Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

നോട്ടുനിരോധനം അന്തസ്സില്ലാതാക്കിയെന്ന് വിമർശനം സജീവമാകുമ്പോൾ ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടി റിസർവ് ബാങ്ക്; ഒരു മുൻകരുതലുമെടുക്കാതെ മോദിയുടെ നിർദ്ദേശം ശിരസാവഹിച്ചതിന് പഴികേട്ട് രാജ്യത്തെ സാമ്പത്തിക സുരക്ഷയുടെ കാവൽക്കാർ; മണ്ടൻ തീരുമാനമായിപ്പോയിയെന്ന് വിമർശിച്ച് വാജ്‌പേയി നിയമിച്ച റിസർവ് ബാങ്ക് ഗവർണറും

നോട്ടുനിരോധനം അന്തസ്സില്ലാതാക്കിയെന്ന് വിമർശനം സജീവമാകുമ്പോൾ ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടി റിസർവ് ബാങ്ക്; ഒരു മുൻകരുതലുമെടുക്കാതെ മോദിയുടെ നിർദ്ദേശം ശിരസാവഹിച്ചതിന് പഴികേട്ട് രാജ്യത്തെ സാമ്പത്തിക സുരക്ഷയുടെ കാവൽക്കാർ; മണ്ടൻ തീരുമാനമായിപ്പോയിയെന്ന് വിമർശിച്ച് വാജ്‌പേയി നിയമിച്ച റിസർവ് ബാങ്ക് ഗവർണറും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാജ്യത്ത് കള്ളപ്പണവേട്ടയ്ക്കും കള്ളനോട്ട് പിടികൂടലിനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച കറൻസി നിരോധനം ഏറ്റവുമധികം ദോഷകരമായി ബാധിച്ചത് കള്ളപ്പണക്കാരെയാണോ അതോ സാക്ഷാൽ റിസർവ് ബാങ്കിനെയാണോ?

കറൻസി നിരോധനം രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ കാവലാളായി എക്കാലത്തും നിലകൊള്ളുന്ന റിസർവ് ബാങ്ക് എന്ന പ്രസ്ഥാനത്തിന്റെ അന്തസ്സുകെടുത്തിയെന്ന വിലയിരുത്തലാണ് ഇപ്പോൾ പുറത്തുവരുന്നത്. ഒരു തയ്യാറെടുപ്പും നടത്താതെ ഇത്രയും ബൃഹത്തായൊരു പദ്ധതിക്ക് റിസർവ് ബാങ്ക് കൂട്ടുനിന്നതിലൂടെ അവർ സ്വന്തംവില കളഞ്ഞുകുളിച്ചുവെന്ന് സാമ്പത്തിക വിദഗ്ധരിൽ പലരും ഇതിനകം അഭിപ്രായപ്പെട്ടുകഴിഞ്ഞു.

രാജ്യാതിർത്തി കാത്തുസൂക്ഷിക്കാൻ എങ്ങനെയാണോ സേനാവിഭാഗങ്ങൾ കാവൽ നിൽക്കുന്നത് അതേ സ്ഥാനമാണ് രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ കാര്യത്തിൽ റിസർവ് ബാങ്കിനെന്നും പക്ഷേ, കറൻസി നിരോധനത്തിന് കൂട്ടുനിന്നതോടെ ആ കാവൽ ഇല്ലാതായെന്നുമുള്ള അഭിപ്രായമാണ് ഉയരുന്നത്. മുൻ ആർബിഐ ഗവർണർ വിവൈ റെഡ്ഡിയാണ് സമാനമായൊരു അഭിപ്രായം ഉന്നയിച്ചത്.

പണം നശിപ്പിച്ചുകൊണ്ട് കള്ളപ്പണം ഇല്ലാതാക്കുകയെന്നത് വിഡ്ഢിത്തം മാത്രമാണെന്നാണ് അദ്ദേഹം വിലയിരുത്തിയത്. ഏഴുവർഷം ആർബിഐയുടെ ഡെപ്യൂട്ടി ഗവർണറായിരുന്ന റെഡ്ഡിയെ അതിനുശേഷം വാജ്‌പേയി സർക്കാരിന്റെ കാലത്ത് ആർബിഐ ഗവർണറാക്കിയിരുന്നു.

ആർമി ചെയ്യുന്നതുപോലെ വളരെ അന്തസ്സോടെയും കരുതലോടെയും സാമ്പത്തിക സുരക്ഷയ്ക്കായി ജാഗരൂകമായി നിലകൊള്ളുന്ന ആർബിഐയുടെ ഇപ്പോഴത്തെ നടപടി അതിന്റെ അന്തസ്സുകെടുത്തിയെന്ന ചർച്ചകൾ റെഡ്ഡിയുടെ കഴിഞ്ഞദിവസത്തെ അഭിപ്രായത്തോടെ സജീവമാകുകയും ചെയ്തു.

നോട്ടുനിരോധന കാലത്ത് കേന്ദ്രസർക്കാർ, പ്രതേ്്യകിച്ച് ധനമന്ത്രാലയം നിർദേശിച്ചതു പ്രകാരം തിരിച്ചുംമറിച്ചും പലകുറി മാറ്റംവരുത്തിയ ഉത്തരവുകൾ പുറത്തിറക്കേണ്ടിവന്നതുതന്നെ ഇതിന് പ്രധാന കാരണമായി. മാത്രമല്ല, വേണ്ടത്ര തയ്യാറെടുപ്പില്ലാതെയാണ് കറൻസി നിരോധനത്തിന് റിസർവ് ബാങ്കും അനുമതി നൽകിയത്. പ്രത്യേകിച്ചും ആവശ്യത്തിന് കറൻസി അച്ചടിക്കുന്ന കാര്യത്തിലടക്കം ഈ തയ്യാറെടുപ്പില്ലായ്മ പ്രകടമായി.

ഇപ്പോൾ നോട്ടുനിരോധന പ്രക്രിയ അവസാനിച്ചതിന് പിന്നാലെ ഉയരുന്ന ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാതെ ഒഴിഞ്ഞുമാറേണ്ട ഗതികേടിലാണ് റിസർവ് ബാങ്ക്. ദേശീയ സുരക്ഷക്കും ജനജീവിതത്തിനും ഭീഷണിയാണെന്ന് ചൂണ്ടിക്കാണിച്ചാണ് വിവരാവകാശ ചോദ്യങ്ങളിൽ നിന്ന് റിസർവ്വ് ബാങ്ക് ഒളിച്ചോടുന്നത്.

നോട്ട് നിരോധനവുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങൾക്കെല്ലാം ഇപ്പോൾ നൽകുന്ന മറുപടി വിവരങ്ങൾ വെളിപ്പെടുത്താനാവില്ലെന്നും വിവരങ്ങൾ പുറത്തുവരുന്നത് ദേശീയസുരക്ഷക്ക് ഭീഷണിയാണെന്നുമാണ്. മുമ്പുണ്ടാകാത്ത തരത്തിലുള്ള വലിയൊരു തീരുമാനമെടുത്ത ശേഷം അതേ കുറിച്ച് പ്രതികരിക്കുകയോ വിവരങ്ങൾ പുറത്ത് വിടാതിരിക്കുകയോ ചെയ്യുന്നത് നിഗൂഢത വർധിപ്പിക്കുന്നുവെന്ന ആക്ഷേപവും ഇതോടെ ശക്തമാകുന്നു.

നോട്ട് അസാധുവാക്കലിനെ കുറിച്ചും അതിനായി നടത്തിയ പഠനത്തെ കുറിച്ചുമുള്ള ചോദ്യങ്ങൾക്ക് 'സെൻസിറ്റീവ്' കാര്യങ്ങളാമെന്നും രാജ്യസുരക്ഷക്കും ജനജീവിതത്തിനും ഭീഷണിയാവുമെന്നും ചൂണ്ടികാണിച്ച് മറുപടി നൽകിയില്ല. ഈ പ്രവണത പൗരന്മാരുടെ മൗലികാവകാശമായ അറിയാനുള്ള അവകാശത്തെ ഹനിക്കുന്നതാണെന്ന് മുൻ കേന്ദ്രവിവരാവകാശ കമ്മീഷൻ ഉദ്യോഗസ്ഥൻ ശൈലേഷ് ഗാന്ധി ആരോപിക്കുന്നു.

റിസർവ്വ് ബാങ്ക് നിർദ്ദേശിച്ച ശുപാർശ ക്യാബിനറ്റ് അംഗീകരിച്ച ശേഷമാണ് നവംബർ 8ന് പ്രധാനമന്ത്രി നിരോധന തീരുമാനം പ്രഖ്യാപിച്ചതെന്നാണ് വൈദ്യുത മന്ത്രി പീയുഷ് ഗോയൽ പാർലമെന്റിനെ അറിയിച്ചത്. എന്നാൽ ബ്ലൂംബെർഗ് മാദ്ധ്യമം വിവരാവകാശ പ്രകാരം ചോദ്യങ്ങൾ ഉന്നയിച്ചപ്പോൾ കിട്ടിയ മറുപടി സൂചിപ്പിച്ചത് മോദിയുടെ പ്രസംഗത്തിന് 3 മണിക്കൂർ മുമ്പാണ് ആർബിഐ തീരുമാനം അംഗീകരിച്ചതെന്നാണ്. അതിന് മുമ്പ് ചർച്ചകൾ നടന്നിട്ടില്ലെന്നും ഇതിൽ സൂചിപ്പിച്ചിരുന്നു.

ഇതിന് പിന്നാലെ നിയമ നിർമ്മാതാക്കളുടെ പാനലിന് മുമ്പാകെ ആർബിഐ വ്യക്തമാക്കിയത് നിരോധനം സംബന്ധിച്ച് സർക്കാർ ആർബിഐയെ ഉപദേശിക്കുകയും പരിഗണിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു എന്നാണ്.

ആർബിഐ ശുപാർശ മുന്നോട്ട് വെയ്ക്കുന്നതിന് ഒരു ദിവസം മുമ്പായിരുന്നു ഗവൺമെന്റിന്റെ ഈ ഉപദേശം. ഗവൺമെന്റ് ഈ ശുപാർശകൾ പിന്നീട് പരിഗണിക്കുകയും നോട്ട് പിൻവലിക്കാൻ തീരുമാനമെടുക്കുകയും ചെയ്‌തെന്നാണ് ആർബിഐ പാനലിന് മുമ്പാകെ വാദിച്ചത്. പക്ഷേ, ഈ ഘട്ടത്തിൽ സമയം ആവശ്യപ്പെടാൻ ആർബിഐക്ക് അവസരമുണ്ടായിട്ടും തിരക്കിട്ട് നോട്ടുനിരോധനത്തിലേക്ക് എടുത്തുചാടാൻ ആരെങ്കിലും പ്രേരിപ്പിച്ചോ എന്നും എന്തായിരുന്നു ഈ ധൃതിക്ക് കാരണമെന്നും ആർബിഐ വരുംദിവസങ്ങളിൽ വ്യക്തമാക്കേണ്ടിവരും.

ജനങ്ങളെ മുഴുവൻ ബാധിച്ച ഒരു വിഷയത്തിൽ ഇത്രയും രഹസ്യനീക്കങ്ങൾ തീരുമാന ശേഷവും ഉണ്ടാവുന്നതാണ് പ്രശ്‌നം കൂടുതൽ വഷളാക്കുന്നത്. അതീവ ജാഗ്രതയോടെ സമ്പദ് വ്യവസ്ഥയെ ബാധിക്കാത്ത തരത്തിൽ നടപ്പിലാക്കേണ്ട ഒരു തീരുമാനം ഇത്രയും അലസമായി കൈകാര്യം ചെയ്തതാണ് ചോദ്യം ചെയ്യപ്പെടുന്നത്.

മോദിയുടെ നിരോധന പ്രഖ്യാപന സമയത്ത് റിസർവ്വ് ബാങ്കും തലസ്ഥാനവും തീരുമാനം നടപ്പാക്കുന്നതിന് സജ്ജമായിരുന്നില്ല എന്ന് തെളിയിക്കുന്നതാണ് പിന്നീടുണ്ടായ സംഭവ വികാസങ്ങൾ. ഇതോടെ ചോദ്യം ചെയ്യപ്പെടുന്നത് ഇന്ത്യയുടെ സെൻട്രൽ ബാങ്കിന്റെ സ്വയംഭരണാവകാശമാണ്. നോട്ട് നിരോധന പ്രഖ്യാപനത്തിലും നടപ്പാക്കിലിലും അടക്കം എല്ലാ പ്രവർത്തനങ്ങളിലും റിസർവ്വ് ബാങ്ക് സർക്കാരിന് മുന്നിൽ ഒതുക്കപ്പെടുകയായിരുന്നുവെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ദ്ധർ സമർത്ഥിക്കുന്നു. ഭരണകൂടം സുതാര്യമായല്ല പ്രവർത്തിക്കുന്നതിന്റെ തെളിവാണെന്നും ഇവർ ആരോപിക്കുന്നു.

ഡിസംബർ എട്ടിനും ജനുവരി രണ്ടിനും ഇടയിൽ 14 വിവരാവകാശ ചോദ്യങ്ങളാണ് ബ്ലൂബെർഗ് ആർബിഐയോട് ചോദിച്ചത്. ഇതിൽ 5 ചോദ്യങ്ങൾക്ക് മാത്രമാണ് മറുപടി കിട്ടിയത്. വാണിജ്യ ബാങ്കുകളിൽ എത്ര നോട്ടുകൾ തിരിച്ചെത്തിയെന്ന് അറിയില്ലെന്ന് ഒരു ചോദ്യത്തിന് ഉത്തരമായി ആർബിഐ പറഞ്ഞു.

എന്തുകൊണ്ടാണ് റിസർവ്വ് ബാങ്ക് ബോർഡ് നോട്ട് നിരോധന തീരുമാനം കൈക്കൊണ്ടതെന്ന ചോദ്യത്തിന് ഇത് വിവരാവകാശ നിയമത്തിന്റെ കീഴിൽ വരില്ലെന്നായിരുന്നു ആർബിഐയുടെ മറുപടി. ഇതെല്ലാം വരുംദിവസങ്ങളിൽ കൂടുതൽ ചർച്ചകളിലേക്ക് നീങ്ങുമ്പോൾ കൂടുതൽ കുഴപ്പത്തിലാകുന്നത് കേന്ദ്രസർക്കാർ അല്ല, മറിച്ച് റിസർവ് ബാങ്കായിരിക്കുമെന്ന വിലയിരുത്തലാണ് പൊതുവെ ഉണ്ടാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP