പെടുത്തുന്ന വിദഗ്ദർ മുഖേന തിരിച്ചു നൽകുമെന്നായിരുന്നു വാഗ്ദാനം. അങ്ങിനെയാണ് 12.85 സെന്റ് സ്ഥലം പണയപ്പെടുത്തി ബോബിയുടെ പേരിൽ രജിസ്റ്റർ ചെയ്തു കൊടുക്കുന്നത്.

 

പിന്നീട് ഇവർ ഇതിന്റെ പേരിൽ എന്നെ നിരന്തരമായി ബുദ്ധിമുട്ടിക്കാൻ തുടങ്ങി. ആ സമയത്ത് ബസ്സിലാണ് ജോലി. പാളയം ചെമ്മണ്ണൂർ എം.ഡി ശ്രീകുമാറും, ജോൺ തൃശ്ശൂരും ചേർന്ന് പലതവണ പലിശയുടെ പേരും പറഞ്ഞ് ഞാൻ ജോലി ചെയ്തിരുന്ന ബസ് തടയുകയും പിടിച്ചിറക്കുകയും ചെയ്തിരുന്നു. വണ്ടി പോവാൻ പറ്റില്ലെന്നു പറഞ്ഞ് തീരെ മനുഷ്യത്ത്വ മില്ലാതെയാണ് അവർ പണം പിരിക്കാൻ വന്നിരുന്നത്. 1997 മുതൽ പത്തു വർഷം വരെ 50,000 രൂപ മുതലും മൂന്നു ലക്ഷം രൂപ പലിശയുമടക്കം ഞാൻ മൂന്നര ലക്ഷം രൂപ അടയ്ച്ചു തീർത്തു.

ആറ് വർഷം മുമ്പ് ഈ ഇടപാടുകളെല്ലാം തീർത്ത ശേഷം ഈടായി നൽകിയ ഭൂമിയുടെ ആധാരം എനിക്ക് തിരിച്ചു തന്നു. പക്ഷെ അപ്പോഴും രജിസ്‌ട്രേഷൻ ബോബിയുടെ പേരിലായിരുന്നു. ബോബി മെസിസ്സിനി അപ്പാർട്ട്‌മെന്റ്, എരഞ്ഞിപ്പാലം, കോഴിക്കോട് എന്നായിരുന്നു ഭൂമി രജിസ്റ്റർ ചെയ്തത്. മുതലും പലിശയും അടയ്ച്ച ശേഷം പല തവണ ഭൂമി രജിസ്റ്റർ ചെയ്തുതരാൻ ഞാൻ എം.ഡി ശ്രീകുമാറിനെ ബന്ധപ്പെട്ടിരുന്നു. പക്ഷെ, ബോബി വിദേശത്താണെന്നും മറ്റും കാരണങ്ങൾ പറഞ്ഞ് ശ്രീകുമാർ എന്നെ ഒഴിവാക്കുകയായിരുന്നു. ഭൂമി തിരിച്ചു രജിസ്റ്റർ ചെയ്തു തരാൻ തടസ്സം നിന്നത് പ്രധാനമായും ശ്രീകുമാറായിരുന്നു. പല ഒഴിവുകഴിവുകളും പറഞ്ഞ് അവർ എന്റെ മകളുടെ വിവാഹം വരെ നീട്ടിക്കൊണ്ടുപോയി.

കഴിഞ്ഞ മെയ് പതിനൊന്നിനായിരുന്നു മകളുടെ വിവാഹം. വിവാഹത്തിന് ഒരു മാസം മുമ്പ് ഞാൻ പാളയത്തെ ചെമ്മണ്ണൂർ ജൂവലറിയിൽ ഞാൻ പോയിരുന്നു. സ്ഥലം രജിസ്റ്റർ ചെയ്തു തരണമെന്നും മകളുടെ വിവാഹാവശ്യത്തിന് പണ്ടം ആവശ്യമുണ്ടെന്നും അവരെ അറിയിച്ചു. അപ്പോൾ എം.ഡി ശ്രീകുമാർ പറഞ്ഞു നിങ്ങളുടെ പേരിലുള്ള സ്ഥലം ഞങ്ങളുടെ കൈവശമുണ്ട് അത് സെക്ക്യൂരിറ്റിയായി വേണമെങ്കിൽ സ്വർണം തരാമെന്ന്. ഇതനുസരിച്ച് അവരുടെ എക്‌സിക്യൂട്ടീവ്‌സും മറ്റു ജീവനക്കാരുമൊക്കെ മകളുടെ വിവാഹത്തിന് പത്തു ദിവസം ബാക്കിയുണ്ടായിരിക്കെ വീട്ടിൽ വന്ന് കത്തൊക്കെ വാങ്ങിപ്പോയി സ്വർണ്ണത്തിനുള്ള ഉറപ്പെല്ലാം നൽകി.

 

മകളുടെ വിവാഹത്തിനുള്ള സ്വർണം സഹായം കടമായി കിട്ടിയല്ലോ എന്ന സന്തോഷത്തിലായിരുന്നു ഞാനും കുടുംബവും. കണ്ണങ്കര റിട്ടേഡ് ട്രാഫിക്ക് എ.എസ്.ഐ ചന്ദ്രശേഖരകുറുപ്പിനോടപ്പമായിരുന്നു അന്ന് ചെമ്മണ്ണൂരിൽ നിന്നും ശ്രീകുമാറും ജീവനക്കാരും എത്തിയത്. ശേഷം എന്റെ കയ്യിലുണ്ടായിരുന്ന ഭൂമിയുടെ ആധാരം എ.എസ്.ഐ മുഖേന അവർ വാങ്ങിച്ചു. അന്നു തന്നെ 25 പവൻ സ്വർണ്ണത്തിനുള്ള എസ്റ്റിമേറ്റും കല്യാണകത്തും വാങ്ങിച്ചു. ആധാരം വാങ്ങുമ്പോൾ ഇവർ പറഞ്ഞിരുന്നത് പഴയ ഇടപാടിൽ 14,000 രൂപ ബാക്കിയുണ്ടെന്നും 1997 മുതലുള്ള പലിശയും കൂടുമ്പോൾ 78,000 രൂപ ഇനിയും അടയ്‌ക്കേണ്ടി വരുമെന്നായിരുന്നു. എന്നാൽ മാത്രമെ ഭൂമി തിരിച്ചു രജിസ്റ്റർ ചെയ്ത് തരികയുള്ളൂ.

ഇപ്പോൾ നൽകുന്ന 25 പവന് പലിശ വേണ്ട. 15 ശതമാനം പണിക്കൂലി സ്വർണ്ണത്തിനു വേണ്ടി വരും. 11 ന് വിവാഹം കഴിഞ്ഞ് 12 നു തന്നെ തിരിച്ചു നൽകുകയാണെങ്കിൽ പണിക്കൂലി നാലര ശതമാനം നൽകിയാൽ മതി. മുൻപത്തെ ബാക്കി 78,000 രൂപയും ഈ പണ്ടത്തിന്റെ കൂടെ തിരിച്ചടക്കണം അതിന് മൂന്നു മാസത്തെ സമയവും തരാം എന്നാണ് അവർ പറഞ്ഞിരുന്നത്. അപ്പോൾ തിരിച്ചു രജിസ്റ്റർ ചെയ്തു തരാമെന്നുമാണ് പറഞ്ഞിരുന്നത്. ഈ ഡിമാന്റ് ഞാൻ അംഗികരിച്ചതുമാണ് എന്റെ സ്വത്ത് പണയം വച്ചാണല്ലോ സ്വർണം എടുത്തിരുന്നത്.

ഇങ്ങനെയെല്ലാം പറഞ്ഞുറപ്പിച്ചെങ്കിലും വിവാഹത്തിന് വെറും നാലു ദിവസം മാത്രം ബാക്കിനിൽക്കേയാണ് ഇപ്പോൾ താമസിക്കുന്ന വീടും സ്ഥലവും അവരുടെ പേരിൽ രജിസ്റ്റർ ചെയ്തു കൊടുത്തില്ലെങ്കിൽ സ്വർണം തരാൻ പറ്റില്ലെന്ന് പറഞ്ഞ് എം.ഡി ശ്രീകുമാർ, ദീപക് തുടങ്ങി നാലഞ്ചു പേർ വീട്ടിൽ വന്നു പറയുന്നത്. ഈ സംഭവം എനിക്കും കുടുംബത്തിനും താങ്ങാൻ കഴിഞ്ഞില്ല. ഭാര്യ ആത്മഹത്യക്കു ശ്രമിച്ചു. പിന്നീട് നാട്ടുകാരെല്ലാം ചേർന്ന് പിരിവെടുത്ത് ഇരുപത് പവൻ തികച്ച് മകളുടെ വിവാഹം നടത്തുകയാണുണ്ടായത്. ഇതിനു ശേഷം തന്നെ ശ്രീകുമാറിനെതിരെ പരാതി കൊടുക്കുവാൻ നാട്ടുകരും ചേർന്ന് പല വക്കീലന്മാരെയും സമീപിച്ചിരുന്നു. കോഴിക്കോട്ടെ പല കോടതികളിലായി നിരവധി കേസുകളിൽ ശ്രീകുമാർ ദിവസവും കോടതി കയറി ഇറങ്ങുകയായിരുന്നെന്ന് അപ്പോഴാണ് മനസ്സിലായത്. ഇതെല്ലാം തന്നെ സ്വത്ത് വാങ്ങിയതും ഗോൾഡ് വാങ്ങിയതുമായ കേസുകളാണ്. ഈ കേസിനുള്ള ചിലവും വക്കീലിനെയും ബോബി തന്നെ ഏർപ്പാട് ചെയ്തു കൊടുത്തതാണ്.

ബോബിയുടെ നമ്പറും അഡ്രസുമൊക്കെ പലപ്രവശ്യം ഞാൻ ഇവരോട് ചോദിച്ചെങ്കിലും ആരും തരാൻ തയ്യാറായില്ല. ബോബി ഇവിടെയില്ല വിദേശത്താണെന്നായിരുന്നു മറുപടി. ബോബി പറയുന്നത് പോലെ പാളയം ചെമ്മണ്ണൂർ ജൂവലറിയിലെ മുൻ ജീവനക്കാരൻ ലിനീഷ് ആണ് പരാതി നൽകിയെന്നത് ശരിയല്ല. തികച്ചും തെറ്റാണ്. എന്തിനാണ് ലിനീഷിന്റെയോ മറ്റൊരാളുടെയോ സഹായം ഇക്കാര്യത്തിൽ. നമുക്ക് നമ്മുടെ മുതലും പണവുമാണ് നഷ്ടപ്പെട്ടു. അതുകൊണ്ടാണ് പരാതി കൊടുത്തത്. ഇതിന് എന്തിനാണ് മറ്റൊരാളുടെ സഹായം.

അങ്ങിനെയെങ്കിൽ ചെമ്മണ്ണൂരിനെതിരെ ഇനിയും നിരവധി പേർക്ക് ഇതേ പരാതികളുണ്ട്. ഇതെല്ലാം ലിനീഷ് പറഞ്ഞതു കൊണ്ടാണോ..? എന്നെ പോലെ മുതൽ നഷ്ടപ്പെട്ട നിരവധിപേർ ഇനിയും ഉണ്ട്. കിനാലൂർ, പാലത്ത്, അത്തോളി ഇവിടങ്ങളിലെയെല്ലാം നിരവധി പേർക്ക് സ്വത്ത് നഷ്ടപ്പെട്ടിട്ടുണ്ട്. ഇതിൽ ഞാൻ മാത്രമാണ് പരാതി നൽകിയത് ഞാൻ തലപോയാലും ഇതിൽ ഉറച്ചു നിൽക്കും. മുഴുവൻ പ്രാദേശിക ചാനലുകളെയും പത്രങ്ങളെയും ക്ഷണിച്ച് വാർത്താസമ്മേളനം വിളിക്കും. നീതി ലഭിക്കുന്നതു വരെ ഞാനും ഭാര്യയും കമ്മീഷണർ ഓഫീസിന്റെ മുന്നിൽ നിരാഹാരമിരിക്കും. കമ്മീഷണർക്കു പുറമെ ആധാരത്തിന്റ കോപ്പി ഉൾപ്പെടെയുള്ള രേഖകൾ വച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്കും കോഴിക്കോട് ജില്ലാ കളക്ടർക്കും ഞാൻ പരാതി നൽകിയിട്ടുണ്ട്. ജ്യോതീന്ദ്രൻ ഉറച്ച ശബ്ദത്തിൽതന്നെ പറഞ്ഞു നിർത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP