Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മദ്യത്തിന് വില ഇരുപത് രൂപ വരെ ഉയരും; വിദേശ നിർമ്മിത വിദേശ മദ്യം ഉടൻ ബവ്‌റിജസ് ഔട്ട്‌ലറ്റുകളിലെത്തില്ല; ഭൂമിയുടെ ന്യായവിലയും കൂടും; എല്ലാ സർക്കാർ സേവനങ്ങൾക്കും അഞ്ചുശതമാനം വർധന വരും; തോമസ് ഐസകിന്റെ ബജറ്റ് നിർദ്ദേശങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ

മദ്യത്തിന് വില ഇരുപത് രൂപ വരെ ഉയരും; വിദേശ നിർമ്മിത വിദേശ മദ്യം ഉടൻ ബവ്‌റിജസ് ഔട്ട്‌ലറ്റുകളിലെത്തില്ല; ഭൂമിയുടെ ന്യായവിലയും കൂടും; എല്ലാ സർക്കാർ സേവനങ്ങൾക്കും അഞ്ചുശതമാനം വർധന വരും; തോമസ് ഐസകിന്റെ ബജറ്റ് നിർദ്ദേശങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ

തിരുവനന്തപുരം: ബജറ്റിലെ പുതുക്കിയ നികുതി നിർദേശങ്ങൾ ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിൽ വരുന്നതോടെ ഭൂമിയുടെ ന്യായവില 10% വർധിക്കും. മദ്യത്തിനും ഇന്ന് മുതൽ വില കൂടും. 400 രൂപ വരെ വിലയുള്ള ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന്റെ വിൽപന നികുതി 200 ശതമാനമാകും. നിലവിൽ ഇതു 125 ശതമാനമാണ്. 400 രൂപയ്ക്കു മുകളിലുള്ള മദ്യത്തിന് 210 ശതമാനമാകും. നിലവിൽ 135 ശതമാനമാണ്.

ബിയറിന്റെ നികുതി 70 ശതമാനത്തിൽനിന്ന് നൂറു ശതമാനമായി ഉയരും. വിവിധ ബ്രാൻഡുകൾക്ക് ഇരുപതു രൂപവരെ വില വർധിക്കുമെന്നാണ് സൂചന. വിദേശ നിർമ്മിത വിദേശ മദ്യവിൽപനയ്ക്കും ഏപ്രിൽ ഒന്നു മുതൽ അനുമതി നൽകിയിട്ടുണ്ട്. എന്നാൽ ടെൻഡർ നടപടികൾ പൂർത്തിയാകാത്തതിനാൽ വിദേശ നിർമ്മിത വിദേശ മദ്യം ഉടൻ ബവ്‌റിജസ് ഔട്ട്‌ലറ്റുകളിലെത്തില്ല.

വിദേശ നിർമ്മിത മദ്യത്തിന് ഇപ്പോൾ 150 ശതമാനമാണ് കസ്റ്റംസ് ഡ്യൂട്ടി. ഇതിനു മുകളിൽ നികുതി ഏർപ്പെടുത്തിയാൽ മദ്യത്തിനു വലിയതോതിൽ വില കൂടും. ഇക്കാരണത്താൽ താരതമ്യേന കുറഞ്ഞ നികുതിയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വിദേശ നിർമ്മിത മദ്യത്തിന്റെ വിൽപ്പന നികുതി 78%. വിദേശ നിർമ്മിത വൈനിന്റെ നികുതി 25%. വിദേശ നിർമ്മിത വിദേശ മദ്യത്തിന്റെ വിൽപന ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന്റെ വിൽപനയെ ബാധിക്കാതിരിക്കാൻ അടിസ്ഥാന വില ഇറക്കുമതി തീരുവ ഇല്ലാതെ കെയ്‌സ് ഒന്നിന് 6,000 രൂപയും വൈനിന് 3,000 രൂപയായും നിശ്ചയിച്ചിട്ടുണ്ട്.

വരുമാനം കൂട്ടാൻ വേണ്ടിയാണ് ഭൂമിയുടെ ന്യായവിലയും ഉയർത്തുന്നത്. അടുത്ത വർഷം മുതൽ ന്യായവില സമ്പൂർണമായി പരിഷ്‌ക്കരിക്കുമെന്നും ധനവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. കേരള ഭൂനികുതി ഓർഡിനൻസ് 2014 പ്രകാരം വർധിപ്പിച്ച നികുതി നിരക്കുകൾ ഏപ്രിൽ ഒന്നു മുതൽ പുനഃസ്ഥാപിക്കപ്പെടും. പഞ്ചായത്തിൽ 20 സെന്റ് വരെ സെന്റിന് ഒരു രൂപ. 20 സെന്റിനു മുകളിൽ സെന്റിന് രണ്ടു രൂപ. മുനിസിപ്പാലിറ്റിയിൽ ആറു സെന്റ് വരെ സെന്റിന് രണ്ടുരൂപ. ആറു സെന്റിന് മുകളിൽ സെന്റിന് നാലുരൂപ. കോർപറേഷനിൽ നാലു സെന്റ് വരെ സെന്റിന് നാലുരൂപ. നാലു സെന്റിനു മുകളിൽ എട്ടുരൂപ. എന്നിങ്ങനെയാകും നിരക്കുകൾ.

കുടുംബാംഗങ്ങൾ തമ്മിലുള്ള ഭൂമിയിടപാടുകളിൽ ഭൂമിയുടെ ന്യായവില ആറരലക്ഷം രൂപ വരെയാണെങ്കിൽ മുദ്രപത്രനിരക്കായി 1000 രൂപ നൽകണമെന്ന വ്യവസ്ഥയും നിലവിൽ വരും. അതു കഴിഞ്ഞുള്ള ഓരോ ലക്ഷത്തിനും 150 രൂപ വീതം നിരക്ക് വർധിക്കും. വില്ലേജ് ഓഫിസ്, കൃഷി ഓഫിസ്, ആശുപത്രി തുടങ്ങി എല്ലാ സർക്കാർ സേവനങ്ങൾക്കും അഞ്ചുശതമാനം വർധന വരും. സബ് രജിസ്റ്റ്രാർ ഓഫിസുകളിലെ സാക്ഷ്യപ്പെടുത്തിയ ആധാരപ്പകർപ്പുകൾക്ക് 10 പേജു കഴിഞ്ഞുള്ള ഓരോ പേജിനും അഞ്ചു രൂപ അധിക ഫീസ്. ലാഭേച്ഛയോടെയുള്ള എല്ലാ പരസ്യക്കരാറുകൾക്കും അവകാശ കരാറുകൾക്കും 500 രൂപയുടെ മുദ്രപത്രം. ഇപ്പോൾ 200 രൂപയാണിത്.

വസ്തുക്കളുടെ കൈമാറ്റത്തിന് കുടുംബാംഗങ്ങൾ തമ്മിൽ തയാറാക്കുന്ന മുക്ത്യാറുകൾക്കുള്ള മുദ്രവില 300 രൂപയിൽനിന്ന് 500 ആകും. സർവേ, ഭൂരേഖ വകുപ്പ് നൽകുന്ന സേവനങ്ങളുടെ നിരക്കുകളും ഏപ്രിൽ ഒന്നു മുതൽ വർധിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP