Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കവികൾ കവിത ചൊല്ലിപ്പിരിഞ്ഞു; പട്ടാമ്പിയിലെ കവിതയുടെ പൂരത്തിന് കൊടിയിറങ്ങി; അവസാന ദിവസം ശ്രദ്ധേയമായത് സമരങ്ങളുടെ ചരിത്രത്തെ വേദിയിലെത്തിച്ച കോളജ് നാടകസംഘം; ആസാദി വിളിച്ച് എംഎൽഎയും അരങ്ങിൽ

കവികൾ കവിത ചൊല്ലിപ്പിരിഞ്ഞു; പട്ടാമ്പിയിലെ കവിതയുടെ പൂരത്തിന് കൊടിയിറങ്ങി; അവസാന ദിവസം ശ്രദ്ധേയമായത് സമരങ്ങളുടെ ചരിത്രത്തെ വേദിയിലെത്തിച്ച കോളജ് നാടകസംഘം; ആസാദി വിളിച്ച് എംഎൽഎയും അരങ്ങിൽ

പട്ടാമ്പി: നാടിന്റെ നാനാദിക്കുകളിൽനിന്നും വാക്കുകളുമായെത്തിയ കവികൾ കവിത ചൊല്ലിപ്പിരിഞ്ഞതോടെ പട്ടാമ്പിയിൽ കവിതയുടെ കാർണിവലിന്റെ മൂന്നാം പതിപ്പിന് സമാപനം. ഇന്ന് വൈകിട്ടാണ് മൂന്നു ദിവസം നീണ്ടുനിന്ന കവിതയുടെ കാർണിവൽ സമാപിച്ചത്. പകൽ മുഴുവൻ നീണ്ട കവിതാവതരണവും കവിതയുടെ പ്രതിരോധവുമായി ബന്ധപ്പെട്ട വിവിധ പ്രഭാഷണങ്ങളുമായിരുന്നു അവസാന ദിവസമായ ഇന്നലെ കാർണിവലിലുണ്ടായിരുന്നത്.

പ്രതിരോധത്തിന്റെ കവിതാവഴിയിലെ ശക്തമായ വാക്കുകളുമായി പെൺകവികൾ കാർണിവൽ കീഴടക്കി. സാവിത്രി രാജീവൻ, വി എം ഗിരിജ, കെ വി സിന്ധു, പ്രഭ സക്കറിയാസ്, എൻ പി സന്ധ്യ എന്നിവർ ശക്തമായ കവിതകളുമായാണ് കാർണിവലിനെത്തിയത്. ആണധികാരത്തെയും സ്ത്രീകൾക്കു മേലുള്ള അതിക്രമങ്ങളെയും ശക്തമായ വാക്കുകളിൽ നേരിടുന്നതായിരുന്നു കവിതകൾ. പൊതുവിടങ്ങളിൽ സ്ത്രീകൾക്കു നേരിടേണ്ടിവരുന്ന മാറ്റിനിർത്തലുകളും അവഗണനയും കവിതകളിൽ നിറഞ്ഞുനിന്നു.

കവി, കവിത, സമൂഹം മലയാള കവിതയുടെ ഭൂത വർത്തമാനങ്ങൾ എന്ന വിഷയത്തിൽ പി പി പ്രകാശൻ, പി എൻ ഗോപീകൃഷ്ണൻ എന്നിവർ പ്രഭാഷണം നടത്തി. ഇക്കുറി കേരളത്തിനു പുറത്തുനിന്നുള്ളവരും കാർണിവലിന്റെ ഭാഗമായി. ബംഗളുരുവിലെ സൃഷ്ടി സ്‌കൂൾ ഓഫ് പെർഫോമിങ് ആർട്സിൽനിന്നുള്ള കുട്ടികളാണ് കാർണിവലിൽ മുഴുവൻ സമയ സാന്നിധ്യമായുണ്ടായിരുന്നത്.

കേരളത്തിൽ കവിതയ്ക്കു മാത്രമായി ഒരിടമായി പട്ടാമ്പി കോളജ് മാറുകയാണെന്നാണ് ഓരോ കാർണിവലും തെൽയിക്കുന്നത്. മലയാള നാട് വെബ് കമ്യൂണിറ്റിയുടെ സഹകരണത്തോടെയാണ് പട്ടാമ്പി ഗവൺമെന്റ് സംസ്‌കൃത കോളജ് മലയാള വിഭാഗം കവിതയുടെ കാർണിവൽ സംഘടിപ്പിക്കുന്നത്. പി പി രാമചന്ദ്രൻ ഡയറക്ടറായ നേതൃത്വമാണ് കാർണിവൽ നിയന്ത്രിക്കുന്നത്.

ആസാദി വിളിച്ച് എംഎൽഎയും അരങ്ങിൽ

കവിതയുടെ കാർണിവൽ കാവ്യഭാഷയുടെ മാത്രമല്ല, രംഗഭാഷയുടെയും ഉത്സവമായാണ് മാറിയത്. പട്ടാമ്പി കോളജിലെ നാടകസംഘം അരങ്ങിലെത്തിച്ച സമരം, കവിത, കേരളം എന്ന രംഗാവിഷ്‌കാരം കേരളചരിത്രത്തിലേക്കും കവിതകളിലേക്കും പോരാട്ടങ്ങളുടെ കഴിഞ്ഞകാലത്തേക്കുമുള്ള പിൻനടത്തമായി. ഒടുവിൽ ജെഎൻയുവിനെ പിടിച്ചു കുലുക്കിയ കനയ്യകുമാറിന്റെ ആസാദി മുദ്രാവാക്യം വിളിച്ച് സമരനായകനും പട്ടാമ്പി എംഎൽഎയുമായ മുഹമ്മദ് മുഹസിനും അരങ്ങിലെത്തി.

പ്രത്യക്ഷ രക്ഷാ ദൈവസഭയ്ക്കു തുടക്കമിട്ട പൊയ്കയിൽ അപ്പച്ചൻ മുതൽ അട്ടപ്പാടിയിൽ അരും കൊലചെയ്യപ്പെട്ട മധുവരെയുള്ള കേരളത്തിന്റെ സമരചരിത്രമാണ് ഒന്നരമണിക്കൂർ ദൈർഘ്യമുള്ള രംഗാവിഷ്‌കാരത്തിലുണ്ടായിരുന്നത്. കോളജിലെ മലയാളം വിഭാഗത്തിന്റെ നേതൃത്വത്തിലാണ് നാടകസംഘം പ്രവർത്തിക്കുന്നത്.

രംഗാവിഷ്‌കാരത്തിൽ എഴുത്തുകാരൻ ചെറുകാടായി വേഷമിട്ടത് ചെറുകാടിന്റെ പേരക്കുട്ടി സി പി അനൂപായിരുന്നു. കേരളചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ട സംഭവങ്ങളെ കവിതകളുമായി കോർത്തിണക്കിയാണ് രംഗാവിഷ്‌കാരം അണിയിച്ചൊരുക്കിയത്. കോളജിലെ അദ്ധ്യാപകൻ റോയിയാണ് സംവിധാനം നിർവഹിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP