Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇനി മുതൽ ദൂരെ സ്ഥലങ്ങളിൽ പഠിക്കുന്ന മക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണമടയ്ക്കുന്നത് തലവേദനയാകും; ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയുമടക്കം ബാങ്ക് അക്കൗണ്ടുകളിലേക്ക് പണമടയ്കാൻ അക്കൗണ്ട് ഉടമയുടെ അനുമതി വേണമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ: ഉടനടി നടപ്പാക്കി എസ്‌ബിഐ

ഇനി മുതൽ ദൂരെ സ്ഥലങ്ങളിൽ പഠിക്കുന്ന മക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണമടയ്ക്കുന്നത് തലവേദനയാകും; ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയുമടക്കം ബാങ്ക് അക്കൗണ്ടുകളിലേക്ക് പണമടയ്കാൻ അക്കൗണ്ട് ഉടമയുടെ അനുമതി വേണമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ: ഉടനടി നടപ്പാക്കി എസ്‌ബിഐ

പാലക്കാട്: ഉപഭോക്താക്കൾക്ക് ഇരുട്ടടിയായി റിസർവ് ബാങ്ക് പുതിയ നയം പ്രഖ്യാപിച്ചു. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അടക്കം ഏത് ബാങ്ക് അക്കൗണ്ടുകളിലേക്കും പണം അടയ്ക്കണമെങ്കിൽ അക്കൗണ്ട് ഉടമയുടെ സമ്മതം വേണമെന്നാണ് റിസർവ് ബാങ്ക് വ്യക്തമാക്കിയിരിക്കുന്നത്. അതായത് ബാങ്കിൽ പണം അടയ്ക്കുന്ന പേ ഇൻ സ്ലിപ്പിൽ അക്കൗണ്ട് ഉടമയുടെ കൂടി ഒപ്പുണ്ടെങ്കിൽ മാത്രമേ ബാങ്കുകളിൽ തുക സ്വീകരിക്കൂ.

റിസർവ് ബാങ്കിന്റെ നടം വന്നതിന് പിന്നാലെ ഈ കർശന നിർദ്ദേശം ദേശസാത്കൃത ബാങ്കായ എസ്.ബി.ഐ. നടപ്പാക്കി. മറ്റ് ബാങ്കുകളും വൈകാതെ ഉത്തരവ് നടപ്പാക്കുമെന്ന് സൂചനയുണ്ട്. ചെറിയ നിക്ഷേപങ്ങൾക്ക് പോലും നിയന്ത്രണം വന്നതോടെ ഇതര സംസ്ഥാനങ്ങളിലും മറ്റും പഠിക്കുന്ന മക്കൾക്കും ദൂരെയുള്ള മാതാപിതാക്കൾക്കും ബന്ധുക്കൾക്കുമടക്കം പണമയക്കാൻ ബാങ്കിലെത്തുന്നവർ ബുദ്ധിമുട്ടിലാവുകയാണ്. അതേ ബ്രാഞ്ചിൽ അക്കൗണ്ടുള്ള ആളാണ് നിക്ഷേപകനെങ്കിൽ തുക കൈമാറാൻ തടസ്സങ്ങളില്ല.

അതേസമയം തുകയടയ്ക്കാൻ പേ ഇൻ സ്‌ളിപ്പിൽ അക്കൗണ്ട് ഉടമയുടെ ഒപ്പ് വേണമെന്ന വ്യവസ്ഥ പ്രായോഗികമല്ലെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. കേരളത്തിൽ നടക്കുന്ന ചാരിറ്റി പ്രവർത്തനങ്ങൾക്ക് അടക്കം ഇത് തിരിച്ചടിയാകും. അടിയന്തര സഹായം ആവശ്യമായി വരുന്നവരിലധികവും ദൂരെയുള്ളവരായതിനാൽ ഇവരിൽനിന്ന് ഒപ്പ് വാങ്ങിയശേഷം തുക നിക്ഷേപിക്കാനാവില്ല. ചികിത്സാ സഹായം, പഠനസഹായം തുടങ്ങിയവയ്ക്കായുള്ള നിക്ഷേപങ്ങൾക്കാവും നിയന്ത്രണം കൂടുതൽ തടസ്സമായി മാറുക.

മാനുഷിക പരിഗണന നൽകേണ്ട നിക്ഷേപങ്ങൾ അനുവദിക്കുന്നതിൽ ബാങ്ക് മാനേജർമാർക്ക് തീരുമാനമെടുക്കാമെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും ആർ.ബി.ഐ. ഉത്തരവിൽ ഇതിന് വ്യവസ്ഥയില്ല. തുക നിക്ഷേപിക്കുന്ന ആളെ തിരിച്ചറിയുന്നതോടൊപ്പം സ്വീകരിക്കുന്ന ആളുടെ അനുമതിയും വേണമെന്ന കെ.വൈ.സി. പദ്ധതിയുടെ ഭാഗമാണ് നിയന്ത്രണമെന്ന് ബാങ്ക് അധികൃതർ പറയുന്നു. നിക്ഷേപകന് തുക സ്വന്തം അക്കൗണ്ടിൽ അടച്ച് കൈമാറാനുള്ള സൗകര്യമുണ്ടെന്നും അധികൃതർ പറയുന്നു.

കള്ളപ്പണത്തിനെതിരായ നടപടികളുടെ ഭാഗമായാണ് ആർ.ബി.ഐ.യുടെ പുതിയ നിയന്ത്രണം. ഓൺലൈൻ വഴിയുള്ള തുക കൈമാറ്റത്തിന് ഇത് ബാധകമാക്കിയിട്ടില്ല. കാഷ് ഡെപ്പോസിറ്റ് യന്ത്രങ്ങളിലും വൈകാതെ നിയന്ത്രണം എത്തിയേക്കുമെന്ന ആശങ്കയുമുയർന്നിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP