മുപ്പതോ നാൽപ്പതോ വർഷം കൂടി കഴിഞ്ഞാൽ അമേരിക്കയെയും ചൈനയെയും തോൽപ്പിച്ച് ഇന്ത്യ ലോകത്തെ ഏറ്റവും വലിയ സമ്പന്ന രാഷ്ട്രമാകും; ഫ്രാൻസിനെ പിന്നിലാക്കി കഴിഞ്ഞ ഇന്ത്യ ഈ വർഷം തന്നെ ബ്രിട്ടനെ മറി കടന്ന് അഞ്ചാമത്തെ സമ്പന്ന രാജ്യമാകും; നാല് വർഷത്തിനകം ഇന്ത്യയെ കാത്തിരിക്കുന്നത് സമ്പന്നതയുടെ മൂന്നാം സ്ഥാനം; ലോകബാങ്ക് റിപ്പോർട്ട് ഇന്ത്യയ്ക്ക് നൽകുന്നത് ആത്മവിശ്വാസത്തിന്റെ കരുത്ത്
July 12, 2018 | 10:07 AM IST | Permalink

ന്യൂഡൽഹി: ലോകബാങ്ക് പുറത്ത് വിട്ടിരിക്കുന്ന പുതിയ കണക്കുകൾ അനുസരിച്ച് ഇന്ത്യ ഫ്രാൻസിനെ മറി കടന്ന് ലോകത്തിലെ ഏറ്റവും വലിയ ആറാമത്തെ സമ്പദ് വ്യവസ്ഥയായിത്തീർന്നിരിക്കുന്നു. ഡോളർ ടേമിലാണീ വളർച്ച കണക്കാക്കിയിരിക്കുന്നത്. ഇത് പ്രകാരം മുപ്പതോ നാൽപ്പതോ വർഷം കൂടി കഴിഞ്ഞാൽ അമേരിക്കയെയും ചൈനയെയും തോൽപ്പിച്ച് ഇന്ത്യ ലോകത്തെ ഏറ്റവും വലിയ സമ്പന്ന രാഷ്ട്രമാകുമെന്നും പ്രവചനമുണ്ട്. ഫ്രാൻസിനെ പിന്നിലാക്കി കഴിഞ്ഞ ഇന്ത്യ ഈ വർഷം തന്നെ ബ്രിട്ടനെ മറി കടന്ന് അഞ്ചാമത്തെ സമ്പന്ന രാജ്യമാകുമെന്നും പ്രവചനമുണ്ട്. നാല് വർഷത്തിനകം ഇന്ത്യയെ കാത്തിരിക്കുന്നത് സമ്പന്നതയുടെ മൂന്നാം സ്ഥാനമാണ്. ഇത്തരത്തിൽ ഏറ്റവും പുതിയ ലോകബാങ്ക് റിപ്പോർട്ട് ഇന്ത്യയ്ക്ക് നൽകുന്നത് ആത്മവിശ്വാസത്തിന്റെ കരുത്താണ്.
ഏഷ്യയിലെ പ്രധാനപ്പെട്ട സമ്പദ് വ്യവസ്ഥകളായ ഇന്ത്യയും ചൈനയും അടുത്ത 15 വർഷങ്ങൾക്കിടെ ലോകത്തിൽ വൻ സ്വാധീനം ചെലുത്തുന്ന സമ്പദ് വ്യവസ്ഥകളാകുമെന്നാണ് വിദഗ്ദർ പ്രവചിക്കുന്നത്. തൽഫലമായി ലോകത്തിലെ ഏറ്റവും വളരുന്ന സമ്പദ് വ്യവസ്ഥയെന്ന യുഎസിന്റെ സ്ഥാനം തെറിക്കുകയും ചെയ്യും. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഇന്ത്യയുടെ ഗ്രോസ് ഡൊമസ്റ്റിക് പ്രൊഡക്ട്(ജിഡിപി) ഇതാദ്യമായി ഒരു യൂറോപ്യൻ രാജ്യത്തിന്റെ ജിഡിപിയെ മറി കടന്നിരിക്കുകയാണ്. ഇത് പ്രകാരം ഇന്ത്യ ഫ്രാൻസിനെ ഏഴാം സ്ഥാനത്തേക്ക് തള്ളി മുന്നോട്ട് കയറി ആറാം സ്ഥാനത്തെത്തുകയും ചെയ്തിട്ടുണ്ട്.
ഏറ്റവും പുതിയ ലോക ബാങ്ക കണക്ക് പ്രകാരം 2017ൽ ഇന്ത്യയുടെ ജിഡിപി 2.597 ട്രില്യണിലെത്തിയിരിക്കുന്നു. എന്നാൽ ഫ്രാൻസിന്റേത് 2.582 ട്രില്യൺ മാത്രമാണ്. ഇന്ത്യയുടെ ജിഡിപി പത്ത് വർഷങ്ങൾക്കുള്ളിൽ ഇരട്ടിയായിട്ടുണ്ട്. എന്നാൽ ഇന്ത്യയുടെ ജിഡിപി പെർകാപിറ്റ ഫ്രാൻസിനേക്കാൾ താഴെ തന്നെയാണ് നിലകൊള്ളുന്നത്. ഇത് പ്രകാരം ഫ്രാൻസിന്റെ ജിഡിപി പെർകാപിറ്റ 42,567.74 ഡോളറാണെങ്കിൽ ഇന്ത്യയുടേത് വെറും 1,932.55 ഡോളർ മാത്രമാണ്. അടുത്ത 15 വർഷങ്ങൾക്കുള്ളിൽ ഏഷ്യയിലെ സമ്പദ് വ്യവസ്ഥകൾ ആദ്യത്തെ പത്ത് സ്ഥാനങ്ങളിലെത്തുന്നതിന്റെ ഭാഗമായിട്ടാണ് ഇന്ത്യയും കുതിക്കുന്നതെന്നും പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞന്മാർ പ്രവചിക്കുന്നു.
ഈ വർഷം ജനുവരി-മാർച്ച് ക്വാർട്ടറിൽ ഇന്ത്യ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ് വ്യവസ്ഥ എന്ന സ്ഥാനത്തെത്തിയിരുന്നു. ചൈനയുടെ സമ്പദ് വ്യവസ്ഥയുടെ 6.8 ശതമാനം വളർച്ചയെയാണ് ഇന്ത്യ ഇതിലൂടെ മറികടന്നിരിക്കുന്നത്. മാനുഫാക്ചറിങ്, കൺസ്ട്രക്ഷൻ, കാർഷിക മേഖല, കൺസ്യൂമർ സ്പെൻഡിങ് എന്നിവയിലെ വളർച്ചയുടെ ഫലമായിട്ടാണ് ഇന്ത്യക്ക് ഈ നേട്ടമുണ്ടായിരിക്കുന്നത്. ഏഷ്യയിലെ മൂന്നാമത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായ ഇന്ത്യയുടെ വളർച്ചാ നിരക്ക് 2018ൽ 7.4 ശതമാനവും 2019ൽ 7.8 ശതമാനവുമായിരിക്കുമെന്നാണ് ഐഎംഎഫ് പ്രവചിച്ചിരിക്കുന്നത്.
രാജ്യത്തെ നിക്ഷേപ പ്രവർത്തനം ഉയർന്ന് കൊണ്ടിരിക്കുന്നുവെന്നാണ് ഇന്ത്യയിലെ എക്കണോമിക് അഫയേർസ് സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗ് പറയുന്നത്. രാജ്യത്തെ സമ്പദ് വ്യവസ്ഥ അടുത്ത വർഷം ഇതുവരെയുള്ളതിനേക്കാൾ വേഗത്തിൽ വളരുമെന്നാണ് അദ്ദേഹം പറയുന്നത്. ലണ്ടൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സെന്റർ ഫോർ എക്കണോമിക്സ് ആൻഡ് ബിസിനസ് റിസർച്ച് ഒരു പഠനം പ്രസിദ്ധീകരിച്ചിരുന്നു. ഇത് പ്രകാരം ഇന്ത്യൻ സമ്പദ് വ്യവസ്ഥ അഞ്ചാംസ്ഥാനത്തേക്കും 2031ൽ മൂന്നാം സ്ഥാനത്തെത്തുമെന്നുമാണ് പ്രവചനം.
19.390 ട്രില്യൺ ഡോളറിന്റെ ജിഡിപിയുമായി നിലവിൽ അമേരിക്ക തന്നെയാണ് ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ഭീമനായി നിലകൊള്ളുന്നത്. ഇതിന് തൊട്ട് പുറകിലുള്ള സ്ഥാനങ്ങളിൽ ചൈന, ജപ്പാൻ, ജർമനി, യുകെ തുടങ്ങിയവയാണ് നിലകൊള്ളുന്നത്. എന്നാൽ ഈ വർഷം യുകെയുടെ അഞ്ചാംസ്ഥാനം ഇന്ത്യ കവർന്നെടുത്ത് മുന്നേറുമെന്നാണ് പുതിയ പ്രവചനം. സെന്റർ ഫോർ എക്കണോമിക്സ് ആൻഡ് ബിസിനസ് റിസർച്ച് പ്രസിദ്ധീകരിച്ച റിപ്പോർട്ട് അനുസരിച്ച് 2032 ഓടെ ചൈന അമേരിക്കയെ മറി കടന്ന് ലോകത്തിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയാകും. എന്നാൽ 2050ന് ശേഷം ചൈനയെ മറി കടന്ന് ഇന്ത്യ ഒന്നാംസ്ഥാനത്തെത്തുകയും ചെയ്യും.