പൊതു മേഖലാ ബാങ്കുകളിലെ നഷ്ടം കുറയ്ക്കാനായി വിദേശ ശാഖകൾ പൂട്ടാനൊരുങ്ങി സർക്കാർ;165 വിദേശ ശാഖകളിലെ 41 എണ്ണം 2016-17ൽ ഓടിയത് കനത്ത നഷ്ടത്തിൽ; പുനർവിന്യാസ നടപടി സ്വീകരിച്ചത് വിദേശ ബാങ്ക് ശാഖകളിൽ നടന്ന വൻ വായ്പാ തട്ടിപ്പ് സംഭവങ്ങൾക്ക് പിന്നാലെ; പൂട്ടുന്നത് എഴുപതിലധികം ശാഖകൾ
August 27, 2018 | 10:33 AM IST | Permalink

മറുനാടൻ ഡെസ്‌ക്
ന്യൂഡൽഹി : രാജ്യത്തെ പൊതു മേഖലാ ബാങ്കുകളുടെ നഷ്ടം പരിഹരിക്കാൻ പുതിയ നടപടി. വിദേശത്തുള്ള എഴുപതോളം ശാഖകളാണ് ഇതിന്റെ ഭാഗമായി പ്രവർത്തനം അവസാനിപ്പിക്കുന്നത്. ചിലത് ലയിപ്പിക്കാനും നീക്കമുണ്ട്. ലാഭകരമല്ലാത്ത ശാഖകളും ഒരേസ്ഥലത്ത് ഒന്നിലധികമുള്ള ശാഖകളുമാണ് പൂട്ടുന്നത്. ഇവയിൽ ചിലത് ലയിപ്പിക്കാനും നീക്കമുണ്ട്. ഇത്തരത്തിലുള്ള നടപടിയിലൂടെ പരമാവധി നഷ്ടം കുറയ്ക്കാനുള്ള ശ്രമത്തിലാണ് സർക്കാർ.
വിദേശരാജ്യങ്ങളിൽ ഇന്ത്യയിലെ പൊതു മേഖലാ ബാങ്കുകൾക്ക് 165 ശാഖകളാണുള്ളത്. ഇവയിൽ 41 എണ്ണം 2016-17ൽ നഷ്ടത്തിലായിരുന്നു. എസ്‌ബിഐക്കാണ് ഏറ്റവും അധികം ശാഖകളുള്ളത് - 52. ബാങ്ക് ഓഫ് ബറോഡയ്ക്ക് 50 ശാഖകളുണ്ട്. പഞ്ചാബ് നാഷണൽ ബാങ്കിന്റെ ജാമ്യപത്രങ്ങൾ ഉപയോഗിച്ചു വിദേശത്തെ ഇന്ത്യൻ ബാങ്ക് ശാഖകളിൽനിന്നു വൻതുക വായ്പയെടുത്തു തട്ടിപ്പു നടത്തിയ സംഭവങ്ങൾ പുറത്തുവന്നതോടെയാണു പുനർവിന്യാസ നടപടി സർക്കാർ നിർദേശിച്ചത്.
