Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കറൻസി നിരോധനത്തിൽ ഞെട്ടാതെ വിദേശ ഇന്ത്യക്കാർ; വിദേശ പണവരവിൽ ഇന്ത്യ ഒന്നാം സ്ഥാനത്ത്; കേരളത്തിലേക്ക് വിദേശ പണമെത്തിയതിലും വർധന

കറൻസി നിരോധനത്തിൽ ഞെട്ടാതെ വിദേശ ഇന്ത്യക്കാർ; വിദേശ പണവരവിൽ ഇന്ത്യ ഒന്നാം സ്ഥാനത്ത്; കേരളത്തിലേക്ക് വിദേശ പണമെത്തിയതിലും വർധന

കെ ആർ ഷൈജുമോൻ

കവൻട്രി: കഴിഞ്ഞ എട്ടു മാസമായി ലോക പണവിപണി കാത്തിരുന്ന വാർത്ത പുറത്തു വന്നിരിക്കുന്നു. ഞെട്ടലും വിവാദവും സൃഷ്ടിച്ച കറൻസി നിരോധനം വഴി ഒന്നരകോടിയിലേറെ വിദേശ ഇന്ത്യക്കാരുടെ പ്രതികരണം എന്താവും എന്ന് കാതോർത്തിരുന്ന ലോകത്തിനു മറ്റൊരു ഞെട്ടലാണ് ഇപ്പോൾ ലഭിക്കുന്നത്. മോദിയുടെ കറൻസി നിരോധനം ഒരു തരത്തിലും വിദേശ ഇന്ത്യക്കാരെ ബാധിച്ചില്ല എന്ന് മാത്രമല്ല, ഇന്ത്യയിലേക്ക് എത്തിയിരുന്ന പണവരവിൽ സർവകാല റെക്കോർഡും. ഇതോടെ ഈ രംഗത്ത് ലോക രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനം അലങ്കരിച്ചിരുന്ന ചൈനയെ ഇന്ത്യ പുറംതള്ളുകയും ചെയ്തു.

ലോക രാഷ്ട്രീയ ഗതിയനുസരിച്ചു ഓഹരി നാണയ രംഗത്ത് വിദേശ കമ്പനികൾ നിക്ഷേപിക്കുന്ന പണം പലപ്പോഴും ഒറ്റയടിക്ക് പിൻവലിക്കപ്പെട്ടുന്ന സാഹചര്യങ്ങളിൽ ഇന്ത്യയെ കരുത്തോടെ പിടിച്ചു നിർത്തുന്നതിൽ വിദേശ ഇന്ത്യക്കാർ അയക്കുന്ന പണത്തിന്റെ പങ്കു ഏറെ വലുതാണ്. ഏതാനും വർഷം മുൻപ് വിദേശ നിക്ഷേപകർ കൂട്ടത്തോടെ പിന്മാറിയപ്പോൾ സർക്കാരും റിസേർവ് ബാങ്ക് ഓഫ് ഇന്ത്യയും ആശ്രയിച്ചത് വിദേശ ഇന്ത്യക്കാരുടെ പണത്തെയാണ്. ഇത്രയും ശക്തമായ അടിത്തറയാണ് വിദേശ ഇന്ത്യക്കാർ മാതൃ രാജ്യത്തിനായി നിർമ്മിക്കുന്നത്. കറൻസി നിരോധനവും രാജ്യത്തെ ബാങ്കിങ് രംഗത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളും കൂടി വിദേശ ഇന്ത്യക്കാരുടെ പണവരവിൽ ഇത്തവണ കുറവുണ്ടാകും എന്ന ആശങ്കയാണ് ഇപ്പോൾ ഇല്ലാതാകുന്നത്.

കഴിഞ്ഞ വർഷത്തെ കണക്കുകൾ ലഭ്യമാകുമ്പോൾ വിദേശ ഇന്ത്യക്കാർ രാജ്യത്തു എത്തിച്ചത് 62.7 ബില്യൺ അമേരിക്കൻ ഡോളറിനു തുല്യമായ തുകയാണ്. ലോകമൊട്ടാകെയുള്ള 200 മില്യൺ പ്രവാസികൾ ഒന്നിച്ചു ചേർന്ന് അയച്ചത് 445 ബില്യൺ ഡോളർ ആണെന്നു ഐക്യ രാഷ്ട്ര സഭ കണക്കാക്കുമ്പോളാണ് അതിൽ 15 ശതമാനവും ഇന്ത്യക്കാർ കയ്യടക്കുന്നത്. ലോകമൊട്ടാകെ ദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്യുന്നതിൽ പ്രവാസികൾ അയക്കുന്ന പണത്തിന്റെ പങ്കു ഏറെ വലുതാണെന്നും ഇതോടെ ആദ്യമായി ഐക്യ രാഷ്ട്ര സഭ സമ്മതിക്കുകയാണ്.

യുഎൻ ഇന്റർനാഷണൽ ഫണ്ട് ഫോർ അഗ്രികൾച്ചറൽ ഡെവലപ്‌മെന്റ് നടത്തിയ പഠനത്തിലാണ് ഇന്ത്യയിലേക്കെത്തുന്ന പണത്തിൽ പ്രവാസികളുടെ പങ്കു വ്യക്തമാകുന്നത്. പ്രവാസികൾ അയക്കുന്ന പണത്തിന്റെ 80 ശതമാനവും പോയിരിക്കുന്നത് ഗ്രാമീണ മേഖലയിലേക്കാണെന്നും പഠനം പറയുന്നു. ഇതോടെ ഇന്ത്യൻ വളർച്ചയിൽ പ്രവാസികളുടെ റോൾ ഏറെ നിർണ്ണായകം ആയി മാറുകയാണ്. കഴിഞ്ഞ നാലര ദശകങ്ങളായി ഈ രംഗത്ത് കേരളം സ്വന്തമാക്കിയ നേട്ടം പഠനത്തിൽ പ്രത്യേകം ഇടം പിടിച്ചിട്ടില്ലെങ്കിലും പ്രവാസ ലോകത്തു ഇന്ത്യയുടെ നേട്ടങ്ങളിൽ സിംഹ ഭാഗവും കേരളത്തിന്റേത് കൂടിയായി മാറുകയാണ്.

ഗൾഫ് അടക്കമുള്ള മലയാളി ഭൂരിപക്ഷ പ്രവാസ മേഖലകളിൽ തൊഴിൽ നഷ്ടവും രാഷ്ട്രീയ അസ്ഥിരതയും ആഗോള എണ്ണ വിലയിൽ ഉണ്ടായ ഇടർച്ചയും ശമ്പള വെട്ടിക്കുറവും സ്വദേശി വൽക്കരണവും ഒക്കെ ചേർന്ന് മലയാളികൾക്ക് നെഞ്ചിടിപ്പ് നൽകുന്ന വർഷമാണ് കടന്നു പോയത് എങ്കിലും കേരളത്തിൽ എത്തുന്ന പ്രവാസി പണത്തിനു കുറവുണ്ടായില്ലെന്നു മറ്റൊരു പഠനവും വ്യക്തമാക്കുന്നു. മോദിയുടെ കറൻസി നിരോധനം ഉണ്ടായ ആദ്യ നാളുകളിൽ അൽപം തിരിച്ചടി ഉണ്ടായെങ്കിലും ബഹു ഭൂരിഭാഗം പ്രവാസി മലയാളികളുടെയും ആശ്രിതർ കേരളത്തിൽ ആയതിനാൽ പണം അയക്കാതിരിക്കൽ ഒരു കാരണവശാലും സാധ്യമല്ല എന്ന വസ്തുത കൂടിയാണ് തെളിയിക്കപ്പെടുന്നത്.

മാത്രമല്ല, കഴിഞ്ഞ മൂന്നു ദശകങ്ങളിലെ കണക്കുകൾ ലഭ്യമാകുമ്പോൾ ബാങ്കുകൾ വഴി കേരളത്തിലേക്ക്എത്തിയ വിദേശ പണം ആദ്യമായി ഒരു ട്രില്യൺ എന്ന ബെഞ്ച് മാർക്ക് പിന്നിടുകായും ചെയ്തിരിക്കുന്നു. എന്നാൽ നിയമ ലംഘന മാർഗത്തിൽ കൂടി എത്തിയ പണം കൂടി കണക്കിലെടുക്കുമ്പോൾ ഈ നേട്ടം എന്നേ സാധ്യമായിരിക്കുന്നു എന്നതും കാണാതെ പോകപ്പെടുന്നില്ല.

സംസ്ഥാന തല ബാങ്കിങ് സമിതി നൽകുന്ന കണക്കുകളിലും കേരളത്തിൽ എത്തുന്ന വിദേശ പണത്തിൽ ഗണ്യമായ വർധനയാണ് ഓരോ വർഷവും രേഖപ്പെടുത്തുന്നത്. ആദ്യമായി ഒരു ലക്ഷം കോടി രൂപ എന്ന നേട്ടം സാധ്യമായ 2014 ലിൽ (1. 05 ലക്ഷം കോടി രൂപ) നിന്നും തൊട്ടടുത്ത വർഷം 1. 28 ലക്ഷം കോടി രൂപയായും കഴിഞ്ഞ വർഷം 1. 48 ലക്ഷം കോടി രൂപയുമായും ഉയർന്നിരിക്കുകയാണ് എന്നാൽ ഈ പണത്തിൽ യഥാർത്ഥ നിക്ഷേപം ആയി മാറിയത് ചെറിയ ശതമാനം പണം മാത്രമാണ്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടയിൽ കേരളം എട്ടു ലക്ഷം കോടി രൂപയുടെ വിദേശ പണം സ്വന്തമാക്കിയിട്ടുണ്ട് എന്നാണ് സെന്റർ ഫോർ ഡെവലപ്‌മെന്റ് സ്റ്റഡീസിന്റെ കണക്ക്.

പ്രവാസികൾ അയക്കുന്ന പണത്തിൽ 20 ശതമാനം തുകയെങ്കിലും നിക്ഷേപം ആക്കി മാറ്റിയിരുന്നെങ്കിൽ ഇപ്പോൾ പലിശയടക്കം ചുരുങ്ങിയത് നാല് ലക്ഷം കോടി രൂപയുടെ നിക്ഷേപം ബാങ്കുകളിൽ ഉണ്ടാകുമായിരുന്നു. എന്നാൽ കേരളത്തിലെ ബാങ്കുകളിൽ പ്രവാസികളുടെ നിക്ഷേപമായി അവശേഷിക്കുന്നത് വെറും 1. 48 കോടി രൂപ മാത്രമാണ്. പ്രവാസികൾ എത്തിക്കുന്ന പണം മികച്ച നിലയിൽ ഉള്ള നിക്ഷേപമാക്കി മാറ്റുന്നതിൽ കേരള സർക്കാർ ദയനീയമായി പരാജയപ്പെടുന്ന കാഴ്ചയാണ് ഈ കണക്കുകൾ തെളിയിക്കുന്നതും.

ഇന്ത്യയുടെ ജിഡിപി വളർച്ച നിരക്ക് പിടിച്ചു നിർത്തുന്നതിൽ പ്രവാസിപണത്തിനു മുഖ്യ പങ്കു ഉണ്ടെന്നാണ് പഠനം തെളിയിക്കുന്നത്. വളർച്ച നിരക്കിൽ ഗണ്യമായ വർധന കാണിക്കുന്ന ലോക രാഷ്ട്രങ്ങളിൽ മിക്കതിലും പ്രവാസികൾ അയക്കുന്ന പണത്തിനു മുഖ്യ റോൾ ഉണ്ടെന്നും ഐക്യ രാഷ്ട്ര സഭ കണ്ടെത്തുന്നു. ഈ രാജ്യങ്ങളിൽ ഇന്ത്യ, ചൈന, ബംഗ്ലാദേശ്, പാക്കിസ്ഥാൻ, ഫിലിപ്പീൻസ്, വിയത്‌നാം, ശ്രീലങ്ക, നേപ്പാൾ, ഇൻഡോനേഷ്യ എന്നിവയാണ് ആദ്യ സ്ഥാനങ്ങളിൽ എത്തിയിരിക്കുന്നത്.

പ്രവാസികൾ അയക്കുന്ന പണത്തിൽ 80 ശതമാനവും സ്വന്തമാക്കുന്നത് 23 രാജ്യങ്ങൾ ചേർന്നാണ്. ഈ പണത്തിൽ 50 ശതമാനാവും ചോരുന്നതും വെറും പത്തു രാജ്യങ്ങളിൽ നിന്നാണ്. ഇതിൽ ആദ്യ മൂന്നു സ്ഥാനങ്ങൾ അമേരിക്ക, റഷ്യ, സൗദി അറേബ്യ എന്നിവിടങ്ങളിൽ നിന്നുമാണ്. ഒരു പ്രവാസി നാട് വിടുമ്പോൾ മാതൃ രാജ്യത്തു ചുരുങ്ങിയത് നാല് പേർക്ക് എങ്കിലും ആശ്രയമായി മാറുന്നു എന്നും യു എൻ പഠനത്തിൽ പറയുന്നുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP