Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇത് തെറ്റുകൾ തിരുത്താൻ മടിയില്ലാത്ത ജനങ്ങളുടെ സർക്കാർ; അതിരപള്ളിയിൽ ഏകപക്ഷീയ തീരുമാനമുണ്ടാകില്ല; സർക്കാറിന്റെ പ്രകടനം തൃപ്തികരം; സിപിഐയുടെ പരാമർശങ്ങൾ താൻ കൂടി അംഗമായ മന്ത്രിസഭയ്ക്ക് എതിരെ; നിർദ്ദേശങ്ങളേയും വിമർശനമായി മാധ്യമങ്ങൾ വ്യാഖ്യാനിക്കുന്നു; മന്ത്രി വി എസ് സുനിൽകുമാർ മറുനാടനോട് പറഞ്ഞത്

ഇത് തെറ്റുകൾ തിരുത്താൻ മടിയില്ലാത്ത ജനങ്ങളുടെ സർക്കാർ; അതിരപള്ളിയിൽ ഏകപക്ഷീയ തീരുമാനമുണ്ടാകില്ല; സർക്കാറിന്റെ പ്രകടനം തൃപ്തികരം; സിപിഐയുടെ പരാമർശങ്ങൾ താൻ കൂടി അംഗമായ മന്ത്രിസഭയ്ക്ക് എതിരെ; നിർദ്ദേശങ്ങളേയും വിമർശനമായി മാധ്യമങ്ങൾ വ്യാഖ്യാനിക്കുന്നു; മന്ത്രി വി എസ് സുനിൽകുമാർ മറുനാടനോട് പറഞ്ഞത്

അരുൺ ജയകുമാർ

തിരുവനന്തപുരം:അതിരപള്ളി ജലവൈദ്യുതി പദ്ധതിയിൽകൂട്ടായ തീരുമാനമാകും കൈക്കൊള്ളുകയെന്നും ഏകപക്ഷീയമായി സർക്കാർ തീരുമാനമെടുക്കില്ലെന്നും പൊതുസമൂഹത്തിലും ജനങ്ങളുമായും ചർച്ച ചെയ്തും മാത്രമേ തീരുമാനമെടുക്കുകയുള്ളുവെന്നും കൃഷി മന്ത്രിയും സിപിഐ നേതാവുമായ സുനിൽകുമാർ പറയുന്നു. മറുനാടന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ സിപിഐ കടുത്ത നിലപാട് തുടരുമെന്ന സൂചനയാണ് സുനിൽകുമാർ നൽകിയത്.

ഇതുമായി ബന്ധപ്പെട്ട ഒരു ചർച്ചയും മന്ത്രിസഭയിൽ നടന്നിട്ടില്ല. ഇക്കാര്യത്തിൽ സിപിഎമ്മും സിപിഐയും തമ്മിലെ അഭിപ്രായ വ്യത്യാസത്തെ കുറിച്ച് എല്ലാവർക്കും അറിയാം. അതനുസരിച്ച് ചർച്ചകൾ ഇടതുമുന്നണിയിൽ നടക്കും. അതിന് അനുസരിച്ചുള്ള കൂട്ടായ തീരുമാനമാകും ഉണ്ടാവുക. ആ തീരുമാനമാകും സർക്കാരും എടുക്കുക. അല്ലാതെ ഒരു വകുപ്പിന്റേയും താൽപ്പര്യം സർക്കാർ നടപ്പാക്കില്ല. ഇടത് നയങ്ങൾക്ക് അനുസൃതമായ കാര്യങ്ങളാകും സർക്കാർ നടപ്പാക്കുകയെന്ന് മന്ത്രി മറുനാടനോട് വിശദീകരിച്ചു.

സർക്കാരിന്റെ ഒൻപത് മാസത്തെ പ്രകടനത്തിൽ താൻ പൂർണ തൃപ്തനാമെന്നും അദ്ദേഹം മറുനാടനോട് പറഞ്ഞു. മന്ത്രിസഭയ്‌ക്കെതിരെ സിപിഐ ഉന്നയിച്ച വിമർശനങ്ങൾ താൻ കൂടി ഉൾപ്പെടുന്ന മന്ത്രിസഭയ്‌ക്കെതിരെയാണ്. ഇത്തരം അഭിപ്രായങ്ങൾ നിർദ്ദേശങ്ങളായി അവതരിപ്പിക്കു്‌നനതാണ്.അതിനെ വിമർശനമായി മാത്രം കാണുന്നത് ശരിയല്ല.മുഖ്യമന്ത്രി പറയുന്നതാണ് ഗവൺമെന്റ് കാര്യങ്ങൾ എന്നാൽ അതേ സമയം തന്നെ നിയമ പ്രകാരം ചെയ്യേണ്ട കാര്യങ്ങൾ പരിശോധിക്കേണ്ടത് ബന്ധപ്പെട്ട വകുപ്പാണ് അവർ അത് ചെയ്യുന്നുണ്ട്. കാര്യങ്ങൾ അറിയുന്ന മുറയ്ക്ക് മുഖ്യമന്ത്രിയെ കാര്യങ്ങൾ അറിയിക്കും പിന്നെ കൂട്ടായ തീരുമാനങ്ങൾ എടുക്കും. അതാണ് ഈ സർക്കാറിന്റെ രീതി.

മുഖ്യമന്ത്രിയെ മോദിയോട് ഒരു സിപിഐക്കാരനും ഉപമിച്ചിട്ടുമില്ല ഇനി അതിന് അനുവദിക്കുകയുമില്ലെന്നും മന്ത്രി പറയുന്നു. ജനങ്ങളോട് പ്രതിബദ്ധതയുള്ള സർക്കാരാണ് ഇത്. കഴിഞ്ഞ് 5 വർഷത്തെ്പപോലെ അഴിമതിയുണ്ടാകില്ല. മുൻ സർക്കാറിന്റെ കാലത്തെ അഴിമതികൾ അന്വേഷിക്കുന്ന എന്ന് പറഞ്ഞാൽ രാഷ്ട്രീയ വിരോധം വച്ച് പുലർത്തുകയെന്നല്ല. നിയമപരമായി അത്തരം കാര്യങ്ങൾ അനവേഷിച്ച് നിലപാടെടുക്കുക എന്നതാണ് സർക്കാർ നയം.

അഭിമുഖത്തിലേക്ക്

അതിരപള്ളി ജല വൈദ്യുത പദ്ധതി നടപ്പിലാക്കുന്നതിനെക്കുറിച്ച്.

അതേക്കുറിച്ച് വകുപ്പ് മന്ത്രി തന്നെ വ്യക്തമാക്കിയതാണ്.സമവയമുണ്ടാക്കുമെന്ന വാക്കാണ് മന്ത്രി ഉപയോഗിച്ചത്. നിയമസഭയിൽ പറഞ്ഞതും അതാണ്. കാര്യം വളരെ വ്യക്തമാണ്. എൽഡിഎഫ് പ്രകടനപത്രികയിലും പറഞ്ഞിരുന്നത് അതാണ്. അതിരപള്ളി പദ്ധതിയിൽ സമവായത്തെക്കുറിച്ചാണ് സർക്കാർ ആലോചിക്കുന്നത്.ഏകപക്ഷീയമായി പദ്ധതി നടപ്പിലാക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടില്ല.പൊതുസമൂഹത്തിലും ജനങ്ങളുമായും ചർച്ച ചെയ്തും മാത്രമേ തീരുമാനമെടുക്കുകയുള്ളുപൊതുധാരണ ഉണ്ടാക്കുക എന്നത് പ്രധാനമാണ്.ആദ്യത്തെ വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രനും പിന്നീട് വന്ന എംഎം മണിയും പറഞ്ഞത് ഇതേ കാര്യം തന്നെയാണ് വൈദ്യുതി വേണം എന്ന കാര്യത്തിൽ തർക്കമില്ല. ആ നിലയൽ വകുപ്പിന് ആവശ്യങ്ങളുണ്ട്. ഊർജം ആവശ്യമാണ് അതിന്റെ ഒരു മാർഗം ഇതാണെന്ന് അവർ പറയുന്നു എന്ന് മാത്രം.പാരമ്പര്യമേഖലയിൽ ഊർജ ശ്രോതസ് കണ്ടെത്തി പ്രോൽസാഹിപ്പിക്കുക എന്നതും ചെറുകിട ജലവൈദ്യുതി പദ്ധതികൾ രൂപീകരിക്കുക എന്നതുമാണ് സർക്കാർ നയം.ഇതിൽ വേറെ അഭിപ്രായ വ്യത്യാസങ്ങളില്ല. എല്ലാവർക്കും അറിയുന്ന അഭിപ്രായ വ്യത്യാസങ്ങൾ മാത്രമേ ഉള്ളു.അടച്ചിട്ട മുറിയിൽ ചർച്ച ചെയ്യേണ്ട കാര്യമില്ല. ആ അഭിപ്രായ വ്യത്യാസം ഉൾക്കൊണ്ടാണ് മുന്നണി മുന്നോട്ട് പോകുള്ളു.ഗവൺമെന്റും മുന്നണിയും രണ്ട് വഴിക്ക് പോകില്ല. കൂട്ടായ തീരുമാനമെടുക്കും. വകുപ്പ് തീരുമാനമെടുക്കുന്നതും ഗവൺമെന്റിന്റെ നയത്തിന്റെ അടിസ്ഥാനത്തിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 പരിസ്ഥിതി കാര്യത്തിൽ അതിരപള്ളിക്ക് വേണ്ടി വിട്ട് വീഴ്ചകൾ ചെയ്യുമോ

പരിസ്ഥിതിക്കാണ് ഇന്നത്തെ സാഹചര്യത്തിൽ വലിയ പരിഗണന. മാത്രമല്ല ഈ വിഷയം മന്ത്രിസഭയിൽ തീരുമാനിച്ചില്ല.കേന്ദ്ര സർക്കാറിന്റെ അനുമതി ലഭിക്കണം. സംസ്ഥാന സർക്കാറിന് മാത്രമായി ഇത് ചെയ്യാൻ കഴിയില്ല. വനം മേഖലയയിലാണ് പദ്ധതി.അപ്പോൾ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റേയും ഹരിത ട്രിബ്യൂണലിന്റേയും അനുമതി ലഭിക്കേണ്ടതുണ്ട്. നിരവധി കടമ്പകൾ കടന്ന് വേണം പ്രാരംഭ നടപടികൾ പോലും തുടങ്ങാൻ. ഈ സർക്കാർ വികസനത്തിന് എതിരല്ല. ആറന്മുള വിമാനത്താവളം വേണ്ടെന്നേ പറഞ്ഞുള്ളു. വിമാനത്താവളം വേറെ സ്ഥലത്ത് തുടങ്ങുന്നുണ്ട്. സമാനമാണ് ജല വൈദ്യുത പദ്ധതിയിലേയും കാര്യം. പദ്ധതി എവിടെ വേണമെന്ന് സർക്കാർ കൂട്ടായി തീരുമാനിക്കും.

സർക്കാറിന്റെ പ്രകടനത്തിൽ സന്തുഷ്ടനാണോ

ഞാൻ വളരെ തൃപ്തനാണ്. കഴിഞ്ഞ 9 മാസത്തെ പ്രകടനം വളരെ നല്ലതാണ്.ഈ ഗവൺമെന്റിന്റെ ഏറ്റവും വലിയ മുഖമുദ്ര സത്യസന്ധതയാണ്.സന്ഥസന്ധതയും ആത്മാർഥതയും ജനങ്ങോട് പ്രതിബദ്ധതയുമുള്ളസർക്കാറാണ്. അഴിമതി രഹിതമായ സർക്കാരാണ് പിണറായി വിജയൻ നേതൃത്വം നൽകുന്ന സർക്കാർ. കഴിഞ്ഞ അഞ്ച് കൊല്ലം നടന്ന കട്ടുമുടിക്കൽ ഈ സർക്കാറിൽ നിന്നും ഉണ്ടാകില്ല. പിന്നെ വികസനത്തിന്റെ കാര്യത്തിൽ ഇടത് മുന്നണിക്ക് അതിന്റേതായ ഒരു കാഴ്ചപ്പാടുണ്ട്. കഴിഞ്ഞ ഒൻപത് മാസം കൊണ്ട് ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്. ഈ കാര്യങ്ങൾ ജനങ്ങൾ കാണുന്നുണ്ട് അവർക്ക് നന്നായിട്ട് അറിയാം. ഗവൺമെന്റിന്റെ പ്രകടനം ജനങ്ങൾ വിലയിരുത്തട്ടെ. ഏതെങ്കിലും തരത്തിലുള്ള വീഴ്ചകൾ ജനം ചൂണ്ടിക്കാണിച്ചാൽ അത് തീർച്ചയായും തിരുത്തും.

മന്ത്രിസഭയ്‌ക്കെതിരെ ഏറ്റവും അധികം വിമർശനമുന്നയിച്ചത് സിപിഐ ആണല്ലോ

വിമർശനവും തൃപ്തിയും രണ്ടും രണ്ടാണ്. ചില നിർദ്ദേശങ്ങൾ മുന്നോട്ട് വയ്ക്കുന്നതാണ്. ഗവൺമെന്റെടുക്കുന്ന തീരുമാനങ്ങളിൽ സിപിഐക്കും പങ്കുണ്ട്. സിപിഐക്ക് അതിൽ ബന്ധമില്ലെന്ന് പറയാൻ പറ്റുമോ.എല്ലാ തീരുമാനങ്ങളും സിപിഐ കൂടി അറിഞ്ഞ് തന്നെ കൈക്കൊള്ളുന്നതാണ്.അപ്പോ സിപിഐ അറിയാതെ ഒരു തീരുമാനവുമെടുത്തിട്ടില്ല.പല കാര്യങ്ങളിലും പലർക്കും വിയോചിപ്പുണ്ടാകുമെന്ന് മാത്രം.മന്ത്രിസഭ ഒറ്റക്കെട്ടാണ്. ഒറ്റക്കെട്ടായി തന്നെ സർക്കാറിന്റെ ഭാഗമായി നിൽക്കുന്നവരാണ്. പിണറായി വിജയൻ സർക്കാറിനെ വിമർശിക്കുകയെന്നാൽ അതിൽ സിപിഐ മന്ത്രിമാരും ഉൾപ്പെടും.ക്യാബിനെറ്റിന്റെ ഭാഗമായിട്ടുള്ള എല്ലാ മന്ത്രിമാരും കൂറോടെ പെരുമാറും എന്നതിൽ സംശയം വേണ്ട.മുന്നണി പിന്തുണ എന്ന് പറഞ്ഞാൽ ഗവൺമെന്റ് ചെയ്യുന്ന എല്ലാകാര്യങ്ങളും ശരിയാണെന്ന് ചൂണ്ടിക്കാണിക്കലല്ല. തെറ്റുകൾ ചൂണ്ടിക്കാണിച്ചാൽ തീർച്ചയായും അത് തിരുത്തും.

ലോ അക്കാദമിയിലെ വിഷയത്തിൽ സിപിഐ നിലപാട്

ലോ അക്കാദമി ഭൂമി തിരിച്ച് പിടിക്കുന്നതിൽ സർക്കാറിനുള്ളിൽ യാതൊരു അഭിപ്രായ വ്യത്യാസവുമില്ല. നിയമപരമായി പോകുന്ന കാര്യങ്ങൾക്ക് മുഖ്യമന്ത്രി ഒരിക്കലും എതിരു നിൽക്കുന്ന ആളല്ല.മുഖ്യമന്ത്രി പൊതുവായ ചില കര്യങ്ങൾ പറയുന്നു. അദ്ദേഹത്തെ ഒറ്റപ്പെടുത്തികൊണ്ട് ഇടത് പക്ഷ മുന്നണിക്ക് മുന്നോട്ട് പോകാൻ കഴിയില്ല.മുഖ്യമന്ത്രി പറയുന്നതാണ് ഗവൺമെന്റ് കാര്യങ്ങൾ എന്നാൽ അതേ സമയം തന്നെ നിയമ പ്രകാരം ചെയ്യേണ്ട കാര്യങ്ങൾ പരിശോധിക്കേണ്ടത് ബന്ധപ്പെട്ട വകുപ്പാണ് അവർ അത് ചെയ്യുന്നുണ്ട്. കാര്യങ്ങൾ അറിയുന്ന മുറയ്ക്ക് മുഖ്യമന്ത്രിയെ കാര്യങ്ങൾ അറിയിക്കും പിന്നെ കൂട്ടായ തീരുമാനങ്ങൾ എടുക്കും. നിയമ വിരുദ്ധമായ ഒരു കാര്യം ചെയ്യാനും ഒരു മന്ത്രിയോടും വകുപ്പിനോടും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടില്ല ഇനി ചെയ്യുകയുമില്ല. നി.മവിരുദ്ധമായി എന്തെങ്കിലും നടന്നാൽ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ പൂർണ പിന്തുണയാണ് എല്ലാ അംഗങ്ങൾക്കുമുള്ളത്.

നിലമ്പൂരിലെ മാവോയിസ്റ്റ് വേട്ട ഇടത് സർക്കാറിന്റെ കാലത്ത്

മാവോയിസ്റ്റുകളുടെ കാര്യത്തിൽ സി.പി.എം സിപിഐ നേതൃത്വങ്ങൾ പറയുന്നത് ഒരേ കാര്യമാണ്.പൊലീസിന്റെ നടപടികളുമായ ബന്ധപ്പെട്ട കാര്യങ്ങളിൽ ചില അഭിപ്രായങ്ങൾ സർക്കാരും പാർട്ടികളും രേഖപ്പെടുത്തും.ഗവൺമെന്റും രാഷ്ട്രീയ പാർട്ടിയും രണ്ടും രണ്ടാണ്. രാഷ്ട്രീയപാർട്ടികൾ അഭിപ്രായം പറയുംപോലെ ഗവൺമെന്റിന് അഭിപ്രായം പറയാൻ കഴിയില്ല. സർക്കാർ എന്നത് ഒരു സംവിധാനത്തിന്റെ ഭാഗമാണ്.സർക്കറിന്റെ ഭാഗമായുള്ള ഭരണാധികാരികൾ പറയുന്നതെല്ലാം പാർട്ടിയുടെ നയമാകണമെന്നില്ല. പാർട്ടി നേതാക്കൾ ഭരണാധികാരികളെപ്പോലെ സംസാരിക്കണമെന്നില്ല. അത് കേട്ടിട്ട് എന്തോ പ്രശ്‌നമുണ്ടെന്ന് തെറ്റിദ്ധരിക്കരുത്.

പിണറായി വിജയൻ മോദിയെപ്പോലെ പെരുമാറരുതെന്ന ചില സിപിഐ നേതാക്കളുടെ അഭിപ്രായം

സിപിഐയുടെ ഒരു നേതാവും പിണറായി വിജയനെക്കുറിച്ച് അങ്ങനെ പറഞ്ഞിട്ടില്ല. വെറുതേ ഇല്ലാത്ത അഭിപ്രായങ്ങൾ മാധ്യമങ്ങൾ പറയുന്നതാണ്. പിണറായി വിജയനെക്കുറിച്ച് ഒരു സിപിഐക്കാരനും അങ്ങനെ പറയില്ല. പറയാൻ അനുവദിക്കുകയുമില്ല. പിണറായി വിജയനും നരേന്ദ്ര മോദിയും ഒരുപോലെയാണെന്ന അഭിപ്രായമൊന്നും ഒരു സിപിഐക്കാരനുമില്ല. മോദി ഒരു ആർഎസ്എസ് നേതാവാണ് ഫാസിസ്റ്റ്‌സർക്കാരിന് നേതൃത്വം നൽകുന്ന മോദിയും പിണറായിയും ഒരുപോലെയാണെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് പോലും മനസ്സിലാകുന്നില്ല. അങ്ങനെ കരുതാൻ മാത്രം വിഡ്ഢികളാണോ ഈ നാട്ടിലെ സിപിഐക്കാർ?

സി.പി.എം സിപിഐ അഭിപ്രായ വ്യത്യാസങ്ങൾ.

അത് എല്ലാ കാലത്തും വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉയർന്ന് വന്നിട്ടുണ്ട്. പിന്നെ പോര് മുറുകുന്നു പടലപിണക്കം എന്നതൊക്കെ മാധ്യമങ്ങൾ ശ്രിഷ്ടിച്ചതാണ്. ഇതൊന്നും ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. മാധ്യമങ്ങൾ കാണിക്കുന്ന ഒരു തരം രീതിയാണ്.പറയാത്ത കാര്യങ്ങൾ പോലും മാധ്യമങ്ങൾക്ക് വ്യഖ്യാനിക്കാനകും. സത്യം കണ്ടെത്തുക എന്നതിലുപരി മാധ്യമങ്ങൾ പ്രചരണത്തിനാണ് ഊന്നൽ നൽകുന്നത്. മാധ്യമങ്ങളുടെ ഇത്തരം പ്രവണതകളുടെ ഭാഗമായി മാത്രമേ അതിനെ കാണുന്നുള്ളു. അതിപ്പോ നിയന്ത്രിക്കേണ്ട കാര്യങ്ങളൊന്നും ഇല്ല. നമ്മൾ പ്രവർത്തിക്കുന്നത് എങ്ങനെയെന്ന് ജനങ്ങൾ മനസ്സിലാക്കിയാൽ നമ്മൾ ചെയ്യുന്നതെന്തെന്ന് ജനം മനസ്സിലാക്കും.മാധ്യമങ്ങൾ പറയണത് ജനം വിശ്വസിക്കണമെങ്കിൽ മാധ്യമങ്ങൾ പറയണത് ശരിയായിരിക്കണം.സത്യമായ കാര്യങ്ങൾ പറയാൻ മാധ്യമങ്ങൾ ശ്രദ്ധിക്കണം.

ഭരണത്തിന്റെ വേഗത കുറവാണെന്ന വിമർശനം

ഭരണത്തിന്റെ വേഗത കുറവാണെന്നത് തെറ്റായ വാർത്തയാണ്.ഭരണത്തിന് പോകാവുന്ന ഒരു വേഗതയുണ്ട്. ഹൈസ്പീഡിൽ പോകുന്ന ഒന്നല്ല ഭരണം. അതേസമയം തീരെ പതിയെ പോകാനും കഴിയില്ല. എന്നാൽ നമ്മുടെ ഭരണതലത്തിൽ ചില പ്രശ്‌നങ്ങൾ ഉണ്ടായേക്കും അത് സ്വാഭാവികമായ ഒന്നാണ്.അത് മാറ്റിയെടുക്കാൻ കെൽപ്പുള്ള ഗവൺമെന്റാണ് കേരളത്തിലുള്ളത്.ഓരോ വകുപ്പുകളും അതാത് വകുപ്പിന്റെ കുറവുകൾ കണ്ടെത്താൻ തീരുമാനിച്ചിട്ടുണ്ട്. വകുപ്പുകളിൽ കെട്ടികിടക്കുന്ന ഫയലുകൾ പൊക്കിയെടുക്കാനും തീരുമാനമെടുപ്പിക്കാനും കഴിയും. വേഗതയുടെ കാര്യത്തിൽ ആർക്കും ആശങ്ക വേണ്ട. എത്രയും വേഗം അത് പരിഗണിക്കും.

യുഡിഎഫ് സർക്കാറിന്റെ അഴിമതികളിലെ നടപടികൾ പതുങ്ങിയ മട്ടിലേക്ക് പോകുന്നുണ്ടോ

ഒരു രീതിയിലും അങ്ങനെ പറയാൻ കഴിയില്ല. രാഷ്ട്രീയ വിരോധം വച്ച് പുലർത്തി മുൻ ഗവൺമെന്റിന്റെ മന്ത്രിമാരെ കുരിശ്ശിൽ കയറ്റാനല്ല തീരുമാനിച്ചിട്ടുള്ളത്. അന്ന് പറഞ്ഞ കാര്യങ്ങളിലെ സത്യലന്ധത പുറത്തുകൊണ്ട് വരാനാണ് ശ്രമം നടക്കുന്നത്. കഴിഞ്ഞ സർക്കാറിന്റെ ഏറ്റവും വലിയ അഴിമതിയായിരുന്നു സോളാർ കേസ്. അതിൽ അന്വേഷണ കമ്മീഷന്റെ അന്വേഷണം പുരോഗമിക്കുന്നുണ്ട്. അത് പുറത്ത് വരുമ്പോൾ തീർച്ചയായും നടപടികളുണ്ടാകും. ബാർ കോഴക്കേസിന്റെ അന്വേഷണം പുരോഗമിക്കുന്നുണ്ട്. ഓരോന്നും പുറത്ത് വരുന്നതനുസരിച്ച് വ്യക്തമായ തീരുമാനങ്ങളുണ്ടാകും. മന്ത്രിസഭാ ഉപസമിതികൾ കഴിഞ്ഞ സർക്കാറിന്റെ ഓരോ അഴിമതിയെക്കുറിച്ചും പഠിച്ച് ഉറപ്പായിട്ടും നടപടിയെടുക്കും. അതിൽ വേഗതയോടെ പോയി കഴിഞ്ഞ സർക്കാറിന്റെ മന്ത്രിമാരെ അഴിയെണ്ണിക്കാനല്ല മറിച്ച് നിയമ്തതിന്റെ വഴിയിലൂടെ പോയി നടപടികളെടുക്കുക എന്ന പക്വമായ തീരുമാനമാണ് സർക്കാർ കൈകൊണ്ടിട്ടുള്ളത്.

കൃഷി വകുപ്പിന്റെ പ്രകടനം, ഭാവി പരിപാടികൾ

പ്രതീക്ഷിച്ച അത്ര ഉത്പാദനം ഇക്കൊല്ലമുണ്ടാകില്ല. വരൾച്ച പ്രതീക്ഷിച്ചതിലും കൂടുതലായിരുന്നു എന്നതാണ് അതിന്റെ കാര്യം.9 മാസം കൊണ്ട് പതിനയ്യായിരം ഏക്കർ തരിശ്ശ് ഭൂമിയിൽ കൃഷി നടത്തി. പച്ചക്കറി കൃഷി കൊണ്ട് വന്നു. പക്ഷേ വരൾച്ചയിൽ മുപ്പതിനായിരം ഹെക്ടർ ഭൂമി കരിഞ്ഞുണങ്ങി. വരൾച്ചയിൽ സംഭവിച്ച കാര്യമാണ് ഇത് അതിന് ആരെയും കുറ്റം പറയാനാകില്ല. കാർഷിക മേഖലയിൽ വലിയ കുതിപ്പുണ്ടാക്കും.മെത്രാൻ കായലിൽ കൃഷി ഇറക്കാൻ തീരുമാനിച്ചപ്പോൾ പലരും വെല്ലുവിളിച്ചിരുന്നു.ആറന്മുളയിലും കൃഷി നടത്തി. 56 ഹെക്ടർ എന്ന് തീരുമാനിച്ചത് 110 വരെ എ്തതിക്കാനായി. ഒന്നാന്തരം നെല്ല് വിൽക്കുന്നുണ്ട് ഇപ്പോൾ അവിടെ. 11ന് മെത്രാൻ കായലിലും കൊയ്ത്ത് നടക്കും.ഇത്‌പോലെ തരിശ്ശ് ഭൂമിയിലെല്ലാം തന്നെ കൃഷി ഇറക്കും. കൃഷി മേഖലയിൽ വലിയ മാറ്റങ്ങളുണ്ടാകും 5 വർഷം കൊണ്ട് ഇവിടെ സ്വയം പര്യാപ്തത കൈവരിക്കുകയും ചെയ്യും. ജൈവ കൃഷിയിലേക്ക് ജനങ്ങളെ കൊണ്ട് വരും പുതു തലമുറയെ കൃഷിയിലേക്ക് കൊണ്ട് വരും. അതിനായി ശക്തമായി ഇടപെടും. മൂല്യവർധ്ദിത ഉദ്പാദന രംഗത്ത് അന്താരാഷ്ട്ര നലവാരമുള്ള സംരംഭകരെ കൊണ്ട് വരും. കൃഷി, പരിസ്ഥിതി ജല സംരക്ഷണംഉദ്പ്പാദന വർധനവ്. കാർഷിക വ്യവസായം എന്നിങ്ങനെ സമഗ്രമായ മുന്നേറ്റമാണ് കൃഷി വകുപ്പ് മുന്നോട്ട് വയ്ക്കുന്നത്. ഇത് സർക്കാറിന്റെ പൊതുവായ നയവുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP