Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരളത്തിൽ ഇന്ധനവില അതിവേഗം കുതിക്കുന്നു; പെട്രോൾ വില 87 രൂപ കടന്നു, ഡീസൽ വിലയും 80.34 രൂപയും; എണ്ണവില ആഴ്‌ച്ചകളായി ഉയർന്ന നിലയിൽ ആയിട്ടും കൈയും കെട്ടി നോക്കി നിന്ന് സർക്കാറുകൾ; പാചകവാതക വിലയും വീണ്ടും വർദ്ധിപ്പിച്ചതോടെ ഗതികെട്ട അവസ്ഥയിൽ പൊതുജനം; കുടുംബബജറ്റ് താളംതെറ്റുമ്പോൾ കൊള്ളലാഭം കൊയ്ത് എണ്ണക്കമ്പനികൾ; സർവീസുകൾ നിർത്തിവെക്കാൻ സ്വകാര്യ ബസുകളും

കേരളത്തിൽ ഇന്ധനവില അതിവേഗം കുതിക്കുന്നു; പെട്രോൾ വില 87 രൂപ കടന്നു, ഡീസൽ വിലയും 80.34 രൂപയും; എണ്ണവില ആഴ്‌ച്ചകളായി ഉയർന്ന നിലയിൽ ആയിട്ടും കൈയും കെട്ടി നോക്കി നിന്ന് സർക്കാറുകൾ; പാചകവാതക വിലയും വീണ്ടും വർദ്ധിപ്പിച്ചതോടെ ഗതികെട്ട അവസ്ഥയിൽ പൊതുജനം; കുടുംബബജറ്റ് താളംതെറ്റുമ്പോൾ കൊള്ളലാഭം കൊയ്ത് എണ്ണക്കമ്പനികൾ; സർവീസുകൾ നിർത്തിവെക്കാൻ സ്വകാര്യ ബസുകളും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില പൊള്ളുന്ന അവസ്ഥയിലായിട്ട് ആഴ്‌ച്ചകളായി. എന്നിട്ടം യാതൊരു നടപടിയും കൈക്കൊള്ളാതെ കൈയും കെട്ടി നോക്കിയിരിക്കുന്ന അവസ്ഥയിലാണ് സർക്കാറുകൾ. അതിവേഗമാണ് എണ്ണവില വർദ്ധിക്കുന്നത്. ഇന്നും ഇന്ധനവിലയിൽ വർദ്ധനവുണ്ടായി. പെട്രോളിന് 26 പൈസയും ഡീസലിന് 33 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വില 87 രൂപ കടന്നു. തിരുവനന്തപുരത്ത് പെട്രോളിന് 87.12 രൂപയും ഡീസലിന് 80.34 രൂപയുമാണ് തിങ്കളാഴ്ചത്തെ വില. കൊച്ചിയിൽ യഥാക്രമം 85.61 രൂപയും 78.82 രൂപയും. സംസ്ഥാനത്ത് ഇന്ധനവില ആഴ്ചകളായി സർവകാല റെക്കോഡിലാണ്. സെപ്റ്റംബറിൽ മാത്രം പെട്രോളിന് 4.91 രൂപയും ഡീസലിന് 4.58 രൂപയും കൂടി.

അതിനിടെ കുടുംബ ബജറ്റ് താളം തെറ്റിച്ച് പാചകവാകത വിലയും കൂട്ടി. ഡൽഹിയിൽ 2.89 രൂപ വർധിപ്പിച്ച് സബ്സിഡി സിലിൻഡർ ഒന്നിന് 502.40 രൂപയാക്കി. സബ്സിഡി ഇല്ലാത്തവയ്ക്ക് സിലിൻഡർ ഒന്നിന് 59 രൂപ കൂട്ടി 871.50 രൂപയാക്കി. കേരളത്തിൽ സബ്സിഡിയില്ലാത്ത പാചകവാതക സിലിൻഡർ ഒന്നിന് 54 രൂപ വർധിച്ച് 869.50 രൂപയായിട്ടുണ്ട്. വാണിജ്യ സിലിണ്ടറിന്റെ വില 1450.10 രൂപയിൽനിന്നും 1497 രൂപയാക്കി വർധിപ്പിച്ചിട്ടുണ്ട്. രാജ്യാന്തര വിപണിയിൽ വില വർദ്ധിച്ചതും വിദേശ വിനിമയ നിരക്കിലെ ഏറ്റക്കുറച്ചിലുമാണ് നിരക്ക് കൂട്ടാൻ കാരണമെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ വ്യക്തമാക്കി.

രാജ്യാന്തര വിപണിയിലെ വില, വിദേശ നാണ്യ ഇടപാടിലെ വ്യതിയാനം എന്നിവ വിലയെ സ്വാധീനിക്കുന്നതായി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐ.ഒ.സി)പ്രസ്താവനയിൽ അറിയിച്ചു. എന്നാൽ സബ്‌സിഡി നിരക്കിൽ ലഭിക്കുന്ന പാചകവാതക സിലിൻഡറിന് 2.89 രൂപ മാത്രമാണ് വർധിക്കുന്നതെന്നും ഇത് ജി.എസ്.ടി കാരണമാമെന്നും ഐ.ഒ.സി കൂട്ടിച്ചേർത്തു. വിലവർധനയ്ക്ക് ആനുപാതികമായി ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിൽ എത്തുന്ന സബ്സിഡി തുകയിലും വർധനയുണ്ടായിട്ടുണ്ട്. സെപ്റ്റംബറിൽ സിലിണ്ടർ ഒന്നിന് സബ്സിഡിയായി ലഭിച്ചിരുന്ന 320.49 രൂപ ഒക്ടോബറിൽ 376.60 ആയി ഉയരും.

അതിനിടെ ഇന്ധന വില വർധിക്കുന്നതു തുടർന്നതോടെ സർവീസുകൾ നിർത്തിവയ്ക്കാൻ ഒരുങ്ങുകയാണ് സ്വകാര്യബസുകളും. കോഴിക്കോട് ജില്ലയിൽ മാത്രം ഇരുന്നൂറോളം ബസുകളാണ് ഇത്തരത്തിൽ സർവീസ് നിർത്തുന്നത്. പെർമിറ്റ് താൽക്കാലികമായി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഉടമകൾ ആർടിഒയ്ക്ക് സ്റ്റോപ്പേജ് നൽകാനുള്ള ഒരുക്കത്തിലാണ്.

ഒരു ബസിൽ ദിവസേന ശരാശരി 80 ലീറ്റർ ഡീസൽ വേണ്ടിവരും. തൊഴിലാളികളുടെ കൂലി, സ്റ്റാൻഡ് വാടക ഇനങ്ങളിലായി 9,500 രൂപ ചെലവുവരും. ഇൻഷുറൻസിനു മാത്രം ഒരുവർഷം 80,000 മുതൽ ഒരു ലക്ഷം രൂപവരെ നൽകണം. നികുതിയിനത്തിൽ മൂന്നുമാസം കൂടുമ്പോൾ 29,990 രൂപയും ക്ഷേമനിധിയായി 3,150 രൂപയും അടയ്ക്കണം. വരുമാനം ഈ ചെലവുകളുമായി പൊരുത്തപ്പെടുന്നില്ലെന്നാണു പരാതി. നഷ്ടം താങ്ങാനാവാതെ വന്നതോടെ പെർമിറ്റ് താൽകാലികമായി മരവിപ്പിക്കാനുള്ള സ്റ്റോപ്പേജ് അപേക്ഷ നൽകാൻ ബസുടമകൾ കൂട്ടത്തോടെ തീരുമാനിച്ചു

പ്രതിസന്ധി മറികടക്കാൻ നികുതി അടയ്ക്കാനുള്ള കാലാവധി നീട്ടി നൽകണമെന്ന് ഉടമകളുടെ ആവശ്യം പരിഗണിക്കുമെന്ന് ഗതാഗത മന്ത്രി അറിയിച്ചിരുന്നെങ്കിലും അന്തിമതീരുമാനമായിട്ടില്ല. ഇതോടെയാണ് എല്ലാ ജില്ലകളിലും സ്റ്റോപ്പേജ് അപേക്ഷകൾ നൽകി നിരത്തൊഴിയാൻ ബസുടമകൾ തീരുമാനിച്ചത്. ഇത് യാത്രക്ലേശം രൂക്ഷാക്കുന്നതിനൊപ്പം സർക്കാരിനു നികുതി നഷ്ടവുമുണ്ടാക്കുമെന്നാണു വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP