Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചേട്ടന്റെ കുതിപ്പിൽ പകച്ചു പോയ അനിയന്റെ ബാല്യം! ജിയോയുടെ വരവോടെ തകർന്നടിഞ്ഞ റിലയൻസ് ടെലികോം പ്രവർത്തനം നിർത്തുമ്പോൾ കടം 43,386 കോടിയുടേത്; ലോൺ നൽകിയ വമ്പൻ തുക കിട്ടാക്കടമായി മാറുമോ എന്ന ആശങ്കയിൽ പൊതുമേഖലാ ബാങ്കുകൾ; അനിൽ അംബാനി ടെലികോം വിപണി വിടുമ്പോൾ അവശേഷിക്കുന്ന മൂന്ന് ഭീമൻ കമ്പനിമാർ മാത്രം; ബിഎസ്എൻഎല്ലിനെ ചുരുട്ടിക്കെട്ടി ഉപയോക്താക്കളെ പിഴിയാനും അവസരം കാത്ത് ടെലികോം കമ്പനികൾ

ചേട്ടന്റെ കുതിപ്പിൽ പകച്ചു പോയ അനിയന്റെ ബാല്യം! ജിയോയുടെ വരവോടെ തകർന്നടിഞ്ഞ റിലയൻസ് ടെലികോം പ്രവർത്തനം നിർത്തുമ്പോൾ കടം 43,386 കോടിയുടേത്; ലോൺ നൽകിയ വമ്പൻ തുക കിട്ടാക്കടമായി മാറുമോ എന്ന ആശങ്കയിൽ പൊതുമേഖലാ ബാങ്കുകൾ; അനിൽ അംബാനി ടെലികോം വിപണി വിടുമ്പോൾ അവശേഷിക്കുന്ന മൂന്ന് ഭീമൻ കമ്പനിമാർ മാത്രം; ബിഎസ്എൻഎല്ലിനെ ചുരുട്ടിക്കെട്ടി ഉപയോക്താക്കളെ പിഴിയാനും അവസരം കാത്ത് ടെലികോം കമ്പനികൾ

മറുനാടൻ ഡെസ്‌ക്ക്

മുംബൈ: ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളിൽ നിന്നും 9000 കോടിയോളം രൂപ കടമെടുത്ത് ബ്രിട്ടനിലേക്ക് പലായനം ചെയ്ത യുബി ഗ്രൂപ്പ് ചെയർമാൻ വിജയ് മല്യ രാജ്യത്തെ നോക്കി കൊഞ്ഞണം കുത്താൻ തുടങ്ങിയിട്ട് കാലം കുറച്ചായി. മോദിയുടെ അടക്കം പ്രസ്താവനകൾക്ക് ശക്തമായി ഉണ്ടെങ്കിലും മല്യയെ രാജ്യത്തേക്ക് തിരികെ എത്തിക്കാൻ ഇനിയും സാധിച്ചിട്ടില്ല. ഇതിനിടെ ഇന്ത്യൻ വ്യവസായ രംഗത്തു നിന്നും മറ്റൊരു വമ്പൻ തകർച്ചയുടെ കഥ കൂടിയാണ് പുറത്തുവരുന്നത്. ടെലികോം രംഗത്ത് സ്വകാര്യവൽക്കരണം കടന്നുവന്നതോടെ ആദ്യകാലത്തെ അതികായന്മാരായിരുന്ന അനിൽ അംബാനിയുടെ റിലയൻസ് കമ്മ്യൂണിക്കേഷൻസ് ടെലിക്കോം പ്രവർത്തനം അവസാനിപ്പിക്കാൻ ഒരുങ്ങുന്നുന്നുവെന്നാണ് വാർത്ത.

ജ്യേഷ്ഠൻ മുകേഷ് അംബാനിയുടെ നേതൃത്വത്തിൽ ജിയോ കടന്നുവന്നതോടെ തകർച്ച ആരംഭിച്ച റിലയൻസ് കമ്മ്യൂണിക്കേഷൻസി (ആർകോ)ന് പിടിച്ചു നിൽക്കാൻ കഴിഞ്ഞിരുന്നില്ല. കടം പെരുകിയപ്പോൾ ഇനി ഈ രംഗത്ത് മുന്നേറാൻ സാധിക്കില്ലെന്ന് വ്യക്തമായതോടെയാണ് റിയലയൻസ് ടെലികോ പ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ സാമ്പത്തിക വർഷം ആദ്യത്തിൽ വരെ കോടികളുടെ ലാഭത്തിന്റെ കണക്കുകൾ അവതരിപ്പിച്ചിരുന്ന മറ്റ് ടെലിക്കോം കമ്പനികൾക്കും ജിയോ തിരിച്ചടിയായിരുന്നു. ജനങ്ങൾക്ക് സൗജന്യ ഡാറ്റ നൽകിയതോടെ മറ്റ് കമ്പനികളെ ഉപയോക്താക്കൾ കൈവിട്ടു. ഇതോടെ സാമ്പത്തിക വർഷത്തിലെ മൂന്നും നാലും പാദങ്ങളിൽ വൻ നഷ്ടത്തിലേക്ക് പോയി. ഈ പ്രത്യാഘാതം ഏറ്റവും ബാധിച്ചത് റിലയൻസ് ടെലിക്കോമിനെയാണ്.

ജിയോയിൽ തട്ടിവീണ് സഹോദരൻ അനിൽ അംബാനിയുടെ നഷ്ടങ്ങൾ കുന്നുപോലെയായി. അവസാനം ആർകോമിന്റെ ടെലികോം സേവനങ്ങൾ പൂട്ടാൻ തന്നെ തീരുമാനിച്ചു. 4ജി മാത്രം അവശേഷിക്കുന്നുണ്ട്. എന്നാൽ, ഇത് അധികം മുന്നോട്ടു പോകാൻ ഇടയില്ല, കാരണം, നിലവിൽ ആർകോമിന് 4ജി നെറ്റ്‌വർക്ക് നൽകുന്നത് ജിയോയാണ്. കമ്പനി പ്രവർത്തനം അവസാനിപ്പിക്കുന്നതോടെ 2ജി, 3ജി വരിക്കാർ ഇല്ലാതാകുന്ന അവസ്ഥയാണ് ഉണ്ടാകാൻ പോകുന്നത്. നിലവിലുള്ള വരിക്കാരെ മറ്റേതെങ്കിലും കമ്പനികൾ ഏറ്റെടുക്കുമോ എന്ന കാര്യത്തിലും വ്യക്തതയില്ല. ഇതിനിടെ എയർസെലുമായി ചേരാനുള്ള നീക്കങ്ങളും പരാജയമായിരുന്നു.

അതേസമയം ആർകോമിന്റെ വമ്പൻ കടം ആശങ്കയിലാക്കുന്നത് ലോൺ നൽകിയ പൊതുമേഖലാ ബാങ്കുകളെ തന്നെയാണ്. ആർകോം മാത്രമേ അടച്ചു പൂട്ടുന്നുള്ളൂ എന്നതിനാൽ പണം തിരികെ കിട്ടാൻ മറ്റ് അസറ്റുകളുടെ ഈട് ഉപയോഗിക്കാമെന്നാണ് ബാങ്കുകളുടെ പ്രതീക്ഷ. നിലവിൽ ആർകോമിന്റെ കടം ഏകദേശം 43,386 കോടി രൂപയാണ്. ഈ കടബാധ്യത കുറച്ചു കൊണ്ടുവരാനുള്ള ശ്രമം കുറച്ചുകാലങ്ങളായി തന്നെ ആർകോം നടത്തിവന്നെങ്കിലും അതൊന്നും വിജയിച്ചിരുന്നില്ല. ആർകോമിന്റെ അസറ്റുകൾ തന്നെ വിറ്റ് കടങ്ങൾ തീർക്കാനായിരുന്നു ശ്രമങ്ങൾ.

കടബാധ്യത കുറയ്ക്കാനുള്ള രണ്ടു പദ്ധതികളാണ് സെപ്റ്റംബറോടെ നടപ്പാക്കാനാകുമെന്നും ബാങ്കുകൾ ഡിസംബർ വരെ സമയം അനുവദിച്ചിട്ടുണ്ടെന്നും റിലയൻസ് കമ്യൂണിക്കേഷൻസ് ചെയർമാൻ അനിൽ അംബാനി പറഞ്ഞിരുന്നു. കുറഞ്ഞ നിരക്കിൽ സേവനം നൽകേണ്ടിവന്നതാണ് ആർകോമിനെ തളർത്തിയതെന്നും അംബാനി വ്യക്തമാക്കിയിരുന്നു. 43,000 കോടി രൂപയുടെ കടം തിരിച്ചടയ്ക്കാൻ ആർകോമിനു കഴിയില്ലെന്നും ഡിടിഎച്ച്, വയർലെസ് ടെലികോം ബിസിനസ് നിർത്തുകയാണെന്നും വാർത്തകൾ പ്രചരിച്ചതോടെ, കഴിഞ്ഞ ദിവസങ്ങളിൽ കമ്പനിയുടെ ഓഹരിവിലയിലും വൻ ഇടിവുണ്ടായി.

ഒരു കാലത്ത് 159 രൂപ വിലയുണ്ടായിരുന്ന ഓഹരി വില 15 രൂപ വരെ എത്തുകയായിരുന്നു. ജിയോ വിപണിയിൽ എത്തിയതിനു ശേഷം മാത്രം അനിൽ അംബാനിയുടെ കമ്പനിയായ റിലയൻസ് കമ്മ്യൂണിക്കേഷൻസിന് ഇതുവരെ 1,600 കോടിയുടെ നഷ്ടമുണ്ടായയെന്ന കണക്കുകളും പുറത്തുവന്നിരുന്നു. ഇന്ത്യയിൽ വരിക്കാരുടെ എണ്ണത്തിൽ നാലാം സ്ഥാനത്ത് നിൽക്കുന്ന കമ്പനിയാണ് ആർകോം. വരുന്ന രണ്ട് സാമ്പത്തിക വർഷങ്ങളിലും ഈ പോക്ക് തുടരുമെന്നും 2,250 കോടി രൂപയായി നഷ്ടം കൂടുമെന്നുമാണ് സാമ്പത്തിക വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിയത്. ഇതോടെ കടം കൂടാതിരിക്കാൻ ബിസിനസ് നിർത്തുകയെന്ന മാർഗ്ഗത്തിലേക്ക് നീങ്ങുകയായിരുന്നു അനിൽ അംബാനി.

അതേസമയം മൊബൈൽ സേവന ബിസിനസ് എയർ സെല്ലുമായി ലയിപ്പിക്കുകയും ടവർ ബിസിനസ് ഒരു കനേഡിയൻ കമ്പനിക്കു വിൽക്കുകയും ചെയ്യുമുള്ള പദ്ധതിയും വിജയിച്ചിരുന്നില്ല. അതേസമയം ആർകോം നഷ്ടങ്ങളിൽ നിന്നും നഷ്ടങ്ങളിലേക്ക് വീഴുകയും ഓഹരികൾ നിക്ഷേപകർ കൂട്ടത്തോടെ വിറ്റൊഴിക്കുകയും ചെയ്യുമ്പോഴും സ്ഥാപകൻ അനിൽ അംബാനിയുടെ വ്യക്തിഗത ആസ്തി കുതിക്കുകയും ചെയ്യുന്നു. നേരത്തെ ആർകോമിൽ നിന്നും വർഷാവർഷം ലാഭം എടുക്കുകയും ഡിവിഡന്റായും മറ്റുമൊക്കെ പണം കൈവശപ്പെടുത്തിയിരുന്നു.

ആർകോമിന്റെ ഓഹരിവില 39 ശതമാനം ഇടിഞ്ഞ് വിപണി മൂല്യത്തിൽ 3340 കോടിയുടെ നഷ്ടമാണുണ്ടായത്. എന്നാൽ അനിലിനാകട്ടെ ആസ്തിമൂല്യം ഇക്കൊല്ലം 8.2 കോടി ഡോളർ (533 കോടി രൂപ)ഉയർന്ന് 270 കോടി ഡോളറാ (17,550 കോടി രൂപ)യെന്ന് ബ്ലൂംബെർഗ് കണക്കാക്കുന്നു. അനിൽ പ്രമോട്ടറായുള്ള റിലയൻസ് കാപിറ്റലിന്റെയും റിലയൻസ് പവറിന്റെയും വളർച്ച ആർകോമിന്റെ തളർച്ചയെ മറികടക്കാൻ ഉതകുന്നതാണ്. അതേസമയം ആർകോ കമ്പനി പൂട്ടുമ്പോൾ എങ്ങനെ ലോൺ നേടിയെടുക്കും എന്നകാര്യത്തിലാണ് ബാങ്കുകളുടെ ആശങ്ക.

അതേസമയം ആർകോം പൂട്ടുന്നതോടെ ആശങ്കയിലാകുന്നത് ഉപയോക്താക്കൾ തന്നെയാണ്. നിലവിൽ രാജ്യത്തെ നാലാമത്തെ വലിയ ടെലിക്കോം കമ്പനിയാണ് ആർകോം. ഇതോടെ ഇന്ത്യയിലെ ടെലികോം വിപണിയിൽ അവശേഷിക്കുന്നത് ജിയോ, ഏയർടെൽ, ഐഡിയ-വോഡഫോൺ സംയുക്ത കമ്പനി എന്നിവർ മാത്രമായിരിക്കും. ഈ കമ്പനികൾ കൂടുതൽ കരുത്തു കാട്ടുമ്പോൾ വിപണിയിലും മത്സരം കുറവാകും. ഇതോടെ ഉപയോക്താക്കൾക്ക് മേൽ ബാധ്യത കൂടാനുള്ള സാധ്യതയും കൂടുതലാണ്. ജിയോ ഓഫറുകളെല്ലാം അടുത്തിടെ കുറച്ചിരുന്നു. ഓഫറുകൾ കുറച്ചുവരുന്നതോടെ ഇന്റർനെറ്റ് അടക്കമുള്ള മറ്റ് സേവനങ്ങൾക്ക് നിരക്ക് വർദ്ധിക്കാനും സാധ്യതയുണ്ട്.

പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎല്ലിനെ ഒതുക്കാൻ വേണ്ട വഴികൾ കേന്ദ്രം തന്നെ പല വിധത്തിൽ ചെയ്യുന്നുണ്ട്. കേന്ദ്രത്തിന്റെ നയങ്ങൾ പോലും സ്വകാര്യ മേഖലയ്ക്ക് ഓശാന പാടുന്ന വിധത്തിലാണ്. അതുകൊണ്ട് തന്നെ ബിഎസ്എൻഎല്ലിനെ നിർവീര്യമാക്കി കാര്യം നേടാനാകും മറ്റ് സ്വകാര്യ ടെലിക്കോം കമ്പനികളുടെ ശ്രമവും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP