Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നൂറുരൂപ നോട്ടുകൾ കിട്ടാനില്ല; കറൻസി നിരോധിച്ചതിനു പിന്നാലെ മോദിയെ പുകഴ്‌ത്തിയവർ ഇപ്പോൾ പ്‌ളേറ്റു മാറ്റിത്തുടങ്ങി; വൻകിട സ്ഥാപനങ്ങളിൽ കച്ചവടം ഓൺലൈൻവഴി പൊടിപൊടിക്കുമ്പോൾ ഈച്ചയാട്ടിയിരുന്ന് ചില്ലറ കച്ചവടക്കാർ

നൂറുരൂപ നോട്ടുകൾ കിട്ടാനില്ല; കറൻസി നിരോധിച്ചതിനു പിന്നാലെ മോദിയെ പുകഴ്‌ത്തിയവർ ഇപ്പോൾ പ്‌ളേറ്റു മാറ്റിത്തുടങ്ങി; വൻകിട സ്ഥാപനങ്ങളിൽ കച്ചവടം ഓൺലൈൻവഴി പൊടിപൊടിക്കുമ്പോൾ ഈച്ചയാട്ടിയിരുന്ന് ചില്ലറ കച്ചവടക്കാർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കള്ളപ്പണവും കള്ളനോട്ടും നിരോധിക്കുകയെന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച കറൻസി നിരോധനം നാലുനാൾ പിന്നിടുമ്പോഴേക്കും ആദ്യമുണ്ടായിരുന്ന അനുകൂല ട്രെൻഡുകൾ മാറിത്തുടങ്ങുന്നു. ഉദ്ദേശ്യശുദ്ധി നല്ലതാണെന്ന് പറഞ്ഞിരുന്നവരും സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ മോദിയെ വാനോളം പുകഴ്‌ത്തിയിരുന്നവർപോലും പഴയ നോട്ടുകൾ ആവശ്യപ്രകാരം മാറ്റിക്കിട്ടുന്നില്ലെന്ന് വന്നതോടെ ഇപ്പോൾ എതിർപ്പിന്റെ സ്വരം ഉയർത്തിത്തുടങ്ങി. രാജ്യത്തെ ഭൂരിഭാഗം വരുന്ന ജനങ്ങളും ഇന്റർനെറ്റ് ഇടപാടുകളിലും പഌസ്റ്റിക് മണിയുടെ വിനിയോഗത്തിലും നിരക്ഷരരാണ് എന്നത് മനസ്സിലാക്കാതെയുള്ള നടപടിയാണ് കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന വിമർശനമാണ് ഉയരുന്നത്.

രാജ്യത്ത് ഉപയോഗത്തിലിരുന്ന കറൻസിയുടെ 84 ശതമാനവും നിരോധിക്കപ്പെട്ട ആയിരത്തിന്റെയും അഞ്ഞൂറിന്റെയും രൂപത്തിലായിരുന്നു. അതിനാൽത്തന്നെ ജനങ്ങളുടെ ദൈനംദിന ആവശ്യങ്ങൾക്ക് മിച്ചമുള്ള 16 ശതമാനം കറൻസി മാത്രമെ പോക്കറ്റിലുള്ളൂ എന്ന വസ്തുതയാണ് ഒറ്റയടിക്ക് ഉണ്ടായത്. പ്രാബല്യത്തിലുള്ള, നൂറിൽത്താഴെ ഡിനോമിനേഷനുകളുടെ നോട്ടുകളാകട്ടെ ആറുമുതൽ ഏഴു ശതമാനം വരെ ബാങ്കുകളിലും പലരുടേയും കൈവശവും ഇരിക്കുകയുമാണ്. ഈ സാഹചര്യത്തിൽ വെറും ഒമ്പതു ശതമാനത്തോളം കറൻസിയിലേക്ക് ദൈനംദിനാവശ്യങ്ങൾക്ക് കറൻസി വിനിമയം ചുരുക്കിയെടുക്കേണ്ട സാഹചര്യമാണ് ഇരുട്ടിവെളുക്കുമ്പോൾ ഉണ്ടായത്.

ഈ സാഹചര്യത്തിൽ നിന്ന് കരകയറാൻ അത്രയെളുപ്പമൊന്നും രാജ്യത്തിന് ആകില്ല എന്നതാണ് ഇപ്പോൾ അനുദിനം കറൻസി നിരോധനം പ്രതിസന്ധി രൂക്ഷമാക്കുന്നതിന് കാരണം. നിരോധിക്കപ്പെട്ട കറൻസിക്ക് പകരം എത്തിയതാകട്ടെ രണ്ടായിരം രൂപയുടെ നോട്ടാണ്. ബാങ്കുകളിൽ നിന്ന് ഒരു ദിവസം പഴയ കറൻസി മാറ്റിയെടുക്കുന്നതിന് 4000 രൂപയുടെ പരിധി നിശ്ചയിച്ചതും ഇത് ഒരാൾക്ക് ഒരു തവണയേ മാറ്റാനാകൂ എന്ന് നിഷ്‌കർഷിച്ചതും കൂടിയാകുമ്പോൾ ശരിക്കും ചെറിയ തുകകളുടെ വിനിമയം പ്രതിസന്ധിയിലായിരിക്കുകയാണ്.

വീട്ടിൽ ചെറിയ തുകകൾ കൈവശം വച്ചിരുന്ന സാധാരണക്കാരാണ് ഇതിലൂടെ വൻ പ്രതിസന്ധിയിലായത്. വിവിധ ആവശ്യങ്ങൾക്ക് തുകയില്ലാതാകുമ്പോൾ അത് മാറ്റിയെടുക്കാൻ എത്തുന്നവർക്ക് നൽകാൻ ബാങ്കിലും ചില്ലറയില്ലാതാകുന്നു. നാലായിരത്തിന്റെ പഴയ കറൻസി മാറ്റിവാങ്ങുന്നവരിൽ പലർക്കും ഇതോടെ രണ്ടായിരത്തിന്റെ രണ്ടു നോട്ടുകൾ നൽകേണ്ട ദുരവസ്ഥയിലാണ് ബാങ്കുകാരും. ചില്ലറയില്ലാതെ സംഘർഷം പലയിടത്തും വർധിക്കുന്ന സാഹചര്യമാണുള്ളത്.

നിരോധനത്തിന്റെ ആദ്യ രണ്ടുദിനങ്ങൾ പിന്നിടുന്നതോടെയാണ് എടിഎമ്മുകൾ തുറന്നത്. ഇവിടെയാകട്ടെ നൂറിന്റെ കെട്ടുകൾ നിറച്ചാൽ അരമണിക്കൂറിനകം കാലിയാകുന്ന സ്ഥിതിയുമാണ്. അക്കൗണ്ടുകളിൽ നിന്ന് കറൻസിയായി ദിവസം 10000 രൂപവരെയും ആഴ്ചയിൽ പരമാവധി 20000 രൂപയും പിൻവലിക്കാമെന്നാണ് പരിധി. പക്ഷേ, ഇങ്ങനെ എടുക്കുമ്പോൾ രണ്ടായിരം രൂപയുടെ നോട്ടുകളാണ് കിട്ടുന്നതെങ്കിൽ സംഗതി കുഴയും. ചെറിയ ആവശ്യങ്ങൾക്ക് ചില്ലറയില്ലാതെ പരക്കം പായേണ്ടിവരും.

നിരോധനത്തിന്റെ നാലാംനാൾ തന്നെ സ്ഥിതി ഇങ്ങനെ ആയതോടെ ചില്ലറ വിൽപനക്കാരും ചെറിയ തുകകളുടെ പണമിടപാട് നടത്തുന്നവരും നെട്ടോട്ടമോടുന്നു. പലരും പണമെടുക്കാൻ ഓഫീസിൽ നിന്ന് അവധിയെടുത്തുതന്നെ ബാങ്കുകളിൽ എത്തിയ സ്ഥിതിയായിരുന്നു കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ. ബാങ്ക് അക്കൗണ്ടില്ലാത്തവരും ജോലി ചെയ്യുന്ന സ്ഥലങ്ങളിൽ അക്കൗണ്ടില്ലാത്തവരുമെല്ലാം ശരിക്കും വെട്ടിലായി. സ്വന്തം പേഴ്‌സിൽ കാശില്ലാതിരിക്കുകയും ഇ-പേഴ്‌സിൽ കാശുണ്ടായിട്ടും കാര്യമില്ലാതിരിക്കുകയും ചെയ്യുന്ന സ്ഥിതിയിലായവരും നിരവധി.

കാര്യങ്ങൾ ഇന്നത്തോടെ മാറും, അല്ലെങ്കിൽ നാളെ എല്ലാം ശരിയാകുമെന്നെല്ലാം വിശ്വസിച്ചിരുന്നവർ ഇപ്പോൾ മാറി ചിന്തിച്ചുതുടങ്ങി. ബാങ്കുകളിൽ നിന്ന കുറഞ്ഞ തുകകളേ പിൻവലിക്കാനാകൂ എന്നതിനാലും അവരുടെ പക്കൽ തന്നെ നൂറിന്റെ നോട്ടുകളുടെ എണ്ണം വളരെ കുറവാണ് എന്നതിനാലും വിപണിയിൽ കറൻസി ക്ഷാമം അനുദിനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. എടിഎമ്മുകൾ എല്ലാം കാര്യക്ഷമമായി പ്രവർത്തിച്ചുതുടങ്ങാൻ എത്ര ദിവസം വേണ്ടിവരുമെന്നുപോലും ബാങ്ക് ഉദ്യോഗസ്ഥർക്കുതന്നെ തിട്ടമില്ല. നൂറുരൂപയുടെ വൻ ക്ഷാമം നേരിടുന്നുണ്ട്. ഈ അവസ്ഥ കുറച്ചുദിവസം കൂടി തുടർന്നുപോയാൽ വൻ സാമ്പത്തിക കലാപംതന്നെ രാജ്യത്ത് ഉണ്ടായേക്കുമെന്ന് സാമ്പത്തിക വിദഗ്ദ്ധർ അഭിപ്രായപ്പെട്ടുകഴിഞ്ഞു.

ക്രെഡിറ്റ് കാർഡോ, ഡെബിറ്റ് കാർഡോ ഉപയോഗിക്കാത്ത ചെറുകിട കച്ചവടക്കാർക്കും സാധാരണക്കാർക്കും കൂലിപ്പണിക്കാർക്കും തെരുവോര കച്ചവടക്കാർക്കുമെല്ലാമാണ് ഇപ്പോഴത്തെ സ്ഥിതി പ്രശ്‌നം സൃഷ്ടിക്കുന്നത്. അതല്ലാത്തവർക്ക് ഇടപാടുകൾ കാർഡുവഴി കുറച്ചെങ്കിലും സാധ്യമാകുന്നുമുണ്ട്. പാലും മീനും വാങ്ങുന്നതുമുതൽ ആശുപത്രിയിൽ അത്യാവശ്യത്തിന് നൽകാൻപോലും സാധാരണക്കാർ വിഷമിക്കുന്നു.

അത്രയ്ക്കും രൂക്ഷമായിരിക്കുകയാണ് ചെറിയ തുകകളുടെ വിനിമയം. ബാങ്കുകളിൽ നിന്ന് മാറിനൽകാനും എടിഎമ്മുകളിൽ യഥേഷ്ടം നിറയ്ക്കാനും നൂറുരൂപയുടേ നോട്ടുകൾ എത്തിക്കുന്ന കാര്യത്തിൽ കേന്ദ്രസർക്കാരും റിസർവ് ബാങ്കും മുൻകൈ എടുത്തില്ലെന്നതാണ് ഇപ്പോൾ പ്രതിസന്ധി രൂക്ഷമാക്കുന്നത്. ഇതോടെ ഈ ദിവസങ്ങളിലെ കച്ചവടം പ്ലാസ്റ്റിക് മണിയിലൂടെ പൊലിപ്പിക്കുകയാണ് സൂപ്പർമാർക്കറ്റുകളും വൻകിട വ്യാപാരശാലകളും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP